Sunday, September 4, 2016

മാധ്യമങ്ങളോടുള്ള പിണറായി സര്‍ക്കാരിന്റെ നടപടി ജനാധിപത്യവിരുദ്ധം: മുരളീധരന്‍

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്ന പിണറായി സര്‍ക്കാരിന്റെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം വി. മുരളീധരന്‍. സെക്രട്ടേറിയറ്റിലേക്കും വിവിധ വകുപ്പുകളിലേക്കും കടന്നുചെല്ലാനുള്ള മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തിനു് സര്‍ക്കാര്‍ കടിഞ്ഞാണിട്ടിരിക്കുകയാണ്. കടുത്ത നിയന്ത്രണങ്ങളിലൂടെ മാത്രമേ ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സെക്രട്ടേറിയറ്റിലേക്കും മന്ത്രിയാഫീസുകളിലേക്കും കടന്നുചെല്ലാനാകൂ.
മാധ്യമങ്ങളും അഭിഭാഷകരും തമ്മിലുണ്ടായ പ്രശ്‌നം വഷളാക്കിയതും പ്രശ്‌നപരിഹാരം അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതും മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കത്തിന്റെ മറ്റൊരു ഭാഗമായാണ്. ഒന്നരമാസത്തിലധികമായി ഹൈക്കോടതി മുതല്‍ സബ് കോടതികള്‍ വരെയുള്ള 400ലധികം കോടതികളില്‍ ചെന്ന് നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ല, കോടതികളിലെ വാര്‍ത്തകള്‍ പുറത്തുവരുന്നില്ല. സര്‍ക്കാരാണ് ഇതിന്റെ ഗുണഭോക്താവ്.
മന്ത്രിസഭാ തീരുമാനങ്ങള്‍ ഇ മെയിലിലൂടെയാണ് മാധ്യമസ്ഥാപനങ്ങളിലെത്തുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനും വ്യക്തതവരുത്താനുമുള്ള അവസരമാണ് മുഖ്യമന്ത്രി നിഷേധിച്ചത്.
മന്ത്രിസഭാ തീരുമാനങ്ങള്‍ 48 മണിക്കൂറിനകം വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവിനെ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ വരെ സമീപിച്ചതും മന്ത്രിസഭക്ക് ജനങ്ങളില്‍നിന്ന് എന്തൊക്കയോ മറയ്ക്കാനുണ്ടെന്നതിന്റെ വ്യക്തമായ തെളിവാണ്.വി. മുരളീധരന്‍ പറഞ്ഞു.
News Credits ജന്മഭൂമി

No comments:

Post a Comment