Wednesday, February 17, 2016

വിമാനത്താവളങ്ങളിലെ സ്വര്‍ണവേട്ട , വര്‍ഷത്തിനിടെ ഖജനാവിലേക്ക്‌ എത്തിയത്‌ 100 കോടി രൂപ

കൊച്ചി : കേരളത്തിലെ വിമാനത്താവളങ്ങളില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ കസ്‌റ്റംസ്‌ നടത്തിയ കള്ളക്കടത്ത്‌ സ്വര്‍ണവേട്ടയില്‍ ഖജനാവിലേക്ക്‌ എത്തിയത്‌ 100 കോടി രൂപ. പ്രതിവര്‍ഷം ശരാശരി 150 കിലോ സ്വര്‍ണമാണ്‌ കൊച്ചി, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ മാത്രം പിടികൂടുന്നത്‌. ഈ സ്വര്‍ണം ലേലം ചെയ്യുന്നതിലൂടെ ഓരോ വര്‍ഷവും ഏകദേശം 35 കോടി രൂപ ലഭിക്കുന്നുണ്ട്‌. ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്നു കഴിഞ്ഞ വര്‍ഷം 9500 കിലോ സ്വര്‍ണമാണ്‌ നികുതി അടച്ച്‌ കേരളത്തിലേക്കു കൊണ്ടുവന്നത്‌. കടത്തിക്കൊണ്ടുവന്ന 267 കിലോ സ്വര്‍ണം ഡയറക്‌ടറേറ്റ്‌ ഓഫ്‌ റവന്യൂ ഇന്റലിജന്‍സും എയര്‍ കസ്‌റ്റംസ്‌ ഇന്റലിജന്‍സും പിടികൂടി.
കള്ളക്കടത്ത്‌ സ്വര്‍ണം മലബാറിലെ വിവിധ ജില്ലകളിലേക്കാണ്‌ ഒഴുകുന്നത്‌. കടത്തിക്കൊണ്ടുവരുന്ന 24 കാരറ്റ്‌ സ്വര്‍ണം തൃശൂര്‍, കോഴിക്കോട്‌, മാഹി, മുംബൈ എന്നിവിടങ്ങളിലെ വന്‍കിട ആഭരണശാലകളില്‍ എത്തിച്ച്‌ ചെമ്പ്‌ ചേര്‍ത്ത്‌ 22 കാരറ്റാക്കി ജുവലറികളില്‍ വില്‍പ്പന നടത്തുകയാണ്‌ പതിവ്‌. പിടികൂടുന്ന സ്വര്‍ണം സ്വര്‍ണം വെയര്‍ഹൗസിലാണ്‌ ആദ്യം സൂക്ഷിക്കുക. പിന്നീട്‌ റിസര്‍വ്‌ ബാങ്കിലേക്കു മാറ്റും. സ്വര്‍ണക്കടത്ത്‌ കേസുകള്‍ക്ക്‌ ആയുസ്‌ ആറു മാസം മാത്രമാണ്‌. സ്വര്‍ണക്കടത്ത്‌ പിടികൂടിയാല്‍ കസ്‌റ്റംസ്‌ ആക്‌ട്‌ പ്രകാരം ആറു മാസത്തിനകം തെളിവുകള്‍ കണ്ടെത്തി കുറ്റപത്രം നല്‍കണമെന്ന വ്യവസ്‌ഥയാണ്‌ കേസുകള്‍ അവസാനിപ്പിക്കാന്‍ ഉദ്യോഗസ്‌ഥരെ നിര്‍ബന്ധിതരാക്കുന്നത്‌.
പ്രധാന പ്രതികളെല്ലാം വിദേശ മലയാളികളായതാണ്‌ കേസ്‌ നടത്തിപ്പിലെ പ്രധാന പ്രതിസന്ധിയെന്ന്‌ കസ്‌റ്റംസ്‌ പറയുന്നു. കേസിലുള്‍പ്പെടുന്ന വിദേശമലയാളികളെ ഇന്ത്യയിലെത്തിക്കാന്‍ കസ്‌റ്റംസ്‌ നിയമത്തില്‍ പ്രത്യേക വകുപ്പില്ല. നികുതി വെട്ടിച്ച്‌ നടത്തിയ സ്വര്‍ണക്കടത്ത്‌ ആറു മാസത്തിനകം തെളിയിക്കാനാകാതെ വന്നാല്‍ പ്രതികള്‍ക്ക്‌ കസ്‌റ്റംസിനെതിരെ കേസ്‌ നല്‍കാമെന്ന വ്യവസ്‌ഥയും കേസുകള്‍ അവസാനിപ്പിക്കാന്‍ ഉദ്യോഗസ്‌ഥരെ നിര്‍ബന്ധിതരാക്കുന്നു. അതുകൊണ്ടുതന്നെ ഇത്തരം കേസുകള്‍ തെളിവില്ലെന്ന കാരണത്താല്‍ ആറു മാസത്തിനകം അവസാനിപ്പിക്കുകയാണു പതിവെന്ന്‌ നെടുമ്പാശേരി വിമാനത്താവളത്തിലെ ഉന്നത കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥന്‍ പറയുന്നു.
പിടിക്കപ്പെടുന്നവരെ റിമാന്‍ഡ്‌ ചെയ്യണമെന്നുണ്ടെങ്കില്‍ കുറഞ്ഞത്‌ ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം പിടിച്ചെകുക്കണം. 20 ലക്ഷം രൂപയുടെ വരെ സ്വര്‍ണം പിടികൂടിയാല്‍ വിമാനത്താവളത്തിലെ കസ്‌റ്റംസ്‌ ഓഫീസില്‍നിന്ന്‌ ജാമ്യം ലഭിക്കും. നിയമത്തിലെ ഇത്തരം പഴുതുകളും ഉദ്യോഗസ്‌ഥരുടെ അഴിമതിയുമെല്ലാം മുതലെടുത്താണ്‌ കേരളത്തിലേക്ക്‌ സ്വര്‍ണം ഒഴുകുന്നത്‌.
രാജ്യത്ത്‌ 2015ല്‍ 3,500 കിലോ സ്വര്‍ണം പിടികൂടിയെന്നാണ്‌ കസ്‌റ്റംസിന്റെ ഔദ്യോഗിക കണക്ക്‌. ഇതിന്‌ 1000 കോടിക്ക്‌ മുകളില്‍ വിലവരും. യഥാര്‍ഥ കണക്ക്‌ ഇതിനേക്കാള്‍ 10 ശതമാനം കൂടുതലായിരിക്കുമെന്നാണ്‌ വിലയിരുത്തല്‍. സാമ്പത്തികമാന്ദ്യം പിടിച്ചുനിര്‍ത്താന്‍ രണ്ട്‌ വര്‍ഷത്തിനിടെ സ്വര്‍ണ ഇറക്കുമതിയില്‍ 10 ശതമാനംവരെ നികുതി വര്‍ധിപ്പിച്ചതാണ്‌ കള്ളക്കടത്ത്‌ വര്‍ധിക്കാന്‍ കാരണം.
നേപ്പാളില്‍നിന്ന്‌ ഇന്ത്യയിലേക്കുള്ള കള്ളക്കടത്തും ഇരട്ടിയായി. വര്‍ഷത്തില്‍ 80 മുതല്‍ 100 കിലോ സ്വര്‍ണമാണ്‌ ഇവിടെനിന്ന്‌ പിടികൂടാറ്‌. ഇറക്കുമതി നികുതി വര്‍ധിച്ചതോടെ കള്ളക്കടത്ത്‌ സംഘങ്ങള്‍ ദുബായ്‌, ചൈന, തായ്‌ലന്‍ഡ്‌ എന്നിവിടങ്ങളില്‍നിന്ന്‌ കൂടുതല്‍ സ്വര്‍ണം നേപ്പാളിലെത്തിക്കും. അവിടെ നിന്ന്‌ ഇന്ത്യയിലേക്ക്‌. കസ്‌റ്റംസ്‌ നിരീക്ഷണം കുറവായതാണ്‌ നേപ്പാളില്‍ നിന്നുള്ള സ്വര്‍ണക്കടത്തിന്റെ ആകര്‍ഷണം.
മണിപ്പൂരിലെ മുറെ അതിര്‍ത്തി, ഗുജറാത്തിലെ കണ്ട്‌ല തുറമുഖം, പശ്‌ചിമ ബംഗാളിലെ ബംഗ്ലാദേശ്‌ അതിര്‍ത്തി, ശ്രീലങ്കയെ ചെന്നൈയുമായി ബന്ധിപ്പിക്കുന്ന പഴയകാല തുറമുഖ വഴികള്‍, ദുബായ്‌, തായ്‌ലന്‍ഡ്‌ വിമാനത്താവളങ്ങള്‍ എന്നിവയിലൂടെയും ഇന്ത്യയിലേക്ക്‌ വ്യാപകമായി സ്വര്‍ണം കടത്തുന്നുണ്ടെന്ന്‌ റവന്യൂ ഇന്റലിജന്‍സ്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.
News Credits,Mangalam Daily

No comments:

Post a Comment