Wednesday, September 18, 2013

സലിംരാജിന് തീവ്രവാദബന്ധവും

കോഴിക്കോട്/കൊല്ലം: ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാനും സോളാര്‍ കേസിലെ പ്രധാനിയുമായ സലിംരാജിന് മതതീവ്രവാദ സംഘടനയുമായി ബന്ധമെന്ന് പൊലീസ്. അന്വേഷണത്തിനായി ചേവായൂര്‍ പൊലീസ് കൊല്ലത്തേക്ക് തിരിച്ചു. സലിംരാജുള്‍പ്പെട്ട ക്വട്ടേഷന്‍ സംഘത്തില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകരും ഉള്ള സാഹചര്യത്തിലാണിത്. യുവാവിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് കോഴിക്കോടുനിന്ന് സലിംരാജും സംഘവും അറസ്റ്റിലായത്. സലിംരാജിന്റെ തീവ്രവാദ ബന്ധത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ കൂടുതല്‍ അന്വേഷണത്തിലേ ലഭ്യമാകൂവെന്ന് പൊലീസ് സൂചിപ്പിച്ചു. സലിംരാജ് രണ്ടാഴ്ച മുമ്പ് കോഴിക്കോട്ട് താമസിച്ച് ചില ഭൂമിയിടപാടുകള്‍ നടത്തിയതായി വിവരം കിട്ടിയിട്ടുണ്ട്. ഇയാളുടെ ഹവാല ബന്ധവും അന്വേഷിക്കും. എസ്ഡിപിഐ പ്രവര്‍ത്തകരായ ഷംനാദ്, സത്താര്‍ എന്നിവരുള്‍പ്പെടെ ഏഴ് പേരാണ് ചൊവ്വാഴ്ച പിടിയിലായത്. ആക്രമണക്കേസുകളില്‍നിന്ന് ഷംനാദിനെയും സത്താറിനെയും രക്ഷിക്കാന്‍ മുഖ്യമന്ത്രിയുമായുള്ള ബന്ധം ഉപയോഗിച്ച് സലിംരാജ് ഇടപെട്ടിരുന്നതായാണ് വിവരം. ഷംനാദിനെതിരെ ആയുധം സൂക്ഷിച്ചതിന് നേരത്തെ പൊലീസ് കേസെടുത്തെങ്കിലും തുടര്‍ അന്വേഷണം ഉണ്ടായില്ല. എന്‍ഡിഎഫിന്റെ ഓച്ചിറയിലെ പ്രധാനി നജാദിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. സത്താര്‍ ഫ്രീഡം പരേഡിലെ പ്രധാനിയുമാണ്. ഓച്ചിറ എസ്ഐയെ ആക്രമിച്ച കേസിലും പ്രതിയാണ്. സംഘാംഗമായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജുനൈദ് നേരത്തെ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ഓച്ചിറ വലിയകുളങ്ങരയിലെത്തിയ സലിംരാജ് തിരുവനന്തപുരം രജിസ്ട്രേഷനുള്ള തന്റെ പുതിയ ആഡംബര കാര്‍ ഷംനാദിന്റെ ജ്യേഷ്ഠന്റെ വീട്ടില്‍ സൂക്ഷിച്ചശേഷമാണ് കൂട്ടാളികളുമായി മറ്റൊരു കാറില്‍ കോഴിക്കോട്ടേക്ക് പോയത്. കാര്‍ ബുധനാഴ്ച രാത്രിയോടെ കടത്തി. സലിംരാജിന്റെ സുഹൃത്തുക്കളുടെ പെട്ടെന്നുള്ള സാമ്പത്തിക വളര്‍ച്ചയും അത്ഭുതപ്പെടുത്തുന്നതാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇവരില്‍ ചിലര്‍ക്ക് വിദേശത്തുനിന്ന് വന്‍തോതില്‍ പണം ലഭിക്കുന്നതായി പൊലീസ് സംശയിക്കുന്നു. ചിലര്‍ ക്വട്ടേഷന്‍ പ്രവര്‍ത്തനം നടത്തുന്നു. സാമ്പത്തിക തട്ടിപ്പില്‍ തിരുവനന്തപുറത്ത് ഒളിവില്‍ കഴിയുന്നതിനിടെയാണ് റിജോ സലിംരാജുമായി ബന്ധം സ്ഥാപിച്ചത്. ബന്ധം വളര്‍ന്നതോടെ സലിംരാജ് ഓച്ചിറയിലെ സ്ഥിരം സന്ദര്‍ശകനായി. ഓച്ചിറയിലെ വലിയകുളങ്ങര, മേമന, പള്ളിമുക്ക് എന്നിവിടങ്ങളില്‍ സലിംരാജ് നിരവധി തവണ തങ്ങിയിട്ടുണ്ട്. ഇതിനിടെ, സലിംരാജിന്റെ ജാമ്യാപേക്ഷയില്‍ വിധിപറയുന്നത് കോഴിക്കോട് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്) വെള്ളിയാഴ്ചത്തേക്ക് മാറ്റി.
സ്വന്തം ലേഖകന്‍.Deshabhimani Daily 14-Sep-2013

No comments:

Post a Comment