Monday, August 12, 2013

സരിതയെ കണ്ടു: മുഖ്യമന്ത്രി - ഉമ്മന്‍ചാണ്ടിയുടെ നുണക്കൊട്ടാരം തകര്‍ന്നു: പിണറായി

തിരു: സോളാര്‍ തട്ടിപ്പുകേസിലെ പ്രധാന പ്രതി സരിതയെ കടപ്ലാമറ്റത്തെ ജലനിധി പരിപാടിയില്‍ താന്‍ കണ്ടിരുന്നെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മതിച്ചു. എഡിബി ഉദ്യോഗസ്ഥയോ പിആര്‍ഡി പ്രതിനിധിയോ ആയാണ് അവര്‍ പരിപാടിയില്‍ പങ്കെടുത്തത്. എന്നാല്‍, ഇവര്‍ എങ്ങനെ വന്നു, എവിടെ നിന്നുവന്നു എന്ന് തനിക്കറിയില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. ജലനിധി ഉദ്ഘാടനവേദിയില്‍ തന്റെ കാതില്‍ സരിത സ്വകാര്യം പറയുന്ന ഫോട്ടോയില്‍ പുതുമയൊന്നുമില്ല. ഇക്കാര്യത്തില്‍ കുറ്റബോധവുമില്ല. സലിംരാജിന്റെ കേസില്‍ എജി ഹാജരായതിനെ മുഖ്യമന്ത്രി വീണ്ടും ന്യായീകരിച്ചു. ഡിജിപിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും വേണ്ടിയാണ് എജി ഹാജരായത്. ഇവര്‍ക്ക് നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുള്ള വിധി വന്നതിനാലാണ് എജി ഹാജരായതെന്നും ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു.
ഉമ്മന്‍ചാണ്ടിയുടെ നുണക്കൊട്ടാരം തകര്‍ന്നു: പിണറായി Posted on: 12-Aug-2013 11:33 PM തിരു: സോളാര്‍തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കെട്ടിപ്പൊക്കിയ നുണക്കൊട്ടാരം തകര്‍ന്നുവെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സരിതയുമായി ഉമ്മന്‍ചാണ്ടി സ്വകാര്യം പറയുന്ന ചിത്രം ഇതിനു തെളിവാണ്. എന്നിട്ടും മുഖ്യമന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ എന്താണ് ഔചിത്യം. കേരളത്തിലെ സാമാന്യജനങ്ങളുടെ ബുദ്ധി ചോദ്യം ചെയ്യരുത്- എല്‍ഡിഎഫ് ഉപരോധസമരത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ച് പിണറായി പറഞ്ഞു. നിവേദനം തരാനാണ് സരിത മുഖ്യമന്ത്രിക്കരികിലെത്തിയതെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകില്ല. നിവേദനം തരാന്‍ വരുന്നവര്‍ മുന്നിലാണ് നില്‍ക്കുക. എന്നാല്‍, സരിത മുന്നിലല്ല. ഏറ്റവുമടുപ്പക്കാരിയായ സ്ത്രീ കാതില്‍ പറയുന്നതായാണ് ചിത്രം. മുഖ്യമന്ത്രിക്ക് അവരുമായുള്ള ബന്ധമാണ് ഇത് കാണിക്കുന്നത്.
സോളാര്‍തട്ടിപ്പില്‍ തുടക്കംമുതല്‍ എല്ലാം അസംബന്ധമെന്ന് പറഞ്ഞ് നിഷേധിക്കയായിരുന്നു ഉമ്മന്‍ചാണ്ടി. എന്നാല്‍, സരിതയെ നേരിട്ട് കാണുന്ന ചിത്രവും പുറത്തുവന്നു. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരെപ്പോലെ ഉന്നതരായ നിയമജ്ഞരടക്കം, മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ടു. ഇത് കേരളത്തിന്റെയാകെ പൊതുവികാരമാണ്.
സമരത്തെ നേരിടാനെത്തിച്ച പട്ടാളക്കാര്‍ ടൂറിസ്റ്റ് കേന്ദ്രത്തില്‍ വന്ന അവസ്ഥയിലാണ്. കക്കൂസ് തുറക്കരുതെന്നതടക്കം ഗതികെട്ട നിലപാടും സ്വീകരിച്ചു. എന്നാല്‍, ഇതൊന്നുംകൊണ്ട് മുഖ്യമന്ത്രിയെയാരും വിശ്വസിക്കുന്നില്ല. ഏതാനും അനുചരരും മെഗാഫോണുകളുമാണ് കൂടെയുള്ളത്. കെപിസിസിയും ഘടകകക്ഷികളുമൊന്നും മുഖ്യമന്ത്രിക്കൊപ്പമില്ല. അതിനാലാണ് കെപിസിസി പ്രസിഡന്റ് മന്ത്രിസഭയിലേക്കില്ലെന്ന് പ്രഖ്യാപിച്ചത്. ചീഫ്വിപ്പും ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെടുന്നു. എന്നാല്‍, സെല്‍വരാജിനെ മാറ്റിച്ചതിനു പിന്നിലെയും പാമോയില്‍ അഴിമതിക്കേസുമായും ബന്ധപ്പെട്ടുള്ള പഴയ കഥകള്‍ പുറത്തുവരുമെന്നതിനാല്‍ ചീഫ്വിപ്പ് പറഞ്ഞതേപ്പറ്റി മിണ്ടുന്നില്ല. കൊടുംകുറ്റവാളിയായി മാറിയ ഉമ്മന്‍ചാണ്ടി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാലേ ഈ സമരം അവസാനിക്കൂ. സമാധാനപരമായി സമരം മുന്നോട്ടുപോകും. സമരത്തിനെത്തിയവര്‍ ഉറച്ചുനില്‍ക്കുകയും പുതിയ പുതിയ ആളുകള്‍ ദിവസവും സമരത്തിനെത്തുകയുംചെയ്യും. കേരളത്തിലെ ഭൂരിപക്ഷത്തിന്റെ പിന്തുണയുള്ള സമരം ഉജ്വലമായി മുന്നോട്ടുപോകുമെന്നും പിണറായി പറഞ്ഞു.
Reports deshabhimani Daily

No comments:

Post a Comment