Sunday, November 8, 2015

താമര ശക്‌തിയായി; ഇനി ലക്ഷ്യം നിയമസഭയില്‍ വിരിയുക

കോട്ടയം : ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും അവകാശവാദങ്ങള്‍ക്കിടെ യഥാര്‍ഥ നേട്ടം കൊയ്‌തത്‌ ബി.ജെ.പി. ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണ്‌ ബി.ജെ.പി. സ്വന്തമാക്കിയത്‌.
കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ്‌ മൂന്ന്‌ പഞ്ചായത്തുകളില്‍ മാത്രം ഭരണം ഉണ്ടായിരുന്ന ബി.ജെ.പി. ഇത്തവണ 15 ഗ്രാമപഞ്ചായത്തുകളിലാണ്‌ ഭരണം പിടിച്ചത്‌. ഇത്തവണ പാലക്കാട്‌ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന ബഹുമതി നേടി. തിരുവനന്തപുരം കോര്‍പറേഷനില്‍ ആറില്‍ നിന്ന്‌ 34-ലേക്കാണ്‌ കുതിച്ചത്‌.
കഴിഞ്ഞ തവണ ഒരൊറ്റ സീറ്റില്ലാതിരുന്ന കോഴിക്കോട്ട്‌ ഇക്കുറി ഏഴും കൊല്ലത്ത്‌ അഞ്ചും അംഗങ്ങളാണ്‌ ബി.ജെ.പി.ക്കുള്ളത്‌.
ഒരംഗം മാത്രമുണ്ടായിരുന്ന തൃശൂരില്‍ ആറ്‌ സീറ്റായി. തിരുവനന്തപുരം, തൃശൂര്‍ കോര്‍പ്പറേഷനുകളിലെ ഭരണം ഇക്കുറി ബി.ജെ.പിയുടെ തീരുമാനത്തെ ആശ്രയിച്ചാണിരിക്കുന്നത്‌. പല മുനിസിപ്പാലികളിലും ഒട്ടേറെ ഗ്രാമപഞ്ചായത്തുകളിലും ഭരണം തൃശങ്കുവിലായതിന്റെ കാരണവും ബി.ജെ.പി.യുടെ കുതിപ്പാണ്‌. മൊത്തം 933 ഗ്രാമപഞ്ചായത്തംഗങ്ങളും 236 മുനിസിപ്പല്‍ അംഗങ്ങളും 51 കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരും 21 ബ്ലോക്ക്‌ പഞ്ചായത്തംഗങ്ങളും രണ്ട്‌ ജില്ലാ പഞ്ചായത്തംഗങ്ങളുമാണ്‌ ബി.ജെ.പിക്കുവേണ്ടി ഇത്തവണ വിജയിച്ചത്‌.
തിരുവനന്തപുരം, കാസര്‍ഗോഡ്‌, തൃശൂര്‍, പാലക്കാട്‌ ജില്ലകളിലാണ്‌ ബി.ജെ.പി.ക്ക്‌ ഏറെ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞത്‌. ഈ ജില്ലകളില്‍ പലയിടത്തും ശക്‌തമായ ത്രികോണ മത്സരമാണ്‌ നടന്നത്‌. ഈഴവ സമുദായവുമായി ചേര്‍ന്ന്‌ രൂപീകരിച്ച സമത്വമുന്നണിക്ക്‌ കാര്യമായ വേരോട്ടം ഇല്ലാത്ത ഈ ജില്ലകളില്‍ നേടിയ നേട്ടം ബി.ജെ.പിയുടെ രാഷ്‌ട്രീയ അടിത്തറ വികസിച്ചു എന്നതിന്റെ തെളിവാണ്‌. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറഞ്ഞത്‌ അഞ്ച്‌ സീറ്റ്‌ എന്ന ലക്ഷ്യമാണ്‌ ബി.ജെ.പി. മുന്നോട്ടുവയ്‌ക്കുന്നത്‌.
പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലെ വോട്ടിങ്‌ നില അനുസരിച്ച്‌ നേമം, മഞ്ചേശ്വരം, കഴക്കൂട്ടം എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പി. മുന്നിലാണ്‌. കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിനേക്കാളും പത്ത്‌ ശതമാനത്തിലേറെ വോട്ടിന്റെ വര്‍ധനവാണ്‌ ബി.ജെ.പി. നേടിയത്‌. കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ സമീപനം ബി.ജെ.പിയുടെ വോട്ട്‌ ബാങ്കിനെ ഒരുമിപ്പിച്ച്‌ നിര്‍ത്താന്‍ കഴിഞ്ഞതായാണ്‌ പാര്‍ട്ടിയുടെ വിലയിരുത്തല്‍.

No comments:

Post a Comment