Saturday, January 6, 2018

ആര്‍എസ്എസ്: രാഷ്ട്രസുരക്ഷയുടെ സമര്‍പ്പിതഭാവം-ജസ്റ്റിസ് തോമസ്

കോട്ടയം: രാജ്യസുരക്ഷയുടെ സമര്‍പ്പിതഭാവം ഉള്‍ക്കൊള്ളുന്ന സംഘടന എന്ന നിലയ്ക്കാണ് താന്‍ ആര്‍എസ്എസിനെ കാണുന്നതെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ്. ഇല്ലിക്കല്‍ ചിന്മയാ വിദ്യാലയത്തില്‍ ആര്‍എസ്എസ് കോട്ടയം ജില്ലാ പ്രാഥമിക ശിക്ഷാവര്‍ഗ്ഗിന്റെ സമാപന സമ്മേളനത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
മുന്‍പ് താന്‍ പങ്കെടുത്ത ആര്‍എസ്എസിന്റെ പരിപാടികളില്‍നിന്ന് ഒരു വ്യത്യാസം കാണുവാന്‍ സാധിച്ചു. നിങ്ങളുടെ വേഷം ട്രൗസറില്‍ നിന്ന് പാന്റ്‌സ് ആയി മാറി. അതൊരു മെച്ചപ്പെടലായി ഞാന്‍ വിലയിരുത്തുന്നു. നിങ്ങളും അങ്ങനെ ചിന്തിച്ചതിനാലാണല്ലോ, മോഹന്‍ ഭാഗവത് അദ്ധ്യക്ഷനായ ഈ കാലത്ത് ഈ മാറ്റം വരുത്തിയത്.
ഈ പരിപാടി ദര്‍ശിക്കുന്ന സമയത്ത് എന്റെ മനസ്സിന് ഏറ്റവും കുളിര്‍മ്മ തോന്നിയ കാര്യം; ഇതിന്റെ ശിക്ഷണം, ചിട്ട ഇവയെല്ലാം പുതിയ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്ന കാലഘട്ടത്തില്‍ യുവതലമുറയെ മനസ്സിലാക്കി കൊടുക്കേണ്ടതാണെന്നുളളതാണ്. ശിക്ഷണവും, ചിട്ടയുമാണ് ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം നാം പ്രാഥമികമായി അറിഞ്ഞിരിക്കേണ്ടത്.
ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇത് നിഴലിച്ചു കാണുന്നുണ്ട്. ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് യോഗയുടെ പ്രചാരണവും. യോഗയും മറ്റും ആര്‍എസ്എസ്സിന്റേതാണ്, അത് നമ്മള്‍ ചെയ്യേണ്ടെന്ന് തെറ്റിദ്ധരിച്ചവര്‍ക്ക് അതല്ലെന്ന് ഇന്ന് കൃത്യമായി ബോധ്യപ്പെട്ടിട്ടുണ്ട്. അത് ആരോഗ്യത്തിനുവേണ്ടിയുള്ള വ്യായാമ മുറയാണെന്ന് മനസ്സിലാക്കിയതിനാല്‍ അതിനുവേണ്ടി ഒരു അന്താരാഷ്ട്ര ദിനവും പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു.
ഇന്ത്യയിലെ ജനങ്ങള്‍ സുരക്ഷിതരായി ഇരിക്കുന്നത് എന്തുകൊണ്ടാണെന്ന് എന്നോട് ചോദിച്ചാല്‍, എനിക്ക് മനസ്സിലായതില്‍ നിന്ന് പറയുന്നത് 4 കാരണങ്ങള്‍ കൊണ്ടാണ്. 1. ഇന്ത്യയുടെ ഭരണഘടന 2. ഇന്ത്യയില്‍ ജനാധിപത്യം ഉള്ളതുകൊണ്ട് 3. വിവിധ സൈന്യങ്ങള്‍ ഉള്ളതുകൊണ്ട് 4. ആര്‍എസ്എസ് ഉള്ളതുകൊണ്ട്. ഇത് പറയാനുള്ള കാരണം അടിയന്തരാവസ്ഥക്കാലത്തെ ആര്‍എസ്എസിന്റെ പ്രവര്‍ത്തനം കണ്ടതുകൊണ്ടാണ്.
അടിയന്തരാവസ്ഥയക്കെതിരെ സുശക്തമായ സമരങ്ങള്‍ ആര്‍എസ്എസ് സംഘടിപ്പിച്ചു. ഇത് ഇന്റലിജന്‍സ് വഴി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അറിഞ്ഞു. ഇനിയും അടിയന്തരാവസ്ഥ മുന്നോട്ട് കൊണ്ടുപോയാല്‍ തനിക്ക് വിനയാകുമെന്ന് ഇന്ദിരയ്ക്ക് കൃത്യമായി ബോധ്യപ്പെടുകയും അടിയന്തരാവസ്ഥ പിന്‍വലിക്കുകയും ചെയ്തു.
അടിയന്തരാവസ്ഥയില്‍ നിന്ന് രാജ്യത്തെ മോചിപ്പിച്ചതിന് ഏതെങ്കിലും സംഘടനയ്ക്ക് പ്രശസ്തികൊടുക്കുവാന്‍ എന്നോട് ആവശ്യപ്പെട്ടാല്‍ അത് ആര്‍എസ്എസ് ആണെന്ന് പറയും. ആര്‍എസ്എസിന്റെ കൃത്യമായ പ്രവര്‍ത്തനം ഒന്നുകൊണ്ട് മാത്രമാണ് അടിയന്തരാവസ്ഥയില്‍ നിന്ന് നമുക്ക് മോചനം ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
News Credits ,Janmabhumidaily
More media reports from national dailies visit the below links
'After Army, RSS keeps Indians safe', says former SC judge

After Constitution, Army, RSS keeps Indians safe: Former Supreme Court judge

രണ്ടര പതിറ്റാണ്ടിനു ശേഷം മുഖ്യപ്രതി അറസ്റ്റില്‍

ചെന്നൈ: ചെന്നൈ ആര്‍എസ്എസ് കാര്യാലയം ബോംബു വച്ച് തകര്‍ത്ത് 11 പേരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി 24 വര്‍ഷത്തിനു ശേഷം പിടിയില്‍. അല്‍ ഉമ ഭീകരന്‍ മുഷ്താഖ് അഹമ്മദ്( 56) ആണ് ചെന്നൈ നഗരത്തില്‍ നിന്ന് സിബിഐയുടെ പിടിയിലായത്.
'93 ആഗസ്ത് എട്ടിനാണ് അല്‍ ഉമ എന്ന ഭീകരസംഘടന ആര്‍ഡിഎക്‌സ് വച്ച് ചെന്നൈ ചെട്പെട്ടിലെ ആര്‍എസ്എസ് ആസ്ഥാനം തകര്‍ത്തത്. 11 സ്വയം സേവകര്‍ മരിച്ചു. ബഹുനില മന്ദിരം പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞു.
സംഭവ ശേഷം ഒളിവില്‍ പോയ മുഷ്താഖിന്റെ തലയ്ക്ക് സിബിഐ പത്തു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. സ്‌ഫോടക വസ്തുക്കള്‍ സംഘടിപ്പിച്ചതും മറ്റു പ്രതികള്‍ക്ക് അഭയം നല്‍കിയതും ഇയാളായിരുന്നു. കേസില്‍ 12 വര്‍ഷം നീണ്ട വിചാരണക്കു ശേഷം ടാഡാ കോടതി 2007ല്‍ പതിനൊന്നു പ്രതികളെ ശിക്ഷിച്ചിരുന്നു. മൂന്നു പേര്‍ക്ക് ജീവപര്യന്തവും മറ്റുള്ളവര്‍ക്ക് വിവിധ കാലയളവില്‍ തടവും. കേസില്‍ 18 പ്രതികളാണ് ഉണ്ടായിരുന്നത്.
അല്‍ ഉമ സ്ഥാപകന്‍ എസ്എ ബാഷയടക്കം നാലു പേരെ കൃത്യമായ തെളിവില്ലെന്നു പറഞ്ഞ് കോടതി കുറ്റവിമുക്തരാക്കി. കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ പാക് ചാരന്‍ ഇമാം അലി മധുരയില്‍ വച്ച് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടുകയും 2002 സപ്തംബറില്‍ ബെംഗളൂരുവില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്തു. പ്രധാന പ്രതിയും ജിഹാദ് സമിതി സ്ഥാപകനുമായ പളനി ബാബ 97 ജനുവരിയില്‍ കൊല്ലപ്പെട്ടു.

ഗീത ചൊല്ലിയ മുസ്ലിം പെണ്‍കുട്ടിക്ക് എതിരെ ഫത്വ

ന്യൂദല്‍ഹി: സ്‌കൂളിലെ പരിപാടിയില്‍ കൃഷ്ണ വേഷം കെട്ടി ഭഗവത്ഗീത ചൊല്ലിയ മുസ്ലിം പെണ്‍കുട്ടിക്കെതിരെ മൗലവിയുടെ ഫത്വ. അലിയാ ഖാന്(15) എതിരെ യുപി ദേവബന്ദിലെ ദാര്‍ ഉല്‍ ഉലൂമാണ് ഭീഷണി മുഴക്കിയത്. യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സംഘടിപ്പിച്ച മല്‍സരത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിക്ക് ഒന്നാം സമ്മാനവും 25,000 രൂപയും ലഭിച്ചിരുന്നു. ചടങ്ങില്‍ ഗവര്‍ണ്ണര്‍ രാം നായിക്, മുഖ്യമന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. ഇത് വലിയ വാര്‍ത്തയായതോടെയാണ് പെണ്‍കുട്ടിയുടെ പ്രവൃത്തി അനിസ്ലാമികമെന്നു പറഞ്ഞ് ഫത്വ പുറപ്പെടുവിച്ചത്. കൃഷ്ണ വേഷം കെട്ടി ഗീത ചൊല്ലിയതിന് എനിക്കെതിരെ ഫത്വ പുറപ്പെടുവിച്ചിരിക്കുകയാണ്. അതിന് എന്നെ പുറത്താക്കുമെന്നാണ് അവര്‍ പറയുന്നത്. ഇസ്ലാം അത്രയ്ക്ക് ദുര്‍ബലമൊന്നുമല്ല, അലിയ പറഞ്ഞു.