Tuesday, February 23, 2016

കശ്മീരിൽ ഏറ്റുമുട്ടൽ നടക്കുമ്പോൾ പളളികളിൽ നിന്ന് ഉയർന്നത് ഭീകരർക്കുള്ള വിജയാശംസകൾ

കശ്മീർ : പാമ്പോറിൽ ഭീകരർക്കെതിരെ സൈനികർ പോരാടുമ്പോൾ തൊട്ടടുത്ത പള്ളികളിൽ നിന്നെല്ലാം ഉയർന്നത് ഭീകരർക്ക് വിജയം നേർന്നു കൊണ്ടുള്ള മുദ്രാവാക്യങ്ങൾ . ഫ്രെസ്റ്റേബാൽ ,ദ്രാംഗ്ബാൽ , കദ്ലാബാൽ, സെമ്പോര എന്നിവിടങ്ങളിലെ പള്ളികളിൽ നിന്നാണ് ലൗഡ് സ്പീക്കർ വഴി ഭീകരർക്ക് വിജയം ആശംസിച്ചത് .
പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളും കശ്മീരിന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള മുദ്രാവാക്യങ്ങളും ഇതിനോടൊപ്പം ഉയർന്നു . ഭീകരർക്കെതിരെയുള്ള പോരാട്ടത്തെ തടയാൻ നൂറുകണക്കിന് പേരാണ് സംഭവ സ്ഥലത്തെത്തിയത് . കണ്ണീർ വാതക പ്രയോഗം നടത്തിയും ലാത്തിച്ചാർജ്ജ് നടത്തിയുമാണ് പോലീസ് ജനക്കൂട്ടത്തെ സംഭവ സ്ഥലത്ത് നിന്ന് ഒഴിവാക്കിയത് .
വിഘടനവാദികളുടെ ശക്തി കേന്ദ്രങ്ങളായ ത്രാൽ തുടങ്ങിയ മേഖലകളിൽ ഭീകരരെ വെടിവെച്ചു കൊന്നതിൽ പ്രതിഷേധിച്ച് ഹർത്താലാചരിക്കുകയാണ് . 48 മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിലാണ് മൂന്ന് ഭീകരരെ വക വരുത്താനായത് .
ശ്രീനഗർ – ജമ്മു ദേശീയ പാതയിൽ സി ആർ പി എഫ് വാഹന വ്യൂഹത്തിന് നേരേ ഭീകരർ ആക്രമണം നടത്തിയതോടെയാണ് ഏറ്റുമുട്ടൽ ആരംഭിക്കുന്നത് . നാലു നിലക്കെട്ടിടത്തിൽ ഒളിച്ച ഭീകരരെ തുരത്താൻ കഠിനപ്രയത്നം തന്നെ വേണ്ടി വന്നിരുന്നു . രണ്ട് ക്യാപ്റ്റന്മാരുൾപ്പെടെ അഞ്ച്ച് സൈനികർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു .
News Credits ,Janam Tv News

Saturday, February 20, 2016

ജെ.എന്‍.യുവില്‍ നടന്നത്‌ ഇന്ത്യാവിരുദ്ധ നീക്കത്തിന്റെ പരീക്ഷണച്ചടങ്ങ്‌ : ഡി. രാജയുടെ മകള്‍ക്ക്‌ ഐ.എസ്‌. അനുകൂലിയുമായി ഉറ്റബന്ധം

ന്യൂഡല്‍ഹി : സി.പി.ഐ. നേതാവ്‌ ഡി. രാജയുടെ മകള്‍ അപരാജിത, ഒളിവില്‍ കഴിയുന്ന ഐ.എസ്‌. അനുകൂല വിദ്യാര്‍ഥി നേതാവ്‌ ഉമര്‍ ഖാലിദിന്റെ ഉറ്റസുഹൃത്ത്‌. ജവാഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യാവിരുദ്ധ പ്രകടനത്തിനും അഫ്‌സല്‍ ഗുരു അനുസ്‌മരണച്ചടങ്ങിനും നേതൃത്വം നല്‍കിയവര്‍ക്ക്‌ നക്‌സല്‍- തീവ്രവാദ സംഘടനകളുമായി അടുത്തബന്ധം.
തീവ്രവാദ ഗ്രൂപ്പുകള്‍ വര്‍ഷങ്ങളായി ചെറുഗ്രൂപ്പുകളായി ജെ.എന്‍.യുവില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടും യൂണിവേഴ്‌സിറ്റി അധികൃതര്‍ മൗനംപാലിച്ചതാണ്‌ ഇപ്പോഴത്തെ സങ്കീര്‍ണ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമായതെന്നും വിലയിരുത്തല്‍. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പോലീസ്‌ തെരയുന്ന ഉമര്‍ ഖാലിദടക്കമുള്ളവര്‍ ഒളിവില്‍ കഴിയുന്നതു ജെ.എന്‍.യു. കാമ്പസിലെ ഹോസ്‌റ്റലിലാണെന്നും പോലീസിനു സൂചന ലഭിച്ചു. ഈ സാഹചര്യത്തില്‍ ഹോസ്‌റ്റലില്‍ കയറി റെയ്‌ഡ്‌ നടത്തിയേക്കുമെന്ന സൂചനയാണ്‌ പോലീസ്‌ നല്‍കുന്നത്‌.
ജെ.എന്‍.യുവില്‍ രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ മുഴക്കിയ വിദ്യാര്‍ഥികള്‍ക്കെതിരേ നടപടിയെടുക്കരുതെന്നാവശ്യപ്പെട്ട്‌ കഴിഞ്ഞദിവസം ജന്ദര്‍മന്തറിലേക്ക്‌ നടത്തിയ പ്രകടനത്തിനു നേതൃത്വം നല്‍കിയതും അപരാജിത തന്നെ. മാതാപിതാക്കളും സി.പി.ഐ. നേതാക്കളുമായ ഡി.രാജയും ആനിരാജയും ഒപ്പമുണ്ടായിരുന്നു. അപരാജിത രാജ്യദ്രോഹ കേസില്‍ കുടുങ്ങിയ സാഹചര്യത്തില്‍ മറ്റ്‌ ഇടതുനേതാക്കള്‍ക്കൊപ്പം ഡി. രാജയും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്ങിനെ കണ്ടിരുന്നു. എം.ഫില്‍ വിദ്യാര്‍ഥിനിയായ അപരാജിതയുടെ ഉറ്റസുഹൃത്താണ്‌ ഒളിവില്‍ കഴിയുന്ന ഉമര്‍ ഖാലിദ്‌.
മഹാരാഷ്‌ട്രയിലെ നാഗ്‌പൂര്‍ സ്വദേശിയായ ഉമര്‍ ഖാലിദ്‌ ദേശസുരക്ഷയ്‌ക്കു ഭീഷണിയാകുന്ന ശക്‌തികളുമായാണ്‌ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയതെന്നും പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ വ്യക്‌തമായി. ചരിത്രഗവേഷണ വിദ്യാര്‍ഥിയായ ഉമര്‍ ഖാലിദ്‌ വര്‍ഷങ്ങളായി ജെ.എന്‍.യുവുമായി ബന്ധം പുലര്‍ത്തുന്നു. നിരോധിത തീവ്രവാദ സംഘടനയായ സിമിയുടെ നേതാവായിരുന്നു ഉമര്‍ ഖാലിദിന്റെ പിതാവ്‌ എസ്‌.ക്യൂ.ആര്‍. ഇല്യാസ്‌. ഇപ്പോള്‍ ജമാ അത്ത്‌ ഇസ്ലാമിയുടെ രാഷ്‌ട്രീയ പാര്‍ട്ടിയായ വെല്‍ഫയര്‍ പാര്‍ട്ടിയുടെ അഖിലേന്ത്യാ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു. സാമ്പത്തികമായി ഉയര്‍ന്ന സ്‌ഥിതിയിലുള്ള കുടുംബമാണ്‌ ഇവരുടേത്‌.
ഐ.എസ്‌- മാവോയിസ്‌റ്റ്‌ ബന്ധമുള്ള വിദ്യാര്‍ഥി പ്രസ്‌ഥാനങ്ങള്‍ക്ക്‌ സര്‍വ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാവുന്ന തരത്തില്‍ വര്‍ഷങ്ങളായി തുടരുന്ന അനുമതിയാണ്‌ പ്രവര്‍ത്തനം രാജ്യദ്രോഹ തലത്തിലേക്കുയര്‍ത്തിയത്‌. നക്‌സല്‍ വിദ്യാര്‍ഥി സംഘടനയായി രൂപീകരിച്ച ഡെമോക്രാറ്റിക്‌ സ്‌റ്റുഡന്റ്‌സ്‌ യൂണിയന്‍ (ഡി.എസ്‌.യു) വഴിയാണ്‌ രാജ്യദ്രോഹ ശക്‌തികള്‍ കാമ്പസില്‍ നുഴഞ്ഞുകയറിയത്‌. തുടര്‍ന്ന്‌ വിവിധ ഇസ്ലാമിക രാജ്യങ്ങളില്‍നിന്ന്‌ പഠനത്തിനായി കാമ്പസിലെത്തിയ വിദ്യാര്‍ഥികളുടെ സ്വാധീനത്തിലൂടെ ഐ.എസ്‌. കാമ്പസില്‍ തീവ്ര രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വിത്തുപാകി. രാജ്യത്തിന്റെ നിയമവ്യവസ്‌ഥയേയും അഖണ്ഡതയേയും എതിര്‍ക്കുന്നതില്‍ തീവ്രത പോരെന്നു ചൂണ്ടികാട്ടിയാണ്‌ അടുത്തിടെ ഉമര്‍ ഖാലിദ്‌ ഡി.എസ്‌.യു. വിട്ട്‌ സ്വതന്ത്ര പ്രവര്‍ത്തനം തുടങ്ങിയത്‌.
മുന്‍ സിമി നേതാവായ പിതാവിന്റെ സ്വാധീനം ഇതിനു പിന്നിലുണ്ടെന്ന്‌ ഖാലിദിന്റെ സുഹൃത്തുക്കള്‍ പറയുന്നു. ഉമര്‍ ഖാലിദിലൂടെ ഐ.എസ്‌. പ്രവര്‍ത്തനം കാമ്പസിനകത്ത്‌ ശക്‌തമാക്കിയി പോലീസും വ്യക്‌തമാക്കുന്നു. വിദ്യാഥികള്‍ക്കിടയില്‍ നക്‌സല്‍ പ്രവര്‍ത്തനം നടത്തുന്ന ഡി.എസ്‌.യു ഇപ്പോള്‍ യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാറില്ല. തീവ്രനിലപാടുകാരായ വിദ്യാര്‍ഥികളില്‍ വലിയൊരു വിഭാഗത്തെ ഉമര്‍ ഖാലിദ്‌ തന്റെ സ്വാധീന വലയത്തിലാക്കി ഐ.എസ്‌. അനുകൂല പ്രവര്‍ത്തനങ്ങളിലേക്ക്‌ ആകര്‍ഷിച്ചിട്ടുണ്ട്‌.
കശ്‌മീരില്‍നിന്നുള്ള വിദ്യാര്‍ഥികളില്‍ പലരും ചേര്‍ന്നു പ്രത്യേക കൂട്ടായ്‌മ രൂപീകരിച്ചാണ്‌ പ്രവര്‍ത്തിക്കുന്നത്‌. കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്ന സ്‌റ്റുഡന്റ്‌സ്‌ ഇസ്ലാമിക്‌ ഓര്‍ഗനൈസേഷനുമായി ഇത്തരം കൂട്ടായ്‌മകള്‍ അടുത്തബന്ധം പുലര്‍ത്തുന്നുണ്ട്‌. ഈ കൂട്ടായ്‌മയുടെ ഭാഗമായി നക്‌സല്‍ സംഘടനകളും ചേര്‍ന്നതോടെയാണ്‌ കാമ്പസില്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ സജീവമായത്‌. ഇത്തരം സംഘങ്ങളെ ഏകോപിപ്പിക്കുന്ന ചുമതലയായിരുന്നു ഉമര്‍ ഖാലിദിന്‌. നീണ്ടകാലത്തെ ആസൂത്രണത്തിനുശേഷമാണ്‌ ക്യാമ്പസില്‍ അഫ്‌സല്‍ ഗുരു അനുസ്‌മരണം നടത്താന്‍ സംഘം തീരുമാനിച്ചത്‌.
ഇന്ത്യയിലെ മറ്റു യൂണിേവഴ്‌സിറ്റികളിലും ഇതിനൊപ്പം ഇന്ത്യാവിരുദ്ധ പ്രചാരണം നടത്താനുള്ള ആസുത്രണം നടന്നിരുന്നെന്നും പോലീസ്‌ കണ്ടെത്തി. പാര്‍ലമെന്റ്‌ ആക്രമണക്കേസില്‍ പ്രതിചേര്‍ത്തിരുന്ന എസ്‌.എ.ആര്‍. ഗീലാനി അടക്കമുള്ളവരുടെ പിന്തുണയും ഇവര്‍ക്കുണ്ടായിരുന്നു.
Article Credits,Mangalam Daily,20 Feb 16

Wednesday, February 17, 2016

ജെ.എൻ.യു വിലെ ദേശവിരുദ്ധ പ്രക്ഷോഭങ്ങളുടെ മുഖ്യ ആസൂത്രകനും ഇടത് വിദ്യാർത്ഥി നേതാവുമായ ഉമർ ഖാലിദിനെപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി : ജെ.എൻ.യു വിലെ ദേശവിരുദ്ധ പ്രക്ഷോഭങ്ങളുടെ മുഖ്യ ആസൂത്രകനും ഇടത് വിദ്യാർത്ഥി നേതാവുമായ ഉമർ ഖാലിദിന്‍റെ വിധ്വംസക പ്രവർത്തനങ്ങളുടെ കൂടുതൽ തെളിവുകൾ പുറത്ത്. രാജ്യത്തെ 18 സർവകലാശാല ക്യാമ്പസുകളിൽ അഫ്സൽ ഗുരു അനുസ്മരണം സംഘടിപ്പിക്കുവാൻ ഉമർ ഖാലിദ് പദ്ധതി ഇട്ടിരുന്നതായി രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.
പാർലമെന്‍റ് ആക്രമിച്ച കേസിൽ തൂക്കിക്കൊന്ന അഫ്സൽ ഗുരുവിനെയും, വിഘടന വാദി നേതാവ് മഖ്ബൂൽ ഭട്ടിനെയും പ്‍രകീർത്തിച്ച് ജെ.എൻ.യു വിൽ പ്രക്ഷോഭം സംഘടിപ്പിച്ചതിൽ ഉമർ ഖാലിദിന്‍റെ പങ്ക് നേരത്തെ വ്യക്തമായിരുന്നു. ജെ.എൻ.യുവിൽ നടന്ന ദേശവിരുദ്ധ പ്രക്ഷോഭത്തിന് സമാനമായി രാജ്യത്തെ 18 സർവകലാശാലകളിൽ പ്രതിഷേധം സംഘടിപ്പിക്കാൻ ഉമർ ഖാലിദ് പദ്ധതിയിട്ടിരുന്നെന്ന് രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ടിൽ പറയുന്നു.
ബനാറസ് ഹിന്ദു സർവകലാശാല, അലഹബാദ് സർവകലാശാല എന്നിവയടക്കം രാജ്യത്തെ പ്രമുഖ സർവകലാശാലകളിൽ അഫ്സൽഗുരു അനുസ്മരണം സംഘടിപ്പിക്കാനാണ് ഉമർ ഖാലിദും സംഘവും ലക്ഷ്യമിട്ടത്. ഇതിനായി ഉമർ ഖാലിദ് നിയോഗിച്ച വിദ്യാർത്ഥി നേതാക്കൾ, പ്രമുഖ സർവകലാശാലകളിലെ ഇടത് വിദ്യാർത്ഥി പ്രസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ ജെ.എൻ.യുവിലെ പ്രക്ഷോഭത്തിന് രണ്ട് ദിവസം മുന്പ് 10 കാശ്മീരി യുവാക്കൾ സർവകലാശാല സന്ദർശിച്ചിരുന്നതായും കണ്ടെത്തി. ഭരണകൂട ഭീകരത, മനുഷ്യാവകാശം, ദളിതരുടെ പ്രശ്നങ്ങൾ എന്നിവ മുഖം മൂടികളാക്കി ദേശവിരുദ്ധ പരിപാടികൾ സംഘടിപ്പിക്കാനാണ് ഉമർ ഖാലിദും സംഘവും ശ്രമിച്ചത്.

കേരളം കടമെടുത്ത്‌ മുടിയുന്നു : സാമ്പത്തികസ്‌ഥിതി ഗുരുതരമെന്ന്‌ സി.എ.ജി.

തിരുവനന്തപുരം : പ്രാഥമിക ചെലവുകള്‍ക്കു പോലും ആശ്രയം വായ്‌പ. കടമെടുക്കുന്ന പണത്തില്‍ പകുതിയിലധികവും വിനിയോഗിക്കുന്നത്‌ കമ്മി നികത്തലിന്‌. ചെലവ്‌ അതിവേഗം ഉയരുന്നു. വരുമാനമാകട്ടെ, പ്രതീക്ഷിച്ചതിലും ബഹുദൂരം താഴെ. അഞ്ചു വര്‍ഷം കൊണ്ട്‌ കേരളത്തിന്റെ സാമ്പത്തിക സ്‌ഥിതി ഗുരുതരമായെന്നു വ്യക്‌തമാക്കുന്ന കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ട്‌ നിയമസഭയില്‍.
അഞ്ചു വര്‍ഷം കൊണ്ട്‌ സര്‍ക്കാരിന്റെ ചെലവുകള്‍ ഇരട്ടിയായെന്നും പ്രാഥമിക ചെലവുകള്‍ക്കു പോലും കടത്തെ ആശ്രയിക്കേണ്ട സ്‌ഥിതിയിലാണെന്നും 2015-ലെ സി.എ.ജി. റിപ്പോര്‍ട്ട്‌ വ്യക്‌തമാക്കുന്നു. കടമെടുക്കുന്ന തുക പോലും കമ്മി നികത്താനായാണ്‌ ഉപയോഗിക്കുന്നത്‌. ചെലവുകള്‍ ക്രമാതീതമായി വര്‍ധിക്കുന്നതും വരുമാനം പ്രതീക്ഷയ്‌ക്കൊത്ത്‌ ഉയരാത്തതിനാല്‍ വീണ്ടും കടമെടുക്കേണ്ടിവരുന്നതും സംസ്‌ഥാനത്തിന്റെ സാമ്പത്തികസ്‌ഥിതിയെ അതീവ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ്‌ സി.എ.ജി. റിപ്പോര്‍ട്ട്‌ നല്‍കുന്ന സൂചന.
2014-15 ല്‍ കടമെടുത്ത 18,509 കോടി രൂപയില്‍ പലിശ, മുതല്‍ തിരിച്ചടവ്‌ എന്നിവയ്‌ക്കു ശേഷം ബാക്കിയായത്‌ വെറും 5365 കോടി! 2010-11ല്‍ 38,791 കോടിയായിരുന്ന ചെലവ്‌ 2014-15 ആയപ്പോഴേക്കും 76,744 കോടിയായി - വര്‍ധന 98 ശതമാനം. കഴിഞ്ഞ ഒരു വര്‍ഷം മാത്രം 10,500 കോടിയുടെ വര്‍ധന. റവന്യു കമ്മി കുറയ്‌ക്കാനും കടം നിയന്ത്രിക്കാനുമായി 2003-ല്‍ കൊണ്ടുവന്ന സാമ്പത്തിക ഉത്തരവാദിത്വ നിയമം ലക്ഷ്യം കണ്ടതുമില്ല.
ചെലവ്‌ കുതിച്ചുയര്‍ന്നിട്ടും കഴിഞ്ഞ നാലു വര്‍ഷവും ലക്ഷ്യമിട്ട വരുമാനം നേടാന്‍ കഴിഞ്ഞില്ല. അതോടെ റവന്യു, സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിയാത്ത സ്‌ഥിതിയായി. നാലു വര്‍ഷവും റവന്യു കമ്മിയും ധനകമ്മിയും പ്രാഥമിക കമ്മിയും പ്രതീക്ഷയ്‌ക്കപ്പുറം വര്‍ധിച്ചു. ചെലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വരുമാനത്തിന്റെ വളര്‍ച്ച വളരെ കുറവ്‌. കടം ഒഴികെയുള്ള വരവുകളുടെയുടെയും മൊത്തം ചെലവിന്റെയും വര്‍ധന തമ്മിലെ വ്യത്യാസം നെഗറ്റീവാണെന്നും റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു.
ചെലവും പലിശബാധ്യതയും കൂടുന്നതിനനുസരിച്ച്‌ വരുമാനം കൂടാത്തതാണ്‌ വായ്‌പ അനിവാര്യമായ സ്‌ഥിതിയുണ്ടാക്കുന്നത്‌. വായ്‌പയെ അമിതമായി ആശ്രയിക്കുന്ന സംസ്‌ഥാനത്തിന്‌ അടുത്ത ഏഴു വര്‍ഷത്തിനകം ഇതുവരെ എടുത്ത മൊത്തം കടത്തിന്റെ 41.1 ശതമാനമായ 42,362.01 കോടി രൂപ തിരിച്ചടയ്‌ക്കേണ്ടി വരും. ഈ ഗുരുതര സാഹചര്യം നേരിടാന്‍ തക്ക വരുമാനവര്‍ധന ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. അതിന്‌ ശ്രമിച്ചില്ലെങ്കില്‍ സ്‌ഥിതി വളരെ ദയനീയമാകും. മൊത്തം റവന്യു വരുമാനത്തില്‍ 18 ശതമാനം വളര്‍ച്ചയുണ്ടെങ്കിലും തനത്‌ നികുതികളിലെ വളര്‍ച്ച 10 ശതമാനം മാത്രം.
2014-15ല്‍ 64,842.34 കോടിയുടെ റവന്യു വരുമാനം ലക്ഷ്യമിട്ടെങ്കിലും അതില്‍ 5,637.85 കോടി കുറവാണ്‌ ലഭിച്ചത്‌. ലക്ഷ്യമിട്ട തുകയില്‍ എക്‌സൈസ്‌ വരുമാനം 90 ശതമാനവും വാഹനനികുതി 86 ശതമാനവും സ്‌റ്റാമ്പ്‌ ഡ്യൂട്ടി 70 ശതമാനവും കേന്ദ്ര വിഹിതം 79 ശതമാനവുമാണു ലഭിച്ചത്‌. ഭാഗ്യക്കുറിയില്‍ 5445 കോടി വരുമാനമുണ്ടായെങ്കിലും കമ്മിഷനും ചെലവും കൂടിയതു മൂലം അറ്റാദായം 960 കോടി മാത്രമായി. മൊത്തം ചെലവിന്റെ 93.5 ശതമാനവും റവന്യൂ ചെലവിനായി പോകുകയാണ്‌. അതുകൊണ്ടു തന്നെ മറ്റു മേഖലകളില്‍ കുറഞ്ഞ പരിഗണനയേ കിട്ടിയിട്ടുള്ളൂ.
അഞ്ചു വര്‍ഷവും റവന്യു ചെലവിന്റെ 60 ശതമാനത്തിലധികവും ശമ്പളം, വേതനം, പെന്‍ ഷന്‍, പലിശ എന്നിവയ്‌ക്കായാണു വിനിയോഗിച്ചത്‌. പൊതുവിപണിയില്‍ നിന്നുള്ള കടമെടുപ്പ്‌ വര്‍ധിക്കുന്നത്‌ പലിശ ബാധ്യത ഉയരുന്നതിനും വഴിവയ്‌ക്കുന്നു. സംസ്‌ഥാനത്തിന്റെ സാമ്പത്തിക ബാധ്യത 2014 ഏപ്രിലില്‍ 1,24, 081 കോടിയായിരുന്നത്‌ 2015 അ വസാനം 1,41,947 കോടിയായി.

വിമാനത്താവളങ്ങളിലെ സ്വര്‍ണവേട്ട , വര്‍ഷത്തിനിടെ ഖജനാവിലേക്ക്‌ എത്തിയത്‌ 100 കോടി രൂപ

കൊച്ചി : കേരളത്തിലെ വിമാനത്താവളങ്ങളില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ കസ്‌റ്റംസ്‌ നടത്തിയ കള്ളക്കടത്ത്‌ സ്വര്‍ണവേട്ടയില്‍ ഖജനാവിലേക്ക്‌ എത്തിയത്‌ 100 കോടി രൂപ. പ്രതിവര്‍ഷം ശരാശരി 150 കിലോ സ്വര്‍ണമാണ്‌ കൊച്ചി, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ മാത്രം പിടികൂടുന്നത്‌. ഈ സ്വര്‍ണം ലേലം ചെയ്യുന്നതിലൂടെ ഓരോ വര്‍ഷവും ഏകദേശം 35 കോടി രൂപ ലഭിക്കുന്നുണ്ട്‌. ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്നു കഴിഞ്ഞ വര്‍ഷം 9500 കിലോ സ്വര്‍ണമാണ്‌ നികുതി അടച്ച്‌ കേരളത്തിലേക്കു കൊണ്ടുവന്നത്‌. കടത്തിക്കൊണ്ടുവന്ന 267 കിലോ സ്വര്‍ണം ഡയറക്‌ടറേറ്റ്‌ ഓഫ്‌ റവന്യൂ ഇന്റലിജന്‍സും എയര്‍ കസ്‌റ്റംസ്‌ ഇന്റലിജന്‍സും പിടികൂടി.
കള്ളക്കടത്ത്‌ സ്വര്‍ണം മലബാറിലെ വിവിധ ജില്ലകളിലേക്കാണ്‌ ഒഴുകുന്നത്‌. കടത്തിക്കൊണ്ടുവരുന്ന 24 കാരറ്റ്‌ സ്വര്‍ണം തൃശൂര്‍, കോഴിക്കോട്‌, മാഹി, മുംബൈ എന്നിവിടങ്ങളിലെ വന്‍കിട ആഭരണശാലകളില്‍ എത്തിച്ച്‌ ചെമ്പ്‌ ചേര്‍ത്ത്‌ 22 കാരറ്റാക്കി ജുവലറികളില്‍ വില്‍പ്പന നടത്തുകയാണ്‌ പതിവ്‌. പിടികൂടുന്ന സ്വര്‍ണം സ്വര്‍ണം വെയര്‍ഹൗസിലാണ്‌ ആദ്യം സൂക്ഷിക്കുക. പിന്നീട്‌ റിസര്‍വ്‌ ബാങ്കിലേക്കു മാറ്റും. സ്വര്‍ണക്കടത്ത്‌ കേസുകള്‍ക്ക്‌ ആയുസ്‌ ആറു മാസം മാത്രമാണ്‌. സ്വര്‍ണക്കടത്ത്‌ പിടികൂടിയാല്‍ കസ്‌റ്റംസ്‌ ആക്‌ട്‌ പ്രകാരം ആറു മാസത്തിനകം തെളിവുകള്‍ കണ്ടെത്തി കുറ്റപത്രം നല്‍കണമെന്ന വ്യവസ്‌ഥയാണ്‌ കേസുകള്‍ അവസാനിപ്പിക്കാന്‍ ഉദ്യോഗസ്‌ഥരെ നിര്‍ബന്ധിതരാക്കുന്നത്‌.
പ്രധാന പ്രതികളെല്ലാം വിദേശ മലയാളികളായതാണ്‌ കേസ്‌ നടത്തിപ്പിലെ പ്രധാന പ്രതിസന്ധിയെന്ന്‌ കസ്‌റ്റംസ്‌ പറയുന്നു. കേസിലുള്‍പ്പെടുന്ന വിദേശമലയാളികളെ ഇന്ത്യയിലെത്തിക്കാന്‍ കസ്‌റ്റംസ്‌ നിയമത്തില്‍ പ്രത്യേക വകുപ്പില്ല. നികുതി വെട്ടിച്ച്‌ നടത്തിയ സ്വര്‍ണക്കടത്ത്‌ ആറു മാസത്തിനകം തെളിയിക്കാനാകാതെ വന്നാല്‍ പ്രതികള്‍ക്ക്‌ കസ്‌റ്റംസിനെതിരെ കേസ്‌ നല്‍കാമെന്ന വ്യവസ്‌ഥയും കേസുകള്‍ അവസാനിപ്പിക്കാന്‍ ഉദ്യോഗസ്‌ഥരെ നിര്‍ബന്ധിതരാക്കുന്നു. അതുകൊണ്ടുതന്നെ ഇത്തരം കേസുകള്‍ തെളിവില്ലെന്ന കാരണത്താല്‍ ആറു മാസത്തിനകം അവസാനിപ്പിക്കുകയാണു പതിവെന്ന്‌ നെടുമ്പാശേരി വിമാനത്താവളത്തിലെ ഉന്നത കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥന്‍ പറയുന്നു.
പിടിക്കപ്പെടുന്നവരെ റിമാന്‍ഡ്‌ ചെയ്യണമെന്നുണ്ടെങ്കില്‍ കുറഞ്ഞത്‌ ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം പിടിച്ചെകുക്കണം. 20 ലക്ഷം രൂപയുടെ വരെ സ്വര്‍ണം പിടികൂടിയാല്‍ വിമാനത്താവളത്തിലെ കസ്‌റ്റംസ്‌ ഓഫീസില്‍നിന്ന്‌ ജാമ്യം ലഭിക്കും. നിയമത്തിലെ ഇത്തരം പഴുതുകളും ഉദ്യോഗസ്‌ഥരുടെ അഴിമതിയുമെല്ലാം മുതലെടുത്താണ്‌ കേരളത്തിലേക്ക്‌ സ്വര്‍ണം ഒഴുകുന്നത്‌.
രാജ്യത്ത്‌ 2015ല്‍ 3,500 കിലോ സ്വര്‍ണം പിടികൂടിയെന്നാണ്‌ കസ്‌റ്റംസിന്റെ ഔദ്യോഗിക കണക്ക്‌. ഇതിന്‌ 1000 കോടിക്ക്‌ മുകളില്‍ വിലവരും. യഥാര്‍ഥ കണക്ക്‌ ഇതിനേക്കാള്‍ 10 ശതമാനം കൂടുതലായിരിക്കുമെന്നാണ്‌ വിലയിരുത്തല്‍. സാമ്പത്തികമാന്ദ്യം പിടിച്ചുനിര്‍ത്താന്‍ രണ്ട്‌ വര്‍ഷത്തിനിടെ സ്വര്‍ണ ഇറക്കുമതിയില്‍ 10 ശതമാനംവരെ നികുതി വര്‍ധിപ്പിച്ചതാണ്‌ കള്ളക്കടത്ത്‌ വര്‍ധിക്കാന്‍ കാരണം.
നേപ്പാളില്‍നിന്ന്‌ ഇന്ത്യയിലേക്കുള്ള കള്ളക്കടത്തും ഇരട്ടിയായി. വര്‍ഷത്തില്‍ 80 മുതല്‍ 100 കിലോ സ്വര്‍ണമാണ്‌ ഇവിടെനിന്ന്‌ പിടികൂടാറ്‌. ഇറക്കുമതി നികുതി വര്‍ധിച്ചതോടെ കള്ളക്കടത്ത്‌ സംഘങ്ങള്‍ ദുബായ്‌, ചൈന, തായ്‌ലന്‍ഡ്‌ എന്നിവിടങ്ങളില്‍നിന്ന്‌ കൂടുതല്‍ സ്വര്‍ണം നേപ്പാളിലെത്തിക്കും. അവിടെ നിന്ന്‌ ഇന്ത്യയിലേക്ക്‌. കസ്‌റ്റംസ്‌ നിരീക്ഷണം കുറവായതാണ്‌ നേപ്പാളില്‍ നിന്നുള്ള സ്വര്‍ണക്കടത്തിന്റെ ആകര്‍ഷണം.
മണിപ്പൂരിലെ മുറെ അതിര്‍ത്തി, ഗുജറാത്തിലെ കണ്ട്‌ല തുറമുഖം, പശ്‌ചിമ ബംഗാളിലെ ബംഗ്ലാദേശ്‌ അതിര്‍ത്തി, ശ്രീലങ്കയെ ചെന്നൈയുമായി ബന്ധിപ്പിക്കുന്ന പഴയകാല തുറമുഖ വഴികള്‍, ദുബായ്‌, തായ്‌ലന്‍ഡ്‌ വിമാനത്താവളങ്ങള്‍ എന്നിവയിലൂടെയും ഇന്ത്യയിലേക്ക്‌ വ്യാപകമായി സ്വര്‍ണം കടത്തുന്നുണ്ടെന്ന്‌ റവന്യൂ ഇന്റലിജന്‍സ്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.
News Credits,Mangalam Daily

Wednesday, February 10, 2016

പി ജയരാജൻ പല മൃഗീയ കുറ്റകൃത്യങ്ങളിലും പങ്കാളിയെന്ന് സിബിഐ

എറണാകുളം : സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ പല മൃഗീയ കുറ്റകൃത്യങ്ങളിലും പങ്കാളിയാണെന്ന് സിബിഐ ഹൈക്കോടതിയിൽ പറഞ്ഞു . കതിരൂർ മനോജ് വധക്കേസിലെ പ്രധാന ബുദ്ധികേന്രം ജയരാജനാണെന്നും സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു .
പാർട്ടിയെ ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാനാണ് ജയരാജൻ ശ്രമിക്കുന്നത് . ജയരാജന്റെ മുൻ കൂർ ജാമ്യഹർജി തള്ളണമെന്നാവശ്യപ്പെട്ട് സി ബി ഐ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം .
മുന്‍‌കൂര്‍ ജാമ്യം വേണമെന്ന ജയരാജന്‍റെ ആവശ്യം നേരത്തെ തലശ്ശേരി സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ്‌ ഹൈക്കോടതിയെ സമീപിച്ചത്
Janamtv News

മനോജ് വധക്കേസില്‍ ജയരാജന്‍ ബുദ്ധികേന്ദ്രം; അറസ്റ്റ് അനിവാര്യം: സി.ബി.ഐ
കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് സി.ബി.ഐയുടെ എതിര്‍സത്യവാങ്മൂലം. മനോജ് വധക്കേസിലെ ബുദ്ധികേന്ദ്രം ജയരാജനാണ്. കൊലയാളി സംഘങ്ങളുമായി ജയരാജന് അടുത്ത ബന്ധമാണുള്ളത്. പല മൃഗീയ കുറ്റകൃത്യങ്ങളിലും ജയരാജന്‍ പങ്കാളിയാണ്. ജയരാജന്റെ അറസ്റ്റ് അനിവാര്യമാണെന്നും നാലു പേജുള്ള എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. സത്യവാങ്മൂലത്തിന്റെ മൂന്നും നാലും പേജുകളിലാണ് ജയരാജനെതിരെ കടുത്ത നിലപാട് സി.ബി.ഐ വ്യക്തമാക്കുന്നത്.
മുന്‍പ് പല കേസികളിലും ജയരാജനെതിരെ അന്വേഷണം വന്നപ്പോള്‍ പാര്‍ട്ടിയെ ്ഉപയോഗിച്ച് അന്വേഷണ ഏജന്‍സികളെ ഭീഷണിപ്പെടുത്തുകയും മറതീര്‍ക്കുകയുമായാണ്. ജനകീയ പ്രക്ഷോഭം അഴിച്ചുവിട്ട് തനിക്കെതിരായ അന്വേഷണത്തില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നു. യു.എ.പി.എ ചാര്‍ജ് ചെയ്തിരുന്ന കേസാണെന്നും ഒരു കാരണവശാലും ജാമ്യം നല്‍കരുത്.
നിയമത്തെ മറികടക്കാന്‍ ജയരാജന്‍ ശ്രമിക്കുന്നുവെന്നും സി.ബി.ഐ പറയുന്നു.
ജയരാജന്റെ അറസ്റ്റ് അനിവാര്യമാണ്. കുറ്റപത്രം രഹസ്യ സ്വഭാവമുള്ളതാണെന്നും ഈ ഘട്ടത്തില്‍ പ്രതിക്ക് നല്‍കാന്‍ കഴിയില്ലെന്നും സി.ബി.ഐ പറയുന്നു. കീഴ് കോടതിയില്‍ മുന്‍പ് നല്‍കിയ എതിര്‍ സത്യവാങ്മൂലത്തേക്കാള്‍ ശക്തമായ ഭാഷയിലാണ് ഹൈക്കോടതിയില്‍ സി.ബി.ഐ നല്‍കിയ സത്യവാങ്മൂലം.
ജയരാജന്‍ മുന്‍പ് മൂന്നു തവണ തലശേരി സെഷന്‍സ് കോടതിയില്‍ ജാമ്യത്തിന് അപേക്ഷിച്ചിരുന്നുവെങ്കിലും നിരസിക്കപ്പെടുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യം നല്‍കുന്നതിനെതിരെ മനോജിന്റെ സഹോദരന്‍ ഉദയകുമാറും കോടതിയെ സമീപിച്ചിട്ടുണ്ട്. ജസ്റ്റീസ് കെ.ടി ശങ്കരനും ജസ്റ്റീസ് കെ.പി ജ്യോതീന്ദ്രനാഥും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
മുതിര്‍ന്ന അഭിഭാഷകന്‍ എം.കെ ദാമോദരനാണ് ജയരാജനു വേണ്ടി ഹാജരായിരിക്കുന്നത്. കൊലയാളി വിക്രമന്‍ ജയരാജന്റെ ഡ്രൈവറാണെന്ന സി.ബി.ഐയുടെ വാദത്തെ ഖണ്ഡിച്ചുകൊണ്ടാണ് വാദം. വിക്രമന് ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലെന്നും പ്രതിഭാഗം വാദിക്കുന്നു.
Mangalam Daily Reports