Saturday, January 6, 2018

രണ്ടര പതിറ്റാണ്ടിനു ശേഷം മുഖ്യപ്രതി അറസ്റ്റില്‍

ചെന്നൈ: ചെന്നൈ ആര്‍എസ്എസ് കാര്യാലയം ബോംബു വച്ച് തകര്‍ത്ത് 11 പേരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി 24 വര്‍ഷത്തിനു ശേഷം പിടിയില്‍. അല്‍ ഉമ ഭീകരന്‍ മുഷ്താഖ് അഹമ്മദ്( 56) ആണ് ചെന്നൈ നഗരത്തില്‍ നിന്ന് സിബിഐയുടെ പിടിയിലായത്.
'93 ആഗസ്ത് എട്ടിനാണ് അല്‍ ഉമ എന്ന ഭീകരസംഘടന ആര്‍ഡിഎക്‌സ് വച്ച് ചെന്നൈ ചെട്പെട്ടിലെ ആര്‍എസ്എസ് ആസ്ഥാനം തകര്‍ത്തത്. 11 സ്വയം സേവകര്‍ മരിച്ചു. ബഹുനില മന്ദിരം പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞു.
സംഭവ ശേഷം ഒളിവില്‍ പോയ മുഷ്താഖിന്റെ തലയ്ക്ക് സിബിഐ പത്തു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. സ്‌ഫോടക വസ്തുക്കള്‍ സംഘടിപ്പിച്ചതും മറ്റു പ്രതികള്‍ക്ക് അഭയം നല്‍കിയതും ഇയാളായിരുന്നു. കേസില്‍ 12 വര്‍ഷം നീണ്ട വിചാരണക്കു ശേഷം ടാഡാ കോടതി 2007ല്‍ പതിനൊന്നു പ്രതികളെ ശിക്ഷിച്ചിരുന്നു. മൂന്നു പേര്‍ക്ക് ജീവപര്യന്തവും മറ്റുള്ളവര്‍ക്ക് വിവിധ കാലയളവില്‍ തടവും. കേസില്‍ 18 പ്രതികളാണ് ഉണ്ടായിരുന്നത്.
അല്‍ ഉമ സ്ഥാപകന്‍ എസ്എ ബാഷയടക്കം നാലു പേരെ കൃത്യമായ തെളിവില്ലെന്നു പറഞ്ഞ് കോടതി കുറ്റവിമുക്തരാക്കി. കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ പാക് ചാരന്‍ ഇമാം അലി മധുരയില്‍ വച്ച് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടുകയും 2002 സപ്തംബറില്‍ ബെംഗളൂരുവില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്തു. പ്രധാന പ്രതിയും ജിഹാദ് സമിതി സ്ഥാപകനുമായ പളനി ബാബ 97 ജനുവരിയില്‍ കൊല്ലപ്പെട്ടു.

No comments:

Post a Comment