Monday, July 22, 2013

സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റുവെന്ന് ആര്യാടന്‍

Jul 23, 2013 കൊച്ചി: സോളാര്‍ വിവാദത്തില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റതായി മന്ത്രി ആര്യാടന്‍ മുഹമ്മദ്. പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ എല്ലാവരും ഒരുമിച്ച് ശ്രമിക്കണം. സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായരുടെ വെളിപ്പെടുത്തലുകള്‍ക്ക് അമിത പ്രാധാന്യം നല്‍കേണ്ടതില്ല. അവരുടെ വെളിപ്പെടുത്തല്‍ അടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിക്കട്ടെയെന്ന് ആര്യാടന്‍ പറഞ്ഞു.
യു ഡി എഫ് സര്‍ക്കാര്‍ കലാവധി പൂര്‍ത്തിയാക്കും. കോണ്‍ഗ്രസിലും മുന്നണിയിലും പ്രശ്‌നങ്ങളില്ല. യു ഡി എഫില്‍ വലിയ പാര്‍ട്ടിക്ക് മേധാവിത്വമില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
സോളാര്‍ വിഷയത്തില്‍ കോണ്‍ഗ്രസ്സിനുള്ളില്‍ തന്നെ വര്‍ധിച്ചു വരുന്ന അതൃപ്തിയുടെ സൂചനയായാണ് ആര്യാടന്റെ നിരീക്ഷണം. കെ.മുരളീധരന്‍ അടക്കമുള്ള ഐഗ്രൂപ്പ് നേതാക്കള്‍ നേരത്തെ തന്നെ ഇക്കാര്യത്തില്‍ ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രസ്താവനകള്‍ നടത്തിയിരുന്നു.
യു.ഡി.എഫിനുള്ളിലും സോളാര്‍ വിഷയം പുകഞ്ഞു തുടങ്ങിയതിന്റെ സൂചന പുറത്തു വരുന്ന വേളയിലാണ്, സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റുവെന്ന ആര്യാടന്റെ പ്രസ്താവന വന്നിരിക്കുന്നത്. സരിത ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്താനൊരുങ്ങുന്നതായുള്ള വാര്‍ത്തയ്ക്ക് പ്രാധാന്യം നല്‍കേണ്ടതില്ല എന്ന് ആര്യാടന്‍ പറയുന്നുവെങ്കിലും, സര്‍ക്കാരിന് അത് കടുത്ത തലവേദന സൃഷ്ടിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ .
സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് പിന്നില്‍ ഉറച്ചുനില്‍ക്കുന്ന മുസ്ലിംലീഗിന്റെയും നിലപാടിന് ഇളക്കം തട്ടുന്നതായി കഴിഞ്ഞ ദിവസം മാധ്യമറിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മന്ത്രിസഭാ പുനസംഘടന കൊണ്ട് മാത്രം കാര്യമില്ല, ആവശ്യമെങ്കില്‍ നേതൃമാറ്റവും മുസ്ലിംലീഗ് ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തത്തില്‍ താന്‍ തൃപ്തനല്ലെന്ന് കേരളകോണ്‍ഗ്രസ്സ് നേതാവും ധനമന്ത്രിയുമായ കെ.എം.മാണി പരസ്യമായി ഇന്നലെ പ്രസ്താവിച്ചു. യു.ഡി.എഫിലെ രണ്ട് പ്രമുഖ ഘടകകക്ഷികളിലും അതൃപ്തി പുകയുന്നു എന്നാണ് ലീഗും കേരളകോണ്‍ഗ്രസ്സും നല്‍കുന്ന സൂചന.
അതിനിടെ, സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന ഇടതുമുന്നണിയുടെ രണ്ടാംഘട്ട സമരം രണ്ടാംദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇടത് എം.എല്‍.എ.മാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ രാപ്പകല്‍ സമരം രാവിലെ അവസാനിച്ചു. തുടര്‍ന്ന് ഇടത് യുവജന സംഘടനകള്‍ സമരം തുടങ്ങി.



No comments:

Post a Comment