Sunday, November 22, 2015

'മുഖ്യമന്ത്രി യടക്കമുള്ളവര്‍ മാണി നിരപരാധിയെന്നു പറയുമ്പോള്‍ വിജിലന്‍സിന്‌ എന്തു പ്രസക്‌തി', സി.ബി.ഐ. അന്വേഷണമാണു വേണ്ടതെന്ന്‌ ഹൈക്കോടതി

കൊച്ചി: ബാര്‍ കോഴക്കേസില്‍ സി.ബി.ഐ. അന്വേഷണമാണു വേണ്ടതെന്ന്‌ ഹൈക്കോടതി. കേസില്‍ ആരോപണ വിധേയനായ കെ.എം. മാണി നിരപരാധിയാണെന്നു മുഖ്യമന്ത്രിയടക്കമുള്ളവര്‍ പരസ്യപ്രസ്‌താവന നടത്തിയിട്ടുള്ളതിനാല്‍ വിജിലന്‍സ്‌ തന്നെ തുടരന്വേഷണം നടത്തുന്നതില്‍ എന്തു പ്രസക്‌തിയെന്നും ആരോപണവിധേയര്‍ ഉന്നതരായതിനാല്‍ സംസ്‌ഥാനത്തിനു പുറത്തുള്ള ഏജന്‍സി കേസ്‌ അന്വേഷിക്കുന്നതാണ്‌ ഉചിതമെന്നും ജസ്‌റ്റീസ്‌ ബി. സുധീന്ദ്രകുമാര്‍ നിരീക്ഷിച്ചു.
ബാര്‍ കോഴക്കേസിലെ തിരുവനന്തപുരം വിജിലന്‍സ്‌ കോടതിയുടെ തുടരന്വേഷണ ഉത്തരവ്‌ റദ്ദാക്കണമെന്നും പ്രതിയായ കെ.എം. മാണിക്കെതിരേ തെളിവില്ലെന്ന വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട്‌ അംഗീകരിച്ച്‌ കേസ്‌ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട്‌ ഇടുക്കി അറക്കുളം സ്വദേശി സണ്ണിമാത്യു നല്‍കിയ ഹര്‍ജിയിലാണു കോടതിയുടെ സുപ്രധാനമായ നിരീക്ഷണം. കേസ്‌ രജിസ്‌റ്റര്‍ ചെയ്ാന്‍ യപര്യാപ്‌തമായ തെളിവില്ലെന്ന്‌ അന്വേഷണ ഉദ്യോഗസ്‌ഥര്‍ കണ്ടെത്തിയിട്ടും തുടരന്വേഷണത്തിന്‌ ഉത്തരവിട്ട വിജിലന്‍സ്‌ കോടതി നടപടി നിയമപരമല്ലെന്നും കോഴ ആരോപണമുന്നയിച്ച ബിജു രമേശിനെ കേസില്‍ പ്രതിചേര്‍ക്കാതെയാണ്‌ വിജിലന്‍സിന്റെ നടപടിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. അന്വേഷണ ഉദ്യോഗസ്‌ഥന്റെ വസ്‌തുതാ അന്വേഷണ റിപ്പോര്‍ട്ടില്‍ ഇടപെട്ട വിജിലന്‍സ്‌ ഡയറക്‌ടറുടെ നടപടി ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ വിജിലന്‍സ്‌ തുടരന്വേഷണം നടത്തുന്നതിന്റെ സാംഗത്യവും കോടതി ചോദ്യം ചെയ്‌തു. ഉന്നതര്‍ പ്രതിസ്‌ഥാനത്തുള്ള കേസില്‍ നീതിപൂര്‍വകമായി അന്വേഷണം നടക്കുമെന്നു കരുതാനാവില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
അതിനാല്‍ കേസ്‌ സി.ബി.ഐക്കു കൈമാറുന്നകാര്യം പരിശോധിക്കുമെന്നും കോടതി വ്യക്‌തമാക്കി. അതേസമയം സി.ബി.ഐ. അന്വേഷണം സംബന്ധിച്ച കോടതി നിലപാടിനെ അഡ്വക്കേറ്റ്‌ ജനറല്‍ എതിര്‍ത്തു. കേസിലെ എല്ലാ കക്ഷികളുടെയും വാദം കേട്ടശേഷമേ ഇക്കാര്യത്തില്‍ തീരുമാനത്തില്‍ എത്താവുവെന്നും സി.ബി.ഐ. അന്വേഷണമെന്ന ആവശ്യം നേരത്തേ ഡിവിഷന്‍ ബഞ്ച്‌ നിരസിച്ചിട്ടുണ്ടെന്നും എ.ജി. ബോധിപ്പിച്ചു. എന്നാല്‍ കേസ്‌ അന്വേഷണം പുരോഗമിക്കുന്ന വേളയിലായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ വിധിയുണ്ടായതെന്നും അന്തിമറിപ്പോര്‍ട്ട്‌ സമര്‍പ്പിച്ച സാഹചര്യത്തില്‍ ഇക്കാര്യം വീണ്ടും പരിശോധിക്കാവുന്നതാണെന്നും കോടതി പറഞ്ഞു.
അതേസമയം വിജിലന്‍സ്‌ കോടതിയുടെ തുടരന്വേഷണ ഉത്തരവിനെതിരായി റിവിഷന്‍ ഹര്‍ജി അപ്രസക്‌തമാണെന്നു കേസിലെ എതിര്‍കക്ഷികളില്‍ ഒരാളായ പാലക്കാട്ടെ ഓള്‍ കേരള ആന്റി കറപ്‌ഷന്‍ ആന്‍ഡ്‌ ഹ്യൂമന്‍ റൈറ്റ്‌സ്‌ പ്ര?ട്ടക്ഷന്‍ കൗണ്‍സിലിന്റെ അഭിഭാഷകന്‍ ബി.എച്ച്‌. മന്‍സൂര്‍ ബോധിപ്പിച്ചു. തുടരന്വേഷണ ഉത്തരവിനെതിരേ വിജിലന്‍സ്‌ സമര്‍പ്പിച്ച ഹര്‍ജിയില്‍ മറ്റൊരു ബെഞ്ച്‌ തുടരന്വേഷണ തീരുമാനം ശരിവച്ചിട്ടുണ്ടെന്നും കേസിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്‌ കേസിലെ തുടരന്വേഷണം സി.ബി.ഐക്ക്‌ കൈമാറുകയാണ്‌ ഉചിതമെന്നും അഭിഭാഷകന്‍ വാദിച്ചു.
വിജിലന്‍സ്‌ കോടതി ഉത്തരവ്‌ ചോദ്യം ചെയ്‌തുള്ള റിവിഷന്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വിജിലന്‍സ്‌ കോടതിയിലെ ഹര്‍ജിക്കാരനായ പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍, എല്‍.ഡി.എഫ്‌. കണ്‍വീനര്‍ വൈക്കം വിശ്വന്‍, ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ്‌ വി.മുരളീധരന്‍, ബിജു രമേശ്‌ തുടങ്ങിയവര്‍ക്ക്‌ നോട്ടീസയച്ചു. വിചാരണക്കോടതിയിലെ അന്വേഷണ രേഖകള്‍ ഹാജരാക്കാനും കോടതി ഉത്തരവിട്ടു. ബാര്‍ കോഴക്കേസിലെ പ്രതി കെ.എം. മാണിക്കും കോടതി നോട്ടീസ്‌ അയച്ചു. ഹര്‍ജിയില്‍ ഡിസംബര്‍ 2ന്‌ കോടതി അന്തിമവാദം കേള്‍ക്കും.

No comments:

Post a Comment