Tuesday, August 4, 2015

കോണ്‍ഗ്രസിന്റെ ജനാധിപത്യ പ്രസ്‌താവന സാത്താന്റെ ബൈബിള്‍ വായന പോലെ: ബിജെപി

യൂഡല്‍ഹി: ലോക്‌സഭയില്‍ മോശം പെരുമാറ്റത്തിന്‌ 25 എംപിമാരെ സസ്‌പെന്‍ഡ്‌ ചെയ്‌ത സ്‌പീക്കറുടെ നടപടിയെ ജനാധിപത്യത്തിന്റെ കൊലപാതകം എന്നു വിശേഷിപ്പിച്ച സോണിയാ ഗാന്ധിയുടെ പ്രസ്‌താവനയ്‌ക്ക് ബി.ജെ.പിയുടെ മറുപടി. അമ്മ-മകന്‍ അധികാരം കയ്യാളുന്ന പ്രതിപക്ഷ പാര്‍ട്ടിയുടെ ഡി.എന്‍.എയില്‍ പോലും ജനാധിപത്യത്തിന്റെ അംശമില്ലെന്നും സാത്താന്‍ ബൈബില്‍ വായിക്കുന്നതുപോലെയാണ്‌ കോണ്‍ഗ്രസിന്റെ പ്രസ്‌താവനകളെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.
പാര്‍ലമെന്റ്‌ സമ്മേളനം തടസപ്പെടുത്തുന്നതിന്‌ നേതൃത്വം നല്‍കിയ കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനമാണ്‌ കേന്ദ്ര മന്ത്രി പ്രകാശ്‌ ജാവദേക്കര്‍ നടത്തിയത്‌. ബാലിശമാണ്‌ പ്രതിപക്ഷ പാര്‍ട്ടിയെ നയിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിജയങ്ങളിലുള്ള അസൂയയാണ്‌ സഭാ നടപടികള്‍ തടസപ്പെടുത്തുന്നതിന്‌ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നതെന്നും ജാവദേക്കര്‍ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ്‌ ജനാധിപത്യത്തെക്കുറിച്ച്‌ പറയുന്നത്‌ തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന്‌ ജാവദേക്കര്‍ പറയുന്നു. കോണ്‍ഗ്രസ്‌ ഒരു ജനാധിപത്യ വിരുദ്ധ പാര്‍ട്ടിയാണ്‌. ജനാധിപത്യത്തെക്കുറിച്ച്‌ പറയുന്നതിന്‌ കോണ്‍ഗ്രസ്‌ ഉപയോഗിക്കുന്ന ഭാഷ സാത്താന്‍ ബൈബിള്‍ വായിക്കുന്നതിന്‌ തുല്യമാണ്‌. കോണ്‍ഗ്രസിന്റെ ഡി.എന്‍.എയില്‍ പോലും ജനാധിപത്യമില്ല. പാര്‍ട്ടി അധ്യക്ഷയായി അമ്മയും ഉപാധ്യക്ഷനായി മകനും അധികാരം കയ്യാളുന്നത്‌ ഇതിന്‌ ഉദാഹരണമാണ്‌. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ കോണ്‍ഗ്രസ്‌ വിശ്വസിക്കുന്നുവെങ്കില്‍ പാര്‍ലമെന്റില്‍ വിഷയങ്ങളില്‍ സംവദിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
News Credits Mangaam Daily

No comments:

Post a Comment