Tuesday, April 26, 2016

വെളളാപ്പളളി നടേശന് ടി.പിയുടെ അവസ്ഥ വരുമെന്ന് ഭീഷണി

കണിച്ചുകുളങ്ങര: എൻ.ഡി. എയുമായി സഹകരിച്ച് ഈ വരുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ മുന്നോട്ടു പോയാൽ വെളളാപ്പളളി നടേശനും, മകൻ തുഷാർ വെളളാപ്പളളിക്കും ടി.പി. ചന്ദ്രശേഖരന്റെ അവസ്ഥ വരുമെന്ന് ഭീഷണിക്കത്ത്.
ഡി.വൈ.എഫ്.ഐ. മാത്തൂർ പഞ്ചായത്ത് കമ്മറ്റിയെന്ന് വിലാസം വച്ചിരിക്കുന്ന കത്ത് ഇപ്പോൾ സോഷ്യൽ മീഡിയയിലും വൈറൽ ആവുകയാണ്.
News Credits,Janamtv.com

ഇസ്രത്ത് ജഹാൻ കേസ് : മോദിയെ തോൽപ്പിക്കാൻ രാജ്യത്തെ തോൽപ്പിക്കണോ ?

എന്നെങ്കിലുമൊരിക്കൽ ഹിന്ദു ഇന്ത്യയെ കീഴടക്കണം എന്നതായിരുന്നു വിഭജനകാലത്ത് മുതൽ പാക് അനുകൂലികളുടെ മനോഭാവം . വേറിട്ടൊരു രാഷ്ട്രം പടുത്തുയർത്തുക എന്നതിനേക്കാൾ പ്രാധാന്യം അവർ ഇന്ത്യയെ കീഴടക്കലിന് നൽകി .സ്വാഭാവികമായും പാകിസ്ഥാന്റെ രൂപവത്കരണത്തിനു ശേഷവും അത് തുടർന്നു പോന്നു . 47 ലും 65 ലും 71 ലും നടത്തിയ യുദ്ധങ്ങൾ ഇത് ലക്ഷ്യമിട്ടെങ്കിലും വിജയിച്ചില്ല .
ഈ യുദ്ധങ്ങൾക്കൊപ്പം ഐ എസ് ഐയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ ആഭ്യന്തരക്കുഴപ്പങ്ങളുണ്ടാക്കാനുള്ള ശ്രമങ്ങളും പാകിസ്ഥാൻ നടത്തി . ഖാലിസ്ഥാൻ വാദത്തിന് പിന്തുണ കൊടുത്തു . വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ വിഘടനവാദത്തിന് ആയുധങ്ങൾ നൽകി . ചുവപ്പൻ ഭീകരതയ്ക്ക് വേണ്ടുന്ന പിന്തുണ നൽകി . ഒപ്പം ചെറുതും വലുതുമായ ജിഹാദി ആക്രമണങ്ങളും .
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ നയത്തിൽ ചെറിയൊരു മാറ്റം വരുത്തി പാകിസ്ഥാൻ . നേരിട്ടുള്ള ആക്രമണങ്ങൾക്ക് പകരം നിഴൽ യുദ്ധങ്ങൾ ആരംഭിച്ചു . അന്താരാഷ്ട്രവേദികളിൽ അയ്യോ പാവം ഞാനൊന്നുമറിഞ്ഞില്ലേ എന്ന ലൈൻ മുന്നോട്ടു വയ്ക്കാനായിരുന്നു ഈ തീരുമാനം . ഇന്ത്യൻ അതിർത്തിക്കുള്ളിൽ തന്നെ പാക് അനുകൂല ബൗദ്ധിക കേന്ദ്രങ്ങൾ വളർത്തി. ഇന്ത്യയെ ഇന്ത്യക്കുള്ളിൽ തന്നെ തകർക്കാൻ ബ്ളീഡ് ഇന്ത്യ പദ്ധതി ആവിഷ്കരിച്ചു.
ആയുധവും പണവും നിർലോഭം ലഭിക്കാൻ അമേരിക്കയോട് കൂടുതൽ അടുത്തു . ഗുഡ് ടെററിസ്റ്റുകളും ബാഡ് ടെററിസ്റ്റുകളുമുണ്ടായി . തെഹരീക് ഇ താലിബാനും ലാൽ മസ്ജിദ് ഭീകരരുമൊക്കെ ബാഡ് ടെററിസ്റ്റുകളായപ്പോൾ ജെയ്ഷ് ഇ മൊഹമ്മദും ലഷ്കർ ഇ തോയ്ബയും ഗുഡ് ടെററിസ്റ്റുകളുമായി .
ബ്ളീഡ് ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ വധിക്കാനാണ് 2004 ൽ അംജത് അലി റാണ , സീഷൻ ജോഹർ എന്നീ പാക് ഭീകരർ ഗുജറാത്തിലെത്തിയത് . അവർക്ക് മറതീർക്കാൻ ദമ്പതികളെന്ന വ്യാജേന ജാവേദ് ഷെയ്ഖും ഇസ്രത്ത് ജഹാനും .
കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ നൽകിയ വിവരമനുസരിച്ച് ഗുജറാത്ത് പോലീസ് ഇവരെ പിന്തുടർന്ന് വധിച്ചു . ആന ചത്താലും ജീവിച്ചാലും പന്തീരായിരം എന്ന പഴയ ചൊല്ല് അന്വർത്ഥമാക്കിക്കൊണ്ട് ഇന്ത്യയിലെ പാക് അനുകൂല ബൗദ്ധിക കേന്ദ്രങ്ങൾ വിഷയം മുതലെടുത്ത് പൊതുസമൂഹത്തിലേക്ക് ഇഞ്ചിഞ്ചായി വിഷമിറക്കി.
ഇസ്രത്ത് ജഹാൻ ഒന്നുമറിയാത്ത പാവമായിരുന്നെന്നും ദിവസം ഓരോ മുസ്ളീമിനെ വച്ച് കൊന്ന് തിന്നുന്ന നരേന്ദ്രമോദി വേവിച്ചെടുത്ത നുണകളാണിതെല്ലാമെന്നും വാർത്തകളിറങ്ങി. പിന്നീട് അതിനെ ആധാരമാക്കി രാഷ്ട്രീയ നുണകൾ , ഉപജാപങ്ങൾ , നെടുവീർപ്പുകൾ , കണ്ണീർ പ്രണാമങ്ങൾ . തങ്ങളുടെ ഭീകരർക്ക് കിട്ടിയ മൈലേജ് കണ്ട് ലഷ്കർ പോലും അത്ഭുതപ്പെട്ടു.

അങ്ങ് പടിഞ്ഞാറ് നടന്ന സംഭവത്തിന്റെ ചുവട് പിടിച്ച് മലയാളത്തിലെ ഇസ്രത്ത് അനുകൂലികളും വെറുതെയിരുന്നില്ല . ജമാ അത്തെ ഇസ്ളാമിയുടെ മാധ്യമത്തെ തോൽപ്പിക്കുന്ന രീതിയിൽ ദേശാഭിമാനി അച്ചു നിരത്തി . കോയപ്പറമ്പത്ത് സച്ചിദാനന്ദനും വിജയ ലക്ഷ്മിയും കവിതയെഴുതി . വിജയ ലക്ഷ്മിയുടെ ഊഴം കവിതയെ ഉത്തരാധുനികർ വാഴ്ത്തിപ്പാടി. കവിതയുടെ ഒരു വരിക്ക് പത്ത് വച്ച് വ്യാഖ്യാനങ്ങളും നിരത്തി.
അങ്ങനെയിരിക്കെയാണ് മുംബൈ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ലഷ്കർ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്ലി എന്ന ദാവൂദ് ഗിലാനി വെടിപൊട്ടിച്ചത് . ഇസ്രത്ത് ലഷ്കറിന്റെ പറ്റുപടിക്കാരിയെന്ന് ഹെഡ് ലി ഇന്ത്യൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഗുജറാത്ത് ഹൈക്കോടതിയിൽ ഇത് വ്യക്തമാക്കിക്കൊണ്ട് കേന്ദ്രസർക്കാർ സത്യവാങ്മൂലവും സമർപ്പിച്ചു.
നരേന്ദ്രമോദിക്കെതിരെ വ്യാപകമായി ഉപയോഗിച്ച ഇസ്രത്ത് ജഹാൻ സംഭവം വഴിത്തിരിവിലെത്തിയതോടെ രാഷ്ട്രീയമായി തങ്ങൾക്ക് തിരിച്ചടി കിട്ടുമെന്ന് കോൺഗ്രസിന് മനസ്സിലായി. ഉടൻ തന്നെ സത്യവാങ്മൂലം തിരുത്തി. ഇസ്രത്തിന്റെ ലഷ്കർ ബന്ധം ഒഴിവാക്കി വീണ്ടും കോടതിയിൽ സമർപ്പിച്ചു.
ഇപ്പോൾ അതിന്റെ കാരണങ്ങൾ ഓരോന്നായി പുറത്ത് വരികയാണ് . നരേന്ദ്രമോദിയെ തോൽപ്പിക്കാൻ വേണ്ടി ഇന്ത്യയെ തോൽപ്പിക്കാനും മടിയില്ലാതെ ചെയ്ത ഗൂഢകൃത്യങ്ങൾ ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞു . രാഷ്ട്രീയ അജണ്ടയ്ക്ക് വേണ്ടിത്തന്നെയാണ് സത്യവാങ്മൂലം തിരുത്തിയതെന്ന് അന്നത്തെ ആഭ്യന്തര സെക്രട്ടറി ജി കെ പിള്ള തുറന്നു പറഞ്ഞു .
താൻ ആദ്യ സത്യവാങ്മൂലം കണ്ടില്ലെന്ന് പറഞ്ഞ പി ചിദംബരം ഇപ്പോൾ വെട്ടിൽ വീണിരിക്കുകയാണ് . ആദ്യ സത്യവാങ്മൂലത്തിൽ ചിദംബരം ഒപ്പിട്ടെന്ന് തെളിഞ്ഞു രണ്ടാം സത്യവാങ്മൂലത്തിൽ ചിദംബരം നേരിട്ടിടപെട്ടാണ് ഇസ്രത്തിന്റെ ലഷ്കർ ബന്ധം ഒഴിവാക്കിയതെന്ന സത്യവും പുറത്തുവന്നു.
രാഷ്ട്രീയ എതിരാളിയെ കുടുക്കാൻ രാജ്യത്തിന്റെ സുരക്ഷയെത്തന്നെ ബലികൊടുത്ത ഒരു കൂട്ടരാണ് നമ്മെ ഭരിച്ചിരുന്നതെന്ന ദുഖസത്യമാണ് ഇതിലൂടെ വെളിവാകുന്നത് . അവരുടെ രാഷ്ട്രീയ അജണ്ടയ്ക്കൊപ്പം ചേർന്ന് ബ്ളീഡ് ഇന്ത്യ പദ്ധതിയെ പിന്തുണയ്ക്കുന്ന ബൗദ്ധിക ഫ്രോഡുകളേയും നാം കണ്ടു .
അവനവൻ ചവിട്ടി നിൽക്കുന്ന മണ്ണിനെപ്പോലും അധികാരത്തിനു വേണ്ടി ഒറ്റുകൊടുക്കുന്ന ഈ വഞ്ചകരെ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു . മനം മയക്കുന്ന വാചാടോപങ്ങളുമായി പെരും നുണകൾ പരത്തുന്ന ഇക്കൂട്ടരെ തിരുത്തുകയോ തിരസ്കരിക്കുകയോ ചെയ്തില്ലെങ്കിൽ രാജ്യത്തിന്റെ ഭാവി തന്നെ അപകടത്തിലാകും .
മോദിയും മന്മോഹനും സോണിയയും രാഹുലുമെല്ലാം മണ്മറയേണ്ടവരാണ് . പക്ഷേ വരും തലമുറയ്ക്കു താങ്ങായി തണലായി ഭാരതമെന്ന രാഷ്ട്രം നിലനിൽക്കുക തന്നെ വേണം .
അതുകൊണ്ട് തന്നെ ഈ സൃഗാലബുദ്ധികളോട് സംശയലേശമെന്യേ നമുക്ക് പറയാം
മോദിയെ തോൽപ്പിക്കാൻ വേണ്ടി രാജ്യത്തെ തോൽപ്പിക്കരുതെന്ന്..
Article Credits, വായുജിത്,Janamtv.com