Showing posts with label Kerala News articles. Show all posts
Showing posts with label Kerala News articles. Show all posts

Saturday, January 6, 2018

രണ്ടര പതിറ്റാണ്ടിനു ശേഷം മുഖ്യപ്രതി അറസ്റ്റില്‍

ചെന്നൈ: ചെന്നൈ ആര്‍എസ്എസ് കാര്യാലയം ബോംബു വച്ച് തകര്‍ത്ത് 11 പേരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി 24 വര്‍ഷത്തിനു ശേഷം പിടിയില്‍. അല്‍ ഉമ ഭീകരന്‍ മുഷ്താഖ് അഹമ്മദ്( 56) ആണ് ചെന്നൈ നഗരത്തില്‍ നിന്ന് സിബിഐയുടെ പിടിയിലായത്.
'93 ആഗസ്ത് എട്ടിനാണ് അല്‍ ഉമ എന്ന ഭീകരസംഘടന ആര്‍ഡിഎക്‌സ് വച്ച് ചെന്നൈ ചെട്പെട്ടിലെ ആര്‍എസ്എസ് ആസ്ഥാനം തകര്‍ത്തത്. 11 സ്വയം സേവകര്‍ മരിച്ചു. ബഹുനില മന്ദിരം പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞു.
സംഭവ ശേഷം ഒളിവില്‍ പോയ മുഷ്താഖിന്റെ തലയ്ക്ക് സിബിഐ പത്തു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. സ്‌ഫോടക വസ്തുക്കള്‍ സംഘടിപ്പിച്ചതും മറ്റു പ്രതികള്‍ക്ക് അഭയം നല്‍കിയതും ഇയാളായിരുന്നു. കേസില്‍ 12 വര്‍ഷം നീണ്ട വിചാരണക്കു ശേഷം ടാഡാ കോടതി 2007ല്‍ പതിനൊന്നു പ്രതികളെ ശിക്ഷിച്ചിരുന്നു. മൂന്നു പേര്‍ക്ക് ജീവപര്യന്തവും മറ്റുള്ളവര്‍ക്ക് വിവിധ കാലയളവില്‍ തടവും. കേസില്‍ 18 പ്രതികളാണ് ഉണ്ടായിരുന്നത്.
അല്‍ ഉമ സ്ഥാപകന്‍ എസ്എ ബാഷയടക്കം നാലു പേരെ കൃത്യമായ തെളിവില്ലെന്നു പറഞ്ഞ് കോടതി കുറ്റവിമുക്തരാക്കി. കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ പാക് ചാരന്‍ ഇമാം അലി മധുരയില്‍ വച്ച് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടുകയും 2002 സപ്തംബറില്‍ ബെംഗളൂരുവില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്തു. പ്രധാന പ്രതിയും ജിഹാദ് സമിതി സ്ഥാപകനുമായ പളനി ബാബ 97 ജനുവരിയില്‍ കൊല്ലപ്പെട്ടു.

ഗീത ചൊല്ലിയ മുസ്ലിം പെണ്‍കുട്ടിക്ക് എതിരെ ഫത്വ

ന്യൂദല്‍ഹി: സ്‌കൂളിലെ പരിപാടിയില്‍ കൃഷ്ണ വേഷം കെട്ടി ഭഗവത്ഗീത ചൊല്ലിയ മുസ്ലിം പെണ്‍കുട്ടിക്കെതിരെ മൗലവിയുടെ ഫത്വ. അലിയാ ഖാന്(15) എതിരെ യുപി ദേവബന്ദിലെ ദാര്‍ ഉല്‍ ഉലൂമാണ് ഭീഷണി മുഴക്കിയത്. യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സംഘടിപ്പിച്ച മല്‍സരത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിക്ക് ഒന്നാം സമ്മാനവും 25,000 രൂപയും ലഭിച്ചിരുന്നു. ചടങ്ങില്‍ ഗവര്‍ണ്ണര്‍ രാം നായിക്, മുഖ്യമന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. ഇത് വലിയ വാര്‍ത്തയായതോടെയാണ് പെണ്‍കുട്ടിയുടെ പ്രവൃത്തി അനിസ്ലാമികമെന്നു പറഞ്ഞ് ഫത്വ പുറപ്പെടുവിച്ചത്. കൃഷ്ണ വേഷം കെട്ടി ഗീത ചൊല്ലിയതിന് എനിക്കെതിരെ ഫത്വ പുറപ്പെടുവിച്ചിരിക്കുകയാണ്. അതിന് എന്നെ പുറത്താക്കുമെന്നാണ് അവര്‍ പറയുന്നത്. ഇസ്ലാം അത്രയ്ക്ക് ദുര്‍ബലമൊന്നുമല്ല, അലിയ പറഞ്ഞു.

Sunday, March 12, 2017

പ്രധാനമന്ത്രിയുടെ സന്ദേശവുമായി സുരേഷ് ഗോപി വിസ്മയയുടെ വീട്ടിലെത്തി

കണ്ണൂർ: കണ്ണൂര്‍ അണ്ടലൂരില്‍ കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്‍ സന്തോഷ്‌ കുമാറിന്റെ കുടുംബത്തെ ചലച്ചിത്രതാരം സുരേഷ്‌ഗോപി എം.പി സന്ദര്‍ശിച്ചു. തന്റെ അച്ഛനെ കൊന്നതെന്തിനെന്ന് ചോദിച്ചുകൊണ്ടുളള സന്തോഷ്‌ കുമാറിന്റെ മകള്‍ വിസ്മയയുടെ സാമൂഹ്യമാദ്ധ്യമങ്ങളിലെ പോസ്റ്റ് ദേശീയ ശ്രദ്ധ നേടിയതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചതനുസരിച്ചാണ് തന്റെ സന്ദര്‍ശനമെന്ന് സുരേഷ്‌ഗോപി പറഞ്ഞു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഭീകരത സൃഷ്ടിക്കുന്ന രാഷ്ട്രീയത്തെ ജനാധിപത്യ രീതിയില്‍ തന്നെ കൈകാര്യം ചെയ്യാന്‍ യുദ്ധസമാനമായ നീക്കത്തിന് ദേശീയതലത്തില്‍ ബി.ജെ.പി തുടക്കം കുറിക്കുമെന്ന് സുരേഷ്‌ഗോപി എം.പി പറഞ്ഞു. പാര്‍ലമെന്റില്‍ ഈ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
വൈകിട്ട് അഞ്ചുമണിയോടെയാണ് ധര്‍മ്മടം അണ്ടലൂരിലെ സന്തോഷ്‌കുമാറിന്റെ വീട്ടില്‍ സുരേഷ്‌ഗോപി എത്തിയത്. സന്തോഷിന്റെ ഭാര്യ ബേബി, മക്കളായ സാരംഗ്, വിസ്മയ എന്നിവര്‍ക്കൊപ്പം ഏറെ നേരം ചിലവഴിച്ച്, അവരെ സാന്ത്വനപ്പെടുത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.
News credits,Janamtv

കേരള ധനമന്ത്രിക്ക് പ്രതികരണമില്ലെ?

തിരുവനന്തപുരം: ”കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ ജനങ്ങള്‍ അംഗീകരിച്ചുവെന്നതിന്റെ തെളിവാണ് യുപിയിലെയും ഉത്തരാഖണ്ഡിലെയും വിജയ”മെന്ന് പറയുന്നത്. ബിജെപിക്കാരനല്ല, ബിജെപിയെ ശക്തിയുക്തം എതിര്‍ക്കുന്ന ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറാണ്. ഈ സത്യം മറന്നുപോയതാണ് ബിജെപി വിരുദ്ധര്‍ക്കുണ്ടായ തോല്‍വിയെന്നും നിതീഷ്‌കുമാര്‍ വിലയിരുത്തിയിരിക്കുന്നു. കേരളം എന്തുപറയുന്നു ? ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ഇപ്പോഴത്തെ ചിന്തയെന്താണ് ?
നോട്ട് മരവിപ്പിക്കല്‍ നടപടിക്കെതിരെ ആഞ്ഞടിച്ചതും കേരളസര്‍ക്കാരും പ്രതിപക്ഷവുമാണ്. മന്ത്രിസഭ ഒന്നടങ്കം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ റിസര്‍വ്വ് ബാങ്കിന് മുന്നില്‍ കുത്തിയിരുന്നു. പ്രതിപക്ഷവും ചേര്‍ന്ന് നിയമസഭക്കകത്തും പുറത്തും കോലാഹാലമുണ്ടാക്കി. നവംബര്‍ 8ന് നോട്ട് മരവിപ്പിച്ച തീരുമാനം രാത്രി 8നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ‘മോദിയുടെ ഭ്രാന്തന്‍ നടപടി’ യെന്നാണ് കേരള ധനമന്ത്രി തോമസ് ഐസക്ക് പ്രസ്താവിച്ചത്. പിറ്റേന്ന് നിയമസഭയില്‍ പ്രശ്‌നം ഭയാനകമായി അവതരിപ്പിച്ചു. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടി ബിജെപി അംഗം ഒ. രാജഗോപാലിനെ സാക്ഷിനിര്‍ത്തി പ്രകോപനം സൃഷ്ടിച്ചു. രാജഗോപാലിന്റെ എതിര്‍പ്പോടെ പ്രമേയം പാസ്സാക്കി.
രാജ്യത്തെ ഒരു സംസ്ഥാന സര്‍ക്കാരും കേരളത്തിന്റെ എതിര്‍പ്പുപോലെ രംഗത്തുവന്നില്ല. ആദ്യം പ്രതിഷേധിച്ച കേജ്‌രിവാളും മമത ബാനര്‍ജിയും പത്തിമടക്കി. അപ്പോഴും തോമസ് ഐസക്ക് പ്രധാനമന്ത്രിക്കെതിരെ ശകാരം ചൊരിഞ്ഞു. ഒരു പുസ്തകവും എഴുതി. ആയുര്‍വേദ ആശുപത്രിയില്‍ സുഖചികിത്സക്കിടയില്‍ പുസ്തക പ്രകാശനത്തിന് ക്ഷണിച്ചത് എം.ടി വാസുദേവന്‍ നായരെയാണ്. സര്‍വ്വരും ആദരിക്കുന്ന എംടിയെക്കൊണ്ട് പ്രധാനമന്ത്രിയെ തുഗ്ലക്ക് എന്ന് വിളിപ്പിച്ച് അദ്ദേഹത്തെ വിവാദത്തിലാക്കിയത് ഐസക്കാണല്ലോ.
നോട്ട് മരവിപ്പിക്കല്‍ ദുരന്തം ഒരു ദശാബ്ദം വരെ നീളുമെന്നും ജനങ്ങളാകെ പട്ടിണിയിലാക്കുമെന്നും പറഞ്ഞ സിപിഎമ്മും ഐസക്കും ഇന്നെവിടെയാണ് ? നോട്ട് മരവിപ്പിച്ച നരേന്ദ്രമോദി ജനങ്ങളെ ക്യൂവിലാക്കിയെന്ന് വിലപിച്ചവരാണ് കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സും. നോട്ട് മരവിപ്പിക്കലിനെ പിന്തുണക്കുന്ന കുമ്മനം രാജശേഖരനെ കേരളത്തില്‍ നിന്നും ചവിട്ടി പുറത്താക്കണമെന്നാണ് ഭരണപരിഷ്‌കാരസമിതി ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടത്. ജനങ്ങള്‍ ക്യൂ നിന്ന് നരേന്ദ്രമോദിയെ തോല്‍പ്പിക്കുമെന്ന് നിരീക്ഷിച്ചു.
യുപി തെരഞ്ഞെടുപ്പോടെ നരേന്ദ്രമോദിയെ ജനങ്ങള്‍ മുത്തലാഖ് ചൊല്ലുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും പ്രവചിച്ചു. ഇപ്പോഴെന്തായി. ജനങ്ങള്‍ നോട്ട് മരവിപ്പിക്കലിനെ അംഗീകരിച്ചു. ബിജെപിയും നരേന്ദ്രമോദിയുമാണ് രക്ഷകരെന്ന് ജനങ്ങള്‍ വിധിയെഴുതി. നോട്ട് മരവിപ്പിക്കലിനെ എതിര്‍ത്ത കോണ്‍ഗ്രസ്സിനെയും കമ്മ്യൂണിസ്റ്റുകാരെയും തൂത്തുമാറ്റി. ഇപ്പോഴെന്തു പറയുന്നു ഐസക്കും സിപിഎമ്മും? ജനങ്ങള്‍ പ്രതീക്ഷിക്കുകയാണ് പ്രതികരണം.
Article credits,Janmabhumidaily

Sunday, February 12, 2017

കെട്ടുനാറുന്ന ഇടതുഭരണം-

മുമ്പൊരുകാലത്തും കേള്‍ക്കാത്ത മുദ്രാവാക്യമുയര്‍ത്തിയാണ് എല്‍ഡിഎഫ് ഭരണത്തിലെത്തിയത്. ‘എല്‍ഡിഎഫ് വരും എല്ലാം ശരിയാകും’ എന്ന ഉറപ്പ് വിശ്വസിച്ച കേരളീയര്‍ ഇന്ന് കടുത്ത നിരാശയിലാണ്. ഒന്നും ശരിയാകുന്നില്ലെന്ന് മാത്രമല്ല, പ്രതിയോഗികളെ മാത്രമല്ല സ്വന്തം അനുയായികളെപ്പോലും വെട്ടുകയും കുത്തുകയും ലോക്കപ്പലിട്ട് പീഡിപ്പിക്കുകയും ചെയ്യുന്ന സ്ഥിതിയാണെങ്ങും. സിപിഎമ്മുകാരും പോഷകസംഘടനകളും പോലീസ് സ്റ്റേഷന്‍ മാര്‍ച്ചും കയ്യേറ്റവും ഏതാണ്ട് നിത്യപരിപാടിയാക്കി. മറ്റുള്ളവരുടെ സ്ഥിതി പറയാതിരിക്കുകയാണ് ഭേദം. മദ്യപിച്ച് വാഹനമോടിച്ചു എന്നതിന് ഉടുതുണിപോലുമില്ലാതെ ലോക്കപ്പിലിട്ട് പീഡിപ്പിക്കുന്ന കാഴ്ചയുമുണ്ടായി. പോലീസ് മര്‍ദ്ദനവും മൂന്നാംമൂറയും സംസ്ഥാന വ്യാപകമാക്കി.
സിപിഎമ്മുകാരാണ് പ്രതികളെങ്കില്‍ അന്വേഷണമില്ല, കേസില്ല, അറസ്റ്റില്ല. പാലക്കാട് കഞ്ചിക്കോട് കാണുന്നത് അതാണ്. കഞ്ചിക്കോട് ചടയന്‍കലായില്‍ ബിജെപി പ്രവര്‍ത്തകരായ രാധാകൃഷ്ണന്‍, വിമല എന്നിവരെ ചുട്ടുകൊന്ന സംഭവത്തില്‍ പോലീസ് ഒത്തുകളി തുടരുകയാണ്. കേരളം അപൂര്‍വ്വമായി കണ്ട നിഷ്ഠുര സംഭവങ്ങളിലൊന്നായിരുന്നു കഞ്ചിക്കോട്ടേത്. മുഖ്യപ്രതി കഞ്ചിക്കോട് കിണര്‍ സ്റ്റോപ്പ് തോട്ടുമേടിലെ അജിയെന്ന അജിത്ത്കുമാറിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച്ച രാത്രി ഇയാളെ ഹാജരാക്കി റിമാന്റ് ചെയ്യുകയായിരുന്നു. അജിയോടൊപ്പം ആസൂത്രണത്തില്‍ പങ്കാളിയായിരുന്നവരെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. ഇവരെ ചോദ്യം ചെയ്യുന്നതിനായി പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. ചോദ്യംചെയ്യല്‍ തുടരുകയാണെന്നാണ് പോലീസ് ഭാഷ്യം.
കണ്ണൂരില്‍ തുടങ്ങിയ അക്രമ പരമ്പര സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. കലാലയങ്ങള്‍ സംഘര്‍ഷമേഖലയാക്കാന്‍ എസ്എഫ്‌ഐ സംഘടിത നീക്കം നടത്തുമ്പോള്‍ സ്വാശ്രയമുതലാളിമാരുടെ അനുസരണയുള്ള അടിമയെപ്പോലെയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പെരുമാറുന്നത്. കേരളാ ലോ അക്കാദമിയിലെ സമരത്തില്‍ സിപിഎം താല്‍പര്യം സംരക്ഷിക്കാന്‍ നാണംകെട്ട് തോറ്റുകൊടുത്തതിന്റെ ചമ്മല്‍ തീര്‍ക്കാനിപ്പോള്‍ മറ്റ് കലാലയങ്ങളിലവര്‍ കയ്യാങ്കളിക്ക് മുന്‍കൈ എടുക്കുകയാണ്. തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐക്കാരുടെ സദാചാര ഗുണ്ടായിസത്തില്‍ പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെട്ടത് ഇപ്പോള്‍ സജീവ ചര്‍ച്ചാവിഷയമാണ്.
സദാചാരപോലീസ് ചമഞ്ഞ എസ്എഫ്‌ഐയുടെ പത്തുപേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസ് എടുത്തെങ്കിലും അറസ്റ്റൊന്നും നടന്നില്ല. നാടകം കാണാന്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ സൂര്യഗായത്രി, ജാനകി എന്നിവര്‍ക്കൊപ്പം വന്ന തൃശൂര്‍ സ്വദേശി ജിജീഷിനാണ് സദാചാര ഗുണ്ടകളുടെ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്.
പെണ്‍കുട്ടികള്‍ക്കടുത്തിരുന്നതിനെ ചോദ്യം ചെയ്ത് ഏതാനും എസ്എഫ്‌ഐക്കാര്‍ എത്തുകയും ജിജീഷിനെ കൂട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയുമായിരുന്നു. ഇതിനെ ചോദ്യം ചെയ്ത പെണ്‍കുട്ടികള്‍ക്കും മര്‍ദ്ദനമേറ്റു. തുടര്‍ന്ന് ഇവരെ ബലമായി കോളേജില്‍ നിന്ന് പുറത്താക്കി ഗേറ്റ് അടച്ചു. എസ്എഫ്‌ഐ മാത്രം പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റി കോളേജ് സിപിഎമ്മിന്റെ മറ്റൊരു പാര്‍ട്ടി ഗ്രാമമാണ്. തല്ലിയതും തല്ലുകൊണ്ടതും
എസ്എഫ്‌ഐക്കാരാണെന്നതാണ് കൗതുകകരം. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ദളിതര്‍ക്കെതിരായ അക്രമങ്ങളും വര്‍ധിച്ചിരിക്കുകയാണ്. ദളിത് അക്രമത്തിന്റെ പേരില്‍ ഏകദേശം നാനൂറോളം കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. കോട്ടയം ജില്ലയിലെ നാട്ടകം പോളിടെക്‌നിക്കില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിയെ ഒരു ക്ലാസ്സ് റൂമില്‍ പൂട്ടിയിട്ട് പുലയക്കുടില്‍ എന്നെഴുതിവച്ച് ക്രൂരമായി മര്‍ദിച്ചത് കേരളത്തെ ഞെട്ടിപ്പിച്ച സംഭവമാണ്.
വിദ്യാര്‍ത്ഥി ഇപ്പോഴും ആശുപത്രിയിലാണ്. എതിര്‍ ശബ്ദങ്ങളെയെല്ലാം അടിച്ചമര്‍ത്തുക എന്ന നയമാണ് സിപിഎം സ്വീകരിക്കുന്നത്. മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ചത് അവര്‍ ദളിത് വിഭാഗത്തില്‍പ്പെട്ടതുകൊണ്ടു തന്നെയാണ്. തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികളെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചതും വീട്ട് ജോലി ചെയ്യിച്ചതും ന്യായീകരണമില്ലാത്ത പ്രവൃത്തികളാണ്. നിരന്തരമായ ദളിത് പീഡനങ്ങള്‍ നടന്നിട്ടും നടപടിയെടുക്കാന്‍ പോലീസ് മടിക്കുകയാണ്. ദളിത് ആക്ഷേപം നടത്തിയ ലക്ഷ്മി നായര്‍ക്കെതിരെ ദളിത് പീഡന നിരോധന നിയമ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാണെങ്കിലും മുഖ്യമന്ത്രിയും പോലീസും പ്രതിക്കൊപ്പമാണെന്നതാണ് അത്ഭുതകരം.
കണ്ണൂര്‍ അഴീക്കലിലെ സിപിഎം ഭരണത്തിലുള്ള ക്ഷേത്രത്തില്‍ അയിത്താചരണം നടക്കുന്നതും ഇവയോടൊപ്പം കൂട്ടിവായിക്കുമ്പോള്‍ കേരളം ഭ്രാന്താലയമെന്ന് തോന്നിപ്പോകുന്നു.പറഞ്ഞ വാക്കുകള്‍ പാലിക്കുന്നതിന്റെ ലക്ഷണമൊന്നും കാണുന്നില്ല. അഞ്ച് വര്‍ഷത്തേക്ക് വിലക്കയറ്റം എന്നൊന്നുണ്ടാകില്ലെന്നായിരുന്നു ഉറപ്പ്. സാധന വിലകള്‍ കുതിച്ചുയരുകയാണ്. വിലയിടുന്നത് സിപിഎമ്മിനും സര്‍ക്കാരിനും മാത്രമാണ്. അക്ഷരാര്‍ത്ഥത്തില്‍ എല്‍ഡിഎഫ് ഭരണം കെട്ടുനാറിക്കൊണ്ടിരിക്കുകയാണ്.
മുഖപ്രസംഗം,Janmabhumi daily,February 13, 2017

Wednesday, February 8, 2017

ധാര്‍ഷ്ട്യത്തിനേറ്റ പ്രഹരം - ഒടുവില്‍ ലോ അക്കാദമിയും സര്‍ക്കാരും കീഴടങ്ങി

February 9, 2017
ഒടുവില്‍ ലോ അക്കാദമിയും സര്‍ക്കാരും കീഴടങ്ങി. സര്‍ക്കാരുകളെയും സര്‍വ്വകലാശാലയേയും രാഷ്ട്രീയ പാര്‍ട്ടികളേയും വരുതിയിലാക്കിയാണ് ഒരു കുടുംബം അക്കാദമിയുടെ പേരില്‍ അഴിഞ്ഞാടിയത്. ഗവര്‍ണര്‍,ജഡ്ജിമാര്‍, മുഖ്യമന്ത്രി എന്നിവരെയെല്ലാം പേരില്‍ നിയമപഠനത്തിന് പൊതുവേദിയെന്ന് കാണിച്ച് സര്‍ക്കാരില്‍നിന്ന് 12 ഏക്കറോളം സ്ഥലം പതിച്ചുവാങ്ങിയ അക്കാദമിയുടെ ഭരണസമിതി ഒരു കുടുംബം സ്വന്തമാക്കി. ഇതിനെ ചോദ്യം ചെയ്യാനോ അവിഹിത നടപടികള്‍ തിരുത്താനോ ഒരു നടപടിയും സര്‍ക്കാരുകള്‍ ചെയ്തില്ല.
അക്കാദമിയുടെ ഡയറക്ടറുടെ മകള്‍ പ്രിന്‍സിപ്പാളായി അധികാരത്തിലെത്തിയതോടെ അക്കാദമിയില്‍ സ്വേച്ഛാഭരണമായി. കുടുംബത്തിന്റെ ആജ്ഞാനുവര്‍ത്തികളായി നില്‍ക്കുന്നവര്‍ക്ക് വാരിക്കോരി മാര്‍ക്ക് നല്‍കി. അനിഷ്ടമുള്ളവരെ പീഡിപ്പിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും പതിവായി. അടുക്കളപ്പണി ചെയ്യിപ്പിക്കുകപോലുമുണ്ടായി. ഇത് തുടര്‍ന്നപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ രണ്ടുംകല്‍പ്പിച്ച് പ്രക്ഷോഭത്തിനിറങ്ങിയത്. പ്രത്യാഘാതം ഗുരുതരമാകുമെന്നറിഞ്ഞുകൊണ്ടുതന്നെ 29 ദിവസം മുമ്പ് അക്കാദമിയിലെ നിയമ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം സമരത്തിനിറങ്ങി. ഭീഷണിപ്പെടുത്തിയും പോലീസിനെ ഉപയോഗിച്ചും സമരം പൊളിക്കാന്‍ സംഘടിതനീക്കം ആരംഭിച്ചപ്പോഴാണ് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി നിരാഹാരം ആരംഭിച്ചത്. ഇത് സമരത്തിന് ശക്തിയേറ്റി. വിദ്യാര്‍ത്ഥി സമരം വിജയിച്ചാല്‍ ബിജെപി രാഷ്ട്രീയ നേട്ടമുണ്ടാക്കുമോ എന്ന സിപിഎമ്മിന്റെ ഭീതി എസ്എഫ്‌ഐക്കാരെക്കൊണ്ട് ചുടുചോറ് മാന്തിക്കുന്ന അവസ്ഥയിലെത്തിച്ചു. വിദ്യാര്‍ത്ഥി കൂട്ടായ്മയില്‍നിന്ന് എസ്എഫ്‌ഐ പിന്‍മാറിയതൊന്നും സമരത്തെ ദുര്‍ബലപ്പെടുത്തിയില്ല.
ഏഴ് ദിവസത്തെ നിരാഹാരത്തിനുശേഷം ആശുപത്രിയിലേക്ക് മാറ്റപ്പെട്ട മുരളീധരനുപകരം ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് നിരാഹാരം ആരംഭിച്ചു. ഇതിന് പിന്നാലെ കെ. മുരളീധരന്‍ എംഎല്‍എയും നിരാഹാരത്തിനെത്തി. ഇതെല്ലാം മാനേജ്‌മെന്റിനേയും സര്‍ക്കാരിനെയും അങ്കലാപ്പിലാക്കി. പോലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് സമരം പൊളിക്കാന്‍ നോക്കി. രൂക്ഷമായ മര്‍ദ്ദനമുറകളാണ് പോലീസ് സ്വീകരിച്ചത്. ഗ്രനേഡും ലാത്തിച്ചാര്‍ജും നിത്യസംഭവമായി. ഗ്രനേഡെറിഞ്ഞ് ബിജെപി നേതാവ് ഡോ. വാവയുടെ കണ്ണുടഞ്ഞു. എന്നിട്ടും ഒരു വിദ്യാര്‍ത്ഥിയെപ്പോലും പിന്‍തിരിപ്പിക്കാന്‍ കഴിഞ്ഞില്ല. ചര്‍ച്ചയെന്ന പേരില്‍ മനേജ്‌മെന്റിന്റെ താല്‍പര്യം അടിച്ചേല്‍പ്പിക്കാന്‍ മന്ത്രി ശ്രമിച്ചു. നിര്‍ദ്ദാക്ഷിണ്യം അത് തള്ളിക്കഞ്ഞതോടെ സമരത്തിന്റെ സ്വരവും രീതിയും മാറി.
ഒരു വിദ്യാര്‍ത്ഥി മരത്തില്‍കയറി ആത്മഹത്യാഭീഷണി മുഴക്കി. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചു. പോലീസ് ലാത്തി വീശലിനിടെ ഒരാള്‍ കുഴഞ്ഞുവീണുമരിച്ചു. ചൊവ്വാഴ്ചയാണ് അക്കാദമി സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലേക്ക് കടന്നത്. അക്കാദമിയുടെ സമീപത്ത് പേരൂര്‍ക്കട ജംഗ്ഷനിലെ മരത്തിലാണ് നാലാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥിയും എബിവിപി ജോയിന്റ് സെക്രട്ടറിയുമായ ഷിമിത് മരത്തില്‍ കയറിയത്. കഴുത്തില്‍ കുരുക്കിട്ട ശേഷം, ലക്ഷ്മി നായര്‍ രാജിവെക്കണമെന്ന ആവശ്യം ഉന്നയിച്ചു. സംയുക്തസമര സമിതിയുടെ നേതൃത്വത്തില്‍ മരത്തിന് ചുറ്റും കുത്തിയിരുന്ന് റോഡ് ഉപരോധിച്ചു. താഴെയിറങ്ങണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടെങ്കിലും പ്രശ്‌നത്തിന് പരിഹാരമുണ്ടാകാതെ താഴെയിറങ്ങില്ലെന്ന നിലപാടെടുത്തതോടെ പ്രശ്‌നം രൂക്ഷമായി. തുടര്‍ന്ന് അഗ്‌നിശമനസേന മരത്തിനുകീഴില്‍ സുരക്ഷ ഒരുക്കി.
ഇതിനിടെ ബിജെപി നേതാക്കള്‍ പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ട് പ്രശ്‌നം ബോധിപ്പിച്ചു. ഗവര്‍ണറും ഇടപെട്ടു. നാലുഭാഗത്തുനിന്നും കുരുക്ക് മുറുകിയപ്പോഴാണ് വീണ്ടും ചര്‍ച്ചയ്ക്കായി സര്‍ക്കാര്‍ തയ്യാറായത്. ചര്‍ച്ച നടത്തി സമവായവും ധാരണയും ഉണ്ടാക്കിയെന്ന് വീമ്പടിച്ച എസ്എഫ്‌ഐ ഇന്നലെയും ചര്‍ച്ച നടത്തി ഉടമ്പടിയില്‍ ഒപ്പുവച്ചു എന്നതാണ് വിചിത്രം. എസ്എഫ്‌ഐ എന്ന സംഘടനയെ പരിഹാസ്യമാക്കി മാറ്റാന്‍ സര്‍ക്കാരിന് സാധിച്ചു. സിപിഎമ്മിന്റെയും എസ്എഫ്‌ഐയുടെയും ധാര്‍ഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണ് അക്കാദമിയുടെ കീഴടങ്ങലിലൂടെ സംഭവിച്ചത്. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായതിനെത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥി സംഘനടകള്‍ സമരം പിന്‍വലിച്ചത്. അനുഭാവ സത്യഗ്രഹം നടത്തിയ ബിജെപിയും കോണ്‍ഗ്രസും സമരം നിര്‍ത്തി. ധാരണ അനുസരിച്ച് ലക്ഷ്മി നായരെ പ്രിന്‍സിപ്പാള്‍ സ്ഥാനത്തുനിന്ന് മാറ്റാനായി.
സര്‍വ്വകലാശാല നിയമപ്രകാരം എല്ലാ യോഗ്യതകളുമുള്ള പുതിയ പ്രിന്‍സിപ്പാളിനെ നിയമിക്കുന്നതിന് തീരുമാനിച്ചു. മാനേജ്‌മെന്റ് തീരുമാനിത്തില്‍ നിന്ന് വ്യതിചലിച്ചാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നും ചര്‍ച്ചയില്‍ തീരുമാനമായി കരാറുമുണ്ടാക്കി. വിദ്യാര്‍ത്ഥികളുടെ ഒത്തൊരുമയുടെ വിജയമാണിതെന്ന് നിസംശയം പറയാം. രാഷ്ട്രീയ നിറമോ കക്ഷിബന്ധമോ നോക്കാതെ വിദ്യാര്‍ത്ഥികള്‍ ഒത്തൊരുമിച്ച് നിന്നത് കേരളത്തിന് പുതുമയും പ്രത്യേകതയുമുള്ളതാണ്. പ്രിന്‍സിപ്പാളിനെ മാറ്റിയെങ്കിലും സമരത്തിനിടയില്‍ ഉയര്‍ന്നുവന്ന പ്രശ്‌നങ്ങള്‍ കെട്ടടങ്ങുന്നില്ല. മാനേജ്‌മെന്റിന്റെ ഘടന, കൈവശപ്പെടുത്തിയ ഭൂമി, ക്യാമ്പസിലെ കച്ചവടസ്ഥാപനങ്ങള്‍ എന്നിവ ഉയര്‍ത്തിയിട്ടുള്ള തുടര്‍സമരങ്ങളും നടപടികളും സജീവമായി തന്നെ ജനങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്.
മുഖപ്രസംഗം,Janmabhumidaily

Saturday, January 7, 2017

കല്ലെറിഞ്ഞാൽ കാശില്ല : കശ്മീരിൽ അക്രമം കുറഞ്ഞു

ശ്രീനഗർ : നോട്ട് അസാധുവാക്കൽ കശ്മീരിലെ കല്ലേറുകാരെ കഷ്ടത്തിലാക്കിയെന്ന് റിപ്പോർട്ട് . ഒപ്പം മാവോയിസ്റ്റുകൾക്കും ഹവാല ഇടപാടുകാർക്കും അധോലോക സംഘങ്ങൾക്കും വൻ തിരിച്ചടിയായെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.
കല്ലേറുകാർക്ക് പ്രതിഫലം നൽകുന്നുവെന്ന വാർത്ത നേരത്തെ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു . 2010 ലെ അക്രമ സംഭവങ്ങളിലും കാശ് വാങ്ങി കല്ലെറിയുന്നവർ പ്രധാന പങ്കുവഹിച്ചിരുന്നു . അറസ്റ്റ് ചെയ്യപ്പെട്ട ഒരു കശ്മീരി യുവാവ് കല്ലെറിഞ്ഞാൽ ദിവസം 500 രൂപ ലഭിക്കുമെന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞത് ഈയിടെയാണ് .
കല്ലെറിയുന്നവർക്ക് കൊടുക്കാൻ കരുതി വച്ചിരുന്ന പാക് നിർമ്മിത കള്ള നോട്ടുകൾ നോട്ട് അസാധുവാക്കിയതോടെ ഉപയോഗശൂന്യമായി . ഇതോടെ ഭീകരവാദത്തിന് അനായാസം ലഭ്യമായിക്കൊണ്ടിരുന്ന പണത്തിന്റെ സ്രോതസ് നിലച്ചു . അതിലൊരു പഞ് വാങ്ങി കല്ലെറിയൽ പ്രക്ഷോഭം നടത്തിവന്നവർക്കും അതോടെ തിരിച്ചടിയായി.
കശ്മീരിൽ ഭീകര പ്രവർത്തനത്തിന് അറുപത് ശതമാനത്തോളം കുറവ് വന്നതായാണ് സുരക്ഷ ഏജൻസികളുടെ റിപ്പോർട്ട്. ഭീകര സംഘടനകളുടെ ഗ്രൗണ്ട് ലെവൽ പ്രവർത്തകർക്കും നോട്ട് അസാധുവാക്കൽ തിരിച്ചടിയായി. ഇത് ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് ശക്തി പകരുകയും ചെയ്തു.
ഖനി ഉടമകളിൽ നിന്നും മറ്റും സംഭരിച്ചിരുന്ന പണം അസാധുവായതാണ് മാവോയിസ്റ്റുകളെ കുഴക്കിയത് . 500,1000 നോട്ടുകളായി ശേഖരിച്ചിരുന്ന വൻ തുക ഇതോടെ ഉപയോഗിക്കാൻ കഴിയാതെയായി . ഗ്രാമീണരെ വശത്താക്കി തുക സാധുവാക്കാൻ ശ്രമിച്ചെങ്കിലും അത്ര കണ്ട് ഫലപ്രദമായില്ല .
News Credits,Janamtv News

നോട്ട് റദ്ദാക്കല്‍ ധീരമായ നടപടി; ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഇന്ത്യ പ്രാപ്തം

ന്യൂദല്‍ഹി: നോട്ട് റദ്ദാക്കല്‍ പാവപ്പെട്ടവരുടെ ക്ഷേമത്തിനായുള്ള ചരിത്രത്തിലെ ധീരമായ തീരുമാനമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ സാമ്പത്തിക പ്രമേയം. കള്ളപ്പണം, കള്ളനോട്ട്, ഭീകരത എന്നിവക്കുള്ള ശക്തമായ തിരിച്ചടിയാണ് തീരുമാനമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച പ്രമേയം വിശദീകരിക്കുന്നു. 107 കോടി മൊബൈല്‍ കണക്ഷനുകളും 147 കോടി അക്കൗണ്ടുകളും 75 കോടിയിലേറെ ഡബിറ്റ് കാര്‍ഡുകളുമുള്ള ഇന്ത്യ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പ്രാപ്തമെന്നും പ്രമേയം വിവരിക്കുന്നു. ഡിജിറ്റല്‍ ഇടപാടുകള്‍ നികുതി ചോര്‍ച്ച തടയും.
ബാങ്കുകളില്‍ കൂടുതല്‍ പണമെത്തിയിട്ടുണ്ട്. ഇത് വായ്പാ ശേഷി കൂട്ടും. പലിശ കുറക്കും. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും കൂടുതല്‍ വരുമാനം ലഭിക്കും. മൊത്ത ആഭ്യന്തര വരുമാനം വര്‍ദ്ധിക്കും. ഭാവിയില്‍ ജിഎസ്ടി നടപ്പാക്കാന്‍ കള്ളപ്പണത്തിന്റെ സമാന്തര സമ്പദ് വ്യവസ്ഥ തകരേണ്ടതുണ്ട്. പ്രമേയം ചൂണ്ടിക്കാട്ടി.
നോട്ട് റദ്ദാക്കിയതിന് ശേഷം വലിയ സംസ്ഥാനങ്ങളുടെ വരുമാനം വര്‍ദ്ധിച്ചെന്ന് ധനമന്ത്രി വിവരിച്ചതായി പത്രസമ്മേളനത്തില്‍ കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. കാര്യക്ഷമമായ ഭരണമാണെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് വരുമാനം വര്‍ദ്ധിപ്പിക്കാനാകുമെന്നും അവര്‍ വ്യക്തമാക്കി. നടപടികള്‍ക്ക് നിര്‍വ്വാഹക സമിതി യോഗം സര്‍ക്കാരിനെ അഭിനന്ദിച്ചു.
നോട്ട് റദ്ദാക്കലില്‍ പാര്‍ലമെന്റ് തടസ്സപ്പെടുത്തിയ പ്രതിപക്ഷത്തെ പ്രമേയം വിമര്‍ശിച്ചു. ജനങ്ങള്‍ ത്യാഗം സഹിച്ച് തീരുമാനത്തെ പിന്തുണച്ചപ്പോള്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനായിരുന്നു പ്രതിപക്ഷ ശ്രമം. ജനങ്ങള്‍ ശുഭപ്രതീക്ഷയിലായിരുന്നെങ്കില്‍ പ്രതിപക്ഷത്തിന് നിഷേധാത്മക സമീപനമായിരുന്നു.
ആവശ്യമായ മുന്നൊരുക്കത്തോടെയാണ് നോട്ട് റദ്ദാക്കല്‍ പ്രഖ്യാപിച്ചത്. മികച്ച രീതിയില്‍ നടപ്പാക്കാനും സാധിച്ചു. അധികാരത്തിലെത്തുന്നതിന് നല്‍കിയ വാഗദ്ാനങ്ങളില്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് തെളിഞ്ഞു. കള്ളപ്പണത്തിനെതിരായ ആദ്യത്തേയോ അവസാനത്തേയോ നടപടിയല്ല നോട്ട് റദ്ദാക്കല്‍. പ്രത്യേക അന്വേഷണ സംഘം, കള്ളപ്പണം സ്വമേധയാ വെളിപ്പെടുത്താനുള്ള പദ്ധതി, ബിനാമി നിയമം തുടങ്ങി നിരവധി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു.

പാര്‍ട്ടി ഫണ്ടിന് സുതാര്യത വേണം: മോദി

ന്യൂദല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയ സംവിധാനം കൂടുതല്‍ സുതാര്യമാക്കണം. ”സുതാര്യത രാജ്യത്തിന്റെ സംസ്‌കാരമായി സ്വീകരിക്കുകയാണ് ഇപ്പോള്‍. രാഷ്ട്രീയ പാര്‍ട്ടികളും ഇത് ഉള്‍ക്കൊള്ളണം. സംഭാവനകളിലും സാമ്പത്തിക സമാഹരണത്തിലും സുതാര്യത വേണം. ബിജെപി ഇതില്‍ പ്രധാന പങ്കുവഹിക്കും”. ദല്‍ഹിയില്‍ ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ മോദി പറഞ്ഞു.
ദരിദ്രരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ജീവിത നിലവാരം ഉയര്‍ത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പാവപ്പെട്ടവര്‍ ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനുള്ള മുദ്രാവാക്യമല്ല. അവരെ സേവിക്കുന്നതിനുള്ള അവസരമാണ് രാഷ്ട്രീയ പ്രവര്‍ത്തനം. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ കണ്ണിലൂടെയല്ല ദരിദ്രരെ നോക്കിക്കാണുന്നത്. നോട്ട് റദ്ദാക്കല്‍ നടപ്പാക്കാന്‍ സാധിച്ചത് ത്യാഗം സഹിച്ച പാവപ്പെട്ടവരുടെ ശക്തി കൊണ്ടാണ്.
തെരഞ്ഞെടുപ്പില്‍ ബന്ധുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതിന് നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തരുതെന്നും മോദി ആവശ്യപ്പെട്ടു. യോഗ്യതയുള്ളവരാണ് മത്സരിക്കേണ്ടത്. യോഗ്യതയുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കും.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ മിന്നലാക്രമണവും നോട്ട് റദ്ദാക്കലും മുഖ്യവിഷയമാക്കിയാകും ബിജെപി പ്രചാരണത്തിനിറങ്ങുക.
നോട്ട് റദ്ദാക്കിയതിനെതിരെ പ്രതിപക്ഷം പ്രചാരണം നടത്തുമ്പോള്‍ അതേ വിഷയത്തിലെ നേട്ടം ജനങ്ങള്‍ക്ക് മുന്‍പില്‍ വിശദീകരിച്ച് വെല്ലുവിളി ഏറ്റെടുക്കാനാണ് ബിജെപിയുടെ തീരുമാനം.
News Credits,Janamtv,Janmabhumi Daily

മദ്ധ്യപ്രദേശ് മുൻസിപ്പൽ തെരഞ്ഞെടുപ്പിലും താമരത്തിളക്കം

ഭോപ്പാൽ : തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ വിജയമാവർത്തിച്ച് ബിജെപി . മദ്ധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് മുനിസിപ്പാലിറ്റികളിൽ മൂന്നും ബിജെപി തൂത്തുവാരി.
തെരഞ്ഞെടുപ്പ് നടന്ന ഹർദ , മാൻഡവ്, അമർകണ്ടക് എന്നീ മുനിസിപ്പാലിറ്റികളിലാണ് ബിജെപി ഉജ്ജ്വല വിജയം നേടിയത്. ഹർദയിൽ ആകെയുള്ള 35 സീറ്റുകളിൽ 30 ഉം ബിജെപി നേടി . കോൺഗ്രസിന് 4 സീറ്റുകളും സ്വതന്ത്രന് ഒരു സീറ്റും ജയിച്ചു.
മാൻഡവിൽ 16 സീറ്റുകളിൽ 12 ഉം ബിജെപി നേടി . കോൺഗ്രസിന് 4 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. അമർകണ്ടക്കിൽ ആകെയുള്ള 15 സീറ്റിൽ 11 ഉം ബിജെപി നേടി . കോൺഗ്രസിന് 3 സീറ്റുകൾ ലഭിച്ചു . ഒരു സീറ്റ് സ്വതന്ത്രൻ നേടി.
നോട്ട് നിരോധനത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം മിന്നുന്ന പ്രകടനമാണ് ബിജെപി കാഴ്ചവച്ചത്. ചണ്ഡീഗഡ് , ഛത്തീസ്ഗഡ്, ഗുജറാത്ത് , മഹാരാഷ്ട്ര , രാജസ്ഥാൻ എന്നിവിടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിലും ബിജെപി ഉജ്ജ്വല വിജയം നേടിയിരുന്നു.

മധ്യപ്രദേശില്‍ 3 നഗരസഭകള്‍ ബിജെപിക്ക്

ന്യൂദല്‍ഹി: ചണ്ഡീഗഢ്, ഛത്തീസ്ഗഢ്. ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ക്കു പിന്നാലെ മധ്യപ്രദേശ് നഗരസഭാ തെരഞ്ഞെടുപ്പിലും ബിജെപിക്ക് ജയം. മൂന്നു നഗരസഭകളിലെ 35 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഇതില്‍ 30 സീറ്റും ബിജെപി തൂത്തുവാരി. ബാക്കി നാലെണ്ണം കോണ്‍ഗ്രസിനും ഒരെണ്ണം സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കുമാണ് ലഭിച്ചത്.
മണ്‍ഡൗ നഗരസഭാ കൗണ്‍സില്‍ പ്രസിഡന്റായി ബിജെപിയുടെ മാല്‍തി ഗണ്‍വാറിനെ(2913 വോട്ട്) തെരഞ്ഞെടുത്തു. അമര്‍കാന്തക് കൗണ്‍സില്‍ പ്രസിഡന്റായി പ്രഭ കനരിയയും(2245 വോട്ട്) വിജയിച്ചു. കൂടാതെ ഹര്‍ദയില്‍ സുരേന്ദ്ര ജെയിനും 27558 വോട്ട് നേടിയും വിജയിച്ചു.
കഴിഞ്ഞമാസം ചണ്ഡീഗഢ് മുനിസിപ്പാലിറ്റിയില്‍ നടന്ന തെരഞ്ഞെടുപ്പി ബിജെപിയാണ് മുന്‍തൂക്കം നേടിയത്.
News Credits,Janamtv,Janmabhumi daily

Thursday, December 29, 2016

പതഞ്ജലി രാജ്യത്തിന്റെ ബ്രാന്‍ഡ്

ഏതെങ്കിലും വ്യക്തിയുടേതല്ല, രാജ്യത്തിന്റെ ബ്രാന്‍ഡാണ് പതഞ്ജലി. രാജ്യത്തെ സേവന പ്രവര്‍ത്തനങ്ങള്‍ക്കാണ് ലാഭം ചെലവഴിക്കുന്നത്. എഴുപത് ശതമാനം വിദ്യാഭ്യാസത്തിനും ഇരുപത് ശതമാനം യോഗ, ആയുര്‍വ്വേദം, പശുസംരക്ഷണം എന്നിവക്കും 10 ശതമാനം ദരിദ്രരുടെ ക്ഷേമത്തിനും ഉപയോഗിക്കുന്നു
ഈസ്റ്റ് ഇന്ത്യ കമ്പനിയിലൂടെയാണ് ഭാരതത്തില്‍ ബ്രിട്ടീഷ് അധിനിവേശം ആരംഭിച്ചത്. വ്യാപാരത്തിനെത്തിയ അവര്‍ രാജ്യത്തെ ചൂഷണം ചെയ്ത് സമ്പത്ത് കടത്തി. പതിറ്റാണ്ടുകളോളം ഇന്ത്യയെ ബ്രിട്ടന്‍ കോളനിയാക്കി ഭരിച്ചു. കോളനിവത്കരണത്തിന്റെ അപകടം ഇന്നില്ലെങ്കിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ രാജ്യത്തിന് പുറത്തുള്ള ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ നിയന്ത്രണത്തിലാണ്. അവര്‍ ലക്ഷക്കണക്കിന് കോടി രൂപയുടെ ലാഭം നേടുന്നു.
ഇതുകൊണ്ട് രാജ്യത്തിന് എന്തുപ്രയോജനം? ദേശത്തിന്റെ പണം ദേശത്തിന് എന്നാണ് പതഞ്ജലിയുടെ മന്ത്രം. വിദേശ കുത്തക കമ്പനികളെ പുറന്തള്ളാനുള്ള സ്വദേശി മുന്നേറ്റമാണ് പതഞ്ജലി”. യോഗാ ഗുരു ബാബ രാംദേവിന്റെ വാക്കുകളിലെ ഈ നിശ്ചയദാര്‍ഢ്യമാണ് പതഞ്ജലിയെ ഉയരത്തിലെത്തിച്ചത്. വിപണി കീഴടക്കിയ വിദേശ കുത്തകകളോട് നേരിട്ട് ഏറ്റുമുട്ടുമ്പോള്‍ കൈമുതലായുണ്ടായത് വായ്പയെടുത്ത പണവും സ്വദേശത്തോടുള്ള ഭക്തിയും. ഇന്ത്യന്‍ വിപണിയെ കറവപ്പശുവാക്കിയ അഞ്ചോളം വിദേശ കമ്പനികളെ പതഞ്ജലിയുടെ കുതിപ്പ് കാര്യമായി ബാധിച്ചു തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.
”ഏതെങ്കിലും വ്യക്തിയുടേതല്ല, രാജ്യത്തിന്റെ ബ്രാന്‍ഡാണ് പതഞ്ജലി. രാജ്യത്തെ സേവന പ്രവര്‍ത്തനങ്ങള്‍ക്കാണ് ലാഭം ചെലവഴിക്കുന്നത്. എഴുപത് ശതമാനം വിദ്യാഭ്യാസത്തിനും ഇരുപത് ശതമാനം യോഗ, ആയുര്‍വ്വേദം, പശുസംരക്ഷണം എന്നിവക്കും 10 ശതമാനം ദരിദ്രരുടെ ക്ഷേമത്തിനും ഉപയോഗിക്കുന്നു”. രാംദേവ് വിശദീകരിച്ചു.
സ്വദേശി മുന്നേറ്റം

2006 ജനുവരി 13നാണ് രാംദേവും ആചാര്യ ബാലകൃഷ്ണയും പതഞ്ജലി ആയുര്‍വ്വേദ ലിമിറ്റഡ് സ്ഥാപിച്ചത്. പുണ്യനഗരിയായ ഹരിദ്വാറില്‍ നിന്ന് ഇരുപത് കിലോമീറ്റര്‍ അകലെ ദല്‍ഹി-ഹരിദ്വാര്‍ ദേശീയപാതയില്‍ നൂറ്റമ്പത് ഏക്കറില്‍ പതഞ്ജലി യോഗ്പീഠ് വ്യാപിച്ചു കിടക്കുന്നു. യോഗ ഇന്‍സ്റ്റിറ്റ്യൂട്ട്, ആയുര്‍വ്വേദ ചികിത്സകള്‍ക്കും ഗവേഷണത്തിനുമായി ആയുര്‍വ്വേദ കോളേജ്, പതഞ്ജലി ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഫുഡ് ആന്‍ഡ് ഹെര്‍ബല്‍ പാര്‍ക്ക് എന്നിവയാണ് അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ സുരക്ഷാ വലയത്തിലുള്ള ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്നത്.
പതുക്കെയാണ് പതഞ്ജലി തുടങ്ങിയത്. 2009-10 സാമ്പത്തിക വര്‍ഷത്തില്‍ 163 കോടിയുടെ വിറ്റുവരവ് നേടി. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ശരവേഗത്തില്‍ കുതിച്ച പതഞ്ജലി ഇന്ന് ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന എഫ്എംസിജി കമ്പനിയാണ്. ബഹുരാഷ്ട്ര കമ്പനികളുടെ ബുദ്ധികേന്ദ്രങ്ങളെപ്പോലും അമ്പരപ്പിച്ച് നൂറ് മുതല്‍ നൂറ്റമ്പത് ശതമാനം വരെയാണ് ഓരോ വര്‍ഷവും പതഞ്ജലി വളര്‍ന്നത്. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 2006 കോടിയായിരുന്നു വിറ്റുവരവെങ്കില്‍ 2015-16ല്‍ അയ്യായിരം കോടിയായി വര്‍ദ്ധിച്ചു. ഇവിടെ അവസാനിക്കുന്നതല്ല പതഞ്ജലിയുടെ സ്വപ്‌നങ്ങള്‍. പതിനായിരം കോടിയുടെ വിറ്റുവരവാണ് ഈ സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്നത്. ഇതുവരെയുള്ള കണക്കുകള്‍ ശുഭസൂചനയാണ്. അതിശയിപ്പിക്കുന്ന വേഗത്തിലുള്ള പതഞ്ജലിയുടെ വളര്‍ച്ച സ്വദേശി മുന്നേറ്റത്തിലെ നിശബ്ദ വിപ്ലവമാണ് അടയാളപ്പെടുത്തുന്നത്.
”2020ല്‍ ഒരു ലക്ഷം കോടിയുടെ ഉത്പാദനമാണ് ലക്ഷ്യം. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഉത്പാദനം അമ്പതിനായിരം കോടിയിലെത്തിക്കും. പത്ത് വര്‍ഷത്തിനുള്ളില്‍ പതഞ്ജലി ഉത്പന്നങ്ങള്‍ ലോകവ്യാപകമാക്കും. ടെക്‌സ്റ്റൈല്‍ മേഖലയിലേക്കാണ് അടുത്തതായി ചുവടുവെക്കുന്നത്. പരമ്പരാഗത വസ്ത്രങ്ങള്‍ക്ക് പുറമെ ജീന്‍സും പുറത്തിറക്കും. ആരോഗ്യത്തിന് ഹാനികരമോ അധാര്‍മ്മികമോ ആയ ഉത്പന്നങ്ങള്‍ പതഞ്ജലി പുറത്തിറക്കില്ല. പ്രതിവര്‍ഷം 25 ലക്ഷം കോടിയാണ് ഇന്ത്യന്‍ വിപണിയിലെ ഇറക്കുമതി. ഇതിന് പുറമെ, 25 ലക്ഷം കോടി വിദേശ കമ്പനികള്‍ കടത്തുന്നു. വിദേശ കമ്പനികളെ ആശ്രയിക്കുന്നതില്‍ നിന്ന് നമ്മള്‍ മോചിതരാകണം. അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കും. അഞ്ച് കോടി കര്‍ഷകര്‍ക്ക് പരോക്ഷമായി നേട്ടമുണ്ടാകും. ടെക്‌സ്‌റ്റൈല്‍ രംഗത്തേക്ക് കടക്കുമ്പോള്‍ സ്ത്രീകള്‍ക്കും സംരംഭകര്‍ക്കും നേട്ടമുണ്ടാകും”. രാംദേവ് പറഞ്ഞു.
ഫുഡ് ആന്‍ഡ് ഹെര്‍ബല്‍ പാര്‍ക്ക്

സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ഔഷധങ്ങള്‍, ഭക്ഷ്യ ഉത്പന്നങ്ങള്‍ തുടങ്ങി നാനൂറ്റി അമ്പതിലേറെ ഉത്പന്നങ്ങളാണ് പതഞ്ജലി പുറത്തിറക്കുന്നത്. ഹരിദ്വാറിലെ ആസ്ഥാനത്തിന് പുറമെ അമ്പതോളം നിര്‍മാണ യൂണിറ്റുകള്‍ രാജ്യത്തുണ്ട്. വന്‍തോതില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് അസം, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നീ നാല് സംസ്ഥാനങ്ങളില്‍ ഫുഡ് ആന്‍ഡ് ഹെര്‍ബല്‍ പാര്‍ക്കുകള്‍ക്ക് തറക്കല്ലിട്ടു. അടുത്ത വര്‍ഷത്തോടെ ഉത്പാദനം ആരംഭിക്കാനാണ് ശ്രമം. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ 455 ഏക്കറിലാണ് ഫുഡ് പാര്‍ക്ക് സ്ഥാപിക്കുന്നത്. 1666 കോടിയാണ് നിക്ഷേപം.
എണ്ണായിരം യുവാക്കള്‍ക്ക് പ്രത്യക്ഷത്തില്‍ തൊഴില്‍ ലഭിക്കുമെന്നാണ് പതഞ്ജലി അവകാശപ്പെടുന്നത്. മുഖ്യമന്ത്രി അഖിലേഷ് യാദവാണ് തറക്കല്ലിട്ടത്. അസമിലെ തേജ്പൂരില്‍ 1200 കോടിയുടെ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. ഇതോടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. മഹാരാഷ്ട്രയില്‍ നാഗ്പൂരിലും മധ്യപ്രദേശില്‍ ഇന്‍ഡോറിലുമാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചാബിലും രാജസ്ഥാനിലും ഉടന്‍ തറക്കല്ലിടും. അടുത്ത സാമ്പത്തിക വര്‍ഷം ദക്ഷിണേന്ത്യയില്‍ ഫുഡ് പാര്‍ക്കോ ഭക്ഷ്യസംസ്‌കരണ യൂണിറ്റോ സ്ഥാപിക്കും. നേപ്പാളില്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചിട്ടുണ്ട്.
”ഫുഡ് പാര്‍ക്കിലേക്ക് വലിയ തോതില്‍ അസംസ്‌കൃത വസ്തുക്കള്‍ ആവശ്യമാണ്. കാര്‍ഷിക ഉത്പന്നങ്ങള്‍ ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകരില്‍ നിന്ന് നേരിട്ട് സ്വീകരിക്കും. തുളസി, അശ്വഗന്ധി തുടങ്ങി ഔഷധ ചെടികള്‍ വളര്‍ത്തുന്നതിന് കര്‍ഷകര്‍ക്ക് വായ്പ നല്‍കും. പാലുല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവും പ്രദേശത്തെ കര്‍ഷകര്‍ക്ക് നേട്ടമുണ്ടാക്കും”. രാംദേവ് ചൂണ്ടിക്കാട്ടി.
യോഗ് പ്രചാര്‍ പദ്ധതി

ഭാരതത്തിന്റെ പൈതൃക സമ്പത്തായ യോഗയും ആയുര്‍വ്വേദവും എല്ലാവരിലും എത്തിക്കുകയാണ് പതഞ്ജലിയുടെ ലക്ഷ്യം. ലോകത്തിലെ ഏറ്റവും വലിയ യോഗ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലൊന്നാണ് ഹരിദ്വാറിലെ ആസ്ഥനത്തേത്. പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന യോഗ് ഗ്രാമം. ശാരീരികവും മാനസികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള പരമ്പരാഗത ചികിത്സകള്‍ക്ക് പുറമെ ഗവേഷണത്തിനും നേതൃത്വം നല്‍കുന്നു. വേദപഠനത്തോട് കൂടിയ സ്‌കൂള്‍ വിദ്യാഭ്യാസ പദ്ധതി ആചാര്യകുലം 2013ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. അഴിമതി തടയാനും യോഗാ പ്രചാരണത്തിനുമായി 2009ല്‍ ഭാരത് സ്വാഭിമാന്‍ ട്രസ്റ്റ് രൂപീകരിച്ചു. ആറ് ലക്ഷത്തിലേറെ ഗ്രാമങ്ങളില്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനമുണ്ട്.
അഞ്ച് വിഭാഗങ്ങളിലൂടെയാണ് പ്രധാനമായും പതഞ്ജലിയുടെ യോഗാ പ്രവര്‍ത്തനങ്ങള്‍. പതഞ്ജലി യോഗ് സമിതി, മഹിളാ പതഞ്ജലി യോഗ് സമിതി, ഭാരത് സ്വാഭിമാന്‍, യുവഭാരത്, പതഞ്ജലി കിസാന്‍ സേവാ സമിതി എന്നിവ രാജ്യമെമ്പാടും യോഗയുടെ സന്ദേശമെത്തിക്കുന്നു. യോഗ യുവതലമുറയിലേക്ക് പകരാന്‍ യോഗ് പ്രചാരക് എന്ന പുതിയ പദ്ധതിയും രൂപീകരിച്ചിട്ടുണ്ട്. യോഗ പ്രചാരണത്തിന് യുവാക്കള്‍ക്ക് പരിശീലനം നല്‍കി മാസശമ്പളത്തില്‍ നിയമിക്കുന്നതാണ് പദ്ധതി. ഇതില്‍ കേരളത്തിലെ നൂറ് യുവാക്കളെ തിരഞ്ഞെടുക്കും. 21,000 രൂപ വരെ ശമ്പളം നല്‍കും. പതഞ്ജലിയുടെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനം നല്‍കി അതാത് സംസ്ഥാനത്തായിരിക്കും പ്രവര്‍ത്തനത്തിന് നിയോഗിക്കുക. യോഗയില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായവും നല്‍കും.
യോഗയില്‍ മതമോ രാഷ്ട്രീയമോ കലര്‍ത്തേണ്ടെന്ന് രാംദേവ് പറയുന്നു. ”ശാസ്ത്രീയവും സാര്‍വ്വത്രികവും മതേതരവുമായ പരിശീലനമാണ് യോഗ. ജാതിയോ മതമോ ആചാരമോ ഇല്ല. എല്ലാത്തരം അതിരുകളെയും ഭേദിക്കുന്ന ജീവിതരീതിയാണിത്. നമ്മെത്തന്നെ മാറ്റിയെടുക്കാനുള്ള ആരോഗ്യകരമായ പദ്ധതി. യോഗയെ ഏതെങ്കിലും മതവുമായി ബന്ധിപ്പിക്കുന്നത് ഇടുങ്ങിയ ചിന്താഗതിക്കാരാണ്. ഇത്തരം വീക്ഷണങ്ങളിലൂടെ വിലയിരുത്തിയാല്‍ അലോപ്പതി, യുനാനി തുടങ്ങിയ ചികിത്സാ രീതികള്‍ക്കും അതിരുകളുണ്ടാകും. ആയുര്‍വ്വേദം ഋഷിമാരുടേതെന്നതിനാല്‍ ഉപയോഗിക്കില്ലെന്ന് ആരെങ്കിലും പറയുമോ. അലോപ്പതി പാശ്ചാത്യമായതിനാല്‍ വേണ്ടെന്ന് വയ്ക്കാനാകുമോ?. വിവാദങ്ങള്‍ അടിസ്ഥാനരഹിതമാണ്. വളരെ വൈകിയെങ്കിലും യോഗയുടെ പ്രസക്തി ലോകം തിരിച്ചറിഞ്ഞു. അന്താരാഷ്ട്ര യോഗാ ദിനാചരണത്തിലൂടെ യോഗക്കൊപ്പം ഭാരതത്തെയും ലോകം അംഗീകരിക്കുകയാണ്. ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്. അതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് പതഞ്ജലി”.
യുപിഎ ഭരണകാലത്ത് അഴിമതിക്കെതിരായ ജനമുന്നേറ്റത്തില്‍ നിര്‍ണായകമായിരുന്നു രാംദേവിന്റെ ഇടപെടല്‍. രാജ്യതലസ്ഥാനത്ത് രാംദേവ് നേതൃത്വം നല്‍കിയ സമരം തകര്‍ക്കാന്‍ അര്‍ദ്ധരാത്രിയിലുണ്ടായ പോലീസ് അതിക്രമം വിവാദമായി. അഴിമതിരഹിത ഭരണത്തിന് വേണ്ടിയാണ് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ പിന്തുണച്ചത്. സര്‍ക്കാര്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴും മോദിക്കുള്ള പിന്തുണയില്‍ മാറ്റമില്ല. അഴിമതി ഇല്ലാതാക്കി എന്നതാണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമെന്ന് രാംദേവ് പറയുന്നു. ”വോട്ട് ബാങ്ക് രൂപീകരിക്കുന്ന പതിവ് രാഷ്ട്രീയക്കാരനല്ല മോദി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം രാഷ്ട്രപുനര്‍ നിര്‍മാണത്തിന് വേണ്ടിയാണ്. ഇതിന് നിരവധി പദ്ധതികള്‍ നടപ്പാക്കി. ഡിജിറ്റല്‍ ഇന്ത്യ, സ്വഛ് ഭാരത്, മെയ്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഡവലപ്‌മെന്റ് തുടങ്ങിയ സ്വപ്‌ന പദ്ധതികള്‍ പുതിയ ഇന്ത്യയെ സൃഷ്ടിക്കുന്നതിനാണ്.
കള്ളപ്പണത്തിനെതിരായ ശക്തമായ നടപടിയാണ് നോട്ട് റദ്ദാക്കല്‍. ഭീകരരുടെയും മാവോയിസ്റ്റുകളുടെയും സാമ്പത്തിക ഭദ്രത തകര്‍ന്നു. താത്കാലികമായുള്ള പ്രശ്‌നങ്ങള്‍ ഭാവിയില്‍ രാജ്യത്തിന് നേട്ടമാകും. കള്ളപ്പണം തിരിച്ചുവരില്ലെന്ന് ഉറപ്പാക്കാന്‍ കൂടുതല്‍ നടപടികള്‍ വേണം. കറന്‍സിരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനൊപ്പം നില്‍ക്കും. എല്ലാ പതഞ്ജലി സ്റ്റോറുകളിലും ഇടപാടുകള്‍ ഡിജിറ്റലാക്കും. രാഷ്ട്രീയ സ്വാതന്ത്ര്യത്തിനൊപ്പം നമുക്ക് സാമ്പത്തിക സ്വാതന്ത്ര്യവും വേണം. അതിലേക്കുള്ള പ്രയാണത്തിലാണ് പതഞ്ജലി. ലോകോത്തര നിലവാരം, വിലക്കുറവ്, നൂറ് ശതമാനം ലാഭവും സേവനത്തിന് എന്നിവയാണ് പതഞ്ജലിയുടെ തത്വങ്ങള്‍. ഞാന്‍ പതഞ്ജലിയുടെ ബ്രാന്റ് അംബാസഡര്‍ മാത്രമാണ്. ആചാര്യ ബാലകൃഷ്ണയാണ് എംഡി. ശമ്പളം വാങ്ങാതെയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാ ഭാരതീയരോടും ഒരു അപേക്ഷയുണ്ട്. ഈസ്റ്റ് ഇന്ത്യ കമ്പനിയെ ബഹിഷ്‌കരിച്ചത് പോലെ വിദേശ കുത്തകകളെയും നമ്മള്‍ ബഹിഷ്‌കരിക്കണം”. രാംദേവ് നയം വ്യക്തമാക്കി.
Article Credits,ജന്മഭൂമി കെ. സുജിത്‌ December 25, 2016

Tuesday, December 13, 2016

രാഷ്ട്രീയ സംസ്‌കാരങ്ങളുടെ വ്യത്യാസം പിണറായി തിരിച്ചറിയണം: കുമ്മനം

കൊച്ചി: ഭോപ്പാലിലെ സ്വീകരണ പരിപാടി പ്രതിഷേധം മൂലം ഉപേക്ഷിക്കേണ്ടിവന്ന സംഭവത്തില്‍ ആര്‍എസ്എസിനെയും ബിജെപിയെയും കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്തെത്തി. സംസ്‌കാരങ്ങളുടെ വ്യത്യാസമാണ് പ്രതിഷേധത്തിലൂടെ വ്യക്തമാകുന്നതെന്ന പിണറായിയുടെ വാക്കുകള്‍ക്ക് ഉയര്‍ന്ന സാംസ്‌കാരിക ബോധം ഉള്ളതു കൊണ്ടാണ് സംഭവം അറിഞ്ഞപ്പോള്‍ തന്നെ മധ്യപ്രദേശ് മുഖ്യമന്ത്രിയും ഡിജിപിയും അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടതെന്നായിരുന്നു കുമ്മനത്തിന്റെ മറുപടി.
സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ ഏതോ സംഘടന പ്രതിഷേധിക്കാന്‍ ഇടയുണ്ടെന്ന പോലീസ് റിപ്പോര്‍ട്ട് അറിഞ്ഞപ്പോള്‍ പരിപാടി ഉപേക്ഷിക്കാന്‍ തീരുമാനമെടുത്തത് പിണറായി വിജയന്‍ തന്നെയാണെന്ന് ഫെയ്സ്ബുക്കില്‍ കുമ്മനം ചൂണ്ടിക്കാട്ടി. പ്രതിഷേധക്കാരെ അനുനയിപ്പിച്ച ശേഷം വീണ്ടും പൊലീസ് ബന്ധപ്പെട്ടെങ്കിലും പരിപാടി ഉപേക്ഷിച്ചു മടങ്ങുകയാണെന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. അതിനു ശേഷം ഇത് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കുറ്റമായി ചിത്രീകരിക്കുന്നത് രാഷ്ട്രീയ ധാര്‍മ്മികതയ്ക്ക് ചേര്‍ന്നതല്ലെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.
അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ രാഷ്ട്രീയ എതിരാളികളെ കൊന്നു തള്ളുന്ന സിപിഎം ശൈലി മറ്റൊരു സംസ്ഥാനത്തും നിലവിലില്ല. മദ്ധ്യപ്രദേശില്‍ ഉള്ളവരൊക്കെ സംസ്‌കാര ശൂന്യന്‍മാരാണെന്ന തരത്തില്‍ മുഖ്യമന്ത്രി പ്രസ്താവന നടത്തിയത് കടന്നകയ്യാണ്. പരിപാടി റദ്ദാക്കാനുള്ള തീരുമാനം സ്വയം എടുത്തിനു ശേഷം ഇങ്ങനെ പറയുന്നതിന് ഒരു ന്യായീകരണവുമില്ല. കേരളത്തില്‍ ബിജെപി നേതാക്കള്‍ എത്തിയപ്പോള്‍ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടില്ലെന്ന പിണറായിയുടെ വാക്കുകളെയും കുമ്മനം ചോദ്യം ചെയ്തു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി കേരളം സന്ദര്‍ശിക്കാനെത്തിയപ്പോള്‍ കരിദിനം ആചരിച്ച് ഹര്‍ത്താല്‍ പ്രതീതി സൃഷ്ടിച്ചത് ആരാണെന്ന് പിണറായി ഓര്‍ക്കണം. അന്ന് അദ്ദേഹത്തിനെ ഫോണില്‍ വിളിച്ച് ക്ഷമാപണം നടത്താനോ അപലപിക്കാനോ ഇവിടുത്തെ ഭരണാധികാരികള്‍ തയ്യാറായില്ല. മാത്രമല്ല ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് നരേന്ദ്രമോദിക്ക് ഗോബാക്ക് വിളിക്കുകയും ചെയ്തു. എങ്കിലും മടങ്ങിപ്പോയ ശേഷം മലയാളികളെ ആക്ഷേപിക്കാനോ പരാതിപ്പെടാനോ അദ്ദേഹം തയ്യാറായിട്ടില്ല. ഇതാണ് ശരിക്കും രാഷ്ട്രീയ സംസ്‌കാരങ്ങള്‍ തമ്മിലുള്ള വ്യത്യാസമെന്ന് പിണറായി വിജയന്‍ മനസ്സിലാക്കണമെന്നും കുമ്മനം പറഞ്ഞു.
Article Credits,Janmabhumidaily.

ആര്‍ബിഐ ഓഫീസറടക്കം എട്ടു പേര്‍ അറസ്റ്റില്‍; കോടികള്‍ പിടിച്ചെടുത്തു

ന്യൂദല്‍ഹി: നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായ പരിശോധന തുടരുന്നു. സിബിഐ റെയ്ഡില്‍ ബെംഗളൂരുവില്‍ ആര്‍ബിഐ ഓഫീസറും ഏഴ് ഇടനിലക്കാരും അറസ്റ്റിലായി. പലയിടങ്ങളില്‍ നിന്ന് കോടികളുടെ കള്ളപ്പണമാണ് ഇന്നലെ പിടിച്ചെടുത്തതത്. ദല്‍ഹിയില്‍ ഒരഭിഭാഷകന്റെ വസതിയില്‍ നിന്ന് 14 കോടി രൂപയാണ് പിടിച്ചത്.
കള്ളപ്പണം മാറാന്‍ സഹായിച്ച ആര്‍ബിഐ സീനിയര്‍ സ്‌പെഷ്യല്‍ അസിസ്റ്റന്റ് കെ. മൈക്കിളും രണ്ടു പേരുമാണ് ഇന്നലെ രാവിലെ ബെംഗളൂരുവില്‍ പിടിയിലായത്. ഇവരില്‍ നിന്ന് 16 ലക്ഷത്തിന്റെ പുതിയ നോട്ടുകളും പിടിച്ചെടുത്തു. 1.51 കോടി രൂപയുടെ പഴയ നോട്ട് മാറി പുതിയ നോട്ട് നല്‍കാന്‍ സഹായിച്ചത് മൈക്കിളായിരുന്നു. ബാങ്ക് ഓഫ് മൈസൂറിന്റെ ബെംഗളൂരു ശാഖയില്‍ നിന്ന് കറന്‍സി മാറാന്‍ ശ്രമിക്കുമ്പോഴാണ് ഇയാളും കൂട്ടാളികളും പിടിയിലായത്. ഇയാളെ ആര്‍ബിഐ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
ബെംഗളൂരുവില്‍ മറ്റൊരിടത്ത് കള്ളനോട്ട് മാറി നല്‍കുന്ന മാഫിയയിലെ ഏഴു പേരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 93 ലക്ഷം രൂപയുടെ പുതിയ നോട്ടുകളും പിടിച്ചു. ഈ മാഫിയയില്‍ രണ്ടു കര്‍ണ്ണാടക മന്ത്രിമാരും ചില രാഷ്ട്രീയ നേതാക്കളുമുണ്ടെന്നാണ് സൂചന. അറസ്റ്റിലായ ഏഴ് പേരും ഇടനിലക്കാരാണ്. ഇവരില്‍ ഒരാള്‍ക്ക് കുഴല്‍പ്പണ ഇടപാടുമുണ്ട്. ഇവരില്‍ നിന്ന് പിടിച്ചതെല്ലാം പുതിയ രണ്ടായിരത്തിന്റെ നോട്ടുകളാണ്. കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് 5.7 കോടി രൂപയുടെ കള്ളപ്പണം പിടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് 93 ലക്ഷത്തിന്റെ പുതിയ നോട്ടുകള്‍ പിടിച്ചത്. 15 മുതല്‍ 35 ശതമാനം വരെ കമ്മീഷന്‍ വാങ്ങിയാണ് മാഫിയ പഴയനോട്ടുകള്‍ മാറി നല്‍കിയിരുന്നത്.
കുഴല്‍പ്പണ ഇടപാടുകാരന്‍ കെ. വി വീരേന്ദ്രയാണ് അറസ്റ്റിലായവരില്‍ ഒരാള്‍. ഇതുമായി ബന്ധപ്പെട്ട് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, ഐസിഐസിഐ ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയ്ക്ക് എതിരെ കേസ് എടുത്തിട്ടുമുണ്ട്.

Saturday, December 10, 2016

പുതിയ പാപം ചെയ്ത കള്ളപ്പണക്കാരെയും പിടികൂടും : മോദി

ദീസ: നവംബര്‍ എട്ടിന് ശേഷം പുതിയ പാപം ചെയ്ത എല്ലാ കള്ളപ്പണക്കാരെയും പിടികൂടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തിന്റെ കള്ളത്തരം പുറത്തുവരുമെന്ന പേടി കൊണ്ടാണ്തന്നെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതെന്നും പ്രധാനമന്ത്രി പറഞ്ഞു.
അമ്പത് രൂപയുടെയും നൂറ് രൂപയുടേയും വില കൂടിയതു പോലെ രാജ്യത്ത് പാവപ്പെട്ടവരുടെയും വിലകൂടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ദീസയില്‍ അമൂലിന്റെ ഫാക്ടറി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബര്‍ എട്ടിന് മുന്‍പ് ആരും ചോദിക്കാത്ത നോട്ടുകളായിരുന്നു 100ന്റെയും 50ന്റെയും നോട്ടുകള്‍. ഇന്ന് അവയ്ക്കാണ് ഏറ്റവുമധികം ആവശ്യക്കാര്‍. അതുപോലെ തന്നെ പാവപ്പെട്ടവരുടെ വിലയും കൂടിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
നോട്ട് നിരോധനം തിരിച്ചടിയായത് ഭീകരര്‍ക്കും, നക്‌സലുകള്‍ക്കും ,കള്ളപ്പണക്കാര്‍ക്കുമാണ്. നോട്ട് നിരോധിച്ചതോടെ ഭീകരരുടെ കൈകള്‍ ദുര്‍ബലമായി. കള്ളനോട്ട് ഉണ്ടാക്കുന്നവര്‍ക്ക് മറ്റു വഴികളില്ലാതായി. കള്ളപ്പണക്കാര്‍ പിന്‍വാതിലിലൂടെ രക്ഷപ്പെടാണെന്നാണ് കരുതുന്നത്. എന്നാല്‍ അവര്‍ക്കറിയില്ല, മോദി അവിടെ കാമറ വച്ചിട്ടുണ്ടെന്ന്. കള്ളപ്പണക്കാരില്‍ ഒരാളേയും വെറുതെ വിടില്ലെന്ന് ജനങ്ങള്‍ ഉറപ്പു നല്‍കുന്നതായും മോദി വ്യക്തമാക്കി .
നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ടുള്ള ഇപ്പോഴത്തെ ബുദ്ധിമുട്ട് ഡിസംബര്‍ 31 വരെ ഉണ്ടാകും. അതിന് ശേഷം ഈ ബുദ്ധിമുട്ട് മെല്ലെ അവസാനിക്കും. ലോക്‌സഭയില്‍ എന്നെ സംസാരിക്കാന്‍ അനുവദിക്കാത്തതിനാലാണ് ഞാനിപ്പോള്‍ ജനങ്ങളുടെ മുന്നില്‍ സംസാരിക്കുന്നത്. പാര്‍ലമെന്റിലെ പ്രതിപക്ഷത്തിന്റെ നടപടികള്‍, ഇത്രയുമധികം അനുഭവസമ്പത്തുള്ള രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ പോലും ദുഖിപ്പിക്കുന്നു. രാഷ്ട്രീയ പരിചയമുള്ള അദ്ദേഹത്തെ പോലൊരു വ്യക്തി ഇത്രയും രോഷാകുലനാവണമെങ്കില്‍ പ്രതിപക്ഷം എന്താണ് ചെയ്യുന്നതെന്ന് വ്യക്തമാണെന്നും മോദി പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്ത് എതിരാളികളുമായി വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടിയിട്ടുണ്ട്. അതുപോലെ ഇപ്പോഴും പ്രതിപക്ഷത്തിന് എന്നെ എതിര്‍ക്കാം. എന്നാല്‍, ജനങ്ങളെ ബാങ്കിംഗിന്റേയും പുതിയ സാങ്കേതിക വിദ്യയുടേയും ഡിജിറ്റല്‍ ഇടപാടുകളേയും കുറിച്ച് ബോധവാന്മാരാക്കേണ്ട ഉത്തരവാദിത്തം കൂടി പ്രതിപക്ഷത്തിനുണ്ടെന്നും മോദി പറഞ്ഞു.
രാജ്യത്തെ അഴിമതിയില്‍ നിന്ന് മുക്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നോട്ട് നിരോധനം. അതിനായി 50 ദിവസമാണ് ഞാന്‍ ചോദിക്കുന്നത്. അതു കഴിയുമ്പോള്‍ കാര്യങ്ങള്‍ എങ്ങനെ മാറുന്നു എന്ന് നിങ്ങള്‍ക്ക് മനസിലാവുമെന്നും മോദി ചൂണ്ടിക്കാട്ടി.
News Credits,Janmabhumi Daily

Thursday, December 8, 2016

നോട്ടുരഹിത കേരളം സൃഷ്ടിക്കാന്‍ ഐസക്കിന്റെ ഒത്താശ വേണ്ട

ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന ഡിജിറ്റല്‍ ബാങ്കിംഗ് ബോധവത്കരണത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ സാന്നിധ്യത്തില്‍ കര്‍ഷകന്‍ ദിവാകരന്‍ നായര്‍ കടയില്‍ നിന്ന് എടിഎം കാര്‍ഡ് ഉപയോഗിച്ച് സാധനം വാങ്ങി നിര്‍വ്വഹിച്ചു.
തിരുവനന്തപുരം: നോട്ടുരഹിത കേരളം സൃഷ്ടിക്കാന്‍ തോമസ്‌ഐസക്കിന്റെ ഒത്താശ വേണ്ടന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബിജെപി തിരുവന്തപുരം ജില്ലാകമ്മറ്റി സംഘടിപ്പിക്കുന്ന നോട്ടുരഹിത സമൂഹം ലക്ഷ്യമിട്ടുകൊണ്ടുള്ള ‘ഡിജിറ്റല്‍ തിരുവനന്തപുരം’ ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
കാലഹരണപ്പെട്ട അറുപഴഞ്ചന്‍ സാമൂഹ്യവ്യവസ്ഥയുടെ വക്താക്കളാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍. പണ്ട് കമ്പ്യൂട്ടറിനെതിരെയും കൊയ്ത് യന്ത്രങ്ങള്‍ക്കെതിരെയും സമരം ചെയ്തു. ഇന്ന് ഡിജിറ്റല്‍ കേരളത്തോട് മുഖം തിരിക്കുന്ന സമീപനമാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റേത്. ഇതര സംസ്ഥാനങ്ങളില്‍ ഇല്ലാത്ത പ്രശ്‌നമാണ് കേരളത്തില്‍ ധനമന്ത്രി സൃഷ്ടിക്കുന്നത്.
പെന്‍ഷന്‍ ലഭിക്കേണ്ട വയോധികരില്‍പ്പോലും അനാവശ്യ ആശങ്കകള്‍ പരത്തി ഒന്നാംതീയതി തന്നെ ട്രഷറികളിലെത്തിച്ചു. തോമസ് ഐസക്കിനേക്കാള്‍ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത തമിഴ്‌നാട് ധനമനത്രി ഒ. പനീര്‍സെല്‍വം ഒന്നാംതീയതി തന്നെ പെന്‍ഷനും ശമ്പളവും അക്കൗണ്ടുകളില്‍ എത്തിച്ചു.
പാവപ്പെട്ടവന് റേഷന്‍പോലും ലഭ്യമാക്കാനാകാത്ത ഇടത് സര്‍ക്കാരാണ് സാമ്പത്തിക സുസ്ഥിര ഉണ്ടാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയെ എതിര്‍ക്കുന്നത്. റേഷന് പിന്നാലെ തൊഴിലുറപ്പ് പദ്ധതിയെയും നശിപ്പിക്കുകയാണ്. കേന്ദ്രം നിരവധി തവണ ആവശ്യപ്പെട്ടിട്ടും തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റിംഗ് നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
ഇപ്പോഴത്തെ സാമ്പത്തിക പരിഷ്‌കരണത്തില്‍ ബുദ്ധിമുട്ടുണ്ടാകുന്നത് കരിഞ്ചന്തക്കാര്‍ക്കും ചൂഷകര്‍ക്കുമാണ്.
വൗച്ചറെഴുതി അധികംതുക കൈപ്പറ്റി തൊഴിലാളികളെ ചൂഷണം ചെയ്യുന്നവര്‍ക്ക് ഡിജിറ്റല്‍ ബാങ്കിംഗ് ബുദ്ധിമുട്ടുണ്ടാക്കും. കയ്യൂരിലും കരിവള്ളൂരിലും ജീവന്‍ബലിയര്‍പ്പിച്ചവര്‍ ആഗ്രഹിച്ച സാമ്പത്തിക സുസ്ഥിരവികസനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്യുന്നതെന്നും ഇനികേരളത്തില്‍ നടക്കേണ്ടത് സാമ്പത്തിക വിമോചന സമരമാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ് അദ്ധ്യക്ഷതവഹിച്ചു. കര്‍ഷകനായ ദിവാകരന്‍ നായര്‍ക്ക് ആദ്യ ഡബിറ്റ് കാര്‍ഡ് നല്‍കി ‘ഡിജിറ്റല്‍ തിരുവനന്തപുര’ത്തിന് തുടക്കം കുറിച്ചു. ദിവാകരന്‍നായര്‍ സമീപത്തെ കടയില്‍ നിന്നും ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കടകളില്‍ ഡിജിറ്റല്‍ ബാങ്കിംഗിന്റെ ലഘുലേഖകള്‍ വിതരണം ചെയ്തു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് കുര്യന്‍, ദേശീയ കൗണ്‍സില്‍ അംഗം കരമന ജയന്‍, സംസ്ഥാന കമ്മറ്റി അംഗം എം.ആര്‍.ഗോപന്‍, ജില്ലാ വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് സജി, നേമം മണ്ഡലം പ്രസിഡന്റ് തിരുമല അനില്‍, കൗണ്‍സിലര്‍മാരായ കരമന അജിത്, ആശാനാഥ്, മഞ്ജു, സിമി ജ്യോതിഷ്, അഡ്വ.ഗിരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
News Credits, സ്വന്തം ലേഖകന്‍,ജന്മഭൂമി: December 8, 2016

Wednesday, December 7, 2016

Wish Media should have shown responsibilty like this - Hear this citizen speaks

ധര്‍മ്മപുരാണം റീലോഡഡ്‌ - സമകാലികരാഷ്ട്രീയം

ഉച്ചവാദി കളുടെയും വാമാചാരികളുടെയും സര്‍വ്വ പ്രതീക്ഷകളും തെറ്റിച്ച് തെരുവില്‍ നിന്നും അയാള്‍ ഭരണാധിപതിയായി ഉയര്‍ന്നു. അവര്‍ വഴിയോരങ്ങളില്‍ അയാളെ പുലഭ്യം പറയുകയും കുളിയറകളില്‍ അടച്ചിരുന്നു വിങ്ങിപ്പൊട്ടുകയും ചെയ്തു.
അയാളാവട്ടെ ചാര്‍ത്തിക്കിട്ടിയ പ്രജാപതി പട്ടം നെഞ്ചോടു ചേര്‍ത്ത് രാവുകളെ പകലുകളാക്കി പണിയെടുത്തു.
പ്രതീക്ഷകളുടെ സര്‍വ്വ തലങ്ങളും അകന്നു പോകുന്നത് കണ്ട് വാമചാരികള്‍ അയാളുടെ നടപ്പിലും ഇരുപ്പിലും വസ്ത്രങ്ങളിലും കുറ്റം ചികഞ്ഞു. ഇല്ലാത്ത കുറ്റങ്ങള്‍ ഓലകളില്‍ പകര്‍ത്തി അവര്‍ വിതരണം ചെയ്തു.പക്ഷെ സാധാരണ ജനങ്ങള്‍ അയാളില്‍ അവരുടെ പ്രതിരൂപം കണ്ടു.
ഖജനാവിന്‍റെ മേല്‍നോട്ടക്കാരായും പുസ്തകപ്പുരയുടെ നടത്തിപ്പുകാരായും ചീര്‍ത്തു വീര്‍ത്ത വാമചാരികളെ അയാള്‍ തെരുവിലേക്കിറക്കിവിട്ടു. അവര്‍ കയ്യടക്കി വച്ചിരുന്ന കൊട്ടാരക്കെട്ടുകള്‍ ഒഴിഞ്ഞു പോകാന്‍ അയാള്‍ ഉത്തരവിറക്കി. അതോരപരാധമായിരുന്നു. അവര്‍ അയാളെ ഒളിച്ചിരുന്ന് കല്ലെറിഞ്ഞു. അയാളുടെ അസഹിഷ്ണുതക്കെതിരെ അവര്‍ ഒന്നിച്ചു. സ്തുതി പാടിയും കാല്‍ നക്കിയും മുന്‍കാലങ്ങളില്‍ കയ്യില്‍ വന്ന പട്ടും വളയും അവര്‍ തെരുവുകളില്‍ വലിച്ചെറിയുകയും പണക്കിഴി കയ്യില്‍ സൂക്ഷിക്കുകയും ചെയ്ത് സ്വയം നിര്‍വൃതിയടഞ്ഞു. പക്ഷെ ജനങ്ങള്‍ക്ക് അയാളിലുള്ള വിശ്വാസം തകര്‍ക്കാന്‍ അതും പര്യാപ്തമായില്ല.
നികുതിയടക്കാത്ത പണക്കിഴികള്‍ കൊണ്ടും അയല്‍ രാജ്യത്ത് നിന്നും കടത്തിക്കൊണ്ടുവന്ന സ്വര്‍ണ്ണം പൂശിയ ചെമ്പ് നാണയങ്ങള്‍ കൊണ്ടും വീര്‍ത്ത ഭണ്ഡാരങ്ങള്‍ അയാള്‍ കുത്തിപ്പോളിച്ചതോടെ ഉച്ചവാദികള്‍ ഭയന്നു. തങ്ങളുടെ ഭണ്ഡാരക്കെട്ടുകള്‍ പൊളിച്ച പ്രജാപതിയോട് അവര്‍ക്ക് തീര്‍ത്താല്‍ തീരാത്ത പകയായി. ഭണ്ഡാരത്തിലെ പണക്കിഴികള്‍ക്കൊപ്പം അടക്കം ചെയ്യപ്പെട്ടിരുന്ന വാമചാരികളുടെ പോയ കാലത്തിന്‍റെ ചെയ്തികളുടെ ദുര്‍ഗന്ധവും രാജ്യമെങ്ങും പരന്നു.അവര്‍ പ്രജാപതിയുടെ കീഴ്ശ്വാസങ്ങളുടെ കണക്കെടുത്ത് ദുര്‍ഗന്ധത്തെ അതില്‍ കൂട്ടിക്കെട്ടി.ഉച്ചവാദികള്‍ പണക്കിഴി കൊടുത്ത് വാമാചാരികളെ നാടുകള്‍ തോറും അയച്ചു. തങ്ങളുടെ അമേദ്യം അവര്‍ തെരുവുകളില്‍ വലിച്ചെറിഞ്ഞു. നാറ്റം രാജ്യമെങ്ങും പരന്നു. കാശു വാങ്ങിയ വാമാചാരികളും പാണന്മാരും പ്രജാപതിയുടെ കീഴ്ശ്വാസത്തിലെ കണികകളുടെ അളവിനെ പറ്റി അന്തിച്ചര്‍ച്ച നടത്തി തങ്ങളുടെ വിധേയത്വം പ്രകടിപ്പിച്ചു. ദുര്‍ഗന്ധം തിരിച്ചറിഞ്ഞ ജനങ്ങള്‍ അസ്വസ്ഥരായി.
പക്ഷെ പ്രജാപതി കുലുങ്ങിയില്ല. അയാള്‍ തടിച്ചു വീര്‍ത്ത ഭണ്ഡാരക്കെട്ടുകള്‍ തകര്‍ക്കുകയും അതില്‍ അടക്കം ചെയ്തിരുന്ന സ്വര്‍ണ്ണ നാണയങ്ങള്‍ കൊണ്ട് തെരുവുകള്‍ പണിയുകയും ഗ്രാമങ്ങളില്‍ പാര്‍പ്പിടങ്ങളും തൊഴില്‍ ശാലകളും തുറക്കുകയും ചെയ്തു. ജനങ്ങള്‍ കൂടുതല്‍ ജാഗരൂകരായി. ഇരുളിന്‍റെ മറവില്‍ തെരുവുകളില്‍ വീണ്ടും വിസര്‍ജനം വലിച്ചെറിയാന്‍ വന്നവരേയും ചെമ്പ് നാണയങ്ങളില്‍ സ്വര്‍ണ്ണം പൂശി വിതരണം ചെയ്യാന്‍ വന്നവരേയും അവര്‍ പിടിച്ചു കെട്ടി പ്രജാപതിക്ക്‌ മുന്നില്‍ നിര്‍ത്തി. സ്വര്‍ണ്ണം പൂശിയ ചെമ്പ് നാണയങ്ങള്‍ ഉരുക്കി അയാള്‍ കയ്യാമങ്ങള്‍ തീര്‍ത്ത് അവരെ അണിയിച്ചു. അതിനു ശേഷം അയാള്‍ പഴയ പോലെ രാവുകളെ പകലുകളാക്കി പണിയെടുത്തു. അപ്പോഴും പ്രജാപതിയുടെ കീഴ്ശ്വാസത്തിന്‍റെ കണക്കെടുത്തിരുന്ന വാമചാരികളെ ശ്രദ്ധിക്കാതെ അയാളും ജനങ്ങളും മുന്നോട്ടു പോയി. അവര്‍ ഒരുമിച്ചു ചേര്‍ന്ന് പുതിയ ഒരു ധര്‍മ്മപുരാണം രചിച്ചു.
*വാമചാരികള്‍: ഇടതു മാര്‍ഗത്തില്‍ ചരിക്കുന്നവര്‍
*ഉച്ച വാദികള്‍ : എലീറ്റിസ്റ്റുകള്‍
Credits Facebook Friends post

Friday, December 2, 2016

വ്യാജപ്രചരണങ്ങളില്‍ വീഴരുത് :ആര്‍ബിഐ

ന്യൂദല്‍ഹി: സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ബാങ്കിംഗ് ഇടപാടുകളെ കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ബാങ്കുകള്‍ക്ക് ആര്‍ബിഎ നിര്‍ദേശം നല്‍കി.
ബാങ്കിംഗ് ഇടപാടുകള്‍ സംബന്ധിച്ച് ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതോ ഔദ്യോഗികമായി അറിയിക്കുന്നതോ ആയ സര്‍ക്കുലറുകള്‍ക്ക് മാത്രമേ അംഗീകാരമുള്ളൂ. സുരക്ഷിത മാര്‍ഗങ്ങളിലൂടെയല്ലാതെ ഔദ്യോഗിക കാര്യങ്ങള്‍ക്ക് മറുപടി നല്‍കരുതെന്നും ആര്‍ബിഐ നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നു റിസര്‍വ് ബാങ്ക് അറിയിച്ചു.
നോട്ടുകള്‍ അസാധുവാക്കിലിനെ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ വിശ്വസനീയമല്ലാത്ത തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 10 രൂപ നാണയങ്ങള്‍ വ്യാജമായി പുറത്തിറക്കാറുണ്ടെന്നും പുതിയ 2000 രൂപാ നോട്ടില്‍ നാനോ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നുള്‍പ്പെടെയുള്ള വാര്‍ത്തകള്‍ എന്നാല്‍ ഇവയെല്ലാം നിഷേധിച്ച് ആര്‍ബിഐ രംഗത്തെത്തിയിരുന്നു.

രാജസ്ഥാനില്‍ ബിജെപിക്ക് തിളക്കമാര്‍ന്ന ജയം

ജയ്‌പൂർ: രാജസ്ഥാനിലെ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയ്ക് ജയം. 129 മുൻസിപ്പാലിറ്റികളിൽ 78ലും ബിജെപി തിളക്കമാർന്ന ജയം നേടി. കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. തെരഞ്ഞെടുപ്പ് നടന്ന മൂന്ന് ജില്ലാ പരിഷത്തുകളിൽ രണ്ടിലും ബിജെപി വിജയിച്ചു.
സാമ്പത്തിക പരിഷ്കരണത്തിനുളള ജനങ്ങളുടെ അംഗീകാരമെന്ന് വിജയമെന്ന് ബിജെപി കേന്ദ്ര നേതൃത്വം പ്രതികരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത് തുടർച്ചയായ മൂന്നാം ജയമാണെന്നും, വിജയം ഇനിയും തുടരുമെന്നും, ഇപ്പോഴത്തെ വിജയത്തിനു വേണ്ടി പ്രയത്നിച്ചവർക്ക് അഭിനന്ദനങ്ങൾ നേരുന്നതായും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ട്വിറ്ററിൽ പറഞ്ഞു.
News Credit,Janamtv

Saturday, November 26, 2016

സഹകരണമേഖലയ്ക്കായി മുതലക്കണ്ണീര്‍

വന്‍ മൂല്യമുള്ള കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവഗതികള്‍ പതിയെ സാധാരണനിലയിലേക്കെത്തുകയാണ്. അതിന്റെ പേരില്‍ രാഷ്ട്രീയ കൊയ്ത്തിനിറങ്ങിയവര്‍ക്ക് ഒരുതരത്തിലുമുള്ള സമാധാനം കിട്ടിയിട്ടില്ല.
സമൂഹത്തിലെ ഛിദ്രവാസനകള്‍ക്ക് ആവോളം വെള്ളവും വളവും ചേര്‍ത്തുകൊടുത്ത് അസ്വസ്ഥത വ്യാപിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അതിന് ഏതറ്റംവരെ പോകാനും അത്തരക്കാര്‍ തയ്യാറായിരിക്കുന്നു. പ്രശ്‌നങ്ങളെ നിര്‍ധാരണം ചെയ്യുന്നതിനുപകരം എങ്ങനെ കൂടുതല്‍ സങ്കീര്‍ണമാക്കാമെന്നാണ് ചിന്തിക്കുന്നത്. കേരളത്തിലെ ഇടത്-വലതു മുന്നണികളും അവര്‍ക്ക് പിന്‍പാട്ട് പാടുന്നവരും അതിന് കൈമെയ് മറന്ന് രംഗത്തുവന്നു. കള്ളനും അവന് കഞ്ഞിവെച്ചവരുംകൂടി ആളെക്കൂട്ടി നടത്തുന്ന സമരാഭാസമായി ഇപ്പോഴത്തെ സംഭവഗതികള്‍ അധപ്പതിച്ചിരിക്കുകയാണ്.
കേരളത്തിലെ സഹകരണപ്രസ്ഥാനത്തെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാരും അവരെ നയിക്കുന്ന ബിജെപിയും ശ്രമിക്കുന്നു എന്ന ആക്ഷേപത്തിന് ഇടത്-വലത് മുന്നണികള്‍ മുനകൂര്‍പ്പിച്ചിരിക്കുന്നു. ഏതൊക്കെ തരത്തില്‍ കേന്ദ്രസര്‍ക്കാറിന്റെയും റിസര്‍വ് ബാങ്കിന്റെയും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അട്ടിമറിക്കാമോ അങ്ങനെയൊക്കെ അവര്‍ ചെയ്യുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമാണ് നിയമസഭയില്‍ കണ്ടത്. സഹകരണ മേഖലയ്ക്കുനേരെ ഉണ്ടെന്നു പറയുന്ന കേന്ദ്രഭീഷണിയെ ചെറുക്കാനായാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടിയത്.
സഹകരണമേഖലയിലെ ഭീഷണി വിശകലനം ചെയ്ത് അറിയുന്നതിനു പകരം നരേന്ദ്രമോദിയേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയേയും അധിക്ഷേപിക്കാനാണ് അംഗങ്ങള്‍ ശ്രമിച്ചത്. ബിജെപി പ്രതിനിധി ഒ. രാജഗോപാല്‍ യുക്തിയുക്തമായി സ്ഥിതിഗതികളെക്കുറിച്ച് വിവരിച്ചെങ്കിലും അതൊന്നും ചെവിക്കൊള്ളാനായിരുന്നില്ല അജണ്ടാധിഷ്ഠിത നിലപാടുമായി എത്തിയ അംഗങ്ങള്‍ ശ്രമിച്ചത്. പലപ്പോഴും തടസ്സപ്പെടുത്തി.
സഹകരണമേഖല മൊത്തം കള്ളപ്പണക്കാര്‍ക്ക് തീറെഴുതിക്കൊടുത്തുവെന്നോ, അത്തരക്കാരാലാണ് സഹകരണമേഖല നിയന്ത്രിക്കപ്പെടുന്നതെന്നോ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടില്ല; റിസര്‍വ് ബാങ്ക് നിരീക്ഷിച്ചിട്ടുമില്ല. എന്നാല്‍ മറ്റു ബാങ്കുകള്‍ സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ തങ്ങള്‍ക്കു ബാധകമല്ലെന്ന ധാര്‍ഷ്ട്യത്തിന്റെ കൊമ്പുകുലുക്കി സാമ്പത്തികമേഖലയില്‍ മുക്രയിട്ടു നടക്കാനാണ് അവര്‍ താല്‍പ്പര്യപ്പെടുന്നത്. അത് രാഷ്ട്രീയ നേതൃത്വത്തിന്റെ കൈത്താങ്ങുകൊണ്ടാണ്. ഈ കൈത്താങ്ങിന്റെ ഉള്ളറകളിലേക്ക് ഊളിയിട്ടാല്‍ കാര്യങ്ങളൊന്നും അത്ര സുതാര്യമല്ലെന്ന് കണ്ടെത്താനാവും.
സാധാരണക്കാരുടെ ആവലാതികള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ഒരു പരിധിവരെ സഹകരണമേഖലയ്ക്കു കഴിയുന്നുണ്ടെന്നത് വസ്തുതയാണ്. അതേസമയം കണക്കില്‍പ്പെടാത്തതും ദുരൂഹതയുള്ളതുമായ ഇടപാടുകള്‍ക്ക് അരുനില്‍ക്കുന്ന സ്വഭാവം അവര്‍ക്കുണ്ട്. അത് രാഷ്ട്രീയമാവാം; മതതാല്‍പ്പര്യവുമാവാം. എന്തായാലും എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട്. അതിനെതിരെ നിയമസഭ പ്രത്യേകസമ്മേളനം വിളിച്ചുകൂട്ടി വികാര പ്രകടനം നടത്തിയതുകൊണ്ടോ, കേന്ദ്രസര്‍ക്കാറിനെ ഭള്ള് പറഞ്ഞതുകൊണ്ടോ കാര്യമില്ല. സ്ഥിതിഗതികള്‍ നിഷ്പക്ഷമായി വിലയിരുത്തി കാര്യങ്ങള്‍ കണ്ണുതുറന്നു കണ്ട് നടപടിയെടുക്കണം.
ഏതായാലും നിയമസഭാ പ്രത്യേകസമ്മേളനത്തില്‍ ഒരു കാര്യം ശ്രദ്ധേയമായി. സംസാരിച്ച പലരും സഹകരണമേഖലയുടെ തുടക്കത്തിലെ സ്ഥിതിഗതികള്‍ പരാമര്‍ശിക്കുകയുണ്ടായി. പാവപ്പെട്ടവരുടെയും അന്തിപ്പട്ടിണിക്കാരന്റെയും പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നവര്‍ കണക്കില്‍പ്പെടാത്ത കോടികള്‍ സഹകരണ മേഖലയിലൂടെ കടന്നുപോകുന്നുണ്ടെന്നറിയണം. പാവങ്ങളെ കരുവാക്കിയുള്ള ഈ ചതുരംഗക്കളിക്കു നേരെയാണ് റിസര്‍വ് ബാങ്ക് വിരല്‍ചൂണ്ടിയത്. അത് സഹകരണമേഖല തകരാതിരിക്കാനാണ്, പാവപ്പെട്ടവന് എന്നും ആശ്വാസം കിട്ടാനാണ്.
സാമ്പത്തിക ഫാസിസമെന്നും, പ്രാഞ്ചിയേട്ടന്റെ സമീപനമെന്നും സാമ്പത്തികാടിമത്തമെന്നുമൊക്കെ വിലയിരുത്തി കേന്ദ്രത്തിനെതിരെ ദുഷ്ടലാക്കോടെ നീങ്ങുന്നവര്‍ തന്നെയാണ് സഹകരണമേഖലയ്ക്ക് ഉദകക്രിയ ചെയ്യുന്നതെന്ന് പറയാതിരുന്നുകൂടാ. അനാവശ്യമായ ഭീതിയുയര്‍ത്തി ജനങ്ങളെ പരിഭ്രാന്തരാക്കുന്ന സമീപനമാണ് തല്‍പ്പരകക്ഷികള്‍ പുലര്‍ത്തുന്നത്. അത് ആ മേഖല തളരാനാണ് ഇടവരിക. തന്നെ തഴയുകയും അപമാനിക്കുകയും ചെയ്യുന്ന പിണറായി സര്‍ക്കാറിനെതിരെ ഒരക്ഷരം പറയാനാവാത്ത കാലുഷ്യം വി.എസ് നിയമസഭയില്‍ ബിജെപി കേരള അധ്യക്ഷനും പാര്‍ട്ടിക്കുമെതിരെ ഓക്കാനിച്ചുകൂട്ടുകയായിരുന്നു.
അതിനെ വിശേഷിപ്പിക്കാന്‍ പറ്റിയ വാക്കുകള്‍ മലയാളത്തിലില്ല. മടിയില്‍ കനമുള്ള ചെന്നിത്തലയ്ക്കും മറ്റും വഴിയില്‍ ഭയം തോന്നുന്നതിന്റെ പിന്നിലും എന്താണെന്ന് ആര്‍ക്കാണറിയാത്തത്. അവരൊക്കെ ആദായനികുതി വകുപ്പ് മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയ പരസ്യം ശ്രദ്ധിച്ചശേഷം നിയമസഭയില്‍ എത്തിയിരുന്നെങ്കില്‍ വിടുവായത്തം ഒഴിവാക്കാമായിരുന്നു.
Article credits ജന്മഭൂമി

Saturday, November 19, 2016

എല്‍ഡിഎഫും യുഡിഎഫും ലയിക്കണം: കുമ്മനം

പത്തനംതിട്ട: കേന്ദ്രത്തിന്റെ സാമ്പത്തിക പരിഷ്‌ക്കരണ നയങ്ങളുടെ പേരില്‍ ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ത്തിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
എല്‍ഡിഎഫും യുഡിഎഫും ഒരു മുന്നണിയായി . കള്ളപ്പണത്തോടുള്ള സമീപനം, സാമ്പത്തിക നയം, ജനകീയ പ്രശ്‌നങ്ങളോടുള്ള സമീപനം ഇവയിലെല്ലാം ഇവര്‍ തമ്മില്‍ വ്യത്യാസവുമില്ല. കള്ളപ്പണക്കാര്‍ക്ക് സംരക്ഷണമേകാന്‍ ഒരു മുന്നണിയായി പ്രവര്‍ത്തിക്കുന്ന എല്‍ഡിഎഫും യുഡിഎഫും പിരിച്ചുവിടണം. കേന്ദ്രത്തിനെതിരേ ജനങ്ങളെ തിരിക്കാന്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കൈകോര്‍ത്തിരിക്കുകയാണ്. അതുകൊണ്ട് എല്‍ഡിഎഫ് യുഡിഎഫ് എന്ന രണ്ട് മുന്നണികളുടെ കാര്യമില്ല.
കള്ളപ്പണക്കാര്‍ക്കൊപ്പം നില്‍ക്കുന്നവരും കള്ളപ്പണത്തെ എതിര്‍ക്കുന്നവരും എന്ന രണ്ട് വിഭാഗമേയുള്ളൂ. റിസര്‍വ്വ് ബാങ്കിന് മുന്നില്‍ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങള്‍ ജനങ്ങളുടെ താത്പര്യത്തിന് വിരുദ്ധമാണ്. തനിക്കെതിരേ വ്യാജ പ്രചരണങ്ങളും അടിസ്ഥാന രഹിതമായ ആരോപണങ്ങളും ഉന്നയിച്ച് മുഖ്യമന്ത്രി ആശയക്കുഴപ്പം സൃഷ്ടിക്കുന്നതെന്തിനാണ്. പേരെടുത്ത് വിളിച്ചാണ് മുഖ്യമന്ത്രി വെല്ലുവിളിക്കുന്നത്. കള്ളപ്പണത്തിനെതിരേ നിലപാട് സ്വീകരിക്കുന്നവരുടെ ചോരയ്ക്ക് വേണ്ടി ദാഹിക്കുന്ന നിലപാട് ശരിയല്ല.
കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സഹകരണ മേഖലയെ തകര്‍ക്കാനുള്ളതല്ല. കള്ളപ്പണക്കാര്‍ക്കെതിരാണ്. സഹകരണ മേഖലയിലായാലും അല്ലാത്ത മേഖലയിലായാലും കള്ളപ്പണം കള്ളപ്പണമാണ്.
സഹകരണ സ്ഥാപനങ്ങളിലേത് സാധാരണക്കാരായ ജനങ്ങളുടെ പണമാണ്. ഈ പണം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയാണ് കേന്ദ്ര നിലപാട്. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഐക്യത്തോടെ നടത്തിക്കൊണ്ടിരിക്കുന്ന സമരപരിപാടികള്‍ ഗുണം ചെയ്യുന്നത് കള്ളപ്പണക്കാര്‍ക്കാണ്.
അത് മനസ്സിലാക്കി ജനങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ നടപടികളോട് സഹകരിക്കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനടയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
News credits,Janmabhumidaily.com