Wednesday, May 24, 2017

ഇരുള്‍ മൂടിയ കാലം - ഓ. രാജഗോപാല്‍ എംഎല്‍എ

എല്ലാം കേന്ദ്ര സര്‍ക്കാരിന്റെ കുറ്റമെന്നു പറഞ്ഞ് രക്ഷപ്പെടാനാവില്ല. യഥാര്‍ത്ഥത്തില്‍ കേന്ദ്രത്തിന്റേത് ഉദാര സമീപനമാണ്. കോപ്പറേറ്റീവ് ഫെഡറലിസമാണ് മോദി സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ പ്രധാനമന്ത്രി മോദിയെ കാണാന്‍ ചെന്നപ്പോള്‍, ഇത് നിങ്ങളുടെ വീടെന്നപോലെ കാണണമെന്നാണ് നിലപാടു പറഞ്ഞത്. പക്ഷേ പിണറായി സര്‍ക്കാര്‍ അതിനു തയ്യാറല്ല, സാധിക്കില്ല. കേരളത്തില്‍ പിണറായി വിജയന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ഒരു വര്‍ഷമാകുന്നു. കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണം തുടങ്ങിയിട്ട് മൂന്നു വര്‍ഷം തികഞ്ഞു. എല്ലാം ശരിയാക്കും എന്ന വാഗ്ദാനവുമായാണ് പിണറായി സര്‍ക്കാര്‍ വന്നത്. പക്ഷേ തൊട്ടതെല്ലാം തകരാറിലായി. ഇത് സ്വയം ഉണ്ടാക്കിയ സ്ഥിതിവിശേഷമാണ്. അനുകൂലമായിരുന്നു അന്തരീക്ഷം, 91 സീറ്റു നേടിയാണ് വിജയിച്ചത്.
ആശങ്കയില്ലാതെ ഭരിക്കാന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍, ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെല്ലാം തകര്‍ത്തുകൊണ്ടാണ് പിണറായി ഭരണം. സ്വജനപക്ഷപാതം കാണിച്ചതിന്റെ പേരില്‍ മന്ത്രിക്ക് രാജിവെക്കേണ്ടിവന്നു. എല്ലാവരേയും തുല്യരായിക്കാണേണ്ട സര്‍ക്കാരിന്റെ ഭരണം സ്വന്തം പാര്‍ട്ടിക്കാര്‍ക്കു വേണ്ടിയുള്ളതായി എന്നതു പകല്‍പോലെ വ്യക്തം. മുഖ്യമന്ത്രിതന്നെ നിയമസഭയില്‍ പറഞ്ഞു, ”ഞങ്ങള്‍ക്ക് വോട്ടുചെയ്ത ആളുകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കലാണ് പ്രധാന കടമ. അതില്‍നിന്ന് ഒഴിഞ്ഞുമാറില്ല,” എന്ന്. എല്ലാവരുടെയും താല്‍പര്യം സംരക്ഷിക്കേണ്ടയാളാണ് ഈ സത്യപ്രതിജ്ഞാ ലംഘനം പ്രസ്താവിച്ചത്. അതായത് ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനം.
സ്റ്റാറ്റിയൂട്ടറി റേഷനിംഗ് സംവിധാനം ഇവിടെ ഏറെക്കാലമായി നിലനില്‍ക്കുന്നു. അത് ഇപ്പോള്‍ പൂര്‍ണ്ണമായും തകര്‍ന്നിരിക്കുന്നു. ആരാണുത്തരവാദി? 2013-ല്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിയമമുണ്ട്, റേഷന്‍ അര്‍ഹപ്പെട്ടവര്‍ക്ക് ആവശ്യത്തിനുറപ്പാക്കുന്ന ഭക്ഷ്യ സുരക്ഷാ നിയമം. ഈ നിയമം രാജ്യമെമ്പാടും നടപ്പാകുന്നുവെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. ഇപ്പോള്‍ ഭരിക്കുന്ന പിണറായി സര്‍ക്കാറും മുന്‍കാലത്തെ യുഡിഎഫിന്റെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരും ഈ നിയമം സംസ്ഥാനത്ത് നടപ്പാക്കിയില്ല. എന്നിട്ട്, കേന്ദ്രത്തിലെ മോദി സര്‍ക്കാരിനെ കുറ്റം പറയുകയാണ്. മോദിക്കെതരേ പ്രചാരണം നടത്തുകയാണ്. റേഷന്‍ കടകളില്‍ വിതരണത്തിന് അരിയും ധാന്യവുമില്ല. സംസ്ഥാനത്തു പോയിട്ട് ഒരു ജില്ലയില്‍ പോലും കേരളത്തില്‍ റേഷന്‍ വിതരണം നടപ്പാക്കാനായിട്ടില്ല. റേഷന്‍ കാര്‍ഡ് അര്‍ഹതപ്പെട്ടവര്‍ക്കു നല്‍കിയിട്ടില്ല. അര്‍ഹരുടെ കൃത്യമായ പട്ടിക തയ്യാറാക്കാനായിട്ടില്ല.
കേരളത്തിന് യഥാര്‍ത്ഥ കണക്കു പ്രകാരം 12 ലക്ഷം ടണ്‍ അരിയാണ് വിതരണത്തിനു വേണ്ടത്. 14 ലക്ഷം ടണ്‍ അരി കേന്ദ്ര സര്‍ക്കാര്‍ കൊടുക്കുന്നു. റേഷനരി കടകളില്‍ എത്താതെ എഫ്‌സിഐ ഗോഡൗണുകളില്‍ നിന്ന് കരിഞ്ചന്തയിലേക്ക് പോകുന്നു. ഒരു മന്ത്രിക്ക് അധികാരമേറ്റ് 41 ാം ദിവസം രാജിവെക്കേണ്ടിവന്നു. 200 ദിവസമായപ്പോള്‍ ഒരാള്‍കൂടി രാജിവെച്ചു. സ്ത്രീയോട് അപമര്യാദയായി പെരുമാറിയതാണ് കാരണം. മൂന്നാമതൊരാള്‍ ക്രിമിനല്‍ നടപടി ചട്ട പ്രകാരം രാജിവെക്കേണ്ടതായിരുന്നു. ചെയ്തില്ല. രണ്ടു മന്ത്രിമാര്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നു. ഏറ്റവും കുറച്ചുകാലംകൊണ്ട് ദുഷ്‌കര്‍മ്മങ്ങളുടെ പേരില്‍ ഇത്രമാത്രം ഗുരുതരമായ ആരോപണങ്ങള്‍ നേരിടേണ്ടിവന്ന അവസ്ഥ ഒരു സര്‍ക്കാരിനും മുമ്പുണ്ടായിട്ടില്ല.
പോലീസും സാധാരണക്കാരും തമ്മിലുള്ള തര്‍ക്കവും പ്രശ്‌നങ്ങളും ഒരു വഴിക്ക്. പോലീസ് തലപ്പത്തെ തമ്മിലടി മറ്റൊരു ഗൗരവ വിഷയം. പോലീസ് ആസ്ഥാനത്ത് പോലീസ് തലവനും എഡിജിപിയും തമ്മില്‍ തല്ല്. പോലീസില്‍ ഗ്രൂപ്പിസം. പോലീസ് വകുപ്പു ഭരിക്കുന്നത് മുഖ്യമന്ത്രിയാണ്. സിപിഎമ്മിന് പ്രിയപ്പെട്ടയാളായ, ജനങ്ങള്‍ക്ക് വിയോജിപ്പുള്ള വിവാദനായകനായ മുന്‍ ഡിജിപിയെ പോലീസിനെ ഉപദേശിക്കാന്‍ നിയോഗിച്ചിരിക്കുന്നു. ക്രമസമാധാനം ഒരു സംസ്ഥാനത്തിന്റെയും ഭരണത്തിന്റെയും ഭരണത്തലവന്റെയും വിജയ പരാജയങ്ങളുടെ അളവുകോലാണ്. കേരളത്തില്‍ ക്രമസമാധാനം പരിതാപകരമായ സ്ഥിതിയിലാണ്. അതെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കേണ്ടതില്ല. സംസ്ഥാനത്ത് മുന്നൂറിലേറെ കൊലപാതകം.
കണ്ണൂര്‍ ജില്ലയില്‍ 14 ബിജെപി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. നാലു കൊലപാതകം മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ധര്‍മ്മടത്തായിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു. അവര്‍ക്ക് വീടുകളില്‍ പോലും സുരക്ഷ ഇല്ലെന്നുവന്നു. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പ് നൂറുകണക്കിന് ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി പറയാത്തതിന്റെ പേരില്‍ സ്പീക്കറുടെ ശാസന കേള്‍ക്കേണ്ടിവന്നു.
പട്ടികജാതി-വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവര്‍ക്കെതിരേ ആക്രമണം ഏറ്റവും കൂടി. അവര്‍ സിപിഎം വഞ്ചനകള്‍ തിരിച്ചറിഞ്ഞ് ആര്‍എസ്എസ്-ബിജെപി പ്രസ്ഥാനങ്ങളിലേക്കു വരുന്നതാണ് കാരണം.
വിദ്യാഭ്യാസരംഗമാണ് മറ്റൊന്ന്. പൂര്‍ണ്ണമായും കുത്തഴിഞ്ഞ്, പരാജയപ്പെട്ടു നില്‍ക്കുകയാണ് ആ വകുപ്പും മന്ത്രിയും. പത്താം ക്ലാസിലെ ചോദ്യപ്പേപ്പര്‍ ചോര്‍ന്ന സംഭവം മാത്രം മതി ആ വകുപ്പിന് പൂജ്യം മാര്‍ക്ക്, അല്ല നെഗറ്റീവ് മാര്‍ക്ക് കൊടുക്കാന്‍. എല്ലാം കേന്ദ്ര സര്‍ക്കാരിന്റെ കുറ്റമെന്നു പറഞ്ഞ് രക്ഷപ്പെടാനാവില്ല. യഥാര്‍ത്ഥത്തില്‍ കേന്ദ്രത്തിന്റേത് ഉദാര സമീപനമാണ്. കോപ്പറേറ്റീവ് ഫെഡറലിസമാണ് മോദി സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ പ്രധാനമന്ത്രി മോദിയെ കാണാന്‍ ചെന്നപ്പോള്‍, ഇത് നിങ്ങളുടെ വീടെന്നപോലെ കാണണമെന്നാണ് പറഞ്ഞത്. പക്ഷേ പിണറായി സര്‍ക്കാര്‍ അതിനു തയ്യാറല്ല, സാധിക്കില്ല.
കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികള്‍ പലതും പിണറായി സര്‍ക്കാര്‍ പേരുമാറ്റി സംസ്ഥാനത്ത് അവതരിപ്പിക്കുകയാണ്. അതില്‍ കേന്ദ്രത്തിന്റെ പങ്ക് വെളിപ്പെടുത്തുന്നുമില്ല. സ്വാതന്ത്ര്യം കിട്ട 75 വഷം തികയുന്ന 2020 ആകുമ്പോള്‍ എല്ലാവര്‍ക്കും വീടെന്ന സങ്കല്‍പ്പത്തില്‍ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി കേന്ദ്രം നടപ്പാക്കുന്നു, സംസ്ഥാനങ്ങള്‍ വഴി ധനസഹായം ചെയ്യുന്നു. അത് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയെന്ന പേരില്‍ പിണറായി സര്‍ക്കാര്‍ പേരുമാറ്റി സ്വന്തമെന്ന് വ്യാജപ്രചാരണം നടത്തുന്നു. അടല്‍ പെന്‍ഷന്‍ പദ്ധതി, എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് പദ്ധതി, വിലകുറച്ച് മരുന്നു നല്‍കുന്ന പദ്ധതി, വിദ്യാഭ്യാസ സൗജന്യ പദ്ധതി, തുടങ്ങി ഇത്തരത്തില്‍ ഒട്ടേറെ.
വര്‍ഗ്ഗീയതയ്‌ക്കെതിരേ ശബ്ദ കോലാഹലമുണ്ടാക്കി, മതേതരത്വം പ്രസംഗിക്കുന്ന പിണറായി സര്‍ക്കാരും പാര്‍ട്ടിയുമാണ് ഏറ്റവും വര്‍ഗ്ഗീയത വളര്‍ത്തുന്നത്. അനധികൃത ഭൂമി കൈയേറ്റം ഒഴിപ്പിക്കാന്‍ ഔദ്യോഗിക കൃത്യ നിര്‍വഹണം നടത്തിയവരെ ”കുരിശെന്തു പിഴച്ചു”വെന്ന് വാദിച്ച് പിന്തിരിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്ത് തടഞ്ഞത് വര്‍ഗ്ഗീയ പ്രീണനമാണ്. പിണറായി സര്‍ക്കാര്‍ ഹിന്ദു സംഘടനകളില്‍ മാത്രമാണ് വര്‍ഗ്ഗീയത കാണുന്നത്. എല്ലാവരേയും തുല്യരായിക്കണ്ട് നീതി ഉറപ്പാക്കുമെന്ന സത്യപ്രതിജ്ഞാ വാചകം അര്‍ത്ഥമില്ലാതാക്കുന്നതാണ് ഈ നടപടികള്‍.
ഭരണമുന്നണിയിലെ തമ്മിലടി, സിപിഎമ്മിനെതിരേയുള്ള സിപിഐ വിമര്‍ശനം, പ്രതിഷേധം, പരസ്യ വിമര്‍ശനം, സമസ്ത രംഗത്തും ഭരണ പരാജയം… പിണറായി ഭരണം ജനങ്ങള്‍ക്ക് ഭാരമായിത്തീര്‍ന്നിരിക്കുകയാണ്. ഇരുണ്ട ഒരു വര്‍ഷമാണ് പിണറായി ഭരണത്തില്‍ കടന്നു പോകുന്നത്. ഈ സാഹചര്യത്തിലാണ് മെയ് 24 ന് ഒരു കൊല്ലം പൂര്‍ത്തിയാക്കുന്ന പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെയിരേ 24, 25 തീയതികളില്‍ ബിജെപി സംസ്ഥാനത്ത് സമര പരിപാടികള്‍ ആവിഷ്‌കരിക്കുന്നത്.
പിണറായിയുടെ അഴിമതിയുടെയും ദുര്‍ഭരണത്തിന്റെയും ഇരുണ്ട ഒരുവര്‍ഷം വിലയിരുത്തുന്ന വേളയില്‍ത്തന്നെ, മൂന്നു വര്‍ഷമായി, പ്രകാശം പരത്തുന്ന കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണത്തേയും വിലയിരുത്തുമ്പോഴാണ് ‘ശരിയാവുന്നത്’ എവിടെയാണ്, ശരിയാക്കുന്നത് ആരാണ് എന്ന് വ്യക്തമാകുന്നത്. മെയ് 26 ന് മൂന്നു വര്‍ഷം പൂര്‍ത്തിയാക്കുന്ന മോദി സര്‍ക്കാര്‍ ഇതിനകം ഭാരതത്തിന്റെ യശസ്സ് ലോകത്തിന്റെ നിറുകയില്‍ എത്തിച്ചു. വിദേശ ഭാരതീയര്‍ വിവിധ വേദികളില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നു.
വിദ്യാഭ്യാസരംഗത്ത് കേരളത്തിന്റെ ഏറെക്കാലത്തെ ആവശ്യമായ ഐഐടി മോദി സര്‍ക്കാര്‍ സ്ഥാപിച്ചുകഴിഞ്ഞു. റെയില്‍വേയില്‍ അസാധ്യമെന്നു പറഞ്ഞൊഴിഞ്ഞിരുന്നതു പലതും സാധ്യമാക്കുന്നു. യുപിഎ സര്‍ക്കാര്‍ പത്തുവര്‍ഷത്തെ ഭരണത്തില്‍ കേരളത്തിനനുവദിച്ചതിനേക്കാള്‍ വിഹിതമാണ് മോദി സര്‍ക്കാരിന്റെ ബജറ്റില്‍. നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാത നടപ്പില്ലെന്നു പറഞ്ഞൊഴിഞ്ഞതാണ് മുന്‍ സര്‍ക്കാര്‍. എന്നാല്‍ ചെലവു കുറച്ച്, പുതിയ വഴിയിലൂടെ പാതി സാര്‍ത്ഥകമാക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചു. പക്ഷേ പദ്ധതി കേരളവും കേന്ദ്രവും തുല്യപങ്കു ചെലവാണ് വ്യവസ്ഥ. ഇക്കാര്യത്തില്‍ തുടക്കത്തില്‍ കേരളം മുടക്കേണ്ട രണ്ടുകോടി രൂപയുടെ മേലുള്ള തര്‍ക്കത്തില്‍ പദ്ധതി തടഞ്ഞു നില്‍ക്കുകയാണ്. ശബരി റെയില്‍ പാതയ്ക്ക് 215 കോടി രൂപയാണ് കേന്ദ്ര ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. പക്ഷേ, സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തു കൊടുക്കാന്‍ തയ്യാറല്ല.
കള്ളപ്പണക്കാരെ പിടികൂടാന്‍ കൊണ്ടുവന്ന നോട്ടു പിന്‍വലിക്കല്‍ പരിപാടി, ജിഎസ്ടി ബില്‍, എന്നിവയെ കേരളം എതിര്‍ത്തു. ഇപ്പോള്‍ സംസ്ഥാന ധനമന്ത്രി തോമസ് ഐസക്തന്നെ പറയുന്നു ഗുണമാണെന്ന്. പിന്നെന്തിനാണ് ജിഎസ്ടി ബില്‍ ഇത്ര വൈകിപ്പിച്ചത്. മോദി സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ പരിപാടികള്‍ ഏറെയാണ്. യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ സ്‌കില്‍ ഡവലപ്മന്റ് മന്ത്രാലയംതന്നെ തുറന്നു. സ്റ്റാര്‍ട്ട്അപ് വില്ലേജുകള്‍, മുദ്രാ ബാങ്ക് സഹായം, സര്‍വര്‍ക്കും പെന്‍ഷന്‍, ആരോഗ്യ പരിരക്ഷ… ഇവയൊക്കെ മൂന്നു വര്‍ഷത്തെ ഭരണ നേട്ടങ്ങളുടെയും പദ്ധതികളുടെയും ചെറിയൊരംശം മാത്രം. മൂന്നുകൊല്ലം രാജ്യത്തിന്റെ വികസന പ്രവര്‍ത്തനത്തില്‍, നാട്ടുകാരുടെ ക്ഷേമൈശ്വര്യകാര്യങ്ങളില്‍ പ്രകാശം പരത്തിയ ദിനങ്ങളായിരുന്നു. ഇനിയും കൂടുതല്‍ കൂടുതല്‍ പ്രഭ വിതറുന്നതാകും മോദി ഭരണമെന്ന ശുഭപ്രതീക്ഷയ്ക്കുതന്നെയാണ് സാഹചര്യങ്ങള്‍.
Article credits .ജന്മഭൂമി

Sunday, March 12, 2017

125 കോടി ജനങ്ങളുടെ കരുത്തിൽ ഒരു പുതിയ ഭാരതം ജനിക്കുന്നു; പ്രധാനമന്ത്രി

ന്യൂഡൽഹി: 125 കോടി ജനങ്ങളുടെ കരുത്തിലും കഴിവിലും ഒരു പുതിയ ഭാരതം ഉദയം ചെയ്യുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിന്റെ ലക്ഷണങ്ങളാണ് പുതുതായുണ്ടാകുന്ന ഭാരതീയജനതാപാർട്ടിയുടെ തിരഞ്ഞെടുപ്പു വിജയങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വികസനത്തിലൂന്നിയാകും രാഷ്ട്രം നിലകൊളളുക. രാഷ്ട്രത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം നടക്കുമ്പോൾ ഗാന്ധിജിയും, സർദാർ പട്ടേലും, ഡോ. അം‌ബേദ്‌കറുമെല്ലാം സ്വപ്നം കണ്ട, അവരെല്ലാം അഭിമാനിക്കുന്ന ഒരു രാജ്യമായി ഭാരതത്തെ വാർത്തെടുക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

പ്രധാനമന്ത്രിയുടെ സന്ദേശവുമായി സുരേഷ് ഗോപി വിസ്മയയുടെ വീട്ടിലെത്തി

കണ്ണൂർ: കണ്ണൂര്‍ അണ്ടലൂരില്‍ കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്‍ സന്തോഷ്‌ കുമാറിന്റെ കുടുംബത്തെ ചലച്ചിത്രതാരം സുരേഷ്‌ഗോപി എം.പി സന്ദര്‍ശിച്ചു. തന്റെ അച്ഛനെ കൊന്നതെന്തിനെന്ന് ചോദിച്ചുകൊണ്ടുളള സന്തോഷ്‌ കുമാറിന്റെ മകള്‍ വിസ്മയയുടെ സാമൂഹ്യമാദ്ധ്യമങ്ങളിലെ പോസ്റ്റ് ദേശീയ ശ്രദ്ധ നേടിയതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചതനുസരിച്ചാണ് തന്റെ സന്ദര്‍ശനമെന്ന് സുരേഷ്‌ഗോപി പറഞ്ഞു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഭീകരത സൃഷ്ടിക്കുന്ന രാഷ്ട്രീയത്തെ ജനാധിപത്യ രീതിയില്‍ തന്നെ കൈകാര്യം ചെയ്യാന്‍ യുദ്ധസമാനമായ നീക്കത്തിന് ദേശീയതലത്തില്‍ ബി.ജെ.പി തുടക്കം കുറിക്കുമെന്ന് സുരേഷ്‌ഗോപി എം.പി പറഞ്ഞു. പാര്‍ലമെന്റില്‍ ഈ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
വൈകിട്ട് അഞ്ചുമണിയോടെയാണ് ധര്‍മ്മടം അണ്ടലൂരിലെ സന്തോഷ്‌കുമാറിന്റെ വീട്ടില്‍ സുരേഷ്‌ഗോപി എത്തിയത്. സന്തോഷിന്റെ ഭാര്യ ബേബി, മക്കളായ സാരംഗ്, വിസ്മയ എന്നിവര്‍ക്കൊപ്പം ഏറെ നേരം ചിലവഴിച്ച്, അവരെ സാന്ത്വനപ്പെടുത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.
News credits,Janamtv

ഗോവയിലും മണിപ്പൂരിലും ബിജെപി സര്‍ക്കാര്‍

ന്യൂദല്‍ഹി: കോണ്‍ഗ്രസിനെ നിലംപരിശാക്കിയ രാഷ്ട്രീയ നീക്കങ്ങളിലൂടെ ഗോവയിലും മണിപ്പൂരിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും. കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനം രാജിവച്ച മനോഹര്‍ പരീഖര്‍ ഗോവയില്‍ വീണ്ടും മുഖ്യമന്ത്രിയാകും. 22 എംഎല്‍എമാരുടെ പിന്തുണക്കത്തുമായി പരീഖര്‍ ഗവര്‍ണറെ കണ്ട് മന്ത്രിസഭയ്ക്കുള്ള അവകാശം ഉന്നയിച്ചു.
മണിപ്പൂരില്‍ 31 എംഎല്‍എമാരുടെ പിന്തുണക്കത്തുകള്‍ ബിജെപി ഗവര്‍ണര്‍ക്കു കൈമാറി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് ബിജെപി സഖ്യം ഗവര്‍ണറോട് ആവശ്യപ്പെട്ടു. 31 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ് അറിയിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് നേതൃത്വം നല്‍കുന്നത് രാം മാധവാണ്. ഗോവയില്‍ 40, മണിപ്പൂരില്‍ 60 സീറ്റുകളാണുള്ളത്.
ഒരുപാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഗോവയിലും മണിപ്പൂരിലും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ത്തന്നെ ബിജെപി ആരംഭിച്ചിരുന്നു. അഞ്ചു സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശനിയാഴ്ച തന്നെ പ്രഖ്യാപിച്ചു. മണിപ്പൂരില്‍ 21 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ നാല് എംഎല്‍എമാരും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നാല് എംഎല്‍എമാരും പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചു. എല്‍ജെപിയുടെ ഒരു അംഗവും ഒരു സ്വതന്ത്ര അംഗവും കൂടി പിന്തുണ പരസ്യമാക്കിയതോടെ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള 31 എന്ന സംഖ്യ ബിജെപി സഖ്യത്തിന് നേടാന്‍ കഴിഞ്ഞു.
മുന്‍ മുഖ്യമന്ത്രിയും കേന്ദ്ര പ്രതിരോധമന്ത്രിയുമായ മനോഹര്‍ പരീഖരിനെ ഗോവയിലേക്ക് തിരികെ വിടണമെന്നും മുഖ്യമന്ത്രിയാക്കണമെന്നും ബിജെപി എംഎല്‍എമാരുടെ യോഗം ദേശീയ അധ്യക്ഷന്‍ അമിത് ഷായോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ വിനയ് തെണ്ടൂല്‍ക്കര്‍ അറിയിച്ചതിന് പിന്നാലെയാണ് ഗോവയുടെ ചുമതലയുള്ള കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരിയുടെയും പരീഖറിന്റെയും നേതൃത്വത്തില്‍ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണ അവകാശവാദം ഉന്നയിച്ചത്. മൂന്ന് അംഗങ്ങളുള്ള ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും മഹാരാഷ്ട്രവാദി ഗോമാന്ത്രക് പാര്‍ട്ടിയും ബിജെപിയെ പിന്തുണയ്ക്കും. എന്‍സിപിയുടെ ഒരംഗവും രണ്ട് സ്വതന്ത്രരുമാണ് പരീഖറിന് പിന്തുണ അറിയിച്ചു.
ഇരു സംസ്ഥാനങ്ങളിലും വ്യക്തമായ ഭൂരിപക്ഷമുള്ള സഖ്യം രൂപീകരിക്കാന്‍ തെരഞ്ഞെടുപ്പിന് ശേഷം സാധിച്ചത് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിജയമാണ്. ഇരു സംസ്ഥാനങ്ങളുടേയും ചുമതലയുണ്ടായിരുന്ന മലയാളികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വലിയ തിരിച്ചടിയായി ബിജെപിയുടെ നീക്കം. മണിപ്പൂരില്‍ രമേശ് ചെന്നിത്തലയ്ക്കും ഗോവയില്‍ കെ.സി. വേണുഗോപാലിനുമായിരുന്നു ചുമതല. രണ്ടിടത്തും വിജയിച്ച എംഎല്‍എമാരുടെ യോഗം വിളിച്ചു ചേര്‍ക്കാനുള്ള സമയം പോലും ഇരു നേതാക്കള്‍ക്കും ലഭിച്ചില്ല.
ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും വന്‍ ഭൂരിപക്ഷത്തോടെ അധികാരമുറപ്പിച്ച ബിജെപി മണിപ്പൂരിലും സര്‍ക്കാര്‍ രൂപീകരിക്കുന്നതോടെ ബിജെപിയും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം പതിനേഴായി. പതിനൊന്നില്‍ ബിജെപി ഒറ്റയ്ക്കും ആറില്‍ ബിജെപി മുന്നണിയും.
News Credits,Janmabhumidaily

കേരള ധനമന്ത്രിക്ക് പ്രതികരണമില്ലെ?

തിരുവനന്തപുരം: ”കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ ജനങ്ങള്‍ അംഗീകരിച്ചുവെന്നതിന്റെ തെളിവാണ് യുപിയിലെയും ഉത്തരാഖണ്ഡിലെയും വിജയ”മെന്ന് പറയുന്നത്. ബിജെപിക്കാരനല്ല, ബിജെപിയെ ശക്തിയുക്തം എതിര്‍ക്കുന്ന ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറാണ്. ഈ സത്യം മറന്നുപോയതാണ് ബിജെപി വിരുദ്ധര്‍ക്കുണ്ടായ തോല്‍വിയെന്നും നിതീഷ്‌കുമാര്‍ വിലയിരുത്തിയിരിക്കുന്നു. കേരളം എന്തുപറയുന്നു ? ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ഇപ്പോഴത്തെ ചിന്തയെന്താണ് ?
നോട്ട് മരവിപ്പിക്കല്‍ നടപടിക്കെതിരെ ആഞ്ഞടിച്ചതും കേരളസര്‍ക്കാരും പ്രതിപക്ഷവുമാണ്. മന്ത്രിസഭ ഒന്നടങ്കം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ റിസര്‍വ്വ് ബാങ്കിന് മുന്നില്‍ കുത്തിയിരുന്നു. പ്രതിപക്ഷവും ചേര്‍ന്ന് നിയമസഭക്കകത്തും പുറത്തും കോലാഹാലമുണ്ടാക്കി. നവംബര്‍ 8ന് നോട്ട് മരവിപ്പിച്ച തീരുമാനം രാത്രി 8നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ‘മോദിയുടെ ഭ്രാന്തന്‍ നടപടി’ യെന്നാണ് കേരള ധനമന്ത്രി തോമസ് ഐസക്ക് പ്രസ്താവിച്ചത്. പിറ്റേന്ന് നിയമസഭയില്‍ പ്രശ്‌നം ഭയാനകമായി അവതരിപ്പിച്ചു. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടി ബിജെപി അംഗം ഒ. രാജഗോപാലിനെ സാക്ഷിനിര്‍ത്തി പ്രകോപനം സൃഷ്ടിച്ചു. രാജഗോപാലിന്റെ എതിര്‍പ്പോടെ പ്രമേയം പാസ്സാക്കി.
രാജ്യത്തെ ഒരു സംസ്ഥാന സര്‍ക്കാരും കേരളത്തിന്റെ എതിര്‍പ്പുപോലെ രംഗത്തുവന്നില്ല. ആദ്യം പ്രതിഷേധിച്ച കേജ്‌രിവാളും മമത ബാനര്‍ജിയും പത്തിമടക്കി. അപ്പോഴും തോമസ് ഐസക്ക് പ്രധാനമന്ത്രിക്കെതിരെ ശകാരം ചൊരിഞ്ഞു. ഒരു പുസ്തകവും എഴുതി. ആയുര്‍വേദ ആശുപത്രിയില്‍ സുഖചികിത്സക്കിടയില്‍ പുസ്തക പ്രകാശനത്തിന് ക്ഷണിച്ചത് എം.ടി വാസുദേവന്‍ നായരെയാണ്. സര്‍വ്വരും ആദരിക്കുന്ന എംടിയെക്കൊണ്ട് പ്രധാനമന്ത്രിയെ തുഗ്ലക്ക് എന്ന് വിളിപ്പിച്ച് അദ്ദേഹത്തെ വിവാദത്തിലാക്കിയത് ഐസക്കാണല്ലോ.
നോട്ട് മരവിപ്പിക്കല്‍ ദുരന്തം ഒരു ദശാബ്ദം വരെ നീളുമെന്നും ജനങ്ങളാകെ പട്ടിണിയിലാക്കുമെന്നും പറഞ്ഞ സിപിഎമ്മും ഐസക്കും ഇന്നെവിടെയാണ് ? നോട്ട് മരവിപ്പിച്ച നരേന്ദ്രമോദി ജനങ്ങളെ ക്യൂവിലാക്കിയെന്ന് വിലപിച്ചവരാണ് കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സും. നോട്ട് മരവിപ്പിക്കലിനെ പിന്തുണക്കുന്ന കുമ്മനം രാജശേഖരനെ കേരളത്തില്‍ നിന്നും ചവിട്ടി പുറത്താക്കണമെന്നാണ് ഭരണപരിഷ്‌കാരസമിതി ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടത്. ജനങ്ങള്‍ ക്യൂ നിന്ന് നരേന്ദ്രമോദിയെ തോല്‍പ്പിക്കുമെന്ന് നിരീക്ഷിച്ചു.
യുപി തെരഞ്ഞെടുപ്പോടെ നരേന്ദ്രമോദിയെ ജനങ്ങള്‍ മുത്തലാഖ് ചൊല്ലുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും പ്രവചിച്ചു. ഇപ്പോഴെന്തായി. ജനങ്ങള്‍ നോട്ട് മരവിപ്പിക്കലിനെ അംഗീകരിച്ചു. ബിജെപിയും നരേന്ദ്രമോദിയുമാണ് രക്ഷകരെന്ന് ജനങ്ങള്‍ വിധിയെഴുതി. നോട്ട് മരവിപ്പിക്കലിനെ എതിര്‍ത്ത കോണ്‍ഗ്രസ്സിനെയും കമ്മ്യൂണിസ്റ്റുകാരെയും തൂത്തുമാറ്റി. ഇപ്പോഴെന്തു പറയുന്നു ഐസക്കും സിപിഎമ്മും? ജനങ്ങള്‍ പ്രതീക്ഷിക്കുകയാണ് പ്രതികരണം.
Article credits,Janmabhumidaily

Sunday, February 12, 2017

കെട്ടുനാറുന്ന ഇടതുഭരണം-

മുമ്പൊരുകാലത്തും കേള്‍ക്കാത്ത മുദ്രാവാക്യമുയര്‍ത്തിയാണ് എല്‍ഡിഎഫ് ഭരണത്തിലെത്തിയത്. ‘എല്‍ഡിഎഫ് വരും എല്ലാം ശരിയാകും’ എന്ന ഉറപ്പ് വിശ്വസിച്ച കേരളീയര്‍ ഇന്ന് കടുത്ത നിരാശയിലാണ്. ഒന്നും ശരിയാകുന്നില്ലെന്ന് മാത്രമല്ല, പ്രതിയോഗികളെ മാത്രമല്ല സ്വന്തം അനുയായികളെപ്പോലും വെട്ടുകയും കുത്തുകയും ലോക്കപ്പലിട്ട് പീഡിപ്പിക്കുകയും ചെയ്യുന്ന സ്ഥിതിയാണെങ്ങും. സിപിഎമ്മുകാരും പോഷകസംഘടനകളും പോലീസ് സ്റ്റേഷന്‍ മാര്‍ച്ചും കയ്യേറ്റവും ഏതാണ്ട് നിത്യപരിപാടിയാക്കി. മറ്റുള്ളവരുടെ സ്ഥിതി പറയാതിരിക്കുകയാണ് ഭേദം. മദ്യപിച്ച് വാഹനമോടിച്ചു എന്നതിന് ഉടുതുണിപോലുമില്ലാതെ ലോക്കപ്പിലിട്ട് പീഡിപ്പിക്കുന്ന കാഴ്ചയുമുണ്ടായി. പോലീസ് മര്‍ദ്ദനവും മൂന്നാംമൂറയും സംസ്ഥാന വ്യാപകമാക്കി.
സിപിഎമ്മുകാരാണ് പ്രതികളെങ്കില്‍ അന്വേഷണമില്ല, കേസില്ല, അറസ്റ്റില്ല. പാലക്കാട് കഞ്ചിക്കോട് കാണുന്നത് അതാണ്. കഞ്ചിക്കോട് ചടയന്‍കലായില്‍ ബിജെപി പ്രവര്‍ത്തകരായ രാധാകൃഷ്ണന്‍, വിമല എന്നിവരെ ചുട്ടുകൊന്ന സംഭവത്തില്‍ പോലീസ് ഒത്തുകളി തുടരുകയാണ്. കേരളം അപൂര്‍വ്വമായി കണ്ട നിഷ്ഠുര സംഭവങ്ങളിലൊന്നായിരുന്നു കഞ്ചിക്കോട്ടേത്. മുഖ്യപ്രതി കഞ്ചിക്കോട് കിണര്‍ സ്റ്റോപ്പ് തോട്ടുമേടിലെ അജിയെന്ന അജിത്ത്കുമാറിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച്ച രാത്രി ഇയാളെ ഹാജരാക്കി റിമാന്റ് ചെയ്യുകയായിരുന്നു. അജിയോടൊപ്പം ആസൂത്രണത്തില്‍ പങ്കാളിയായിരുന്നവരെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. ഇവരെ ചോദ്യം ചെയ്യുന്നതിനായി പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. ചോദ്യംചെയ്യല്‍ തുടരുകയാണെന്നാണ് പോലീസ് ഭാഷ്യം.
കണ്ണൂരില്‍ തുടങ്ങിയ അക്രമ പരമ്പര സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. കലാലയങ്ങള്‍ സംഘര്‍ഷമേഖലയാക്കാന്‍ എസ്എഫ്‌ഐ സംഘടിത നീക്കം നടത്തുമ്പോള്‍ സ്വാശ്രയമുതലാളിമാരുടെ അനുസരണയുള്ള അടിമയെപ്പോലെയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പെരുമാറുന്നത്. കേരളാ ലോ അക്കാദമിയിലെ സമരത്തില്‍ സിപിഎം താല്‍പര്യം സംരക്ഷിക്കാന്‍ നാണംകെട്ട് തോറ്റുകൊടുത്തതിന്റെ ചമ്മല്‍ തീര്‍ക്കാനിപ്പോള്‍ മറ്റ് കലാലയങ്ങളിലവര്‍ കയ്യാങ്കളിക്ക് മുന്‍കൈ എടുക്കുകയാണ്. തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐക്കാരുടെ സദാചാര ഗുണ്ടായിസത്തില്‍ പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെട്ടത് ഇപ്പോള്‍ സജീവ ചര്‍ച്ചാവിഷയമാണ്.
സദാചാരപോലീസ് ചമഞ്ഞ എസ്എഫ്‌ഐയുടെ പത്തുപേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസ് എടുത്തെങ്കിലും അറസ്റ്റൊന്നും നടന്നില്ല. നാടകം കാണാന്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ സൂര്യഗായത്രി, ജാനകി എന്നിവര്‍ക്കൊപ്പം വന്ന തൃശൂര്‍ സ്വദേശി ജിജീഷിനാണ് സദാചാര ഗുണ്ടകളുടെ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്.
പെണ്‍കുട്ടികള്‍ക്കടുത്തിരുന്നതിനെ ചോദ്യം ചെയ്ത് ഏതാനും എസ്എഫ്‌ഐക്കാര്‍ എത്തുകയും ജിജീഷിനെ കൂട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയുമായിരുന്നു. ഇതിനെ ചോദ്യം ചെയ്ത പെണ്‍കുട്ടികള്‍ക്കും മര്‍ദ്ദനമേറ്റു. തുടര്‍ന്ന് ഇവരെ ബലമായി കോളേജില്‍ നിന്ന് പുറത്താക്കി ഗേറ്റ് അടച്ചു. എസ്എഫ്‌ഐ മാത്രം പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റി കോളേജ് സിപിഎമ്മിന്റെ മറ്റൊരു പാര്‍ട്ടി ഗ്രാമമാണ്. തല്ലിയതും തല്ലുകൊണ്ടതും
എസ്എഫ്‌ഐക്കാരാണെന്നതാണ് കൗതുകകരം. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ദളിതര്‍ക്കെതിരായ അക്രമങ്ങളും വര്‍ധിച്ചിരിക്കുകയാണ്. ദളിത് അക്രമത്തിന്റെ പേരില്‍ ഏകദേശം നാനൂറോളം കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. കോട്ടയം ജില്ലയിലെ നാട്ടകം പോളിടെക്‌നിക്കില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിയെ ഒരു ക്ലാസ്സ് റൂമില്‍ പൂട്ടിയിട്ട് പുലയക്കുടില്‍ എന്നെഴുതിവച്ച് ക്രൂരമായി മര്‍ദിച്ചത് കേരളത്തെ ഞെട്ടിപ്പിച്ച സംഭവമാണ്.
വിദ്യാര്‍ത്ഥി ഇപ്പോഴും ആശുപത്രിയിലാണ്. എതിര്‍ ശബ്ദങ്ങളെയെല്ലാം അടിച്ചമര്‍ത്തുക എന്ന നയമാണ് സിപിഎം സ്വീകരിക്കുന്നത്. മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ചത് അവര്‍ ദളിത് വിഭാഗത്തില്‍പ്പെട്ടതുകൊണ്ടു തന്നെയാണ്. തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികളെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചതും വീട്ട് ജോലി ചെയ്യിച്ചതും ന്യായീകരണമില്ലാത്ത പ്രവൃത്തികളാണ്. നിരന്തരമായ ദളിത് പീഡനങ്ങള്‍ നടന്നിട്ടും നടപടിയെടുക്കാന്‍ പോലീസ് മടിക്കുകയാണ്. ദളിത് ആക്ഷേപം നടത്തിയ ലക്ഷ്മി നായര്‍ക്കെതിരെ ദളിത് പീഡന നിരോധന നിയമ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാണെങ്കിലും മുഖ്യമന്ത്രിയും പോലീസും പ്രതിക്കൊപ്പമാണെന്നതാണ് അത്ഭുതകരം.
കണ്ണൂര്‍ അഴീക്കലിലെ സിപിഎം ഭരണത്തിലുള്ള ക്ഷേത്രത്തില്‍ അയിത്താചരണം നടക്കുന്നതും ഇവയോടൊപ്പം കൂട്ടിവായിക്കുമ്പോള്‍ കേരളം ഭ്രാന്താലയമെന്ന് തോന്നിപ്പോകുന്നു.പറഞ്ഞ വാക്കുകള്‍ പാലിക്കുന്നതിന്റെ ലക്ഷണമൊന്നും കാണുന്നില്ല. അഞ്ച് വര്‍ഷത്തേക്ക് വിലക്കയറ്റം എന്നൊന്നുണ്ടാകില്ലെന്നായിരുന്നു ഉറപ്പ്. സാധന വിലകള്‍ കുതിച്ചുയരുകയാണ്. വിലയിടുന്നത് സിപിഎമ്മിനും സര്‍ക്കാരിനും മാത്രമാണ്. അക്ഷരാര്‍ത്ഥത്തില്‍ എല്‍ഡിഎഫ് ഭരണം കെട്ടുനാറിക്കൊണ്ടിരിക്കുകയാണ്.
മുഖപ്രസംഗം,Janmabhumi daily,February 13, 2017

Wednesday, February 8, 2017

ധാര്‍ഷ്ട്യത്തിനേറ്റ പ്രഹരം - ഒടുവില്‍ ലോ അക്കാദമിയും സര്‍ക്കാരും കീഴടങ്ങി

February 9, 2017
ഒടുവില്‍ ലോ അക്കാദമിയും സര്‍ക്കാരും കീഴടങ്ങി. സര്‍ക്കാരുകളെയും സര്‍വ്വകലാശാലയേയും രാഷ്ട്രീയ പാര്‍ട്ടികളേയും വരുതിയിലാക്കിയാണ് ഒരു കുടുംബം അക്കാദമിയുടെ പേരില്‍ അഴിഞ്ഞാടിയത്. ഗവര്‍ണര്‍,ജഡ്ജിമാര്‍, മുഖ്യമന്ത്രി എന്നിവരെയെല്ലാം പേരില്‍ നിയമപഠനത്തിന് പൊതുവേദിയെന്ന് കാണിച്ച് സര്‍ക്കാരില്‍നിന്ന് 12 ഏക്കറോളം സ്ഥലം പതിച്ചുവാങ്ങിയ അക്കാദമിയുടെ ഭരണസമിതി ഒരു കുടുംബം സ്വന്തമാക്കി. ഇതിനെ ചോദ്യം ചെയ്യാനോ അവിഹിത നടപടികള്‍ തിരുത്താനോ ഒരു നടപടിയും സര്‍ക്കാരുകള്‍ ചെയ്തില്ല.
അക്കാദമിയുടെ ഡയറക്ടറുടെ മകള്‍ പ്രിന്‍സിപ്പാളായി അധികാരത്തിലെത്തിയതോടെ അക്കാദമിയില്‍ സ്വേച്ഛാഭരണമായി. കുടുംബത്തിന്റെ ആജ്ഞാനുവര്‍ത്തികളായി നില്‍ക്കുന്നവര്‍ക്ക് വാരിക്കോരി മാര്‍ക്ക് നല്‍കി. അനിഷ്ടമുള്ളവരെ പീഡിപ്പിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും പതിവായി. അടുക്കളപ്പണി ചെയ്യിപ്പിക്കുകപോലുമുണ്ടായി. ഇത് തുടര്‍ന്നപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ രണ്ടുംകല്‍പ്പിച്ച് പ്രക്ഷോഭത്തിനിറങ്ങിയത്. പ്രത്യാഘാതം ഗുരുതരമാകുമെന്നറിഞ്ഞുകൊണ്ടുതന്നെ 29 ദിവസം മുമ്പ് അക്കാദമിയിലെ നിയമ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം സമരത്തിനിറങ്ങി. ഭീഷണിപ്പെടുത്തിയും പോലീസിനെ ഉപയോഗിച്ചും സമരം പൊളിക്കാന്‍ സംഘടിതനീക്കം ആരംഭിച്ചപ്പോഴാണ് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി നിരാഹാരം ആരംഭിച്ചത്. ഇത് സമരത്തിന് ശക്തിയേറ്റി. വിദ്യാര്‍ത്ഥി സമരം വിജയിച്ചാല്‍ ബിജെപി രാഷ്ട്രീയ നേട്ടമുണ്ടാക്കുമോ എന്ന സിപിഎമ്മിന്റെ ഭീതി എസ്എഫ്‌ഐക്കാരെക്കൊണ്ട് ചുടുചോറ് മാന്തിക്കുന്ന അവസ്ഥയിലെത്തിച്ചു. വിദ്യാര്‍ത്ഥി കൂട്ടായ്മയില്‍നിന്ന് എസ്എഫ്‌ഐ പിന്‍മാറിയതൊന്നും സമരത്തെ ദുര്‍ബലപ്പെടുത്തിയില്ല.
ഏഴ് ദിവസത്തെ നിരാഹാരത്തിനുശേഷം ആശുപത്രിയിലേക്ക് മാറ്റപ്പെട്ട മുരളീധരനുപകരം ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് നിരാഹാരം ആരംഭിച്ചു. ഇതിന് പിന്നാലെ കെ. മുരളീധരന്‍ എംഎല്‍എയും നിരാഹാരത്തിനെത്തി. ഇതെല്ലാം മാനേജ്‌മെന്റിനേയും സര്‍ക്കാരിനെയും അങ്കലാപ്പിലാക്കി. പോലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് സമരം പൊളിക്കാന്‍ നോക്കി. രൂക്ഷമായ മര്‍ദ്ദനമുറകളാണ് പോലീസ് സ്വീകരിച്ചത്. ഗ്രനേഡും ലാത്തിച്ചാര്‍ജും നിത്യസംഭവമായി. ഗ്രനേഡെറിഞ്ഞ് ബിജെപി നേതാവ് ഡോ. വാവയുടെ കണ്ണുടഞ്ഞു. എന്നിട്ടും ഒരു വിദ്യാര്‍ത്ഥിയെപ്പോലും പിന്‍തിരിപ്പിക്കാന്‍ കഴിഞ്ഞില്ല. ചര്‍ച്ചയെന്ന പേരില്‍ മനേജ്‌മെന്റിന്റെ താല്‍പര്യം അടിച്ചേല്‍പ്പിക്കാന്‍ മന്ത്രി ശ്രമിച്ചു. നിര്‍ദ്ദാക്ഷിണ്യം അത് തള്ളിക്കഞ്ഞതോടെ സമരത്തിന്റെ സ്വരവും രീതിയും മാറി.
ഒരു വിദ്യാര്‍ത്ഥി മരത്തില്‍കയറി ആത്മഹത്യാഭീഷണി മുഴക്കി. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചു. പോലീസ് ലാത്തി വീശലിനിടെ ഒരാള്‍ കുഴഞ്ഞുവീണുമരിച്ചു. ചൊവ്വാഴ്ചയാണ് അക്കാദമി സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലേക്ക് കടന്നത്. അക്കാദമിയുടെ സമീപത്ത് പേരൂര്‍ക്കട ജംഗ്ഷനിലെ മരത്തിലാണ് നാലാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥിയും എബിവിപി ജോയിന്റ് സെക്രട്ടറിയുമായ ഷിമിത് മരത്തില്‍ കയറിയത്. കഴുത്തില്‍ കുരുക്കിട്ട ശേഷം, ലക്ഷ്മി നായര്‍ രാജിവെക്കണമെന്ന ആവശ്യം ഉന്നയിച്ചു. സംയുക്തസമര സമിതിയുടെ നേതൃത്വത്തില്‍ മരത്തിന് ചുറ്റും കുത്തിയിരുന്ന് റോഡ് ഉപരോധിച്ചു. താഴെയിറങ്ങണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടെങ്കിലും പ്രശ്‌നത്തിന് പരിഹാരമുണ്ടാകാതെ താഴെയിറങ്ങില്ലെന്ന നിലപാടെടുത്തതോടെ പ്രശ്‌നം രൂക്ഷമായി. തുടര്‍ന്ന് അഗ്‌നിശമനസേന മരത്തിനുകീഴില്‍ സുരക്ഷ ഒരുക്കി.
ഇതിനിടെ ബിജെപി നേതാക്കള്‍ പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ട് പ്രശ്‌നം ബോധിപ്പിച്ചു. ഗവര്‍ണറും ഇടപെട്ടു. നാലുഭാഗത്തുനിന്നും കുരുക്ക് മുറുകിയപ്പോഴാണ് വീണ്ടും ചര്‍ച്ചയ്ക്കായി സര്‍ക്കാര്‍ തയ്യാറായത്. ചര്‍ച്ച നടത്തി സമവായവും ധാരണയും ഉണ്ടാക്കിയെന്ന് വീമ്പടിച്ച എസ്എഫ്‌ഐ ഇന്നലെയും ചര്‍ച്ച നടത്തി ഉടമ്പടിയില്‍ ഒപ്പുവച്ചു എന്നതാണ് വിചിത്രം. എസ്എഫ്‌ഐ എന്ന സംഘടനയെ പരിഹാസ്യമാക്കി മാറ്റാന്‍ സര്‍ക്കാരിന് സാധിച്ചു. സിപിഎമ്മിന്റെയും എസ്എഫ്‌ഐയുടെയും ധാര്‍ഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണ് അക്കാദമിയുടെ കീഴടങ്ങലിലൂടെ സംഭവിച്ചത്. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായതിനെത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥി സംഘനടകള്‍ സമരം പിന്‍വലിച്ചത്. അനുഭാവ സത്യഗ്രഹം നടത്തിയ ബിജെപിയും കോണ്‍ഗ്രസും സമരം നിര്‍ത്തി. ധാരണ അനുസരിച്ച് ലക്ഷ്മി നായരെ പ്രിന്‍സിപ്പാള്‍ സ്ഥാനത്തുനിന്ന് മാറ്റാനായി.
സര്‍വ്വകലാശാല നിയമപ്രകാരം എല്ലാ യോഗ്യതകളുമുള്ള പുതിയ പ്രിന്‍സിപ്പാളിനെ നിയമിക്കുന്നതിന് തീരുമാനിച്ചു. മാനേജ്‌മെന്റ് തീരുമാനിത്തില്‍ നിന്ന് വ്യതിചലിച്ചാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നും ചര്‍ച്ചയില്‍ തീരുമാനമായി കരാറുമുണ്ടാക്കി. വിദ്യാര്‍ത്ഥികളുടെ ഒത്തൊരുമയുടെ വിജയമാണിതെന്ന് നിസംശയം പറയാം. രാഷ്ട്രീയ നിറമോ കക്ഷിബന്ധമോ നോക്കാതെ വിദ്യാര്‍ത്ഥികള്‍ ഒത്തൊരുമിച്ച് നിന്നത് കേരളത്തിന് പുതുമയും പ്രത്യേകതയുമുള്ളതാണ്. പ്രിന്‍സിപ്പാളിനെ മാറ്റിയെങ്കിലും സമരത്തിനിടയില്‍ ഉയര്‍ന്നുവന്ന പ്രശ്‌നങ്ങള്‍ കെട്ടടങ്ങുന്നില്ല. മാനേജ്‌മെന്റിന്റെ ഘടന, കൈവശപ്പെടുത്തിയ ഭൂമി, ക്യാമ്പസിലെ കച്ചവടസ്ഥാപനങ്ങള്‍ എന്നിവ ഉയര്‍ത്തിയിട്ടുള്ള തുടര്‍സമരങ്ങളും നടപടികളും സജീവമായി തന്നെ ജനങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്.
മുഖപ്രസംഗം,Janmabhumidaily

Thursday, January 12, 2017

നോട്ടുരഹിത സമ്പദ് വ്യവസ്ഥ: കേന്ദ്രപദ്ധതി പൊളിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: രാജ്യത്തെ നോട്ടുരഹിത സമ്പദ്‌വ്യവസ്ഥ അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. ഇതിനായി നെടുമ്പാശേരിയില്‍ കേന്ദ്രമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ ചടങ്ങില്‍ സംസ്ഥാന മന്ത്രിമാര്‍ പങ്കെടുത്തില്ല.
പരിപാടി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന ഐടി സെക്രട്ടറി യഥാസമയം എത്തിയില്ല. സ്ഥലം സന്ദര്‍ശിച്ച മന്ത്രി സി. രവീന്ദ്രനാഥ് പരിപാടിക്കെതിരായി അഭിപ്രായം പറഞ്ഞു. സ്ഥലം എംഎല്‍എ വിട്ടുനിന്നു. സ്ഥലം എംപി ഇന്നസെന്റ് പരാതി ഒഴിവാക്കാനെന്നപോലെ ഇടയ്ക്ക് വന്നുപോയി. നോട്ട് മരവിപ്പിക്കല്‍ പ്രഖ്യാപിച്ച് മിനുട്ടുകള്‍ക്കകം ‘ഇത് പരാജയം’ എന്ന് പ്രസ്താവിച്ച് എതിര്‍ പ്രചരണത്തിന് തുടക്കമിട്ടതാണ് കേരളം. സാമ്പത്തിക പരിഷ്‌ക്കരണത്തിന്റെ ഓരോ ഘട്ടത്തിലും ജനങ്ങളെ പരിഭ്രാന്തരാക്കാനാണ് കേരളം ശ്രമിച്ചത്. അത് തുടരുകയാണെന്നാണ് ‘ഡിജിധന്‍’ പദ്ധതിയോടുള്ള നിസ്സഹകരണവും തെളിയിച്ചത്.
ജനങ്ങളെ ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലേക്കു മാറ്റുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയോടാണ് സംസ്ഥാനം നിസ്സഹകരണം കാട്ടിയത്. കമ്പ്യൂട്ടറിനെ എതിര്‍ത്ത പണ്ടത്തെ രാഷ്ട്രീയ വാശിയോടെയാണ് ഇടതുപക്ഷ സര്‍ക്കാര്‍ കേന്ദ്രത്തിന്റെ ഡിജി ധന്‍ പരിപാടിയേയും സമീപിച്ചത്. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 100 കേന്ദ്രങ്ങളില്‍ ഒന്നായി ഈ പദ്ധതിയില്‍ എറണാകുളത്തെ മോദി സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരുന്നു. കേന്ദ്ര ഊര്‍ജ്ജവകുപ്പു മന്ത്രി പീയൂഷ് ഗോയലാണ് സമാപന പരിപാടിക്കെത്തിയത്.
ഉച്ചയ്ക്ക് ഹ്രസ്വ സന്ദര്‍ശനം നടത്തിയപ്പോഴാണ് മന്ത്രി സി. രവീന്ദ്രനാഥ് പരിപാടിക്കെതിരായി അഭിപ്രായം പറഞ്ഞത്. ”എത്ര ഡിജിറ്റലായാലും മണ്ണിനെയും മനുഷ്യനേയും മറക്കരുതെന്നും ഇത്തരം ഇടപാടുകളിലെ ചതിക്കുഴികളോട് കരുതിയിരിക്കണമെന്നും”മന്ത്രി പറഞ്ഞു.
കേരളത്തിന് വലിയ നേട്ടങ്ങള്‍ നല്‍കുന്നതാണ് പദ്ധതിയെന്ന് മന്ത്രി പീയൂഷ് ഗോയല്‍ ചൂണ്ടിക്കാട്ടി. ഇതുവരെ കണക്കില്‍ പെടാതെ കിടന്ന പലയിനത്തിലുള്ള പണം രേഖകളിലായി. നികുതി വരുമാനം കൂടി. ബാങ്കുകളില്‍ നിക്ഷേപം വര്‍ദ്ധിച്ചു. പലിശ കുറഞ്ഞു. ഇതിന്റെയെല്ലാം നേട്ടം സാധാരണക്കാര്‍ക്കാണ്.
നോട്ടിനുപകരമുള്ള സാങ്കേതിക സംവിധാനം മൊബൈല്‍ ഫോണ്‍ പോലും വേണ്ടാതെ വിരലടയാളംകൊണ്ട് നടപ്പിലാകാന്‍ പോകുകയാണ്. കച്ചവടക്കാര്‍ക്കും സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും നേട്ടമുണ്ടാക്കുന്നതാണ് പദ്ധതി.
ഏപ്രില്‍ ഒന്നു മുതല്‍ കേരളത്തിലെ എല്ലാ റേഷന്‍ കടകളും നോട്ടുവേണ്ടാത്ത ഇടപാടിലേക്കു മാറും. ഡിജിറ്റല്‍ സാമ്പത്തിക ഇടപാട് കള്ളപ്പണം കുറയ്ക്കും, അഴിമതി ഇല്ലാതാക്കും. എല്ലാവര്‍ക്കും തുല്യ അവസരം ഉണ്ടാകണമെന്ന ഡോ. അംബേദ്കറുടെ സ്വപ്‌നമാണ് ബാങ്കിങ് മേഖലയില്‍ നടപ്പാകുന്നത്, പീയൂഷ് ഗോയല്‍ പറഞ്ഞു.
രാജ്യത്ത് ആദ്യത്തെ ഡിജിറ്റല്‍ വനവാസി കോളനിയായി. നിലമ്പൂരിലെ നെടുങ്കയം കോളനി ഈ നേട്ടം കൈവരിച്ചതില്‍ മന്ത്രി പീയൂഷ് അഭിനന്ദിച്ചു.
പരിപാടിയില്‍ അതിഥിയായിരുന്ന ഇന്ത്യന്‍ ഹോക്കി ടീം നായകന്‍ പി. ആര്‍. ശ്രീജേഷ്, നാളെ കേരളവും ഡിജിറ്റലായേ പറ്റൂ എന്ന് പറഞ്ഞു. ഇന്ന് കുറച്ച് കഷ്ടപ്പെട്ടാലും നാളെ അത് ഗുണകരമാണെന്നത് ആശ്വാസമാണ്. നാടോടുമ്പോള്‍ നടുവേ ഓടി ശീലമുള്ള മലയാളിക്ക്, ഇപ്പോഴത്തെ ചെറു വിഷമങ്ങള്‍ അത്ര പ്രശ്‌നമാകില്ല, എന്നാണ് പറഞ്ഞത്.
ജനപങ്കാളിത്തംവേണ്ട പരിപാടി നഗരപരിധിക്കു പുറത്ത് വിമാനത്താവളത്തിനടുത്ത് ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു. എങ്കിലും വലിയ ജനപങ്കാളിത്തമുണ്ടായത് ശ്രദ്ധേയമായി. വിവിധ ബാങ്കുകളും സര്‍ക്കാര്‍ ഐടി സ്ഥാപനങ്ങളും എണ്ണക്കമ്പനികളും നടത്തിയ സ്റ്റാളുകളില്‍ വന്‍ ജനത്തിരക്കുണ്ടായി.
News Credits,കാവാലം ശശികുമാര്‍,Janmabhumi Daily

എം.ജി കാമ്പസില്‍ ദളിത് വിദ്യാര്‍ത്ഥിക്ക് എസ്എഫ്‌ഐക്കാരുടെ ക്രൂരമര്‍ദ്ദനം

കോട്ടയം: നാട്ടകം പോളിക്ക് പിന്നാലെ എം.ജി സര്‍വ്വകലാശാല കാമ്പസിലും ദളിത് വിദ്യാര്‍ത്ഥിക്ക് എസ്എഫ്‌ഐക്കാരുടെ ക്രൂര മര്‍ദ്ദനം. സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്സിലെ ഗവേഷക വിദ്യാര്‍ത്ഥി കാലടി തത്തപ്പള്ളില്‍ കുമാരന്റെ മകന്‍ വിവേകി(26)നാണ് മര്‍ദ്ദനമേറ്റത്. എം.ജി. സര്‍വകലാശാല കാമ്പസിലെ ഹോസ്റ്റലിലാണ് എം.ഫില്‍ വിദ്യാര്‍ത്ഥിയായ വിവേകിനെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ക്രൂരമര്‍ദ്ദനത്തിനിരയാക്കിയത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സര്‍ജിക്കല്‍ വിഭാഗത്തില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി 11.30ഓടെ കാമ്പസിലെ ഹോസ്റ്റലില്‍ വിവേകിന്റെ മുറിയില്‍ കയറി കമ്പിവടികളും മദ്യക്കുപ്പികളും ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു.
ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ആരംഭിച്ച അംബേദ്കര്‍ സ്റ്റുഡന്റ്സ് മൂവ്മെന്റ് എന്ന സംഘടനയിലെ സജീവ പ്രവര്‍ത്തകനാണ് വിവേക്. സംഘടനയുടെ നേതൃത്വത്തില്‍ ‘ദളിതരുടെ ഉന്നമനം’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.ഇതില്‍ അദ്ധ്യാപകരും യൂണിവേഴ്സിറ്റി ക്യാമ്പസിലെ വിവിധ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളും പങ്കെടുത്തിരുന്നു. സംഘടന സജീവമായാല്‍ എസ്എഫ്‌ഐയുടെ നില പരുങ്ങലിലാകുമെന്ന ഭയപ്പാടാണ് സെമിനാറിന് നേതൃത്വം നല്‍കിയ വിവേകിനെ മര്‍ദ്ദിക്കാന്‍ കാരണം. ‘നീ എസ്എഫ്‌ഐക്കെതിരെ സംഘടന ഉണ്ടാക്കുമോടാ’ എന്നും ‘നിന്നെയൊക്കെ കൊന്നുകളഞ്ഞാല്‍ ഒരുത്തനും ചോദിക്കാനില്ല’എന്നും പറഞ്ഞായിരുന്നു അക്രമം.
മുറിയിലേയ്ക്ക് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം അതിക്രമിച്ചു കയറുകയായിരുന്നുവെന്നു ഗാന്ധിനഗര്‍ പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. മുറി പൂര്‍ണമായും തല്ലിത്തകര്‍ത്ത അക്രമികള്‍ ജാതീയത കലര്‍ന്ന അസഭ്യവാക്കുകള്‍ വിളിച്ച് അപമാനിക്കുകയും പരാതിപ്പെട്ടാല്‍ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. അരുണ്‍, ശ്യാംലാല്‍, സച്ചു സദാനന്ദന്‍, ഹേമന്ദ് എന്നിവരാണ് അക്രമം അഴിച്ചുവിട്ടതെന്നും പരാതിയില്‍ പറയുന്നു. പോലീസിന് പുറമേ എം.ജി വി.സിക്കും വിവേക് പരാതി നല്കിയിട്ടുണ്ട്.
അരമണിക്കൂറോളം മുറിക്കുള്ളില്‍ അഴിഞ്ഞാടിയ അക്രമികള്‍ വിവേക് കുഴഞ്ഞു വീണതിനെതുടര്‍ന്നാണ് മുറിവിട്ടത്. പിന്നീട് സമീപ മുറികളിലെ വിദ്യാര്‍ത്ഥികളാണ് വിവേകിനെ ആശുപത്രിയിലെത്തിച്ചത്.
അക്രമികളെ അറസ്റ്റുചെയ്യാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ദളിത് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസ് അട്ടിമറിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. വിവേകിനെ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
News credits,Janmabhumidaily

Saturday, January 7, 2017

കല്ലെറിഞ്ഞാൽ കാശില്ല : കശ്മീരിൽ അക്രമം കുറഞ്ഞു

ശ്രീനഗർ : നോട്ട് അസാധുവാക്കൽ കശ്മീരിലെ കല്ലേറുകാരെ കഷ്ടത്തിലാക്കിയെന്ന് റിപ്പോർട്ട് . ഒപ്പം മാവോയിസ്റ്റുകൾക്കും ഹവാല ഇടപാടുകാർക്കും അധോലോക സംഘങ്ങൾക്കും വൻ തിരിച്ചടിയായെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.
കല്ലേറുകാർക്ക് പ്രതിഫലം നൽകുന്നുവെന്ന വാർത്ത നേരത്തെ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു . 2010 ലെ അക്രമ സംഭവങ്ങളിലും കാശ് വാങ്ങി കല്ലെറിയുന്നവർ പ്രധാന പങ്കുവഹിച്ചിരുന്നു . അറസ്റ്റ് ചെയ്യപ്പെട്ട ഒരു കശ്മീരി യുവാവ് കല്ലെറിഞ്ഞാൽ ദിവസം 500 രൂപ ലഭിക്കുമെന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞത് ഈയിടെയാണ് .
കല്ലെറിയുന്നവർക്ക് കൊടുക്കാൻ കരുതി വച്ചിരുന്ന പാക് നിർമ്മിത കള്ള നോട്ടുകൾ നോട്ട് അസാധുവാക്കിയതോടെ ഉപയോഗശൂന്യമായി . ഇതോടെ ഭീകരവാദത്തിന് അനായാസം ലഭ്യമായിക്കൊണ്ടിരുന്ന പണത്തിന്റെ സ്രോതസ് നിലച്ചു . അതിലൊരു പഞ് വാങ്ങി കല്ലെറിയൽ പ്രക്ഷോഭം നടത്തിവന്നവർക്കും അതോടെ തിരിച്ചടിയായി.
കശ്മീരിൽ ഭീകര പ്രവർത്തനത്തിന് അറുപത് ശതമാനത്തോളം കുറവ് വന്നതായാണ് സുരക്ഷ ഏജൻസികളുടെ റിപ്പോർട്ട്. ഭീകര സംഘടനകളുടെ ഗ്രൗണ്ട് ലെവൽ പ്രവർത്തകർക്കും നോട്ട് അസാധുവാക്കൽ തിരിച്ചടിയായി. ഇത് ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് ശക്തി പകരുകയും ചെയ്തു.
ഖനി ഉടമകളിൽ നിന്നും മറ്റും സംഭരിച്ചിരുന്ന പണം അസാധുവായതാണ് മാവോയിസ്റ്റുകളെ കുഴക്കിയത് . 500,1000 നോട്ടുകളായി ശേഖരിച്ചിരുന്ന വൻ തുക ഇതോടെ ഉപയോഗിക്കാൻ കഴിയാതെയായി . ഗ്രാമീണരെ വശത്താക്കി തുക സാധുവാക്കാൻ ശ്രമിച്ചെങ്കിലും അത്ര കണ്ട് ഫലപ്രദമായില്ല .
News Credits,Janamtv News

കുട്ടികളെ എങ്ങനെ മതം മാറ്റാം എന്ന് പഠിപ്പിക്കുന്ന സിലബസ് ഇവിടെ വേണ്ട : മുഖ്യമന്ത്രി

തിരുവനന്തപുരം : മതം മാറ്റം പഠിപ്പിക്കുന്ന സ്കൂളുകൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ . കുട്ടികളെ എങ്ങനെ മതം മാറ്റാം എന്ന് പഠിപ്പിക്കുന്ന സിലബസ് ഇവിടെ ആവശ്യമില്ലെന്നും പിണറായി വിജയൻ . തിരുവനന്തപുരത്ത് നടക്കുന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ന്യൂനപക്ഷമായത് കൊണ്ടുമാത്രം ആർക്കും ഇവിടെ പ്രശ്നങ്ങളുണ്ടാകില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി കേരളത്തിൽ തീവ്രവാദ നീക്കമുണ്ടെന്നത് തുറന്ന് സമ്മതിച്ചു . ഇക്കാര്യത്തിൽ ജാഗ്രത വേണം. തീവ്രവാദത്തോട് യാതൊരു തരത്തിലും വിട്ടു വീഴ്ച കാണിക്കാൻ പറ്റില്ല വിട്ടുവീഴ്ച കാണിച്ചാൽ അത് നാടിന്റെ ഭാവി തകർക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തെറ്റായ രീതിയിൽ യു എ പി എ ഉപയോഗിക്കാൻ പാടില്ല എന്നത് സർക്കാരിന്റെ നയമാണ് . അതുപോലെ തന്നെ കാപ്പ ഒരു രാഷ്ട്രീയ പ്രവർത്തകർക്കെതിരേയും പ്രയോഗിക്കരുതെന്നതും സർക്കാരിന്റെ നയമാണ് . ഇതിനു വിരുദ്ധമായുണ്ടായ തീരുമാനങ്ങൾ തിരുത്തിയിട്ടുണ്ട് . ഇത്തരം കേസുകൾ പുന: പരിശോധിക്കാൻ ഡിജിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
News Credits,Janamtv News

നോട്ട് റദ്ദാക്കല്‍ ധീരമായ നടപടി; ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഇന്ത്യ പ്രാപ്തം

ന്യൂദല്‍ഹി: നോട്ട് റദ്ദാക്കല്‍ പാവപ്പെട്ടവരുടെ ക്ഷേമത്തിനായുള്ള ചരിത്രത്തിലെ ധീരമായ തീരുമാനമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ സാമ്പത്തിക പ്രമേയം. കള്ളപ്പണം, കള്ളനോട്ട്, ഭീകരത എന്നിവക്കുള്ള ശക്തമായ തിരിച്ചടിയാണ് തീരുമാനമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച പ്രമേയം വിശദീകരിക്കുന്നു. 107 കോടി മൊബൈല്‍ കണക്ഷനുകളും 147 കോടി അക്കൗണ്ടുകളും 75 കോടിയിലേറെ ഡബിറ്റ് കാര്‍ഡുകളുമുള്ള ഇന്ത്യ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പ്രാപ്തമെന്നും പ്രമേയം വിവരിക്കുന്നു. ഡിജിറ്റല്‍ ഇടപാടുകള്‍ നികുതി ചോര്‍ച്ച തടയും.
ബാങ്കുകളില്‍ കൂടുതല്‍ പണമെത്തിയിട്ടുണ്ട്. ഇത് വായ്പാ ശേഷി കൂട്ടും. പലിശ കുറക്കും. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും കൂടുതല്‍ വരുമാനം ലഭിക്കും. മൊത്ത ആഭ്യന്തര വരുമാനം വര്‍ദ്ധിക്കും. ഭാവിയില്‍ ജിഎസ്ടി നടപ്പാക്കാന്‍ കള്ളപ്പണത്തിന്റെ സമാന്തര സമ്പദ് വ്യവസ്ഥ തകരേണ്ടതുണ്ട്. പ്രമേയം ചൂണ്ടിക്കാട്ടി.
നോട്ട് റദ്ദാക്കിയതിന് ശേഷം വലിയ സംസ്ഥാനങ്ങളുടെ വരുമാനം വര്‍ദ്ധിച്ചെന്ന് ധനമന്ത്രി വിവരിച്ചതായി പത്രസമ്മേളനത്തില്‍ കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. കാര്യക്ഷമമായ ഭരണമാണെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് വരുമാനം വര്‍ദ്ധിപ്പിക്കാനാകുമെന്നും അവര്‍ വ്യക്തമാക്കി. നടപടികള്‍ക്ക് നിര്‍വ്വാഹക സമിതി യോഗം സര്‍ക്കാരിനെ അഭിനന്ദിച്ചു.
നോട്ട് റദ്ദാക്കലില്‍ പാര്‍ലമെന്റ് തടസ്സപ്പെടുത്തിയ പ്രതിപക്ഷത്തെ പ്രമേയം വിമര്‍ശിച്ചു. ജനങ്ങള്‍ ത്യാഗം സഹിച്ച് തീരുമാനത്തെ പിന്തുണച്ചപ്പോള്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനായിരുന്നു പ്രതിപക്ഷ ശ്രമം. ജനങ്ങള്‍ ശുഭപ്രതീക്ഷയിലായിരുന്നെങ്കില്‍ പ്രതിപക്ഷത്തിന് നിഷേധാത്മക സമീപനമായിരുന്നു.
ആവശ്യമായ മുന്നൊരുക്കത്തോടെയാണ് നോട്ട് റദ്ദാക്കല്‍ പ്രഖ്യാപിച്ചത്. മികച്ച രീതിയില്‍ നടപ്പാക്കാനും സാധിച്ചു. അധികാരത്തിലെത്തുന്നതിന് നല്‍കിയ വാഗദ്ാനങ്ങളില്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് തെളിഞ്ഞു. കള്ളപ്പണത്തിനെതിരായ ആദ്യത്തേയോ അവസാനത്തേയോ നടപടിയല്ല നോട്ട് റദ്ദാക്കല്‍. പ്രത്യേക അന്വേഷണ സംഘം, കള്ളപ്പണം സ്വമേധയാ വെളിപ്പെടുത്താനുള്ള പദ്ധതി, ബിനാമി നിയമം തുടങ്ങി നിരവധി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു.

പാര്‍ട്ടി ഫണ്ടിന് സുതാര്യത വേണം: മോദി

ന്യൂദല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയ സംവിധാനം കൂടുതല്‍ സുതാര്യമാക്കണം. ”സുതാര്യത രാജ്യത്തിന്റെ സംസ്‌കാരമായി സ്വീകരിക്കുകയാണ് ഇപ്പോള്‍. രാഷ്ട്രീയ പാര്‍ട്ടികളും ഇത് ഉള്‍ക്കൊള്ളണം. സംഭാവനകളിലും സാമ്പത്തിക സമാഹരണത്തിലും സുതാര്യത വേണം. ബിജെപി ഇതില്‍ പ്രധാന പങ്കുവഹിക്കും”. ദല്‍ഹിയില്‍ ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ മോദി പറഞ്ഞു.
ദരിദ്രരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ജീവിത നിലവാരം ഉയര്‍ത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പാവപ്പെട്ടവര്‍ ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനുള്ള മുദ്രാവാക്യമല്ല. അവരെ സേവിക്കുന്നതിനുള്ള അവസരമാണ് രാഷ്ട്രീയ പ്രവര്‍ത്തനം. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ കണ്ണിലൂടെയല്ല ദരിദ്രരെ നോക്കിക്കാണുന്നത്. നോട്ട് റദ്ദാക്കല്‍ നടപ്പാക്കാന്‍ സാധിച്ചത് ത്യാഗം സഹിച്ച പാവപ്പെട്ടവരുടെ ശക്തി കൊണ്ടാണ്.
തെരഞ്ഞെടുപ്പില്‍ ബന്ധുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതിന് നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തരുതെന്നും മോദി ആവശ്യപ്പെട്ടു. യോഗ്യതയുള്ളവരാണ് മത്സരിക്കേണ്ടത്. യോഗ്യതയുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കും.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ മിന്നലാക്രമണവും നോട്ട് റദ്ദാക്കലും മുഖ്യവിഷയമാക്കിയാകും ബിജെപി പ്രചാരണത്തിനിറങ്ങുക.
നോട്ട് റദ്ദാക്കിയതിനെതിരെ പ്രതിപക്ഷം പ്രചാരണം നടത്തുമ്പോള്‍ അതേ വിഷയത്തിലെ നേട്ടം ജനങ്ങള്‍ക്ക് മുന്‍പില്‍ വിശദീകരിച്ച് വെല്ലുവിളി ഏറ്റെടുക്കാനാണ് ബിജെപിയുടെ തീരുമാനം.
News Credits,Janamtv,Janmabhumi Daily

മദ്ധ്യപ്രദേശ് മുൻസിപ്പൽ തെരഞ്ഞെടുപ്പിലും താമരത്തിളക്കം

ഭോപ്പാൽ : തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ വിജയമാവർത്തിച്ച് ബിജെപി . മദ്ധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് മുനിസിപ്പാലിറ്റികളിൽ മൂന്നും ബിജെപി തൂത്തുവാരി.
തെരഞ്ഞെടുപ്പ് നടന്ന ഹർദ , മാൻഡവ്, അമർകണ്ടക് എന്നീ മുനിസിപ്പാലിറ്റികളിലാണ് ബിജെപി ഉജ്ജ്വല വിജയം നേടിയത്. ഹർദയിൽ ആകെയുള്ള 35 സീറ്റുകളിൽ 30 ഉം ബിജെപി നേടി . കോൺഗ്രസിന് 4 സീറ്റുകളും സ്വതന്ത്രന് ഒരു സീറ്റും ജയിച്ചു.
മാൻഡവിൽ 16 സീറ്റുകളിൽ 12 ഉം ബിജെപി നേടി . കോൺഗ്രസിന് 4 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. അമർകണ്ടക്കിൽ ആകെയുള്ള 15 സീറ്റിൽ 11 ഉം ബിജെപി നേടി . കോൺഗ്രസിന് 3 സീറ്റുകൾ ലഭിച്ചു . ഒരു സീറ്റ് സ്വതന്ത്രൻ നേടി.
നോട്ട് നിരോധനത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം മിന്നുന്ന പ്രകടനമാണ് ബിജെപി കാഴ്ചവച്ചത്. ചണ്ഡീഗഡ് , ഛത്തീസ്ഗഡ്, ഗുജറാത്ത് , മഹാരാഷ്ട്ര , രാജസ്ഥാൻ എന്നിവിടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിലും ബിജെപി ഉജ്ജ്വല വിജയം നേടിയിരുന്നു.

മധ്യപ്രദേശില്‍ 3 നഗരസഭകള്‍ ബിജെപിക്ക്

ന്യൂദല്‍ഹി: ചണ്ഡീഗഢ്, ഛത്തീസ്ഗഢ്. ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ക്കു പിന്നാലെ മധ്യപ്രദേശ് നഗരസഭാ തെരഞ്ഞെടുപ്പിലും ബിജെപിക്ക് ജയം. മൂന്നു നഗരസഭകളിലെ 35 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഇതില്‍ 30 സീറ്റും ബിജെപി തൂത്തുവാരി. ബാക്കി നാലെണ്ണം കോണ്‍ഗ്രസിനും ഒരെണ്ണം സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കുമാണ് ലഭിച്ചത്.
മണ്‍ഡൗ നഗരസഭാ കൗണ്‍സില്‍ പ്രസിഡന്റായി ബിജെപിയുടെ മാല്‍തി ഗണ്‍വാറിനെ(2913 വോട്ട്) തെരഞ്ഞെടുത്തു. അമര്‍കാന്തക് കൗണ്‍സില്‍ പ്രസിഡന്റായി പ്രഭ കനരിയയും(2245 വോട്ട്) വിജയിച്ചു. കൂടാതെ ഹര്‍ദയില്‍ സുരേന്ദ്ര ജെയിനും 27558 വോട്ട് നേടിയും വിജയിച്ചു.
കഴിഞ്ഞമാസം ചണ്ഡീഗഢ് മുനിസിപ്പാലിറ്റിയില്‍ നടന്ന തെരഞ്ഞെടുപ്പി ബിജെപിയാണ് മുന്‍തൂക്കം നേടിയത്.
News Credits,Janamtv,Janmabhumi daily

Tuesday, January 3, 2017

സിപിഎമ്മുകാര്‍ തകര്‍ത്ത സ്‌കൂള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒറ്റ രാത്രി കൊണ്ട് പൂര്‍വ്വസ്ഥിതിയിലാക്കി

കണ്ണൂര്‍: ആര്‍എസ്എസിന്റെ പ്രാഥമിക ശിക്ഷാ വര്‍ഗിന് വേദിയായതിന്റെ പേരില്‍ സിപിഎമ്മുകാര്‍ അടിച്ചു തകര്‍ത്ത സ്‌കൂള്‍ കെട്ടിടം ഒറ്റ രാത്രി കൊണ്ട് അറ്റകുറ്റപ്പണി നടത്തി പൂര്‍വ്വസ്ഥിതിയിലാക്കി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മാതൃകയായി. കണ്ണൂര്‍ വളപട്ടണത്തെ നിത്യാനന്ദ സ്‌കൂളിനാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മണിക്കൂറുകള്‍ക്കുളളില്‍ പുനര്‍ജ്ജന്‍മം നല്‍കിയത്. ക്രിസ്മസ് അവധി കഴിഞ്ഞ് ചൊവ്വാഴ്ച സ്‌കൂള്‍ തുറക്കേണ്ടതിനാല്‍ തിങ്കളാഴ്ച രാത്രിയോടെ തന്നെ സ്വയംസേവകര്‍ സ്‌കൂളിന്റെ കേടുപാടുകള്‍ തീര്‍ക്കുകയായിരുന്നു.
മഴു, ഇരുമ്പുവടി തുടങ്ങിയ മാരാകായുധങ്ങളുമായി എത്തിയാണ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ മുപ്പതോളം സിപിഎം അക്രമികള്‍ സ്‌കൂള്‍ കെട്ടിടം അടിച്ചു തകര്‍ത്തത്.
നൂറ്റിയറുപത്തിയെട്ടോളം ജനല്‍ചില്ലുകള്‍ തകര്‍ത്തു. ജലവിതരണപൈപ്പുകളും ടോയ്‌ലറ്റില്‍ നിന്നുള്ള പൈപ്പുകളും തകര്‍ത്തു. കുട്ടികള്‍ക്ക് കൈകഴുകാനുള്ള ടാപ്പുകള്‍ മഴുകൊണ്ട് വെട്ടിമുറിച്ചു. ചൊവ്വാഴ്ച സ്‌കൂള്‍ തുറക്കാനിരിക്കെ കുട്ടികളുടെ അദ്ധ്യയനം പോലും മുടങ്ങുന്ന സ്ഥിതിയായിരുന്നു. എന്നാല്‍ കുട്ടികള്‍ ഒരിക്കലും ഇരകളാകരുതെന്ന തിരിച്ചറിവില്‍ സ്‌കൂള്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൈ മെയ് മറന്ന് അധ്വാനിക്കുകയായിരുന്നു.
പ്രദേശത്തെ സ്വയംസേവകരുടെ നേതൃത്വത്തിലായിരുന്നു അറ്റകുറ്റപ്പണി നടത്തിയത്. മുഴുവന്‍ ജനല്‍ചില്ലുകളും പൈപ്പുകളും ടാപ്പുകളും മാറ്റിസ്ഥാപിച്ചു. പുലര്‍ച്ചെയോടെ സകലപണിയും പൂര്‍ത്തിയാക്കി. നൂറോളം സ്വയം സേവകരാണ് സ്‌കൂള്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ പരിശ്രമിച്ചത്.
ആര്‍.എസ്.എസ് ക്യാമ്പ് നടത്താന്‍ അനുവദിച്ചതിനാല്‍ സ്‌കൂളിലെ പഠനം മുടങ്ങിയെന്ന തരത്തില്‍ സംഭവത്തെ ചിത്രീകരിക്കാനും അതില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമായിരുന്നു സിപിഎം ലക്ഷ്യമിട്ടിരുന്നത്. ഈ നീക്കമാണ് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ സേവന മനോഭാവത്തില്‍ നിഷ്പ്രഭമായത്.
News Credits,Janamtv News

കോണ്‍ഗ്രസ് സമരത്തില്‍; രാഹുല്‍ പുതുവത്സരാഘോഷത്തിലും

ന്യൂദല്‍ഹി: നോട്ട് റദ്ദാക്കലില്‍ കോണ്‍ഗ്രസ് രാജ്യവ്യാപക സമരം പ്രഖ്യാപിക്കുമ്പോള്‍ ഉപാധ്യക്ഷന്‍ രാഹുല്‍ വിദേശത്ത് പുതുവത്സര ആഘോഷത്തില്‍. നിര്‍ണായക സമയത്ത് പാര്‍ട്ടിയോടൊപ്പം നില്‍ക്കാതെ ആഘോഷവുമായി കറങ്ങിനടക്കുന്ന രാഹുലിനെതിരെ നേതാക്കളില്‍ അമര്‍ഷം. ഇന്ന് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും മുതിര്‍ന്ന നേതാക്കള്‍ക്ക് പോലും സ്ഥിരീകരിക്കാനാകുന്നില്ല.
അതേ സമയം കൂറ്റന്‍ റാലിയില്‍ പങ്കെടുത്ത് മോദി ഉത്തര്‍പ്രദേശില്‍ നിറഞ്ഞുനില്‍ക്കുന്നു. അവധിയെടുക്കാതെ 365 ദിവസവും 18 മണിക്കൂര്‍ ജോലി ചെയ്യുന്ന മോദിയുടെ എതിരാളിയായി ആഘോഷത്തിന് അവധിയെടുത്ത് മുങ്ങുന്ന രാഹുലിനെ എങ്ങനെ അവതരിപ്പിക്കുമെന്നാണ് സമരത്തിനിടെ നേതാക്കളുടെ തന്നെ ചോദ്യം.
പുതുവത്സരത്തലേന്ന് പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ കാത്തിരുന്ന മോദിയുടെ പ്രസംഗത്തിന് തൊട്ടുമുന്‍പാണ് രാഹുല്‍ ലണ്ടനിലേക്ക് പറന്നത്. നോട്ട് റദ്ദാക്കലിന് അമ്പത് ദിവസം പിന്നിടുമ്പോള്‍ മോദി എന്തു പറയുമെന്നായിരുന്നു എല്ലാവരുടെയും ആകാംക്ഷ. മോദിയുടെ പ്രസംഗത്തിന് പ്രതിപക്ഷത്തിന്റെ മുഴുവന്‍ നേതാവായി കോണ്‍ഗ്രസ് അവതരിപ്പിക്കുന്ന രാഹുലിന്റെ പ്രതികരണം ഇതുവരെ വന്നിട്ടില്ല. ട്വിറ്ററിലൂടെ പ്രതികരിക്കാമെങ്കിലും വിദേശത്തെ ആഘോഷത്തിനിടയില്‍ ഇന്ത്യയെക്കുറിച്ചോര്‍ത്ത് ‘വേദനി’ക്കുന്നതില്‍ അനൗചിത്യമുണ്ട്.
ഒരു മാസത്തെ സമരം തിങ്കളാഴ്ച ആരംഭിച്ചെന്ന് കോണ്‍ഗ്രസ് പറയുന്നു. ആദ്യ രണ്ട് ദിവസങ്ങളില്‍ നേതാക്കളുടെ പത്രസമ്മേളനമാണ്. രാജ്യവ്യാപക പ്രക്ഷോഭം നടക്കുമ്പോള്‍ രാഹുലിന്റെ അഭാവം വിശദീകരിക്കാന്‍ നേതാക്കള്‍ ബുദ്ധിമുട്ടുന്നു. അനാരോഗ്യം കാരണം സോണിയ സജീവവുമല്ല. ആറിന് കലക്ടറേറ്റ് ഉപരോധമാണ്. ഇതിന് മുന്‍പെങ്കിലും രാഹുലെത്താനാണ് പാര്‍ട്ടിയുടെ പ്രാര്‍ത്ഥന. 2015ല്‍ ബജറ്റ് സമ്മേളനത്തില്‍ ആരോടും പറയാതെ പറന്ന് രാഹുല്‍ പാര്‍ട്ടിയെ വെട്ടിലാക്കിയിരുന്നു.
നോട്ട് റദ്ദാക്കലിന്റെ പ്രയാസങ്ങള്‍ ഏറ്റവുമധികം അനുഭവിച്ചിരുന്ന തുടക്കത്തില്‍ പ്രതിപക്ഷം ഒന്നാകെ നടത്തിയ ദേശീയ പ്രക്ഷോഭം പൊളിഞ്ഞതിന് പിന്നാലെയാണ് പുതിയ സമരനാടകവുമായി കോണ്‍ഗ്രസ് വീണ്ടുമെത്തുന്നത്. നവംബറില്‍ ഇടതുപാര്‍ട്ടികള്‍ ഒരാഴ്ച നടത്തിയ പ്രക്ഷോഭം ജനങ്ങള്‍ അറിഞ്ഞതേയില്ല. നവംബര്‍ 28ലെ സംയുക്ത പ്രതിഷേധം പ്രതിപക്ഷത്തെ ഭിന്നിപ്പിച്ചു. കേരളത്തില്‍ ഇടത്പക്ഷം ഹര്‍ത്താല്‍ നടത്തിയപ്പോള്‍ കോണ്‍ഗ്രസ് സഹകരിച്ചില്ല. ബംഗാളില്‍ ഇടതും കോണ്‍ഗ്രസ്സും നടത്തിയ ഹര്‍ത്താല്‍ മമത പരാജയപ്പെടുത്തി. ഭൂകമ്പ പ്രസംഗത്തിന് ശേഷം പ്രധാനമന്ത്രിയുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തിയതോടെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസ്സിനെ ഉപേക്ഷിച്ചു.
ബിജെപിയെയും മോദിയെയും നേരിടാന്‍ രാഹുലിന് സാധിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും തിരിച്ചറിവുണ്ട്. സര്‍ക്കാരിനെതിരായ ശക്തമായ ആയുധമായിരുന്നു നോട്ട് റദ്ദാക്കല്‍. ഇത് മുതലെടുക്കാന്‍ രാഹുലിന് സാധിച്ചില്ലെന്ന് മാത്രമല്ല പ്രതിപക്ഷത്തെ ഭിന്നിപ്പിക്കുകയും ചെയ്തു. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയവും ഇത് തെളിയിക്കുന്നു. പ്രശ്‌നങ്ങള്‍ ഏറെക്കുറെ പരിഹരിക്കപ്പെട്ടപ്പോള്‍ ഇനിയെന്തിന് സമരമെന്നും ചോദ്യമുയരുന്നു.
Article Credits,Janmabhumidaily

പിഞ്ചുകുഞ്ഞിനെ സിപിഎമ്മുകാര്‍ കാലില്‍തൂക്കി റോഡിലെറിഞ്ഞു

തിരൂര്‍(മലപ്പുറം): സിപിഎമ്മിന്റെ ക്രൂരത പിഞ്ചുകുഞ്ഞിനോടും. തിരൂരില്‍ അച്ഛനോടൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ സിപിഎം അക്രമികള്‍ കാലില്‍തൂക്കി റോഡിലെറിഞ്ഞു. തിരൂര്‍ പടിഞ്ഞേറേക്കര തൃക്കണാശ്ശേരി സുരേഷിന്റെ മകന്‍ കാശിനാഥിനെയാണ് വന്യമൃഗങ്ങളെ പോലും നാണിപ്പിക്കുന്ന തരത്തില്‍ സിപിഎമ്മുകാര്‍ ഉപദ്രവിച്ചത്.
ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. കാറില്‍ ചിട്ടിയുടെ പണം നല്‍കാന്‍ മറ്റൊരാളുടെ വീട്ടിലേക്ക് പോകുകയായിരുന്നു സുരേഷും കുഞ്ഞും. ആ സമയം മൂന്നുപേര്‍ വഴിയില്‍വെച്ച് പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറുന്നത് കണ്ട് വാഹനം നിര്‍ത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. മൂന്നുപേരും കാറില്‍ നിന്ന് സുരേഷിനെ പിടിച്ചിറക്കി മര്‍ദ്ദിച്ചു. പേടിച്ച് അലറിക്കരഞ്ഞ കുഞ്ഞിനെ അക്രമികളിലൊരാള്‍ കാലില്‍തൂക്കിയെടുത്ത് റോഡിലേക്കെറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഓടികൂടിയ നാട്ടുകാര്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു.
കുറച്ചുനാളുകളായി അഴിമുഖം, പടിഞ്ഞാറേക്കര ഭാഗങ്ങളില്‍ സിപിഎം അക്രമം അഴിച്ചുവിടുകയാണ്. സ്ത്രീകള്‍ക്ക് പകല്‍പോലും പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്. നടപടിയെടുക്കാതെ പോലീസ് അക്രമികള്‍ക്ക് ഒത്താശ ചെയ്യുകയാണെന്നും പരാതിയുണ്ട്.
News Credits,ജന്മഭൂമി,സ്വന്തം ലേഖകന്‍ January 4, 2017