Showing posts with label Kerala news live. Show all posts
Showing posts with label Kerala news live. Show all posts

Saturday, January 6, 2018

ആര്‍എസ്എസ്: രാഷ്ട്രസുരക്ഷയുടെ സമര്‍പ്പിതഭാവം-ജസ്റ്റിസ് തോമസ്

കോട്ടയം: രാജ്യസുരക്ഷയുടെ സമര്‍പ്പിതഭാവം ഉള്‍ക്കൊള്ളുന്ന സംഘടന എന്ന നിലയ്ക്കാണ് താന്‍ ആര്‍എസ്എസിനെ കാണുന്നതെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ്. ഇല്ലിക്കല്‍ ചിന്മയാ വിദ്യാലയത്തില്‍ ആര്‍എസ്എസ് കോട്ടയം ജില്ലാ പ്രാഥമിക ശിക്ഷാവര്‍ഗ്ഗിന്റെ സമാപന സമ്മേളനത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
മുന്‍പ് താന്‍ പങ്കെടുത്ത ആര്‍എസ്എസിന്റെ പരിപാടികളില്‍നിന്ന് ഒരു വ്യത്യാസം കാണുവാന്‍ സാധിച്ചു. നിങ്ങളുടെ വേഷം ട്രൗസറില്‍ നിന്ന് പാന്റ്‌സ് ആയി മാറി. അതൊരു മെച്ചപ്പെടലായി ഞാന്‍ വിലയിരുത്തുന്നു. നിങ്ങളും അങ്ങനെ ചിന്തിച്ചതിനാലാണല്ലോ, മോഹന്‍ ഭാഗവത് അദ്ധ്യക്ഷനായ ഈ കാലത്ത് ഈ മാറ്റം വരുത്തിയത്.
ഈ പരിപാടി ദര്‍ശിക്കുന്ന സമയത്ത് എന്റെ മനസ്സിന് ഏറ്റവും കുളിര്‍മ്മ തോന്നിയ കാര്യം; ഇതിന്റെ ശിക്ഷണം, ചിട്ട ഇവയെല്ലാം പുതിയ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്ന കാലഘട്ടത്തില്‍ യുവതലമുറയെ മനസ്സിലാക്കി കൊടുക്കേണ്ടതാണെന്നുളളതാണ്. ശിക്ഷണവും, ചിട്ടയുമാണ് ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം നാം പ്രാഥമികമായി അറിഞ്ഞിരിക്കേണ്ടത്.
ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇത് നിഴലിച്ചു കാണുന്നുണ്ട്. ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് യോഗയുടെ പ്രചാരണവും. യോഗയും മറ്റും ആര്‍എസ്എസ്സിന്റേതാണ്, അത് നമ്മള്‍ ചെയ്യേണ്ടെന്ന് തെറ്റിദ്ധരിച്ചവര്‍ക്ക് അതല്ലെന്ന് ഇന്ന് കൃത്യമായി ബോധ്യപ്പെട്ടിട്ടുണ്ട്. അത് ആരോഗ്യത്തിനുവേണ്ടിയുള്ള വ്യായാമ മുറയാണെന്ന് മനസ്സിലാക്കിയതിനാല്‍ അതിനുവേണ്ടി ഒരു അന്താരാഷ്ട്ര ദിനവും പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു.
ഇന്ത്യയിലെ ജനങ്ങള്‍ സുരക്ഷിതരായി ഇരിക്കുന്നത് എന്തുകൊണ്ടാണെന്ന് എന്നോട് ചോദിച്ചാല്‍, എനിക്ക് മനസ്സിലായതില്‍ നിന്ന് പറയുന്നത് 4 കാരണങ്ങള്‍ കൊണ്ടാണ്. 1. ഇന്ത്യയുടെ ഭരണഘടന 2. ഇന്ത്യയില്‍ ജനാധിപത്യം ഉള്ളതുകൊണ്ട് 3. വിവിധ സൈന്യങ്ങള്‍ ഉള്ളതുകൊണ്ട് 4. ആര്‍എസ്എസ് ഉള്ളതുകൊണ്ട്. ഇത് പറയാനുള്ള കാരണം അടിയന്തരാവസ്ഥക്കാലത്തെ ആര്‍എസ്എസിന്റെ പ്രവര്‍ത്തനം കണ്ടതുകൊണ്ടാണ്.
അടിയന്തരാവസ്ഥയക്കെതിരെ സുശക്തമായ സമരങ്ങള്‍ ആര്‍എസ്എസ് സംഘടിപ്പിച്ചു. ഇത് ഇന്റലിജന്‍സ് വഴി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അറിഞ്ഞു. ഇനിയും അടിയന്തരാവസ്ഥ മുന്നോട്ട് കൊണ്ടുപോയാല്‍ തനിക്ക് വിനയാകുമെന്ന് ഇന്ദിരയ്ക്ക് കൃത്യമായി ബോധ്യപ്പെടുകയും അടിയന്തരാവസ്ഥ പിന്‍വലിക്കുകയും ചെയ്തു.
അടിയന്തരാവസ്ഥയില്‍ നിന്ന് രാജ്യത്തെ മോചിപ്പിച്ചതിന് ഏതെങ്കിലും സംഘടനയ്ക്ക് പ്രശസ്തികൊടുക്കുവാന്‍ എന്നോട് ആവശ്യപ്പെട്ടാല്‍ അത് ആര്‍എസ്എസ് ആണെന്ന് പറയും. ആര്‍എസ്എസിന്റെ കൃത്യമായ പ്രവര്‍ത്തനം ഒന്നുകൊണ്ട് മാത്രമാണ് അടിയന്തരാവസ്ഥയില്‍ നിന്ന് നമുക്ക് മോചനം ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
News Credits ,Janmabhumidaily
More media reports from national dailies visit the below links
'After Army, RSS keeps Indians safe', says former SC judge

After Constitution, Army, RSS keeps Indians safe: Former Supreme Court judge

രണ്ടര പതിറ്റാണ്ടിനു ശേഷം മുഖ്യപ്രതി അറസ്റ്റില്‍

ചെന്നൈ: ചെന്നൈ ആര്‍എസ്എസ് കാര്യാലയം ബോംബു വച്ച് തകര്‍ത്ത് 11 പേരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി 24 വര്‍ഷത്തിനു ശേഷം പിടിയില്‍. അല്‍ ഉമ ഭീകരന്‍ മുഷ്താഖ് അഹമ്മദ്( 56) ആണ് ചെന്നൈ നഗരത്തില്‍ നിന്ന് സിബിഐയുടെ പിടിയിലായത്.
'93 ആഗസ്ത് എട്ടിനാണ് അല്‍ ഉമ എന്ന ഭീകരസംഘടന ആര്‍ഡിഎക്‌സ് വച്ച് ചെന്നൈ ചെട്പെട്ടിലെ ആര്‍എസ്എസ് ആസ്ഥാനം തകര്‍ത്തത്. 11 സ്വയം സേവകര്‍ മരിച്ചു. ബഹുനില മന്ദിരം പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞു.
സംഭവ ശേഷം ഒളിവില്‍ പോയ മുഷ്താഖിന്റെ തലയ്ക്ക് സിബിഐ പത്തു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. സ്‌ഫോടക വസ്തുക്കള്‍ സംഘടിപ്പിച്ചതും മറ്റു പ്രതികള്‍ക്ക് അഭയം നല്‍കിയതും ഇയാളായിരുന്നു. കേസില്‍ 12 വര്‍ഷം നീണ്ട വിചാരണക്കു ശേഷം ടാഡാ കോടതി 2007ല്‍ പതിനൊന്നു പ്രതികളെ ശിക്ഷിച്ചിരുന്നു. മൂന്നു പേര്‍ക്ക് ജീവപര്യന്തവും മറ്റുള്ളവര്‍ക്ക് വിവിധ കാലയളവില്‍ തടവും. കേസില്‍ 18 പ്രതികളാണ് ഉണ്ടായിരുന്നത്.
അല്‍ ഉമ സ്ഥാപകന്‍ എസ്എ ബാഷയടക്കം നാലു പേരെ കൃത്യമായ തെളിവില്ലെന്നു പറഞ്ഞ് കോടതി കുറ്റവിമുക്തരാക്കി. കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ പാക് ചാരന്‍ ഇമാം അലി മധുരയില്‍ വച്ച് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടുകയും 2002 സപ്തംബറില്‍ ബെംഗളൂരുവില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്തു. പ്രധാന പ്രതിയും ജിഹാദ് സമിതി സ്ഥാപകനുമായ പളനി ബാബ 97 ജനുവരിയില്‍ കൊല്ലപ്പെട്ടു.

ഗീത ചൊല്ലിയ മുസ്ലിം പെണ്‍കുട്ടിക്ക് എതിരെ ഫത്വ

ന്യൂദല്‍ഹി: സ്‌കൂളിലെ പരിപാടിയില്‍ കൃഷ്ണ വേഷം കെട്ടി ഭഗവത്ഗീത ചൊല്ലിയ മുസ്ലിം പെണ്‍കുട്ടിക്കെതിരെ മൗലവിയുടെ ഫത്വ. അലിയാ ഖാന്(15) എതിരെ യുപി ദേവബന്ദിലെ ദാര്‍ ഉല്‍ ഉലൂമാണ് ഭീഷണി മുഴക്കിയത്. യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സംഘടിപ്പിച്ച മല്‍സരത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിക്ക് ഒന്നാം സമ്മാനവും 25,000 രൂപയും ലഭിച്ചിരുന്നു. ചടങ്ങില്‍ ഗവര്‍ണ്ണര്‍ രാം നായിക്, മുഖ്യമന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. ഇത് വലിയ വാര്‍ത്തയായതോടെയാണ് പെണ്‍കുട്ടിയുടെ പ്രവൃത്തി അനിസ്ലാമികമെന്നു പറഞ്ഞ് ഫത്വ പുറപ്പെടുവിച്ചത്. കൃഷ്ണ വേഷം കെട്ടി ഗീത ചൊല്ലിയതിന് എനിക്കെതിരെ ഫത്വ പുറപ്പെടുവിച്ചിരിക്കുകയാണ്. അതിന് എന്നെ പുറത്താക്കുമെന്നാണ് അവര്‍ പറയുന്നത്. ഇസ്ലാം അത്രയ്ക്ക് ദുര്‍ബലമൊന്നുമല്ല, അലിയ പറഞ്ഞു.

Sunday, March 12, 2017

പ്രധാനമന്ത്രിയുടെ സന്ദേശവുമായി സുരേഷ് ഗോപി വിസ്മയയുടെ വീട്ടിലെത്തി

കണ്ണൂർ: കണ്ണൂര്‍ അണ്ടലൂരില്‍ കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്‍ സന്തോഷ്‌ കുമാറിന്റെ കുടുംബത്തെ ചലച്ചിത്രതാരം സുരേഷ്‌ഗോപി എം.പി സന്ദര്‍ശിച്ചു. തന്റെ അച്ഛനെ കൊന്നതെന്തിനെന്ന് ചോദിച്ചുകൊണ്ടുളള സന്തോഷ്‌ കുമാറിന്റെ മകള്‍ വിസ്മയയുടെ സാമൂഹ്യമാദ്ധ്യമങ്ങളിലെ പോസ്റ്റ് ദേശീയ ശ്രദ്ധ നേടിയതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചതനുസരിച്ചാണ് തന്റെ സന്ദര്‍ശനമെന്ന് സുരേഷ്‌ഗോപി പറഞ്ഞു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഭീകരത സൃഷ്ടിക്കുന്ന രാഷ്ട്രീയത്തെ ജനാധിപത്യ രീതിയില്‍ തന്നെ കൈകാര്യം ചെയ്യാന്‍ യുദ്ധസമാനമായ നീക്കത്തിന് ദേശീയതലത്തില്‍ ബി.ജെ.പി തുടക്കം കുറിക്കുമെന്ന് സുരേഷ്‌ഗോപി എം.പി പറഞ്ഞു. പാര്‍ലമെന്റില്‍ ഈ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
വൈകിട്ട് അഞ്ചുമണിയോടെയാണ് ധര്‍മ്മടം അണ്ടലൂരിലെ സന്തോഷ്‌കുമാറിന്റെ വീട്ടില്‍ സുരേഷ്‌ഗോപി എത്തിയത്. സന്തോഷിന്റെ ഭാര്യ ബേബി, മക്കളായ സാരംഗ്, വിസ്മയ എന്നിവര്‍ക്കൊപ്പം ഏറെ നേരം ചിലവഴിച്ച്, അവരെ സാന്ത്വനപ്പെടുത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.
News credits,Janamtv

കേരള ധനമന്ത്രിക്ക് പ്രതികരണമില്ലെ?

തിരുവനന്തപുരം: ”കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ ജനങ്ങള്‍ അംഗീകരിച്ചുവെന്നതിന്റെ തെളിവാണ് യുപിയിലെയും ഉത്തരാഖണ്ഡിലെയും വിജയ”മെന്ന് പറയുന്നത്. ബിജെപിക്കാരനല്ല, ബിജെപിയെ ശക്തിയുക്തം എതിര്‍ക്കുന്ന ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറാണ്. ഈ സത്യം മറന്നുപോയതാണ് ബിജെപി വിരുദ്ധര്‍ക്കുണ്ടായ തോല്‍വിയെന്നും നിതീഷ്‌കുമാര്‍ വിലയിരുത്തിയിരിക്കുന്നു. കേരളം എന്തുപറയുന്നു ? ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ഇപ്പോഴത്തെ ചിന്തയെന്താണ് ?
നോട്ട് മരവിപ്പിക്കല്‍ നടപടിക്കെതിരെ ആഞ്ഞടിച്ചതും കേരളസര്‍ക്കാരും പ്രതിപക്ഷവുമാണ്. മന്ത്രിസഭ ഒന്നടങ്കം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ റിസര്‍വ്വ് ബാങ്കിന് മുന്നില്‍ കുത്തിയിരുന്നു. പ്രതിപക്ഷവും ചേര്‍ന്ന് നിയമസഭക്കകത്തും പുറത്തും കോലാഹാലമുണ്ടാക്കി. നവംബര്‍ 8ന് നോട്ട് മരവിപ്പിച്ച തീരുമാനം രാത്രി 8നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ‘മോദിയുടെ ഭ്രാന്തന്‍ നടപടി’ യെന്നാണ് കേരള ധനമന്ത്രി തോമസ് ഐസക്ക് പ്രസ്താവിച്ചത്. പിറ്റേന്ന് നിയമസഭയില്‍ പ്രശ്‌നം ഭയാനകമായി അവതരിപ്പിച്ചു. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടി ബിജെപി അംഗം ഒ. രാജഗോപാലിനെ സാക്ഷിനിര്‍ത്തി പ്രകോപനം സൃഷ്ടിച്ചു. രാജഗോപാലിന്റെ എതിര്‍പ്പോടെ പ്രമേയം പാസ്സാക്കി.
രാജ്യത്തെ ഒരു സംസ്ഥാന സര്‍ക്കാരും കേരളത്തിന്റെ എതിര്‍പ്പുപോലെ രംഗത്തുവന്നില്ല. ആദ്യം പ്രതിഷേധിച്ച കേജ്‌രിവാളും മമത ബാനര്‍ജിയും പത്തിമടക്കി. അപ്പോഴും തോമസ് ഐസക്ക് പ്രധാനമന്ത്രിക്കെതിരെ ശകാരം ചൊരിഞ്ഞു. ഒരു പുസ്തകവും എഴുതി. ആയുര്‍വേദ ആശുപത്രിയില്‍ സുഖചികിത്സക്കിടയില്‍ പുസ്തക പ്രകാശനത്തിന് ക്ഷണിച്ചത് എം.ടി വാസുദേവന്‍ നായരെയാണ്. സര്‍വ്വരും ആദരിക്കുന്ന എംടിയെക്കൊണ്ട് പ്രധാനമന്ത്രിയെ തുഗ്ലക്ക് എന്ന് വിളിപ്പിച്ച് അദ്ദേഹത്തെ വിവാദത്തിലാക്കിയത് ഐസക്കാണല്ലോ.
നോട്ട് മരവിപ്പിക്കല്‍ ദുരന്തം ഒരു ദശാബ്ദം വരെ നീളുമെന്നും ജനങ്ങളാകെ പട്ടിണിയിലാക്കുമെന്നും പറഞ്ഞ സിപിഎമ്മും ഐസക്കും ഇന്നെവിടെയാണ് ? നോട്ട് മരവിപ്പിച്ച നരേന്ദ്രമോദി ജനങ്ങളെ ക്യൂവിലാക്കിയെന്ന് വിലപിച്ചവരാണ് കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സും. നോട്ട് മരവിപ്പിക്കലിനെ പിന്തുണക്കുന്ന കുമ്മനം രാജശേഖരനെ കേരളത്തില്‍ നിന്നും ചവിട്ടി പുറത്താക്കണമെന്നാണ് ഭരണപരിഷ്‌കാരസമിതി ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടത്. ജനങ്ങള്‍ ക്യൂ നിന്ന് നരേന്ദ്രമോദിയെ തോല്‍പ്പിക്കുമെന്ന് നിരീക്ഷിച്ചു.
യുപി തെരഞ്ഞെടുപ്പോടെ നരേന്ദ്രമോദിയെ ജനങ്ങള്‍ മുത്തലാഖ് ചൊല്ലുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും പ്രവചിച്ചു. ഇപ്പോഴെന്തായി. ജനങ്ങള്‍ നോട്ട് മരവിപ്പിക്കലിനെ അംഗീകരിച്ചു. ബിജെപിയും നരേന്ദ്രമോദിയുമാണ് രക്ഷകരെന്ന് ജനങ്ങള്‍ വിധിയെഴുതി. നോട്ട് മരവിപ്പിക്കലിനെ എതിര്‍ത്ത കോണ്‍ഗ്രസ്സിനെയും കമ്മ്യൂണിസ്റ്റുകാരെയും തൂത്തുമാറ്റി. ഇപ്പോഴെന്തു പറയുന്നു ഐസക്കും സിപിഎമ്മും? ജനങ്ങള്‍ പ്രതീക്ഷിക്കുകയാണ് പ്രതികരണം.
Article credits,Janmabhumidaily

Wednesday, February 8, 2017

ധാര്‍ഷ്ട്യത്തിനേറ്റ പ്രഹരം - ഒടുവില്‍ ലോ അക്കാദമിയും സര്‍ക്കാരും കീഴടങ്ങി

February 9, 2017
ഒടുവില്‍ ലോ അക്കാദമിയും സര്‍ക്കാരും കീഴടങ്ങി. സര്‍ക്കാരുകളെയും സര്‍വ്വകലാശാലയേയും രാഷ്ട്രീയ പാര്‍ട്ടികളേയും വരുതിയിലാക്കിയാണ് ഒരു കുടുംബം അക്കാദമിയുടെ പേരില്‍ അഴിഞ്ഞാടിയത്. ഗവര്‍ണര്‍,ജഡ്ജിമാര്‍, മുഖ്യമന്ത്രി എന്നിവരെയെല്ലാം പേരില്‍ നിയമപഠനത്തിന് പൊതുവേദിയെന്ന് കാണിച്ച് സര്‍ക്കാരില്‍നിന്ന് 12 ഏക്കറോളം സ്ഥലം പതിച്ചുവാങ്ങിയ അക്കാദമിയുടെ ഭരണസമിതി ഒരു കുടുംബം സ്വന്തമാക്കി. ഇതിനെ ചോദ്യം ചെയ്യാനോ അവിഹിത നടപടികള്‍ തിരുത്താനോ ഒരു നടപടിയും സര്‍ക്കാരുകള്‍ ചെയ്തില്ല.
അക്കാദമിയുടെ ഡയറക്ടറുടെ മകള്‍ പ്രിന്‍സിപ്പാളായി അധികാരത്തിലെത്തിയതോടെ അക്കാദമിയില്‍ സ്വേച്ഛാഭരണമായി. കുടുംബത്തിന്റെ ആജ്ഞാനുവര്‍ത്തികളായി നില്‍ക്കുന്നവര്‍ക്ക് വാരിക്കോരി മാര്‍ക്ക് നല്‍കി. അനിഷ്ടമുള്ളവരെ പീഡിപ്പിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും പതിവായി. അടുക്കളപ്പണി ചെയ്യിപ്പിക്കുകപോലുമുണ്ടായി. ഇത് തുടര്‍ന്നപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ രണ്ടുംകല്‍പ്പിച്ച് പ്രക്ഷോഭത്തിനിറങ്ങിയത്. പ്രത്യാഘാതം ഗുരുതരമാകുമെന്നറിഞ്ഞുകൊണ്ടുതന്നെ 29 ദിവസം മുമ്പ് അക്കാദമിയിലെ നിയമ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം സമരത്തിനിറങ്ങി. ഭീഷണിപ്പെടുത്തിയും പോലീസിനെ ഉപയോഗിച്ചും സമരം പൊളിക്കാന്‍ സംഘടിതനീക്കം ആരംഭിച്ചപ്പോഴാണ് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി നിരാഹാരം ആരംഭിച്ചത്. ഇത് സമരത്തിന് ശക്തിയേറ്റി. വിദ്യാര്‍ത്ഥി സമരം വിജയിച്ചാല്‍ ബിജെപി രാഷ്ട്രീയ നേട്ടമുണ്ടാക്കുമോ എന്ന സിപിഎമ്മിന്റെ ഭീതി എസ്എഫ്‌ഐക്കാരെക്കൊണ്ട് ചുടുചോറ് മാന്തിക്കുന്ന അവസ്ഥയിലെത്തിച്ചു. വിദ്യാര്‍ത്ഥി കൂട്ടായ്മയില്‍നിന്ന് എസ്എഫ്‌ഐ പിന്‍മാറിയതൊന്നും സമരത്തെ ദുര്‍ബലപ്പെടുത്തിയില്ല.
ഏഴ് ദിവസത്തെ നിരാഹാരത്തിനുശേഷം ആശുപത്രിയിലേക്ക് മാറ്റപ്പെട്ട മുരളീധരനുപകരം ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് നിരാഹാരം ആരംഭിച്ചു. ഇതിന് പിന്നാലെ കെ. മുരളീധരന്‍ എംഎല്‍എയും നിരാഹാരത്തിനെത്തി. ഇതെല്ലാം മാനേജ്‌മെന്റിനേയും സര്‍ക്കാരിനെയും അങ്കലാപ്പിലാക്കി. പോലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് സമരം പൊളിക്കാന്‍ നോക്കി. രൂക്ഷമായ മര്‍ദ്ദനമുറകളാണ് പോലീസ് സ്വീകരിച്ചത്. ഗ്രനേഡും ലാത്തിച്ചാര്‍ജും നിത്യസംഭവമായി. ഗ്രനേഡെറിഞ്ഞ് ബിജെപി നേതാവ് ഡോ. വാവയുടെ കണ്ണുടഞ്ഞു. എന്നിട്ടും ഒരു വിദ്യാര്‍ത്ഥിയെപ്പോലും പിന്‍തിരിപ്പിക്കാന്‍ കഴിഞ്ഞില്ല. ചര്‍ച്ചയെന്ന പേരില്‍ മനേജ്‌മെന്റിന്റെ താല്‍പര്യം അടിച്ചേല്‍പ്പിക്കാന്‍ മന്ത്രി ശ്രമിച്ചു. നിര്‍ദ്ദാക്ഷിണ്യം അത് തള്ളിക്കഞ്ഞതോടെ സമരത്തിന്റെ സ്വരവും രീതിയും മാറി.
ഒരു വിദ്യാര്‍ത്ഥി മരത്തില്‍കയറി ആത്മഹത്യാഭീഷണി മുഴക്കി. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചു. പോലീസ് ലാത്തി വീശലിനിടെ ഒരാള്‍ കുഴഞ്ഞുവീണുമരിച്ചു. ചൊവ്വാഴ്ചയാണ് അക്കാദമി സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലേക്ക് കടന്നത്. അക്കാദമിയുടെ സമീപത്ത് പേരൂര്‍ക്കട ജംഗ്ഷനിലെ മരത്തിലാണ് നാലാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥിയും എബിവിപി ജോയിന്റ് സെക്രട്ടറിയുമായ ഷിമിത് മരത്തില്‍ കയറിയത്. കഴുത്തില്‍ കുരുക്കിട്ട ശേഷം, ലക്ഷ്മി നായര്‍ രാജിവെക്കണമെന്ന ആവശ്യം ഉന്നയിച്ചു. സംയുക്തസമര സമിതിയുടെ നേതൃത്വത്തില്‍ മരത്തിന് ചുറ്റും കുത്തിയിരുന്ന് റോഡ് ഉപരോധിച്ചു. താഴെയിറങ്ങണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടെങ്കിലും പ്രശ്‌നത്തിന് പരിഹാരമുണ്ടാകാതെ താഴെയിറങ്ങില്ലെന്ന നിലപാടെടുത്തതോടെ പ്രശ്‌നം രൂക്ഷമായി. തുടര്‍ന്ന് അഗ്‌നിശമനസേന മരത്തിനുകീഴില്‍ സുരക്ഷ ഒരുക്കി.
ഇതിനിടെ ബിജെപി നേതാക്കള്‍ പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ട് പ്രശ്‌നം ബോധിപ്പിച്ചു. ഗവര്‍ണറും ഇടപെട്ടു. നാലുഭാഗത്തുനിന്നും കുരുക്ക് മുറുകിയപ്പോഴാണ് വീണ്ടും ചര്‍ച്ചയ്ക്കായി സര്‍ക്കാര്‍ തയ്യാറായത്. ചര്‍ച്ച നടത്തി സമവായവും ധാരണയും ഉണ്ടാക്കിയെന്ന് വീമ്പടിച്ച എസ്എഫ്‌ഐ ഇന്നലെയും ചര്‍ച്ച നടത്തി ഉടമ്പടിയില്‍ ഒപ്പുവച്ചു എന്നതാണ് വിചിത്രം. എസ്എഫ്‌ഐ എന്ന സംഘടനയെ പരിഹാസ്യമാക്കി മാറ്റാന്‍ സര്‍ക്കാരിന് സാധിച്ചു. സിപിഎമ്മിന്റെയും എസ്എഫ്‌ഐയുടെയും ധാര്‍ഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണ് അക്കാദമിയുടെ കീഴടങ്ങലിലൂടെ സംഭവിച്ചത്. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായതിനെത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥി സംഘനടകള്‍ സമരം പിന്‍വലിച്ചത്. അനുഭാവ സത്യഗ്രഹം നടത്തിയ ബിജെപിയും കോണ്‍ഗ്രസും സമരം നിര്‍ത്തി. ധാരണ അനുസരിച്ച് ലക്ഷ്മി നായരെ പ്രിന്‍സിപ്പാള്‍ സ്ഥാനത്തുനിന്ന് മാറ്റാനായി.
സര്‍വ്വകലാശാല നിയമപ്രകാരം എല്ലാ യോഗ്യതകളുമുള്ള പുതിയ പ്രിന്‍സിപ്പാളിനെ നിയമിക്കുന്നതിന് തീരുമാനിച്ചു. മാനേജ്‌മെന്റ് തീരുമാനിത്തില്‍ നിന്ന് വ്യതിചലിച്ചാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നും ചര്‍ച്ചയില്‍ തീരുമാനമായി കരാറുമുണ്ടാക്കി. വിദ്യാര്‍ത്ഥികളുടെ ഒത്തൊരുമയുടെ വിജയമാണിതെന്ന് നിസംശയം പറയാം. രാഷ്ട്രീയ നിറമോ കക്ഷിബന്ധമോ നോക്കാതെ വിദ്യാര്‍ത്ഥികള്‍ ഒത്തൊരുമിച്ച് നിന്നത് കേരളത്തിന് പുതുമയും പ്രത്യേകതയുമുള്ളതാണ്. പ്രിന്‍സിപ്പാളിനെ മാറ്റിയെങ്കിലും സമരത്തിനിടയില്‍ ഉയര്‍ന്നുവന്ന പ്രശ്‌നങ്ങള്‍ കെട്ടടങ്ങുന്നില്ല. മാനേജ്‌മെന്റിന്റെ ഘടന, കൈവശപ്പെടുത്തിയ ഭൂമി, ക്യാമ്പസിലെ കച്ചവടസ്ഥാപനങ്ങള്‍ എന്നിവ ഉയര്‍ത്തിയിട്ടുള്ള തുടര്‍സമരങ്ങളും നടപടികളും സജീവമായി തന്നെ ജനങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്.
മുഖപ്രസംഗം,Janmabhumidaily

Thursday, January 12, 2017

നോട്ടുരഹിത സമ്പദ് വ്യവസ്ഥ: കേന്ദ്രപദ്ധതി പൊളിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: രാജ്യത്തെ നോട്ടുരഹിത സമ്പദ്‌വ്യവസ്ഥ അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. ഇതിനായി നെടുമ്പാശേരിയില്‍ കേന്ദ്രമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ ചടങ്ങില്‍ സംസ്ഥാന മന്ത്രിമാര്‍ പങ്കെടുത്തില്ല.
പരിപാടി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന ഐടി സെക്രട്ടറി യഥാസമയം എത്തിയില്ല. സ്ഥലം സന്ദര്‍ശിച്ച മന്ത്രി സി. രവീന്ദ്രനാഥ് പരിപാടിക്കെതിരായി അഭിപ്രായം പറഞ്ഞു. സ്ഥലം എംഎല്‍എ വിട്ടുനിന്നു. സ്ഥലം എംപി ഇന്നസെന്റ് പരാതി ഒഴിവാക്കാനെന്നപോലെ ഇടയ്ക്ക് വന്നുപോയി. നോട്ട് മരവിപ്പിക്കല്‍ പ്രഖ്യാപിച്ച് മിനുട്ടുകള്‍ക്കകം ‘ഇത് പരാജയം’ എന്ന് പ്രസ്താവിച്ച് എതിര്‍ പ്രചരണത്തിന് തുടക്കമിട്ടതാണ് കേരളം. സാമ്പത്തിക പരിഷ്‌ക്കരണത്തിന്റെ ഓരോ ഘട്ടത്തിലും ജനങ്ങളെ പരിഭ്രാന്തരാക്കാനാണ് കേരളം ശ്രമിച്ചത്. അത് തുടരുകയാണെന്നാണ് ‘ഡിജിധന്‍’ പദ്ധതിയോടുള്ള നിസ്സഹകരണവും തെളിയിച്ചത്.
ജനങ്ങളെ ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലേക്കു മാറ്റുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയോടാണ് സംസ്ഥാനം നിസ്സഹകരണം കാട്ടിയത്. കമ്പ്യൂട്ടറിനെ എതിര്‍ത്ത പണ്ടത്തെ രാഷ്ട്രീയ വാശിയോടെയാണ് ഇടതുപക്ഷ സര്‍ക്കാര്‍ കേന്ദ്രത്തിന്റെ ഡിജി ധന്‍ പരിപാടിയേയും സമീപിച്ചത്. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 100 കേന്ദ്രങ്ങളില്‍ ഒന്നായി ഈ പദ്ധതിയില്‍ എറണാകുളത്തെ മോദി സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരുന്നു. കേന്ദ്ര ഊര്‍ജ്ജവകുപ്പു മന്ത്രി പീയൂഷ് ഗോയലാണ് സമാപന പരിപാടിക്കെത്തിയത്.
ഉച്ചയ്ക്ക് ഹ്രസ്വ സന്ദര്‍ശനം നടത്തിയപ്പോഴാണ് മന്ത്രി സി. രവീന്ദ്രനാഥ് പരിപാടിക്കെതിരായി അഭിപ്രായം പറഞ്ഞത്. ”എത്ര ഡിജിറ്റലായാലും മണ്ണിനെയും മനുഷ്യനേയും മറക്കരുതെന്നും ഇത്തരം ഇടപാടുകളിലെ ചതിക്കുഴികളോട് കരുതിയിരിക്കണമെന്നും”മന്ത്രി പറഞ്ഞു.
കേരളത്തിന് വലിയ നേട്ടങ്ങള്‍ നല്‍കുന്നതാണ് പദ്ധതിയെന്ന് മന്ത്രി പീയൂഷ് ഗോയല്‍ ചൂണ്ടിക്കാട്ടി. ഇതുവരെ കണക്കില്‍ പെടാതെ കിടന്ന പലയിനത്തിലുള്ള പണം രേഖകളിലായി. നികുതി വരുമാനം കൂടി. ബാങ്കുകളില്‍ നിക്ഷേപം വര്‍ദ്ധിച്ചു. പലിശ കുറഞ്ഞു. ഇതിന്റെയെല്ലാം നേട്ടം സാധാരണക്കാര്‍ക്കാണ്.
നോട്ടിനുപകരമുള്ള സാങ്കേതിക സംവിധാനം മൊബൈല്‍ ഫോണ്‍ പോലും വേണ്ടാതെ വിരലടയാളംകൊണ്ട് നടപ്പിലാകാന്‍ പോകുകയാണ്. കച്ചവടക്കാര്‍ക്കും സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും നേട്ടമുണ്ടാക്കുന്നതാണ് പദ്ധതി.
ഏപ്രില്‍ ഒന്നു മുതല്‍ കേരളത്തിലെ എല്ലാ റേഷന്‍ കടകളും നോട്ടുവേണ്ടാത്ത ഇടപാടിലേക്കു മാറും. ഡിജിറ്റല്‍ സാമ്പത്തിക ഇടപാട് കള്ളപ്പണം കുറയ്ക്കും, അഴിമതി ഇല്ലാതാക്കും. എല്ലാവര്‍ക്കും തുല്യ അവസരം ഉണ്ടാകണമെന്ന ഡോ. അംബേദ്കറുടെ സ്വപ്‌നമാണ് ബാങ്കിങ് മേഖലയില്‍ നടപ്പാകുന്നത്, പീയൂഷ് ഗോയല്‍ പറഞ്ഞു.
രാജ്യത്ത് ആദ്യത്തെ ഡിജിറ്റല്‍ വനവാസി കോളനിയായി. നിലമ്പൂരിലെ നെടുങ്കയം കോളനി ഈ നേട്ടം കൈവരിച്ചതില്‍ മന്ത്രി പീയൂഷ് അഭിനന്ദിച്ചു.
പരിപാടിയില്‍ അതിഥിയായിരുന്ന ഇന്ത്യന്‍ ഹോക്കി ടീം നായകന്‍ പി. ആര്‍. ശ്രീജേഷ്, നാളെ കേരളവും ഡിജിറ്റലായേ പറ്റൂ എന്ന് പറഞ്ഞു. ഇന്ന് കുറച്ച് കഷ്ടപ്പെട്ടാലും നാളെ അത് ഗുണകരമാണെന്നത് ആശ്വാസമാണ്. നാടോടുമ്പോള്‍ നടുവേ ഓടി ശീലമുള്ള മലയാളിക്ക്, ഇപ്പോഴത്തെ ചെറു വിഷമങ്ങള്‍ അത്ര പ്രശ്‌നമാകില്ല, എന്നാണ് പറഞ്ഞത്.
ജനപങ്കാളിത്തംവേണ്ട പരിപാടി നഗരപരിധിക്കു പുറത്ത് വിമാനത്താവളത്തിനടുത്ത് ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു. എങ്കിലും വലിയ ജനപങ്കാളിത്തമുണ്ടായത് ശ്രദ്ധേയമായി. വിവിധ ബാങ്കുകളും സര്‍ക്കാര്‍ ഐടി സ്ഥാപനങ്ങളും എണ്ണക്കമ്പനികളും നടത്തിയ സ്റ്റാളുകളില്‍ വന്‍ ജനത്തിരക്കുണ്ടായി.
News Credits,കാവാലം ശശികുമാര്‍,Janmabhumi Daily

എം.ജി കാമ്പസില്‍ ദളിത് വിദ്യാര്‍ത്ഥിക്ക് എസ്എഫ്‌ഐക്കാരുടെ ക്രൂരമര്‍ദ്ദനം

കോട്ടയം: നാട്ടകം പോളിക്ക് പിന്നാലെ എം.ജി സര്‍വ്വകലാശാല കാമ്പസിലും ദളിത് വിദ്യാര്‍ത്ഥിക്ക് എസ്എഫ്‌ഐക്കാരുടെ ക്രൂര മര്‍ദ്ദനം. സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്സിലെ ഗവേഷക വിദ്യാര്‍ത്ഥി കാലടി തത്തപ്പള്ളില്‍ കുമാരന്റെ മകന്‍ വിവേകി(26)നാണ് മര്‍ദ്ദനമേറ്റത്. എം.ജി. സര്‍വകലാശാല കാമ്പസിലെ ഹോസ്റ്റലിലാണ് എം.ഫില്‍ വിദ്യാര്‍ത്ഥിയായ വിവേകിനെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ക്രൂരമര്‍ദ്ദനത്തിനിരയാക്കിയത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സര്‍ജിക്കല്‍ വിഭാഗത്തില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി 11.30ഓടെ കാമ്പസിലെ ഹോസ്റ്റലില്‍ വിവേകിന്റെ മുറിയില്‍ കയറി കമ്പിവടികളും മദ്യക്കുപ്പികളും ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു.
ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ആരംഭിച്ച അംബേദ്കര്‍ സ്റ്റുഡന്റ്സ് മൂവ്മെന്റ് എന്ന സംഘടനയിലെ സജീവ പ്രവര്‍ത്തകനാണ് വിവേക്. സംഘടനയുടെ നേതൃത്വത്തില്‍ ‘ദളിതരുടെ ഉന്നമനം’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.ഇതില്‍ അദ്ധ്യാപകരും യൂണിവേഴ്സിറ്റി ക്യാമ്പസിലെ വിവിധ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളും പങ്കെടുത്തിരുന്നു. സംഘടന സജീവമായാല്‍ എസ്എഫ്‌ഐയുടെ നില പരുങ്ങലിലാകുമെന്ന ഭയപ്പാടാണ് സെമിനാറിന് നേതൃത്വം നല്‍കിയ വിവേകിനെ മര്‍ദ്ദിക്കാന്‍ കാരണം. ‘നീ എസ്എഫ്‌ഐക്കെതിരെ സംഘടന ഉണ്ടാക്കുമോടാ’ എന്നും ‘നിന്നെയൊക്കെ കൊന്നുകളഞ്ഞാല്‍ ഒരുത്തനും ചോദിക്കാനില്ല’എന്നും പറഞ്ഞായിരുന്നു അക്രമം.
മുറിയിലേയ്ക്ക് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം അതിക്രമിച്ചു കയറുകയായിരുന്നുവെന്നു ഗാന്ധിനഗര്‍ പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. മുറി പൂര്‍ണമായും തല്ലിത്തകര്‍ത്ത അക്രമികള്‍ ജാതീയത കലര്‍ന്ന അസഭ്യവാക്കുകള്‍ വിളിച്ച് അപമാനിക്കുകയും പരാതിപ്പെട്ടാല്‍ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. അരുണ്‍, ശ്യാംലാല്‍, സച്ചു സദാനന്ദന്‍, ഹേമന്ദ് എന്നിവരാണ് അക്രമം അഴിച്ചുവിട്ടതെന്നും പരാതിയില്‍ പറയുന്നു. പോലീസിന് പുറമേ എം.ജി വി.സിക്കും വിവേക് പരാതി നല്കിയിട്ടുണ്ട്.
അരമണിക്കൂറോളം മുറിക്കുള്ളില്‍ അഴിഞ്ഞാടിയ അക്രമികള്‍ വിവേക് കുഴഞ്ഞു വീണതിനെതുടര്‍ന്നാണ് മുറിവിട്ടത്. പിന്നീട് സമീപ മുറികളിലെ വിദ്യാര്‍ത്ഥികളാണ് വിവേകിനെ ആശുപത്രിയിലെത്തിച്ചത്.
അക്രമികളെ അറസ്റ്റുചെയ്യാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ദളിത് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസ് അട്ടിമറിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. വിവേകിനെ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
News credits,Janmabhumidaily

Saturday, January 7, 2017

കല്ലെറിഞ്ഞാൽ കാശില്ല : കശ്മീരിൽ അക്രമം കുറഞ്ഞു

ശ്രീനഗർ : നോട്ട് അസാധുവാക്കൽ കശ്മീരിലെ കല്ലേറുകാരെ കഷ്ടത്തിലാക്കിയെന്ന് റിപ്പോർട്ട് . ഒപ്പം മാവോയിസ്റ്റുകൾക്കും ഹവാല ഇടപാടുകാർക്കും അധോലോക സംഘങ്ങൾക്കും വൻ തിരിച്ചടിയായെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.
കല്ലേറുകാർക്ക് പ്രതിഫലം നൽകുന്നുവെന്ന വാർത്ത നേരത്തെ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു . 2010 ലെ അക്രമ സംഭവങ്ങളിലും കാശ് വാങ്ങി കല്ലെറിയുന്നവർ പ്രധാന പങ്കുവഹിച്ചിരുന്നു . അറസ്റ്റ് ചെയ്യപ്പെട്ട ഒരു കശ്മീരി യുവാവ് കല്ലെറിഞ്ഞാൽ ദിവസം 500 രൂപ ലഭിക്കുമെന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞത് ഈയിടെയാണ് .
കല്ലെറിയുന്നവർക്ക് കൊടുക്കാൻ കരുതി വച്ചിരുന്ന പാക് നിർമ്മിത കള്ള നോട്ടുകൾ നോട്ട് അസാധുവാക്കിയതോടെ ഉപയോഗശൂന്യമായി . ഇതോടെ ഭീകരവാദത്തിന് അനായാസം ലഭ്യമായിക്കൊണ്ടിരുന്ന പണത്തിന്റെ സ്രോതസ് നിലച്ചു . അതിലൊരു പഞ് വാങ്ങി കല്ലെറിയൽ പ്രക്ഷോഭം നടത്തിവന്നവർക്കും അതോടെ തിരിച്ചടിയായി.
കശ്മീരിൽ ഭീകര പ്രവർത്തനത്തിന് അറുപത് ശതമാനത്തോളം കുറവ് വന്നതായാണ് സുരക്ഷ ഏജൻസികളുടെ റിപ്പോർട്ട്. ഭീകര സംഘടനകളുടെ ഗ്രൗണ്ട് ലെവൽ പ്രവർത്തകർക്കും നോട്ട് അസാധുവാക്കൽ തിരിച്ചടിയായി. ഇത് ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് ശക്തി പകരുകയും ചെയ്തു.
ഖനി ഉടമകളിൽ നിന്നും മറ്റും സംഭരിച്ചിരുന്ന പണം അസാധുവായതാണ് മാവോയിസ്റ്റുകളെ കുഴക്കിയത് . 500,1000 നോട്ടുകളായി ശേഖരിച്ചിരുന്ന വൻ തുക ഇതോടെ ഉപയോഗിക്കാൻ കഴിയാതെയായി . ഗ്രാമീണരെ വശത്താക്കി തുക സാധുവാക്കാൻ ശ്രമിച്ചെങ്കിലും അത്ര കണ്ട് ഫലപ്രദമായില്ല .
News Credits,Janamtv News

കുട്ടികളെ എങ്ങനെ മതം മാറ്റാം എന്ന് പഠിപ്പിക്കുന്ന സിലബസ് ഇവിടെ വേണ്ട : മുഖ്യമന്ത്രി

തിരുവനന്തപുരം : മതം മാറ്റം പഠിപ്പിക്കുന്ന സ്കൂളുകൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ . കുട്ടികളെ എങ്ങനെ മതം മാറ്റാം എന്ന് പഠിപ്പിക്കുന്ന സിലബസ് ഇവിടെ ആവശ്യമില്ലെന്നും പിണറായി വിജയൻ . തിരുവനന്തപുരത്ത് നടക്കുന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ന്യൂനപക്ഷമായത് കൊണ്ടുമാത്രം ആർക്കും ഇവിടെ പ്രശ്നങ്ങളുണ്ടാകില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി കേരളത്തിൽ തീവ്രവാദ നീക്കമുണ്ടെന്നത് തുറന്ന് സമ്മതിച്ചു . ഇക്കാര്യത്തിൽ ജാഗ്രത വേണം. തീവ്രവാദത്തോട് യാതൊരു തരത്തിലും വിട്ടു വീഴ്ച കാണിക്കാൻ പറ്റില്ല വിട്ടുവീഴ്ച കാണിച്ചാൽ അത് നാടിന്റെ ഭാവി തകർക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തെറ്റായ രീതിയിൽ യു എ പി എ ഉപയോഗിക്കാൻ പാടില്ല എന്നത് സർക്കാരിന്റെ നയമാണ് . അതുപോലെ തന്നെ കാപ്പ ഒരു രാഷ്ട്രീയ പ്രവർത്തകർക്കെതിരേയും പ്രയോഗിക്കരുതെന്നതും സർക്കാരിന്റെ നയമാണ് . ഇതിനു വിരുദ്ധമായുണ്ടായ തീരുമാനങ്ങൾ തിരുത്തിയിട്ടുണ്ട് . ഇത്തരം കേസുകൾ പുന: പരിശോധിക്കാൻ ഡിജിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
News Credits,Janamtv News

നോട്ട് റദ്ദാക്കല്‍ ധീരമായ നടപടി; ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഇന്ത്യ പ്രാപ്തം

ന്യൂദല്‍ഹി: നോട്ട് റദ്ദാക്കല്‍ പാവപ്പെട്ടവരുടെ ക്ഷേമത്തിനായുള്ള ചരിത്രത്തിലെ ധീരമായ തീരുമാനമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ സാമ്പത്തിക പ്രമേയം. കള്ളപ്പണം, കള്ളനോട്ട്, ഭീകരത എന്നിവക്കുള്ള ശക്തമായ തിരിച്ചടിയാണ് തീരുമാനമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച പ്രമേയം വിശദീകരിക്കുന്നു. 107 കോടി മൊബൈല്‍ കണക്ഷനുകളും 147 കോടി അക്കൗണ്ടുകളും 75 കോടിയിലേറെ ഡബിറ്റ് കാര്‍ഡുകളുമുള്ള ഇന്ത്യ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പ്രാപ്തമെന്നും പ്രമേയം വിവരിക്കുന്നു. ഡിജിറ്റല്‍ ഇടപാടുകള്‍ നികുതി ചോര്‍ച്ച തടയും.
ബാങ്കുകളില്‍ കൂടുതല്‍ പണമെത്തിയിട്ടുണ്ട്. ഇത് വായ്പാ ശേഷി കൂട്ടും. പലിശ കുറക്കും. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും കൂടുതല്‍ വരുമാനം ലഭിക്കും. മൊത്ത ആഭ്യന്തര വരുമാനം വര്‍ദ്ധിക്കും. ഭാവിയില്‍ ജിഎസ്ടി നടപ്പാക്കാന്‍ കള്ളപ്പണത്തിന്റെ സമാന്തര സമ്പദ് വ്യവസ്ഥ തകരേണ്ടതുണ്ട്. പ്രമേയം ചൂണ്ടിക്കാട്ടി.
നോട്ട് റദ്ദാക്കിയതിന് ശേഷം വലിയ സംസ്ഥാനങ്ങളുടെ വരുമാനം വര്‍ദ്ധിച്ചെന്ന് ധനമന്ത്രി വിവരിച്ചതായി പത്രസമ്മേളനത്തില്‍ കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. കാര്യക്ഷമമായ ഭരണമാണെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് വരുമാനം വര്‍ദ്ധിപ്പിക്കാനാകുമെന്നും അവര്‍ വ്യക്തമാക്കി. നടപടികള്‍ക്ക് നിര്‍വ്വാഹക സമിതി യോഗം സര്‍ക്കാരിനെ അഭിനന്ദിച്ചു.
നോട്ട് റദ്ദാക്കലില്‍ പാര്‍ലമെന്റ് തടസ്സപ്പെടുത്തിയ പ്രതിപക്ഷത്തെ പ്രമേയം വിമര്‍ശിച്ചു. ജനങ്ങള്‍ ത്യാഗം സഹിച്ച് തീരുമാനത്തെ പിന്തുണച്ചപ്പോള്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനായിരുന്നു പ്രതിപക്ഷ ശ്രമം. ജനങ്ങള്‍ ശുഭപ്രതീക്ഷയിലായിരുന്നെങ്കില്‍ പ്രതിപക്ഷത്തിന് നിഷേധാത്മക സമീപനമായിരുന്നു.
ആവശ്യമായ മുന്നൊരുക്കത്തോടെയാണ് നോട്ട് റദ്ദാക്കല്‍ പ്രഖ്യാപിച്ചത്. മികച്ച രീതിയില്‍ നടപ്പാക്കാനും സാധിച്ചു. അധികാരത്തിലെത്തുന്നതിന് നല്‍കിയ വാഗദ്ാനങ്ങളില്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് തെളിഞ്ഞു. കള്ളപ്പണത്തിനെതിരായ ആദ്യത്തേയോ അവസാനത്തേയോ നടപടിയല്ല നോട്ട് റദ്ദാക്കല്‍. പ്രത്യേക അന്വേഷണ സംഘം, കള്ളപ്പണം സ്വമേധയാ വെളിപ്പെടുത്താനുള്ള പദ്ധതി, ബിനാമി നിയമം തുടങ്ങി നിരവധി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു.

പാര്‍ട്ടി ഫണ്ടിന് സുതാര്യത വേണം: മോദി

ന്യൂദല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയ സംവിധാനം കൂടുതല്‍ സുതാര്യമാക്കണം. ”സുതാര്യത രാജ്യത്തിന്റെ സംസ്‌കാരമായി സ്വീകരിക്കുകയാണ് ഇപ്പോള്‍. രാഷ്ട്രീയ പാര്‍ട്ടികളും ഇത് ഉള്‍ക്കൊള്ളണം. സംഭാവനകളിലും സാമ്പത്തിക സമാഹരണത്തിലും സുതാര്യത വേണം. ബിജെപി ഇതില്‍ പ്രധാന പങ്കുവഹിക്കും”. ദല്‍ഹിയില്‍ ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ മോദി പറഞ്ഞു.
ദരിദ്രരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ജീവിത നിലവാരം ഉയര്‍ത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പാവപ്പെട്ടവര്‍ ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനുള്ള മുദ്രാവാക്യമല്ല. അവരെ സേവിക്കുന്നതിനുള്ള അവസരമാണ് രാഷ്ട്രീയ പ്രവര്‍ത്തനം. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ കണ്ണിലൂടെയല്ല ദരിദ്രരെ നോക്കിക്കാണുന്നത്. നോട്ട് റദ്ദാക്കല്‍ നടപ്പാക്കാന്‍ സാധിച്ചത് ത്യാഗം സഹിച്ച പാവപ്പെട്ടവരുടെ ശക്തി കൊണ്ടാണ്.
തെരഞ്ഞെടുപ്പില്‍ ബന്ധുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതിന് നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തരുതെന്നും മോദി ആവശ്യപ്പെട്ടു. യോഗ്യതയുള്ളവരാണ് മത്സരിക്കേണ്ടത്. യോഗ്യതയുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കും.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ മിന്നലാക്രമണവും നോട്ട് റദ്ദാക്കലും മുഖ്യവിഷയമാക്കിയാകും ബിജെപി പ്രചാരണത്തിനിറങ്ങുക.
നോട്ട് റദ്ദാക്കിയതിനെതിരെ പ്രതിപക്ഷം പ്രചാരണം നടത്തുമ്പോള്‍ അതേ വിഷയത്തിലെ നേട്ടം ജനങ്ങള്‍ക്ക് മുന്‍പില്‍ വിശദീകരിച്ച് വെല്ലുവിളി ഏറ്റെടുക്കാനാണ് ബിജെപിയുടെ തീരുമാനം.
News Credits,Janamtv,Janmabhumi Daily

മദ്ധ്യപ്രദേശ് മുൻസിപ്പൽ തെരഞ്ഞെടുപ്പിലും താമരത്തിളക്കം

ഭോപ്പാൽ : തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ വിജയമാവർത്തിച്ച് ബിജെപി . മദ്ധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് മുനിസിപ്പാലിറ്റികളിൽ മൂന്നും ബിജെപി തൂത്തുവാരി.
തെരഞ്ഞെടുപ്പ് നടന്ന ഹർദ , മാൻഡവ്, അമർകണ്ടക് എന്നീ മുനിസിപ്പാലിറ്റികളിലാണ് ബിജെപി ഉജ്ജ്വല വിജയം നേടിയത്. ഹർദയിൽ ആകെയുള്ള 35 സീറ്റുകളിൽ 30 ഉം ബിജെപി നേടി . കോൺഗ്രസിന് 4 സീറ്റുകളും സ്വതന്ത്രന് ഒരു സീറ്റും ജയിച്ചു.
മാൻഡവിൽ 16 സീറ്റുകളിൽ 12 ഉം ബിജെപി നേടി . കോൺഗ്രസിന് 4 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. അമർകണ്ടക്കിൽ ആകെയുള്ള 15 സീറ്റിൽ 11 ഉം ബിജെപി നേടി . കോൺഗ്രസിന് 3 സീറ്റുകൾ ലഭിച്ചു . ഒരു സീറ്റ് സ്വതന്ത്രൻ നേടി.
നോട്ട് നിരോധനത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം മിന്നുന്ന പ്രകടനമാണ് ബിജെപി കാഴ്ചവച്ചത്. ചണ്ഡീഗഡ് , ഛത്തീസ്ഗഡ്, ഗുജറാത്ത് , മഹാരാഷ്ട്ര , രാജസ്ഥാൻ എന്നിവിടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിലും ബിജെപി ഉജ്ജ്വല വിജയം നേടിയിരുന്നു.

മധ്യപ്രദേശില്‍ 3 നഗരസഭകള്‍ ബിജെപിക്ക്

ന്യൂദല്‍ഹി: ചണ്ഡീഗഢ്, ഛത്തീസ്ഗഢ്. ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ക്കു പിന്നാലെ മധ്യപ്രദേശ് നഗരസഭാ തെരഞ്ഞെടുപ്പിലും ബിജെപിക്ക് ജയം. മൂന്നു നഗരസഭകളിലെ 35 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഇതില്‍ 30 സീറ്റും ബിജെപി തൂത്തുവാരി. ബാക്കി നാലെണ്ണം കോണ്‍ഗ്രസിനും ഒരെണ്ണം സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കുമാണ് ലഭിച്ചത്.
മണ്‍ഡൗ നഗരസഭാ കൗണ്‍സില്‍ പ്രസിഡന്റായി ബിജെപിയുടെ മാല്‍തി ഗണ്‍വാറിനെ(2913 വോട്ട്) തെരഞ്ഞെടുത്തു. അമര്‍കാന്തക് കൗണ്‍സില്‍ പ്രസിഡന്റായി പ്രഭ കനരിയയും(2245 വോട്ട്) വിജയിച്ചു. കൂടാതെ ഹര്‍ദയില്‍ സുരേന്ദ്ര ജെയിനും 27558 വോട്ട് നേടിയും വിജയിച്ചു.
കഴിഞ്ഞമാസം ചണ്ഡീഗഢ് മുനിസിപ്പാലിറ്റിയില്‍ നടന്ന തെരഞ്ഞെടുപ്പി ബിജെപിയാണ് മുന്‍തൂക്കം നേടിയത്.
News Credits,Janamtv,Janmabhumi daily

Monday, December 19, 2016

കടകംപള്ളി സഹകരണ ബാങ്ക് മാനേജര്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന് ആരോപണം കേട്ട കടകംപള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് മാനേജര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. സിപിഎം വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റിയംഗവും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വലംകൈയുമായ വി.എല്‍ ജയശങ്കറാണ് ദുരൂഹമായി മരിച്ചത്.
മന്ത്രിയുടെയും ബന്ധുക്കളുടെയും പേരില്‍ കോടിക്കണക്കിന് കള്ളപ്പണമുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ആരോപണത്തെത്തുടര്‍ന്ന് വാര്‍ത്തയിലിടം നേടിയ സഹകരണ സ്ഥാപനമാണ് കടകംപള്ളി ബാങ്ക്. ആദായനികുതി വകുപ്പ് ബാങ്കില്‍ പരിശോധനയും നടത്തിയിരുന്നു.
ഇതിനിടയില്‍ ജയശങ്കറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുകൊണ്ടുപോയ ശേഷം പോസ്റ്റ്‌മോര്‍ട്ടം മുറിയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കയറിയതും വിവാദത്തിലായിട്ടുണ്ട്. ജയശങ്കറിനെ ചാക്ക പുള്ളി ലെയിനിലുള്ള അദ്ദേഹത്തിന്റെ വസതിയായ പ്രശാന്തിയില്‍ ശനിയാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹകരണ വകുപ്പില്‍ അസിസ്റ്റന്റ് ആയ ഭാര്യ കെ. സുധാകുമാരി അഞ്ചര മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ജയശങ്കര്‍ കസേരയില്‍ മരിച്ച നിലയില്‍ ഇരിക്കുന്നതാണ് കണ്ടത്.
നാലേ മുക്കാലിന് ബന്ധുവായ ഫോട്ടോ ഗ്രാഫര്‍ കുടുംബഫോട്ടോ നല്‍കാന്‍ വീട്ടിലെത്തിയിരുന്നു. അഞ്ച് മണിയോടെ ജയശങ്കര്‍ ഗേറ്റിനു സമീപം നില്‍ക്കുന്നത് കണ്ടതായി സമീപത്ത് ട്യൂഷന്‍ പഠിക്കാനെത്തിയ കുട്ടികള്‍ പറയുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി ബാങ്കിലെ ജീവനക്കാരനായ ജയശങ്കറിന് ബാങ്കിലെ എല്ലാ ഇടപാടുകളെക്കുറിച്ചും കൃത്യമായി അറിയാമായിരുന്നു. നേതാക്കളുടെ നിക്ഷേപത്തെക്കുറിച്ചും വ്യക്തമായി അറിയാവുന്ന ആളുമായിരുന്നു.
ബാങ്കില്‍ കള്ളപ്പണമുണ്ടെന്ന് വാര്‍ത്ത പുറത്തുവന്ന ഉടന്‍ അത് ജയശങ്കറിന്റെ ചുമലില്‍ കെട്ടിവച്ച് നേതാക്കളെ രക്ഷിക്കാനുള്ള നീക്കം സിപിഎം നടത്തിയിരുന്നു. കള്ളപ്പണം തന്റേതാണെന്ന് ജയശങ്കര്‍ സമ്മതിച്ച് നിയമപരമായി പിഴ അടയ്ക്കുക, നേതാക്കളുടെ പേര് പുറത്ത് പറയാതിരിക്കുക, പാര്‍ട്ടി എല്ലാ സഹായവും ചെയ്യും എന്നതായിരുന്നു പദ്ധതി. ഇതുസംബന്ധിച്ച് പല തലത്തില്‍ ചര്‍ച്ചയും നടന്നു. ബാങ്കിന്റെ പ്രസിഡന്റ് അഡ്വ. ദീപക് വെള്ളിയാഴ്ച രാത്രിയിലും ജയശങ്കറിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തി. ഇതിന്റെ പേരില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു ജയശങ്കര്‍ എന്ന് ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.
ജയശങ്കറിന്റെ സംസ്‌കാര ചടങ്ങിനോ, വീട്ടിലോ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എത്താതിരുന്നതും ചര്‍ച്ചയായിട്ടുണ്ട്. ഇടപാടുകളെക്കുറിച്ച് ഭാര്യ സുധാകുമാരിക്ക് അറിവുണ്ടെന്നും മന്ത്രി എത്തിയാല്‍ അവര്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്നും മനസ്സിലാക്കിയാണ് മന്ത്രി ഒഴിഞ്ഞു നിന്നതെന്ന് പാര്‍ട്ടിക്കാര്‍ തന്നെ പറയുന്നു. ജയശങ്കറിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.
ജയശങ്കറിന്റെ മരണം: അന്വേഷണം വേണമെന്ന് ബിജെപി

ചരല്‍ക്കുന്ന് (പത്തനംതിട്ട): കടകംപള്ളി സര്‍വ്വീസ് കോ ഓപ്പറേറ്റീവ് ബാങ്കിലെ ജീവനക്കാരന്‍ ജയശങ്കറിന്റെ മരണത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
ഇത് ഒരു കൊലപാതകമാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കടകംപള്ളി സര്‍വ്വീസ് സഹകരണ ബാങ്കിലെ കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച് മുഴുവന്‍ വിവരങ്ങളും അറിയുന്ന ആളാണ് മരിച്ചത്.
സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വളരെ അടുത്ത അനുയായിയാണ് മരിച്ചത്. ഈ മരണത്തിലെ ദുരൂഹത അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതിനു പകരം പോസ്റ്റുമോര്‍ട്ടം ഒഴിവാക്കാനാണ് മന്ത്രി ശ്രമിച്ചത്. അത് വളരെ സംശയാസ്പദമാണ്. ഈ മരണത്തെക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്തണം. ജയശങ്കറിന്റെ കുടുംബാംഗങ്ങളുടേയും ഭാര്യയുടേയും ഉള്‍പ്പെടെ ഉള്ളവരുടെ പരാതി പരിശോധിക്കണം. കേസ് അട്ടിമറിക്കപ്പെടാന്‍ പാടില്ല. ശക്തമായ സംശയങ്ങള്‍ ഇതിന്റെ പേരില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.
കടകംപള്ളി സഹകരണ ബാങ്കിനെതിരായുള്ള ആരോപണം വളരെ ഗുരുതരമാണ്. അവിടെ വലിയ തോതിലുള്ള കള്ളപ്പണ നിക്ഷേപം ഉണ്ട് എന്ന ആരോപണമാണുള്ളത്. എന്‍ഫോഴ്‌സ്‌മെന്റ് അടക്കമുള്ളവരുടെ അന്വേഷണത്തിന്റെ പരിധിയിലാണിത്. ജയശങ്കറിന്റെ മരണം ദുരുഹവും സംശയാസ്പദവുമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
News Credits,ജന്മഭൂമി 19/12/2016

Thursday, December 8, 2016

നോട്ടുരഹിത കേരളം സൃഷ്ടിക്കാന്‍ ഐസക്കിന്റെ ഒത്താശ വേണ്ട

ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന ഡിജിറ്റല്‍ ബാങ്കിംഗ് ബോധവത്കരണത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ സാന്നിധ്യത്തില്‍ കര്‍ഷകന്‍ ദിവാകരന്‍ നായര്‍ കടയില്‍ നിന്ന് എടിഎം കാര്‍ഡ് ഉപയോഗിച്ച് സാധനം വാങ്ങി നിര്‍വ്വഹിച്ചു.
തിരുവനന്തപുരം: നോട്ടുരഹിത കേരളം സൃഷ്ടിക്കാന്‍ തോമസ്‌ഐസക്കിന്റെ ഒത്താശ വേണ്ടന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബിജെപി തിരുവന്തപുരം ജില്ലാകമ്മറ്റി സംഘടിപ്പിക്കുന്ന നോട്ടുരഹിത സമൂഹം ലക്ഷ്യമിട്ടുകൊണ്ടുള്ള ‘ഡിജിറ്റല്‍ തിരുവനന്തപുരം’ ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
കാലഹരണപ്പെട്ട അറുപഴഞ്ചന്‍ സാമൂഹ്യവ്യവസ്ഥയുടെ വക്താക്കളാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍. പണ്ട് കമ്പ്യൂട്ടറിനെതിരെയും കൊയ്ത് യന്ത്രങ്ങള്‍ക്കെതിരെയും സമരം ചെയ്തു. ഇന്ന് ഡിജിറ്റല്‍ കേരളത്തോട് മുഖം തിരിക്കുന്ന സമീപനമാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റേത്. ഇതര സംസ്ഥാനങ്ങളില്‍ ഇല്ലാത്ത പ്രശ്‌നമാണ് കേരളത്തില്‍ ധനമന്ത്രി സൃഷ്ടിക്കുന്നത്.
പെന്‍ഷന്‍ ലഭിക്കേണ്ട വയോധികരില്‍പ്പോലും അനാവശ്യ ആശങ്കകള്‍ പരത്തി ഒന്നാംതീയതി തന്നെ ട്രഷറികളിലെത്തിച്ചു. തോമസ് ഐസക്കിനേക്കാള്‍ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത തമിഴ്‌നാട് ധനമനത്രി ഒ. പനീര്‍സെല്‍വം ഒന്നാംതീയതി തന്നെ പെന്‍ഷനും ശമ്പളവും അക്കൗണ്ടുകളില്‍ എത്തിച്ചു.
പാവപ്പെട്ടവന് റേഷന്‍പോലും ലഭ്യമാക്കാനാകാത്ത ഇടത് സര്‍ക്കാരാണ് സാമ്പത്തിക സുസ്ഥിര ഉണ്ടാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയെ എതിര്‍ക്കുന്നത്. റേഷന് പിന്നാലെ തൊഴിലുറപ്പ് പദ്ധതിയെയും നശിപ്പിക്കുകയാണ്. കേന്ദ്രം നിരവധി തവണ ആവശ്യപ്പെട്ടിട്ടും തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റിംഗ് നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
ഇപ്പോഴത്തെ സാമ്പത്തിക പരിഷ്‌കരണത്തില്‍ ബുദ്ധിമുട്ടുണ്ടാകുന്നത് കരിഞ്ചന്തക്കാര്‍ക്കും ചൂഷകര്‍ക്കുമാണ്.
വൗച്ചറെഴുതി അധികംതുക കൈപ്പറ്റി തൊഴിലാളികളെ ചൂഷണം ചെയ്യുന്നവര്‍ക്ക് ഡിജിറ്റല്‍ ബാങ്കിംഗ് ബുദ്ധിമുട്ടുണ്ടാക്കും. കയ്യൂരിലും കരിവള്ളൂരിലും ജീവന്‍ബലിയര്‍പ്പിച്ചവര്‍ ആഗ്രഹിച്ച സാമ്പത്തിക സുസ്ഥിരവികസനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്യുന്നതെന്നും ഇനികേരളത്തില്‍ നടക്കേണ്ടത് സാമ്പത്തിക വിമോചന സമരമാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ് അദ്ധ്യക്ഷതവഹിച്ചു. കര്‍ഷകനായ ദിവാകരന്‍ നായര്‍ക്ക് ആദ്യ ഡബിറ്റ് കാര്‍ഡ് നല്‍കി ‘ഡിജിറ്റല്‍ തിരുവനന്തപുര’ത്തിന് തുടക്കം കുറിച്ചു. ദിവാകരന്‍നായര്‍ സമീപത്തെ കടയില്‍ നിന്നും ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കടകളില്‍ ഡിജിറ്റല്‍ ബാങ്കിംഗിന്റെ ലഘുലേഖകള്‍ വിതരണം ചെയ്തു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് കുര്യന്‍, ദേശീയ കൗണ്‍സില്‍ അംഗം കരമന ജയന്‍, സംസ്ഥാന കമ്മറ്റി അംഗം എം.ആര്‍.ഗോപന്‍, ജില്ലാ വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് സജി, നേമം മണ്ഡലം പ്രസിഡന്റ് തിരുമല അനില്‍, കൗണ്‍സിലര്‍മാരായ കരമന അജിത്, ആശാനാഥ്, മഞ്ജു, സിമി ജ്യോതിഷ്, അഡ്വ.ഗിരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
News Credits, സ്വന്തം ലേഖകന്‍,ജന്മഭൂമി: December 8, 2016

Wednesday, December 7, 2016

Wish Media should have shown responsibilty like this - Hear this citizen speaks

ധര്‍മ്മപുരാണം റീലോഡഡ്‌ - സമകാലികരാഷ്ട്രീയം

ഉച്ചവാദി കളുടെയും വാമാചാരികളുടെയും സര്‍വ്വ പ്രതീക്ഷകളും തെറ്റിച്ച് തെരുവില്‍ നിന്നും അയാള്‍ ഭരണാധിപതിയായി ഉയര്‍ന്നു. അവര്‍ വഴിയോരങ്ങളില്‍ അയാളെ പുലഭ്യം പറയുകയും കുളിയറകളില്‍ അടച്ചിരുന്നു വിങ്ങിപ്പൊട്ടുകയും ചെയ്തു.
അയാളാവട്ടെ ചാര്‍ത്തിക്കിട്ടിയ പ്രജാപതി പട്ടം നെഞ്ചോടു ചേര്‍ത്ത് രാവുകളെ പകലുകളാക്കി പണിയെടുത്തു.
പ്രതീക്ഷകളുടെ സര്‍വ്വ തലങ്ങളും അകന്നു പോകുന്നത് കണ്ട് വാമചാരികള്‍ അയാളുടെ നടപ്പിലും ഇരുപ്പിലും വസ്ത്രങ്ങളിലും കുറ്റം ചികഞ്ഞു. ഇല്ലാത്ത കുറ്റങ്ങള്‍ ഓലകളില്‍ പകര്‍ത്തി അവര്‍ വിതരണം ചെയ്തു.പക്ഷെ സാധാരണ ജനങ്ങള്‍ അയാളില്‍ അവരുടെ പ്രതിരൂപം കണ്ടു.
ഖജനാവിന്‍റെ മേല്‍നോട്ടക്കാരായും പുസ്തകപ്പുരയുടെ നടത്തിപ്പുകാരായും ചീര്‍ത്തു വീര്‍ത്ത വാമചാരികളെ അയാള്‍ തെരുവിലേക്കിറക്കിവിട്ടു. അവര്‍ കയ്യടക്കി വച്ചിരുന്ന കൊട്ടാരക്കെട്ടുകള്‍ ഒഴിഞ്ഞു പോകാന്‍ അയാള്‍ ഉത്തരവിറക്കി. അതോരപരാധമായിരുന്നു. അവര്‍ അയാളെ ഒളിച്ചിരുന്ന് കല്ലെറിഞ്ഞു. അയാളുടെ അസഹിഷ്ണുതക്കെതിരെ അവര്‍ ഒന്നിച്ചു. സ്തുതി പാടിയും കാല്‍ നക്കിയും മുന്‍കാലങ്ങളില്‍ കയ്യില്‍ വന്ന പട്ടും വളയും അവര്‍ തെരുവുകളില്‍ വലിച്ചെറിയുകയും പണക്കിഴി കയ്യില്‍ സൂക്ഷിക്കുകയും ചെയ്ത് സ്വയം നിര്‍വൃതിയടഞ്ഞു. പക്ഷെ ജനങ്ങള്‍ക്ക് അയാളിലുള്ള വിശ്വാസം തകര്‍ക്കാന്‍ അതും പര്യാപ്തമായില്ല.
നികുതിയടക്കാത്ത പണക്കിഴികള്‍ കൊണ്ടും അയല്‍ രാജ്യത്ത് നിന്നും കടത്തിക്കൊണ്ടുവന്ന സ്വര്‍ണ്ണം പൂശിയ ചെമ്പ് നാണയങ്ങള്‍ കൊണ്ടും വീര്‍ത്ത ഭണ്ഡാരങ്ങള്‍ അയാള്‍ കുത്തിപ്പോളിച്ചതോടെ ഉച്ചവാദികള്‍ ഭയന്നു. തങ്ങളുടെ ഭണ്ഡാരക്കെട്ടുകള്‍ പൊളിച്ച പ്രജാപതിയോട് അവര്‍ക്ക് തീര്‍ത്താല്‍ തീരാത്ത പകയായി. ഭണ്ഡാരത്തിലെ പണക്കിഴികള്‍ക്കൊപ്പം അടക്കം ചെയ്യപ്പെട്ടിരുന്ന വാമചാരികളുടെ പോയ കാലത്തിന്‍റെ ചെയ്തികളുടെ ദുര്‍ഗന്ധവും രാജ്യമെങ്ങും പരന്നു.അവര്‍ പ്രജാപതിയുടെ കീഴ്ശ്വാസങ്ങളുടെ കണക്കെടുത്ത് ദുര്‍ഗന്ധത്തെ അതില്‍ കൂട്ടിക്കെട്ടി.ഉച്ചവാദികള്‍ പണക്കിഴി കൊടുത്ത് വാമാചാരികളെ നാടുകള്‍ തോറും അയച്ചു. തങ്ങളുടെ അമേദ്യം അവര്‍ തെരുവുകളില്‍ വലിച്ചെറിഞ്ഞു. നാറ്റം രാജ്യമെങ്ങും പരന്നു. കാശു വാങ്ങിയ വാമാചാരികളും പാണന്മാരും പ്രജാപതിയുടെ കീഴ്ശ്വാസത്തിലെ കണികകളുടെ അളവിനെ പറ്റി അന്തിച്ചര്‍ച്ച നടത്തി തങ്ങളുടെ വിധേയത്വം പ്രകടിപ്പിച്ചു. ദുര്‍ഗന്ധം തിരിച്ചറിഞ്ഞ ജനങ്ങള്‍ അസ്വസ്ഥരായി.
പക്ഷെ പ്രജാപതി കുലുങ്ങിയില്ല. അയാള്‍ തടിച്ചു വീര്‍ത്ത ഭണ്ഡാരക്കെട്ടുകള്‍ തകര്‍ക്കുകയും അതില്‍ അടക്കം ചെയ്തിരുന്ന സ്വര്‍ണ്ണ നാണയങ്ങള്‍ കൊണ്ട് തെരുവുകള്‍ പണിയുകയും ഗ്രാമങ്ങളില്‍ പാര്‍പ്പിടങ്ങളും തൊഴില്‍ ശാലകളും തുറക്കുകയും ചെയ്തു. ജനങ്ങള്‍ കൂടുതല്‍ ജാഗരൂകരായി. ഇരുളിന്‍റെ മറവില്‍ തെരുവുകളില്‍ വീണ്ടും വിസര്‍ജനം വലിച്ചെറിയാന്‍ വന്നവരേയും ചെമ്പ് നാണയങ്ങളില്‍ സ്വര്‍ണ്ണം പൂശി വിതരണം ചെയ്യാന്‍ വന്നവരേയും അവര്‍ പിടിച്ചു കെട്ടി പ്രജാപതിക്ക്‌ മുന്നില്‍ നിര്‍ത്തി. സ്വര്‍ണ്ണം പൂശിയ ചെമ്പ് നാണയങ്ങള്‍ ഉരുക്കി അയാള്‍ കയ്യാമങ്ങള്‍ തീര്‍ത്ത് അവരെ അണിയിച്ചു. അതിനു ശേഷം അയാള്‍ പഴയ പോലെ രാവുകളെ പകലുകളാക്കി പണിയെടുത്തു. അപ്പോഴും പ്രജാപതിയുടെ കീഴ്ശ്വാസത്തിന്‍റെ കണക്കെടുത്തിരുന്ന വാമചാരികളെ ശ്രദ്ധിക്കാതെ അയാളും ജനങ്ങളും മുന്നോട്ടു പോയി. അവര്‍ ഒരുമിച്ചു ചേര്‍ന്ന് പുതിയ ഒരു ധര്‍മ്മപുരാണം രചിച്ചു.
*വാമചാരികള്‍: ഇടതു മാര്‍ഗത്തില്‍ ചരിക്കുന്നവര്‍
*ഉച്ച വാദികള്‍ : എലീറ്റിസ്റ്റുകള്‍
Credits Facebook Friends post

Saturday, November 26, 2016

സഹകരണമേഖലയ്ക്കായി മുതലക്കണ്ണീര്‍

വന്‍ മൂല്യമുള്ള കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവഗതികള്‍ പതിയെ സാധാരണനിലയിലേക്കെത്തുകയാണ്. അതിന്റെ പേരില്‍ രാഷ്ട്രീയ കൊയ്ത്തിനിറങ്ങിയവര്‍ക്ക് ഒരുതരത്തിലുമുള്ള സമാധാനം കിട്ടിയിട്ടില്ല.
സമൂഹത്തിലെ ഛിദ്രവാസനകള്‍ക്ക് ആവോളം വെള്ളവും വളവും ചേര്‍ത്തുകൊടുത്ത് അസ്വസ്ഥത വ്യാപിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അതിന് ഏതറ്റംവരെ പോകാനും അത്തരക്കാര്‍ തയ്യാറായിരിക്കുന്നു. പ്രശ്‌നങ്ങളെ നിര്‍ധാരണം ചെയ്യുന്നതിനുപകരം എങ്ങനെ കൂടുതല്‍ സങ്കീര്‍ണമാക്കാമെന്നാണ് ചിന്തിക്കുന്നത്. കേരളത്തിലെ ഇടത്-വലതു മുന്നണികളും അവര്‍ക്ക് പിന്‍പാട്ട് പാടുന്നവരും അതിന് കൈമെയ് മറന്ന് രംഗത്തുവന്നു. കള്ളനും അവന് കഞ്ഞിവെച്ചവരുംകൂടി ആളെക്കൂട്ടി നടത്തുന്ന സമരാഭാസമായി ഇപ്പോഴത്തെ സംഭവഗതികള്‍ അധപ്പതിച്ചിരിക്കുകയാണ്.
കേരളത്തിലെ സഹകരണപ്രസ്ഥാനത്തെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാരും അവരെ നയിക്കുന്ന ബിജെപിയും ശ്രമിക്കുന്നു എന്ന ആക്ഷേപത്തിന് ഇടത്-വലത് മുന്നണികള്‍ മുനകൂര്‍പ്പിച്ചിരിക്കുന്നു. ഏതൊക്കെ തരത്തില്‍ കേന്ദ്രസര്‍ക്കാറിന്റെയും റിസര്‍വ് ബാങ്കിന്റെയും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അട്ടിമറിക്കാമോ അങ്ങനെയൊക്കെ അവര്‍ ചെയ്യുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമാണ് നിയമസഭയില്‍ കണ്ടത്. സഹകരണ മേഖലയ്ക്കുനേരെ ഉണ്ടെന്നു പറയുന്ന കേന്ദ്രഭീഷണിയെ ചെറുക്കാനായാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടിയത്.
സഹകരണമേഖലയിലെ ഭീഷണി വിശകലനം ചെയ്ത് അറിയുന്നതിനു പകരം നരേന്ദ്രമോദിയേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയേയും അധിക്ഷേപിക്കാനാണ് അംഗങ്ങള്‍ ശ്രമിച്ചത്. ബിജെപി പ്രതിനിധി ഒ. രാജഗോപാല്‍ യുക്തിയുക്തമായി സ്ഥിതിഗതികളെക്കുറിച്ച് വിവരിച്ചെങ്കിലും അതൊന്നും ചെവിക്കൊള്ളാനായിരുന്നില്ല അജണ്ടാധിഷ്ഠിത നിലപാടുമായി എത്തിയ അംഗങ്ങള്‍ ശ്രമിച്ചത്. പലപ്പോഴും തടസ്സപ്പെടുത്തി.
സഹകരണമേഖല മൊത്തം കള്ളപ്പണക്കാര്‍ക്ക് തീറെഴുതിക്കൊടുത്തുവെന്നോ, അത്തരക്കാരാലാണ് സഹകരണമേഖല നിയന്ത്രിക്കപ്പെടുന്നതെന്നോ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടില്ല; റിസര്‍വ് ബാങ്ക് നിരീക്ഷിച്ചിട്ടുമില്ല. എന്നാല്‍ മറ്റു ബാങ്കുകള്‍ സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ തങ്ങള്‍ക്കു ബാധകമല്ലെന്ന ധാര്‍ഷ്ട്യത്തിന്റെ കൊമ്പുകുലുക്കി സാമ്പത്തികമേഖലയില്‍ മുക്രയിട്ടു നടക്കാനാണ് അവര്‍ താല്‍പ്പര്യപ്പെടുന്നത്. അത് രാഷ്ട്രീയ നേതൃത്വത്തിന്റെ കൈത്താങ്ങുകൊണ്ടാണ്. ഈ കൈത്താങ്ങിന്റെ ഉള്ളറകളിലേക്ക് ഊളിയിട്ടാല്‍ കാര്യങ്ങളൊന്നും അത്ര സുതാര്യമല്ലെന്ന് കണ്ടെത്താനാവും.
സാധാരണക്കാരുടെ ആവലാതികള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ഒരു പരിധിവരെ സഹകരണമേഖലയ്ക്കു കഴിയുന്നുണ്ടെന്നത് വസ്തുതയാണ്. അതേസമയം കണക്കില്‍പ്പെടാത്തതും ദുരൂഹതയുള്ളതുമായ ഇടപാടുകള്‍ക്ക് അരുനില്‍ക്കുന്ന സ്വഭാവം അവര്‍ക്കുണ്ട്. അത് രാഷ്ട്രീയമാവാം; മതതാല്‍പ്പര്യവുമാവാം. എന്തായാലും എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട്. അതിനെതിരെ നിയമസഭ പ്രത്യേകസമ്മേളനം വിളിച്ചുകൂട്ടി വികാര പ്രകടനം നടത്തിയതുകൊണ്ടോ, കേന്ദ്രസര്‍ക്കാറിനെ ഭള്ള് പറഞ്ഞതുകൊണ്ടോ കാര്യമില്ല. സ്ഥിതിഗതികള്‍ നിഷ്പക്ഷമായി വിലയിരുത്തി കാര്യങ്ങള്‍ കണ്ണുതുറന്നു കണ്ട് നടപടിയെടുക്കണം.
ഏതായാലും നിയമസഭാ പ്രത്യേകസമ്മേളനത്തില്‍ ഒരു കാര്യം ശ്രദ്ധേയമായി. സംസാരിച്ച പലരും സഹകരണമേഖലയുടെ തുടക്കത്തിലെ സ്ഥിതിഗതികള്‍ പരാമര്‍ശിക്കുകയുണ്ടായി. പാവപ്പെട്ടവരുടെയും അന്തിപ്പട്ടിണിക്കാരന്റെയും പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നവര്‍ കണക്കില്‍പ്പെടാത്ത കോടികള്‍ സഹകരണ മേഖലയിലൂടെ കടന്നുപോകുന്നുണ്ടെന്നറിയണം. പാവങ്ങളെ കരുവാക്കിയുള്ള ഈ ചതുരംഗക്കളിക്കു നേരെയാണ് റിസര്‍വ് ബാങ്ക് വിരല്‍ചൂണ്ടിയത്. അത് സഹകരണമേഖല തകരാതിരിക്കാനാണ്, പാവപ്പെട്ടവന് എന്നും ആശ്വാസം കിട്ടാനാണ്.
സാമ്പത്തിക ഫാസിസമെന്നും, പ്രാഞ്ചിയേട്ടന്റെ സമീപനമെന്നും സാമ്പത്തികാടിമത്തമെന്നുമൊക്കെ വിലയിരുത്തി കേന്ദ്രത്തിനെതിരെ ദുഷ്ടലാക്കോടെ നീങ്ങുന്നവര്‍ തന്നെയാണ് സഹകരണമേഖലയ്ക്ക് ഉദകക്രിയ ചെയ്യുന്നതെന്ന് പറയാതിരുന്നുകൂടാ. അനാവശ്യമായ ഭീതിയുയര്‍ത്തി ജനങ്ങളെ പരിഭ്രാന്തരാക്കുന്ന സമീപനമാണ് തല്‍പ്പരകക്ഷികള്‍ പുലര്‍ത്തുന്നത്. അത് ആ മേഖല തളരാനാണ് ഇടവരിക. തന്നെ തഴയുകയും അപമാനിക്കുകയും ചെയ്യുന്ന പിണറായി സര്‍ക്കാറിനെതിരെ ഒരക്ഷരം പറയാനാവാത്ത കാലുഷ്യം വി.എസ് നിയമസഭയില്‍ ബിജെപി കേരള അധ്യക്ഷനും പാര്‍ട്ടിക്കുമെതിരെ ഓക്കാനിച്ചുകൂട്ടുകയായിരുന്നു.
അതിനെ വിശേഷിപ്പിക്കാന്‍ പറ്റിയ വാക്കുകള്‍ മലയാളത്തിലില്ല. മടിയില്‍ കനമുള്ള ചെന്നിത്തലയ്ക്കും മറ്റും വഴിയില്‍ ഭയം തോന്നുന്നതിന്റെ പിന്നിലും എന്താണെന്ന് ആര്‍ക്കാണറിയാത്തത്. അവരൊക്കെ ആദായനികുതി വകുപ്പ് മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയ പരസ്യം ശ്രദ്ധിച്ചശേഷം നിയമസഭയില്‍ എത്തിയിരുന്നെങ്കില്‍ വിടുവായത്തം ഒഴിവാക്കാമായിരുന്നു.
Article credits ജന്മഭൂമി

Saturday, November 19, 2016

എല്‍ഡിഎഫും യുഡിഎഫും ലയിക്കണം: കുമ്മനം

പത്തനംതിട്ട: കേന്ദ്രത്തിന്റെ സാമ്പത്തിക പരിഷ്‌ക്കരണ നയങ്ങളുടെ പേരില്‍ ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ത്തിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
എല്‍ഡിഎഫും യുഡിഎഫും ഒരു മുന്നണിയായി . കള്ളപ്പണത്തോടുള്ള സമീപനം, സാമ്പത്തിക നയം, ജനകീയ പ്രശ്‌നങ്ങളോടുള്ള സമീപനം ഇവയിലെല്ലാം ഇവര്‍ തമ്മില്‍ വ്യത്യാസവുമില്ല. കള്ളപ്പണക്കാര്‍ക്ക് സംരക്ഷണമേകാന്‍ ഒരു മുന്നണിയായി പ്രവര്‍ത്തിക്കുന്ന എല്‍ഡിഎഫും യുഡിഎഫും പിരിച്ചുവിടണം. കേന്ദ്രത്തിനെതിരേ ജനങ്ങളെ തിരിക്കാന്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കൈകോര്‍ത്തിരിക്കുകയാണ്. അതുകൊണ്ട് എല്‍ഡിഎഫ് യുഡിഎഫ് എന്ന രണ്ട് മുന്നണികളുടെ കാര്യമില്ല.
കള്ളപ്പണക്കാര്‍ക്കൊപ്പം നില്‍ക്കുന്നവരും കള്ളപ്പണത്തെ എതിര്‍ക്കുന്നവരും എന്ന രണ്ട് വിഭാഗമേയുള്ളൂ. റിസര്‍വ്വ് ബാങ്കിന് മുന്നില്‍ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങള്‍ ജനങ്ങളുടെ താത്പര്യത്തിന് വിരുദ്ധമാണ്. തനിക്കെതിരേ വ്യാജ പ്രചരണങ്ങളും അടിസ്ഥാന രഹിതമായ ആരോപണങ്ങളും ഉന്നയിച്ച് മുഖ്യമന്ത്രി ആശയക്കുഴപ്പം സൃഷ്ടിക്കുന്നതെന്തിനാണ്. പേരെടുത്ത് വിളിച്ചാണ് മുഖ്യമന്ത്രി വെല്ലുവിളിക്കുന്നത്. കള്ളപ്പണത്തിനെതിരേ നിലപാട് സ്വീകരിക്കുന്നവരുടെ ചോരയ്ക്ക് വേണ്ടി ദാഹിക്കുന്ന നിലപാട് ശരിയല്ല.
കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സഹകരണ മേഖലയെ തകര്‍ക്കാനുള്ളതല്ല. കള്ളപ്പണക്കാര്‍ക്കെതിരാണ്. സഹകരണ മേഖലയിലായാലും അല്ലാത്ത മേഖലയിലായാലും കള്ളപ്പണം കള്ളപ്പണമാണ്.
സഹകരണ സ്ഥാപനങ്ങളിലേത് സാധാരണക്കാരായ ജനങ്ങളുടെ പണമാണ്. ഈ പണം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയാണ് കേന്ദ്ര നിലപാട്. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഐക്യത്തോടെ നടത്തിക്കൊണ്ടിരിക്കുന്ന സമരപരിപാടികള്‍ ഗുണം ചെയ്യുന്നത് കള്ളപ്പണക്കാര്‍ക്കാണ്.
അത് മനസ്സിലാക്കി ജനങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ നടപടികളോട് സഹകരിക്കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനടയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
News credits,Janmabhumidaily.com

കള്ളപ്പണത്തിന് കടലാസ് കമ്പനികള്‍; പോപ്പുലര്‍ ഫിനാന്‍സില്‍ 2500 കോടി

പോപ്പുലര്‍ ഫിനാന്‍സിന്റെ ഓഫീസ് കൊച്ചി: നോട്ടുനിരോധനം നിലവില്‍വന്ന സാഹചര്യത്തില്‍, കോന്നി ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സിലെ 2500 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപത്തിലേക്ക് അന്വേഷണം നീളുന്നു. കേരള മണിലെന്‍ഡേഴ്‌സ് ആക്ടിനു (കെഎംഎല്‍) കീഴില്‍ വരുന്ന ഈ സ്ഥാപനം, മൂന്ന് കടലാസ് കമ്പനികളുണ്ടാക്കി, അതിലാണ് നിക്ഷേപം സ്വീകരിക്കുന്നത്. കേരള മണിലെന്‍ഡേഴ്‌സ് ആക്ടിനു കീഴിലുളള സ്ഥാപനങ്ങള്‍ക്ക് നിക്ഷേപം സ്വീകരിക്കാന്‍ അധികാരമില്ലാതിരിക്കെയാണ്, ഈ ചട്ടലംഘനം.
റിസര്‍വ് ബാങ്ക് 2012 ജൂണ്‍ 20 ന്, ഈ സ്ഥാപനത്തില്‍ പണം നിക്ഷേപിക്കരുതെന്നു കാട്ടി, പ്രമുഖ പത്രങ്ങളില്‍ പരസ്യം ചെയ്തിരുന്നു. പ്രതിസന്ധിയുണ്ടായാല്‍, നിക്ഷേപകര്‍ക്കു മടക്കി നല്‍കാന്‍, പോപ്പുലര്‍ ഫിനാന്‍സിന് കൃത്യമായ ആസ്തിയില്ല. പോപ്പുലര്‍ ഫിനാന്‍സിന്റെ കടലാസു കമ്പനികളിലൊന്നായ പോപ്പുലര്‍ ട്രേഡേഴ്‌സിന്റെ പേരില്‍ കോന്നിയില്‍ ഒരു മാര്‍ജിന്‍ഫ്രീ മാര്‍ക്കറ്റ് മാത്രമാണുള്ളത്.
ചെറിയ ചിട്ടി കമ്പനിയായി 1965 ല്‍ ടി.കെ. ഡാനിയല്‍ തുടങ്ങിയ പോപ്പുലര്‍ ഫിനാന്‍സിന്റെ ഇപ്പോഴത്തെ മാനേജിങ് പാര്‍ട്ണര്‍, അദ്ദേഹത്തിന്റെ മകന്‍ തോമസ് ഡാനിയലാണ്. 1992-96 ല്‍ റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ വന്നപ്പോഴാണ്, പോപ്പുലര്‍ ഫിനാന്‍സ്, മൂന്ന് കടലാസ് സബ്‌സിഡിയറികള്‍ തുടങ്ങിയത്: പോപ്പുലര്‍ ട്രേഡേഴ്‌സ്, പോപ്പുലര്‍ പ്രിന്റേഴ്‌സ്, പോപ്പുലര്‍ ഡീലേഴ്‌സ്.
ആകെ 279 ശാഖകളാണ് കേരളത്തിലും പുറത്തുമായി ഉള്ളത്. ഇതില്‍, 14 എണ്ണം പോപ്പുലര്‍ മിനി ഫിനാന്‍സിന്റേതും 11 എണ്ണം പോപ്പുലര്‍ ഫിനാന്‍സ് കമ്പനിയുടേതുമാണ്. ബാക്കിയെല്ലാം പോപ്പുലര്‍ ഫിനാന്‍സിന്റേതും. നിയമപ്രകാരം, ഇവയ്ക്ക് സ്വര്‍ണപ്പണയം മാത്രമേ ആകാവൂ. പക്ഷേ, അതു ലംഘിച്ച്, നിക്ഷേപം സ്വീകരിക്കാന്‍, 14 എണ്ണത്തിന് പോപ്പുലര്‍ ഡീലേഴ്‌സ് എന്ന കടലാസ് കമ്പനിയും 11 ന് പോപ്പുലര്‍ പ്രിന്റേഴ്‌സ് എന്ന കടലാസ് കമ്പനിയും, ബാക്കിക്ക് പോപ്പുലര്‍ ട്രേഡേഴ്‌സ് എന്ന കടലാസ് കമ്പനിയുമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ബെംഗളൂരുവില്‍ പോപ്പുലര്‍ ബില്‍ഡേഴ്‌സ് എന്ന പേരില്‍ ഉണ്ടാക്കിയിരിക്കുന്ന കടലാസ് കമ്പനി, ഇപ്പോള്‍ പോപ്പുലര്‍ ട്രേഡേഴ്‌സ് തന്നെയായി മാറിയിട്ടുണ്ട്. പോപ്പുലര്‍ ഫിനാന്‍സില്‍ നിക്ഷേപിക്കുന്നവര്‍ക്ക്, ഈ കടലാസ് കമ്പനികളുടെ രസീത് ആണ് കിട്ടുന്നത്. റിസര്‍വ് ബാങ്കിനു മുന്നില്‍ പോപ്പുലര്‍ ഫിനാന്‍സ് എന്ന കമ്പനിയേയുള്ളൂ; ഈ കടലാസ് കമ്പനികള്‍ ഇല്ല. അതിനാലാണ് 2012 ജൂണ്‍ 20 ന് ജനമറിയാനായി റിസര്‍വ് ബാങ്ക് പോപ്പുലര്‍ ഫിനാന്‍സിനെതിരെ പരസ്യം ചെയ്തത്. പത്തനംതിട്ട വാകയാറിലെ പോപ്പുലര്‍ ടവേഴ്‌സിലെ ഈ സ്ഥാപനത്തിന് നിക്ഷേപം സ്വീകരിക്കാന്‍ അധികാരമില്ലെന്നും കമ്പനി നിയമത്തിനു വിധേയമായല്ല ഇവര്‍ നിക്ഷേപം സ്വീകരിക്കുന്നതെന്നും ഇത്, ആര്‍ബിഐ ചട്ടത്തിലെ 45-എസ് വകുപ്പനുസരിച്ച് ശിക്ഷാര്‍ഹമാണെന്നും പരസ്യത്തില്‍ പറഞ്ഞിരുന്നു.
ഇപ്പോള്‍ പോപ്പുലര്‍ ഫിനാന്‍സില്‍ നിക്ഷേപിക്കുന്നവര്‍ക്ക്, പോപ്പുലര്‍ ട്രേഡേഴ്‌സിന്റെ പേരില്‍ ഒരു കാര്‍ഡ് കൊടുക്കും. അതില്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ കിട്ടുന്ന തുക പറയുന്നില്ല.
പോപ്പുലര്‍ ട്രേഡേഴ്‌സിന് പൊതുമേഖലാ ബാങ്കുകളില്‍ അക്കൗണ്ടുകളുണ്ട്. പ്രധാനമായും ഫെഡറല്‍ ബാങ്കിലാണ്, ഇടപാട്. പോപ്പുലര്‍ ട്രേഡേഴ്‌സില്‍ ഒരാള്‍ പണം നിക്ഷേപിച്ചാല്‍, അത് ചെക്ക് വഴി പോപ്പുലര്‍ ഫിനാന്‍സിന്റെ അക്കൗണ്ടിലേക്ക്, മാനേജിങ് പാര്‍ട്ണറിന്റെ വായ്പയായി മാറ്റുകയാണ്.
ഈ നിക്ഷേപത്തിന്റെ വലിയ പങ്കും ഓസ്‌ട്രേലിയ, യുഎഇ എന്നിവിടങ്ങളിലേക്കു മാറ്റിയിരിക്കുകയാണ്. കട ലാസ് കമ്പനികള്‍ക്ക് ആസ്തിയില്ലാത്തതിനാല്‍, ഫിനാന്‍സ് പൊട്ടിയാല്‍, ഉടമകള്‍ക്ക് ഒന്നും സംഭവിക്കാനില്ല.
News Credits,രാമചന്ദ്രന്‍,Janmabhumidaily.com,,November 20, 2016

നോട്ട് റദ്ദാക്കല്‍ പ്രതിഫലിച്ചു; കശ്മീരില്‍ ജനജീവിതം സാധാരണ നിലയില്‍

ന്യൂദല്‍ഹി: നോട്ട് റദ്ദാക്കിയതിന് പിന്നാലെ വിഘടനവാദികളുടെ സംഘര്‍ഷം നിലച്ച കശ്മീര്‍ താഴ്‌വര സാധാരണ നിലയിലെത്തി. ജൂലൈയില്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം നാലര മാസത്തിനിടയില്‍ ആദ്യമായി താഴ്‌വരയില്‍ ഓഫീസുകളും കച്ചവട സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചു.
വിഘടനവാദികളെ വകവെക്കാതെ ചിലര്‍ കടകള്‍ നേരത്തെ തന്നെ തുറന്നിരുന്നു. ദിവസേന ഏതാനും മണിക്കൂറുകള്‍ കച്ചവടം നടത്തിയവരുമുണ്ട്. എല്ലാ സ്ഥാപനങ്ങളും പെട്രോള്‍ പമ്പുകളും ദിവസം മുഴുവന്‍ പ്രവര്‍ത്തിച്ചത് ഇന്നലെ ആദ്യമായാണ്. ഹയര്‍ സെക്കന്‍ഡറി, പത്താം ക്ലാസ് പരീക്ഷകളും തടസ്സമില്ലാതെ നടക്കുന്നു.
പൊതുഗതാഗത സംവിധാനം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായി. നഗരങ്ങളില്‍ തിരക്ക് വര്‍ദ്ധിച്ചതോടെ ട്രാഫിക് നിയന്ത്രണത്തിന് കൂടുതല്‍ ജീവനക്കാരെ ഉള്‍പ്പെടുത്തി. തലസ്ഥാനങ്ങളിലൊന്നായ ശ്രീനഗര്‍ നഗരം പകിട്ട് തിരിച്ചുപിടിച്ചു. എല്ലാ തരത്തിലും ജനജീവിതം സാധാരണനിലയിലേക്ക് തിരിച്ചെത്തിയതിന്റെ ചിത്രങ്ങളാണ് താഴ്‌വരയില്‍. സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ഹാജര്‍ നില ഏതാണ്ട് പൂര്‍ണമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഘര്‍ഷത്തിന് ശേഷം ആദ്യമായാണിത്. പോസ്റ്റ് പെയ്ഡ് മൊബൈല്‍ കണക്ഷനുകകള്‍ക്ക് ഇന്റര്‍നെറ്റ് സംവിധാനം വെള്ളിയാഴ്ച സര്‍ക്കാര്‍ പുനഃസ്ഥാപിച്ചിരുന്നു.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ സുരക്ഷാ സേന കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ജൂലൈ എട്ടിനാണ് സംഘര്‍ഷം ആരംഭിച്ചത്. 86 പേര്‍ കൊല്ലപ്പെട്ടു, പതിനായിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. മുപ്പതോളം സ്‌കൂളുകളും താലിബാന്‍ മാതൃകയില്‍ വിഘടനവാദികള്‍ അഗ്നിക്കിരയാക്കി.
സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് സര്‍വ്വകക്ഷി സംഘവുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാതിരുന്ന വിഘടനവാദികളാണ് നോട്ട് നിരോധനത്തോടെ ഇപ്പോള്‍ പിന്‍വലിഞ്ഞത്.br>News Credits,Janmabhumidaily.com