Friday, October 14, 2016

മുഖ്യമന്ത്രിയുടെ പ്രസ്താവന സാധാരണക്കാരോടുള്ള വെല്ലുവിളി

കണ്ണൂരിൽ നടത്തിയ ഓരോ കൊലപാതകത്തേയും രാഷ്ട്രീയ കാരണം പറഞ്ഞ് ന്യായീകരിക്കുകയാണ് സിപിഎം പതിവ്.
രാഷ്ട്രീയ കാരണം എന്നത് അവർക്ക് തന്നെ മനസ്സിലാകുന്ന ന്യായീകരണമാകും എന്നതാണ് യാഥാർത്ഥ്യം. പാർട്ടി ഗ്രാമങ്ങളിൽ കടന്നു ചെന്ന് ശാഖാ പ്രവർത്തനം തുടങ്ങുക, ബിജെപി കൊടി ഉയർത്തുക, ബിജെപി പ്രകടനം കാണാൻ കവലയിൽ ചെന്ന് നിൽക്കുക, ബിജെപി ഹർത്താലിന് കടയടക്കുക, സിപിഎമ്മിന് എതിരെ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുക, സിപിഎം അക്രമത്തിന് സാക്ഷി പറയുക, ബിജെപി ആർഎസ്എസ് പ്രവർത്തകർക്ക് മകളെ / സഹോദരിയെ വിവാഹം കഴിച്ചു നൽകുക, ബിജെപി പ്രവർത്തകന്‍റെ ശവസംസ്കാരത്തിന് പോവുക, വിലാപയാത്രയിൽ പങ്കെടുക്കുക, ചികിത്സയിൽ കഴിയുന്ന ബിജെപിക്കാരനെ സന്ദർശിക്കുക, ബിജെപി പ്രവർത്തകനോട് കവലയിൽ വെച്ച് കുശലം പറയുക, അവർ ഓടിക്കുന്ന ഓട്ടോ റിക്ഷാ സവാരിക്ക് വിളിക്കുക, തുടങ്ങി പൊതുസമൂഹം കേട്ടാൽ ചിരിച്ചു തള്ളുന്നവയാണ് രാഷ്ട്രീയ കാരണങ്ങൾ.
രാഷ്ട്രീയ എതിരാളികളോടുള്ള സിപിഎമ്മിന്‍റെ പക കുപ്രസിദ്ധമാണ്. വെട്ടിയും ബോംബെറിഞ്ഞും കല്ലെറിഞ്ഞും തീവച്ചും വാഹനം ഇടിപ്പിച്ചുമൊക്കെ എതിരാളികളെ ഇല്ലായ്മ ചെയ്യാനുള്ള സിപിഎമ്മിന്‍റെ കഴിവ് സമൂഹം നിരവധി തവണ കണ്ടതാണ്. കൊല്ലൽ മാത്രമല്ല കൊല്ലാക്കൊലയും പാർട്ടിക്ക് വഴങ്ങും. ഊരു വിലക്ക് കൽപ്പിക്കുക, കിണറ്റിൽ മനുഷ്യ വിസർജ്ജ്യവും തലമുടിയും കലക്കുക, കരി ഓയിൽ അഭിഷേകം നടത്തുക, പൊതുജനമധ്യത്തിൽ അപഹസിക്കുക എന്നിവയെല്ലാം പാർട്ടിയുടെ ശിക്ഷാ രീതിയാണ്. പാർട്ടി വിട്ടുപോയ എം.വി രാഘവനോടുളള വൈരാഗ്യം തീർത്തത് പാപ്പിനിശ്ശേരിയിലെ പാമ്പു വളർത്തൽ കേന്ദ്രം തീയിട്ട് പാമ്പിനെ കൊന്നായിരുന്നു.
എന്നാൽ ഇപ്പോള്‍ നടത്തിയ രമിത്തിന്‍റെ കൊലപാതകം സിപിഎം പകയുടെ ഏറ്റവും നികൃഷ്ടമായ രൂപമാണ്. ഇന്നത്തെ മുഖ്യമന്ത്രിയും മുൻ പാർട്ടി സെക്രട്ടറിയുമായ പിണറായി വിജയന്‍റെ വീടിനു അടുത്ത് തന്നെയാണ് രമിത്തിന്‍റെ വീടും. പിണറായി ഗ്രാമത്തിൽ സംഘ സന്ദേശം എത്തിച്ചു എന്ന ഒറ്റക്കാരണത്താലാണ് രമിത്തിന്‍റെ അച്ഛനും ബിഎംഎസ് പ്രവർത്തകനുമായ ഉത്തമനെ സിപിഎം ഇല്ലാതാക്കിയത്. ഉത്തമൻ ഓടിക്കുന്ന ബസ് തടഞ്ഞു നിർത്തി ബസിനുള്ളിൽ ഇട്ടാണ് സിപിഎം വൈരാഗ്യം തീർത്തത്.
ഉത്തമനോടുള്ള പക അവിടം കൊണ്ടും അവസാനിപ്പിക്കാൻ സിപിഎം തയ്യാറായില്ല. വിലാപയാത്രക്ക് നേരെ ബോംബെറിയാനും സിപിഎം കാട്ടാളൻമാര്‍ തയ്യാറായി. അമ്മു അമ്മ എന്ന നിരപരാധിയായ 70 കാരിയും ജീപ്പ് ഡ്രൈവർ ഷിഹാബുദീനും അന്നത്തെ ബോംബേറിൽ കൊല്ലപ്പെട്ടു. ബോംബുമായി വന്നവരോട് അമ്മുഅമ്മ ഇരുകൈയും തൊഴുത് യാചിച്ചിട്ടും വെറുതേ വിടാൻ സിപിഎം ക്രിമിനലുകള്‍ തയ്യാറായില്ല. 2002 ലായിരുന്നു ആ സംഭവം. 14 വര്‍ഷങ്ങൾക്കിപ്പുറത്തും അടങ്ങാത്ത പകയാണ് ഇന്ന് സിപിഎം വീട്ടിയത്. നിരവധി തവണ ഉത്തമന്‍റെ വീടാക്രമിച്ച് ഭാര്യയേയും മക്കളേയും ഇല്ലാതാക്കാൻ സിപിഎം ശ്രമിച്ചു കൊണ്ടിരുന്നു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്തും അത് ആവർത്തിച്ചു. ഒരു കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്ന യുവാവിനെ സ്വന്തം വീട്ടു മുറ്റത്ത് വെച്ച് അമ്മയുടേയും സഹോദരിയുടേയും മുന്നിൽ തന്നെ വെട്ടി വീഴ്ത്തി 2016 ഒക്ടോബർ 12 ന് സിപിഎം കലി തീർത്തു.
ഇനിയും എത്ര രമിത്തുമാർ ഉണ്ടാകണം സിപിഎമ്മിന്‍റെ രക്തദാഹം തീരാൻ? കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്ന നിലയിൽ തിരിച്ചടിക്കാൻ കഴിവില്ലാത്ത പ്രസ്ഥാനമല്ല ബിജെപിയെന്ന് സിപിഎമ്മിന് അറിയാത്തതല്ല. പക്ഷേ പുരോഗതിയിലേക്ക് കുതിക്കുന്ന ഒരു സമൂഹത്തിനും ഇത് ചേർന്നതല്ലെന്ന തിരിച്ചറിവിലും ഇത് അവസാനത്തേതാകും എന്ന പ്രതീക്ഷയിലുമാണ് ബിജെപി മുന്നോട്ട് നീങ്ങുന്നത്. ഈ രാജ്യത്ത് നിലനിൽക്കുന്ന ജനാധിപത്യത്തിൽ ഉള്ള എല്ലാ മാർഗ്ഗങ്ങളിലൂടേയുമാണ് ബിജെപി ഇതിനെ പ്രതിരോധിക്കുന്നത്. ഇനിയും അങ്ങനെ തന്നെ ആകണമാണെന്നാണ് ബിജെപി ആഗ്രഹിക്കുന്നതും. പക്ഷേ അപ്പോഴും ബിജെപിയാണ് നാട്ടിലെ ക്രമസമാധാനം തകർക്കുന്നതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വന്തം അണികളെ കയറൂരി വിട്ട് അക്രമത്തിന് പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ്.
നാട്ടിൽ സമാധാനം പുലരാൻ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പറയേണ്ട മുഖ്യമന്ത്രി ഏകപക്ഷീയമായി സംസാരിക്കുന്നത് സാധാരണക്കാരോടുള്ള വെല്ലുവിളിയാണ്. അതിൽ നിന്ന് മുഖ്യമന്ത്രി പിന്തിരിഞ്ഞ് അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
News Credits,Janmabhumi Daily.com

No comments:

Post a Comment