Monday, August 29, 2016

പ്രത്യയ ശാസ്ത്രം ഉപേക്ഷിച്ച് സിപി‌എം നാല്‍ക്കവലയില്‍ നട്ടം തിരിയുന്നു: കുമ്മനം

കൊച്ചി: അനാവശ്യ വിവാദങ്ങളുണ്ടാക്കി ഭരണ വീഴ്ചകള്‍ മറച്ച് വയ്ക്കാന്‍ സിപി‌എം വിഫല ശ്രമം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പ്രത്യയ ശാസ്ത്രം ഉപേക്ഷിച്ച് സിപി‌എം നാല്‍ക്കവലയില്‍ നട്ടം തിരിയുകയാണ്. ഒരേസമയം ശ്രീകൃഷ്ണ ജയന്തിയും ചട്ടമ്പിസ്വാമി ജയന്തിയും ആഘോഷിക്കുകയും നിലവിലക്കും പ്രാര്‍ത്ഥനയും വേണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നത് അതിന്റെ ഒന്നാന്തരം തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
വന്‍ ജനപിന്തുണയോടെയാണ് ബാലഗോകുലം ശ്രീകൃഷ്ണജയന്തി ദിവസം കേരളം മുഴുവന്‍ ശോഭായാത്രകള്‍ നടത്തുന്നത്. ഇതില്‍ അസൂയ പൂണ്ടാണ് സിപി‌എമ്മും ഈ ആഘോഷത്തിന് മുതിര്‍ന്നത്. എന്നാല്‍ സിപി‌എമ്മിന്റെ ഈ വേഷം കെട്ടല്‍ ജനങ്ങള്‍ തിരസ്കരിച്ചു. അതിന്റെ ജാള്യത മറയ്ക്കാനാണ് ശ്രീകൃഷ്ണന്‍ നാലു ചുവരുകള്‍ക്കുള്ളില്‍ മതിയെന്ന സിപി‌എമ്മിന്റെ ആജ്ഞ.
മതവും ഭക്തിയും വിശ്വാസവും വേണ്ടെന്ന് പറയുന്നവര്‍ ഹൈന്ദവാചാര ആഘോഷങ്ങളെ എതിര്‍ക്കുന്നത് എന്തിനു വേണ്ടിയാണെന്നും കുമ്മനം ചോദിച്ചു. നിലവിളക്കിനെതിരെയാണ് മന്ത്രി സുധാകരന്‍ ആക്രോശിച്ചത്. നിലവിളക്ക് സംസ്കാരത്തിന്റെ ഭാഗമാണ്. ആ സംസ്കാരം ഞങ്ങള്‍ക്കില്ലെന്നാണോ സുധാകരന്‍ പറയുന്നത്. കേരളത്തിന്റെ സിപി‌എമ്മിന്റെ അധപതനം കുറിച്ചിരിക്കുകയാണ്. സ്കൂളുകളില്‍ ജാതി ചോദിക്കുകയോ പറയുകയോ ചെയ്യരുതെന്നാണ് സുധാകരന്‍ ആവശ്യപ്പെടുന്നത്. ഇത് പാവപ്പെട്ട ഹിന്ദുക്കളുടെ സംവരണം അട്ടിമറിക്കാനാണ്.
ഓണത്തിന് സര്‍ക്കാര്‍ ഓഫീസുകളില്‍ പൂക്കളം ഒരുക്കേണ്ടെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനമാണ് നിലവിളക്ക് വേണ്ടെന്ന് പറയാന്‍ സുധാകരന് ധൈര്യം നല്‍കിയതെന്നും കുമ്മനം പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പാഠപുസ്തകങ്ങള്‍ക്ക് വേണ്ടി വിദ്യാര്‍ത്ഥികളെ തെരുവിലിറക്കിയ സിപി‌എം ഭരണത്തിലെത്തിയിട്ട് മൂന്നു മാസം കഴിഞ്ഞിട്ടും പാഠപുസ്തകം പൂര്‍ണമായും നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നും കുമ്മനം
ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് ശാഖ: അഭിപ്രായം പറയേണ്ടത് സര്‍ക്കാരല്ലെന്ന് കുമ്മനം
കൊച്ചി: ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായം പറയേണ്ടത് സര്‍ക്കാരല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇക്കാര്യം പറയാന്‍ ക്ഷേത്രോപദേശക സമിതികളും ഭക്തജനങ്ങളുടെ കമ്മറ്റികളും ബന്ധപ്പെട്ട മറ്റ് സംഘടനകളും ഉണ്ടെന്നും അവരാണ് ഇക്കാര്യം പറയേണ്ടതെന്നും കുമ്മനം പറഞ്ഞു. ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖകള്‍ നിയന്ത്രിക്കാന്‍ നടപടിയുണ്ടാകുമെന്ന ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു കുമ്മനം.
കടകംപള്ളിയുടെ വാക്കുകള്‍ ആര്‍എസ്എസിനോടുളള വിരോധം കൊണ്ടാണെന്നും അസഹിഷ്ണുത കൊണ്ടാണ് അദ്ദേഹം ഇങ്ങനെ പറയുന്നതെന്നും കുമ്മനം പരിഹസിച്ചു. ഫെയ്‌സ്ബുക്കിലൂടെയാണ് ക്ഷേത്രപരിസരത്ത് നടത്തുന്ന ശാഖകള്‍ നിയന്ത്രിക്കുമെന്ന് കടകംപളളി സുരേന്ദ്രന്‍ പ്രസ്താവന നടത്തിയത്.
ജനകീയ പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ യാതൊരു പ്രസക്തിയും ഇല്ലാത്ത വിഷയങ്ങള്‍ കുത്തിപ്പൊക്കിയെടുത്ത് വികാരങ്ങളെ വ്രണപ്പെടുത്തി വിവാദങ്ങള്‍ ഉണ്ടാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഈ അഭിപ്രായപ്രകടനങ്ങളുടെ യഥാര്‍ഥ ലക്ഷ്യം അതാണെന്നും അദ്ദേഹം ആരോപിച്ചു. ആര്‍എസ്എസ് ശാഖകളെക്കുറിച്ച് ഒരു ക്ഷേത്രത്തില്‍ നിന്നും പരാതി ഉയര്‍ന്നിട്ടില്ലെന്നും അങ്ങനെ ഉണ്ടെങ്കില്‍ കടകംപള്ളി സുരേന്ദ്രന്‍ അത് വ്യക്തമാക്കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.
ശബരിമലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ അനാവശ്യമായി ഇടപെടുകയാണ്. ശബരിമലയില്‍ എന്ത് ചെയ്യണമെന്ന് ആലോചിക്കാന്‍ അവിടെ സംവിധാനമുണ്ട്. ഓരോ ക്ഷേത്രങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം ആചാരങ്ങള്‍ ഉണ്ട്. നിലവിളക്ക് കൊളുത്താന്‍ പാടില്ല, പൂക്കളം പാടില്ല, അഷ്ടമിരോഹിണി പാടില്ല എന്ന് പറയുന്നവര്‍ ഇനി നാമജപവും പൂജയും പാടില്ലെന്ന് പറയുമെന്നും കുമ്മനം പറഞ്ഞു.
നിലവിളക്ക് കൊളുത്തേണ്ടെന്നും പൂക്കളം ഇടേണ്ടെന്നും പറയുന്നത് കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തോട് കാട്ടുന്ന നിന്ദയാണെന്നും നിലവിളക്ക് കൊളുത്തേണ്ടെന്ന ജി. സുധാകരന്റെ പ്രസ്താവന നാടിനേറ്റ കളങ്കമാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
News Credits,Janmabhumi,Janamtv

No comments:

Post a Comment