Monday, August 29, 2016

കേരളത്തിലേത് ഹിന്ദു വിരുദ്ധ സര്‍ക്കാരെന്ന് എം.ടി രമേശ്

കോഴിക്കോട്: കേരളത്തിലേത് ഹിന്ദു വിരുദ്ധ സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. പൂക്കളം ഇടുന്നതിനെ എതിര്‍ത്ത മുഖ്യമന്ത്രിയും നിലവിളക്ക് കൊളുത്തുന്നതിനെ എതിര്‍ക്കുന്ന മന്ത്രിയും ഇതിന് തെളിവുകളാണെന്നും എം.ടി രമേശ് കോഴിക്കോട് പറഞ്ഞു. ഹിന്ദുമതവുമായി ബന്ധപ്പെട്ട കാര്യങ്ങളെ മാത്രം തെരുവിലേക്ക് വലിച്ചിഴയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശ്രീകൃഷ്ണജയന്തി എവിടെ നടത്തണമെന്ന് തീരുമാനിക്കാനുളള അവകാശം വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കണം. ശ്രീകൃഷ്ണജയന്തി ജനകീയമായി മാറിയതിലുള്ള അസൂയയാണ് അത് വികലമായി ചിത്രീകരിക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത്. ഒരു ഭാഗത്ത് ഇത്തരം ആഘോഷങ്ങള്‍ നടത്താന്‍ തയ്യാറാകുകയും മറുഭാഗത്ത് അതിന്റെ ഭാഗമായിട്ടുളള സമ്പ്രദായങ്ങളെ നിരാകരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് സിപിഎം സ്വീകരിക്കുന്നതെന്നും എം.ടി രമേശ് കുറ്റപ്പെടുത്തി.
ഈ നാടിന്റെ പാരമ്പര്യത്തിനെതിരായി സിപിഎം സ്വീകരിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ പൂക്കളം ഇടുന്നത് വിലക്കിയതിലൂടെ വ്യക്തമാകുന്നത്. സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ പൂക്കളമിടുന്നത് വര്‍ഷങ്ങളായി കേരളത്തില്‍ ഉളള ശീലമാണ്. പൂക്കളമിട്ടതുകൊണ്ട് സര്‍ക്കാര്‍ ഓഫീസിന്റെ പ്രവര്‍ത്തനം സ്തംഭിച്ചതായി ഇതുവരെ ആരും ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും എം.ടി രമേശ് ചൂണ്ടിക്കാട്ടി.
ചടങ്ങുകളില്‍ നിലവിളക്ക് കൊളുത്താന്‍ പാടില്ലെന്ന അഭിപ്രായത്തിലൂടെ കഴിഞ്ഞ സര്‍ക്കാരിലെ ലീഗ് മന്ത്രിമാരുടെ പാത പിന്തുടരാനുള്ള നീക്കമാണ് സിപിഎം നടത്തുന്നതെന്നും ഇത് ഭാരതീയ പാരമ്പര്യത്തെ നിഷേധിക്കലാണെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment