Monday, October 3, 2016

‘ദേശാഭിമാനി’ ദിനപത്രത്തിന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ രൂക്ഷ വിമര്‍ശനം

ന്യൂദല്‍ഹി: ആര്‍എസ്എസിനെയും സര്‍സംഘചാലകിനെയും അപകീര്‍ത്തിപ്പെടുത്തി വ്യാജ വാര്‍ത്ത ചമച്ച ‘ദേശാഭിമാനി’ ദിനപത്രത്തിന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ രൂക്ഷ വിമര്‍ശനം. വാര്‍ത്തകള്‍ തിരുത്തി പ്രസിദ്ധീകരിക്കണമെന്നു പ്രസ് കൗണ്‍സിലിന്റെ അന്വേഷണ സമിതി ‘ദേശാഭിമാനി’ പത്രാധിപര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആര്‍എസ്എസ് സഹപ്രാന്ത സംഘചാലക് അഡ്വ.കെ.കെ. ബാലറാം നല്‍കിയ പരാതിയിലാണ് നടപടി.
2015 നവംബര്‍ 18-19 തീയതികളില്‍ കണ്ണൂരില്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പങ്കെടുത്ത വികാസ് വര്‍ഗ്ഗിനെതിരായ അത്യന്തം ദുരുദ്യേശപരമായ വാര്‍ത്ത ‘ദേശാഭിമാനി’ പ്രസിദ്ധീകരിച്ചത് നവംബര്‍ 21നാണ്. സമാധാനമല്ല സംഘര്‍ഷമാണ് വേണ്ടതെന്ന് മോഹന്‍ ഭാഗവത് പരിപാടിയില്‍ നിര്‍ദ്ദേശം നല്‍കിയെന്നും ക്ഷേത്രങ്ങളുടെ സമീപത്തെ അന്യമതസ്ഥരുടെ കച്ചവട സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ നിര്‍ദ്ദേശിച്ചുവെന്നുമായിരുന്നു വാര്‍ത്ത. കണ്ണൂരില്‍ നിന്ന് സതീഷ് ഗോപി എന്ന ലേഖകന്‍ എഴുതിയ വാര്‍ത്ത മനപ്പൂര്‍വ്വം വ്യാജമായി ചമച്ചതാണെന്ന് പ്രസ് കൗണ്‍സില്‍ വിലയിരുത്തി.
ബലിദാനികളുടെ കുടുംബസഹായം നേതാക്കള്‍ തട്ടി, ആര്‍എസ്എസ് കൂട്ടക്കുഴപ്പത്തിലേക്ക് എന്ന വ്യാജ വാര്‍ത്ത ദേശാഭിമാനി പ്രസിദ്ധീകരിച്ചത് 2016 ജനുവരി രണ്ടിനാണ്. 35 ലക്ഷം രൂപ കാണാനില്ലെന്നും തിരുവനന്തപുരത്തു നിന്നു പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ആരോപിച്ചിരുന്നു. വാര്‍ത്ത സത്യമെന്ന് തെളിയിക്കുന്നതിനുള്ള യാതൊന്നും ദേശാഭിമാനിക്ക് പ്രസ് കൗണ്‍സിലിന് മുന്നില്‍ ഹാജരാക്കാനായില്ല.
‘സര്‍സംഘചാലക് സംഘര്‍ഷത്തിന് ആഹ്വാനം ചെയ്ത്’ എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചതിനാണ് പ്രസ് കൗണ്‍സില്‍ ‘ദേശാഭിമാനി’യെ ശാസിച്ചത്. വാര്‍ത്ത പ്രസിദ്ധീകരിച്ച അഞ്ച് കോളത്തില്‍ തന്നെ തിരുത്തും പ്രസിദ്ധീകരിക്കണം. ‘ആര്‍എസ്എസ് കൂട്ടക്കുഴപ്പത്തിലേക്ക്’ എന്ന ഏഴു കോളം വാര്‍ത്ത കളവാണെന്നും അതു സംബന്ധിച്ച തിരുത്ത് പത്രത്തില്‍ അതേ പ്രാധാന്യത്തില്‍ തന്നെ പ്രസിദ്ധീകരിക്കണമെന്നുമാണ് പ്രസ്‌കൗണ്‍സിലിന്റെ തീരുമാനം.
രണ്ടാഴ്ചയ്ക്കകം ‘ദേശാഭിമാനി’ തിരുത്തുകള്‍ പ്രസിദ്ധീകരിക്കണമെന്നും പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ ചന്ദ്രമൗലി പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അന്വേഷണ സമിതി നിര്‍ദ്ദേശിച്ചു. പത്രധര്‍മ്മത്തിന് വിരുദ്ധമായാണ് ‘ദേശാഭിമാനി’യുടെ വാര്‍ത്തയെന്ന പരാതിക്കാരന്റെ നിലപാട് പ്രസ് കൗണ്‍സില്‍ അംഗീകരിച്ചു. കേസ് മാറ്റിവെക്കണമെന്ന ‘ദേശാഭിമാനി’യുടെ ആവശ്യം കൗണ്‍സില്‍ പരിഗണിച്ചില്ല.
News Credits,Janmabhumi daily

No comments:

Post a Comment