Thursday, October 24, 2013

സോളാര്‍: ഒത്തുതീര്‍പ്പാക്കാന്‍ പ്രതികള്‍ക്ക്‌ പണം നല്‍കിയത്‌ ആര്‌? ഹൈക്കോടതി

കൊച്ചി: സോളാര്‍ തട്ടിപ്പു കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ പ്രതികള്‍ക്കു പണം നല്‍കിയത്‌ ആരെന്ന്‌ ഹൈക്കോടതി. മന്ത്രിമാരടക്കമുള്ള ഉന്നതര്‍ ആരോപണവിധേയരായ കേസിന്റെ നിജസ്‌ഥിതി ജനങ്ങള്‍ അറിയേണ്ടതുണ്ടെന്നും ജസ്‌റ്റിസ്‌ ഹാറൂണ്‍ അല്‍ റഷീദ്‌ നിരീക്ഷിച്ചു. പണം തിരികെ നല്‍കിയതിനാല്‍ തങ്ങള്‍ക്കെതിരായ രണ്ടു തട്ടിപ്പ്‌ കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടു പ്രതികളായ ബിജു രാധാകൃഷ്‌ണനും സരിതാ എസ്‌. നായരും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഈ നിരീക്ഷണം. പണം തിരികെ നല്‍കിയ സാഹചര്യത്തില്‍ സോളാര്‍ പ്ലാന്റ്‌ സ്‌ഥാപിച്ചു നല്‍കാമെന്നു പറഞ്ഞ്‌ കൊച്ചി ആശീര്‍ഭവന്‍ ഡയറക്‌ടര്‍ ഫാ. ജൂഡ്‌ പനയ്‌ക്കല്‍, നെച്ചൂര്‍ സ്വദേശി വി.പി ജോയി എന്നിവരില്‍നിന്നു മൂന്നരലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. നാമമാത്രമായ തുക മടക്കിനല്‍കേണ്ട 11 കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ തയാറാണെന്നും കേസ്‌ മാധ്യമങ്ങളും രാഷ്‌ട്രീയ നേതാക്കളുമാണ്‌ വിവാദമാക്കിയതെന്നും പ്രതിഭാഗം അഭിഭാഷകന്‍ ഫെന്നി ബാലകൃഷ്‌ണന്‍ വാദിച്ചു. എന്നാല്‍ ബിജുവും സരിതയും ജയിലില്‍ കഴിയുമ്പോള്‍ കേസ്‌ ഒത്തുതീര്‍പ്പാക്കാന്‍ ആരാണ്‌ പണം നല്‍കിയതെന്ന്‌ കോടതി ചോദിച്ചു. പണം തിരികെ നല്‍കിയതുകൊണ്ടു മാത്രം കേസ്‌ അവസാനിപ്പിക്കാനാവില്ല. മന്ത്രിമാരടക്കമുള്ള ഉന്നതര്‍ക്കെതിരേ ആരോപണമുയര്‍ന്ന തട്ടിപ്പു കേസെന്ന നിലയില്‍ പൊതുതാല്‍പര്യവും കണക്കിലെടുക്കേണ്ടതുണ്ട്‌. നിജസ്‌ഥിതി ജനങ്ങള്‍ ക്കറിയണം. തട്ടിപ്പിനിരയായ മുഴുവന്‍പേര്‍ക്കും പണം മടക്കിനല്‍കാതെ കേസുകള്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കാനാവില്ലെന്നും ജസ്‌റ്റിസ്‌ റഷീദ്‌ നിരീക്ഷിച്ചു. തട്ടിപ്പിലൂടെ ബിജുവും സരിതയും സമ്പാദിച്ച പണം എങ്ങനെ വിനിയോഗിച്ചുവെന്നും കോടതി ചോദിച്ചു. ബിജുവും ശാലുമേനോനും ചേര്‍ന്നാണു പണം വിനിയോഗിച്ചതെന്ന്‌ അഭിഭാഷകന്‍ ഫെന്നി ബാലകൃഷ്‌ണന്‍ കോടതിയെ അറിയിച്ചു.
News Credits ,Mangalam Daily, October 24, 2013

No comments:

Post a Comment