Tuesday, January 3, 2017

കോണ്‍ഗ്രസ് സമരത്തില്‍; രാഹുല്‍ പുതുവത്സരാഘോഷത്തിലും

ന്യൂദല്‍ഹി: നോട്ട് റദ്ദാക്കലില്‍ കോണ്‍ഗ്രസ് രാജ്യവ്യാപക സമരം പ്രഖ്യാപിക്കുമ്പോള്‍ ഉപാധ്യക്ഷന്‍ രാഹുല്‍ വിദേശത്ത് പുതുവത്സര ആഘോഷത്തില്‍. നിര്‍ണായക സമയത്ത് പാര്‍ട്ടിയോടൊപ്പം നില്‍ക്കാതെ ആഘോഷവുമായി കറങ്ങിനടക്കുന്ന രാഹുലിനെതിരെ നേതാക്കളില്‍ അമര്‍ഷം. ഇന്ന് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും മുതിര്‍ന്ന നേതാക്കള്‍ക്ക് പോലും സ്ഥിരീകരിക്കാനാകുന്നില്ല.
അതേ സമയം കൂറ്റന്‍ റാലിയില്‍ പങ്കെടുത്ത് മോദി ഉത്തര്‍പ്രദേശില്‍ നിറഞ്ഞുനില്‍ക്കുന്നു. അവധിയെടുക്കാതെ 365 ദിവസവും 18 മണിക്കൂര്‍ ജോലി ചെയ്യുന്ന മോദിയുടെ എതിരാളിയായി ആഘോഷത്തിന് അവധിയെടുത്ത് മുങ്ങുന്ന രാഹുലിനെ എങ്ങനെ അവതരിപ്പിക്കുമെന്നാണ് സമരത്തിനിടെ നേതാക്കളുടെ തന്നെ ചോദ്യം.
പുതുവത്സരത്തലേന്ന് പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ കാത്തിരുന്ന മോദിയുടെ പ്രസംഗത്തിന് തൊട്ടുമുന്‍പാണ് രാഹുല്‍ ലണ്ടനിലേക്ക് പറന്നത്. നോട്ട് റദ്ദാക്കലിന് അമ്പത് ദിവസം പിന്നിടുമ്പോള്‍ മോദി എന്തു പറയുമെന്നായിരുന്നു എല്ലാവരുടെയും ആകാംക്ഷ. മോദിയുടെ പ്രസംഗത്തിന് പ്രതിപക്ഷത്തിന്റെ മുഴുവന്‍ നേതാവായി കോണ്‍ഗ്രസ് അവതരിപ്പിക്കുന്ന രാഹുലിന്റെ പ്രതികരണം ഇതുവരെ വന്നിട്ടില്ല. ട്വിറ്ററിലൂടെ പ്രതികരിക്കാമെങ്കിലും വിദേശത്തെ ആഘോഷത്തിനിടയില്‍ ഇന്ത്യയെക്കുറിച്ചോര്‍ത്ത് ‘വേദനി’ക്കുന്നതില്‍ അനൗചിത്യമുണ്ട്.
ഒരു മാസത്തെ സമരം തിങ്കളാഴ്ച ആരംഭിച്ചെന്ന് കോണ്‍ഗ്രസ് പറയുന്നു. ആദ്യ രണ്ട് ദിവസങ്ങളില്‍ നേതാക്കളുടെ പത്രസമ്മേളനമാണ്. രാജ്യവ്യാപക പ്രക്ഷോഭം നടക്കുമ്പോള്‍ രാഹുലിന്റെ അഭാവം വിശദീകരിക്കാന്‍ നേതാക്കള്‍ ബുദ്ധിമുട്ടുന്നു. അനാരോഗ്യം കാരണം സോണിയ സജീവവുമല്ല. ആറിന് കലക്ടറേറ്റ് ഉപരോധമാണ്. ഇതിന് മുന്‍പെങ്കിലും രാഹുലെത്താനാണ് പാര്‍ട്ടിയുടെ പ്രാര്‍ത്ഥന. 2015ല്‍ ബജറ്റ് സമ്മേളനത്തില്‍ ആരോടും പറയാതെ പറന്ന് രാഹുല്‍ പാര്‍ട്ടിയെ വെട്ടിലാക്കിയിരുന്നു.
നോട്ട് റദ്ദാക്കലിന്റെ പ്രയാസങ്ങള്‍ ഏറ്റവുമധികം അനുഭവിച്ചിരുന്ന തുടക്കത്തില്‍ പ്രതിപക്ഷം ഒന്നാകെ നടത്തിയ ദേശീയ പ്രക്ഷോഭം പൊളിഞ്ഞതിന് പിന്നാലെയാണ് പുതിയ സമരനാടകവുമായി കോണ്‍ഗ്രസ് വീണ്ടുമെത്തുന്നത്. നവംബറില്‍ ഇടതുപാര്‍ട്ടികള്‍ ഒരാഴ്ച നടത്തിയ പ്രക്ഷോഭം ജനങ്ങള്‍ അറിഞ്ഞതേയില്ല. നവംബര്‍ 28ലെ സംയുക്ത പ്രതിഷേധം പ്രതിപക്ഷത്തെ ഭിന്നിപ്പിച്ചു. കേരളത്തില്‍ ഇടത്പക്ഷം ഹര്‍ത്താല്‍ നടത്തിയപ്പോള്‍ കോണ്‍ഗ്രസ് സഹകരിച്ചില്ല. ബംഗാളില്‍ ഇടതും കോണ്‍ഗ്രസ്സും നടത്തിയ ഹര്‍ത്താല്‍ മമത പരാജയപ്പെടുത്തി. ഭൂകമ്പ പ്രസംഗത്തിന് ശേഷം പ്രധാനമന്ത്രിയുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തിയതോടെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസ്സിനെ ഉപേക്ഷിച്ചു.
ബിജെപിയെയും മോദിയെയും നേരിടാന്‍ രാഹുലിന് സാധിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും തിരിച്ചറിവുണ്ട്. സര്‍ക്കാരിനെതിരായ ശക്തമായ ആയുധമായിരുന്നു നോട്ട് റദ്ദാക്കല്‍. ഇത് മുതലെടുക്കാന്‍ രാഹുലിന് സാധിച്ചില്ലെന്ന് മാത്രമല്ല പ്രതിപക്ഷത്തെ ഭിന്നിപ്പിക്കുകയും ചെയ്തു. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയവും ഇത് തെളിയിക്കുന്നു. പ്രശ്‌നങ്ങള്‍ ഏറെക്കുറെ പരിഹരിക്കപ്പെട്ടപ്പോള്‍ ഇനിയെന്തിന് സമരമെന്നും ചോദ്യമുയരുന്നു.
Article Credits,Janmabhumidaily

No comments:

Post a Comment