Saturday, October 19, 2013

ഭൂമി തട്ടിപ്പ്‌: സലിം രാജിനെതിരേ സി.ബി.ഐ. അന്വേഷണം വേണ്ടെന്നു സര്‍ക്കാര്‍

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജിനെതിരായ ഭൂമി തട്ടിപ്പുകേസുകളുടെ അന്വേഷണം സി.ബി.ഐക്ക്‌ വിടേണ്ടതില്ലെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സ്വകാര്യ വ്യക്‌തികള്‍ തമ്മില്‍ കഴിഞ്ഞ 12 വര്‍ഷമായി നിലനില്‍ക്കുന്ന ഭൂമി തര്‍ക്കം മാത്രമാണ്‌ കേസെന്നും അഡ്വക്കേറ്റ്‌ ജനറല്‍ കെ.പി. ദണ്ഡപാണി കോടതിയില്‍ വിശദീകരിച്ചു. സ്വകാര്യ വ്യക്‌തികള്‍ തമ്മിലുള്ള തര്‍ക്കമാണെങ്കില്‍ സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തെ എന്തിന്‌ എതിര്‍ക്കുന്നുവെന്ന്‌ ജസ്‌റ്റിസ്‌ ഫാറൂണ്‍ അല്‍ റഷീദ്‌ ചോദിച്ചു. സലിം രാജ്‌ അടക്കമുള്ളവരുടെ മൊബൈല്‍ ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ കേസില്‍ ബി.എസ്‌.എന്‍.എലിനെ കക്ഷിചേര്‍ക്കണമെന്ന ആവശ്യത്തെയും എ.ജി എതിര്‍ത്തു. പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ മുഖേന കേസിലെ പരാതിക്കാരന്‍ ഡി.ജി.പിക്ക്‌ നല്‍കിയ പരാതിയില്‍ യഥാസമയം നടപടി സ്വീകരിക്കാനും പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു അന്വേഷണം പുരോഗമിക്കുകയാണെന്നും എ.ജി കോടതിയില്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ നിലവിലെ കേസ്‌ അന്വേഷണം വിലയിരുത്തി മാത്രമേ സി.ബി.ഐ അന്വേഷണ ഹര്‍ജിയില്‍ കോടതി തീരുമാനമെടുക്കാവൂവെന്ന്‌ എ.ജി അഭ്യര്‍ഥിച്ചു.സലിം രാജും സംഘവും ചേര്‍ന്ന്‌ വ്യാജരേഖ ചമച്ച്‌ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച്‌ കളമശേരി സ്വദേശി എന്‍.എ. ഷരിഫ, തിരുവന്തപുരം സ്വദേശി പ്രേംചന്ദ്‌ ആര്‍. നായര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ്‌ കോടതി പരിഗണിച്ചത്‌. ഹര്‍ജിയില്‍ ചൊവ്വാഴ്‌ച്ച കോടതി കൂടുതല്‍ വാദം കേള്‍ക്കും.
News Credits Mangalam Daily, October 19, 2013

No comments:

Post a Comment