Monday, August 29, 2016

കേരളത്തിലേത് ഹിന്ദു വിരുദ്ധ സര്‍ക്കാരെന്ന് എം.ടി രമേശ്

കോഴിക്കോട്: കേരളത്തിലേത് ഹിന്ദു വിരുദ്ധ സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. പൂക്കളം ഇടുന്നതിനെ എതിര്‍ത്ത മുഖ്യമന്ത്രിയും നിലവിളക്ക് കൊളുത്തുന്നതിനെ എതിര്‍ക്കുന്ന മന്ത്രിയും ഇതിന് തെളിവുകളാണെന്നും എം.ടി രമേശ് കോഴിക്കോട് പറഞ്ഞു. ഹിന്ദുമതവുമായി ബന്ധപ്പെട്ട കാര്യങ്ങളെ മാത്രം തെരുവിലേക്ക് വലിച്ചിഴയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശ്രീകൃഷ്ണജയന്തി എവിടെ നടത്തണമെന്ന് തീരുമാനിക്കാനുളള അവകാശം വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കണം. ശ്രീകൃഷ്ണജയന്തി ജനകീയമായി മാറിയതിലുള്ള അസൂയയാണ് അത് വികലമായി ചിത്രീകരിക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത്. ഒരു ഭാഗത്ത് ഇത്തരം ആഘോഷങ്ങള്‍ നടത്താന്‍ തയ്യാറാകുകയും മറുഭാഗത്ത് അതിന്റെ ഭാഗമായിട്ടുളള സമ്പ്രദായങ്ങളെ നിരാകരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് സിപിഎം സ്വീകരിക്കുന്നതെന്നും എം.ടി രമേശ് കുറ്റപ്പെടുത്തി.
ഈ നാടിന്റെ പാരമ്പര്യത്തിനെതിരായി സിപിഎം സ്വീകരിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ പൂക്കളം ഇടുന്നത് വിലക്കിയതിലൂടെ വ്യക്തമാകുന്നത്. സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ പൂക്കളമിടുന്നത് വര്‍ഷങ്ങളായി കേരളത്തില്‍ ഉളള ശീലമാണ്. പൂക്കളമിട്ടതുകൊണ്ട് സര്‍ക്കാര്‍ ഓഫീസിന്റെ പ്രവര്‍ത്തനം സ്തംഭിച്ചതായി ഇതുവരെ ആരും ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും എം.ടി രമേശ് ചൂണ്ടിക്കാട്ടി.
ചടങ്ങുകളില്‍ നിലവിളക്ക് കൊളുത്താന്‍ പാടില്ലെന്ന അഭിപ്രായത്തിലൂടെ കഴിഞ്ഞ സര്‍ക്കാരിലെ ലീഗ് മന്ത്രിമാരുടെ പാത പിന്തുടരാനുള്ള നീക്കമാണ് സിപിഎം നടത്തുന്നതെന്നും ഇത് ഭാരതീയ പാരമ്പര്യത്തെ നിഷേധിക്കലാണെന്നും അദ്ദേഹം പറഞ്ഞു.

Sunday, August 28, 2016

കമ്യൂണിസ്റ്റ് കന്നി അയ്യപ്പന്‍

ഒടുവില്‍ പിണറായി വിജയനും ശബരിമലയിലെത്തി. സന്നിധാനത്തെത്തുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. അയ്യപ്പനും മഴയും ഒത്തുപിടിച്ചതുകൊണ്ട് പിണറായി സഖാവിന്റെ കന്നിമലകയറ്റം നടന്നില്ല. എന്നാലും പമ്പയില്‍ വട്ടമിരുന്ന് അവലോകനം നടത്തി. വെറും അവലോകനമല്ല, ശബരിമലയെ ഒന്നാകെ ഉടച്ചുവാര്‍ക്കാനാണ് പിണറായി സര്‍ക്കാരിന്റെ പദ്ധതി. മണ്ഡലകാലം മുന്നൂറ്ററുപത്തഞ്ച് ദിവസവുമാക്കണം, ഉദയാസ്തമന പൂജ നട്ടുച്ചയ്ക്കും നടത്തണം.
ഇരുപത്തിനാല് മണിക്കൂറും ദര്‍ശനത്തിന് അവസരമൊരുക്കണം. ഡെവലപ്പ്‌മെന്റ് ഫണ്ടിലേക്ക് ഭക്തരില്‍ നിന്ന് പണമീടാക്കണം. ദര്‍ശനം ടിക്കറ്റ് വെച്ച് പൊലിപ്പിക്കണം. വിഐപികള്‍ക്കും വിവിഐപികള്‍ക്കും സെലിബ്രിറ്റീസിനുമൊക്കെ അയ്യപ്പനെ വന്നുകണ്ടുപോകാന്‍ ഫാസ്റ്റ് ട്രാക്ക്, സൂപ്പര്‍ഫാസ്റ്റ് ട്രാക്ക് ടിക്കറ്റുകള്‍ ഈടാക്കണം. അഞ്ഞൂറും ആയിരവും പതിനായിരവുമൊക്കെ ആ ഇനത്തില്‍ വരുമാനമുണ്ടാക്കണം. അയ്യപ്പന്മാരുടെ ഊരും പേരും തിരിയാന്‍ പോലീസ് നിരീക്ഷണമൊരുക്കണം, സ്ത്രീകളെയാകെ ശബരിമലയിലെത്തിക്കാന്‍ വഴി വല്ലതുമുണ്ടോ എന്ന് ആരായണം… തുടങ്ങി ശബരിമലയെ തുടച്ച് വെടിപ്പാക്കാനുള്ള ഒരുപിടി പുതിയ പദ്ധതികളുമായാണ് പിണറായിയുടെ മലകയറ്റം.
അവലോകനത്തിലെ പിണറായി മൊഴികള്‍ മൊത്തത്തില്‍ പരിശോധിച്ചാല്‍ സംഭവം വിസ്മയ വാട്ടര്‍ തീം പാര്‍ക്ക് പോലെയെന്തോ ആണെന്നാണ് അദ്ദേഹം ധരിച്ചുവെച്ചിരിക്കുന്നതെന്ന് വ്യക്തം. ശബരിമലയിലെത്തുന്ന കോടാനുകോടി ഭക്തരില്‍ നിന്ന് എങ്ങനെ പണമൂറ്റാം എന്ന കുടിലബുദ്ധിയില്‍ നിന്നാണ് സഖാവ് പിണറായിക്ക് തിരുപ്പതി വെങ്കിടേശ്വരനോട് മതിപ്പ് തോന്നിയത്. ടിക്കറ്റ് വെച്ച് ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് ട്രാക്കുകള്‍ എന്ന ട്രിക്കില്‍ മാത്രമേ എന്നിട്ടും പിണറായിയുടെ കണ്ണുടക്കിയുള്ളൂ… തിരുപ്പതിമലനിരകളിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് സര്‍ക്കാരല്ല എന്ന മിനിമം ബോധ്യമുണ്ടായിരുന്നുവെങ്കില്‍ പിണറായി ഈ അബദ്ധത്തില്‍ ചെന്നുചാടില്ലായിരുന്നു.
മേല്‍നോട്ടം പേരിന് സര്‍ക്കാരിനാണെങ്കിലും കാര്യങ്ങള്‍ അവിടെ നിയന്ത്രിക്കുന്നത് പുരോഹിതരടങ്ങിയ ഉപദേശക സമിതിയും കര്‍ഷകപ്രതിനിധികളടങ്ങിയ സമിതിയുമാണ്. പണം, പൂജ, പ്രസാദം, ലഡ്ഡു, വനം, അണക്കെട്ട്, റോഡ്, ഗതാഗതം, കൃഷി, അടിസ്ഥാനസൗകര്യങ്ങള്‍ അടക്കം എല്ലാറ്റിന്റെയും നിയന്ത്രണം ഭക്തിയും വിശ്വാസവും മാത്രം കൈമുതലായ ആ സമിതിയാണ് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടാണ് പിണറായി സഖാവിന് ഇനിയും മനസ്സിലാക്കാത്ത വിധത്തില്‍ തിരുപ്പതി വെങ്കിടേശ്വരന്റെ പണവും പ്രതാപവും വൈഭവവും സ്വാധീനവും കോളേജുകളായും ആശുപത്രികളായും അനാഥാലയങ്ങളായും എണ്ണമറ്റ സേവാസംരംഭങ്ങളായും ഭാരതമെമ്പാടും പടര്‍ന്നുകിടക്കുന്നത്.
ശ്രീ വെങ്കിടേശ്വര വേദിക് സര്‍വകലാശാല, ശ്രീ വെങ്കിടേശ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ചര്‍, ശ്രീ വെങ്കിടേശ്വര കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് ആര്‍ട്‌സ്, ശ്രീ വെങ്കിടേശ്വര ആയുര്‍വേദ കോളേജ്, ശ്രീ വെങ്കിടേശ്വര യോഗ ഇന്‍സ്റ്റിറ്റ്യൂട്ട്, ശ്രീ വെങ്കിടേശ്വര പോളിടെക്‌നിക് ഫോര്‍ ഫിസിക്കലി ചലഞ്ച്ഡ്, ശ്രീപത്മാവതി വിമന്‍സ് പോളിടെക്‌നിക്, ശ്രീ വെങ്കിടേശ്വര കോളേജ്, ന്യൂദല്‍ഹി, ശ്രീ വെങ്കിടേശ്വര ഗോസംരക്ഷണ ശാല, ശ്രീ വെങ്കിടേശ്വര ധര്‍മരഥം സൗജന്യ ബസ് സര്‍വീസ്, ശ്രീ വെങ്കിടേശ്വര കല്യാണമണ്ഡപം, ശ്രീ വെങ്കിടേശ്വര സ്‌കൂളുകള്‍, ശ്രീ വെങ്കിടേശ്വര സെന്‍ട്രല്‍ ലൈബ്രറി, ശ്രീ വെങ്കിടേശ്വര റിസര്‍ച്ച് സെന്റര്‍, ശ്രീ വെങ്കിടേശ്വര ആശുപത്രി, ശ്രീ വെങ്കിടേശ്വര അന്നദാനകേന്ദ്രം അന്നപ്രസാദം, തിരുപ്പതി തിരുമല ദേവസ്ഥാനം ടെലിവിഷന്‍ ചാനല്‍, പിന്നെയും അനേകം അനുബന്ധ സ്ഥാപനങ്ങള്‍… ശബരിമലയില്‍ ഇത്രകാലം വീണ കാണിക്കപ്പണത്തിന്റെ ചെറിയ ഓഹരിയില്‍ പോലും ധര്‍മ്മശാസ്താവിന്റെ പേരുകൊത്തിയ ഒരു ജനസേവനകേന്ദ്രം കണികാണാനില്ലാതെപോയതെന്തുകൊണ്ടാണെന്ന് ഭരിക്കാന്‍ കുപ്പായമിട്ട് കേറിയിരിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ചിന്തിക്കണം.
തൊട്ടിപ്പിരിവിനോട് പൊതുജനം പഴയതുപോലെ സഹകരിക്കാത്തതുകൊണ്ട് ഇനി പിരിവ് അമ്പലനടയിലായിക്കോട്ടെ എന്ന പിണറായിയന്‍ ആര്‍ത്തിയുടെ പ്രായോഗികനടപടിക്രമങ്ങളിലൊന്നുമാത്രമാണ് ഇപ്പോള്‍ കേട്ട അവലോകന നിര്‍ദ്ദേശങ്ങള്‍. മുടിഞ്ഞ സൗകര്യങ്ങളാണ് ഭക്തപരവശനായ സഖാവ് പിണറായി അയ്യപ്പന്മാര്‍ക്കായി മുന്നോട്ടുവെക്കുന്നത്. ഒരു മണ്ഡലകാലം മുഴുവന്‍ വ്രതം നോറ്റ് കല്ലും മുള്ളും ചവിട്ടി അയ്യപ്പനെകാണാനെത്തുന്ന ഭക്തര്‍ക്ക് പിണറായി എയര്‍പോര്‍ട്ട് നിര്‍മ്മിച്ചുകൊടുക്കും. പട്ടിണിക്കാരോടും പാവങ്ങളോടുമൊപ്പം മലകയറാനാവാത്ത സമ്പന്നസഖാക്കള്‍ക്ക് അയ്യപ്പനെകാണാന്‍ പ്രത്യേകം കൂപ്പണുകള്‍ ഏര്‍പ്പാടാക്കും. പിന്നാലെ ഹോംസ്റ്റേ, വിവിഐപികള്‍ക്കായി പഞ്ചനക്ഷത്ര സൗകര്യങ്ങള്‍…. ശബരിമലയിലെ സകല വഴിപാടുകളുടെയും തുക കുത്തനെക്കൂട്ടിയതിന്റെ പിറ്റേന്നാളാണ് പമ്പാതീരത്ത് എയര്‍പോര്‍ട്ടുണ്ടാക്കി മുഖ്യമന്ത്രി അയ്യപ്പന്മാരെ സഹായിക്കാന്‍ ഒരുമ്പെട്ടിറങ്ങിയതെന്നോര്‍ക്കണം.

കഴിഞ്ഞ മണ്ഡലകാലത്താണ് പി. ജയരാജന്‍ അയ്യപ്പന്മാര്‍ക്കായി കഞ്ഞിസദ്യയും വിശ്രമകേന്ദ്രവും ഒരുക്കി സംഘപരിവാറാകാന്‍ ശ്രമിച്ചത്.

അഷ്ടമിരോഹിണിക്ക് കാവിക്കൊടി പിടിച്ച് ഘോഷയാത്ര നടത്താനുള്ള മോഹം ഇനിയും അടങ്ങാത്തതിനാല്‍ അന്നേദിവസം ഓണാഘോഷവും ചട്ടമ്പിസ്വാമിജയന്തിയുമൊക്കെ നടത്തി പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണ് പാര്‍ട്ടിയും സഖാക്കളുമൊക്കെ. കേരളത്തില്‍ മാത്രമായി ഒതുങ്ങുന്ന സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാന്‍ ഒരു വഴി വേണമല്ലോ. ചൈനയിലെ പാര്‍ട്ടി ചുവന്ന കൊടിയും പിടിച്ച് മുതലാളിത്തം പ്രസംഗിക്കുന്നതുപോലെ ഒരിടപാടിനാണ് കുറേക്കാലമായി ശ്രമിക്കുന്നത്. ശബരിമലയിലാണെങ്കില്‍ കറുപ്പും വെളുപ്പും നീലയും കഴിഞ്ഞാല്‍ പിന്നെ നല്ല ചോപ്പന്‍ ഇരുമുടിക്കെട്ടിനാണ് ഡിമാന്റ്. എന്നാല്‍ പിന്നെ ആവഴിക്ക് നടക്കാമെന്ന ചിന്തയില്‍നിന്നാണ് അയ്യപ്പഭക്തര്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് പിണറായി തന്നെ എത്തിയത്.
പിണറായിയും കടകംപള്ളിയും ഇപ്പോള്‍ പറയുന്നത് ആകെ തടസ്സം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനാണെന്നാണ്. പാവം ആര്‍എസ്എസാണ് എന്നാണ് ആരോപണം. പാര്‍ട്ടി കോണ്‍ഗ്രസാണെങ്കിലും ഓച്ചിറ അമ്പലത്തില്‍ നാല് പതിറ്റാണ്ടായി ഭജനംപാര്‍ക്കുന്ന ഒരു ഭക്തശിരോമണിയാണ് പ്രയാര്‍. കോണ്‍ഗ്രസുകാരുടെ ആര്‍ത്തി തീണ്ടിയിട്ടില്ലാത്ത ഒരു നേതാവ്. താന്‍ ആര്‍എസ്എസ് അല്ലെന്ന് തെളിയിക്കാന്‍ ഇപ്പോള്‍ കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പുംകൊണ്ട് നടക്കേണ്ട അവസ്ഥയിലാണ് പ്രയാര്‍. പുരികം വളച്ച് കണ്ണുരുട്ടി ആളെ ഭയപ്പെടുത്തി വര്‍ത്തമാനം പറഞ്ഞുശീലിച്ച പിണറായിയുടെ മുഖത്തുനോക്കി ടിക്കറ്റ് വച്ച് അയ്യപ്പനെ കാണാമെന്ന സമ്പ്രദായം ശബരിമലയില്‍ നടക്കില്ല എന്ന് വെട്ടിത്തുറന്ന് പറഞ്ഞപ്പോഴാണ് പ്രയാര്‍ ആര്‍എസ്എസുകാരനായത്. പാര്‍ട്ടി കമ്മറ്റിയില്‍ പങ്കെടുക്കുന്നതുപോലെ ശബരിമല അവലോകനയോഗത്തില്‍ വന്ന് തനിക്ക് തോന്നിയത് പറഞ്ഞിട്ടുപോകാമെന്ന സഖാവിന്റെ ധാര്‍ഷ്ട്യത്തിനാണ് അന്ന് തിരിച്ചടിയേറ്റത്.
മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് സര്‍ക്കാര്‍ പള്ളികളെയും മോസ്‌കുകളെയും വിട്ട് അമ്പലങ്ങളെ മാത്രം പരിഷ്‌കരിച്ച് വെടക്കാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നതിന്റെ ഒടുവിലത്തെ സൂചനയാണ് പിണറായിയുടെ അയ്യപ്പവേഷം. കേരളത്തിലെ ഒരു മുസ്ലിം പള്ളിയിലും സ്ത്രീകള്‍ക്ക് സ്വതന്ത്രമായി പ്രവേശിക്കാന്‍ സാധ്യമല്ല. സുന്നിവിഭാഗത്തിന്റെ പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാറേയില്ല. മുജാഹിദ് വിഭാഗത്തിന്റെ പള്ളികളില്‍ പ്രവേശിപ്പിക്കുമെങ്കിലും ഒരുമിച്ച് ആരാധന നടത്താന്‍ സ്വാതന്ത്ര്യമില്ല. സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ പ്രത്യേക വഴിയും ആരാധനയ്ക്ക് പ്രത്യേക മറ കെട്ടിയുമാണ് അനുവാദം നല്‍കുന്നത്. ഇതൊന്നും സ്ത്രീവിവേചനമായി സര്‍ക്കാരിന്റെ അജണ്ടയിലില്ല. മുത്തലാക്ക്, പിന്തുടര്‍ച്ചാവകാശം, ജീവനാംശം എന്നീ വിഷയങ്ങളില്‍ മുസ്ലിം സ്ത്രീസമൂഹം അനുഭവിക്കുന്ന കൊടിയ പീഡനത്തെക്കുറിച്ചും അയ്യപ്പപിണറായിക്ക് വേവലാതിയില്ല. ശബരിമലയില്‍ സ്ത്രീകള്‍ കയറണം അത്ര മാത്രം. പാര്‍ട്ടി സെക്രട്ടറി കോടിയേരി ചോദിക്കുന്നത് സ്ത്രീകള്‍ അയ്യപ്പനെ കണ്ടാല്‍ മല ഇടിഞ്ഞുവീഴുമോ എന്നാണ്. ലക്ഷക്കണക്കിന് സ്ത്രീകള്‍ വര്‍ഷാവര്‍ഷം മല ചവിട്ടി അയ്യപ്പനെ കണ്ട് മടങ്ങുന്ന കാനനക്ഷേത്രത്തിന്റെ പവിത്രതയെക്കുറിച്ച് മാര്‍ക്‌സിസ്റ്റുകള്‍ക്ക് എന്തറിയാനാണ്? കാട്ടുകോഴിക്കെന്ത് വാവും സംക്രാന്തിയും!
News Credits janmabhumi daily

Friday, August 26, 2016

ജോലി സമയത്ത് പാർട്ടി പ്രവർത്തനം നടത്തുന്നതിൽ പിണറായിക്ക് കുഴപ്പമില്ലേയെന്ന് കെ.സുരേന്ദ്രൻ

കോഴിക്കോട്: ഓണക്കാലത്ത് സർക്കാർ ഓഫീസുകളിൽ പൂക്കളം ഒരുക്കാൻ ജീവനക്കാരെ അനുവദിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് മുഴുവൻ മലയാളികളോടുമുള്ള അവഹേളനമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. ജോലി സമയത്ത് പാർട്ടി പ്രവർത്തനം നടത്തുന്നതിൽ പിണറായിക്ക് കുഴപ്പമില്ല, പൂക്കളം ഒരുക്കുന്നതാണ് പ്രശ്നമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ സുരേന്ദ്രൻ വ്യക്തമാക്കുന്നു.
ഇത് കാലാകാലങ്ങളായി ജീവനക്കാർ ചെയ്യാറുള്ളതാണ്. മലയാളികളുടെ ദേശീയോൽസവമായ ഓണത്തെ അവഹേളിച്ചതിലൂടെ ലോകമെമ്പാടുമുള്ള മലയാളികളെയാണ് പിണറായി അവഹേളിച്ചത്.
നടപടി അടിയന്തിരമായി പുനഃപരിശോധിക്കണമെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
Article credits Janamtv.com

സ്വരാജിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് : എ ഐ വൈ എഫ് നേതാവിന്റെ മാതാപിതാക്കളെ ഡി വൈ എഫ് ഐക്കാർ തല്ലിച്ചതച്ചു

ഡി വൈ എഫ് ഐക്കാർ നടത്തിയ വിപ്ളവ രക്ഷാബന്ധനെതിരെ പോസ്റ്റിട്ടതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് അഖിൽ പരാതിയിൽ പറയുന്നത് കൊല്ലം : തൃപ്പൂണിത്തുറ എം എൽ എ എം സ്വരാജിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട വിഷയത്തിൽ എ ഐ വൈ എഫ് നേതാവിനേയും മാതാപിതാക്കളേയും ഡി വൈ എഫ് ഐ ക്കാർ തല്ലിച്ചതച്ചു. എ ഐ എസ് എഫ് ശൂരനാട് മണ്ഡലം സെക്രട്ടറിയും എ ഐ വൈ എഫ് മണ്ഡലം കമ്മിറ്റി അംഗവുമായ അഖിൽ കണ്ണമ്പിള്ളിക്കും കുടുംബത്തിനുമാണ് മർദ്ദനമേറ്റത്.
എറണാകുളം ജില്ലയിൽ സി പി എമ്മും സിപിഐയും തമ്മിലുള്ള വാക്പോരിന്റെ തുടർച്ചയാണ് ശൂരനാട് നടന്നത് . തൃപ്പൂണിത്തുറ എം എൽ എ എം സ്വരാജിനെതിരെ എ ഐ എസ് എഫ് അംഗവും ശൂരനാട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിയുമായ ആദിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് പ്രശ്നം ആരംഭിച്ചത്.
ആദിലിനെ ഒരു സംഘം എസ് എഫ് ഐക്കാർ തടഞ്ഞു വയ്ക്കുകയും മർദ്ദിക്കുകയും ചെയ്തു . ഇതിൽ അഖിൽ കണ്ണമ്പിള്ളിയും മറ്റ് എ ഐ എസ് എഫ് നേതാക്കളും ഇടപെട്ടു . തുടർന്ന് ആദിലിന്റെ പരാതിയിൽ രണ്ട് എസ് എഫ് ഐക്കാരെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ഇതിനു ശേഷമാണ് അഖിലിന്റെ വീടിന് നേരേ ആക്രമണമുണ്ടായത് . രാത്രി എട്ടരയോടെ ഡി വൈ എഫ് ഐ നേതാക്കളുടെ നേതൃത്വത്തിലെത്തിയ ആറംഗ സംഘം വീട് വളഞ്ഞ് അക്രമം നടത്തുകയായിരുന്നു . മുൻപുണ്ടായ ഒരു അപകടത്തിൽ രണ്ട് കാൽമുട്ടുകളും തകർന്ന് നടക്കാൻ പ്രയാസമുള്ള അച്ഛനെ ചവിട്ടി താഴെയിട്ട് മർദ്ദിക്കുകയായിരുന്നെന്ന് അഖിൽ പറയുന്നു . തടയാൻ ചെന്ന അമ്മയേയും മർദ്ദിച്ചു.
തന്റെ നേർക്ക് അക്രമികൾ തിരിഞ്ഞതോടെ ഓടി രക്ഷപ്പെടുകയായിരുന്നെന്നും വീടിന്റെ ചില്ലുകളെല്ലാം തകർത്തെന്നും അഖിൽ ഫേസ്ബുക്കിലിട്ട പോസ്റ്റിൽ പറയുന്നു. ഡി വൈ എഫ് ഐക്കാർ നടത്തിയ വിപ്ളവ രക്ഷാബന്ധനെതിരെ പോസ്റ്റിട്ടതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് അഖിൽ പരാതിയിൽ പറയുന്നത്.
മർദ്ദനത്തിൽ പരിക്കേറ്റ അഖിലിന്റെ അച്ഛൻ രാമചന്ദ്രൻ ( 64 ) അമ്മ ലൈല ( 45 ) എന്നിവർ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് . സംഭവത്തെത്തുടർന്ന് ശൂരനാട് സംഘർഷം നിലനിൽക്കുന്നുണ്ട് .

Thursday, August 18, 2016

സാഹോദര്യത്തിന്റെ കാഹളം മുഴക്കി ഇന്ന് രക്ഷാബന്ധൻ

‘സര്‍വ്വേ പി സുഖിന സന്തു’ എന്നു പ്രാര്‍ത്ഥിച്ച പാരമ്പര്യമുള്ള മഹത്തായ സംസ്‌കാരത്തിന്റെ സവിശേഷമായ ഉത്സവങ്ങളിലൊന്നാണ് രക്ഷാ ബന്ധന്‍. പൗരാണികമായും സമകാലികമായും പ്രാധാന്യമര്‍ഹിക്കുന്ന ഈ ഉത്സവം ഭാരത ജനതയുടെ ഒരുമയുടെ ഉത്സവമായിരുന്നു. സമാജ സംഘടനയായ രാഷ്ട്രീയ സ്വയംസേവക സംഘം സ്വാഭാവികമായും തങ്ങളുടെ പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നായി രക്ഷാബന്ധനേയും തെരഞ്ഞെടുത്തത് അതുകൊണ്ടാണ്. ശ്രാവണ മാസത്തിലെ പൗര്‍ണ്ണമി നാള്‍ ജാതി മത വര്‍ഗ രാഷ്ട്രീയ ഭേദമെന്യേ ഭാരതീയര്‍ ഈ ഉത്സവം ആഘോഷിക്കുന്നു. നാമമാത്രമായി പാകിസ്താനിലും വിപുലമായി നേപ്പാളിലും രക്ഷാബന്ധന് ആഘോഷിക്കാറുണ്ട്.
രക്ഷാബന്ധന്റെ ചരിത്രപരമായ ദൗത്യമെന്തായിരുന്നെന്നും അത് ഇന്നത്തെ ഭാരതീയ സാഹചര്യത്തില്‍ എങ്ങനെ പ്രാവര്‍ത്തികമാക്കാമെന്നും ചിന്തിക്കേണ്ടത് ഇത്തരുണത്തില്‍ ആവശ്യമാണ്.
ഐതിഹ്യങ്ങളിലും ചരിത്രത്തിലും അതിനൊരൊറ്റ മാനമേ ഉണ്ടായിരുന്നുള്ളൂ. അത് സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സുരക്ഷയുടേതുമായിരുന്നു. അതിന്റെ ഏറ്റവും തീഷ്ണമായ, ഐതിഹാസികമായ പ്രയോഗം നടന്നത് സ്വാതന്ത്ര്യ സമര കാലത്താണ്.
ചൈതന്യം നഷ്ടപ്പെട്ടു കൊണ്ടിരുന്ന ഒരു രാഷ്ട്രം ബ്രിട്ടീഷുകാരന്റെ നുകത്തിനു കീഴില് തളര്‍ന്നു മയങ്ങുമ്പോള്‍ ജനതയുടെ ആത്മവീര്യമുയര്‍ത്താന്‍ പവിത്രമായ ഭാരതീയ ആഘോഷങ്ങള്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ പുനരുജ്ജീവിപ്പിച്ചു. അരവിന്ദ ഘോഷും റാഷ് ബിഹാരിയും തിലകനും വീര സവര്‍ക്കറും ഖുദിറാം ബോസുമടക്കം എണ്ണമറ്റ ധീരന്മാര്‍ സിംഹഗര്‍ജ്ജനം മുഴക്കി അടര്‍ക്കളത്തിലേക്ക് എടുത്തു ചാടുകയായിരുന്നു.
വന്ദേമാതര മന്ത്രധ്വനികള്‍ നാടെങ്ങും പ്രതിദ്ധ്വനിച്ചപ്പോള്‍ മുട്ടു വിറച്ച ബ്രിട്ടീഷ് ഭരണകൂടം രാഷ്ട്രത്തിന്റെ ഐക്യത്തെ തകര്‍ക്കാന്‍ വേണ്ടി 1905-ല്‍ ബംഗാള്‍ വിഭജിച്ചു. എന്നാല്‍ സ്വാതന്ത്ര്യ ദാഹികളായ സിംഹങ്ങളെ പിടിച്ചു കെട്ടാന്‍ വിഭജനമെന്ന ഉമ്മാക്കിക്കായില്ല. വയലേലകളിലും തെരുവോരങ്ങളിലും കൂടൂതലുച്ചത്തില്‍ വന്ദേമാതരം മുഴങ്ങി, പണിസ്ഥലങ്ങളും കളിസ്ഥലങ്ങളും അടുക്കളകള്‍ പോലും ഭാരതമാതാവിന്റെ ജയമുദ്‌ഘോഷിച്ചു. മത ജാതി വര്‍ണ്ണ വര്‍ഗ ഭേദമില്ലാതെ ജനങ്ങള്‍ പരസ്പരം രാഖി ബന്ധിച്ച് സാഹോദര്യവും രാഷ്ട്ര സ്‌നേഹവും ഉയര്‍ത്തിപ്പിടിച്ചു. നാടെങ്ങും പ്രതിഷേധങ്ങള്‍ മുഴങ്ങി. ഒടുവില്‍ അധികാരിവര്‍ഗ്ഗങ്ങള്‍ ജനതയുടെ രാഷ്ട്രസ്‌നേഹത്തിനു മുന്നില്‍ മുട്ടുമടക്കി.
ബംഗാള്‍ വിഭജനം പിന്‍വലിക്കപ്പെട്ടു. രക്ഷാബന്ധന്‍ രാഷ്ട്രബോധത്തെ എങ്ങനെ സ്വാധീനിച്ചു എന്നതിന്റെ പ്രകടമായ ഉദാഹരണമാണത്. സത്യാന്വേഷികളായ പുരാതന ഭാരതീയര്‍ തങ്ങളുടെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പടുത്തുയര്‍ത്തിയ മഹദ് ചിന്തകള്‍ ഒരിക്കലും അപ്രായോഗീകമായിരുന്നില്ല എന്നതിന്റെ ദൃഷ്ടാന്തമായിരുന്നു അത്. ജനതയുടെ ഏകോപനത്തിന് അവരുടെ മനസ്സിലുറങ്ങിക്കിടക്കുന്ന പൈതൃകത്തെ തൊട്ടുണര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് മനസ്സിലാക്കിയവര്‍ രക്ഷാബന്ധനത്തെ ജനകീയ ഉത്സവങ്ങളിലൊന്നാക്കി നിലനിര്‍ത്തുകയും ചെയ്തു.
ശാസ്ത്ര സാങ്കേതിക വിദ്യകള്‍ പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് കുതിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ സാഹോദര്യസ്‌നേഹവും അതുണര്‍ത്താനാവശ്യമായ ഉത്സവങ്ങളും കൂടൂതല്‍ പ്രാധാന്യമുള്ളതായി മാറുന്നു.
ലോകം ഒരു പക്ഷിക്കൂടായിക്കണ്ട ഋഷിപാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചക്കാര്‍, ലോകം അവനവന്റെ സങ്കുചിത ചിന്തയിലൊതുക്കുമ്പോള്‍ സ്‌നേഹവും സാഹോദര്യവും പകര്‍ന്നു നല്കുന്ന രക്ഷാബന്ധന്‍ സ്വാര്‍ത്ഥ ചിന്തകളില്‍ നിന്നും പുറത്തുകടക്കാന്‍ സഹായിക്കുന്നു.
ഒപ്പം എല്ലാം രാഷ്ട്രത്തിനായി സമര്‍പ്പിക്കാനുള്ള ചിന്തകള്‍ ഉണര്‍ത്തുകയും ചെയ്യുന്നു. ഉണര്‍ന്നെണീല്‍ക്കുന്ന യുവകേസേരികള്‍ സാഹോദര്യത്തിന്റെ രാഖി ബന്ധിച്ച് സാമ്പത്തികമായും സാമൂഹികമായും സാംസ്‌കാരികമായും സൈനികമായുമുള്ള ഭാരതത്തിന്റെ പരമവൈഭവം കാംക്ഷിച്ച് വര്‍ദ്ധിതവീര്യത്തോ
Article Credits Janamtv.com

Thursday, August 4, 2016

സൗദി പ്രതിസന്ധി: കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ വിജയത്തിലേക്ക്

ന്യൂഡല്‍ഹി: തൊഴില്‍ പ്രശ്‌നം മൂലം സൗദി അറേബ്യയില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ വിജയത്തിലേക്ക്. ഇന്ത്യക്കാരായ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സൗദി രാജാവ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രാജ്യസഭയില്‍ വ്യക്തമാക്കി.
ശമ്പളം ലഭിക്കാതെ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന ക്യാമ്പുകളില്‍ ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ എത്തിക്കാമെന്ന് സൗദി അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് സുഷമ സ്വരാജ് അറിയിച്ചു. ക്യാമ്പുകള്‍ വൃത്തിയാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സൗദി തൊഴില്‍ മന്ത്രിയുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ് ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് എക്‌സിറ്റ് വീസകള്‍ നല്‍കാന്‍ നിര്‍ദേശം നല്‍കിയതായി സൗദി തൊഴില്‍ മന്ത്രി അറിയിച്ചിട്ടുണ്ടെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.
ശമ്പള കുടിശികയുടെ കാര്യത്തിലും തൊഴിലാളികള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് സുഷമ സ്വരാജ് പറഞ്ഞു. കിട്ടാനുളള ശമ്പളത്തെക്കുറിച്ച് തൊഴില്‍ വകുപ്പ് ഓഫീസുകളില്‍ തൊഴിലാളികള്‍ക്ക് രേഖാമൂലം വിവരം നല്‍കാം. നാട്ടിലെത്തിയതിന് ശേഷവും ശമ്പളക്കുടിശിക ലഭ്യമാക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ നീക്കുന്നതെന്നും സുഷമ സ്വരാജ് പറഞ്ഞു. തൊഴിലാളികളെ കൂടുതല്‍ ബുദ്ധിമുട്ടിക്കാത്ത തരത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സൗദി ഭരണകൂടം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും സുഷമ വ്യക്തമാക്കി.
വിഷയത്തില്‍ സഹായം വാഗ്ദാനം ചെയ്ത സൗദി രാജാവിന് സുഷമ സ്വരാജ് നന്ദി അറിയിച്ചു. സര്‍ക്കാര്‍ നടപടിയെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും സ്വാഗതം ചെയ്തു. ഇന്ത്യയിലെ ജനങ്ങളുടെ പേരില്‍ സൗദി ഭരണകൂടത്തിന് നന്ദി പറയുകയാണ് വേണ്ടതെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.
News Credits-Janamtv.com

Wednesday, July 27, 2016

കോടിയേരിയുടെ ആഹ്വാനം പ്രാവർത്തികമാക്കി അണികൾ, പതിനേഴുകാരന് ക്രൂരമർദ്ദനം

അഴീക്കോട്: കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂര്‍ പ്രസംഗത്തിലെ ആഹ്വാനം അണികള്‍ പ്രാവര്‍ത്തികമാക്കിത്തുടങ്ങി. അഴീക്കോട് ചെമ്മരശ്ശേരിപ്പാറയില്‍ ഇന്നലെ രാത്രി പതിനേഴ് വയസ്സുകാരനായ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ ഇരുമ്പുവടികൊണ്ടടിച്ചു പരിക്കേല്‍പിച്ചു. കണ്ണൂരില്‍ വീണ്ടും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് സി.പി.എം.
ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തി ആഘോഷവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ ചെമ്മരശ്ശേരിപ്പാറയിലെ സൗരവിനെയാണ് ഒരു സംഘം സി.പി.എമ്മുകാര്‍ വീട്ടില്‍ നിന്നും വലിച്ചിറക്കി ആക്രമിച്ചത്. ഇരുമ്പ് വടികൊണ്ടും ഇടിക്കട്ടകൊണ്ടുമുള്ള മര്‍ദ്ദനമേറ്റ സൗരവിന് തലയ്ക്കും കൈക്കും പരിക്കേറ്റിട്ടുണ്ട്. ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും മര്‍ദ്ദനമേറ്റ പാടുകളുണ്ട്.
കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പ് സമയത്തും സൗരവിന് നേരെ സി.പി.എം ആക്രമണമുണ്ടായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂര്‍ പ്രസംഗത്തില്‍ ഇങ്ങോട്ട് ആക്രമിക്കുന്നവരെ പ്രതിരോധിക്കാനുള്ള ആഹ്വാനമാണ് നടത്തിയതെന്നാണ് പാര്‍ട്ടിയുടെ വ്യാഖ്യാനമെങ്കിലും ഒരു പ്രകോപനവുമില്ലാതെയാണ് അഴീക്കോട് ആര്‍.എസ്.എസ് പ്രവര്‍ത്തകന് നേരെ ആക്രമണമഴിച്ചുവിട്ടത്.
കോടിയേരിയുടെ അക്രമത്തിന് ആഹ്വാനം ചെയ്തു കൊണ്ടുള്ള പ്രസംഗത്തോടെ കണ്ണൂരിൽ ഒട്ടൊന്നു ശാന്തമായ രാഷ്ട്രീയ അക്രമങ്ങൾ വീണ്ടും ആരംഭിച്ചിരിക്കുകയാണ് സി.പി.എം അക്രമിസംഘം.
News Credits,Janamtv.com