Showing posts with label Kerala. Show all posts
Showing posts with label Kerala. Show all posts

Wednesday, November 9, 2016

കള്ളപ്പണത്തിനെതിരെ യുദ്ധം ആദ്യത്തേതല്ല, അവസാനവുമല്ല

ന്യൂദല്‍ഹി: കള്ളപ്പണം തടയാന്‍ മറ്റെന്തൊക്കെ വഴികളുണ്ടെന്നാണ് കേരള ധനമന്ത്രി തോമസ് ഐസക്കിന്റെ ചോദ്യം. ജനങ്ങളെ പരിഭ്രാന്തിയിലാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഐസക്ക് കഥയറിയാതെ ആട്ടം കാണുന്നവരുടെ കൂട്ടത്തിലാണ്. കള്ളപ്പണം തടയുമെന്നത് മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.
അധികാരമേറ്റ ശേഷമുള്ള ആദ്യത്തെ നടപടിയല്ല കഴിഞ്ഞ ദിവസത്തേത്, അവസാനത്തേതുമല്ല. കള്ളപ്പണ ഭീകരത അവസാനിപ്പിക്കാന്‍ പത്തിലേറെ സുപ്രധാന നടപടികള്‍ക്ക് ശേഷമാണ് ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ തീരുമാനം മോദി കൈക്കൊണ്ടത്.
പ്രധാനമന്ത്രിയായതിന്റെ പിറ്റേ ദിവസം തന്നെ പ്രത്യേക അന്വേഷണ സംഘ (എസ്‌ഐടി)ത്തെ നിയമിച്ചാണ് മോദി കള്ളപ്പണ വേട്ട ആരംഭിച്ചത്. പുതിയ സര്‍ക്കാരിന്റെ ആദ്യ തീരുമാനം. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലാണ് എസ്‌ഐടി പ്രവര്‍ത്തിക്കുന്നത്. ജനീവയില്‍ കള്ളപ്പണം നിക്ഷേപിച്ച 627 ഭാരതീയരുടെ വിവരങ്ങള്‍ സുപ്രീംകോടതിക്ക് കൈമാറി.
പണമിടപാടുകള്‍ ബാങ്കുകളിലൂടെ മാത്രമാക്കാനുള്ള നടപടികളായിരുന്നു പിന്നീട്. ഇതിന് എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ ജന്‍ധന്‍ യോജന ആരംഭിച്ചു. ഗ്രാമങ്ങളില്‍ പദ്ധതി വിജയിപ്പിക്കാന്‍ മോദി പ്രത്യേക താല്‍പര്യമെടുത്തു. വരാനിരിക്കുന്ന കര്‍ശന നടപടികളുടെ ഭാഗമായിരുന്നു പദ്ധതി. ഇപ്പോള്‍ ഉയര്‍ന്ന മുല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയപ്പോള്‍ എല്ലാവര്‍ക്കും ബാങ്കിനെ ആശ്രയിക്കേണ്ടി വന്നു. 25.45 കോടി പുതിയ അക്കൗണ്ടുകള്‍ തുറന്നു. 15.62 കോടി അക്കൗണ്ടുകളും ഗ്രാമീണ മേഖലയില്‍. 45,302.48 കോടിയാണ് നിക്ഷേപം. ഗ്യാസ് സബ്‌സിഡി ഉള്‍പ്പെടെ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ബാങ്ക് വഴിയാക്കി.
മൗറീഷ്യസ്, സ്വിറ്റ്‌സര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളുമായി നികുതി കരാറുകള്‍ പുനക്രമീകരിച്ചു. ഇരട്ട നികുതി ഒഴിവാക്കുന്നതിന് നികുതി അടക്കുന്നവരുടെ വിവരങ്ങള്‍ പരസ്പരം കൈമാറാനും ധാരണയായി. ഓര്‍ഗനൈസേഷന്‍ ഓഫ് ഇക്കണോമിക് കോ ഓപ്പറേഷന്‍ ആന്റ് ഡവലപ്‌മെന്റ് (ഒഇസിഡി) രാജ്യങ്ങള്‍ തമ്മില്‍ 2017 മുതല്‍ വിദേശ അക്കൗണ്ട് വിവരങ്ങള്‍ അതാത് രാജ്യത്തെ അറിയിക്കുന്നതിനും തീരുമാനിച്ചു. വിദേശരാജ്യങ്ങളില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം സ്വമേധയാ വെളിപ്പെടുത്തുന്നതിന് പദ്ധതി രൂപീകരിച്ചു. ഇതിലൂടെ 4,164 കോടിയുടെ കള്ളപ്പണം വെളിപ്പെട്ടു. പിന്നാലെ, രാജ്യത്തുള്ള കള്ളപ്പണവും അനധികൃത വരുമാനവും സ്വമേധയാ വെളിപ്പെടുത്താനും അവസരം നല്‍കി. ഇതിലൂടെ 65,250 കോടി രൂപയുടെ കള്ളപ്പണ ആസ്തി വെളിപ്പെട്ടു. നികുതിയിനത്തില്‍ 30,000 കോടി രൂപ സര്‍ക്കാരിന് ലഭിച്ചു.
റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഇടപാടുകള്‍ക്ക് ഇരുപതിനായിരത്തിന് മുകളില്‍ പണമായി കൈമാറുന്നതിന് ഇരുപത് ശതമാനം നികുതി ഏര്‍പ്പെടുത്തി. വലിയ ഇടപാടുകള്‍ക്ക് പാന്‍ നമ്പര്‍ നിര്‍ബന്ധമാക്കി. ഇടപാടുകള്‍ക്ക് രണ്ട് ലക്ഷത്തിന് മുകളില്‍ പണമായി കൈമാറുന്നതിന് ഒരു ശതമാനം നികുതി അപ്പോള്‍ത്തന്നെ ഈടാക്കും. ബിനാമി ഇടപാടുകള്‍ തടയുന്നതിന് ബിനാമി ട്രാന്‍സാക്ഷന്‍ (പ്രൊഹിബിഷന്‍) നിയമം ഭേദഗതി ചെയ്തു. ബിനാമി ഇടപാടുകാര്‍ക്കെതിരെ ശക്തമായ നടപടിക്ക് അധികാരം നല്‍കുന്നതാണ് പുതിയ നിയമം. എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി.
കള്ളപ്പണം സ്വയം വെളിപ്പെടുത്തി നിയമനടപടി ഒഴിവാക്കാനുള്ള പദ്ധതിയുടെ കാലാവധി സെപ്തംബര്‍ മുപ്പത് വരെയായിരുന്നു. സെപ്തംബര്‍ മുപ്പതിന് ശേഷമുള്ള കടുത്ത നടപടികള്‍ക്ക് തന്നെ കുറ്റപ്പെടുത്തരുതെന്ന് മോദി മുന്നറിയിപ്പ് നല്‍കിയിരുന്നു. കള്ളപ്പണക്കാര്‍ ഭയക്കേണ്ടി വരുമെന്ന് തന്നെയാണ് പ്രധാനമന്ത്രി വ്യക്തമാക്കുന്നത്.

കള്ളപ്പണത്തിന് നികുതിയീടാക്കും

റദ്ദാക്കപ്പെട്ട അഞ്ഞൂറിന്റെയും ആയിരത്തിന്റെയും 2,300 കോടി കറന്‍സി നോട്ടുകള്‍ ഇന്നു മുതല്‍ രാജ്യത്തെ ബാങ്കുകളിലെത്തിത്തുടങ്ങും. ഒന്നേകാല്‍ ലക്ഷത്തോളം ബാങ്ക് ശാഖകള്‍ വഴി പഴയ നോട്ടുകള്‍ മാറി പുതിയവ വാങ്ങാം. എന്നാല്‍, ബാങ്കുകളിലെത്തുന്ന കണക്കില്‍ പെടാത്ത പണത്തിന് നികുതി ഈടാക്കുമെന്ന് കേന്ദ്രധനമന്ത്രി അറിയിച്ചു. തിരക്ക് കുറയ്ക്കുന്നതിന് ശനി, ഞായര്‍ ദിവസങ്ങള്‍ കൂടി ബാങ്കുകള്‍ക്ക് പ്രവൃത്തിദിനമാക്കിയിട്ടുണ്ട്.
നികുതിയടക്കാത്ത വ്യക്തികള്‍ക്ക് രണ്ടര ലക്ഷം രൂപ വരെ ബാങ്കുകളില്‍ മാറാം. അതില്‍ കൂടുതല്‍ തുക എത്തുകയാണെങ്കില്‍ നികുതി ഈടാക്കും. നികുതി ദായകര്‍ മാറ്റിയെടുക്കുന്ന 50,000 രൂപ വരെയുള്ള തുകകള്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്ക് കരുതിവെച്ച തുകയായി കണക്കാക്കി നികുതിയിനത്തില്‍ ഉള്‍പ്പെടുത്തില്ല.
നിര്‍ദ്ദിഷ്ട ഫോറം പൂരിപ്പിച്ച് തിരിച്ചറിയല്‍ രേഖയ്‌ക്കൊപ്പം നോട്ടുകള്‍ നല്‍കണം. 4,000 രൂപ വരെ ഇത്തരത്തില്‍ ഒരു തവണ മാറ്റിയെടുക്കാമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. അക്കൗണ്ടില്‍ നിന്നും ദിവസം പതിനായിരം രൂപയും ഒരാഴ്ച 20,000 രൂപയും പിന്‍വലിക്കാവുന്നതാണ്. എടിഎമ്മുകളില്‍ നിന്നും രണ്ടായിരം രൂപ വീതം ഇന്ന് മുതല്‍ പിന്‍വലിക്കാം. നവംബര്‍ 18ന് ശേഷം പ്രതിദിനം 4,000 രൂപ വീതം പിന്‍വലിക്കാം. എടിഎമ്മുകളില്‍ ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ പുതിയ നോട്ടുകള്‍ എത്തിച്ചു തുടങ്ങിയിട്ടുണ്ട്.
പുതിയ 500, 2,000 രൂപാ നോട്ടുകള്‍ ഇന്ന് മുതല്‍ ബാങ്കുകളില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ കൂടുതല്‍ ബാങ്കുകളില്‍ പുതിയ നോട്ടുകള്‍ എത്തിത്തുടങ്ങും. പുതിയ നോട്ടുകള്‍ എത്താത്ത ബാങ്ക് ശാഖകളില്‍ നൂറു രൂപ നോട്ടുകള്‍ പരമാവധി വിതരണം ചെയ്യും.
പുതിയ രണ്ടായിരം രൂപ നോട്ടുകളില്‍ ഇലക്ട്രോണിക് ചിപ്പുകള്‍ ഘടിപ്പിച്ചിട്ടുണ്ടെന്ന വാര്‍ത്തകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിഷേധിച്ചു. ബാങ്ക് അക്കൗണ്ടുകളില്ലാത്ത എല്ലാവര്‍ക്കും ഇന്ന് മുതല്‍ പുതിയ അക്കൗണ്ട് തുറക്കാനുള്ള സൗകര്യം എല്ലാ ബാങ്കുകളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
News Credit,Janamabhumidaily,Nov 10 2016

Wednesday, February 10, 2016

പി ജയരാജൻ പല മൃഗീയ കുറ്റകൃത്യങ്ങളിലും പങ്കാളിയെന്ന് സിബിഐ

എറണാകുളം : സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ പല മൃഗീയ കുറ്റകൃത്യങ്ങളിലും പങ്കാളിയാണെന്ന് സിബിഐ ഹൈക്കോടതിയിൽ പറഞ്ഞു . കതിരൂർ മനോജ് വധക്കേസിലെ പ്രധാന ബുദ്ധികേന്രം ജയരാജനാണെന്നും സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു .
പാർട്ടിയെ ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാനാണ് ജയരാജൻ ശ്രമിക്കുന്നത് . ജയരാജന്റെ മുൻ കൂർ ജാമ്യഹർജി തള്ളണമെന്നാവശ്യപ്പെട്ട് സി ബി ഐ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം .
മുന്‍‌കൂര്‍ ജാമ്യം വേണമെന്ന ജയരാജന്‍റെ ആവശ്യം നേരത്തെ തലശ്ശേരി സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ്‌ ഹൈക്കോടതിയെ സമീപിച്ചത്
Janamtv News

മനോജ് വധക്കേസില്‍ ജയരാജന്‍ ബുദ്ധികേന്ദ്രം; അറസ്റ്റ് അനിവാര്യം: സി.ബി.ഐ
കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് സി.ബി.ഐയുടെ എതിര്‍സത്യവാങ്മൂലം. മനോജ് വധക്കേസിലെ ബുദ്ധികേന്ദ്രം ജയരാജനാണ്. കൊലയാളി സംഘങ്ങളുമായി ജയരാജന് അടുത്ത ബന്ധമാണുള്ളത്. പല മൃഗീയ കുറ്റകൃത്യങ്ങളിലും ജയരാജന്‍ പങ്കാളിയാണ്. ജയരാജന്റെ അറസ്റ്റ് അനിവാര്യമാണെന്നും നാലു പേജുള്ള എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. സത്യവാങ്മൂലത്തിന്റെ മൂന്നും നാലും പേജുകളിലാണ് ജയരാജനെതിരെ കടുത്ത നിലപാട് സി.ബി.ഐ വ്യക്തമാക്കുന്നത്.
മുന്‍പ് പല കേസികളിലും ജയരാജനെതിരെ അന്വേഷണം വന്നപ്പോള്‍ പാര്‍ട്ടിയെ ്ഉപയോഗിച്ച് അന്വേഷണ ഏജന്‍സികളെ ഭീഷണിപ്പെടുത്തുകയും മറതീര്‍ക്കുകയുമായാണ്. ജനകീയ പ്രക്ഷോഭം അഴിച്ചുവിട്ട് തനിക്കെതിരായ അന്വേഷണത്തില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നു. യു.എ.പി.എ ചാര്‍ജ് ചെയ്തിരുന്ന കേസാണെന്നും ഒരു കാരണവശാലും ജാമ്യം നല്‍കരുത്.
നിയമത്തെ മറികടക്കാന്‍ ജയരാജന്‍ ശ്രമിക്കുന്നുവെന്നും സി.ബി.ഐ പറയുന്നു.
ജയരാജന്റെ അറസ്റ്റ് അനിവാര്യമാണ്. കുറ്റപത്രം രഹസ്യ സ്വഭാവമുള്ളതാണെന്നും ഈ ഘട്ടത്തില്‍ പ്രതിക്ക് നല്‍കാന്‍ കഴിയില്ലെന്നും സി.ബി.ഐ പറയുന്നു. കീഴ് കോടതിയില്‍ മുന്‍പ് നല്‍കിയ എതിര്‍ സത്യവാങ്മൂലത്തേക്കാള്‍ ശക്തമായ ഭാഷയിലാണ് ഹൈക്കോടതിയില്‍ സി.ബി.ഐ നല്‍കിയ സത്യവാങ്മൂലം.
ജയരാജന്‍ മുന്‍പ് മൂന്നു തവണ തലശേരി സെഷന്‍സ് കോടതിയില്‍ ജാമ്യത്തിന് അപേക്ഷിച്ചിരുന്നുവെങ്കിലും നിരസിക്കപ്പെടുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യം നല്‍കുന്നതിനെതിരെ മനോജിന്റെ സഹോദരന്‍ ഉദയകുമാറും കോടതിയെ സമീപിച്ചിട്ടുണ്ട്. ജസ്റ്റീസ് കെ.ടി ശങ്കരനും ജസ്റ്റീസ് കെ.പി ജ്യോതീന്ദ്രനാഥും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
മുതിര്‍ന്ന അഭിഭാഷകന്‍ എം.കെ ദാമോദരനാണ് ജയരാജനു വേണ്ടി ഹാജരായിരിക്കുന്നത്. കൊലയാളി വിക്രമന്‍ ജയരാജന്റെ ഡ്രൈവറാണെന്ന സി.ബി.ഐയുടെ വാദത്തെ ഖണ്ഡിച്ചുകൊണ്ടാണ് വാദം. വിക്രമന് ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലെന്നും പ്രതിഭാഗം വാദിക്കുന്നു.
Mangalam Daily Reports

Friday, December 25, 2015

കാബൂളില്‍ നിന്ന് ലാഹോര്‍ വഴി ഡല്‍ഹിയിലേക്ക്: ചരിത്രം തിരുത്തിയ മോദിയാത്ര

ന്യൂഡല്‍ഹി: പ്രഭാതഭക്ഷണം കാബൂളില്‍, ഈവനിങ് ടീ ലാഹോറില്‍, അത്താഴം ഇന്ത്യയില്‍. ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകളില്‍ ഒറ്റദിനം കൊണ്ട് ഒരു പുതിയ മാതൃക വെട്ടിത്തുറക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. അടച്ചിട്ട മുറികളിലെ അജന്‍ഡയില്ലാ ചര്‍ച്ചകള്‍ക്കും സമ്മാനങ്ങള്‍ ഏറ്റുവാങ്ങാനും ഭക്ഷണം രുചിക്കാനും സുഖവാസത്തിനുമല്ല ഭരണാധികാരികളുടെ വിദേശ സന്ദര്‍ശനമെന്ന് ഒരിക്കല്‍ കൂടി പ്രവര്‍ത്തി കൊണ്ട് തെളിയിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനങ്ങളെ നാളിതുവരെ വിമര്‍ശിച്ചവര്‍ക്കും ഇനി വായടയ്ക്കാം. ഭരണത്തിലേറിയതു മുതല്‍ നരേന്ദ്രമോദി നടത്തുന്ന സമാനതകള്‍ ഇല്ലാത്ത ചടുല നീക്കങ്ങളുടെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് പാകിസ്ഥാനില്‍ നടത്തിയ മിന്നല്‍ സന്ദര്‍ശനം. രാവിലെ അഫ്ഗാനില്‍ ഇന്ത്യയും അഫ്ഗാനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അഫ്ഗാനെ സഹായിക്കാനുളള ഇന്ത്യയുടെ പ്രതിബദ്ധതയെക്കുറിച്ചും വാചാലനായ പ്രധാനമന്ത്രി അടുത്ത നിമിഷം മാത്രമാണ് ലാഹോറില്‍ സന്ദര്‍ശനം നടത്താനുളള തന്റെ തീരുമാനം പുറത്തുവിട്ടത്. മോദിയുടെ തീരുമാനം നയതന്ത്ര നിപുണരില്‍ പോലും അവിശ്വസനീയമായ അമ്പരപ്പായിരുന്നു ഉണ്ടാക്കിയത്. ഭീകരവാദം വെടിഞ്ഞാല്‍ ഇന്ത്യ നല്ല അയല്‍ക്കാരാകുമെന്ന തന്റെ വാക്കുകള്‍ പ്രവര്‍ത്തിയിലൂടെ തെളിയിക്കുകയായിരുന്നു നരേന്ദ്രമോദി.
ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് അനുകൂലമായ സാഹചര്യമായിരുന്നില്ല ഇരുരാജ്യങ്ങളും തമ്മില്‍ നിലനിന്നിരുന്നത്. അല്ലെങ്കില്‍ രാഷ്ട്രീയ നിരീക്ഷകര്‍ സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഈ സമയം പാകിസ്ഥാന്‍ സന്ദര്‍ശിക്കുമെന്ന്. നയതന്ത്രലോകത്ത് മേല്‍ക്കോയ്മ നേടാന്‍ മെല്ലെപ്പോക്കല്ല, മുന്‍ധാരണകള്‍ മാറ്റിവെച്ചുള്ള ചടുലതയും എതിരാളിയെ അതിശയിപ്പിക്കുന്ന ചുവടുവെയ്പ്പും ഗുണം ചെയ്യുമെന്ന് വിളിച്ചുപറയുകയായിരുന്നു നരേന്ദ്രമോദി. അധികാരത്തിലേറിയപ്പോള്‍ മുതല്‍ ലോകരാജ്യങ്ങളുമായി ബന്ധമുണ്ടാക്കാനും അതുവഴി ആഗോളതലത്തില്‍ ഇന്ത്യയുടെ സ്വീകാര്യത ഉയര്‍ത്തിക്കൊണ്ടുവരാനും അദ്ദേഹം സ്വീകരിച്ച മാര്‍ഗങ്ങളുടെ മറ്റൊരു തലം. ശത്രുപക്ഷത്തല്ല മിത്രപക്ഷത്ത് ചേര്‍ത്ത്് നിര്‍ത്തിയും ആവശ്യങ്ങള്‍ അംഗീകരിപ്പിക്കാമെന്ന് പറയാതെ പറയുകയായിരുന്നു അദ്ദേഹം ഈ സന്ദര്‍ശനത്തിലൂടെ.
ഇന്ത്യ ശക്തമായി ഉന്നയിച്ച ആവശ്യമായിരുന്നു മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികളുടെ വിചാരണ വേഗത്തിലാക്കുകയെന്നത്. ഇക്കാര്യത്തില്‍ അനുകൂല നടപടികള്‍ പാകിസ്ഥാന്‍ സ്വീകരിച്ചു തുടങ്ങിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുതിയ നാമ്പുകള്‍ മുളച്ചു തുടങ്ങിയത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഇസ്ലാമാബാദ് സന്ദര്‍ശനം അതില്‍ നിര്‍ണായക വഴിത്തിരിവായി. ഇരുരാജ്യങ്ങളും വിത്തിട്ട ചര്‍ച്ചകള്‍ക്ക് വെള്ളവും വളവും നല്‍കി വിവിധ തലങ്ങളില്‍ ഊര്‍ജിതമായി മുന്നോട്ടുകൊണ്ടുപോകാന്‍ ഈ സന്ദര്‍ശനത്തിലാണ് രൂപമായത്.
അതിനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയുടെയും പാകിസ്ഥാന്റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ ബാങ്കോക്കില്‍ നടത്തിയ കൂടിക്കാഴ്ചയും നിര്‍ണായകമായി. പ്രധാനമന്ത്രി തലത്തിലും വിദേശകാര്യമന്ത്രാലയങ്ങള്‍ തമ്മിലും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും വിദേശകാര്യ സെക്രട്ടറിമാരും അങ്ങനെ പല തലത്തിലായിരുന്നു ചര്‍ച്ചകള്‍ ട്രാക്കിലേക്ക് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. ഇതിനൊടുവിലാണ് ഈ ചര്‍ച്ചകള്‍ക്കൊക്കെ ഊര്‍ജ്ജം പകരുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സൗഹൃദ സന്ദര്‍ശനവും.
ചര്‍ച്ചകള്‍ക്ക് പുതുജീവന്‍ വെച്ചതിന്റെ പ്രതികരണം പാകിസ്ഥാനിലും അടുത്തിടെ കണ്ടുതുടങ്ങിയിരുന്നു. ഇന്ത്യയ്‌ക്കെതിരേ വിവാദ പ്രസ്താവനകള്‍ നടത്തരുതെന്നും അത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നും പ്രധാനമന്ത്രി നവാസ് ഷെരീഫ് സഹമന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കി. കശ്മീര്‍ വിഷയത്തില്‍ ഉള്‍പ്പെടെ പഴയതുപോലെ എരിതീയില്‍ എണ്ണ ഒഴിക്കുന്ന പ്രസ്താവനകള്‍ കുറഞ്ഞു. കാര്‍ഗില്‍ യുദ്ധത്തിന് ശേഷം വഷളായ ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയും പാകിസ്ഥാന്‍ പ്രസിഡന്റ് ആയിരുന്ന പര്‍വ്വേസ് മുഷറഫും 2001 ല്‍ ആഗ്രയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ എന്നത്തെയും പോലെ കശ്മീര്‍ പ്രശ്‌നത്തില്‍ ചര്‍ച്ചകള്‍ ഇടിച്ചു നിന്നു. ഇതിന്റെ ഒരു രണ്ടാമിന്നിങ്‌സ് ആണ് ലാഹോര്‍ സന്ദര്‍ശനത്തിലൂടെ നരേന്ദ്രമോദി തുടങ്ങിവെച്ചിരിക്കുന്നത്.
നയതന്ത്ര ചര്‍ച്ചകളില്‍ കശ്മീര്‍ വിഷയം മാത്രമല്ല ഇരുരാജ്യങ്ങളെയും ബാധിക്കുന്ന മറ്റ് വിഷയങ്ങളും ചര്‍ച്ച ചെയ്യണമെന്നും കൃത്യമായ അജന്‍ഡകള്‍ വേണമെന്നും കേന്ദ്രസര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. എല്ലാ ചര്‍ച്ചകളും കശ്മീര്‍ വിഷയത്തില്‍ തട്ടി പാകിസ്ഥാന്‍ വിഫലമാക്കുകയാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. വര്‍ഷങ്ങളായി പരിഹരിക്കപ്പെടാതെ കിടക്കുന്ന നിരവധി വിഷയങ്ങള്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുണ്ട്. ഇതൊക്കെ പരിഹരിക്കപ്പെടാനുള്ള തടസങ്ങള്‍ നീങ്ങണമെന്ന ലക്ഷ്യത്തോടെയായിരുന്നു സര്‍ക്കാര്‍ നിലപാട്. ആദ്യം കടുംപിടുത്തം സ്വീകരിച്ചെങ്കിലും പിന്നീട് പാകിസ്ഥാന് ഇന്ത്യയുടെ നിലപാട് അംഗീകരിക്കേണ്ടി വന്നു.
പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്ന അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് മോദി. 2004 ജനുവരിയില്‍ അടല്‍ ബിഹാരി വാജ്‌പേയി ആയിരുന്നു ഇതിന് മുന്‍പ് പാകിസ്ഥാന്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി. പന്ത്രണ്ടാം സാര്‍ക്ക് ഉച്ചകോടിക്ക് വേണ്ടിയായിരുന്നു അടല്‍ജിയുടെ യാത്ര. തുടര്‍ന്ന് അധികാരത്തിലെത്തിയ മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ നിന്ന് പാകിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള കാര്യമായ നടപടികള്‍ ഉണ്ടായില്ല. പതിവുപോലെ മെല്ലെപ്പോക്ക് നയങ്ങള്‍ വിലങ്ങുതടിയായി. 2008 ലെ മുംബൈ ഭീകരാക്രമണത്തോടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഏറെ വഷളാകുകയും ചെയ്തു. ഇതോടെ സന്ദര്‍ശനത്തിന്റെയും സഹകരണത്തിന്റെയും വാതിലുകള്‍ താല്‍ക്കാലികമായി അടഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും സ്വതന്ത്രമായ 1947 ന് ശേഷം അടല്‍ ബിഹാരി വാജ്‌പേയിക്ക് മുന്‍പ് മൂന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ മാത്രമാണ് പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നത്. വിഭജനത്തിന് ശേഷം 1953 ജൂലൈയില്‍ ജവഹര്‍ ലാല്‍ നെഹ്‌റുവായിരുന്നു അവിടം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി. 1960 സെപ്തംബറിലും നെഹ്‌റു പാകിസ്ഥാന്‍ സന്ദര്‍ശിച്ചു. ഇന്‍ഡസ് വാട്ടേഴ്‌സ് ഉടമ്പടിയില്‍ ഒപ്പുവെയ്ക്കാന്‍ വേണ്ടിയായിരുന്നു അത്.
പിന്നീട് 28 വര്‍ഷങ്ങള്‍ക്ക് ശേഷം 1988 ല്‍ രാജീവ് ഗാന്ധിയാണ് പാകിസ്ഥാന്‍ സന്ദര്‍ശിച്ച അടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രി. ഇരുരാജ്യങ്ങളുടെയും ആണവ ശേഖരങ്ങള്‍ പരസ്പരം ആക്രമിക്കില്ലെന്ന കരാര്‍ അന്നത്തെ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുമായി രാജീവ് ഗാന്ധി ഒപ്പുവെച്ചു. തുടര്‍ന്ന് 1989 ലും അദ്ദേഹം പാകിസ്ഥാന്‍ സന്ദര്‍ശിച്ചു. അധികാരമേറ്റ ശേഷം അടല്‍ ബിഹാരി വാജ്‌പേയിയും രണ്ട് തവണ പാകിസ്ഥാനില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. 1999 ലായിരുന്നു ആദ്യ സന്ദര്‍ശനം. എന്നാല്‍ ഇതിന് പിന്നാലെ കാര്‍ഗില്‍ യുദ്ധം പൊട്ടിപ്പുറപ്പെടുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളാകുകയുമായിരുന്നു.
എന്നാല്‍ നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തെ ഭരണപ്രതിപക്ഷ ഭേദമില്ലാതെ പാകിസ്ഥാന്‍ സ്വീകരിക്കുകയാണ്. മോദിയുടെ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുതിയ അദ്ധ്യായമാകുമെന്ന് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിക്കഴിഞ്ഞു
News Credits,JanamTv 26/12/2015

Sunday, November 22, 2015

'മുഖ്യമന്ത്രി യടക്കമുള്ളവര്‍ മാണി നിരപരാധിയെന്നു പറയുമ്പോള്‍ വിജിലന്‍സിന്‌ എന്തു പ്രസക്‌തി', സി.ബി.ഐ. അന്വേഷണമാണു വേണ്ടതെന്ന്‌ ഹൈക്കോടതി

കൊച്ചി: ബാര്‍ കോഴക്കേസില്‍ സി.ബി.ഐ. അന്വേഷണമാണു വേണ്ടതെന്ന്‌ ഹൈക്കോടതി. കേസില്‍ ആരോപണ വിധേയനായ കെ.എം. മാണി നിരപരാധിയാണെന്നു മുഖ്യമന്ത്രിയടക്കമുള്ളവര്‍ പരസ്യപ്രസ്‌താവന നടത്തിയിട്ടുള്ളതിനാല്‍ വിജിലന്‍സ്‌ തന്നെ തുടരന്വേഷണം നടത്തുന്നതില്‍ എന്തു പ്രസക്‌തിയെന്നും ആരോപണവിധേയര്‍ ഉന്നതരായതിനാല്‍ സംസ്‌ഥാനത്തിനു പുറത്തുള്ള ഏജന്‍സി കേസ്‌ അന്വേഷിക്കുന്നതാണ്‌ ഉചിതമെന്നും ജസ്‌റ്റീസ്‌ ബി. സുധീന്ദ്രകുമാര്‍ നിരീക്ഷിച്ചു.
ബാര്‍ കോഴക്കേസിലെ തിരുവനന്തപുരം വിജിലന്‍സ്‌ കോടതിയുടെ തുടരന്വേഷണ ഉത്തരവ്‌ റദ്ദാക്കണമെന്നും പ്രതിയായ കെ.എം. മാണിക്കെതിരേ തെളിവില്ലെന്ന വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട്‌ അംഗീകരിച്ച്‌ കേസ്‌ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട്‌ ഇടുക്കി അറക്കുളം സ്വദേശി സണ്ണിമാത്യു നല്‍കിയ ഹര്‍ജിയിലാണു കോടതിയുടെ സുപ്രധാനമായ നിരീക്ഷണം. കേസ്‌ രജിസ്‌റ്റര്‍ ചെയ്ാന്‍ യപര്യാപ്‌തമായ തെളിവില്ലെന്ന്‌ അന്വേഷണ ഉദ്യോഗസ്‌ഥര്‍ കണ്ടെത്തിയിട്ടും തുടരന്വേഷണത്തിന്‌ ഉത്തരവിട്ട വിജിലന്‍സ്‌ കോടതി നടപടി നിയമപരമല്ലെന്നും കോഴ ആരോപണമുന്നയിച്ച ബിജു രമേശിനെ കേസില്‍ പ്രതിചേര്‍ക്കാതെയാണ്‌ വിജിലന്‍സിന്റെ നടപടിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. അന്വേഷണ ഉദ്യോഗസ്‌ഥന്റെ വസ്‌തുതാ അന്വേഷണ റിപ്പോര്‍ട്ടില്‍ ഇടപെട്ട വിജിലന്‍സ്‌ ഡയറക്‌ടറുടെ നടപടി ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ വിജിലന്‍സ്‌ തുടരന്വേഷണം നടത്തുന്നതിന്റെ സാംഗത്യവും കോടതി ചോദ്യം ചെയ്‌തു. ഉന്നതര്‍ പ്രതിസ്‌ഥാനത്തുള്ള കേസില്‍ നീതിപൂര്‍വകമായി അന്വേഷണം നടക്കുമെന്നു കരുതാനാവില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
അതിനാല്‍ കേസ്‌ സി.ബി.ഐക്കു കൈമാറുന്നകാര്യം പരിശോധിക്കുമെന്നും കോടതി വ്യക്‌തമാക്കി. അതേസമയം സി.ബി.ഐ. അന്വേഷണം സംബന്ധിച്ച കോടതി നിലപാടിനെ അഡ്വക്കേറ്റ്‌ ജനറല്‍ എതിര്‍ത്തു. കേസിലെ എല്ലാ കക്ഷികളുടെയും വാദം കേട്ടശേഷമേ ഇക്കാര്യത്തില്‍ തീരുമാനത്തില്‍ എത്താവുവെന്നും സി.ബി.ഐ. അന്വേഷണമെന്ന ആവശ്യം നേരത്തേ ഡിവിഷന്‍ ബഞ്ച്‌ നിരസിച്ചിട്ടുണ്ടെന്നും എ.ജി. ബോധിപ്പിച്ചു. എന്നാല്‍ കേസ്‌ അന്വേഷണം പുരോഗമിക്കുന്ന വേളയിലായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ വിധിയുണ്ടായതെന്നും അന്തിമറിപ്പോര്‍ട്ട്‌ സമര്‍പ്പിച്ച സാഹചര്യത്തില്‍ ഇക്കാര്യം വീണ്ടും പരിശോധിക്കാവുന്നതാണെന്നും കോടതി പറഞ്ഞു.
അതേസമയം വിജിലന്‍സ്‌ കോടതിയുടെ തുടരന്വേഷണ ഉത്തരവിനെതിരായി റിവിഷന്‍ ഹര്‍ജി അപ്രസക്‌തമാണെന്നു കേസിലെ എതിര്‍കക്ഷികളില്‍ ഒരാളായ പാലക്കാട്ടെ ഓള്‍ കേരള ആന്റി കറപ്‌ഷന്‍ ആന്‍ഡ്‌ ഹ്യൂമന്‍ റൈറ്റ്‌സ്‌ പ്ര?ട്ടക്ഷന്‍ കൗണ്‍സിലിന്റെ അഭിഭാഷകന്‍ ബി.എച്ച്‌. മന്‍സൂര്‍ ബോധിപ്പിച്ചു. തുടരന്വേഷണ ഉത്തരവിനെതിരേ വിജിലന്‍സ്‌ സമര്‍പ്പിച്ച ഹര്‍ജിയില്‍ മറ്റൊരു ബെഞ്ച്‌ തുടരന്വേഷണ തീരുമാനം ശരിവച്ചിട്ടുണ്ടെന്നും കേസിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്‌ കേസിലെ തുടരന്വേഷണം സി.ബി.ഐക്ക്‌ കൈമാറുകയാണ്‌ ഉചിതമെന്നും അഭിഭാഷകന്‍ വാദിച്ചു.
വിജിലന്‍സ്‌ കോടതി ഉത്തരവ്‌ ചോദ്യം ചെയ്‌തുള്ള റിവിഷന്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വിജിലന്‍സ്‌ കോടതിയിലെ ഹര്‍ജിക്കാരനായ പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍, എല്‍.ഡി.എഫ്‌. കണ്‍വീനര്‍ വൈക്കം വിശ്വന്‍, ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ്‌ വി.മുരളീധരന്‍, ബിജു രമേശ്‌ തുടങ്ങിയവര്‍ക്ക്‌ നോട്ടീസയച്ചു. വിചാരണക്കോടതിയിലെ അന്വേഷണ രേഖകള്‍ ഹാജരാക്കാനും കോടതി ഉത്തരവിട്ടു. ബാര്‍ കോഴക്കേസിലെ പ്രതി കെ.എം. മാണിക്കും കോടതി നോട്ടീസ്‌ അയച്ചു. ഹര്‍ജിയില്‍ ഡിസംബര്‍ 2ന്‌ കോടതി അന്തിമവാദം കേള്‍ക്കും.

Thursday, October 22, 2015

സങ്കൽപ്പം കർമ്മപഥത്തിൽ



കലിയുഗത്തിനാവശ്യം സംഘടനാ ശക്തിയാണ് എന്ന ചിന്തയോടെ 1925 സെപ്റ്റംബർ 27 ന് ഡോ. കേശവ ബലിറാം ഹെഡ്ഗേവാർ രാഷ്ട്രീയ സ്വയംസേവക സംഘം ആരംഭിച്ചത് ഒരു വിജയദശമി ദിനത്തിലാണ് . അന്ന് രേഷം ബാഗിലെ മോഹിതെവാഡെ സംഘസ്ഥാനിൽ വിരലിലെണ്ണാവുന്ന കിശോരന്മാരിൽ നിന്ന് ഭാരതത്തിനകത്തും പുറത്തും ശാഖോപശാഖകളായി പടർന്ന് പന്തലിച്ച ഒരു മഹാപ്രസ്ഥാനമായി അത് മാറിയിരിക്കുന്നു . ഇന്ന് ദേശീയ നവോത്ഥാനത്തിന്റെ സാരഥിയായി 90 വർഷങ്ങൾ പിന്നിടുകയാണ് ആർ.എസ്.എസ്
സംഘസ്ഥാപനം കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്നു . ആത്മ വിസ്മൃതിയിലാണ്ട് കിടന്ന ഒരു ജനതയെ ഉണർത്തിയ വിവേകാനന്ദ സ്വാമികൾ അച്ചടക്കമുള്ള സംഘടനയുടെ അഭാവമാണ് സമാജം നേരിടുന്ന പ്രശ്നമെന്ന് ഉദ്ബോധിപ്പിച്ചു . സംഘം ആരംഭിക്കുമ്പോൾ ഹെഡ്ഗേവാറിന്റെ മനസ്സിലുണ്ടായിരുന്നതും ഈ വിവേകവാണികളായിരുന്നു . യഥാർത്ഥ ദേശീയ ശക്തിയുടെ അഭാവമാണ് വിദേശഭരണത്തിന് കളമൊരുക്കിയത് എന്ന് മനസ്സിലാക്കിയ അദ്ദേഹം ദേശീയതയെ പ്രോജ്ജ്വലിപ്പിക്കുന്ന ഒരു സംഘടനയ്ക്ക് വേണ്ടി ചിന്തിച്ചു .അങ്ങനെ 1925ൽ വിജയദശമി ദിനത്തിൽ ആരംഭിച്ച സംഘം ഇന്ന് സമൂഹത്തിന്റെ എല്ലാ മേഖലകളിലും വിജയക്കൊടി പാറിച്ച് നവതിയിലേക്കെത്തുകയാണ് ..
രാജനൈതിക മേഖലയിൽ ഭാരതീയ ജനതാ പാർട്ടി , വിദ്യാർത്ഥി മേഖലയിൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് , തൊഴിൽ മേഖലയിൽ ഭാരതീയ മസ്ദൂർ സംഘ് , ലോകത്തിലെത്തന്നെ ഏറ്റവും വലിയ കുട്ടികളുടെ പ്രസ്ഥാനങ്ങളിലൊന്നായ ബാലഗോകുലം , ക്ഷേത്രങ്ങൾ സാംസ്കാരിക കേന്ദ്രങ്ങളാക്കാൻ പ്രവർത്തിക്കുന്ന ക്ഷേത്ര സംരക്ഷണ സമിതി , വിശ്വഹിന്ദു പരിഷദ് , ഏത് പ്രകൃതി ദുരന്തത്തിലും സഹായവുമായി എത്തുന്ന, മാനവസേവ മാധവസേവ എന്ന് പ്രഖ്യാപിച്ച് പ്രവർത്തിക്കുന്ന സേവാഭാരതി , ശാ‍സ്ത്ര ചിന്തകൾ സമൂഹത്തിലെത്തിക്കാൻ യത്നിക്കുന്ന സ്വദേശി ശാസ്ത്ര പ്രസ്ഥാനം, വനവാസി സഹോദരങ്ങളുടെ ഉയർച്ചക്കു വേണ്ടി പ്രവർത്തിക്കുന്ന വനവാസി കല്യാണാശ്രമം തുടങ്ങി നിരവധി സംഘടനകൾ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ആശയാടിത്തറയിൽ രൂപം കൊണ്ടിട്ടുണ്ട് .
1975 ൽ ഏകാധിപത്യത്തിന്റെ കരാളതയിൽ ഭാരതം അടിയന്തരാവസ്ഥയെ നേരിട്ടപ്പോൾ ജനതയെ സംഘടിപ്പിച്ച് ജനാധിപത്യത്തെ സംരക്ഷിച്ചവരുടെ മുൻ നിരയിലും രാഷ്ട്രീയ സ്വയംസേവക സംഘം ഉണ്ടായിരുന്നു . ഭാരതം നേരിട്ട പാകിസ്ഥാൻ ചൈന ആക്രമണങ്ങളിൽ രാഷ്ട്രം ആവശ്യപ്പെട്ട എല്ലാ സേവനങ്ങൾക്കും സ്വയംസേവകർ മുന്നിലുണ്ടായിരുന്നു. ഭാരതീയ സംസ്കാരത്തിന്റെ ശ്രേഷ്ഠവും ജീവത്പോഷകവുമായ മൂല്യങ്ങളെ വളർത്തിയെടുത്ത് രാഷ്ട്രത്തെ പരമ വൈഭവത്തിലെത്തിക്കുകയെന്നതാണ് സംഘത്തിന്റെ ലക്ഷ്യം
തനതായ വ്യക്തിത്വവും സമ്പത്തും വിദ്യാഭ്യാസവും എല്ലാമുണ്ടായിട്ടും ദേശീയ ബോധത്തിന്റെ അഭാവമാണ് ഭാരതം ദീർഘനാളായി വൈദേശിക അടിമത്തത്തിലാണ്ടു പോകാൻ കാരണമായത് . സ്വപ്രേരണയാലേ രാഷ്ട്രഹിതത്തിനു വേണ്ടി പ്രവർത്തിക്കുന്ന സ്വയം സേവകരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംഘം മുന്നോട്ടു പോകുകയാണ് . ..
“ കടന്നു ചെൽകയെങ്ങുമേ നഗരഗ്രാമഭാവമായ്
നിറഞ്ഞിടുന്ന ജീവിതത്തുടിപ്പുകൾ തിരഞ്ഞു നാം
അതിൽ പകർന്നൊഴിക്ക ദേശസ്നേഹ ഭാവധാരകൾ
കൊളുത്തി വയ്ക്ക ശുദ്ധ ധ്യേയ ബോധമാം വിളക്കുകൾ..

Tuesday, October 13, 2015

കോട്ടക്കലിൽ ബിജെപിക്കെതിരെ സാമ്പാർ മുന്നണി

മലപ്പുറം : കോട്ടക്കൽ മുനിസിപ്പാലിറ്റിയിലെ മൂന്ന് വാർഡുകളിൽ കോൺഗ്രസ് - ലീഗ് - കമ്യൂണിസ്റ്റ് പരസ്യ സഖ്യം . ബിജെപിയുടെ സുനിശ്ചിത വിജയം തടയാനാണ് കോൺഗ്രസും കമ്യൂണിസ്റ്റും മുസ്ലിം ലീഗും ഒന്നിക്കുന്ന സാമ്പാർ മുന്നണിയുടെ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്.
കഴിഞ്ഞ തവണ ബിജെപി വിജയിച്ച വാർഡുകളായെ മൈത്രിയിലും നായാടിപ്പാറവാർഡിലും മൈത്രി വാർഡിലെ മെംബറായ ബിജെപി നേതാവ് കോട്ടുപ്പറമ്പിൽ ഗോപിനാഥൻ ഇപ്പോൾ മത്സരിക്കുന്ന തോക്കാമ്പാറ വാർഡിലുമാണ് സാമ്പാർ സഖ്യങ്ങൾ ഉണ്ടായിരിക്കുന്നത് .
പത്ത് വർഷങ്ങൾക്ക് മുൻപ് ബിജെപി ആദ്യമായി വിജയിക്കുന്നത് നായാടിപ്പാറ വാർഡിലാണ് . സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് ജനകീയനായ ഗോപിനാഥനിലൂടെ ബിജെപി പിടിച്ചെടുക്കുകയായിരുന്നു . കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നായാടിപ്പാറ സംവരണമായതിനെ തുടർന്ന് ഗോപിനാഥൻ മൈത്രി വാർഡിൽ മത്സരിച്ചു . വാർഡിലെ വികസന പ്രവർത്തങ്ങൾ മൂലം നായാടിപ്പാറയിലും ഒപ്പം മൈത്രിയിലും ബിജെപി വിജയിച്ചു.
ഇപ്രാവശ്യം ഗോപിനാഥൻ തോക്കാമ്പാറയിലേക്ക് മാറി മത്സരിക്കുകയാണ് . സി പി എമ്മിന്റെ സിറ്റിംഗ് സീറ്റുകളാണ് കോട്ടക്കലിൽ നഷ്ടപ്പെട്ടിട്ടുള്ളത് . ബിജെപിയുടെ ഈ വിജയം തടയാനാണ് മുസ്ലിം ലീഗും സി പി എമ്മും കോൺഗ്രസും ചേർന്ന മുന്നണി പൊതുസ്ഥാനാർത്ഥിയെ നിർത്തുന്നതെന്ന് ആരോപണമുയർന്ന് കഴിഞ്ഞു . സാമ്പാർ സഖ്യത്തിൽ പാർട്ടി അണികളും നിരാശരാണ് .
എന്നാൽ ഇത്തരം സാമ്പാർ സഖ്യത്തിന് തങ്ങളുടെ മുന്നേറ്റത്തെ തകർക്കാൻ കഴിയില്ലെന്ന് ബിജെപിയും പറയുന്നു . ഇതുവരെ പരസ്പരം പോരടിച്ചിരുന്ന പാർട്ടികൾ ഇപ്പോൾ ഒരുമിക്കുന്നതിന് പിന്നിലെ ഇരട്ടത്താപ്പ് ജനം തിരിച്ചറിയുമെന്നും ബിജെപി വ്യക്തമാക്കുന്നു.
News Credits,Janamtv News

Saturday, August 1, 2015

കടപ്പുറത്ത് പോയി കാളകുത്തിയതിന് അമ്മയെ തല്ലരുത് ,സിപിഎമ്മിന് വെള്ളാപ്പള്ളിയുടെ മറുപടി

ആലപ്പുഴ : കടപ്പുറത്ത് പോയി കാളകുത്തിയതിന് അമ്മയെ തല്ലരുതെന്ന് സിപിഎമ്മിനോട് വെള്ളാപ്പള്ളി . ബി ജെ പിയുമായുള്ള വെള്ളാപ്പള്ളിയുടെ ബന്ധം ആത്മഹത്യാപരമാണെന്നുള്ള സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് വെള്ളാപ്പള്ളിയുടെ പരാമർശം .
സിപിഎമ്മിന്റെ മതേതരത്വം കാപട്യമാണെന്ന് അഭിപ്രായപ്പെട്ട വെള്ളാപ്പള്ളി ഇടതു പക്ഷത്തിന്റെ ജനകീയ അടിത്തറ ഹിന്ദുക്കളാണെന്ന് മറന്നു പോകരുതെന്നും ഓർമ്മിപ്പിച്ചു. അതിന് തയ്യാറായില്ലെങ്കിൽ കാലത്തിന്റെ കുത്തൊഴുക്കിൽ പാർട്ടി നാമാവശേഷമാകുമെന്നും വെള്ളാപ്പള്ളി മുന്നറിയിപ്പ് നൽകി .
വെള്ളാപ്പള്ളി നടേശന്റെ ഫേസ്ബുക്ക് പേജിലാണ് സിപിഎമ്മിനുള്ള മറുപടി വന്നത് . എസ് എൻ ഡി പി മുഖപ്രസിദ്ധീകരണമായ യോഗനാദത്തിന്റെ മുഖപ്രസംഗമായി വന്ന ലേഖനമാണിത് .
യോഗത്തിനും യോഗനേതൃത്വത്തിനുമെതിരെ വിഷം ചീറ്റുന്ന നേതാക്കൻമാർ ഒന്നു ചിന്തിക്കുക. പശ്ചിമ ബംഗാളിൽ ഇടതുപക്ഷ അടിത്തറ തകർന്നു തരിപ്പണമായത് എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തനമാണോ? ദിവസവും ഇപ്പോൾ നൂറ്റിയൊന്നാവർത്തിച്ച് മൊഴിഞ്ഞുകൊണ്ടിരിക്കുന്ന മതേതരത്വം എന്ന വാക്കിനോട് നീതി പുലർത്തി പ്രവർത്തിച്ചിട്ടുണ്ട് എന്ന് ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ പറയുവാൻ കഴിയുമോ?
അടിച്ചമർത്തലുകൾ ഒരു പരിധിക്കപ്പുറം നിലനിൽക്കില്ല...... "

ലേഖനത്തിന്റെ പ്രസക്തഭാഗങ്ങൾ
" സംഘടിത മതന്യൂനപക്ഷ മേഖലയിൽ വരുമ്പോൾ ഇത്തരം നിലപാടുകളെ സാധൂകരിക്കുവാൻ മതേതരജനാധിപത്യത്തിന് ശക്തി പകരുവാനുള്ള അടവുനയം എന്ന് പേരിട്ടു. എന്നാൽ അടിസ്ഥാന ജനവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന മറ്റിടങ്ങളിൽ മതേതരത്വമെന്നും, ജനാധിപത്യമെന്നും പേരിട്ടു.
ഇന്നല്ലെങ്കിൽ നാളെ നാം കണ്ട സ്വപ്നം പൂവണിയുവാൻ ഇത്തരം അടവുനയങ്ങൾ ചിലപ്പോഴൊക്കെപ്രായോഗികമാക്കേണ്ടിവരും എന്ന് താത്വികാചാര്യടാർ പാർട്ടിക്ലാസുകൾ എടുത്തപ്പോൾപാടത്തും, പറമ്പിലും, വെയിലത്തും, മഴയത്തും എല്ലുമുറുകെ പണിയെടുത്ത് മതേതരത്വത്തെ നെഞ്ചോടു ചേർത്തുവച്ച സാധാരണക്കാരൻ അതെല്ലാം വിശ്വസിച്ചു. കാരണം ഈ കഷ്ടപ്പാടും ചൂഷണവും ഇന്നല്ലെങ്കിൽ നാളെ മാറും എന്ന വിശ്വാസത്തിൽ. പിന്നോക്ക/ദളിത് വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനാൽ ഇത്തരം കപടമതേതരത്വം തിരിച്ചറിയുവാനുള്ള അറിവ് അവർക്കില്ലായിരുന്നു. ഈ ചൂഷണമാണ് കഴിഞ്ഞ നാലു പതിറ്റാണ്ടായി കേരളത്തിൽ നിലനിൽക്കുന്നത്.
എന്നാൽ വിദ്യകൊണ്ടു സ്വതന്ത്രരാവുക എന്ന ഗുരുവിന്റെ സന്ദേശത്തിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടു ഒരു നൂറ്റാണ്ടിനു ശേഷം മഹാഗുരുവിന്റെ ദർശനങ്ങളും സന്ദേശങ്ങളും പിന്നോക്ക ജനവിഭാഗങ്ങളിൽ തിരിച്ചറിവ് സൃഷ്ടിച്ചപ്പോൾ കപടമതേതരത്വവും അതിന്റെ ഫലമായി സമൂഹത്തിൽ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ മേഖലയിൽ മതനിരപേക്ഷത നെഞ്ചോടു ചേർത്തുവച്ച വിഭാഗങ്ങൾ വഞ്ചിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞതിന്റെ ഫലമായി കുമാരനാശാന്റെ വാക്കുകൾക്ക് ഏറെ പ്രാധാന്യം നൽകി മാറ്റുവിൻ ചട്ടങ്ങളെ സ്വയം അല്ലെങ്കിൽ മാറ്റും അതുകളിനിങ്ങളെത്താൻ ഈ തിരിച്ചറിവിനെയാണ് ഇന്ന് കമ്മ്യൂണിസ്റ്റ് നേതാക്കൻമാരായ പിണറായി വിജയനും, വി.എസ്.അച്ചുതാനന്ദനുമൊക്കെ അതിരൂഷമായ ഭാഷയിൽ വിമർശിക്കുന്നത്."
കത്തോലിക്കാ കോൺഗ്രസിന്റെ യുവജനവിഭാഗം നേതാവായിരുന്ന മനോജ് കുരിശിങ്കലിനെ ആലപ്പുഴ പാർലമെന്റ് സീറ്റിൽ നിറുത്തി മത്സരിച്ചപ്പോൾ തീരദേശങ്ങളിൽ മത്സ്യത്തൊഴിലാളികളുടെ തൊപ്പിയും വച്ച് വള്ളത്തിന്റെ അമരത്ത് നിൽക്കുന്ന മനോജിനെ മനോജ് കുരിശിങ്കലെന്നും അവിടെ നിന്നും കയർഫാക്ടറി മേഖലയിൽ വന്നപ്പോൾ ഉടുത്തിരുന്ന ഡബിൾമുണ്ടിന്റെ ഒരു തല കയ്യിൽപ്പിടിച്ചുകൊണ്ടു നടക്കുന്ന മനോജിനെ ഡോ.കെ.എസ്.മനോജ് എന്നും പോസ്റ്റർ അടിച്ചു വോട്ടുവാങ്ങിയത് മതേതരത്വമോ? ന്യൂനപക്ഷ പ്രീണനമോ? എന്നിട്ട് ഇപ്പോൾ ആ മനോജ് എവിടെയാണ് പാർട്ടിയിൽ ഉണ്ടോ? അതുപോലെ മുസ്ലീമിനെ സ്വാധീ നിക്കാൻ കൊണ്ടുവന്ന എ.പി. അബ്ദുള്ളക്കുട്ടി എന്ന കമ്മ്യൂണിസ്റ്റുകാരൻ ഇപ്പോൾ എവിടെയാണ്. എറണാകുളത്തെ ക്രിസ്ത്യൻ വോട്ടുകൾക്കു വേണ്ടി മത്സരിപ്പിച്ച സിന്ധു ജോയിയെ കണ്ടുപിടിച്ച് മതേതരത്വം പറയിക്കാമോ?
വിദ്യകൊണ്ടു സ്വതന്ത്രരാകുവാൻ ഉദ്‌ബോധിപ്പിച്ച ശ്രീനാരായണഗുരുവിന്റെ നാമധേയത്തിലുള്ള കണ്ണൂർ എസ്.എൻ കോളേജിൽ നാക്കിന്റ ഇൻസ്‌പെക്ഷൻ ടീം വന്നപ്പോൾ എസ്.എഫ്.ഐ ക്കാരെ കൊണ്ട് അവരെ തടഞ്ഞ് ആ കോളേജിന് സ്വയംഭരണ സർവ്വകലാശാല പദവി തടഞ്ഞത് തൊട്ടടുത്തുള്ള കോഴിക്കോട് ഫറൂക്ക് കോളേജിന് ആ പദവി ലഭിക്കാൻ വേണ്ടിയായിരുന്നില്ലേ? ശ്രീനാരായണ കോളേജുകളിൽ മാത്രം വിദ്യാർത്ഥികളെക്കൊണ്ടു കലാപമുണ്ടാക്കി അവിടെ സംഘർഷാവസ്ഥ സൃഷ്ടിച്ചു ഈ സമുദായത്തിന് നല്ല വിദ്യാഭ്യാസം ലഭിക്കുന്നതിന് തടസം സൃഷ്ടിക്കുമ്പോൾ ഏതൊക്കെ ന്യൂനപക്ഷ കോളേജുകളിലുണ്ട് ഇത്തരം സമരാഭാസങ്ങൾ.
എസ്.എൻ.ഡി.പി യോഗമാണ് പരമ്പരാഗത ഇടതുപക്ഷ വിശ്വാസികളിലെ നയവ്യതിയാനത്തിനു കാരണം എന്നു പറഞ്ഞു കൊണ്ട് യോഗത്തിനും യോഗനേതൃത്വത്തിനുമെതിരെ വിഷം ചീറ്റുന്ന നേതാക്കൻമാർ ഒന്നു ചിന്തിക്കുക. പശ്ചിമ ബംഗാളിൽ ഇടതുപക്ഷ അടിത്തറ തകർന്നു തരിപ്പണമായത് എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തനമാണോ? ദിവസവും ഇപ്പോൾ നൂറ്റിയൊന്നാവർത്തിച്ച് മൊഴിഞ്ഞുകൊണ്ടിരിക്കുന്ന മതേതരത്വം എന്ന വാക്കിനോട് നീതി പുലർത്തി പ്രവർത്തിച്ചിട്ടുണ്ട് എന്ന് ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ പറയുവാൻ കഴിയുമോ? സ്വകാര്യലാഭത്തിനു വേണ്ടി ഗുരുദേവദർശനങ്ങളെ യോഗനേതാക്കൻമാർ വക്രീകരിക്കുന്നു എന്ന് ആക്ഷേപിക്കുന്ന നിങ്ങൾ, എന്തിനു വേണ്ടിയായിരുന്നു 17 കേസുകളിൽ പെട്ട് ജയിലിൽ നിന്ന് പരോളനുവദിച്ചു വന്ന അബ്ദുൾനാ ർ മദനിയുടെ വരവും കാത്ത് രണ്ടര മണിക്കൂർ സമയം കരുനാഗപ്പള്ളിയിൽ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റി വച്ച് കാത്തിരുന്നത് ?
അരുവിക്കര ഉപതെരഞ്ഞെടുപ്പിലുണ്ടായ അടിയൊഴുക്കിന്റെ യഥാർത്ഥ ചിത്രം മനസിലാക്കിയ കാനം രാജേന്ദ്രൻ ഉള്ളതു പറഞ്ഞപ്പോൾ അതിനെ പ്രതിക്രിയവാദമെന്നും, അന്തർധാരയെന്നും, വലതുപക്ഷ പിന്തിരിപ്പൻശക്തികളുമെന്നുള്ള വാചക കസർത്തിനുമപ്പുറം കാലത്തിന്റെ ചുവരെഴുത്ത് വായിക്കുവാനുള്ള തിരിച്ചറിവ്ഉണ്ടായിരിക്കണം നേതാക്കൻമാർക്ക്. നിരവധി തവണ എസ്.എൻ.ഡി.പി യോഗം പറഞ്ഞിരുന്നന്യൂനപക്ഷപ്രീണനം ഇന്ന് രാഷ്ട്രീയ കേരളവും പൊതുസമൂഹവും ശരിവച്ചിരിക്കുന്നു. ഇതിന് പരിഹാരം ഉണ്ടാക്കേണ്ടത് ബന്ധപ്പെട്ടവരുടെ കടമയാണ് അതു കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തലാണ്.
ഞങ്ങൾ ഒരിക്കലും കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് എതിരല്ല. ന്യൂനപക്ഷ പ്രീണനമാണ് ഭൂരിപക്ഷത്തിന്റെ കൊഴിഞ്ഞുപോക്കിനു കാരണം. ഇത് തടഞ്ഞു നിർത്തുവാനുള്ള കർമ്മപദ്ധതികൾ ആവിഷ്‌ക്കരിക്കണമെന്നാണ് ഞങ്ങൾ ഇതിലൂടെ ആഗ്രഹിക്കുന്നത്. ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ ഹിന്ദുക്കളാണെന്ന തിരിച്ചറിവ് പാർട്ടിക്കുണ്ടാവണം. അതിന് തയ്യാറായില്ലെങ്കിൽ കാലത്തിന്റെ കുത്തൊഴുക്കിൽ പലതും നാമാവശേഷമാവും......
അടിച്ചമർത്തലുകൾ ഒരു പരിധിക്കപ്പുറം നിലനിൽക്കില്ല...... " Article Credits JanamTV

Friday, July 10, 2015

കതിരൂര്‍ മനോജ് വധക്കേസ്: പി. ജയരാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കണ്ണൂര്‍: ആര്‍എസ്എസ് കണ്ണൂര്‍ ജില്ല ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്ന കതിരൂര്‍ മനോജ് വധവുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തലശേരി സെഷന്‍സ് കോടതിയിലാണ് അഭിഭാഷകനായ കെ വിശ്വന്‍ മുഖേന ജാമ്യാപേക്ഷ നല്‍കിയത്. തിങ്കളാഴ്ച പരിഗണിക്കും.
കേസില്‍ തന്നെ പ്രതിചേര്‍ക്കാന്‍ സാദ്ധ്യതയുണ്ടെന്നും ദേഹാസ്വാസ്ഥ്യം മൂലം ചികിത്സയിലാണെന്നുമാണ് ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരിക്കുന്നത്. കേസില്‍ ജയരാജന്റെ പങ്കിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കെയാണ് ജാമ്യാപേക്ഷ നല്‍കിയത്. കേസിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്ന് സിബിഐ നേരത്തെ ജയരാജനെ ചോദ്യം ചെയ്തിരുന്നു. സിബിഐയുടെ തിരുവനന്തപുരം ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തത്.
കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം അറസ്റ്റ് ചെയ്ത നാല് സിപിഎം പ്രവര്‍ത്തകര്‍ നല്‍കിയ മൊഴിയിലും ജയരാജനെതിരേ പരാമര്‍ശമുണ്ടായിരുന്നു. മനോജിനെ വധിക്കാന്‍ ആദ്യഗൂഢാലോചന നടന്നത് പി. ജയരാജന്റെ തറവാട് ക്ഷേത്രമായ കിഴക്കേ കതിരൂരിലെ പാറേക്കാവില്‍ വെച്ചാണെന്ന് ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് വ്യക്തമായിരുന്നു. ഇതിന് പിന്നാലെ സിപിഎം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി ടിഐ മധുസൂദനനെ അന്വേഷണ സംഘം പ്രതിപ്പട്ടികയില്‍ ചേര്‍ക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ജയരാജന്‍ ജാമ്യാപേക്ഷ നല്‍കിയത്.
ജയരാജന്റെ വിശ്വസ്ത അനുയായിയും മനസാക്ഷി സൂക്ഷിപ്പുകാരനുമായ വിക്രമനടക്കം 19 പേരെ പ്രതി ചേര്‍ത്ത് മാര്‍ച്ച് 7ന് തലശേരി സെഷന്‍സ് കോടതിയില്‍ കേസിലെ ആദ്യ കുറ്റപത്രം നല്‍കിയിരുന്നു. മനോജിന്റെ കൊലപാതകത്തിന് ശേഷം ജയരാജന്‍ പ്രസിഡന്റായിരുന്ന സഹരണ സംഘത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിലാണ് വിക്രമന്‍ രക്ഷപെട്ടത്.
മനോജിന്റെ വധത്തിനു ശേഷം പി ജയരാജന്റെ മകന്‍ ജെയിന്‍ രാജ് ആഹ്ലാദമറിയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതും വിവാദമായിരുന്നു. സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കളുടെയും ജില്ലാ നേതൃത്വത്തിന്റെയും അറിവോടെ നേരിട്ടാണ് കൊലപാതകം നടന്നതെന്നും ഗൂഢാലോചനയെകുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും കുറ്റപത്രത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് ഗൂഢാലോചനയെക്കുറിച്ച് സിബിഐ അന്വേഷണം ആരംഭിച്ചത്.
News Credits JanamTV News

Friday, May 16, 2014

കേന്ദ്ര മന്ത്രിമാര്‍ കൂട്ടത്തോടെ തോറ്റു

ന്യൂഡല്‍ഹി: ബി.ജെ.പി തരംഗത്തില്‍ വോട്ടുകള്‍ ചോര്‍ന്നപ്പോള്‍ മല്‍സരരംഗത്തുണ്ടായിരുന്ന കേന്ദ്രമന്ത്രിമാരില്‍ നല്ലൊരു പങ്കും ലോക്‌സഭാ സ്‌പീക്കര്‍ മീരാകുമാറും പരാജയം രുചിച്ചു. ബിഹാറിലെ സസാറാമിലാണ്‌ മീരാ കുമാര്‍ പരാജയപ്പെട്ടത്‌. ബി.ജെ.പിയിലെ ചെദി പസ്വാന്‍ അവരെ 63327 വോട്ടിനു തോല്‍പിച്ചു. ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയാണ്‌ തോറ്റവരില്‍ ഏറ്റവും പ്രമുഖന്‍. ഷോലാപുറില്‍ ബി.ജെ.പിയിലെ ശരദ്‌ ഭോണ്‍സ്‌ലെയോടാണ്‌ ഷിന്‍ഡെ തോറ്റത്‌. സാംഗ്ലിയില്‍ കേന്ദ്ര മന്ത്രി പ്രതീക്‌ പാട്ടീല്‍ ബി.ജെ.പിയിലെ സഞ്‌ജയ്‌കാക്ക പാട്ടിലിനോട്‌ പരാജയപ്പെട്ടു. ഭണ്ഡാര ഗോണ്ട്യയില്‍ ബി.ജെ.പിയിലെ നനാ പടോലെ എന്‍.സി.പിയുടെ മുന്‍ നിര നേതാവും കേന്ദ്ര മന്ത്രിയുമായ പ്രഫുല്‍ പട്ടേലിനെ പരാജയപ്പെടുത്തി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആര്‍.പി.എന്‍. സിംഗ്‌ ഉത്തര്‍പ്രദേശിലെ കുശി നഗറില്‍ ബി.ജെ.പിയുടെ രാജേഷ്‌ പാണ്ഡേയോട്‌ 85530 വോട്ടിനു പരാജയപ്പെട്ടു. ചിറ്റോര്‍ഗര്‍ സീറ്റില്‍ കേന്ദ്രമന്ത്രി ഗിരിജാ വ്യാസ്‌ ബി.ജെ.പിയിലെ ചന്ദ്ര പ്രകാശ്‌ ജോഷിയോട്‌ 316857 വോട്ടിനു പരാജയപ്പെട്ടു. കേന്ദ്രമന്ത്രിയും രാജസ്‌ഥാന്‍ പി.സി.സി പ്രസിഡന്റുമായ സച്ചിന്‍ പൈലറ്റ്‌ അജ്‌മീറില്‍ ബി.ജെ.പിയുടെ സന്‍വാര്‍ലാല്‍ ജാട്ടിനോട്‌ 171983 വോട്ടിനാണു തോറ്റത്‌. മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ കൂടിയായ കേന്ദ്ര ആരോഗ്യ മന്തി ഗുലാം നബി ആസാദ്‌ ബി.ജെപിയുടേ ജിതേന്ദ്ര സിംഗിനോട്‌ ഉധംപൂരില്‍ 60976 വോട്ടിനു തോറ്റു. ജീവിതത്തില്‍ ഇതേവരെ തെരഞ്ഞെടുപ്പില്‍ തോറ്റിട്ടില്ലാത്ത കേന്ദ്രമന്ത്രി ഫറൂഖ്‌ അബ്‌ദുള്ള ഇത്തവണ ശ്രീനഗറില്‍ പി.ഡി.പിയിലെ ടാരിഖ്‌ ഹമീഡ്‌ കാറയോട്‌ തുടക്കം മുതലേ പിന്നില്ലായിരുന്നു. 35000 വോട്ടിലധികം ഭൂരിപക്ഷത്തോടെയാണ്‌ കാറ ജയിച്ചത്‌. കേന്ദ്ര മന്ത്രി ധിന്‍ഷാ പട്ടേല്‍ ഗുജറാത്തിലെ ഖേദ മണ്ഡലത്തില്‍ ബി.ജെപിയിലെ ദേവുസിന്‍ഹ്‌ ചൗഹാനോടു പരാജയപ്പെട്ടു. ഗുജറാത്തിലെ തന്നെ ആനന്ദില്‍ കേന്ദ്രമന്ത്രി ഭരത്‌ സോളങ്കി ബി.ജെ.പിയുടെ ദിലിപ്‌ പട്ടേലിനോട്‌ പരാജയമടഞ്ഞു. ആന്ധ്രാപ്രദേശിലെ ആരുകു ലോക്‌സഭാ മണ്ഡലത്തിലെ കേന്ദ്ര മന്ത്രി വി. കിഷോര്‍ ചന്ദ്ര ദേവ്‌ വൈ.എസ്‌.ആര്‍. കോണ്‍ഗ്രസിലെ കെ.ഗീതയോട്‌ തോല്‍വിയടഞ്ഞു. പട്യാലയില്‍ ആം ആദ്‌മി പാര്‍ട്ടിയാണ്‌ ഒരു കേന്ദ്രമന്ത്രിയുടെ ജയം തടഞ്ഞത്‌. ഇവിടെ പരാജയപ്പെട്ടത്‌ കേന്ദമന്ത്രി പരിണീത്‌ കൗര്‍. മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ ഭാര്യയായ പരിണീതിനെ ആപ്പിലെ ഡോ. ധരം വീര ഗാന്ധി പരാജയപ്പെടുത്തി. കേന്ദ്ര ധനകാര്യ സഹമന്ത്രി നമോനാരായണ്‍ മീണയെ ദൗസയില്‍ തോല്‌പിച്ചത്‌ സഹോദരനായ ബി.ജെ.പി സ്‌ഥാനാര്‍ഥി ഹരിഷ്‌ ചന്ദ്ര മീണയാണ്‌. പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രിയായ വി.നാരായണ സ്വാമി പുതുച്ചേരിയില്‍ എ.എസ്‌ന്‍.ആര്‍.സിയിലെ ആര്‍. രാധാകൃഷ്‌ണന്‍ പരാജയപ്പെടുത്തി. ജോധ്‌പുരില്‍ കേന്ദ്രമന്ത്രി ചന്ദ്രേഷ്‌ കുമാരി കടോച്‌ പരാജയപ്പെട്ടു. ബി.ജെ.പിയുടെ പുതുമുഖം ഗജേന്ദ്ര സിംഗ്‌ ശേഖാവത്ത്‌ ആണ്‌ അവരെ പരാജയപ്പെടുത്തിയത്‌. രാഹുല്‍ ഗാന്ധിയുടെ ഉറ്റ അനുയായിയും കേന്ദ്ര മന്ത്രിയുമായ ഭന്‍വാര്‍ ജീതേന്ദ്ര സിംഗ്‌ ആള്‍വാറില്‍ ബി.ജെ.പിയുടെ ചന്ദ്രനാഥിനെതിരേ പരാജയപ്പെട്ടു. അതേസമയം കേരളത്തില്‍ നിന്നും മത്സരിച്ച അഞ്ചു കേന്ദ്രമന്ത്രിമാരും വിജയം നേടി. കെ. വി. തോമസ്‌ എറണാകുളത്ത്‌ നിന്നും മുല്ലപ്പള്ളി വടകരയില്‍ നിന്നും കൊടിക്കുന്നില്‍ സുരേഷ്‌ മാവേലിക്കരയില്‍ നിന്നും വേണുഗോപാല്‍ ആലപ്പുഴയില്‍ നിന്നും ശശി തരൂര്‍ തിരുവനന്തപുരത്ത്‌ നിന്നും വിജയം നേടി. രാഷ്‌ട്രീയ ജനതാദള്‍ നേതാവ്‌ ലാലുപ്രസാദിന്‌ സകല രീതിയിലും കാര്യങ്ങള്‍ കൈവിട്ടു പോയി. ബീഹാര്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ ലാലുവിന്റെ ഭാര്യ റാബ്രിദേവിയും മകള്‍ മിസാ ഭാരതിയും തോല്‍വി ഏറ്റുവാങ്ങി. സരണില്‍ മത്സരിച്ച റാബ്രിദേവി ബിജെപി സ്‌ഥാനാര്‍ത്ഥി രാജീവ്‌ പ്രതാപ്‌ റൂഡിയോട്‌ തോറ്റപ്പോള്‍ മിസാഭാരതി തോറ്റത്‌ മുന്‍ ആര്‍ജെഡി നേതാവ്‌ കൂടിയായ ബിജെപി സ്‌ഥാനാര്‍ത്ഥി രാം കൃപാല്‍ യാദവിനോടായിരുന്നു.

Monday, December 30, 2013

ഭസ്മാസുരന്റെ നരാവതാരം

അബദ്ധത്തില്‍ കൈ സ്വന്തം തലയില്‍വച്ച് കാലപുരി പൂകുന്നതിനു തലേന്ന് ഭസ്മാസുരന്‍ മഹാവിഷ്ണു രഹസ്യമായി ഒരു വരം നല്‍കിയിരുന്നുവെന്ന് മറാഠി ഭാഷയിലെഴുതപ്പെട്ട ‘ശിവലീലാമൃതം’ പറയുന്നു. കൊല്ലവര്‍ഷം 1126 ല്‍ ഭാരതദേശത്തില്‍ നസ്രാണിയായ പ്ലാത്തോട്ടത്തില്‍ ചാക്കോയുടെ മകന്‍ ജോര്‍ജായി നരജന്മമെടുത്ത് കേരളരാഷ്ട്രീയത്തിലെ അസുരന്മാരെയൊന്നൊന്നായി നിഗ്രഹിക്കും എന്നായിരുന്നു ആ വരം. വാര്‍ത്താചാനലുകള്‍ അതിന് ജോര്‍ജിനെ സഹായിക്കുമെന്ന ഭഗവാന്‍ കൂട്ടിച്ചേര്‍ത്തു. രണ്ടും നടപ്പായിക്കൊണ്ടിരിക്കുന്നു. ഇടതുവലതു മുന്നണികളില്‍ ഈവിധം നിഗ്രഹോത്സുകമായ രാഷ്ട്രീയജീവിതം നയിക്കുന്ന മറ്റാരുണ്ട്, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍തന്നെ? കുരുവിള, ജോസഫ്, ഗണേശ്, തിരുവഞ്ചൂര്‍…..ജോര്‍ജിന്റെ അവതാരലക്ഷ്യം മുടക്കംകൂടാതെ മുന്നേറുകതന്നെയാണ്. നാളിതുവരെ ഒരു മധ്യമപ്രവര്‍ത്തകനും കഴിയാത്തവിധം, രാഷ്ട്രീയരംഗത്തെ അഴിമതികളും ‘വിഷയാ’സക്തികളും മറനീക്കിക്കാണിക്കുന്നതില്‍ ജോര്‍ജിനുളള സിദ്ധി അപാരമാണ് എന്നുതന്നെ പറയണം. മുതിര്‍ന്ന രാഷ്ട്രീയനേതാക്കള്‍ മാത്രമല്ല ജോര്‍ജിന്റെ ഇരകള്‍. സിനിമാ-സിരീയല്‍ നടിമാര്‍, വ്യവസായികള്‍, ചെറുകിട രാഷ്ട്രീയക്കാര്‍, വന്‍കിട ഉദ്യോഗസ്ഥന്മാര്‍…. ആ പട്ടിക നീളുന്നു. നരാവതാരത്തില്‍ ഭസ്മാസുരന്‍ ചെയ്യാനിടയുളളതാണ് ജോര്‍ജ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന കാര്യത്തില്‍ ജോര്‍ജിനെങ്കിലും സംശയമേതുമില്ല; ചാനലുകള്‍ക്കും. സരിതാ-ശാലു-ഗണേഷ് വേട്ടയുടെ രണ്ടാംഘട്ടത്തില്‍ ജോര്‍ജ് തന്റെ ഇരയായി പ്രഖ്യാപിച്ചയാളാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. രമേശ് ചെന്നിത്തലക്കുവേണ്ടി നടത്തുന്ന ഒളിയുദ്ധമാണിതെന്ന് ശ്രുതിയുണ്ടെങ്കിലും നേര്‍യുദ്ധത്തിന്റെ ആളായാണ് പലരും ജോര്‍ജിനെ കാണുന്നത്. തനിക്കെതിരെ യൂത്തന്മാര്‍ പടയിളകിവന്നത് തിരുവഞ്ചൂരിന്റെ കളിയാണെന്നറിഞ്ഞതുതൊട്ടാണ് ജോര്‍ജ് രാധാകൃഷ്ണവധം ആട്ടക്കഥ ആടിത്തുടങ്ങിയത്. കലിയും കത്തിയും ഒന്നിച്ചാവാഹിച്ചാണ് പൂഞ്ഞാറന്റെ പടപ്പുറപ്പാട്. കഴിഞ്ഞയാഴ്ച അതിന്റെ തിരനോട്ടം നടന്നു. ഇനിയങ്ങോട്ട് എത്രരാത്രി എന്നേ നോക്കാനുളളൂ. തിരുവഞ്ചൂരിന്റെ കാര്യത്തില്‍ ഒരു തീരുമാനമാകും. 19ന് പീപ്പിള്‍ ചാനലിലായിരുന്നു തുടക്കം. നരേന്ദ്രമോദിയുടെ പ്രതിമായാത്രയില്‍ പങ്കെടുത്ത ജോര്‍ജ് ദേശീയമാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ കോണ്‍ഗ്രസ് ഒന്നിച്ചിളകി. ഉമ്മനും രാധയും ഗുജറാത്ത് മന്ത്രിമാരോടൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്ന ദൃശ്യം പുറത്തുവിട്ട് ജോര്‍ജ് മുറിച്ചുരിക തീര്‍ത്തു. പിറ്റേദിവസം, ഈ ഭക്ഷണവേളയില്‍ പങ്കെടുത്ത ഒരു മലയാളിവ്യവസായി ഗുജറാത്തില്‍ തിരുവഞ്ചൂരിന്റെ ബിനാമിയാണെന്ന് ജോര്‍ജ് തട്ടിവിട്ടു. സംഗതി പുകിലായി. ജോര്‍ജിനെതിരെ വാളോങ്ങിയ കോണ്‍ഗ്രസുകാര്‍ ഒന്നടങ്കം മാളത്തില്‍ ഒളിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ജോര്‍ജിന്റെ കോട്ടയം സംഭവത്തെ സമര്‍ഥമായി കാവിപൂശി ഒപ്പംനിന്നു. നരേന്ദ്രമോദിയുടെ വക്താക്കളായി സ്വയം ഈ ചാനല്‍ മുദ്രകുത്തിക്കഴിഞ്ഞതിനാല്‍, 21 ന് അവിടെയായി ജോര്‍ജിന്റെ അരങ്ങ്. തിരുവഞ്ചൂരിന്റെ മകന്‍ അര്‍ജുന്‍ അഭിലാഷ് മുരളീധരനെന്ന വ്യവസായിയുടെ ഒന്നിലധികം സ്ഥാപനങ്ങളില്‍ ഡയറക്ടറാണെന്നും ഇത് തിരുവഞ്ചൂരിന്റെ പണം ആ സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചിട്ടുളളതു കൊണ്ടാണെന്നും ജോര്‍ജ് പറഞ്ഞു. 900 പേജ് വരുന്ന രേഖകള്‍ തന്റെ കയ്യിലുണ്ട്. അഞ്ചുവര്‍ഷം മുന്‍പ് തെണ്ടിത്തിരിഞ്ഞു നടന്ന അഭിലാഷ് സ്വര്‍ണ്ണക്കടത്തുകാരനും ഭൂമിതട്ടിപ്പുകാരനും സ്റ്റീല്‍പ്ലാന്റുകളുടെ ഉടമയുമായതെങ്ങനെ? ജോര്‍ജിന്റെ ചോദ്യത്തിന് ഉത്തരം പറയാന്‍ ആരുമുണ്ടായില്ല. 22 ന് മാതൃഭൂമി ന്യൂസ് ആയി ജോര്‍ജിന്റെ വേദി. ഇതിനിടെ ഏഷ്യാനെറ്റ്, റിപ്പോര്‍ട്ടര്‍, മാതൃഭൂമി ചാനലുകളിലെത്തി അഭിലാഷ് സ്വയം ന്യായീകരിച്ച് തിരുവഞ്ചൂരിനെ കുപ്പിയിലിറക്കി. തിരുവഞ്ചൂരിനെക്കാള്‍ വലിയ നേതാവും അഭിലാഷിന്റെ പിന്നിലുണ്ട് എന്ന് ജോര്‍ജ് പറഞ്ഞത് ചാനല്‍ചര്‍ച്ചയാക്കിയില്ല; അത് ഉമ്മന്‍ചാണ്ടി തന്നെയാണെന്ന് ചില ചാനലുകള്‍ സൂചിപ്പിച്ചിട്ടും. പക്ഷെ കെ.സി. വേണുഗോപാലിനും ആന്റോ ആന്റണിക്കും അഭിലാഷുമായി ബിനാമി ബന്ധമുണ്ടെന്ന് ജോര്‍ജ് തറപ്പിച്ചു പറഞ്ഞു. അഥവാ ചാനല്‍ പറയിച്ചും-ശ്രദ്ധിക്കുക. ഇന്നുവരെ ഒരു നേതാവും ഈ ആരോപണം നിഷേധിച്ചിട്ടില്ല; വിശദീകരണം നല്‍കിയിട്ടുമില്ല. സരിതക്കേസിലുള്‍പ്പെടെ ജോര്‍ജ് വിരല്‍ ചൂണ്ടുന്ന കോണ്‍ഗ്രസ് നേതാക്കളാണ് ഇവര്‍. അന്ന് മാനനഷ്ടക്കേസ് കൊടുക്കുമെന്നു പറഞ്ഞിട്ട് ഒന്നും ചെയ്യാത്തവര്‍. അഭിലാഷ് മുരളീധരനെക്കാള്‍ വലിയ കൊമ്പന്മാരുടെ കമ്പനികളില്‍ വന്‍തുക ശമ്പളംപറ്റി കഴിയുന്ന തങ്ങളുടെ മക്കളെയോര്‍ത്താവണം, എന്തായാലും സി.പി.എം. നേതാക്കള്‍ നിശ്ശബ്ദത പാലിച്ചു. 22 ന്, കോണ്‍ഗ്രസ് നേതാക്കളും വക്താക്കളും പൂര്‍ണ്ണമായും ചാനല്‍ചര്‍ച്ചകളില്‍നിന്നു വിട്ടുനിന്നു. തിരുവഞ്ചൂരിനെക്കാള്‍ വലിയ ഏതുനേതാവിനാണ് അഭിലാഷുമായി സാമ്പത്തിക ബന്ധമുളളതെന്ന് ജോര്‍ജ് വെളിപ്പെടുത്തുന്നകാലം വരും. സ്വന്തമായി ഒന്നും കണ്ടെത്താന്‍ കഴിവില്ലാത്ത ചാനലുകള്‍ അതുവരെ കാത്തിരിക്കേണ്ടിയും വരും. ചുരുക്കത്തില്‍, ഇക്കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മലയാളത്തില്‍ വാര്‍ത്താചാനലുകളുടെ ജീവനോര്‍ജജം തന്നെ പി.സി. ജോര്‍ജാണ്. ജോര്‍ജിന്റെ വെളിപ്പെടുത്തലുകളും ഇടപെടലുകളുമില്ലെങ്കില്‍ എന്താകുമായിരുന്നു, ഇക്കാലത്തെ വാര്‍ത്താചാനല്‍ രാഷ്ട്രീയം എന്നാലോചിക്കാവുന്നതാണ്. കേരളരാഷ്ട്രീയം താന്‍ ശുദ്ധീകരിക്കും എന്നു പറഞ്ഞുകൊണ്ടേയിരിക്കുന്നു ജോര്‍ജ്. ഏതറ്റംവരെ ഈ ശുദ്ധീകരണ പ്രക്രിയ പോകും എന്നേ കാണാനുളളൂ. ഒന്നുറപ്പ്. യു.ഡി.എഫിലെ അഴിമതിഭൂതങ്ങളും കാമാസുരന്മാരും വിരണ്ടുകഴിഞ്ഞു. ഇനി ആരുടെ ശിരസ്സിലാണ് ജോര്‍ജിന്റെ കൈ വീഴുക എന്നാര്‍ക്കറിയാം?
Article Credits,കാഴ്ച,Shaji Jacob.Reportertv Channel News, Dec 24, 2013

ആറന്മുള: ഭൂമി പോക്കുവരവു ഉമ്മന്‍ചാണ്ടി സര്‍ക്കാരി​​​െ​ന്‍റ കാലത്തെന്ന് രേഖകള്‍: മുഖ്യമന്ത്രിയുടെ വാദം വീണ്ടും പൊളിയുന്നു

പത്തനംതിട്ട: ആറന്മുള വിമാനത്താവളനിര്‍മാണത്തിനു വിശാലമായ വയല്‍മേഖല പോക്കുവരവു ചെയ്‌തുകൊടുത്തതു വി.എസ്‌. അച്യുതാനന്ദന്‍ സര്‍ക്കാരാണെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വാദം പൊളിയുന്നു. ഭൂമിയുടെ പോക്കുവരവു നടന്നത്‌ ഈ യു.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്താണെന്നു രേഖകള്‍ വ്യക്‌തമാക്കുന്നു. ഭൂമി പോക്കുവരവു ചെയ്യാന്‍ പത്തനംതിട്ട ജില്ലാകലക്‌ടറായിരുന്ന പി. വേണുഗോപാല്‍ ഉത്തരവിട്ടത്‌ 2011 നവംബര്‍ 18 നാണ്‌. ഇതു സംബന്ധിച്ച്‌ 2012 ഫെബ്രുവരിയില്‍ ചീഫ്‌ സെക്രട്ടറിക്കു ജില്ലാകലക്‌ടര്‍ കത്തയച്ചിരുന്നു. ഭൂമിയുടെ പോക്കുവരവ്‌ ഇതുവരെ നടന്നിട്ടില്ലെന്ന്‌ ഈ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്‌. കോഴഞ്ചേരി അഡീഷണല്‍ തഹസീല്‍ദാര്‍ 2012 ഫെബ്രുവരി 17 നു ശേഷമാണു പോക്കുവരവു നടപടികള്‍ പൂര്‍ത്തിയാക്കിയത്‌. സംഭവം പരസ്യമായതോടെ വിവാദ ഉത്തരവ്‌ റദ്ദാക്കാനും ജില്ലാ കലക്‌ടര്‍ നടപടി സ്വീകരിച്ചു. എന്നാല്‍, ഇതിനെതിരേ വിമാനത്താവളനിര്‍മാതാക്കളായ കെ.ജി.എസ്‌. ഗ്രൂപ്പ്‌ ഹൈക്കോടതിയെ സമീപിച്ചു. കേസ്‌ കോടതിയുടെ പരിഗണനയിലാണ്‌. ആറന്മുള പുഞ്ചപ്പാടം നികത്തി എയര്‍സ്‌ട്രിപ്പ്‌ നിര്‍മിക്കാന്‍ കോഴഞ്ചേരി എഡ്യൂക്കേഷണല്‍ ആന്‍ഡ്‌ ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാന്‍ കെ.ജെ. ഏബ്രഹാം കലമണ്ണില്‍ വാങ്ങിയ 232 ഏക്കര്‍ ഉള്‍പ്പെടെ 106.5313 ഹെക്‌ടര്‍ പാടശേഖരമാണു പോക്കുവരവു ചെയ്‌തുകൊടുത്തത്‌. നിയമം മറികടന്ന്‌ 15 ഏക്കറില്‍ കൂടുതല്‍ ഭൂമി വാങ്ങിയ ഏബ്രഹാം കലമണ്ണിലിന്റെ പേരില്‍, പിന്നീടു മിച്ചഭൂമിക്കേസ്‌ എടുക്കുന്നതിനു സംസ്‌ഥാന ലാന്‍ഡ്‌ ബോര്‍ഡ്‌ അനുമതി നല്‍കിയിരുന്നു. വിമാനത്താവള നിര്‍മാണം ആരംഭിക്കത്തക്കവിധം, ചട്ടപ്രകാരം സത്വരനടപടി സ്വീകരിക്കണമെന്നുകാട്ടി 2010 നവംബര്‍ 12 നാണ്‌ അന്നത്തെ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ പത്തനംതിട്ട ജില്ലാ കലക്‌ടര്‍ക്കു കത്തയച്ചത്‌. നിലവിലുള്ള നിയമവ്യവസ്‌ഥകള്‍ക്കു വിധേയമായി, സ്വന്തംനിലയില്‍ ഭൂമി കണ്ടെത്തി, മുന്നോട്ടുപോകാമെന്നു ചൂണ്ടിക്കാട്ടി ഇടതുമന്ത്രിസഭ അതിനുമുമ്പുതന്നെ പദ്ധതിക്കു തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ നിലവിലുള്ള നിയമവ്യവസ്‌ഥകള്‍ പാലിക്കണമെന്ന വാചകം പദ്ധതി നടപ്പാക്കുന്നതിനു കെ.ജി.എസിനു തടസമായി. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണനിയമം, ഭൂപരിധിനിയമം, ഭൂപരിഷ്‌കരണനിയമം എന്നിവ മറികടക്കാതെ പദ്ധതി നടപ്പാക്കാന്‍ കഴിയില്ലെന്നു വ്യക്‌തമായതിനാലാണു വ്യവസായവകുപ്പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയെയും അന്നത്തെ വ്യവസായമന്ത്രി എളമരം കരീമിനെയും സ്വാധീനിച്ച്‌ ആറന്മുള ഗ്രാമത്തെ മുഴുവന്‍ വ്യവസായ മേഖലയായി പ്രഖ്യാപിക്കാന്‍ കെ.ജി.എസ്‌. കൂട്ടുനിന്നത്‌. ആറന്മുള വിമാനത്താവളത്തിനു ഭൂമി നികത്തിയത്‌ ഇടതുസര്‍ക്കാരിന്റെ കാലത്താണെന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതും തെറ്റാണെന്നു തെളിയുന്നു. 2003-04 ലാണ്‌ ഭൂമിയുടെ മുന്‍ ഉടമ ഏബ്രഹാം കലമണ്ണില്‍ വയല്‍ മധ്യത്തിലൂടെ ഒഴുകിയിരുന്ന കോഴിത്തോടും തോട്‌ പുറമ്പോക്കും കൈയേറി മണ്ണിട്ടുനികത്തിയത്‌. എ.കെ. ആന്റണിയായിരുന്നു അന്നത്തെ മുഖ്യമന്ത്രി. വയല്‍ നികത്തിയതിനെതിരേ അന്നു വന്‍ ജനകീയ പ്രക്ഷോഭമുണ്ടായി. വയല്‍ മധ്യത്തിലെ കരിമാരം കുന്ന്‌ ഇടിച്ചു വയല്‍ നികത്താന്‍ ഉപയോഗിച്ച ജെ.സി.ബി. നാട്ടുകാര്‍ തീയിട്ടതു സംബന്ധിച്ച കേസ്‌ ഇപ്പോഴും നിലവിലുണ്ട്‌. കെ.എസ്‌.കെ.ടി.യുവും വയല്‍ നികത്തിയതിനെതിരേ കേസ്‌ കൊടുത്തിരുന്നു.
News Credits,Mangalam Daily,Dec 30, 2013

Saturday, December 14, 2013

അരയ്‌ക്കുതാഴെ തളര്‍ന്ന കുട്ടികളുടെ അച്‌ഛന്‍ മുഖ്യമന്ത്രിയെ കാണാനാകാതെ തൂങ്ങിമരിച്ചു

അഞ്ചല്‍ (കൊല്ലം): അരയ്‌ക്കുതാഴെ തളര്‍ന്ന രണ്ട്‌ ആണ്‍മക്കളെ ചുമലേറ്റി ജനസമ്പര്‍ക്കപരിപാടിക്കെത്തിയ ഗൃഹനാഥന്‍ മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ കഴിയാത്ത നിരാശയില്‍ ജീവനൊടുക്കി. അഞ്ചല്‍, തോയിത്തല ശ്രീദേവിമന്ദിരത്തില്‍ സുശീലനാ(47)ണു മക്കള്‍ക്കു ചികിത്സാസഹായം ലഭിക്കാത്തതില്‍ മനംനൊന്ത്‌ വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ചത്‌. സുശീലന്റെ മരണത്തോടെ ഭാര്യയും കിടക്കയില്‍നിന്ന്‌ എഴുന്നേല്‍ക്കാനാവാത്ത രണ്ടു മക്കളും അനാഥരായി. മൂത്തമകന്‍ അതുലിന്‌ എട്ടുവയസുള്ളപ്പോഴാണ്‌ അപൂര്‍വരോഗം പിടിപെട്ടത്‌. അരയ്‌ക്കുതാഴെ പൂര്‍ണമായി തളര്‍ന്നതിനേത്തുടര്‍ന്നു നിരവധി ചികിത്സകള്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. ഇളയകുട്ടി അഖിലിനും എട്ടുവയസായപ്പോള്‍ ഇതേ രോഗം പിടിപെട്ടു. ശയ്യാവലംബികളായ മക്കളെ കണ്ണിലെണ്ണയൊഴിച്ചു ശുശ്രൂഷിച്ചിരുന്നതു സുശീലനാണ്‌. ഭാര്യ കശുവണ്ടി ഫാക്‌ടറിയില്‍ ജോലിചെയ്‌താണു കുടുംബം പുലര്‍ത്തിയിരുന്നത്‌. ഭാര്യക്കു ജോലിയില്ലാത്തപ്പോള്‍ സുശീലനും കൂലിപ്പണിക്കു പോയിരുന്നു. സ്‌കൂളില്‍ പോകാന്‍ കഴിയാത്തതിനാല്‍ ബി.ആര്‍.സിയില്‍നിന്ന്‌ അധ്യാപകര്‍ വീട്ടിലെത്തിയാണു കുട്ടികളെ പഠിപ്പിച്ചിരുന്നത്‌. ഇരുവരും പഠിക്കാന്‍ സമര്‍ഥരായിരുന്നു. പ്രതിസന്ധികള്‍ തരണം ചെയ്‌ത്‌ അതുല്‍ 10-ാം ക്ലാസ്‌ വരെയെത്തി, അഖില്‍ ഏഴിലും. മക്കളുടെ ചികിത്സക്കായി ആകെയുള്ള 10 സെന്റ്‌ ഭൂമിയും വീടും പണയപ്പെടുത്തി. ഒരുപാടു പണം ചെലവഴിച്ച്‌ കടത്തിലായി. മക്കളുടെ ചികിത്സയ്‌ക്കു മറ്റു മാര്‍ഗമില്ലാതെ വന്നപ്പോഴാണു ജനസമ്പര്‍ക്കപരിപാടിയെക്കുറിച്ച്‌ അറിഞ്ഞത്‌. മുമ്പ്‌ അപേക്ഷിച്ചവര്‍ക്കുപുറമേ പുതുതായി നല്‍കുന്ന അപേക്ഷകളും പരിഗണിക്കുമെന്നറിഞ്ഞ്‌ ഒരു പ്രാദേശികനേതാവിനൊപ്പം 12-നു രാവിലെ ജനസമ്പര്‍ക്കപരിപാടി നടക്കുന്ന കൊല്ലത്ത്‌ രണ്ടുമക്കളുമൊത്ത്‌ എത്തി. വന്‍ജനക്കൂട്ടത്തിനിടെ അര്‍ധരാത്രിവരെ കാത്തിരുന്നിട്ടും മുഖ്യമന്ത്രിയെ കണ്ട്‌ അപേക്ഷ നല്‍കാനായില്ല. ഒടുവില്‍ പ്രാദേശികനേതാവു മുഖേന അപേക്ഷ മുഖ്യമന്ത്രിയുടെ പി.എയെ ഏല്‍പ്പിച്ചു മടങ്ങി. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ വീട്ടിലെത്തിയ സുശീലന്‍ മുഖ്യമന്ത്രിയെ കാണാന്‍ കഴിയാത്തതിലുള്ള കടുത്ത നിരാശ ഭാര്യയോടു പ്രകടിപ്പിച്ചു. സന്ധ്യയോടെ പുറത്തിറങ്ങിയ സുശീലനെ പിന്നീട്‌ റബര്‍തോട്ടത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം പുനലൂര്‍ താലൂക്കാശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. എന്നാല്‍, സുശീലന്റെ ആത്മഹത്യ ജനസമ്പര്‍ക്കപരിപാടിയില്‍ മുഖ്യമന്ത്രിയെ കാണാന്‍ കഴിയാത്തതിനാലാണെന്ന പ്രചാരണം അടിസ്‌ഥാനരഹിതമാണെന്ന്‌ അദ്ദേഹത്തിന്റെ ഓഫീസ്‌ അറിയിച്ചു. മുഖ്യമന്ത്രി ഇവരില്‍നിന്ന്‌ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. പ്രത്യേക പരിഗണനവേണ്ട കേസായതിനാല്‍ അപേക്ഷ തിരുവനന്തപുരത്തേക്കു കൊണ്ടുപോകുകയാണെന്നും ഉടന്‍ തീരുമാനമുണ്ടാകുമെന്നും സുശീലനെ അറിയിച്ചിരുന്നു. സുശീലന്റെ മക്കള്‍ക്കു ചികിത്സാസഹായം അനുവദിക്കുക, റേഷന്‍ കാര്‍ഡ്‌ ബി.പി.എല്‍. ആക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പരിശോധിച്ച്‌ ഉടന്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു.

അധികൃതരുടെ ഉറപ്പ്‌ പാഴായി; വീടിനു മുന്നിലെ വഴി തുറക്കാതെ കാല്‍ നൂറ്റാണ്ടായി സുജാത കാത്തിരിക്കുന്നു
ചെറുതോണി : വിധി സമ്മാനിച്ച വേദനകളെ നിറഞ്ഞ മനസോടെ പുഞ്ചിരിച്ചുകൊണ്ട്‌ സ്വീകരിക്കുമ്പോഴും സുജാതയുടെ മനസ്‌ നുറുങ്ങിയിട്ടില്ല. നാല്‌പത്‌ വയസ്‌ പിന്നിടുന്നതിനിടെ ലോകത്തിന്റെ നിറവ്യത്യാസങ്ങള്‍ ഏറെ കണ്ടു. സഹന പാതകള്‍ നിരവധി താണ്ടി. പഠിച്ചു നേടിയ പ്രീഡിഗ്രി യോഗ്യതയേക്കാള്‍ പതിന്മടങ്ങ്‌ വിവരങ്ങള്‍ വായനയിലൂടെയും സ്വന്തം അനുഭവത്തിലൂടെയും സ്വായത്തമാക്കി. എന്നാല്‍ തന്റെ ചെറിയൊരു ജീവിത ആവശ്യം നിറവേറ്റണമെന്ന അപേക്ഷ ഗ്രാമീണ അധികാര കേന്ദ്രങ്ങള്‍ തികഞ്ഞ അവജ്‌ഞയോടെ തള്ളിക്കളഞ്ഞത്‌ കാല്‍ നൂറ്റാണ്ടുകാലത്തെ ഏറ്റവും വലിയ മുറിപ്പാടായി മനസില്‍ അവശേഷിക്കുന്നു. മറ്റുള്ളവരെപ്പോലെ ജീവിക്കാനുള്ള ആഗ്രഹമുണ്ടെങ്കിലും ദൈവം വഴിതെളിച്ച പാതയിലൂടെ യാത്ര തുടരുന്ന സുജാതയ്‌ക്ക്‌ ഒരടി സഞ്ചരിക്കണമെങ്കില്‍ വീല്‍ ചെയറിന്റെ സഹായം വേണം. ഒഴിവാക്കാനാകാത്ത അവസരങ്ങളില്‍ ആശുപത്രിയില്‍ പോയേ തീരൂ. പ്രാര്‍ത്ഥനയ്‌ക്കായി പള്ളിയില്‍ പോണമെന്ന്‌ ചിന്തിച്ചാലും ചെറിയൊരു പ്രതിബന്ധമുണ്ട്‌. വീടിന്‌ മുന്നില്‍ വഴിമുടക്കുന്ന രണ്ട്‌ പോസ്‌റ്റുകള്‍. തടിയംപാട്‌ ടൗണിനോട്‌ ചേര്‍ന്ന പെരുമ്പാട്ട്‌ വീടിന്റെ തൊട്ടുമുന്നിലുള്ള ഒരു വൈദ്യുതി പോസ്‌റ്റും ടെലഫോണ്‍ പോസ്‌റ്റുമാണ്‌ സുജാതയുടെ സ്വപ്‌നങ്ങള്‍ തല്ലിക്കെടുത്തുന്നത്‌. പോസ്‌റ്റുകള്‍ മാറ്റി സ്‌ഥാപിച്ചാല്‍ മാത്രമേ വീടിന്റെ മുറ്റത്തേയ്‌ക്ക്‌ വാഹനം കടന്നുവരൂ. നിസാര ചിലവില്‍ നടത്താവുന്ന ഇക്കാര്യത്തിന്‌ അധികാരികള്‍ മുന്നിട്ടിറങ്ങണമെന്ന്‌ മാത്രം. പോസ്‌റ്റുകള്‍ മാറ്റി സ്‌ഥാപിക്കാന്‍ കനിവുണ്ടാകണമെന്ന്‌ പ്രാദേശിക ജനപ്രതിനിധികളോട്‌ നിരവധി തവണ കേണപേക്ഷിച്ചു. ഉടന്‍ നടപടി സ്വീകരിക്കാമെന്ന മറുപടിയല്ലാതെ ഫലമൊന്നും ഉണ്ടായില്ല. രണ്ടു വര്‍ഷം മുമ്പ്‌ കെ.എസ്‌.ഇ.ബോര്‍ഡില്‍ നേരിട്ടെത്തി ആവലാതി ഉന്നയിച്ചിരുന്നു. ഇവിടെയും പ്രയോജനം ഒന്നുമുണ്ടായില്ല. ടെലിഫോണ്‍ പോസ്‌റ്റ്‌ ഇപ്പോള്‍ വെറും കാഴ്‌ച വസ്‌തു മാത്രമാണ്‌. കേബിളുകള്‍ സ്‌ഥാപിക്കപ്പെട്ടതോടെ ഈ പോസ്‌റ്റുകള്‍ ഉപയോഗത്തിലില്ല. എന്നാല്‍ സുജാതയുടെ വീടിന്‌ മുന്നില്‍ ഗതാഗതം മുടക്കാന്‍ ടെലിഫോണ്‍ പോസ്‌റ്റും പ്രധാന പങ്ക്‌ തന്നെ വഹിക്കുന്നു. 25 വര്‍ഷം മുമ്പ്‌ 1988 ല്‍ ഡിസംബര്‍ ഏഴിന്‌ മുരിക്കാശേരിക്കടുത്ത്‌ ഉപ്പുതോട്ടിലുണ്ടായ ബസപകടമാണ്‌ തടിയംപാട്‌ പെരുമ്പാട്ട്‌ സുജാതയെ കിടപ്പിലാക്കിയത്‌. അരയ്‌ക്കു താഴെ ചലനശേഷി നഷ്‌ടപ്പെട്ടെങ്കിലും നിത്യജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ പുഞ്ചിരിയോടെ നേരിടാനുള്ള മനോധൈര്യമാണ്‌ സുജാതയെ വ്യത്യസ്‌തയാക്കിയത്‌. സഹപാഠികളായ എട്ടുപേരുടെ ജീവന്‍ കവര്‍ന്ന അപകടത്തിന്റെ 25-ാം ഓര്‍മദിനമായിരുന്ന ഡിസംബര്‍ ഏഴിന്‌ പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കണമെന്ന്‌ ഏറെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ടാക്‌സി വാഹനം വീട്ടുമുറ്റത്തേയ്‌ക്ക്‌ കടന്നുവരാത്തതിനാല്‍ ഇത്‌ മുടങ്ങി. മറ്റാരെങ്കിലും എടുത്ത്‌ വാഹനത്തില്‍ കയറ്റുന്നകാര്യം സുജാത ഇഷ്‌ടപ്പെടുന്നില്ല. അതുകൊണ്ടു തന്നെ ഈ ഉദ്യമത്തിന്‌ തുനിഞ്ഞതുമില്ല. കോളജില്‍ നടന്ന പ്രത്യേക അനുസ്‌മരണ ചടങ്ങിലും പങ്കെടുക്കാന്‍ കഴിഞ്ഞില്ല. സ്വപ്‌നങ്ങള്‍ക്ക്‌ നിറം പകരുമെന്ന പ്രത്യാശയില്‍ സുജാത കാത്തിരിക്കുന്നു. നിറപുഞ്ചിരിയോടെ...... News Credits,Mangalam Daily,December 15, 2013

Wednesday, October 30, 2013

വിവാദപരാമര്‍ശങ്ങള്‍ ശരിവച്ച്‌ ശ്രീധരന്‍ നായരുടെ രഹസ്യമൊഴി

പത്തനംതിട്ട: ടീം സോളാറിനു പണം കൈമാറാന്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ പ്രേരണയായെന്ന മല്ലേലില്‍ ശ്രീധരന്‍നായരുടെ വിവാദപരാമര്‍ശം ശരിവച്ച്‌ അദ്ദേഹത്തിന്റെ രഹസ്യമൊഴിപ്പകര്‍പ്പ്‌. ശ്രീധരന്‍നായരുടെ പരാതി അന്വേഷിച്ച്‌ കുറ്റപത്രം സമര്‍പ്പിച്ച ഉദ്യോഗസ്‌ഥര്‍, സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കു ക്ലീന്‍ചിറ്റ്‌ നല്‍കിയത്‌ യാഥാര്‍ഥ്യത്തിനു നിരക്കുന്നതല്ലെന്ന്‌ രഹസ്യമൊഴി വെളിപ്പെടുത്തുന്നു. സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്‌. നായര്‍ക്ക്‌ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ബന്ധമുണ്ടെന്നും ശ്രീധരന്‍നായരുടെ രഹസ്യമൊഴിയില്‍ സൂചനയുണ്ട്‌. സോളാര്‍ പദ്ധതിക്കു പണം മുടക്കുന്നതില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ മുഖ്യമന്ത്രിയോടോ വ്യവസായമന്ത്രിയോടോ നേരിട്ടു സംസാരിക്കാമെന്നു സരിത പറഞ്ഞിരുന്നതായി ശ്രീധരന്‍നായരുടെ മൊഴി വ്യക്‌തമാക്കുന്നു. ശ്രീധരന്‍നായര്‍ മുമ്പു മാധ്യമങ്ങളോട്‌ വ്യക്‌തമാക്കിയതില്‍നിന്നു രഹസ്യമൊഴിക്ക്‌ അണുവിട വ്യത്യാസമില്ല.
കഴിഞ്ഞവര്‍ഷം ജൂലൈ ഒന്‍പതിനാണ്‌ ശ്രീധരന്‍നായര്‍ ലക്ഷ്‌മിനായര്‍ എന്ന സരിതയുമൊത്ത്‌ മുഖ്യമന്ത്രിയെ കണ്ടത്‌. സെക്രട്ടേറിയറ്റ്‌ ഗേറ്റിനു മുന്നില്‍ സെക്യൂരിറ്റി ഉദ്യോഗസ്‌ഥര്‍ തടസം പറയാതെ ശ്രീധരന്‍നായരുടെ വാഹനം കയറ്റിവിട്ടു. ലക്ഷ്‌മിനായര്‍ പറഞ്ഞിട്ടാണിതെന്നു മൊഴിയില്‍ വ്യക്‌തമാക്കുന്നു. നോര്‍ത്ത്‌ ബ്ലോക്കിനു മുന്നില്‍ ലക്ഷ്‌മിനായര്‍ കാത്തുനിന്നിരുന്നു. ബഹുമാനത്തോടെയാണു കാവല്‍കാരന്‍ ലക്ഷ്‌മിനായരെ കടത്തിവിട്ടത്‌. ജോപ്പനുമായി സംസാരിച്ചശേഷമാണു മുഖ്യമന്ത്രിയെ നേരില്‍കണ്ടത്‌. അപ്പോള്‍ ആര്‍. ശെല്‍വരാജ്‌ എം.എല്‍.എയും അവിടെയുണ്ടായിരുന്നു. ലക്ഷ്‌മിനായരാണ്‌ ശ്രീധരന്‍നായരെ മുഖ്യമന്ത്രിക്കു പരിചയപ്പെടുത്തിയത്‌. ഈ സമയം ക്രഷര്‍ ഓണേഴ്‌സ്‌ അസോസിയേഷന്റെ ഒരു നിവേദനവും ശ്രീധരന്‍നായര്‍ മുഖ്യമന്ത്രിക്കു കൈമാറി. നിങ്ങളെപ്പോലുള്ളവര്‍ ഇത്തരം പ്ലാന്റുകള്‍ സ്‌ഥാപിച്ചാലേ നമ്മുടെ നാട്ടിലെ വൈദ്യുതിക്ഷാമം പരിഹരിക്കാനാവൂ എന്നും സബ്‌സിഡിയടക്കം സഹായസഹകരണങ്ങളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞതായി രഹസ്യമൊഴിയില്‍ വ്യക്‌തമാക്കുന്നു. ടീം സോളാര്‍ കമ്പനിയുടെ സി.ഇ.ഒ: ഡോ.ആര്‍.ബി. നായര്‍ എന്ന ബിജു രാധാകൃഷ്‌ണന്‍, തനിക്കു ഡല്‍ഹിയില്‍ വലിയ ബന്ധമുണ്ടെന്നും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായരുമായി അടുത്ത പരിചയമുണ്ടെന്നും പറഞ്ഞതായി ശ്രീധരന്‍നായരുടെ മൊഴിയിലുണ്ട്‌.
മല്ലേലില്‍ ശ്രീധരന്‍നായര്‍ നല്‍കിയ രഹസ്യമൊഴിയുടെ പൂര്‍ണരൂപം
-------------------------
കോന്നി അട്ടച്ചാക്കലാണ്‌ വീട്‌. എനിക്ക്‌ ബിസിനസ്‌ ആണ്‌ ജോലി. മല്ലേലില്‍ ഇന്‍ഡസ്‌ട്രീസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ മാനേജിംഗ്‌ ഡയറക്‌ടറാണ്‌..... വ്യാവസായിക ആവശ്യവുമായി ബന്ധപ്പെട്ട്‌ എനിക്ക്‌ പ്രതിമാസം അഞ്ചുലക്ഷം രൂപയോളം വൈദ്യുതിചാര്‍ജ്‌ വരും. ഉപയോഗത്തിനും പരിമിതികള്‍ വേറെയുമുണ്ട്‌.
സ്വന്തമായി വൈദ്യുതി ഉത്‌പാദിപ്പിച്ച്‌ പവര്‍ഗ്രിഡിലേക്ക്‌ ഫീഡ്‌ ചെയ്‌ത്‌ കണ്‍സ്യൂം ചെയ്യുന്നതിനായി ഞാന്‍ ആലോചിച്ചുവരവേ 2012 മേയ്‌മാസം മലയാള മനോരമ വീട്‌പ്രസിദ്ധീകരണം വായിച്ചപ്പോള്‍ സോളാര്‍ പവര്‍ ജനറേഷന്‍ വ്യാവസായിക അടിസ്‌ഥാനത്തില്‍ ചെയ്യാന്‍ ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊലൂഷന്‍സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന സ്‌ഥാപനത്തിന്റെ പരസ്യം കാണാന്‍ ഇടയായി. പരസ്യത്തില്‍ കാണിച്ചിരുന്ന മൊബൈല്‍ നമ്പരില്‍ ഞാന്‍ കോണ്‍ടാക്‌റ്റ്‌ ചെയ്‌തു. ലക്ഷ്‌മി നായര്‍ എന്ന്‌ സ്വയം പരിചയപ്പെടുത്തിയ സ്‌ത്രീ ഫോണ്‍ എടുത്തു. ..........വിശദമായി സംസാരിക്കാന്‍ ടിയാള്‍ എന്നോട്‌ ഒരു അപ്പോയ്‌മെന്റ്‌ ആവശ്യപ്പെട്ടു. ഞാന്‍ അപ്പോയ്‌ന്റ്‌മെന്റ്‌ കൊടുത്തപ്രകാരം മേയ്‌ പകുതിക്കുശേഷം ടിയാള്‍ എന്റെ ഓഫീസില്‍ വന്നുകണ്ടു. രാവിലെയാണ്‌ വന്നത്‌. ഡേറ്റ്‌ ഓര്‍മ്മയില്ല. ടിയാള്‍ക്കൊപ്പം ശരണ്‍ കെ. ശശി എന്ന്‌ പറയുന്നയാളും ഉണ്ടായിരുന്നു. കൂടാതെ അവര്‍ വന്ന കാര്‍ ഡ്രൈവറും ഉണ്ടായിരുന്നു. .................
ആദ്യറൗണ്ട്‌ ചര്‍ച്ചകഴിഞ്ഞ്‌ ലക്ഷ്‌മി നായരും ചരണും മടങ്ങി. കമ്പിനി സി.ഇ.ഒ ഡോ. ആര്‍.ബി. നായര്‍ വിളിക്കുമെന്നുപറഞ്ഞാണ്‌ മടങ്ങിയത്‌. പിന്നീട്‌ ഒരുദിവസം ഡോ. ആര്‍.ബി. നായര്‍ എന്ന്‌ പരിചയപ്പെടുത്തി എനിക്ക്‌ ഫോണ്‍ വന്നു. കമ്പനി സി.ഇ.ഒ ആണെന്നും ഇന്റര്‍നാഷണല്‍ ടീം സോളാര്‍ കമ്പനിയുടെ യു.കെ ആസ്‌ഥാനമായ ഡയറക്‌ടര്‍ബോര്‍ഡ്‌ മെമ്പറാണെന്നും പറഞ്ഞു. ........
ഒരാഴ്‌ചയ്‌ക്കുശേഷം ലക്ഷ്‌മി നായരും ശരണുംകൂടി വീണ്ടും എന്റെ ഓഫീസില്‍ വന്നു.... എന്നോട്‌ ഓഫീസില്‍ സംസാരിച്ചിരിക്കവേ ലക്ഷ്‌മി നായര്‍ക്ക്‌ ഒരു ഫോണ്‍കോള്‍ വന്നു. എക്‌സ്‌ക്യൂസ്‌ മീ.. എന്നു പറഞ്ഞുകൊണ്ട്‌ കോള്‍ ജോപ്പന്‍ ചേട്ടന്റേതാണെന്നുപറഞ്ഞു പുറത്തേക്കിറങ്ങി സംസാരിച്ചു. സംസാരവിഷയം പുറത്തുനിന്ന്‌ സംസാരിച്ചത്‌ കേട്ടില്ല.
അതിനിടെ ഫോണില്‍ സംസാരിച്ചുകൊണ്ട്‌ ടിയാള്‍ വീണ്ടും ഓഫീസില്‍ കയറിവന്നു. സ്‌പീക്കര്‍ ഫോണില്‍ ഇട്ട്‌ സംസാരം തുടര്‍ന്നു. സംസാരം സ്‌പീക്കര്‍ ഫോണ്‍വഴി ഞാനും കേട്ടു. കുശലാന്വേഷണമായിരുന്നു. വീണ്ടും എന്നാണ്‌ കാണുന്നത്‌? എന്നിവയൊക്കെയാണ്‌ ഞാന്‍ കേട്ടത്‌. ആരാണെന്ന്‌ ഫോണ്‍ സംഭാഷണം തീര്‍ന്നശേഷം ഞാന്‍ ചോദിച്ചപ്പോള്‍ ബഹു. സംസ്‌ഥാന മുഖ്യമന്ത്രിയുടെ പെഴ്‌സണല്‍ സെക്രട്ടറി ജോപ്പന്‍ ചേട്ടനാണ്‌ എന്നു ലക്ഷ്‌മി നായര്‍ പറഞ്ഞു....മൂന്ന്‌ മെഗാവാട്ട്‌ സോളാര്‍ പ്രോജക്‌ട്‌ ആണ്‌ ഞാന്‍ ആവശ്യപ്പെട്ടത്‌. അതിലേക്ക്‌ 45 കോടി രൂപ മുതല്‍മുടക്ക്‌ വരുമെന്നും 60 ശതമാനം തുക സര്‍ക്കാര്‍ സബ്‌സിഡി ലഭിക്കുമെന്നും ശേഷിച്ച തുകയില്‍ 5 കോടി രൂപ പ്ര?മോട്ടേഴ്‌സ്‌ മാര്‍ജിനലായി തന്നാല്‍ ബാക്കി ലോണ്‍ തരപ്പെടുത്താമെന്നും ടിയാള്‍ പറഞ്ഞ്‌ വിശ്വസിപ്പിച്ചു. നെഗോഷിയേറ്റ്‌ ചെയ്‌തതില്‍ 45 കോടി രൂപ എന്നത്‌ 39 കോടി 75 ലക്ഷം രൂപയായി ടിയാള്‍ സമ്മതിച്ചു........ സാറിന്‌ വിശ്വാസക്കുറവുണ്ടെങ്കില്‍, ആധികാരികതയില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ മുഖ്യമന്ത്രിയോടൊ വ്യവസായ മന്ത്രിയോടോ നേരിട്ട്‌ സംസാരിക്കാമെന്നും ടിയാള്‍കൂടി ഒപ്പം വരാമെന്നും എന്നോട്‌ പറഞ്ഞു. ഞാന്‍ അല്‍പ്പം സാവകാശം ചോദിച്ചു.
2012 ജൂണ്‍ 22 ന്‌ ലക്ഷ്‌മി നായരും ശരണും ഡ്രൈവറുമൊത്ത്‌ എന്നെ വീണ്ടും ഓഫീസില്‍ വന്നുകണ്ടു. ഫോണില്‍ വിളിച്ച്‌ അപ്പോയ്‌മെന്റ്‌ എടുത്താണ്‌ വന്നത്‌. അതുപോലെ ഇത്തവണയും വന്നു. പ്രോജക്‌ടിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്‌തു. സൈറ്റിനെപ്പറ്റി കൂടുതലായി തിരക്കി. ഏതെങ്കിലും കിന്‍ഫ്രാപാര്‍ക്ക്‌ വി-വണ്‍, ഇന്‍ഡസ്‌ട്രിയല്‍ എസ്‌റ്റേറ്റ്‌ വി-വണ്‍ പത്തനംതിട്ട ജില്ലയിലാകട്ടെ എന്ന്‌ ഞാന്‍ സജസ്‌റ്റ്‌ ചെയ്‌തു. മാക്‌സിമം ഔട്ട്‌പുട്ട്‌ കിട്ടണമെങ്കില്‍ കേരളത്തില്‍ പാലക്കാട്ട്‌ വാളയാറിലേ ഉള്ളുവെന്നും അല്ലെങ്കില്‍ തമിഴ്‌നാട്ടില്‍ പോകണമെന്നും ലക്ഷ്‌മി നായര്‍ എന്നെ പറഞ്ഞ്‌ മനസിലാക്കി.
പാലക്കാട്ട്‌ കിന്‍ഫ്രയുമായി ധാരണയുണ്ടെന്നും വ്യവസായ മന്ത്രിയുടെ സാന്നിധ്യത്തില്‍ ഉണ്ടാക്കിയ ധാരണയാണെന്നും സൈറ്റ്‌ ഇഷ്‌ടപ്പെടുന്നെങ്കില്‍ പ്ര?സീഡ്‌ ചെയ്യാമെന്നും പറഞ്ഞു. 25 ാം തീയതി എത്താമെന്നും അന്നുരാവിലെ പത്തുമണിക്ക്‌ പാലക്കാട്ട്‌ ടിയാള്‍ എത്തിക്കൊള്ളാമെന്നും ടിയാള്‍ പറഞ്ഞപ്രകാരം ഞാന്‍ എന്റെ ആണ്‍മക്കള്‍ രണ്ടുപേരും സുഹൃത്തായ അഡ്വ. അജിത്‌കുമാറും, ജ്യോതിലാലും കൂടി എന്റെ ഡ്രൈവറുമൊത്ത്‌ എന്റെ വാഹനത്തില്‍ പത്തുമണിക്ക്‌ രാവിലെ പാലക്കാട്ട്‌ സൂര്യ റസിഡന്‍സി ഹോട്ടലിന്‌ മുന്‍വശമെത്തി. അവിടെ ലക്ഷ്‌മി നായരും ശരണും എത്തിച്ചേര്‍ന്നു. ഞങ്ങള്‍ ഒരുമിച്ച്‌ വ്യത്യസ്‌ത വാഹനങ്ങളിലായി കിന്‍ഫ്ര പാര്‍ക്കിലെത്തി. .....................പാര്‍ക്കിന്റെ ലേഔട്ട്‌ പ്ലാന്‍ ടിയാള്‍ തന്റെ ഫയലില്‍നിന്നെടുത്ത്‌ എന്നെ കാണിച്ചു. ടി പ്ലാനില്‍ കുറെ ഭാഗം ടീം സോളാറിനായി നീക്കിവച്ചിട്ടുളളതാണെന്നുപറഞ്ഞ്‌ കുറെ ഗുണനചിഹ്നങ്ങള്‍ എന്നെ കാണിച്ചു. അടുത്തടുത്തുളള നാല്‌ പ്ലോട്ടുകള്‍ ചേര്‍ത്ത്‌ പത്ത്‌ ഏക്കറോളം ഭൂമി കാണിച്ചുതന്നു. പ്ലാന്‍വച്ച്‌ പ്ലോട്ട്‌ ഐഡന്റിഫൈ ചെയ്‌ത്‌ പറഞ്ഞുതന്നു. വാഹനത്തില്‍ ഇരുന്ന്‌ കാണിച്ചുതന്നു. പ്ലോട്ടുകളില്‍ ഇറങ്ങി കൂടുതലായി ടിയാള്‍ കാര്യങ്ങള്‍ വിശദീകരിച്ചു. അങ്ങനെ കാണിച്ച വിവിധ പത്തേക്കറില്‍ ഞാന്‍ എനിക്ക്‌ സ്വീകാര്യമായ 4 പ്ലോട്ടുകള്‍ ചേര്‍ത്ത്‌ പത്തേക്കറോളം സ്‌ഥലം ടിയാള്‍ക്ക്‌ ചൂണ്ടിക്കാണിച്ചു....................... താമസിപ്പിച്ചാല്‍ പ്ലോട്ട്‌ കൈമോശം വരുമെന്നുപറഞ്ഞ്‌ ലക്ഷ്‌മി നായര്‍ തിടുക്കം കാണിച്ചു. ധാരണയായ തുകയ്‌ക്കുവേണ്ടി ഒരു എം.ഒ.യു. തയാറാക്കണമെന്നും അതനുസരിച്ച്‌ 40 ലക്ഷം രൂപ അഡ്വാന്‍സായി കൊടുക്കാനും അവിടെവച്ച്‌ ധാരണയായി. ഇതിനായി എം.ഒ.യു തയാറാക്കി 26 ാം തീയതി ഓഫീസില്‍ എത്താമെന്ന്‌ ലക്ഷ്‌മി നായര്‍ എന്നോടുപറഞ്ഞു. രാവിലെ പത്തുമണിയോടെ 26 ാം തീയതി ലക്ഷ്‌മിനായരും ശരണും ഡ്രൈവറുമൊത്ത്‌ വന്നു. .........മകന്‍ അജയ്‌ ശ്രീധറുടെ സാന്നിധ്യത്തില്‍ എം.ഒ.യുവില്‍ ഞാന്‍ ഒപ്പിട്ടു. ലക്ഷ്‌മി നായരും സീല്‍ പതിച്ച്‌ ഒപ്പിട്ടു. ...........സി.ഇ.ഒയെ നേരിട്ട്‌ ബന്ധപ്പെട്ടില്ലെന്നും മുഖ്യമന്ത്രിയേയോ വ്യവസായമന്ത്രിയേയോ നേരിട്ട്‌ സംസാരിക്കാനായില്ലെന്നും ഞാന്‍ പരിഭവംപോലെ പറഞ്ഞപ്പോള്‍ പോസ്‌റ്റ്‌ ഡയിറ്റഡ്‌ ചെക്ക്‌ മതിയെന്നും 30.6.12 ലെ ചെക്ക്‌ മതിയെന്നും അതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൊണ്ടുപോയി പരിചയപ്പെടുത്തി സംസാരിച്ചുകൊളളാമെന്നും ടിയാള്‍ എനിക്ക്‌ ഉറപ്പുതന്നു. 26 ാം തീയതി 30.6.12 തീയതിവച്ച്‌ 40 ലക്ഷം രൂപയുടേയും 15 ലക്ഷം രൂപയുടേയും ഐ.ഡി.ബി.ഐ പത്തനംതിട്ട ശാഖയിലെ ചെക്കുകള്‍ ഞാന്‍ ഒപ്പിട്ടു. ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനിയുടെ പേരില്‍ ക്രോസ്‌ ചെയ്‌ത്‌ ലക്ഷ്‌മി നായരെ ഞാന്‍ ഏല്‍പ്പിച്ചു. ..........
27.6.12 ല്‍ ലക്ഷ്‌മി നായര്‍ എന്നെ ഫോണില്‍ വിളിച്ച്‌ ബഹു. മുഖ്യമന്ത്രി അടിയന്തരമായി ഡല്‍ഹിക്ക്‌ പോയെന്നും രണ്ടാം തീയതിയേ മടങ്ങിവരൂ എന്നും വന്നാലുടന്‍ അപ്പോയ്‌മെന്റ്‌ തരപ്പെടുത്താമെന്നും എന്നെ ധരിപ്പിച്ചു. തുടര്‍ന്ന്‌ 29 ാം തീയതി ടിയാള്‍ എന്നെ വിളിച്ച്‌ ടാര്‍ജറ്റ്‌ ആയില്ല അതിനാല്‍ ചെക്കുകള്‍ രണ്ടെണ്ണം മാറിക്കോട്ടെ എന്ന്‌ വിനീതമായി ചോദിച്ചു. ഞാന്‍ അത്‌ സമ്മതിച്ചു. അടുത്ത ചെക്ക്‌ മാറുന്നതിനുമുമ്പ്‌ മുഖ്യമന്ത്രിയേയും സി.ഇ.ഒയേയും കാണണമെന്ന്‌ ഞാന്‍ പറഞ്ഞു. 30 ാം തീയതി രണ്ട്‌ ചെക്കുകള്‍ മാറി. 25 ലക്ഷം രൂപ എടുത്തു. 3.7.12 രാവിലെ ലക്ഷ്‌മി എന്നെ ഫോണില്‍വിളിച്ചു. മുഖ്യമന്ത്രിയെ കാണുകയാണ്‌. അപ്പോയ്‌മെന്റ്‌ എടുത്തിട്ട്‌ ഇ-മെയില്‍ ചെയ്യാമെന്ന്‌ പറഞ്ഞു. 5 ാം തീയതി രാവിലെ മെയില്‍ കിട്ടി. ........ 9.7.12 വൈകിട്ട്‌ ഞാനും അഡ്വക്കേറ്റ്‌ അജിത്ത്‌കുമാറും കൂടി തിരുവനന്തപുരത്ത്‌ ഡ്രൈവറുമൊത്ത്‌ പോയി. 7 പി.എമ്മിനോടെ ഞങ്ങള്‍ സെക്രട്ടേറിയറ്റ്‌ ഗേറ്റില്‍ ചെന്നു. വഴിമധ്യേ ഞാന്‍ ലക്ഷ്‌മിയെ വിളിച്ചിരുന്നു. എങ്ങനെ രാത്രിയില്‍ ഗേറ്റ്‌ കടക്കുമെന്ന്‌ ചോദിച്ചപ്പോള്‍ വാഹനത്തിന്റെ നമ്പര്‍ പറഞ്ഞാല്‍ മതിയെന്ന്‌ പറഞ്ഞു. ഞാന്‍ നമ്പര്‍ പറഞ്ഞുകൊടുത്തു. സെക്രട്ടേറിയറ്റിന്റെ ഗേറ്റിന്റെ അടുത്തുചെന്നു.
സെക്യൂരിറ്റി തടസം പറയാതെ വാഹനത്തിന്റെ നമ്പര്‍ നോക്കിയിട്ട്‌ എന്നെ വാഹനം സഹിതം കടത്തിവിട്ടു. നോര്‍ത്ത്‌ ബ്ലോക്കിനുമുന്നില്‍ ലക്ഷ്‌മിയെ കണ്ടു. നോര്‍ത്ത്‌ ബ്ലോക്കിനുതാഴെ സെക്യൂരിറ്റിക്കാരന്‍ ബഹുമാനത്തോടെ ലക്ഷ്‌മിയെ കടത്തിവിട്ടു. എന്നേയും അഡ്വക്കേറ്റ്‌ അജിത്തിനേയും ടിയാളുടെ നിര്‍ദ്ദേശപ്രകാരം അകത്തേക്ക്‌ കടത്തിവിട്ടു. ലിഫ്‌റ്റില്‍ കയറി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മുന്നിലുളള ഫ്‌ളോറിലെത്തിച്ചു. മുഖ്യമന്ത്രിയുടെ സ്‌റ്റാഫിന്റെ ഓഫീസിന്റെ വാതില്‍ക്കലേക്ക്‌ ലക്ഷ്‌മി കൊണ്ടുപോയി. അവിടെ ഓഫീസിലിരുന്നവര്‍ ലക്ഷ്‌മി നായരെ വിഷ്‌ ചെയ്‌തു. ജോപ്പനടുത്തേക്ക്‌ കൂട്ടിക്കൊണ്ടുപോയി ലക്ഷ്‌മി എന്നെ ജോപ്പന്‌ പരിചയപ്പെടുത്തി. ഈ സാറിന്റെ ഓഫീസിലിരിക്കെയാണ്‌ ഫോണ്‍ വിളിച്ചത്‌ ഞാന്‍ പറഞ്ഞില്ലേ, ക്രഷര്‍ ഓണേഴ്‌സ്‌ സംസ്‌ഥാന പ്രസിഡന്റാണ്‌. മൂന്ന്‌ മെഗാവാട്ട്‌ സോളാര്‍ പ്ലാന്റിന്റെ എം.ഒ.യു ഒപ്പിട്ടു എന്നൊക്കെ പറഞ്ഞു. ജോപ്പനേയും എനിക്ക്‌ പരിചയപ്പെടുത്തി. ഈ ഓഫീസിലെ എന്ത്‌ ആവശ്യത്തിനും ജോപ്പന്‍ ചേട്ടനെ വിളിച്ചാല്‍ മതിയെന്നും ലക്ഷ്‌മി എന്നോട്‌ പറഞ്ഞു. ലക്ഷ്‌മി നായരും ഞാനും ജോപ്പന്റെ മുന്നിലിരുന്നു. സ്‌റ്റാഫിന്റെ ഒഴിഞ്ഞുകിടന്ന സമീപത്തുള്ള കസേരയില്‍ അഡ്വക്കേറ്റ്‌ അജിത്തുമിരുന്നു. ഞാന്‍ കാര്യങ്ങള്‍ ഒന്നുകൂടി പറഞ്ഞു. ജോപ്പന്‍ കേട്ടിരുന്നു. ഫോണ്‍കോള്‍ വന്നപ്പോള്‍ അതുമായി ലക്ഷ്‌മി പുറത്തിറങ്ങി. നിങ്ങളുടെ ഡിസിഷന്‍ നല്ലതാണ്‌. നല്ല ടീമുമാണ്‌ എന്ന്‌ ജോപ്പന്‍ എന്നോട്‌ പറഞ്ഞു. എന്നിട്ട്‌ ലക്ഷ്‌മിയുടെ പുറകെ ജോപ്പന്‍ പുറത്തിറങ്ങി. ഇന്ന്‌ മുഖ്യമന്ത്രി ആരേയും കാണുന്നില്ല. കോറിഡോര്‍ ഒഴിഞ്ഞുകിടക്കുന്നത്‌ കണ്ടില്ലേ. അകത്ത്‌ സെല്‍വരാജ്‌ എം.എല്‍.എ ഇരിപ്പുണ്ട്‌. നിങ്ങളേയും കാണുമായിരിക്കും. എന്നുപറഞ്ഞാണ്‌ ജോപ്പന്‍ പുറത്തേക്കിറങ്ങിയത്‌. കുറെനേരം കഴിഞ്ഞ്‌ നോക്കിയപ്പോള്‍ ലക്ഷ്‌മി നായരും ജോപ്പനും മാറിനിന്ന്‌ രഹസ്യമായി സംസാരിക്കുന്നതുകണ്ടു. ഉടന്‍ അവര്‍ മടങ്ങിവന്നു. മുഖ്യമന്ത്രി അപ്പോള്‍ അദ്ദേഹത്തിന്റെ ക്യാബിനിലേക്ക്‌ പോകുന്നത്‌ കണ്ടു.
ജോപ്പന്‍ ഉടന്‍ ക്യാബിനിലേക്ക്‌ പോകുന്നത്‌ കണ്ടു. മുഖ്യമന്ത്രിയുടെ ക്യാബിനിലേക്ക്‌ എന്നെയും ലക്ഷ്‌മിയേയും ജോപ്പന്‍ കൂട്ടിക്കൊണ്ടുപോയി. ക്രഷര്‍ ഓണേഴ്‌സിന്റെ ഒരു നിവേദനവും കാണാന്‍ പോകുമ്പോള്‍ മുഖ്യമന്ത്രിക്കുകൊടുക്കാന്‍ അവസരം വേണമെന്ന്‌ ഞാന്‍ മുമ്പ്‌ ലക്ഷ്‌മിയോട്‌ പറഞ്ഞിരുന്നു. അത്‌ ഞാന്‍ കൈവശം കരുതിയിരുന്നു. ക്യാബിനില്‍ മുഖ്യമന്ത്രിയും സെല്‍വരാജ്‌ എം.എല്‍.എയുമായി സംസാരിച്ചിരിക്കുന്നതുകണ്ടു. ജോപ്പനൊപ്പം ഞാനും ലക്ഷ്‌മിയും കസേരകള്‍ക്ക്‌ പിന്നിലായി നിന്നു. മുഖ്യമന്ത്രി സീറ്റില്‍നിന്നും എഴുന്നേറ്റ്‌ ഞങ്ങളെ സമീപിച്ചു.
ലക്ഷ്‌മി എന്നെ മുഖ്യമന്ത്രിയെ പരിചയപ്പെടുത്തി. ക്രഷര്‍ ഓണേഴ്‌സ്‌ സംസ്‌ഥാന പ്രസിഡന്റാണ്‌. മൂന്ന്‌ മെഗാവാട്ട്‌ സോളാര്‍ പ്ലാന്റ്‌ സ്‌ഥാപിക്കാന്‍ എം.ഒ.യുവില്‍ ഒപ്പിട്ടുവെന്നും അതിന്‌ കിന്‍ഫ്രാ പാര്‍ക്കില്‍ പോയി നടപടി നടത്തുകയാണെന്നും പറഞ്ഞു. ഒപ്പം സാറിന്‌ ക്രഷര്‍ ഓണേഴ്‌സിന്റെ നിവേദനംതരാനുണ്ടെന്നും സ്വാതന്ത്ര്യത്തോടെ പറഞ്ഞു. നിവേദനം ഞാന്‍ മുഖ്യമന്ത്രിയെ ഏല്‍പ്പിച്ചു. വീട്ടില്‍ കൊണ്ടുപോകുന്ന ഫയലിലേക്ക്‌ വയ്‌ക്കുവാനായി അത്‌ ജോപ്പനെ പറഞ്ഞ്‌ ഏല്‍പ്പിച്ചു. എന്നോടായി നിങ്ങളേപ്പോലുള്ളവര്‍ ഇത്തരം പ്ലാന്റുകള്‍ സ്‌ഥാപിച്ചാലേ നമ്മുടെ നാട്ടിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാനാവൂവെന്നും സബ്‌സിഡി അടക്കമുള്ള സഹായ സഹകരണങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന്‌ ലക്ഷ്‌മി കൈയില്‍ കരുതിയിരുന്ന രണ്ടുലക്ഷം രൂപയുടെ ഡി.ഡി എന്നുപറഞ്ഞ്‌ ഒരു കവറിംഗ്‌ ലെറ്റര്‍ ഉള്‍പ്പെടെ ഡി.ഡി മുഖ്യമന്ത്രിയെ ദുരിതാശ്വാസനിധിയിലേക്ക്‌ എന്നുപറഞ്ഞ്‌ ഏല്‍പ്പിച്ചു. അതും മുഖ്യമന്ത്രി അപ്പോള്‍തന്നെ ജോപ്പനെ ഏല്‍പ്പിച്ചു. മുഖ്യമന്ത്രിക്കൊപ്പം ഞങ്ങള്‍ ഒന്നിച്ച്‌ ലിഫ്‌റ്റില്‍ താഴേക്ക്‌ ഇറങ്ങി. മുഖ്യമന്ത്രി കാറില്‍ മടങ്ങി. ഞങ്ങള്‍ വീണ്ടും ജോപ്പന്റെ അടുത്തുവന്നു. ജോപ്പന്‍ ടിയാന്റെ മൊബൈല്‍ നമ്പര്‍ തന്നു. എന്താവശ്യമുണ്ടെങ്കിലും വിളിക്കാന്‍ പറഞ്ഞു. ഞാന്‍ ആ നമ്പരില്‍ ലക്ഷ്‌മിയെ അറസ്‌റ്റു ചെയ്‌തശേഷം വിളിച്ചു.

പക്ഷേ ലൈന്‍ കിട്ടിയില്ല. 13.7.12 ല്‍ ഡോ. ആര്‍.ബി. നായര്‍ എന്റെ ഓഫീസില്‍ വന്നു. ഡ്രൈവറുമൊത്തു കാറിലാണ്‌ വന്നത്‌. സന്തോഷ്‌ എന്നാണ്‌ ഡ്രൈവറുടെ പേരുപറഞ്ഞത്‌. വിസിറ്റിംഗ്‌ കാര്‍ഡും തന്നു. എത്രയുംവേഗം പ്ര?സീഡ്‌ ചെയ്യണമെന്നും അതിന്റെ പാനല്‍സ്‌ ജര്‍മ്മിനിയില്‍നിന്നും ഇംപോര്‍ട്ട്‌ ചെയ്യണമെന്നും മറ്റും സംസാരിച്ചു. സന്തോഷിന്റെ നമ്പര്‍കൂടി തന്നിട്ട്‌ ലൈന്‍ കിട്ടിയില്ലെങ്കില്‍ ഇതില്‍ വിളിച്ചാല്‍ മതിയെന്ന്‌ പറഞ്ഞു. ഡല്‍ഹിയിലും മറ്റുമുള്ള കണക്‌ഷനേപ്പറ്റിയും ഡോ. ആര്‍.ബി നായര്‍ പറഞ്ഞു.
പ്രൈംമിനിസ്‌റ്ററുടെ പ്രൈവറ്റ്‌ സെക്രട്ടറി ടി.കെ.എ നായരുമായി വളരെ അടുപ്പമുണ്ടെന്നും പറഞ്ഞു. 14 ാം തീയതിവച്ചുള്ള ചെക്കും കാഷ്‌ ചെയ്‌തുകൊള്ളാന്‍ സമ്മതം ലക്ഷ്‌മിയോട്‌ പറഞ്ഞു. ടിയാള്‍ ഫോണില്‍ വിളിച്ചപ്പോഴാണ്‌ പറഞ്ഞത്‌. നിരന്തരമായി ലക്ഷ്‌മി എന്നെവിളിച്ചിരുന്നു. ഇ-മെയിലിലും അയച്ചു. മൂന്നുനാലുമാസമായിട്ടും കാര്യങ്ങളൊന്നും നടക്കാതെവന്നപ്പോള്‍ കിന്‍ഫ്രാ ലാന്റ്‌ ലീസിനാണ്‌ നല്‍കുന്നതെന്നും അത്‌ ടൈറ്റിലാക്കാന്‍ നെഗോഷിയേഷന്‍ പ്രൈംമിനിസ്‌റ്ററുടെ ഓഫീസുമായി ചേര്‍ന്ന്‌ നടക്കുകയാണെന്നും ഒരുമാസത്തിനകം അത്‌ റെഡിയാകുമെന്നും പറഞ്ഞു.
ലക്ഷ്‌മി എന്നോട്‌ സൗമ്യമായി ഫോണ്‍ചെയ്‌തു. 2012 ഡിസംബര്‍വരെ ഞാന്‍ കാത്തുനിന്നു. ജനുവരി ഒന്നിന്‌ ഞാന്‍ ലക്ഷ്‌മിക്ക്‌ ഒരു കത്ത്‌ രജിസ്‌റ്റേര്‍ഡ്‌ പോസ്‌റ്റില്‍ അയച്ചു.അഡ്രസി നോട്ട്‌ ഫൗണ്ട്‌ എന്നുപറഞ്ഞ്‌ ഒരുമാസംകഴിഞ്ഞ്‌ ടി കത്ത്‌ മടങ്ങി. ഫെബ്രുവരിയില്‍ ഞാന്‍ വിളിച്ചിട്ടും മറുപടി കിട്ടിയില്ല. ഓഫീസ്‌ സ്‌റ്റാഫിനെക്കൊണ്ട്‌ മാറിമാറി വിളിപ്പിച്ചു. മാര്‍ച്ചില്‍ ഞാന്‍ അഡ്വക്കേറ്റ്‌ മണിലാല്‍ വഴി ഒരു വക്കീല്‍ നോട്ടീസ്‌ കമ്പിനിക്കും ലക്ഷ്‌മിക്കും അയച്ചു. അതും കൈപ്പറ്റാതെ മടങ്ങി. അഡ്വക്കേറ്റിനുപോലും ടിയാളെ ലൊക്കേറ്റ്‌ ചെയ്യാനായില്ല. ഏപ്രിലില്‍ ടിയാള്‍ എന്നെ ഇങ്ങോട്ട്‌ വിളിച്ചു. പിതൃസ്‌ഥാനത്താണ്‌ കരുതുന്നത്‌. എന്നോട്‌ ഇങ്ങനെ ചെയ്യരുത്‌.എന്നൊക്കെ പറഞ്ഞു. എന്താണ്‌ തെറ്റ്‌ ചെയ്‌തത്‌ എന്നുപറഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ ഭാര്യയോട്‌ ക്ലിഫ്‌ ഹൗസില്‍ പോയി ലക്ഷ്‌മിയെപ്പറ്റി മോശമായി സംസാരിച്ചതായി പറഞ്ഞു. അത്‌ കളവാണ്‌. ഞാന്‍ ക്ലിഫ്‌ഹൗസില്‍ പോയിട്ടില്ല. മുഖ്യമന്ത്രിയുടെ ഭാര്യയെ കണ്ടിട്ടുപോലുമില്ല. എന്നിട്ടും അവസരോചിതമായി കാശ്‌ തരാഞ്ഞതിനാലല്ലേ അങ്ങനെ പറഞ്ഞത്‌. കാശ്‌ തിരികെ തന്നാല്‍ മതിയെന്നും ഞാന്‍ പറഞ്ഞു. ബാങ്ക്‌ അക്കൗണ്ട്‌ നമ്പരും ഐ.എഫ്‌.എസ്‌.സി കോഡും തന്നാല്‍ അക്കൗണ്ടിലേക്ക്‌ ട്രാന്‍സ്‌ഫര്‍ ചെയ്‌തേക്കാമെന്നും പറഞ്ഞു. പറഞ്ഞതൊന്നും സാറിന്‌ തിരിച്ചെടുക്കാന്‍ പറ്റില്ലല്ലോ എന്നുകൂടി ടിയാള്‍ കൂട്ടിച്ചേര്‍ത്തു. അക്കൗണ്ട്‌ നമ്പരും ഐ.എഫ്‌.എസ്‌.സി കോഡും ഉടനടി ഞാന്‍ എസ്‌.എം.എസ്‌ ചെയ്‌തു. പിന്നീട്‌ ഞാന്‍ വീണ്ടും വിളിച്ചു. എസ്‌.എം.എസ്‌ അയച്ചു. ഇങ്ങോട്ട്‌ വിളിക്കാന്‍ പറഞ്ഞു. ടിയാള്‍ തിരികെ വിളിച്ചു. രണ്ടുതവണയായി തുക ട്രാന്‍സ്‌ഫര്‍ ചെയ്യാമെന്നും ആദ്യഗഡു മേയ്‌ പത്തിനും ബാക്കി മെയ്‌ 25 നും തരാമെന്നുംപറഞ്ഞു. മേയ്‌ 17 ന്‌ ഞാന്‍ കൈലാസത്തില്‍ പോയി. അതിനാല്‍ കുറെനാള്‍ ഫോളോ അപ്‌ നടന്നില്ല. മേയ്‌ 31 ന്‌ മടങ്ങിവന്നു. ജൂണ്‍ ഒന്നിന്‌ രാവിലെ ഞാന്‍ ലക്ഷ്‌മിയെ വിളിച്ചു. പാന്‍കാര്‍ഡ്‌ ഇല്ലാത്തതിനാല്‍ ട്രാന്‍സ്‌ഫര്‍ ചെയ്യാനായില്ലെന്ന്‌ പറഞ്ഞു.
ഉടന്‍ ഞാന്‍ എന്റെ പാന്‍ നമ്പര്‍ എസ്‌.എം.എസ്‌ ചെയ്‌തു. 3.6.13 ല്‍ കാശ്‌ ഇടുമെന്നാണ്‌ പറഞ്ഞിരുന്നത്‌. 3.6.13 ല്‍ വിളിച്ചിട്ട്‌ ഫോണ്‍ ലക്ഷ്‌മി എടുത്തില്ല. രാവിലെയാണ്‌ വിളിച്ചത്‌. അന്നത്തെ പത്രം എന്റെ ഭാര്യ വായിച്ചിട്ട്‌ പറഞ്ഞിട്ട്‌ ഞാന്‍ വായിച്ചപ്പോള്‍ ലക്ഷ്‌മിയെപ്പോലുള്ള ഒരു സ്‌ത്രീയെ അറസ്‌റ്റുചെയ്‌ത വാര്‍ത്ത കണ്ടു. പക്ഷേ സരിത എന്നാണ്‌ പേര്‍ കണ്ടത്‌. തുടര്‍ന്ന്‌ വായിച്ചപ്പോള്‍ സരിത ലക്ഷ്‌മിതന്നെയാണെന്ന്‌ മനസിലായി. 3.6.13 ആണോ, 4.6.13 ആണോ ഡേറ്റ്‌ എന്ന്‌ ഉറപ്പില്ല. തുടര്‍ന്ന്‌ ഞാന്‍ ജോപ്പനെ വിളിച്ചു. കോള്‍ എടുത്തില്ല. ലൈന്‍ കിട്ടിയില്ല. 12.6.13 ല്‍ ഞാന്‍ അഡ്വ. സോണി ഭാസ്‌കര്‍ മുഖാന്തിരം പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി-2ല്‍ ലക്ഷ്‌മിനായര്‍, ആര്‍.ബി. നായര്‍ എന്നിവര്‍ക്കെതിരെ അന്യായം കൊടുത്തു. ആ അന്യായത്തില്‍ മുഖ്യമന്ത്രിയേയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും അറിവോടെയാണ്‌ എന്ന്‌ ആ അന്യായത്തില്‍ ചേര്‍ത്തിരുന്നു. വക്കീല്‍ വായിച്ച്‌ കേള്‍പ്പിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ്‌ എന്നതിനുമുന്നില്‍ മുഖ്യമന്ത്രിയും എന്നുകൂടി എഴുതിച്ചേര്‍ത്തിട്ടാണ്‌ ഞാന്‍ അന്യായം ഒപ്പിട്ടത്‌. അന്യായം കോന്നി സി.ഐക്ക്‌ അന്വേഷണത്തിനായി അയച്ചു. പോലീസ്‌ എന്റെ മൊഴിവാങ്ങി. ഞാന്‍ ബിസിനസ്‌കാരനാണ്‌. മുഖ്യമന്ത്രിക്കെതിരെ പരാതിപ്പെട്ടാലുള്ള ഭവിഷത്ത്‌ മനസിലാക്കി എസ്‌.ഐ, സി.ഐ, ഡിവൈ.എസ്‌.പി, എ.ഡി.ജി.പി എന്നിവര്‍ക്ക്‌ മൊഴികൊടുത്തപ്പോള്‍ മുഖ്യമന്ത്രിയുടെ പേര്‌ ഒഴിവാക്കിയിരുന്നു. ഇനിയും സത്യം മറച്ചുവയ്‌ക്കേണ്ട എന്നതിനാല്‍ ഇതെല്ലാം തുറന്നുപറയുകയാണ്‌. ഇത്രയേ എനിക്ക്‌ പറയാനുള്ളു.
മൊഴി വായിച്ചു കേട്ടു ശരിയാണ്‌ ഒപ്പ്‌
(12 പേജുള്ള രഹസ്യമൊഴിയാണ്‌ ശ്രീധരന്‍ നായര്‍ റാന്നി ഫസ്‌റ്റ് ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ സമര്‍പ്പിച്ചത്‌. സ്‌ഥലപരിമിതി മൂലം ചില വാചകങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്‌.)
News Credits,Mangalam Daily, October 30, 2013

സോളാര്‍ കുറ്റപത്രത്തിന്റെ പകര്‍പ്പു പുറത്ത്‌; രഹസ്യമൊഴിയിലെ പരാമര്‍ശങ്ങളില്ല

തിരുവനന്തപുരം: സോളാര്‍ കേസില്‍ ശ്രീധരന്‍ നായര്‍ വാദിയായ കേസിലെ കുറ്റപത്രത്തിന്റെ പകര്‍പ്പ്‌ പുറത്ത്‌. ശ്രീധരന്‍ നായരുടെ രഹസ്യമൊഴിയിലെ പരാമര്‍ശങ്ങള്‍ കുറ്റപത്രത്തിലില്ല. ശ്രീധരന്‍ നായര്‍ സരിത എസ്‌ നായര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടതായി കുറ്റപത്രത്തിലില്ല. ജോപ്പനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ച്‌ കണ്ടതായി പറയുന്നുണ്ട്‌. 406, 419, 420, 210 വകുപ്പുകള്‍ പ്രകാരം ആള്‍മാറാട്ടം, തെളിവു നശിപ്പിക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ്‌ പ്രതികള്‍ക്കു മേല്‍ ചുമത്തിയിരിക്കുന്നത്‌. ഗൂഢാലോചനയെ കുറിച്ചും കുറ്റപത്രത്തില്‍ പരാമര്‍ശമില്ല. കേസില്‍ സരിത എസ്‌ നായരും ബിജു രാധാകൃഷ്‌ണനും ടെനി ജോപ്പനുമാണ്‌ പ്രതികള്‍. ജോപ്പന്‍ മറ്റുപ്രതികളുടെ അവിഹിത സമ്പാദ്യത്തിന്റെ പങ്കുപറ്റിയെന്നും കുറ്റകരമായ പ്രേരണ ചെലുത്തിയെന്നും പറയുന്നുണ്ട്‌. മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍, പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ അടക്കം ആറ്‌ തെളിവുകളും 97 രേഖകളും എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തിലുളള പോലീസ്‌ സംഘം ഹാജരാക്കി. 39 സാക്ഷികളാണ്‌ കേസിലുളളത്‌. 239 പേജുളള കുറ്റപത്രമാണ്‌ സമര്‍പ്പിച്ചത്‌.
October 30, 2013,Mangalam Daily

Saturday, October 26, 2013

സലിംരാജ്‌ ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ്‌: വിജിലന്‍സ്‌ അന്വേഷണം ത്യപ്‌തികരമല്ലെന്ന്‌ ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലിംരാജ്‌ ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ്‌ സംബന്ധിച്ച്‌ നിലവില്‍ നടക്കുന്ന വിജിലന്‍സ്‌ അന്വേഷണത്തില്‍ ജസ്‌റ്റിസ്‌ ഹാറൂണ്‍ അല്‍ റഷീദ്‌ അതൃപ്‌തി രേഖപ്പെടുത്തി. തിരുവനന്തപുരം കടകമ്പിള്ളിയിലെ ഭൂമി തട്ടിപ്പിന്റെ അന്വേഷണം ജൂലൈയില്‍ ആരംഭിച്ചിട്ടും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന്‌ കോടതി വിലയിരുത്തി. അന്വേഷണം രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കാനും പത്തുദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഭൂമിയുടെ ഉടമസ്‌ഥാവകാശത്തെക്കുറിച്ച്‌ സ്വകാര്യ വ്യക്‌തികള്‍ തമ്മില്‍ സിവില്‍ കോടതികളില്‍ തര്‍ക്കം നിലവിലുണ്ടെന്നും അതിനാല്‍ അന്വേഷണം ശ്രമകരമാണെന്നും വിജിലന്‍സ്‌ നിലപാട്‌ സ്വീകരിച്ചു. എന്നാല്‍ കേസ്‌ സി.ബി.ഐക്ക്‌ വിടുന്നതിന്‌ വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ സഹായകമാവുമെന്ന്‌ കോടതി പറഞ്ഞു. എറണാകുളം പത്തടിപ്പാലത്തെ ഭൂമി തട്ടിപ്പില്‍ സമഗ്ര അന്വേഷണത്തിനു പുറപ്പെടുവിച്ച ഉത്തരവ്‌ കടകമ്പിള്ളിയിലെ ഭൂമി തട്ടിപ്പ്‌ കേസിലും ബാധകമാക്കി കോടതി ഉത്തരവ്‌ പുറപ്പെടുവിച്ചിട്ടുണ്ട്‌. ബന്ധപ്പെട്ട രേഖകള്‍ ലഭിച്ച്‌ 15 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന്‌ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക്‌ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ഭൂമി ഇടപാടുകളില്‍ മോഹിപ്പിക്കുന്ന തുക ഉള്‍പ്പെട്ടിട്ടുണ്ടെന്നു കരുതേണ്ടിയിരിക്കുന്നുവെന്ന്‌ കോടതി പറഞ്ഞു. അതേസമയം പത്തടിപ്പാലത്തെ ഭൂമി ഇടപാടില്‍ സലിംരാജ്‌ സ്വാധീനം ചെലുത്തിയിട്ടില്ലെന്ന്‌ ആരോപണ വിധേയരായ തഹസില്‍ദാര്‍മാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. കണയന്നൂര്‍ അഡീഷണല്‍ തഹസില്‍ദാര്‍ കൃഷ്‌ണകുമാരി, ഫോര്‍ട്ട്‌കൊച്ചി തഹസില്‍ദാര്‍ സുനിലാല്‍ എന്നിവര്‍ ബോധിപ്പിച്ചു. ഉത്തമ വിശ്വാസത്തോടെയും ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായുമാണ്‌ തങ്ങള്‍ ഇക്കാര്യത്തില്‍ പ്രവര്‍ത്തിച്ചതെന്നും ഇരുവരും സമര്‍പ്പിച്ച എതിര്‍സത്യവാംങ്‌മൂലത്തില്‍ പറയുന്നു. ഭൂമി തര്‍ക്കത്തിലേക്ക്‌ തങ്ങളെ അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും ഇവര്‍ ബോധിപ്പിച്ചിട്ടുണ്ട്‌. സലിംരാജും സംഘവും തങ്ങളെ സ്വാധീനിച്ചതിന്‌ തെളിവില്ലെന്നും എതിര്‍സത്യവാംങ്‌മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്‌. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജികളില്‍ തിങ്കളാഴ്‌ചയും വാദം തുടരും.
News Report Mangalam Daily, October 26, 2013

Thursday, October 24, 2013

സോളാര്‍: ഒത്തുതീര്‍പ്പാക്കാന്‍ പ്രതികള്‍ക്ക്‌ പണം നല്‍കിയത്‌ ആര്‌? ഹൈക്കോടതി

കൊച്ചി: സോളാര്‍ തട്ടിപ്പു കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ പ്രതികള്‍ക്കു പണം നല്‍കിയത്‌ ആരെന്ന്‌ ഹൈക്കോടതി. മന്ത്രിമാരടക്കമുള്ള ഉന്നതര്‍ ആരോപണവിധേയരായ കേസിന്റെ നിജസ്‌ഥിതി ജനങ്ങള്‍ അറിയേണ്ടതുണ്ടെന്നും ജസ്‌റ്റിസ്‌ ഹാറൂണ്‍ അല്‍ റഷീദ്‌ നിരീക്ഷിച്ചു. പണം തിരികെ നല്‍കിയതിനാല്‍ തങ്ങള്‍ക്കെതിരായ രണ്ടു തട്ടിപ്പ്‌ കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടു പ്രതികളായ ബിജു രാധാകൃഷ്‌ണനും സരിതാ എസ്‌. നായരും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഈ നിരീക്ഷണം. പണം തിരികെ നല്‍കിയ സാഹചര്യത്തില്‍ സോളാര്‍ പ്ലാന്റ്‌ സ്‌ഥാപിച്ചു നല്‍കാമെന്നു പറഞ്ഞ്‌ കൊച്ചി ആശീര്‍ഭവന്‍ ഡയറക്‌ടര്‍ ഫാ. ജൂഡ്‌ പനയ്‌ക്കല്‍, നെച്ചൂര്‍ സ്വദേശി വി.പി ജോയി എന്നിവരില്‍നിന്നു മൂന്നരലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. നാമമാത്രമായ തുക മടക്കിനല്‍കേണ്ട 11 കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ തയാറാണെന്നും കേസ്‌ മാധ്യമങ്ങളും രാഷ്‌ട്രീയ നേതാക്കളുമാണ്‌ വിവാദമാക്കിയതെന്നും പ്രതിഭാഗം അഭിഭാഷകന്‍ ഫെന്നി ബാലകൃഷ്‌ണന്‍ വാദിച്ചു. എന്നാല്‍ ബിജുവും സരിതയും ജയിലില്‍ കഴിയുമ്പോള്‍ കേസ്‌ ഒത്തുതീര്‍പ്പാക്കാന്‍ ആരാണ്‌ പണം നല്‍കിയതെന്ന്‌ കോടതി ചോദിച്ചു. പണം തിരികെ നല്‍കിയതുകൊണ്ടു മാത്രം കേസ്‌ അവസാനിപ്പിക്കാനാവില്ല. മന്ത്രിമാരടക്കമുള്ള ഉന്നതര്‍ക്കെതിരേ ആരോപണമുയര്‍ന്ന തട്ടിപ്പു കേസെന്ന നിലയില്‍ പൊതുതാല്‍പര്യവും കണക്കിലെടുക്കേണ്ടതുണ്ട്‌. നിജസ്‌ഥിതി ജനങ്ങള്‍ ക്കറിയണം. തട്ടിപ്പിനിരയായ മുഴുവന്‍പേര്‍ക്കും പണം മടക്കിനല്‍കാതെ കേസുകള്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കാനാവില്ലെന്നും ജസ്‌റ്റിസ്‌ റഷീദ്‌ നിരീക്ഷിച്ചു. തട്ടിപ്പിലൂടെ ബിജുവും സരിതയും സമ്പാദിച്ച പണം എങ്ങനെ വിനിയോഗിച്ചുവെന്നും കോടതി ചോദിച്ചു. ബിജുവും ശാലുമേനോനും ചേര്‍ന്നാണു പണം വിനിയോഗിച്ചതെന്ന്‌ അഭിഭാഷകന്‍ ഫെന്നി ബാലകൃഷ്‌ണന്‍ കോടതിയെ അറിയിച്ചു.
News Credits ,Mangalam Daily, October 24, 2013

Wednesday, October 23, 2013

'സുതാര്യ കേരള'ത്തിലെ പരാതിയിന്മേല്‍ സലിം രാജിനെതിരായ നടപടി ഒതുക്കി

തിരുവനന്തപുരം: ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യുന്ന, മുഖ്യമന്ത്രിയുടെ സുതാര്യകേരളം പരിപാടിയില്‍, മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിംരാജിനെതിരേ ഉന്നയിക്കപ്പെട്ട പരാതിയില്‍ തുടര്‍നടപടിയുണ്ടായില്ല. മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഇക്കാര്യം നിഷേധിച്ചെങ്കിലും സംഭവത്തെക്കുറിച്ച്‌ റവന്യൂ ഇന്റലിജന്‍സ്‌ അന്വേഷണമാരംഭിച്ചു. കഴിഞ്ഞ മേയ്‌ 21-നു സംപ്രേഷണം ചെയ്‌ത സുതാര്യകേരളം പരിപാടിയില്‍ കടകംപള്ളി സ്വദേശിയായ ബാലസുബ്രഹ്‌മണ്യമാണ്‌ സലിംരാജിന്റെ ഭൂമിതട്ടിപ്പിനെക്കുറിച്ചു പരാതി ഉന്നയിച്ചത്‌. സലിംരാജിന്റെ നേതൃത്വത്തില്‍ 3587 എന്ന വ്യാജതണ്ടപ്പേരുണ്ടാക്കി 44.5 ഏക്കര്‍ തട്ടിയെടുത്തെന്നായിരുന്നു പരാതി. ഇതു പരിഗണിച്ച മുഖ്യമന്ത്രി, പരാതിക്കാര്‍ക്ക്‌ ഭൂമി നഷ്‌ടപ്പെടാതിരിക്കാനുള്ള അടിയന്തരനടപടിയെടുക്കാന്‍ ജില്ലാ കലക്‌ടറോടു നിര്‍ദേശിച്ചു. ഭൂമി സംബന്ധിച്ച്‌ കോടതിയില്‍ കേസുകളുണ്ടെന്നും മറ്റുമാണ്‌ ഇതിനു കലക്‌ടര്‍ നല്‍കിയ വിശദീകരണം. നേരിട്ടുപോയി കാര്യങ്ങള്‍ പരിശോധിക്കാന്‍ കലക്‌ടറോടു മുഖ്യമന്ത്രി നിര്‍ദേശിച്ചെങ്കിലും തുടര്‍നടപടിയുണ്ടായില്ല. കടകംപള്ളി വില്ലേജ്‌ ഓഫീസിലെത്തിയ ഭൂവുടമകള്‍ക്ക്‌ കരമടയ്‌ക്കാന്‍പോലുമായില്ല. ഭൂമി കേസില്‍ കിടക്കുന്നതിനാല്‍ കരമടയ്‌ക്കാനാകില്ലെന്നാണു വില്ലേജ്‌ ഓഫീസര്‍ അറിയിച്ചത്‌. അധികൃതരുടെ ഒത്താശയോടെ ഭൂമാഫിയയില്‍പെട്ട അഷ്‌റഫ്‌, മജീദ്‌ എന്നിവര്‍ വ്യാജപട്ടയമുള്ള ഈ ഭൂമി വിറ്റെന്നും യഥാര്‍ഥ ഉടമകള്‍ പരാതിപ്പെട്ടിരുന്നു. ഡെപ്യൂട്ടി കലക്‌ടര്‍ (സൗത്ത്‌ സോണ്‍) നടത്തിയ അന്വേഷണത്തില്‍ 3587 എന്ന തണ്ടപ്പേര്‍ വ്യാജമാണെന്നു കണ്ടെത്തി. ഈ റിപ്പോര്‍ട്ട്‌ വന്നിട്ടും വ്യാജതണ്ടപ്പേര്‍ റദ്ദാക്കുകയോ കരം സ്വീകരിക്കാനുള്ള നടപടി സ്വീകരിക്കുകയോ ചെയ്‌തില്ല. ഈ പ്രശ്‌നമുന്നയിച്ച്‌, ജില്ലാ കലക്‌ടര്‍ നോട്ടീസ്‌ നല്‍കി മേയ്‌ 31-ന്‌ അസല്‍പ്രമാണം, കരം തീരുവ, എന്നിവയുടെ പകര്‍പ്പുകള്‍ വാങ്ങിവയ്‌ക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്‌തു. എന്നാല്‍ മാസങ്ങളായിട്ടും നടപടിയെടുത്തില്ല. വ്യാജതണ്ടപ്പേരില്‍ കരമടയ്‌ക്കാന്‍ ഭൂമിതട്ടിപ്പ്‌ സംഘാംഗമായ അഷ്‌റഫ്‌ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്‌തു. ഇതുസംബന്ധിച്ചു നിരവധി കേസുകളാണ്‌ ഹൈക്കോടതിയിലുള്ളത്‌. എന്നാല്‍ കേസുകളില്‍ പറയുന്ന വ്യക്‌തികള്‍ക്ക്‌ കടകംപള്ളി വില്ലേജിലെ റവന്യൂ രേഖകള്‍പ്രകാരം വസ്‌തുക്കള്‍ കൈവശമില്ലെന്നു തഹസില്‍ദാര്‍മാര്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നിട്ടും യഥാര്‍ഥ ഭൂവുടമകള്‍ക്ക്‌ കരമടയ്‌ക്കാന്‍ അനുവാദം നല്‍കിയില്ല. ഉടമകള്‍ സലിംരാജിനെതിരേ പോലീസ്‌ കമ്മിഷണര്‍ക്കു പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. എന്നാല്‍, സുതാര്യകേരളവുമായി ബന്ധപ്പെട്ട്‌ അടിസ്‌ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച്‌ സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും താറടിക്കാനുള്ള രാഷ്‌ട്രീയനീക്കമാണിതെന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു. കഴിഞ്ഞ മേയ്‌ 14-നാണ്‌ പരാതി സുതാര്യകേരളത്തില്‍ റെക്കോഡ്‌ ചെയ്‌തത്‌. ആരും നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലായിരുന്നില്ല ഇത്‌. ഒരു പത്രവാര്‍ത്ത സുതാര്യകേരളത്തിലേക്ക്‌ ഉദ്യോഗസ്‌ഥര്‍ നേരിട്ടെടുക്കുകയായിരുന്നെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്‌ വ്യക്‌തമാക്കി.
News credits Mangalam Daily, October 23, 2013
--------------
സലീംരാജിന്റെ ഭൂമിതട്ടിപ്പ്: സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജ് ഉള്‍പ്പെട്ട ഭുമിയിടപാടു കേസുകളില്‍ സിബിഐ അന്വേഷണമാണ് ഉചിതമെന്ന് ഹൈക്കോടതിയുടെ വാക്കാല്‍ പരാമര്‍ശം. ഭൂമി ഇടപാടുകളില്‍ സലീംരാജ് രേഖകളില്‍ ക്രമക്കേടുകളെ ക്യത്രിമം നടത്തിയിട്ടുണ്ടോയെന്ന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടി പ്രാഥമികാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. മുന്‍നിലപാടില്‍ നിന്ന് വ്യത്യസ്തമായി സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ അനുകൂലിച്ചു. സിബിഐ അന്വേഷണത്തോട് എതിര്‍പ്പില്ലെന്ന് എജി കോടതിയെ അറിയിച്ചു.ഈ കേസുകളില്‍ സര്‍ക്കാരിന് മറച്ചുവെക്കാന്‍ ഒന്നുമില്ലെന്ന് എജി വ്യക്തമാക്കി.
സലിംരാജ് ഉള്‍പ്പെട്ട ഭുമിയിടപാടു കേസുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ സലീംരാജ് അധികാരകേന്ദ്രമാണെന്നായിരുന്നു ജസ്റ്റിസ് ഹാരുണ്‍ എല്‍ റഷീദിന്റെ നീരീക്ഷണം. ഈ കേസുകള്‍ റവന്യൂ-പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷിച്ചാല്‍ അതിന് വിശ്വാസ്യത ഉണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണമാണ് ഉചിതമെന്ന് കോടതി വാക്കാല്‍ പരാമര്‍ശിക്കുകയായിരുന്നു. ഭൂമി ഇടപാട് നടത്താന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ഓഫിസില്‍ ജോലിയുളള ഭാര്യയുടെ സഹായം സലീംരാജിന് ലഭിച്ചോ? ഇവര്‍ ഏത് സാഹചര്യത്തിലാണ് ഇവിടെ ഡെപ്യൂട്ടേഷനില്‍ എത്തിയത്? തുടങ്ങിയ ചോദ്യങ്ങളും കോടതി ഉന്നയിച്ചു. ഇക്കാര്യത്തില്‍ നാളെ സര്‍ക്കാര്‍ വിശദീകരണം അറിയിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരത്തെയും എറണാകുളത്തെയും ഭൂമി ഇടപാട് കേസുകളില്‍ സലീംരാജ് എങ്ങനെ ഒരു പോലെ ഉള്‍പ്പെട്ടു? ഈ കേസുകള്‍ തമ്മില്‍ ബന്ധമുണ്ടോയെന്നും കോടതി ചോദിച്ചു. ഭുമി ഇടപാടിലെ എല്ലാ ക്രമക്കേടുകളെ കുറിച്ചും റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടി അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അന്വേഷണത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരോ അധികാരകേന്ദ്രത്തിലുളളവരോ ഇടപെടതുത്. ഇടപ്പെട്ടാല്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി അക്കാര്യം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Asianet News,23 October 2013

Saturday, October 19, 2013

സ്വര്‍ണക്കടത്ത്‌: സി.ബി.ഐ.അന്വേഷണം വന്‍തോക്കുകളിലേക്ക്‌

കൊച്ചി: നെടുമ്പാശേരി സ്വര്‍ണക്കള്ളക്കടത്തു കേസിന്റെ അന്വേഷണം കേന്ദ്രസുരക്ഷാ ഏജന്‍സികളുടെ തലപ്പത്തെ ഉന്നതരിലേക്ക്‌. രാജ്യാന്തര സ്വര്‍ണക്കള്ളക്കടത്തുകാരന്‍ ഫായിസുമായി അടുത്ത ബന്ധമുണ്ടെന്ന്‌ ആരോപണ വിധേയരായ ഡയറക്‌ടറേറ്റ്‌ ഓഫ്‌ റവന്യൂ ഇന്റലിജന്‍സ്‌(ഡി.ആര്‍.ഐ) അഡീഷണല്‍ ഡയറക്‌ടര്‍ ജോണ്‍ ജോസഫ്‌, സി.ബി.ഐയുടെ കൊച്ചി യൂണിറ്റ്‌ മുന്‍ എസ്‌.പിയും ഇപ്പോള്‍ സി.ഐ.എസ്‌.എഫ്‌ ഡി.ഐ.ജിയുമായ ടി. വിക്രം ഐ.പി.എസ്‌ എന്നിവരെ ചോദ്യം ചെയ്ാന്‍ കേസയന്വേഷിക്കുന്ന സി.ബി.ഐ സംഘം തീരുമാനിച്ചു. ഡി.ആര്‍.ഐ അഡീ. ഡയറക്‌ടര്‍ ജോണ്‍ ജോസഫിന്റെ ചോദ്യം ചെയ്യല്‍ വൈകില്ലെന്നാണ്‌ ഉന്നത സി.ബി.ഐ. വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍, സി.ബി.ഐ മുന്‍ എസ്‌.പി കൂടിയായ ടി. വിക്രമിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചശേഷമേ ചോദ്യം ചെയ്യലുണ്ടാകൂ. രാജ്യാന്തര സ്വര്‍ണക്കള്ളക്കടത്തുകാരന്‍ ഫായിസിനെ കസ്‌റ്റംസ്‌ ഉന്നതര്‍ക്ക്‌ പരിചയപ്പെടുത്തിയത്‌ ഡി.ആര്‍.ഐ ഉന്നതനായ ജോണ്‍ ജോസഫ്‌ ആണെന്നുറപ്പിക്കുന്ന തെളിവുകള്‍ സി.ബി.ഐക്ക്‌ ലഭിച്ചിട്ടുണ്ട്‌. ഫായിസിനെ പരിചയപ്പെടുത്തിക്കൊണ്ട്‌ ജോണ്‍ ജോസഫ്‌ കസ്‌റ്റംസ്‌ അസി. കമ്മിഷണര്‍ അനില്‍കുമാറിനയച്ച എസ്‌.എം.എസ്‌ സന്ദേശമാണ്‌ നിര്‍ണായക തെളിവായത്‌. ഈ എസ്‌.എം.എസ്‌ സന്ദേശം സി.ബി.ഐ പിടിച്ചെടുത്തിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ ജോണ്‍ ജോസഫിന്‌ ഫായിസുമായുള്ള ബന്ധം സംബന്ധിച്ച വിശദമായ അന്വേഷണത്തിനാണ്‌ സി.ബി.ഐയുടെ തീരുമാനം. ഫായിസിനെ തനിക്കു പരിചയപ്പെടുത്തിയത്‌ ജോണ്‍ ജോസഫാണെന്നാണ്‌ ആരോപണവിധേയനായ സി.ബി.ഐ മുന്‍ എസ്‌.പി. ടി. വിക്രവും വെളിപ്പെടുത്തിയിട്ടുള്ളത്‌. വിക്രം ഫായിസിനെ സഹായിച്ചതുമായി ബന്ധപ്പെട്ട ഒട്ടേറെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്‌. ഇതിന്റെ വിശദാംശങ്ങള്‍ സി.ബി.ഐ അന്വേഷിച്ചുവരികയാണ്‌. ഒരു കേന്ദ്രമന്ത്രിയുടെയും സംസ്‌ഥാന ഭരണസിരാകേന്ദ്രത്തിലെ പ്രമുഖരുടെയും പ്രതിപക്ഷത്തെ ഉന്നതരുടെയുമൊക്കെ പേരുകള്‍ പ്രതികളുടെ ചോദ്യം ചെയ്യലില്‍ സി.ബി.ഐക്കു ലഭിച്ചിട്ടുണ്ട്‌. എന്നാല്‍, വന്‍ രാഷ്‌ട്രീയ പ്രത്യാഘാതങ്ങള്‍ക്കിടയാക്കാവുന്ന ഈ പേരുകളിലേക്ക്‌ അന്വേഷണം നീട്ടാനാകുമെന്ന പ്രതീക്ഷ സി.ബി.ഐക്കുമില്ല. ഉന്നത സ്വാധീനമുള്ള ഐ.പി.എസ്‌ ഉദ്യോഗസ്‌ഥനായ ഡി.ഐ.ജി ടി. വിക്രമിനെതിരായ അന്വേഷണനീക്കത്തില്‍ സി.ബി.ഐക്കുമേല്‍ കനത്ത സമ്മര്‍ദമുണ്ടെന്നാണ്‌ സൂചന. ഫായിസുമായി ബന്ധപ്പെട്ടതിന്റെ ഫോണ്‍ രേഖകളുംതെളിവുകളുമുള്ള സാഹചര്യത്തില്‍ വിക്രമിനെ ചോദ്യം ചെയ്യാതിരിക്കാനാവില്ലെന്നാണ്‌ സി.ബി.ഐ വൃത്തങ്ങള്‍ പറയുന്നത്‌. ഫായിസ്‌ കള്ളക്കടത്തുകാരനായിരുന്നെന്ന്‌ അറിയാതെയാണ്‌ സഹായിച്ചതെന്ന വിചിത്രമായ വാദഗതിയാണ്‌ ആരോപണവിധേയരായ ഉദ്യോഗസ്‌ഥരെല്ലാം സ്വീകരിച്ചിട്ടുള്ളതെന്ന കാര്യം ശ്രദ്ധേയമാണ്‌. കള്ളക്കടത്ത്‌ തടയേണ്ട ഡി.ആര്‍.ഐയിലെയും കസ്‌റ്റംസിലെയും പോലീസിലെയും ഉന്നതര്‍ ഫായിസ്‌ എന്ന കള്ളക്കടത്തുകാരനുവേണ്ടി കൈകോര്‍ത്തതിന്റെ ചരടുകള്‍ അഴിക്കാനുള്ള ശ്രമത്തിലാണ്‌ സി.ബി.ഐ.
നെടുമ്പാശേരി സ്വര്‍ണക്കടത്ത്‌: കസ്‌റ്റംസ്‌ അസി. കമ്മിഷണറും ഡ്രൈവറും സി.ബി.ഐ. കസ്‌റ്റഡിയില്‍
കൊച്ചി: നെടുമ്പാശേരി സ്വര്‍ണക്കടത്തു കേസില്‍ അറസ്‌റ്റിലായ അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ അനില്‍ കുമാറിനെയും ഡ്രൈവര്‍ രജിത്തിനെയും എറണാകുളം സി.ബി.ഐ പ്രത്യേക കോടതി അഞ്ചു ദിവസത്തേക്കു സി.ബി.ഐ കസ്‌റ്റഡിയില്‍ വിട്ടു. കേസിലെ മുഖ്യപ്രതി ഫായിസിനെ തനിക്കു പരിചയപ്പെടുത്തിയത്‌ ഡി.ആര്‍.ഐ അഡീഷണല്‍ ഡയറക്‌ടര്‍ ജോണ്‍ ജോസഫാണെന്നു അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ എസ്‌. അനില്‍കുമാര്‍ കോടതിയില്‍ വെളിപ്പെടുത്തി. ഫായിസ്‌ എത്തുന്ന വിമാനത്തിന്റെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു ജോണ്‍ ജോസഫ്‌ അയച്ച എസ്‌.എം.എസ്‌ സന്ദേശത്തിന്റെ പകര്‍പ്പും അനില്‍കുമാര്‍ കോടതിയില്‍ ഹാജരാക്കി. ഫായിസിനെ അനില്‍കുമാറിലേക്ക്‌ എത്തിച്ചത്‌ ഡി.ആര്‍.ഐ അഡീഷണല്‍ ഡയറക്‌ടര്‍ ജോണ്‍ ജോസഫാണെന്നും ഇതിനു തെളിവായി കഴിഞ്ഞ ഏപ്രില്‍ 14-ന്‌ അയച്ച എസ്‌.എം.എസ്‌. സന്ദേശത്തിന്റെ പകര്‍പ്പും അനില്‍കുമാറിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി. ഫായിസ്‌ വരുന്ന വിമാനത്തിന്റെ വിവരങ്ങളും ആവശ്യമായ സഹായം ചെയ്ണമെന്നയുമാണ്‌ എസ്‌.എം.എസ്‌ സന്ദേശത്തിലൂടെ ജോണ്‍ ജോസഫ്‌ ആവശ്യപ്പെട്ടത്‌. വഴിവിട്ട രീതിയിലുള്ള യാതൊരു നടപടികളും അനില്‍കുമാര്‍ സ്വീകരിച്ചിട്ടില്ലെന്നും ആരില്‍ നിന്നും പ്രതിഫലം കൈപ്പറ്റിയിട്ടില്ലെന്നും പ്രതിഭാഗം ബോധിപ്പിച്ചു. എന്നാല്‍ അനില്‍കുമാറിന്റെ ബാങ്ക്‌ അക്കൗണ്ടിലെത്തിയ അഞ്ചു ലക്ഷം രൂപ ഫയാസ്‌ നിക്ഷേപിച്ചതാണെന്നു സി.ബി.ഐ. വാദിച്ചു. കൂടാതെ ഡ്രൈവര്‍ രജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത ടി.വി, വാച്ച്‌ എന്നിവ ഫയാസ്‌ സമ്മാനിച്ചതാണെന്നും ഫയാസും അനില്‍കുമാറുമായുള്ള ബന്ധം വ്യക്‌തമാക്കുന്ന സി.ഡിയും മറ്റു രേഖകളും സി.ബി.ഐ. കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും കസ്‌റ്റഡിയില്‍ വിട്ടുകിട്ടണമെന്ന സി.ബി.ഐയുടെ ആവശ്യം അനുവദിച്ചാണ്‌ ഇരുവരേയും ഈ മാസം 22 വരെ കോടതി സി.ബി.ഐ. കസ്‌റ്റഡിയില്‍ വിട്ടത്‌. അതേസമയം കേസിലെ മറ്റു രണ്ടു പ്രതികളായ ആരിഫ, ആസിഫ എന്നിവര്‍ക്ക്‌ ഉപാധികളോടെ സി.ബി.ഐ കോടതി ജാമ്യം അനുവദിച്ചു.
അനില്‍കുമാറിന്റെ വിവാഹം നടത്തിയത്‌ ഫായിസ്‌ ഏര്‍പ്പെടുത്തിയ ഇവന്റ്‌ മാനേജ്‌മെന്റ്‌ കമ്പനി
കോട്ടയം: നെടുമ്പാശേരി സ്വര്‍ണക്കടത്തുകേസില്‍ അറസ്‌റ്റിലായ കസ്‌റ്റംസ്‌ അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ അനില്‍കുമാറിന്റെ വിവാഹ ആഘോഷം നടത്തിയത്‌ കൊച്ചിയിലെ പ്രശസ്‌തമായ ഇവന്റ്‌ മാനേജ്‌മെന്റ്‌ കമ്പനിയുടെ മേല്‍നോട്ടത്തില്‍. അടുത്തിടെയായിരുന്നു അനില്‍കുമാറിന്റെ വിവാഹം. സ്വര്‍ണക്കടത്ത്‌ പ്രതി ഫായിസാണു വിവാഹാഘോഷത്തിന്‌ ഇവന്റ്‌ മാനേജ്‌മെന്റ്‌ കമ്പനിയെ ചുമതലപ്പെടുത്തിയത്‌. സംസ്‌ഥാനത്ത്‌ മൂന്നിടങ്ങളിലാണു ലക്ഷങ്ങള്‍ മുടക്കി വിവാഹസത്‌കാരം ഒരുക്കിയത്‌. തിരുവനന്തപുരത്തു വച്ചായിരുന്നു വിവാഹം. തിരുവനന്തപുരത്തും ആലപ്പുഴയിലെ പ്രശസ്‌തമായ ഹോട്ടലിലും, എറണാകുളത്തും സത്‌കാരങ്ങള്‍ നടന്നു. ആലപ്പുഴയിലെ സത്‌കാരം ബന്ധുകള്‍ക്കും സുഹൃത്തുകള്‍ക്കുമായാണു നടത്തിയതെങ്കില്‍ എറണാകുളത്ത്‌ ഉയര്‍ന്ന ഉദ്യോഗസ്‌ഥര്‍ക്കും വി.വി.ഐ.പികള്‍ക്കും വേണ്ടിയായിരുന്നു. ഫായിസ്‌ പങ്കെടുത്തത്‌ എറണാകുളത്തെ സത്‌കാരത്തിലാണ്‌. വിരുന്നില്‍ പങ്കെടുത്തശേഷം ഏറെ താമസിക്കാതെ മടങ്ങുകയും ചെയ്‌തു. ഉയര്‍ന്ന പല ഉദ്യോഗസ്‌ഥരോടും അടുത്ത സുഹൃത്തുക്കളെ പോലെയാണു ഫായിസ്‌ ഇടപഴകിയത്‌. ലക്ഷങ്ങളാണു വിവാഹത്തിനും സത്‌കാരങ്ങള്‍ക്കുമായി ചെലവായത്‌. വിവാഹത്തിനു മുമ്പ്‌ ബാങ്ക്‌ അക്കൗണ്ട്‌ വഴി അനില്‍കുമാറിനു പണം കൈമാറിയെന്ന ഫായിസിന്റെ മൊഴി നേരത്തെ പുറത്തു വന്നിരുന്നു. ഇതിനു പുറമേയാണു ലക്ഷങ്ങള്‍ മുടക്കി ഇവന്റ്‌ മാനേജ്‌മെന്റ്‌ ഗ്രൂപ്പിനെ ഫായിസ്‌ വിവാഹം നടത്താനായി ഏര്‍പ്പെടുത്തിയത്‌. ഇതു സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്‌. ഫായിസ്‌ ഉള്‍പ്പടെയുള്ളവരില്‍നിന്നു പാരിതോഷികങ്ങളും പണവും കൈപ്പറ്റിയെന്ന തെളിവുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ്‌ അനില്‍കുമാറിന്റെ ആഢംബര ജീവിതത്തെ കുറിച്ച്‌ അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കു വിവരം ലഭിച്ചിരിക്കുന്നത്‌. ഇതിനിടെ മറ്റു ചില കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥര്‍ക്കും ഫായിസുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്നു സൂചനയുണ്ട്‌. മലയാള സിനിമയിലെ ഒരു നടിയും ഫായിസും ഒരു കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥനും വിദേശയാത്ര നടത്തിയെന്ന വിവരവും ഉദ്യോഗസ്‌ഥര്‍ക്കും ലഭിച്ചിട്ടുണ്ട്‌. ഇതു സംബന്ധിച്ചും കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്‌.
എം.എസ്‌. സന്ദീപ്‌

news credits Mangalam Daily, October 19, 2013

Thursday, October 17, 2013

സോളാര്‍കേസും ജുഡീഷ്യറിയും

ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തിലെ സുപ്രധാന കല്‍ത്തൂണുകളായ ലെജിസ്ലേച്ചറും, എക്‌സിക്യൂട്ടീവും, ജുഡീഷ്യറിയും അവരുടെതായ തലങ്ങളില്‍ പരമാധികാരമുള്ളതും, സ്വതന്ത്രവും വ്യത്യസ്‌തവുമാണ്‌. ഭരണനിര്‍വഹണ ചുമതല നിര്‍വഹിക്കുന്ന എക്‌സിക്യൂട്ടീവിന്‌ ലെജിസ്ലേച്ചറിനോടും, ലെജിസ്ലേച്ചറിന്‌ ജനങ്ങളോടും നേരിട്ടുള്ള പ്രതിബദ്ധതയും ഉത്തരവാദിത്തവും ഉണ്ട്‌. എന്നാല്‍ നീതിന്യായ നിര്‍വഹണ സംവിധാനമായ ജുഡീഷ്യറിയ്‌ക്ക്‌ ഭരണഘടനയോടുള്ള പ്രതിബദ്ധതയ്‌ക്ക്‌ അപ്പുറം പരസ്യ വിചാരണയ്‌ക്ക്‌ വിധേയമാകേണ്ട ആവശ്യമില്ല. പ്രിവിലേജ്‌ഡ്‌ ക്ലാസ്‌ എന്നു വിശേഷിപ്പിക്കാന്‍ കഴിയുന്ന ഭരണഘടനാ സ്‌ഥാപനമായ ജുഡീഷ്യറി കൂടുതല്‍ സൂക്ഷ്‌മതയോടും കൃത്യതയോടും ജാഗ്രതയോടും പ്രവര്‍ത്തിക്കേണ്ടതാണ്‌. പൊതുസമൂഹം പ്രതീക്ഷിക്കുന്ന ജാഗ്രതയും സൂക്ഷ്‌മതയും കൃത്യതയും ജുഡീഷ്യറിയുടെ ഭാഗത്തുനിന്ന്‌ ഉണ്ടാകുന്നുണ്ടോ എന്ന വിലയിരുത്തല്‍ സോളാര്‍ വിവാദത്തിന്റെ പശ്‌ചാത്തലത്തില്‍ വിശകലനം ചെയ്യുന്നത്‌ ജനാധിപത്യ പ്രക്രിയയെ ശാക്‌തീകരിക്കാന്‍ പ്രയോജനപ്രദമാകുമെന്ന കാര്യത്തില്‍ സംശയമില്ല. സോളാര്‍ കേസുമായി ബന്ധപ്പെട്ട്‌ ജോയി കൈതാരം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലുള്ള വിധിന്യായം വായിച്ചപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടി. അഭിഭാഷക വൃത്തിയോടും നീതിന്യായ സംവിധാനത്തോടും അളവറ്റ ആദരവും ബഹുമാനവും പുലര്‍ത്തുന്ന എെന്നപ്പോലുള്ള നിയമവിദ്യാര്‍ഥികള്‍ക്ക്‌ വിധിന്യായം ആവര്‍ത്തിച്ച്‌ അനവധി പ്രാവശ്യം വായിച്ചിട്ടും പ്രസ്‌തുത വിധിന്യായത്തിന്റെ സത്ത ഉള്‍ക്കൊള്ളാന്‍ കഴിയാത്തത്‌ ജുഡീഷ്യറി സമ്പൂര്‍ണമായും സംശയത്തിന്‌ അതീതമായി നിലകൊള്ളണമെന്ന അമിതമായ താല്‍പര്യം കൊണ്ടാവാം. ജോയി കൈതാരത്തിന്റെ ഹര്‍ജിയിലെ ആവശ്യം മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി. ടിവി കാമറയും കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌ ഡിസ്‌കുകളും, സര്‍വറും പിടിച്ചെടുത്തു പരിശോധിക്കാന്‍ പ്രത്യേക അനേ്വഷണ സംഘത്തിന്‌ നിര്‍ദേശം നല്‍കണമെന്നതായിരുന്നു. സി.സി. ടിവി ക്യാമറയും കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌ ഡിസ്‌കും ഓഗസ്‌റ്റ്‌ 28-നു തന്നെ പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തെന്നും ആരോപണവിധേയനായി ഉത്തരവാദത്തപ്പെട്ട വ്യക്‌തി (മുഖ്യമന്ത്രി)യെ അനേ്വഷണ സംഘം ചോദ്യം ചെയ്‌തുവെന്നുമാണ്‌ സര്‍ക്കാരിനു വേണ്ടി കോടതിയില്‍ ഹാജരായ അഡ്വക്കറ്റ്‌ ജനറല്‍ പറഞ്ഞത്‌. എ.ജി. ഇതു പറഞ്ഞതോടെ ഹര്‍ജിക്കാരിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടു. ഹര്‍ജി ദ്ധക്ഷത്സഗ്മ്യന്ധഗ്നഗ്മന്ഥ ആയി. നിസാരമായ ഈ നിരീക്ഷണത്തോടെ വിധി പറയാന്‍ കഴിയുമായിരുന്ന ഹര്‍ജിയില്‍ 18 പേജു വരുന്ന വിശദമായ വിധിന്യായം കോടതി പുറപ്പെടുവിച്ചു. ഹര്‍ജിക്കാരന്റെ ന്യായമായ ആവശ്യം കോടതി വിധി കൂടാതെ സര്‍ക്കാര്‍ നടപ്പാക്കിയ പശ്‌ചാത്തലത്തില്‍ എന്തിനായിരുന്നു 18 പേജുള്ള വിശദീകരണ വിധിന്യായം. കോടതിയുടെ പരിഗണനാ വിഷയമല്ലാത്ത കാര്യങ്ങളിലും അന്തിമ വിധി പ്രഖ്യാപിച്ചു കൊണ്ട്‌ സോളാര്‍ കേസിന്റെ രാഷ്‌ട്രീയ ഭരണ ഇടപെടലുകളെ പൂര്‍ണമായും കുറ്റവിമുക്‌തമാക്കുന്നതാണ്‌ വിധിന്യായം. ഓണാവധി കഴിഞ്ഞ്‌ ഹര്‍ജിയുടെ വാദം ആരംഭിച്ച ഘട്ടം മുതല്‍ മുഖ്യമന്ത്രിക്കെതിരേ ഒരു പരാതിയും ആരും ഉന്നയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയെ അനാവശ്യമായി അപകീര്‍ത്തിപ്പെടുത്തുന്നു എന്നും നിരന്തരം വാക്കാല്‍ കോടതി നിരീക്ഷിച്ചത്‌ ഞെട്ടലോടെയാണ്‌ കേരളം കേട്ടത്‌. ്യ.ത്സ.ണ്മ.്യ 156 (3) അനുസരിച്ച്‌ ശ്രീധരന്‍ നായര്‍ പത്തനംതിട്ട ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌് കോടതിയില്‍ കൊടുത്ത സ്വകാര്യ അന്യായത്തില്‍ മുഖ്യമന്ത്രിക്കെതിരേ വ്യക്‌തമായ കുറ്റാരോപണമുണ്ട്‌. പ്രസ്‌തുത ഹര്‍ജിയുടെ ഉള്ളടക്കത്തിലോ, അനുബന്ധ പ്രതി പട്ടികയിലോ പേര്‌ പറയാത്ത ടെന്നി ജോപ്പനെ മൂന്നാം പ്രതിയായി ചേര്‍ത്ത്‌ അറസ്‌റ്റ്‌ ചെയ്‌പ്പോള്‍ ടെന്നി ജോപ്പന്റെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ച യുക്‌തിസഹജമായ ചോദ്യത്തിന്‌ പ്രോസിക്യൂഷന്റെ മറുപടി മൗനമായിരുന്നു. പരാതിയിലെ പ്രതിപ്പട്ടികയില്‍ പേരില്ലാത്ത തന്റെ കക്ഷിയെ പ്രതിയാക്കി ജയിലില്‍ അടച്ചെങ്കില്‍ കുറ്റാരോപിതനായി ഹര്‍ജിയില്‍ പേരുള്ള മുഖ്യമന്ത്രിക്കെതിരേ എന്തുകൊണ്ട്‌ കേസെടുക്കുന്നില്ല എതായിരുന്നു ടെന്നിയുടെ അഭിഭാഷകന്റെ ചോദ്യം. 156 (3) സ്വകാര്യ അന്യായത്തെ ദൃഢീകരിക്കുതായിരുന്നു റാന്നി മജിസ്‌ട്രേിനു മുമ്പാകെ ശ്രീധരന്‍ നായര്‍ കൊടുത്ത 164 സ്‌േറ്ററ്റ്‌മെന്റ്‌. അതിലും മുഖ്യമന്ത്രിയുടെ പങ്ക്‌ വ്യക്‌തമായി ആരോപിക്കുന്നതായി പരസ്യമായി വെളിപ്പെടുത്തുന്നു. ഹൈക്കോടതിയിലും അതാവര്‍ത്തിച്ചു പറയുന്നു. 164 സ്‌റ്റേറ്റ്‌മെന്റിനു ശേഷം എ.ജി.ജി.പി. ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള അനേ്വഷണ സംഘേത്താട്‌് മുഖ്യമന്ത്രിക്ക്‌ പങ്കില്ലെന്ന്‌ ശ്രീധരന്‍ നായര്‍ മൊഴി നല്‍കിയതായി ഹൈക്കോടതിയില്‍ പോലീസ്‌ അനേ്വഷണ റിപ്പോര്‍ട്ട്‌് സമര്‍പ്പിച്ചു. പരാതിക്കാരനായ ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിക്ക്‌ പങ്കില്ലെന്ന്‌ പോലീസിനോട്‌ ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ലെന്നും 164 സ്‌റ്റേറ്റ്‌മെന്റില്‍ താന്‍ ഉറച്ചു നില്‍ക്കുന്നു എന്നും ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചു. 40 ലക്ഷം രൂപയുടെ തട്ടിപ്പിന്‌ ഇരയായ താന്‍ മൂന്നാം ഗഡു ചെക്ക്‌ ക്ലിയര്‍ ചെയ്‌തത്‌ 2012 ജൂലൈ 9-ന്‌ രാത്രി എട്ടു മണിക്കു സരിതാ എസ്‌. നായരുമായി മുഖ്യമന്ത്രിയെ കണ്ട്‌ വിശ്വാസ്യത ഉറപ്പു വരുത്തിയതിനു ശേഷമാണെന്ന്‌ ശ്രീധരന്‍ നായര്‍ ഹൈക്കോടതിയിലും രണ്ട്‌ മജിസ്‌ട്രേ്‌ കോടതിയിലും രേഖാമൂലം പറയുമ്പോള്‍ മുഖ്യമന്ത്രിക്കെതിരേ ആരും പരാതി ഉന്നയിച്ചില്ലെന്ന്‌ എങ്ങനെ വിധിക്കാന്‍ കഴിയും? കോടതി മുറിയില്‍ ശ്രീധരന്‍ നായരുടെ അഭിഭാഷകന്‍ ഈ കാര്യം ആവര്‍ത്തിക്കുമ്പോഴും കോടതി, വിരുദ്ധ നിലപാട്‌ സ്വീകരിക്കുന്നത്‌ കേട്ടുകേള്‍വി പോലും ഇല്ലാത്ത സംഭവമാണ്‌. 2012 ജൂലൈ 9-ന്‌ ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കണ്ടും എന്ന്‌ മുഖ്യമന്ത്രി നിയമസഭയിലും, പുറത്തും സമ്മതിക്കുമ്പോഴും 2012 ജൂണ്‍ 22-ന്‌ മുമ്പാണ്‌ ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കണ്ടതെന്നു അസന്നിഗ്‌ധമായി വിധിയില്‍ പ്രഖ്യാപിക്കുന്നു. ജൂലൈ 9-ന്‌ രാത്രി എട്ടു മണിക്ക്‌ ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കണ്ടു എന്നു സര്‍വ്വരും സമ്മതിക്കുമ്പോള്‍ ജൂണ്‍ 22-ന്‌ മുമ്പാണ്‌ മുഖ്യമന്ത്രിയെ കണ്ടതെന്ന്‌ സംശയരഹിതമായി വിധി പ്രഖ്യാപിക്കുന്നത്‌ ഏത്‌ തെളിവിന്റെ അടിസ്‌ഥാനത്തിലാണ്‌? ഇതിനെക്കാള്‍ ഞെട്ടിപ്പിക്കുന്നതാണ്‌ വിധി ന്യായത്തിലെ 8-ാം ഖണ്‌ഡിക.
മുഖ്യമന്ത്രിയും സരിത. എസ്‌. നായരും ചേര്‍ന്ന്‌ ശ്രീധരന്‍ നായരെ ബിസിനസ്‌ പങ്കാളിയാക്കാന്‍ പ്രേരിപ്പിച്ചാലും മുഖ്യമന്ത്രി കുറ്റക്കാരനല്ലെന്ന്‌ തെളിവോ, വിചാരണയോ വിസ്‌താരമോ കൂടാതെ എങ്ങനെ കോടതിക്കു പറയാന്‍ കഴിയും. മുഖ്യമന്ത്രിയുടെ പ്രേരണയും പ്രചോദനവും മൂലം നിക്ഷേപകര്‍ തട്ടിപ്പിനിരയായാല്‍ മുഖ്യമന്ത്രി കുറ്റക്കാരനല്ലെന്ന്‌ മുന്‍കൂറായി വിധിക്കുന്നത്‌ ഏതു നിയമത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ ?
വിധിന്യായത്തിന്റെ പ്രത്യാഘാതങ്ങള്‍ :
മുഖമന്ത്രി കുറ്റക്കാരനാണോ അല്ലയോ എന്നത്‌ കോടതിയുടെ പരിഗണനാ വിഷയമല്ല. ഇത്‌ സംബന്ധമായ കേസുകള്‍ മജിസ്‌ട്രേറ്റ്‌ കോടതികളില്‍ ഗ്ഗനുദ്ധ്രദ്ദ ആണ്‌. ശ്രീധരന്‍ നായര്‍ സമര്‍പ്പിച്ച സ്വകാര്യ അന്യായത്തിന്മേലും 164 സ്‌റ്റേറ്റ്‌മെന്റിന്റെ അടിസ്‌ഥാനത്തിലും പോസീസ്‌ അനേ്വഷണം നടക്കുന്ന സമയത്താണ്‌ മുഖ്യമന്ത്രിയെ കുറ്റവിമുക്‌തനാക്കുന്ന വിധി എന്നത്‌ ഗൗരവതരമാണ്‌. പത്തനംതിട്ട മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ശ്രീധരന്‍ നായര്‍ സമര്‍പ്പിച്ച്‌ സ്വകാര്യ അന്യായത്തില്‍ അനേ്വഷണം നടത്തി കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ല. അനേ്വഷണം പൂര്‍ത്തിയാക്കുതിനു മുമ്പും വിചാരണ കോടതിയില്‍ വിചാരണ ആരംഭിക്കുന്നതിനു മുമ്പും ഉന്നത നീതിപീഠമായ ഹൈക്കോടതി മുന്‍കൂറായി മുഖ്യമന്ത്രിയെ കുറ്റവിമുക്‌തമാക്കി വിധി പ്രസ്‌താവിച്ചതിലൂടെ സോളാര്‍കേസുമായി ബന്ധപ്പെട്ട അനേ്വഷണവും കീഴ്‌ക്കോടതികളിലെ വിചാരണയും പൂര്‍ണമായി അിമറിക്കപ്പെട്ടിരിക്കുന്നു. വിവാദമായ തട്ടിപ്പ്‌ കേസില്‍ ഗുരുതരമായ കുറ്റാരോപണങ്ങള്‍ വിധേയനായിരിക്കുന്ന മുഖ്യമന്ത്രിയെ അനേ്വഷണം പൂര്‍ത്തിയാക്കുന്നതിനു മുമ്പ്‌ കുറ്റവിമുക്‌തനായി പ്രഖ്യാപിക്കുന്ന ഹൈക്കോടതി വിധി അനേ്വഷണത്തില്‍ കോടതിയുടെ നഗ്നമായ ഇടപെടലാണ്‌. സുപ്രീം കോടതിയുടെ നിരന്തരമായ നിര്‍ദേശങ്ങളും വിധിന്യായങ്ങളും പരസ്യമായി ലംഘിക്കുന്നതാണ്‌.
ഏതു രീതിയിലുള്ള അന്വേഷണം എങ്ങനെ നടത്തണമെന്ന്‌ തീരുമാനിക്കാനുള്ള വിവേചനാധികാരം അനേ്വഷണ ഏജന്‍സികളില്‍ നിക്ഷിപ്‌തമാണെന്ന്‌ വിധിന്യായത്തില്‍ പറയുന്നുണ്ടെങ്കിലും സി.സി ടിവി കാമറ പിടിച്ചെടുക്കുക, മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുക തുടങ്ങിയ നടപടികളില്‍ ഹൈക്കോടതി അതൃപ്‌തി പ്രകടിപ്പിക്കുന്നുണ്ട്‌.
വിചാരണക്കോടതികള്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ സംശയത്തിന്റെ നിഴലിലാണ്‌. സരിതയുടെ മൊഴി രേഖപ്പെടുത്താതെ എറണാകുളം അഡീഷണല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌് കാലവിളംബം ഉണ്ടാക്കിയ നടപടി ഹൈക്കോടതി അനേ്വഷിക്കുന്നുണ്ട്‌. 21 പേജുണ്ടായിരുന്ന സരിതയുടെ മൊഴി മൂന്നര പേജായി ചുരുങ്ങിയതിന്റെ പിന്നില്‍ ജുഡീഷ്യറി കക്ഷിയായത്‌ ആശങ്കയുണ്ടാക്കുന്നു. ങ്കത്സണ്മ്യ 207 അനുസരിച്ച്‌ പ്രതിക്കെതിരേ കോടതിയില്‍ ഉന്നയിക്കുന്ന രേഖകളുടെ പകര്‍പ്പ്‌ ലഭിക്കാന്‍ അവകാശമുണ്ടെന്നിരിക്കെ പത്തനംതിട്ട കോടതി ശ്രീധരന്‍ നായരുടെ 164 മൊഴി പകര്‍പ്പ്‌ ആവശ്യപ്പെട്ടുള്ള ടെന്നി ജോപ്പന്റെ അപേക്ഷ നിരസിച്ചതും വിവാദമായി. മുഖ്യമന്ത്രിക്ക്‌ എതിരായി ശ്രീധരന്‍ നായര്‍ കൊടുത്ത 164 സ്‌റ്റേറ്റ്‌മെന്റ്‌ പുറത്തുവരാത്തത്‌ കോടതി ഇടപെടലുകളുടെ ഭാഗമാണ്‌. ആലുവ കോടതിയില്‍ ബിജു രാധാകൃഷ്‌ണന്‌ പരസ്യമായി മജിസ്‌ട്രേറ്റിനോട്‌ മൊഴി നല്‍കണമെന്ന്‌ ആവശ്യമുയിച്ചപ്പോള്‍ അഭിഭാഷകരെപ്പോലും പുറത്താക്കി രഹസ്യ മൊഴി എടുത്തതും ശ്രദ്ധേയമാണ്‌. സലിം രാജിന്റെ ടെലിഫോണ്‍ കോള്‍ ലിസ്‌റ്റും ശബ്‌ദരേഖയും പരിശോധിക്കണമെന്ന സിംഗിള്‍ ബെഞ്ച്‌ വിധിക്ക്‌ യുദ്ധകാലാടിസ്‌ഥാനത്തില്‍ സ്‌റ്റേ ലഭ്യമായതും സംശയത്തിന്റെ ആക്കം വര്‍ധിപ്പിക്കുന്നു.
ജുഡീഷ്യറിയുടെ വിശ്വാസതയ്‌ക്ക്‌ കളങ്കമുണ്ടായാല്‍ തകരുന്നത്‌ നിയമവാഴ്‌ചയായിരിക്കും. നിയമവും, നീതിനിര്‍വഹണവും നടന്നാല്‍ മാത്രം പോരാ നടക്കുന്നു എന്ന വിശ്വാസ്യത ജനങ്ങള്‍ക്ക്‌ ഉണ്ടാകണം. അതു നഷ്‌ടപ്പെട്ടാല്‍ അരാജകത്വവും അരാഷ്‌ട്രീയവും അഴിമതിയും ശക്‌തി പ്രാപിക്കും. അതിനവസരം നല്‍കാതെ ജനാധിപത്യത്തെ ശാക്‌തീകരിക്കാനുള്ള ഉന്നതദൗത്യം ഏറ്റെടുക്കാനുള്ള ഉത്‌കൃഷ്‌ടമായ നീതിബോധമാണ്‌ ജുഡീഷ്യറിയില്‍ നിന്ന്‌ ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്‌. അതിനുള്ള കരുത്ത്‌ നമ്മടെ ജുഡീഷ്യറിക്ക്‌ ഉണ്ടാകട്ടെ എന്നു പ്രത്യാശിക്കാം.
Article Credits,എന്‍.കെ. പ്രേമചന്ദ്രന്‍,Mangalam Daily,October 16, 2013
(മുന്‍ മന്ത്രിയും ആര്‍.എസ്‌.പി കേന്ദ്ര സെക്രട്ടേറിയറ്റ്‌ അംഗവുമാണ്‌ ലേഖകന്‍)

Monday, October 14, 2013

സംസ്ഥാനത്തെ എല്ലാ തെറ്റുകളുടെയും വിളനിലം ആഭ്യന്തരമന്ത്രിയെന്ന് പി സി ജോര്‍ജ്

കോട്ടയം: സംസ്ഥാനത്തെ എല്ലാ തെറ്റുകളുടെയും വിളനിലമാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെന്ന് സര്‍ക്കാര്‍ ചീഫ്വിപ്പ് പി സി ജോര്‍ജ്. കോട്ടയം ടി ബി യില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. "തിരുവഞ്ചൂര്‍ വീര്‍ത്തിരിക്കുന്ന ബലൂണാണ്. ഞാന്‍ തൊട്ടാല്‍ അത് പൊട്ടും." ഡാറ്റാസെന്റര്‍ കേസില്‍ താന്‍ ആഭ്യന്തരമന്ത്രിയാകുന്നതിനു മുന്‍പേ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി സ്റ്റേ വന്നെന്ന തിരുവഞ്ചൂരിന്റെ വാദം പുകമറസൃഷ്ടിക്കലാണ്. കോട്ടയത്ത് വെച്ചുള്ള തിരുവഞ്ചൂര്‍-ദല്ലാള്‍ നന്ദകുമാര്‍ കൂടിക്കാഴ്ചയ്ക്ക് സാക്ഷികളുണ്ട്. അന്ന് വൈകിട്ട് എഴോടെ കോട്ടയം റെയില്‍വെ സ്റ്റേഷനില്‍ നിന്ന് നന്ദകുമാറിനെ തിരുവഞ്ചൂര്‍ സര്‍ക്കാര്‍ കാറില്‍ കയറ്റി കൊണ്ടുപോകുന്നത് കണ്ടവരുണ്ട്. ഇതെല്ലാം കഴിഞ്ഞ് രാത്രി ഒമ്പതരയോടെ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ടാകാം. മൂന്നോ നാലോ കേസില്‍ വിജിലന്‍സ് അന്വേഷണം നന്ദകുമാറിനെതിരെ നടക്കുമ്പോഴായിരുന്നു കൂടിക്കാഴ്ച. എന്തിനാണ് രാത്രി തിരുവഞ്ചൂര്‍ അയാളെ വിളിച്ചതെന്ന് അറിയണം. തിരുവഞ്ചൂരിന്റെ മുഖംമൂടി വലിച്ചുകീറുമെന്ന് പറഞ്ഞത് വെറുതേയല്ല. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും യുഡിഎഫ് കണ്‍വീനര്‍ക്കും എ കെ ആന്റണിക്കും കത്ത് നല്‍കിയിട്ടുണ്ട്. മറുപടിക്ക് കാത്തിരിക്കേണ്ട മര്യാദയാണ് ഇപ്പോള്‍ കാണിക്കുന്നതെന്നും ജോര്‍ജ് പറഞ്ഞു.
12-10-2013,Reports Deshabhimani Daily