Sunday, February 12, 2017

കെട്ടുനാറുന്ന ഇടതുഭരണം-

മുമ്പൊരുകാലത്തും കേള്‍ക്കാത്ത മുദ്രാവാക്യമുയര്‍ത്തിയാണ് എല്‍ഡിഎഫ് ഭരണത്തിലെത്തിയത്. ‘എല്‍ഡിഎഫ് വരും എല്ലാം ശരിയാകും’ എന്ന ഉറപ്പ് വിശ്വസിച്ച കേരളീയര്‍ ഇന്ന് കടുത്ത നിരാശയിലാണ്. ഒന്നും ശരിയാകുന്നില്ലെന്ന് മാത്രമല്ല, പ്രതിയോഗികളെ മാത്രമല്ല സ്വന്തം അനുയായികളെപ്പോലും വെട്ടുകയും കുത്തുകയും ലോക്കപ്പലിട്ട് പീഡിപ്പിക്കുകയും ചെയ്യുന്ന സ്ഥിതിയാണെങ്ങും. സിപിഎമ്മുകാരും പോഷകസംഘടനകളും പോലീസ് സ്റ്റേഷന്‍ മാര്‍ച്ചും കയ്യേറ്റവും ഏതാണ്ട് നിത്യപരിപാടിയാക്കി. മറ്റുള്ളവരുടെ സ്ഥിതി പറയാതിരിക്കുകയാണ് ഭേദം. മദ്യപിച്ച് വാഹനമോടിച്ചു എന്നതിന് ഉടുതുണിപോലുമില്ലാതെ ലോക്കപ്പിലിട്ട് പീഡിപ്പിക്കുന്ന കാഴ്ചയുമുണ്ടായി. പോലീസ് മര്‍ദ്ദനവും മൂന്നാംമൂറയും സംസ്ഥാന വ്യാപകമാക്കി.
സിപിഎമ്മുകാരാണ് പ്രതികളെങ്കില്‍ അന്വേഷണമില്ല, കേസില്ല, അറസ്റ്റില്ല. പാലക്കാട് കഞ്ചിക്കോട് കാണുന്നത് അതാണ്. കഞ്ചിക്കോട് ചടയന്‍കലായില്‍ ബിജെപി പ്രവര്‍ത്തകരായ രാധാകൃഷ്ണന്‍, വിമല എന്നിവരെ ചുട്ടുകൊന്ന സംഭവത്തില്‍ പോലീസ് ഒത്തുകളി തുടരുകയാണ്. കേരളം അപൂര്‍വ്വമായി കണ്ട നിഷ്ഠുര സംഭവങ്ങളിലൊന്നായിരുന്നു കഞ്ചിക്കോട്ടേത്. മുഖ്യപ്രതി കഞ്ചിക്കോട് കിണര്‍ സ്റ്റോപ്പ് തോട്ടുമേടിലെ അജിയെന്ന അജിത്ത്കുമാറിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച്ച രാത്രി ഇയാളെ ഹാജരാക്കി റിമാന്റ് ചെയ്യുകയായിരുന്നു. അജിയോടൊപ്പം ആസൂത്രണത്തില്‍ പങ്കാളിയായിരുന്നവരെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. ഇവരെ ചോദ്യം ചെയ്യുന്നതിനായി പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. ചോദ്യംചെയ്യല്‍ തുടരുകയാണെന്നാണ് പോലീസ് ഭാഷ്യം.
കണ്ണൂരില്‍ തുടങ്ങിയ അക്രമ പരമ്പര സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. കലാലയങ്ങള്‍ സംഘര്‍ഷമേഖലയാക്കാന്‍ എസ്എഫ്‌ഐ സംഘടിത നീക്കം നടത്തുമ്പോള്‍ സ്വാശ്രയമുതലാളിമാരുടെ അനുസരണയുള്ള അടിമയെപ്പോലെയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പെരുമാറുന്നത്. കേരളാ ലോ അക്കാദമിയിലെ സമരത്തില്‍ സിപിഎം താല്‍പര്യം സംരക്ഷിക്കാന്‍ നാണംകെട്ട് തോറ്റുകൊടുത്തതിന്റെ ചമ്മല്‍ തീര്‍ക്കാനിപ്പോള്‍ മറ്റ് കലാലയങ്ങളിലവര്‍ കയ്യാങ്കളിക്ക് മുന്‍കൈ എടുക്കുകയാണ്. തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐക്കാരുടെ സദാചാര ഗുണ്ടായിസത്തില്‍ പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെട്ടത് ഇപ്പോള്‍ സജീവ ചര്‍ച്ചാവിഷയമാണ്.
സദാചാരപോലീസ് ചമഞ്ഞ എസ്എഫ്‌ഐയുടെ പത്തുപേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസ് എടുത്തെങ്കിലും അറസ്റ്റൊന്നും നടന്നില്ല. നാടകം കാണാന്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ സൂര്യഗായത്രി, ജാനകി എന്നിവര്‍ക്കൊപ്പം വന്ന തൃശൂര്‍ സ്വദേശി ജിജീഷിനാണ് സദാചാര ഗുണ്ടകളുടെ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്.
പെണ്‍കുട്ടികള്‍ക്കടുത്തിരുന്നതിനെ ചോദ്യം ചെയ്ത് ഏതാനും എസ്എഫ്‌ഐക്കാര്‍ എത്തുകയും ജിജീഷിനെ കൂട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയുമായിരുന്നു. ഇതിനെ ചോദ്യം ചെയ്ത പെണ്‍കുട്ടികള്‍ക്കും മര്‍ദ്ദനമേറ്റു. തുടര്‍ന്ന് ഇവരെ ബലമായി കോളേജില്‍ നിന്ന് പുറത്താക്കി ഗേറ്റ് അടച്ചു. എസ്എഫ്‌ഐ മാത്രം പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റി കോളേജ് സിപിഎമ്മിന്റെ മറ്റൊരു പാര്‍ട്ടി ഗ്രാമമാണ്. തല്ലിയതും തല്ലുകൊണ്ടതും
എസ്എഫ്‌ഐക്കാരാണെന്നതാണ് കൗതുകകരം. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ദളിതര്‍ക്കെതിരായ അക്രമങ്ങളും വര്‍ധിച്ചിരിക്കുകയാണ്. ദളിത് അക്രമത്തിന്റെ പേരില്‍ ഏകദേശം നാനൂറോളം കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. കോട്ടയം ജില്ലയിലെ നാട്ടകം പോളിടെക്‌നിക്കില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിയെ ഒരു ക്ലാസ്സ് റൂമില്‍ പൂട്ടിയിട്ട് പുലയക്കുടില്‍ എന്നെഴുതിവച്ച് ക്രൂരമായി മര്‍ദിച്ചത് കേരളത്തെ ഞെട്ടിപ്പിച്ച സംഭവമാണ്.
വിദ്യാര്‍ത്ഥി ഇപ്പോഴും ആശുപത്രിയിലാണ്. എതിര്‍ ശബ്ദങ്ങളെയെല്ലാം അടിച്ചമര്‍ത്തുക എന്ന നയമാണ് സിപിഎം സ്വീകരിക്കുന്നത്. മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ചത് അവര്‍ ദളിത് വിഭാഗത്തില്‍പ്പെട്ടതുകൊണ്ടു തന്നെയാണ്. തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികളെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചതും വീട്ട് ജോലി ചെയ്യിച്ചതും ന്യായീകരണമില്ലാത്ത പ്രവൃത്തികളാണ്. നിരന്തരമായ ദളിത് പീഡനങ്ങള്‍ നടന്നിട്ടും നടപടിയെടുക്കാന്‍ പോലീസ് മടിക്കുകയാണ്. ദളിത് ആക്ഷേപം നടത്തിയ ലക്ഷ്മി നായര്‍ക്കെതിരെ ദളിത് പീഡന നിരോധന നിയമ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാണെങ്കിലും മുഖ്യമന്ത്രിയും പോലീസും പ്രതിക്കൊപ്പമാണെന്നതാണ് അത്ഭുതകരം.
കണ്ണൂര്‍ അഴീക്കലിലെ സിപിഎം ഭരണത്തിലുള്ള ക്ഷേത്രത്തില്‍ അയിത്താചരണം നടക്കുന്നതും ഇവയോടൊപ്പം കൂട്ടിവായിക്കുമ്പോള്‍ കേരളം ഭ്രാന്താലയമെന്ന് തോന്നിപ്പോകുന്നു.പറഞ്ഞ വാക്കുകള്‍ പാലിക്കുന്നതിന്റെ ലക്ഷണമൊന്നും കാണുന്നില്ല. അഞ്ച് വര്‍ഷത്തേക്ക് വിലക്കയറ്റം എന്നൊന്നുണ്ടാകില്ലെന്നായിരുന്നു ഉറപ്പ്. സാധന വിലകള്‍ കുതിച്ചുയരുകയാണ്. വിലയിടുന്നത് സിപിഎമ്മിനും സര്‍ക്കാരിനും മാത്രമാണ്. അക്ഷരാര്‍ത്ഥത്തില്‍ എല്‍ഡിഎഫ് ഭരണം കെട്ടുനാറിക്കൊണ്ടിരിക്കുകയാണ്.
മുഖപ്രസംഗം,Janmabhumi daily,February 13, 2017

Wednesday, February 8, 2017

ധാര്‍ഷ്ട്യത്തിനേറ്റ പ്രഹരം - ഒടുവില്‍ ലോ അക്കാദമിയും സര്‍ക്കാരും കീഴടങ്ങി

February 9, 2017
ഒടുവില്‍ ലോ അക്കാദമിയും സര്‍ക്കാരും കീഴടങ്ങി. സര്‍ക്കാരുകളെയും സര്‍വ്വകലാശാലയേയും രാഷ്ട്രീയ പാര്‍ട്ടികളേയും വരുതിയിലാക്കിയാണ് ഒരു കുടുംബം അക്കാദമിയുടെ പേരില്‍ അഴിഞ്ഞാടിയത്. ഗവര്‍ണര്‍,ജഡ്ജിമാര്‍, മുഖ്യമന്ത്രി എന്നിവരെയെല്ലാം പേരില്‍ നിയമപഠനത്തിന് പൊതുവേദിയെന്ന് കാണിച്ച് സര്‍ക്കാരില്‍നിന്ന് 12 ഏക്കറോളം സ്ഥലം പതിച്ചുവാങ്ങിയ അക്കാദമിയുടെ ഭരണസമിതി ഒരു കുടുംബം സ്വന്തമാക്കി. ഇതിനെ ചോദ്യം ചെയ്യാനോ അവിഹിത നടപടികള്‍ തിരുത്താനോ ഒരു നടപടിയും സര്‍ക്കാരുകള്‍ ചെയ്തില്ല.
അക്കാദമിയുടെ ഡയറക്ടറുടെ മകള്‍ പ്രിന്‍സിപ്പാളായി അധികാരത്തിലെത്തിയതോടെ അക്കാദമിയില്‍ സ്വേച്ഛാഭരണമായി. കുടുംബത്തിന്റെ ആജ്ഞാനുവര്‍ത്തികളായി നില്‍ക്കുന്നവര്‍ക്ക് വാരിക്കോരി മാര്‍ക്ക് നല്‍കി. അനിഷ്ടമുള്ളവരെ പീഡിപ്പിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും പതിവായി. അടുക്കളപ്പണി ചെയ്യിപ്പിക്കുകപോലുമുണ്ടായി. ഇത് തുടര്‍ന്നപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ രണ്ടുംകല്‍പ്പിച്ച് പ്രക്ഷോഭത്തിനിറങ്ങിയത്. പ്രത്യാഘാതം ഗുരുതരമാകുമെന്നറിഞ്ഞുകൊണ്ടുതന്നെ 29 ദിവസം മുമ്പ് അക്കാദമിയിലെ നിയമ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം സമരത്തിനിറങ്ങി. ഭീഷണിപ്പെടുത്തിയും പോലീസിനെ ഉപയോഗിച്ചും സമരം പൊളിക്കാന്‍ സംഘടിതനീക്കം ആരംഭിച്ചപ്പോഴാണ് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി നിരാഹാരം ആരംഭിച്ചത്. ഇത് സമരത്തിന് ശക്തിയേറ്റി. വിദ്യാര്‍ത്ഥി സമരം വിജയിച്ചാല്‍ ബിജെപി രാഷ്ട്രീയ നേട്ടമുണ്ടാക്കുമോ എന്ന സിപിഎമ്മിന്റെ ഭീതി എസ്എഫ്‌ഐക്കാരെക്കൊണ്ട് ചുടുചോറ് മാന്തിക്കുന്ന അവസ്ഥയിലെത്തിച്ചു. വിദ്യാര്‍ത്ഥി കൂട്ടായ്മയില്‍നിന്ന് എസ്എഫ്‌ഐ പിന്‍മാറിയതൊന്നും സമരത്തെ ദുര്‍ബലപ്പെടുത്തിയില്ല.
ഏഴ് ദിവസത്തെ നിരാഹാരത്തിനുശേഷം ആശുപത്രിയിലേക്ക് മാറ്റപ്പെട്ട മുരളീധരനുപകരം ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് നിരാഹാരം ആരംഭിച്ചു. ഇതിന് പിന്നാലെ കെ. മുരളീധരന്‍ എംഎല്‍എയും നിരാഹാരത്തിനെത്തി. ഇതെല്ലാം മാനേജ്‌മെന്റിനേയും സര്‍ക്കാരിനെയും അങ്കലാപ്പിലാക്കി. പോലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് സമരം പൊളിക്കാന്‍ നോക്കി. രൂക്ഷമായ മര്‍ദ്ദനമുറകളാണ് പോലീസ് സ്വീകരിച്ചത്. ഗ്രനേഡും ലാത്തിച്ചാര്‍ജും നിത്യസംഭവമായി. ഗ്രനേഡെറിഞ്ഞ് ബിജെപി നേതാവ് ഡോ. വാവയുടെ കണ്ണുടഞ്ഞു. എന്നിട്ടും ഒരു വിദ്യാര്‍ത്ഥിയെപ്പോലും പിന്‍തിരിപ്പിക്കാന്‍ കഴിഞ്ഞില്ല. ചര്‍ച്ചയെന്ന പേരില്‍ മനേജ്‌മെന്റിന്റെ താല്‍പര്യം അടിച്ചേല്‍പ്പിക്കാന്‍ മന്ത്രി ശ്രമിച്ചു. നിര്‍ദ്ദാക്ഷിണ്യം അത് തള്ളിക്കഞ്ഞതോടെ സമരത്തിന്റെ സ്വരവും രീതിയും മാറി.
ഒരു വിദ്യാര്‍ത്ഥി മരത്തില്‍കയറി ആത്മഹത്യാഭീഷണി മുഴക്കി. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചു. പോലീസ് ലാത്തി വീശലിനിടെ ഒരാള്‍ കുഴഞ്ഞുവീണുമരിച്ചു. ചൊവ്വാഴ്ചയാണ് അക്കാദമി സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലേക്ക് കടന്നത്. അക്കാദമിയുടെ സമീപത്ത് പേരൂര്‍ക്കട ജംഗ്ഷനിലെ മരത്തിലാണ് നാലാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥിയും എബിവിപി ജോയിന്റ് സെക്രട്ടറിയുമായ ഷിമിത് മരത്തില്‍ കയറിയത്. കഴുത്തില്‍ കുരുക്കിട്ട ശേഷം, ലക്ഷ്മി നായര്‍ രാജിവെക്കണമെന്ന ആവശ്യം ഉന്നയിച്ചു. സംയുക്തസമര സമിതിയുടെ നേതൃത്വത്തില്‍ മരത്തിന് ചുറ്റും കുത്തിയിരുന്ന് റോഡ് ഉപരോധിച്ചു. താഴെയിറങ്ങണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടെങ്കിലും പ്രശ്‌നത്തിന് പരിഹാരമുണ്ടാകാതെ താഴെയിറങ്ങില്ലെന്ന നിലപാടെടുത്തതോടെ പ്രശ്‌നം രൂക്ഷമായി. തുടര്‍ന്ന് അഗ്‌നിശമനസേന മരത്തിനുകീഴില്‍ സുരക്ഷ ഒരുക്കി.
ഇതിനിടെ ബിജെപി നേതാക്കള്‍ പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ട് പ്രശ്‌നം ബോധിപ്പിച്ചു. ഗവര്‍ണറും ഇടപെട്ടു. നാലുഭാഗത്തുനിന്നും കുരുക്ക് മുറുകിയപ്പോഴാണ് വീണ്ടും ചര്‍ച്ചയ്ക്കായി സര്‍ക്കാര്‍ തയ്യാറായത്. ചര്‍ച്ച നടത്തി സമവായവും ധാരണയും ഉണ്ടാക്കിയെന്ന് വീമ്പടിച്ച എസ്എഫ്‌ഐ ഇന്നലെയും ചര്‍ച്ച നടത്തി ഉടമ്പടിയില്‍ ഒപ്പുവച്ചു എന്നതാണ് വിചിത്രം. എസ്എഫ്‌ഐ എന്ന സംഘടനയെ പരിഹാസ്യമാക്കി മാറ്റാന്‍ സര്‍ക്കാരിന് സാധിച്ചു. സിപിഎമ്മിന്റെയും എസ്എഫ്‌ഐയുടെയും ധാര്‍ഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണ് അക്കാദമിയുടെ കീഴടങ്ങലിലൂടെ സംഭവിച്ചത്. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായതിനെത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥി സംഘനടകള്‍ സമരം പിന്‍വലിച്ചത്. അനുഭാവ സത്യഗ്രഹം നടത്തിയ ബിജെപിയും കോണ്‍ഗ്രസും സമരം നിര്‍ത്തി. ധാരണ അനുസരിച്ച് ലക്ഷ്മി നായരെ പ്രിന്‍സിപ്പാള്‍ സ്ഥാനത്തുനിന്ന് മാറ്റാനായി.
സര്‍വ്വകലാശാല നിയമപ്രകാരം എല്ലാ യോഗ്യതകളുമുള്ള പുതിയ പ്രിന്‍സിപ്പാളിനെ നിയമിക്കുന്നതിന് തീരുമാനിച്ചു. മാനേജ്‌മെന്റ് തീരുമാനിത്തില്‍ നിന്ന് വ്യതിചലിച്ചാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നും ചര്‍ച്ചയില്‍ തീരുമാനമായി കരാറുമുണ്ടാക്കി. വിദ്യാര്‍ത്ഥികളുടെ ഒത്തൊരുമയുടെ വിജയമാണിതെന്ന് നിസംശയം പറയാം. രാഷ്ട്രീയ നിറമോ കക്ഷിബന്ധമോ നോക്കാതെ വിദ്യാര്‍ത്ഥികള്‍ ഒത്തൊരുമിച്ച് നിന്നത് കേരളത്തിന് പുതുമയും പ്രത്യേകതയുമുള്ളതാണ്. പ്രിന്‍സിപ്പാളിനെ മാറ്റിയെങ്കിലും സമരത്തിനിടയില്‍ ഉയര്‍ന്നുവന്ന പ്രശ്‌നങ്ങള്‍ കെട്ടടങ്ങുന്നില്ല. മാനേജ്‌മെന്റിന്റെ ഘടന, കൈവശപ്പെടുത്തിയ ഭൂമി, ക്യാമ്പസിലെ കച്ചവടസ്ഥാപനങ്ങള്‍ എന്നിവ ഉയര്‍ത്തിയിട്ടുള്ള തുടര്‍സമരങ്ങളും നടപടികളും സജീവമായി തന്നെ ജനങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്.
മുഖപ്രസംഗം,Janmabhumidaily

Thursday, January 12, 2017

നോട്ടുരഹിത സമ്പദ് വ്യവസ്ഥ: കേന്ദ്രപദ്ധതി പൊളിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: രാജ്യത്തെ നോട്ടുരഹിത സമ്പദ്‌വ്യവസ്ഥ അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. ഇതിനായി നെടുമ്പാശേരിയില്‍ കേന്ദ്രമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ ചടങ്ങില്‍ സംസ്ഥാന മന്ത്രിമാര്‍ പങ്കെടുത്തില്ല.
പരിപാടി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന ഐടി സെക്രട്ടറി യഥാസമയം എത്തിയില്ല. സ്ഥലം സന്ദര്‍ശിച്ച മന്ത്രി സി. രവീന്ദ്രനാഥ് പരിപാടിക്കെതിരായി അഭിപ്രായം പറഞ്ഞു. സ്ഥലം എംഎല്‍എ വിട്ടുനിന്നു. സ്ഥലം എംപി ഇന്നസെന്റ് പരാതി ഒഴിവാക്കാനെന്നപോലെ ഇടയ്ക്ക് വന്നുപോയി. നോട്ട് മരവിപ്പിക്കല്‍ പ്രഖ്യാപിച്ച് മിനുട്ടുകള്‍ക്കകം ‘ഇത് പരാജയം’ എന്ന് പ്രസ്താവിച്ച് എതിര്‍ പ്രചരണത്തിന് തുടക്കമിട്ടതാണ് കേരളം. സാമ്പത്തിക പരിഷ്‌ക്കരണത്തിന്റെ ഓരോ ഘട്ടത്തിലും ജനങ്ങളെ പരിഭ്രാന്തരാക്കാനാണ് കേരളം ശ്രമിച്ചത്. അത് തുടരുകയാണെന്നാണ് ‘ഡിജിധന്‍’ പദ്ധതിയോടുള്ള നിസ്സഹകരണവും തെളിയിച്ചത്.
ജനങ്ങളെ ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലേക്കു മാറ്റുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയോടാണ് സംസ്ഥാനം നിസ്സഹകരണം കാട്ടിയത്. കമ്പ്യൂട്ടറിനെ എതിര്‍ത്ത പണ്ടത്തെ രാഷ്ട്രീയ വാശിയോടെയാണ് ഇടതുപക്ഷ സര്‍ക്കാര്‍ കേന്ദ്രത്തിന്റെ ഡിജി ധന്‍ പരിപാടിയേയും സമീപിച്ചത്. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 100 കേന്ദ്രങ്ങളില്‍ ഒന്നായി ഈ പദ്ധതിയില്‍ എറണാകുളത്തെ മോദി സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരുന്നു. കേന്ദ്ര ഊര്‍ജ്ജവകുപ്പു മന്ത്രി പീയൂഷ് ഗോയലാണ് സമാപന പരിപാടിക്കെത്തിയത്.
ഉച്ചയ്ക്ക് ഹ്രസ്വ സന്ദര്‍ശനം നടത്തിയപ്പോഴാണ് മന്ത്രി സി. രവീന്ദ്രനാഥ് പരിപാടിക്കെതിരായി അഭിപ്രായം പറഞ്ഞത്. ”എത്ര ഡിജിറ്റലായാലും മണ്ണിനെയും മനുഷ്യനേയും മറക്കരുതെന്നും ഇത്തരം ഇടപാടുകളിലെ ചതിക്കുഴികളോട് കരുതിയിരിക്കണമെന്നും”മന്ത്രി പറഞ്ഞു.
കേരളത്തിന് വലിയ നേട്ടങ്ങള്‍ നല്‍കുന്നതാണ് പദ്ധതിയെന്ന് മന്ത്രി പീയൂഷ് ഗോയല്‍ ചൂണ്ടിക്കാട്ടി. ഇതുവരെ കണക്കില്‍ പെടാതെ കിടന്ന പലയിനത്തിലുള്ള പണം രേഖകളിലായി. നികുതി വരുമാനം കൂടി. ബാങ്കുകളില്‍ നിക്ഷേപം വര്‍ദ്ധിച്ചു. പലിശ കുറഞ്ഞു. ഇതിന്റെയെല്ലാം നേട്ടം സാധാരണക്കാര്‍ക്കാണ്.
നോട്ടിനുപകരമുള്ള സാങ്കേതിക സംവിധാനം മൊബൈല്‍ ഫോണ്‍ പോലും വേണ്ടാതെ വിരലടയാളംകൊണ്ട് നടപ്പിലാകാന്‍ പോകുകയാണ്. കച്ചവടക്കാര്‍ക്കും സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും നേട്ടമുണ്ടാക്കുന്നതാണ് പദ്ധതി.
ഏപ്രില്‍ ഒന്നു മുതല്‍ കേരളത്തിലെ എല്ലാ റേഷന്‍ കടകളും നോട്ടുവേണ്ടാത്ത ഇടപാടിലേക്കു മാറും. ഡിജിറ്റല്‍ സാമ്പത്തിക ഇടപാട് കള്ളപ്പണം കുറയ്ക്കും, അഴിമതി ഇല്ലാതാക്കും. എല്ലാവര്‍ക്കും തുല്യ അവസരം ഉണ്ടാകണമെന്ന ഡോ. അംബേദ്കറുടെ സ്വപ്‌നമാണ് ബാങ്കിങ് മേഖലയില്‍ നടപ്പാകുന്നത്, പീയൂഷ് ഗോയല്‍ പറഞ്ഞു.
രാജ്യത്ത് ആദ്യത്തെ ഡിജിറ്റല്‍ വനവാസി കോളനിയായി. നിലമ്പൂരിലെ നെടുങ്കയം കോളനി ഈ നേട്ടം കൈവരിച്ചതില്‍ മന്ത്രി പീയൂഷ് അഭിനന്ദിച്ചു.
പരിപാടിയില്‍ അതിഥിയായിരുന്ന ഇന്ത്യന്‍ ഹോക്കി ടീം നായകന്‍ പി. ആര്‍. ശ്രീജേഷ്, നാളെ കേരളവും ഡിജിറ്റലായേ പറ്റൂ എന്ന് പറഞ്ഞു. ഇന്ന് കുറച്ച് കഷ്ടപ്പെട്ടാലും നാളെ അത് ഗുണകരമാണെന്നത് ആശ്വാസമാണ്. നാടോടുമ്പോള്‍ നടുവേ ഓടി ശീലമുള്ള മലയാളിക്ക്, ഇപ്പോഴത്തെ ചെറു വിഷമങ്ങള്‍ അത്ര പ്രശ്‌നമാകില്ല, എന്നാണ് പറഞ്ഞത്.
ജനപങ്കാളിത്തംവേണ്ട പരിപാടി നഗരപരിധിക്കു പുറത്ത് വിമാനത്താവളത്തിനടുത്ത് ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു. എങ്കിലും വലിയ ജനപങ്കാളിത്തമുണ്ടായത് ശ്രദ്ധേയമായി. വിവിധ ബാങ്കുകളും സര്‍ക്കാര്‍ ഐടി സ്ഥാപനങ്ങളും എണ്ണക്കമ്പനികളും നടത്തിയ സ്റ്റാളുകളില്‍ വന്‍ ജനത്തിരക്കുണ്ടായി.
News Credits,കാവാലം ശശികുമാര്‍,Janmabhumi Daily

എം.ജി കാമ്പസില്‍ ദളിത് വിദ്യാര്‍ത്ഥിക്ക് എസ്എഫ്‌ഐക്കാരുടെ ക്രൂരമര്‍ദ്ദനം

കോട്ടയം: നാട്ടകം പോളിക്ക് പിന്നാലെ എം.ജി സര്‍വ്വകലാശാല കാമ്പസിലും ദളിത് വിദ്യാര്‍ത്ഥിക്ക് എസ്എഫ്‌ഐക്കാരുടെ ക്രൂര മര്‍ദ്ദനം. സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്സിലെ ഗവേഷക വിദ്യാര്‍ത്ഥി കാലടി തത്തപ്പള്ളില്‍ കുമാരന്റെ മകന്‍ വിവേകി(26)നാണ് മര്‍ദ്ദനമേറ്റത്. എം.ജി. സര്‍വകലാശാല കാമ്പസിലെ ഹോസ്റ്റലിലാണ് എം.ഫില്‍ വിദ്യാര്‍ത്ഥിയായ വിവേകിനെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ക്രൂരമര്‍ദ്ദനത്തിനിരയാക്കിയത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സര്‍ജിക്കല്‍ വിഭാഗത്തില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി 11.30ഓടെ കാമ്പസിലെ ഹോസ്റ്റലില്‍ വിവേകിന്റെ മുറിയില്‍ കയറി കമ്പിവടികളും മദ്യക്കുപ്പികളും ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു.
ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ആരംഭിച്ച അംബേദ്കര്‍ സ്റ്റുഡന്റ്സ് മൂവ്മെന്റ് എന്ന സംഘടനയിലെ സജീവ പ്രവര്‍ത്തകനാണ് വിവേക്. സംഘടനയുടെ നേതൃത്വത്തില്‍ ‘ദളിതരുടെ ഉന്നമനം’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.ഇതില്‍ അദ്ധ്യാപകരും യൂണിവേഴ്സിറ്റി ക്യാമ്പസിലെ വിവിധ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളും പങ്കെടുത്തിരുന്നു. സംഘടന സജീവമായാല്‍ എസ്എഫ്‌ഐയുടെ നില പരുങ്ങലിലാകുമെന്ന ഭയപ്പാടാണ് സെമിനാറിന് നേതൃത്വം നല്‍കിയ വിവേകിനെ മര്‍ദ്ദിക്കാന്‍ കാരണം. ‘നീ എസ്എഫ്‌ഐക്കെതിരെ സംഘടന ഉണ്ടാക്കുമോടാ’ എന്നും ‘നിന്നെയൊക്കെ കൊന്നുകളഞ്ഞാല്‍ ഒരുത്തനും ചോദിക്കാനില്ല’എന്നും പറഞ്ഞായിരുന്നു അക്രമം.
മുറിയിലേയ്ക്ക് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം അതിക്രമിച്ചു കയറുകയായിരുന്നുവെന്നു ഗാന്ധിനഗര്‍ പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. മുറി പൂര്‍ണമായും തല്ലിത്തകര്‍ത്ത അക്രമികള്‍ ജാതീയത കലര്‍ന്ന അസഭ്യവാക്കുകള്‍ വിളിച്ച് അപമാനിക്കുകയും പരാതിപ്പെട്ടാല്‍ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. അരുണ്‍, ശ്യാംലാല്‍, സച്ചു സദാനന്ദന്‍, ഹേമന്ദ് എന്നിവരാണ് അക്രമം അഴിച്ചുവിട്ടതെന്നും പരാതിയില്‍ പറയുന്നു. പോലീസിന് പുറമേ എം.ജി വി.സിക്കും വിവേക് പരാതി നല്കിയിട്ടുണ്ട്.
അരമണിക്കൂറോളം മുറിക്കുള്ളില്‍ അഴിഞ്ഞാടിയ അക്രമികള്‍ വിവേക് കുഴഞ്ഞു വീണതിനെതുടര്‍ന്നാണ് മുറിവിട്ടത്. പിന്നീട് സമീപ മുറികളിലെ വിദ്യാര്‍ത്ഥികളാണ് വിവേകിനെ ആശുപത്രിയിലെത്തിച്ചത്.
അക്രമികളെ അറസ്റ്റുചെയ്യാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ദളിത് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസ് അട്ടിമറിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. വിവേകിനെ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
News credits,Janmabhumidaily

Saturday, January 7, 2017

കല്ലെറിഞ്ഞാൽ കാശില്ല : കശ്മീരിൽ അക്രമം കുറഞ്ഞു

ശ്രീനഗർ : നോട്ട് അസാധുവാക്കൽ കശ്മീരിലെ കല്ലേറുകാരെ കഷ്ടത്തിലാക്കിയെന്ന് റിപ്പോർട്ട് . ഒപ്പം മാവോയിസ്റ്റുകൾക്കും ഹവാല ഇടപാടുകാർക്കും അധോലോക സംഘങ്ങൾക്കും വൻ തിരിച്ചടിയായെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.
കല്ലേറുകാർക്ക് പ്രതിഫലം നൽകുന്നുവെന്ന വാർത്ത നേരത്തെ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു . 2010 ലെ അക്രമ സംഭവങ്ങളിലും കാശ് വാങ്ങി കല്ലെറിയുന്നവർ പ്രധാന പങ്കുവഹിച്ചിരുന്നു . അറസ്റ്റ് ചെയ്യപ്പെട്ട ഒരു കശ്മീരി യുവാവ് കല്ലെറിഞ്ഞാൽ ദിവസം 500 രൂപ ലഭിക്കുമെന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞത് ഈയിടെയാണ് .
കല്ലെറിയുന്നവർക്ക് കൊടുക്കാൻ കരുതി വച്ചിരുന്ന പാക് നിർമ്മിത കള്ള നോട്ടുകൾ നോട്ട് അസാധുവാക്കിയതോടെ ഉപയോഗശൂന്യമായി . ഇതോടെ ഭീകരവാദത്തിന് അനായാസം ലഭ്യമായിക്കൊണ്ടിരുന്ന പണത്തിന്റെ സ്രോതസ് നിലച്ചു . അതിലൊരു പഞ് വാങ്ങി കല്ലെറിയൽ പ്രക്ഷോഭം നടത്തിവന്നവർക്കും അതോടെ തിരിച്ചടിയായി.
കശ്മീരിൽ ഭീകര പ്രവർത്തനത്തിന് അറുപത് ശതമാനത്തോളം കുറവ് വന്നതായാണ് സുരക്ഷ ഏജൻസികളുടെ റിപ്പോർട്ട്. ഭീകര സംഘടനകളുടെ ഗ്രൗണ്ട് ലെവൽ പ്രവർത്തകർക്കും നോട്ട് അസാധുവാക്കൽ തിരിച്ചടിയായി. ഇത് ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് ശക്തി പകരുകയും ചെയ്തു.
ഖനി ഉടമകളിൽ നിന്നും മറ്റും സംഭരിച്ചിരുന്ന പണം അസാധുവായതാണ് മാവോയിസ്റ്റുകളെ കുഴക്കിയത് . 500,1000 നോട്ടുകളായി ശേഖരിച്ചിരുന്ന വൻ തുക ഇതോടെ ഉപയോഗിക്കാൻ കഴിയാതെയായി . ഗ്രാമീണരെ വശത്താക്കി തുക സാധുവാക്കാൻ ശ്രമിച്ചെങ്കിലും അത്ര കണ്ട് ഫലപ്രദമായില്ല .
News Credits,Janamtv News

കുട്ടികളെ എങ്ങനെ മതം മാറ്റാം എന്ന് പഠിപ്പിക്കുന്ന സിലബസ് ഇവിടെ വേണ്ട : മുഖ്യമന്ത്രി

തിരുവനന്തപുരം : മതം മാറ്റം പഠിപ്പിക്കുന്ന സ്കൂളുകൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ . കുട്ടികളെ എങ്ങനെ മതം മാറ്റാം എന്ന് പഠിപ്പിക്കുന്ന സിലബസ് ഇവിടെ ആവശ്യമില്ലെന്നും പിണറായി വിജയൻ . തിരുവനന്തപുരത്ത് നടക്കുന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ന്യൂനപക്ഷമായത് കൊണ്ടുമാത്രം ആർക്കും ഇവിടെ പ്രശ്നങ്ങളുണ്ടാകില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി കേരളത്തിൽ തീവ്രവാദ നീക്കമുണ്ടെന്നത് തുറന്ന് സമ്മതിച്ചു . ഇക്കാര്യത്തിൽ ജാഗ്രത വേണം. തീവ്രവാദത്തോട് യാതൊരു തരത്തിലും വിട്ടു വീഴ്ച കാണിക്കാൻ പറ്റില്ല വിട്ടുവീഴ്ച കാണിച്ചാൽ അത് നാടിന്റെ ഭാവി തകർക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തെറ്റായ രീതിയിൽ യു എ പി എ ഉപയോഗിക്കാൻ പാടില്ല എന്നത് സർക്കാരിന്റെ നയമാണ് . അതുപോലെ തന്നെ കാപ്പ ഒരു രാഷ്ട്രീയ പ്രവർത്തകർക്കെതിരേയും പ്രയോഗിക്കരുതെന്നതും സർക്കാരിന്റെ നയമാണ് . ഇതിനു വിരുദ്ധമായുണ്ടായ തീരുമാനങ്ങൾ തിരുത്തിയിട്ടുണ്ട് . ഇത്തരം കേസുകൾ പുന: പരിശോധിക്കാൻ ഡിജിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
News Credits,Janamtv News

നോട്ട് റദ്ദാക്കല്‍ ധീരമായ നടപടി; ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഇന്ത്യ പ്രാപ്തം

ന്യൂദല്‍ഹി: നോട്ട് റദ്ദാക്കല്‍ പാവപ്പെട്ടവരുടെ ക്ഷേമത്തിനായുള്ള ചരിത്രത്തിലെ ധീരമായ തീരുമാനമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ സാമ്പത്തിക പ്രമേയം. കള്ളപ്പണം, കള്ളനോട്ട്, ഭീകരത എന്നിവക്കുള്ള ശക്തമായ തിരിച്ചടിയാണ് തീരുമാനമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച പ്രമേയം വിശദീകരിക്കുന്നു. 107 കോടി മൊബൈല്‍ കണക്ഷനുകളും 147 കോടി അക്കൗണ്ടുകളും 75 കോടിയിലേറെ ഡബിറ്റ് കാര്‍ഡുകളുമുള്ള ഇന്ത്യ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പ്രാപ്തമെന്നും പ്രമേയം വിവരിക്കുന്നു. ഡിജിറ്റല്‍ ഇടപാടുകള്‍ നികുതി ചോര്‍ച്ച തടയും.
ബാങ്കുകളില്‍ കൂടുതല്‍ പണമെത്തിയിട്ടുണ്ട്. ഇത് വായ്പാ ശേഷി കൂട്ടും. പലിശ കുറക്കും. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും കൂടുതല്‍ വരുമാനം ലഭിക്കും. മൊത്ത ആഭ്യന്തര വരുമാനം വര്‍ദ്ധിക്കും. ഭാവിയില്‍ ജിഎസ്ടി നടപ്പാക്കാന്‍ കള്ളപ്പണത്തിന്റെ സമാന്തര സമ്പദ് വ്യവസ്ഥ തകരേണ്ടതുണ്ട്. പ്രമേയം ചൂണ്ടിക്കാട്ടി.
നോട്ട് റദ്ദാക്കിയതിന് ശേഷം വലിയ സംസ്ഥാനങ്ങളുടെ വരുമാനം വര്‍ദ്ധിച്ചെന്ന് ധനമന്ത്രി വിവരിച്ചതായി പത്രസമ്മേളനത്തില്‍ കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. കാര്യക്ഷമമായ ഭരണമാണെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് വരുമാനം വര്‍ദ്ധിപ്പിക്കാനാകുമെന്നും അവര്‍ വ്യക്തമാക്കി. നടപടികള്‍ക്ക് നിര്‍വ്വാഹക സമിതി യോഗം സര്‍ക്കാരിനെ അഭിനന്ദിച്ചു.
നോട്ട് റദ്ദാക്കലില്‍ പാര്‍ലമെന്റ് തടസ്സപ്പെടുത്തിയ പ്രതിപക്ഷത്തെ പ്രമേയം വിമര്‍ശിച്ചു. ജനങ്ങള്‍ ത്യാഗം സഹിച്ച് തീരുമാനത്തെ പിന്തുണച്ചപ്പോള്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനായിരുന്നു പ്രതിപക്ഷ ശ്രമം. ജനങ്ങള്‍ ശുഭപ്രതീക്ഷയിലായിരുന്നെങ്കില്‍ പ്രതിപക്ഷത്തിന് നിഷേധാത്മക സമീപനമായിരുന്നു.
ആവശ്യമായ മുന്നൊരുക്കത്തോടെയാണ് നോട്ട് റദ്ദാക്കല്‍ പ്രഖ്യാപിച്ചത്. മികച്ച രീതിയില്‍ നടപ്പാക്കാനും സാധിച്ചു. അധികാരത്തിലെത്തുന്നതിന് നല്‍കിയ വാഗദ്ാനങ്ങളില്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് തെളിഞ്ഞു. കള്ളപ്പണത്തിനെതിരായ ആദ്യത്തേയോ അവസാനത്തേയോ നടപടിയല്ല നോട്ട് റദ്ദാക്കല്‍. പ്രത്യേക അന്വേഷണ സംഘം, കള്ളപ്പണം സ്വമേധയാ വെളിപ്പെടുത്താനുള്ള പദ്ധതി, ബിനാമി നിയമം തുടങ്ങി നിരവധി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു.

പാര്‍ട്ടി ഫണ്ടിന് സുതാര്യത വേണം: മോദി

ന്യൂദല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയ സംവിധാനം കൂടുതല്‍ സുതാര്യമാക്കണം. ”സുതാര്യത രാജ്യത്തിന്റെ സംസ്‌കാരമായി സ്വീകരിക്കുകയാണ് ഇപ്പോള്‍. രാഷ്ട്രീയ പാര്‍ട്ടികളും ഇത് ഉള്‍ക്കൊള്ളണം. സംഭാവനകളിലും സാമ്പത്തിക സമാഹരണത്തിലും സുതാര്യത വേണം. ബിജെപി ഇതില്‍ പ്രധാന പങ്കുവഹിക്കും”. ദല്‍ഹിയില്‍ ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ മോദി പറഞ്ഞു.
ദരിദ്രരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ജീവിത നിലവാരം ഉയര്‍ത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പാവപ്പെട്ടവര്‍ ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനുള്ള മുദ്രാവാക്യമല്ല. അവരെ സേവിക്കുന്നതിനുള്ള അവസരമാണ് രാഷ്ട്രീയ പ്രവര്‍ത്തനം. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ കണ്ണിലൂടെയല്ല ദരിദ്രരെ നോക്കിക്കാണുന്നത്. നോട്ട് റദ്ദാക്കല്‍ നടപ്പാക്കാന്‍ സാധിച്ചത് ത്യാഗം സഹിച്ച പാവപ്പെട്ടവരുടെ ശക്തി കൊണ്ടാണ്.
തെരഞ്ഞെടുപ്പില്‍ ബന്ധുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതിന് നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തരുതെന്നും മോദി ആവശ്യപ്പെട്ടു. യോഗ്യതയുള്ളവരാണ് മത്സരിക്കേണ്ടത്. യോഗ്യതയുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കും.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ മിന്നലാക്രമണവും നോട്ട് റദ്ദാക്കലും മുഖ്യവിഷയമാക്കിയാകും ബിജെപി പ്രചാരണത്തിനിറങ്ങുക.
നോട്ട് റദ്ദാക്കിയതിനെതിരെ പ്രതിപക്ഷം പ്രചാരണം നടത്തുമ്പോള്‍ അതേ വിഷയത്തിലെ നേട്ടം ജനങ്ങള്‍ക്ക് മുന്‍പില്‍ വിശദീകരിച്ച് വെല്ലുവിളി ഏറ്റെടുക്കാനാണ് ബിജെപിയുടെ തീരുമാനം.
News Credits,Janamtv,Janmabhumi Daily