Sunday, November 6, 2016

അനാഥ യുവതിയുടെ വിവാഹചടങ്ങിനിടെ എസ്‌ഐയുടെ അതിക്രമം

വിവാഹസദ്യയ്ക്കുള്ള ഭക്ഷണങ്ങള്‍ കുത്തിയതോട് എസ്‌ഐ അഭിലാഷും പോലീസുകാരും അലങ്കോലമാക്കിയപ്പോള്‍ തുറവൂര്‍(ആലപ്പുഴ): അനാഥ യുവതിയുടെ വിവാഹം അലങ്കോലപ്പെടുത്താന്‍ എസ്‌ഐയുടെ ശ്രമം. രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരിക്ക്. ഇന്ന് ചേര്‍ത്തല താലൂക്കില്‍ സംഘപരിവാര്‍ ഹര്‍ത്താല്‍. സേവാഭാരതിയുടെ കീഴിലുള്ള തുറവൂര്‍ മാധവം ബാലികാ സദനത്തില്‍ നടന്ന വിവാഹ ചടങ്ങിനിടെയായിരുന്നു കുത്തിയതോട് എസ്‌ഐ അഭിലാഷിന്റെ പരാക്രമം.
മദ്യപിച്ചെത്തിയ എസ്‌ഐയുടെ നേതൃത്വത്തില്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ യുവാവിനെ വിവാഹപ്പന്തലില്‍ മര്‍ദ്ദിച്ച് അറസ്റ്റ് ചെയ്തു കൊണ്ടുപോയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. യുവാവിനെതിരെ ആരോ പരാതി നല്‍കിയിട്ടുണ്ടെന്നായിരുന്നു എസ്‌ഐയുടെ വാദം. മര്‍ദ്ദനത്തില്‍ അവശനായ യുവാവുമായി പോലീസ് സ്‌റ്റേഷനിലേക്ക് പോയ എസ്‌ഐ സിവില്‍ ഡ്രസില്‍ തിരിച്ചെത്തി വീണ്ടും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുവാന്‍ ശ്രമിക്കുകയായിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവരോട് ആക്രോശിച്ചടുത്ത പോലീസുദ്യോഗസ്ഥനോട് പ്രതികരിച്ച അഭിഭാഷകന്‍ കൂടിയായ ആര്‍എസ്എസ് ജില്ലാ കാര്യകാരി സദസ്യന്‍ പി.രാജേഷിന്റെ മുഖത്തിടിച്ചു.
ഇടിയേറ്റ് നിലത്തുവീണ രാജേഷിനെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഉപഖണ്ഡ് കാര്യവാഹ് ഗിരീഷിന് അടിയേറ്റത്. തുടര്‍ന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ എസ്‌ഐയേയും സംഘത്തെയും തടഞ്ഞുവയ്ക്കുകയായിരുന്നു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച പോലീസ് വിവാഹത്തിനായൊരുക്കിയ ഭക്ഷണവും, കസേരകളും നശിപ്പിച്ചു. അടിയേറ്റ് രാജേഷിന്റെ കവിളെല്ല് പൊട്ടിയിട്ടുണ്ട്. തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പ്രതിഷേധിച്ച് പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ തുറവൂരില്‍ പ്രകടനം നടത്തി.
ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ ജയകൃഷ്ണന്‍, ബിജെപി ദക്ഷിണ മേഖലാ സെക്രട്ടറി എല്‍. പത്മകുമാര്‍, നിയോജകമണ്ഡലം പ്രസിഡന്റ് പെരുമ്പളം ജയകുമാര്‍, സി. മധുസൂദനന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ താലൂക്കില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എസ്‌ഐക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രാവിലെ 11 ന് പ്രവര്‍ത്തകര്‍ ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.
എസ്‌ഐക്കെതിരെ കര്‍ശന നടപടി വേണം: കുമ്മനം
ആലപ്പുഴ: തുറവൂര്‍ മാധവം ബാലികാ സദനത്തില്‍ അതിക്രമം കാട്ടുകയും, അന്തേവാസിയായ യുവതിയുടെ വിവാഹം അലങ്കോലപ്പെടുത്താനും ശ്രമിച്ച കുത്തിയതോട് എസ്‌ഐ അഭിലാഷിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.
പിണറായി ഭരണത്തില്‍ പോലീസ് അഴിഞ്ഞാടുകയാണ്. നിരപരാധികള്‍ക്ക് ഈ ഭരണത്തില്‍ രക്ഷയില്ല, അനാഥ കുട്ടികള്‍ക്കു പോലും ഈ ഭരണത്തില്‍ നീതി കിട്ടുന്നില്ല. കുത്തിയതോട് എസ്‌ഐ മനപൂര്‍വം പ്രശ്‌നം സൃഷ്ടിക്കുകയായിരുന്നു. ഈ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്താല്‍ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ കിട്ടും. അക്രമികള്‍ക്ക് ഒത്താശ ചെയ്യുകയും നിരപരാധികളെ പീഡിപ്പിക്കുന്നതുമാണ് ഈ സര്‍ക്കാരിന്റെ പോലീസ് നയം. ഇതിനെതിരെ ജനവികാരം ഉയരണമെന്നും കുമ്മനം അഭ്യര്‍ത്ഥിച്ചു.
News Credits,Janmabhumi daily,November 7, 2016

No comments:

Post a Comment