Thursday, June 30, 2016

എൻ എസ് ജി അംഗത്വം :കിണഞ്ഞു ശ്രമിച്ചിട്ടും ഇന്ത്യക്കെതിരായി നാല് രാജ്യങ്ങൾ മാത്രം . ചൈനയ്ക്ക് നിരാശ

ബെയ്ജിംഗ് : എൻ എസ് ജി അംഗത്വ വിഷയത്തിൽ ഇന്ത്യക്കെതിരെ കൂടുതൽ രാജ്യങ്ങൾ അണിനിരക്കാത്തതിൽ ചൈനയ്ക്ക് നിരാശ. ഇതിനു വേണ്ടി നിയോഗിച്ച വിദേശകാര്യ ഉദ്യോഗസ്ഥന്റെ സേവനം നിർത്തലാക്കാൻ ചൈന തീരുമാനിച്ചു. ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്വാധീനം വർദ്ധിക്കുന്നതിലും ചൈനയ്ക്ക് ഞെട്ടൽ.
വിദേശ കാര്യമന്ത്രാലയത്തിലെ ആയുധ വിഭാഗം ഡയറക്ടർ ജനറൽ വാംഗ് ക്വിന്നിനെയാണ് ചൈന തിരിച്ചു വിളിച്ചത്. പ്രവേശനം തടയാൻ കഴിഞ്ഞെങ്കിലും കൂടുതൽ ലോക രാജ്യങ്ങളെ ഭാരതത്തിനെതിരെ അണി നിരത്താൻ കഴിയാത്തതിനെ തുടർന്നാണ് വാംഗ് ക്വിന്നിനെ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത്.
അംഗരാജ്യങ്ങളിൽ മൂന്നിലൊന്ന് പേർ ചൈനീസ് നിലപാടിനെ പിന്തുണയ്ക്കുമെന്നാണ് വാംഗ് ക്വിൻ അവകാശപ്പെട്ടിരുന്നത്. എന്നാൽ നേരെ തിരിച്ചാണ് സംഭവിച്ചത് . 44 രാഷ്ട്രങ്ങൾ ഇന്ത്യയെ പിന്തുണച്ചപ്പോൾ നാലു രാജ്യങ്ങൾ മാത്രമാണ് ഇന്ത്യ വിരുദ്ധ നിലപാട് എടുത്തത്. തെക്കൻ ചൈന കടലിൽ ചൈനയുടെ അധിനിവേശത്തിനെതിരെ ഫിലിപ്പീൻസ് അന്തർദ്ദേശീയ കോടതിയിൽ കൊടുത്ത പരാതി പരിഗണിക്കാനിരിക്കെ ഈ നയതന്ത്ര പരാജയം ചൈനയെ ആശങ്കപ്പെടുത്തുന്നുണ്ട്.
ഫിലിപ്പീൻസിന് അനുകൂലമായി വിധി ഉണ്ടാകുമെന്ന് എറെക്കുറെ ഉറപ്പാണെന്നിരിക്കെ വിധിയെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പിന്തുണയ്ക്കുമെന്നതാണ് ചൈന അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്നം . അന്താരാഷ്ട്ര കോടതിയുടെ വിധിക്ക് നിയമസാധുതയില്ലെന്ന വാദവുമായി ലോക രാഷ്ട്രങ്ങളിൽ പ്രചാരണത്തിനൊരുങ്ങുന്ന ചൈനയ്ക്ക് ഇന്ത്യയുടെ നിലപാട് തിരിച്ചടിയാകും.
എൻ എസ് ജി യിൽ തങ്ങൾക്കനുകൂലമായി കൂടുതൽ രാജ്യങ്ങളെ അണിനിരത്താൻ ശ്രമിച്ച് പരാജയപ്പെട്ട ചൈനയ്ക്ക് യു എൻ സമുദ്ര നിയമ സമിതിയിൽ ഇതേ അവസ്ഥ തന്നെ നേരിടേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെയാണെങ്കിൽ ഫിലിപ്പീൻസിന് ചില മേഖലകളെങ്കിലും വിട്ടു നൽകാൻ ചൈന നിർബന്ധിതരാകും.
News Credits Janamtv.com

Monday, June 13, 2016

ഇത് വികസന യാഗത്തിനുള്ള സമയം: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര്‍ഗീയതയും സാമ്രാജ്യത്വ ഭരണവും അഴിമതിയും എന്നെന്നേക്കുമായി തുടച്ചുനീക്കിയാലേ വികസനം സാധ്യമാവുകയുള്ളൂ.
അലഹബാദ്: ഉത്തര്‍ പ്രദേശില്‍ വന്‍ വികസനം കൊണ്ടുവരാനുള്ള വികസന യാഗത്തിന്റെ സമയമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
അലഹബാദില്‍ നടക്കുന്ന ബി.ജെ.പി. ദേശീയ കാര്യനിര്‍വഹണ സമിതി യോഗത്തില്‍ പൊതു ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
അലഹബാദില്‍ മോദി നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

വര്‍ഗീയതയും സാമ്രാജ്യത്വ ഭരണവും അഴിമതിയും എന്നെന്നേക്കുമായി തുടച്ചുനീക്കിയാലേ വികസനം സാധ്യമാവുകയുള്ളൂ. ചരിത്രം സൃഷ്ടിക്കുന്നതിന്റെ വക്കിലാണ് നമ്മള്‍ അതുകൊണ്ടുതന്നെ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് നമ്മുടെ പ്രധാന നമ്മുടെ പ്രധാന കര്‍ത്തവ്യം
ആസമില്‍ നടന്നതുപോലെയുള്ള വികസനം ഉത്തര്‍പ്രദേശിലും നടക്കണം, ഇവിടുത്തെ ജനങ്ങള്‍ തന്നെയാണ് ഈ വികസനം കൊണ്ടുവരാന്‍ മുന്നില്‍നിന്നു പ്രവര്‍ത്തിക്കേണ്ടത്
ഓരോ അഞ്ചു വര്‍ഷം കഴിയുമ്പോഴും മായാവതിയേയും മുലായം സിങിനേയും തിരഞ്ഞെടുത്ത് നിങ്ങള്‍ ചെയ്യുന്ന മണ്ടത്തരം നിര്‍ത്തിയല്ലാതെ ഇവിടെ വികസനം നടക്കില്ല. വികസനം നടക്കാതെ പുതിയ ജോലി സാധ്യതകള്‍ ഉണ്ടാവില്ല.
എസ്.പിയും ബി.എസ്.പിയും തമ്മിലുള്ള ഒത്തുകളിയാണ് യു.പിയില്‍ നടക്കുന്നത്. അധികാരത്തിലെത്തുമ്പോള്‍ അങ്ങോട്ടുമിങ്ങോട്ടും അഴിമതി ആരോപണങ്ങള്‍ നടത്തുമെന്നല്ലാതെ ആരും നടപടിയെടുക്കുന്നത് കാണാന്‍ സാധിക്കില്ല.
വികസനമാണ് ഞങ്ങളുടെ പ്രഥമലക്ഷ്യം. കല്യാണ്‍ സിങിന്റെയും രാജ്‌നാഥ് സിങിന്റെയും ഭരണത്തില്‍ ഇവിടെ വലിയ തോതിലുള്ള വികസനപ്രവര്‍ത്തനങ്ങളാണ് നടന്നത്.
സ്വാതന്ത്ര്യം ലഭിച്ചശേഷം ആദ്യമായി കര്‍ഷകര്‍ക്ക് പ്രയോജനപ്രദമായ വിധം ഇന്‍ഷുറന്‍സ് പദ്ധതികള്‍ കൊണ്ടുവന്നത് ഞങ്ങളുടെ സര്‍ക്കാരാണ്
കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഒരു ലക്ഷം കോടിയുടെ വികസന ഫണ്ട് യു.പിയ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട് എന്നാല്‍ അത് ജനങ്ങളിലേക്ക് എത്തിയിട്ടുണ്ടോ എന്നറിയില്ല.
News Credits Mathrubhumi Daily

ബംഗാളിൽ കോൺഗ്രസ് സഖ്യം രക്ഷിച്ചെന്ന് സിപിഎം

കൊൽക്കത്ത : ബംഗാളിൽ കോൺഗ്രസുമായി സഖ്യമില്ലായിരുന്നെങ്കിൽ സ്ഥിതി ഇതിലും ദയനീയമായിരുന്നേനെയെന്ന് സിപിഎം ബംഗാൾ ഘടകം. ബംഗാൾ തെരഞ്ഞെടുപ്പു ഫലം അവലോകനം ചെയ്യാൻ കൂടിയ സിപിഎം സസ്ഥാന സമിതിയിലാണ് ഈ അഭിപ്രായം ഉയർന്നത്. കോൺഗ്രസുമായുള്ള സഖ്യം തുടരാനും തീരുമാനമെടുത്തതായാണ് റിപ്പോർട്ട്.
ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ടും എം എ ബേബിയുമടക്കമുള്ളവർ പങ്കെടുത്ത യോഗത്തിലാണ് കോൺഗ്രസ് സഖ്യത്തിന് അനുകൂലമായി തീരുമാനമുണ്ടായത് .
പതിമൂന്നോളം സംസ്ഥാന സമിതി അംഗങ്ങൾ സഖ്യത്തിന് എതിരായി നിലപാടെടുത്തു . എന്നാൽ സിപിഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര ഉൾപ്പെടെ അൻപതിലധികം പേർ കോൺഗ്രസ് സഖ്യത്തെ പിന്തുണച്ചു.
അതിനിടെ സിപിഎമ്മുമായി ബംഗാളിൽ ഉണ്ടാക്കിയ സഖ്യം തുടരുമെന്ന് കോൺഗ്രസ് ബംഗാൾ ഘടകം അദ്ധ്യക്ഷൻ ആധിർ ചൗധരി വ്യക്തമാക്കി. സഖ്യം തെരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമുള്ളതല്ലെന്ന് കോൺഗ്രസ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് തൂത്തുവാരിയ നിയമസഭാ തെരഞ്ഞെടുപ്പിൽ സി പി എമ്മിന് 26 സീറ്റുകളാണ് ലഭിച്ചത് . കോൺഗ്രസ് 44 സീറ്റുകൾ നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 40 സീറ്റുകളുണ്ടായിരുന്ന സിപിഎമ്മിന് ഇപ്രാവശ്യം 14 സീറ്റുകളാണ് നഷ്ടമായത് . കോൺഗ്രസ് സഖ്യമില്ലായിരുന്നെങ്കിൽ ഇതിലും ദയനീയമായിരുന്നേനെ എന്ന വിശകലനം പാർട്ടി ബംഗാളിൽ നേരിടുന്ന പ്രതിസന്ധി വരച്ചു കാട്ടുന്നതാണ് .
News Credits Janamtv News

മുഖ്യമന്ത്രിയുടെ നാട്ടിൽ തന്നെ അക്രമം നടക്കുന്നത് അപലപനീയം : ദേശീയ വനിതാ കമ്മീഷൻ

കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിൽ തന്നെ അക്രമം നടക്കുന്നത് അങ്ങേയറ്റം അപലപനീയമെന്ന് ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ ലളിത കുമാര മംഗലം .
ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടുമെന്നും അവർ പറഞ്ഞു. പിണറായിയിൽ രാഷ്ട്രീയ അക്രമങ്ങളിൽ പെട്ടവരുടെ വീടുകൾ സന്ദർശിച്ചതിനു ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലളിത കുമാര മംഗലം.
സിപിഎം അക്രമത്തിനിരയായ ആർ.എസ്.എസ് പ്രവർത്തകരുടെ വീടുകൾ സന്ദർശിച്ചതിനു ശേഷം സി പി എം – കോൺഗ്രസ് പ്രവർത്തകരേയും അവർ സന്ദർശിച്ചു. ആക്രമിക്കപ്പെട്ട അഞ്ച് വീടുകൾ സന്ദർശിച്ച വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ , ഇരുപതിലേറെ സ്ത്രീകളുടെ പരാതി സ്വീകരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സിപിഎം കേരളം മുഴുവനും പ്രത്യേകിച്ച് കണ്ണൂരിലും നടത്തുന്ന അക്രമ പരമ്പരകളുടെ ഭാഗമായി സ്ത്രീകളും കുട്ടികളും ആക്രമിക്കപ്പെട്ടിരുന്നു .
ഇതുമായി ബന്ധപ്പെട്ട പരാതികൾ അന്വേഷിക്കാനാണ് ദേശീയ വനിത കമ്മീഷൻ കേരളത്തിലെത്തിയത്.

Thursday, June 2, 2016

അടിച്ചമർത്തപ്പെട്ടവന്റെ ശബ്ദമാകും : ഒ രാജഗോപാൽ


തിരുവനന്തപുരം: ബിജെപിയുടെ ആദ്യ എംഎൽഎ ആയി നിയമസഭയിലെത്തുന്നത് അയ്യങ്കാളിയുടെ ശ്രീമൂലം പ്രജാസഭാ പ്രവേശത്തെ ഓർമ്മപ്പെടുത്തുന്നുവെന്ന് ഓ രാജഗോപാൽ എംഎൽഎ. സത്യപ്രതിജ്ഞക്ക് മുന്‍പ് പാളയം രക്തസാക്ഷി മണ്ഡപത്തിൽ ബിജെപി പ്രവർത്തകർ ഒരുക്കിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരേ ശരീരത്തിന്റെ ഇടതും വലതും നിന്നുള്ള ശബ്ദമാണ് ഇതുവരെ കേരളാ നിയമസഭയിൽ കേട്ടുകൊണ്ടിരുന്നത്. എന്നാൽ ഇനി മുതൽ സത്യത്തിന്റേയും ധർമ്മത്തിന്റെയും ശബ്ദം നിയമസഭയിൽ മുഴങ്ങും.
നിയമസഭയിൽ അടിച്ചമർത്തപ്പെട്ടവന്റെ ശബ്ദമാകാനാണ് ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ പ്രവർത്തനങ്ങളെ അന്ധമായി എതിർക്കുന്ന എംഎൽഎ ആയിരിക്കില്ല. ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കും. സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ അനുകൂലിക്കാൻ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാവിലെ കവടിയാറിലെ വിവേകാനന്ദ പ്രതിമ, വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമ എന്നിവിടങ്ങളിൽ പുഷ്പാർച്ചന നടത്തിയ ശേഷം തുറന്ന ജീപ്പിൽ മണ്ഡലപര്യടനവും കഴിഞ്ഞാണ് ഓ രാജഗോപാൽ പാളയത്തെ രക്തസാക്ഷി മണ്ഡപത്തിലെത്തിയത്.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ, സുരേഷ് ഗോപി എംപി, ബിഡിജെഎസ് നേതാവ് നീലകണ്ഠൻ മാസ്റ്റർ, ജെഎസ്എസ്സ് ജനറൽ സെക്രട്ടറി രാജൻബാബു, ബിജെപി നേതാക്കളായ പികെ കൃഷ്ണദാസ്, വി മുരളീധരൻ, എംടി രമേശ്, എഎൻ രാധാകൃഷ്ണൻ, ശോഭാസുരേന്ദ്രൻ, വിവി രാജേഷ്, സി ശിവൻകുട്ടി, അഡ്വ ജെആർ പത്മകുമാർ, ജില്ലാ പ്രസിഡന്റ് അഡ്വ എസ് സുരേഷ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. നൂറുകണക്കിന് പ്രവർത്തകർ പ്രകടനമായി സ്വാതന്ത്ര്യസമര സ്മാരകം വരെ രാജഗോപാലിനെ അനുഗമിച്ചു.