Showing posts with label man Ki Bath Malayalam. Show all posts
Showing posts with label man Ki Bath Malayalam. Show all posts

Sunday, November 27, 2016

ഭരത് – ദക്ഷാ ദമ്പതികള്‍ക്ക് മോദിയുടെ അഭിനന്ദനം

ന്യൂദല്‍ഹി: സൂറത്തിലെ ഭരത് മാരൂവും ദക്ഷാ പര്‍മാറും തങ്ങളുടെ വിവാഹത്തിലൂടെ അഴിമതിക്കെതിരെ, കള്ളപ്പണത്തിനെതിരെ നടക്കുന്ന ഈ യുദ്ധത്തില്‍ അവരുടെ മഹത്തായ പങ്കുവഹിച്ചുവെന്നത് പ്രേരണാദായകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കീ ബാത്തില്‍ ചൂണ്ടിക്കാട്ടി.
നവവധൂവരന്മാരായ ഭരത്തിനും ദക്ഷയ്ക്കും ഞാന്‍ മനംനിറഞ്ഞ് ആശീര്‍വ്വാദമേകുന്നു.”തെരഞ്ഞെടുപ്പു കാലത്ത് ചായ് പേ ചര്‍ച്ച എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. അത് ലോകമെങ്ങുമറിഞ്ഞു. ലോകത്തിലെ പല രാജ്യങ്ങളിലുമുള്ള ആളുകള്‍ ചായ് പേ ചര്‍ച്ച എന്നതു പറയാനും പഠിച്ചു. പക്ഷേ, ചായ് പേ ചര്‍ച്ചയില്‍ കല്യാണവും നടക്കുമെന്ന് എനിക്കറിയില്ലായിരുന്നു. 17 നവംബറിന് സൂറത്തില്‍ ചായ് പേ ചര്‍ച്ചയുമായി ഒരു കല്യാണം നടന്നതായി എനിക്കറിയാന്‍ കഴിഞ്ഞു. ഗുജറാത്തിലെ സൂറത്തില്‍ ഒരു പെണ്‍കുട്ടി അവളുടെ കല്യാണത്തിനെത്തിയവര്‍ക്കെല്ലാം ചായ മാത്രം കൊടുത്തു.
ഘോഷയാത്രയൊന്നും നടത്തിയില്ല, ആഹാര പരിപാടികളൊന്നുമില്ലായിരുന്നു-കാരണം നോട്ടുകള്‍ പിന്‍വലിച്ചതിനാല്‍ പണത്തിന് അല്പം ബുദ്ധിമുട്ടുണ്ടായി. വരന്റെ കൂട്ടരും ഇതിനെ ബഹുമാനത്തോടെ സ്വീകരിച്ചു. വിവാഹാവസരവും ഇതുപോലൊരു മഹത്തായ യജ്ഞത്തിന്റെ ഭാഗമാക്കി, ഒരുപുതിയ അവസരമാക്കി മാറ്റിയതില്‍ വളരെയേറെ അഭിനന്ദനങ്ങള്‍. ഒരു വിഷമസന്ധിയില്‍ ആളുകള്‍ മികച്ച വഴികളാണു കണ്ടെത്തുന്നത്”. മോദി വ്യക്തമാക്കി.
News Credit,Janmabhumi Daily

മന്‍ കി ബാത്ത്- November 27, 2016- ( പൂര്‍ണരൂപം)​

പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബര്‍ 27 ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നമസ്‌കാരം.

കഴിഞ്ഞ മാസത്തില്‍ നാമെല്ലാം ദീപാവലി ആഘോഷിക്കുകയായിരുന്നു. എല്ലാ വര്‍ഷത്തെയും പോലെ ഇപ്രാവശ്യവും ദീപാവലിയുടെ അവസരത്തില്‍ ഒരിക്കല്‍ കൂടി ഞാന്‍ ജവാന്മാര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍, ചൈനയോടു ചേര്‍ന്നുള്ള നമ്മുടെ അതിര്‍ത്തിയില്‍ പോയിരുന്നു. ഐടിബിപി യുടെയും സൈന്യത്തിന്റെയും ജവാന്മാരോടൊപ്പം ഹിമാലയത്തിന്റെ ഉയരങ്ങളില്‍ ദീപാവലി ആഘോഷിച്ചു. എല്ലാ പ്രാവശ്യവും പോകാറുണ്ടെങ്കിലും ഇപ്രാവശ്യത്തെ അനുഭവം ഒന്നു വേറിട്ടതു തന്നെയായിരുന്നു. രാജ്യത്തെ നൂറ്റി ഇരുപത്തിയഞ്ചുകോടി ജനങ്ങള്‍, തികഞ്ഞ പുതുമയോടെ ഈ ദീപാവലി സൈന്യത്തിലെ ജവാന്മാര്‍ക്കായി സമര്‍പ്പിച്ചു. അതിന്റെ പ്രതിഫലനം അവിടെ എല്ലാ ജവാന്മാരുടെയും മുഖത്ത് പ്രകടമായിരുന്നു. വികാരതരളിതരായി കാണപ്പെട്ടതിനൊപ്പം ദേശവാസികള്‍ ശുഭാശംസകളയച്ച് തങ്ങളുടെ സന്തോഷത്തില്‍ സുരക്ഷാ സൈനികരെ പങ്കാളികളാക്കിയത് വളരെ ആശ്ചര്യകരമായ പ്രതികരണമായിരുന്നു. ആളുകള്‍ സന്ദേശമയച്ചുവെന്നു മാത്രമല്ല, മനസ്സുകൊണ്ട് അവരുമായി ചേരുകയായിരുന്നു.
ചിലര്‍ കവിതയെഴുതി, ചിലര്‍ ചിത്രം വരച്ചു, ചിലര്‍ കാര്‍ട്ടൂണ്‍ വരച്ചു, ചിലര്‍ വീഡിയോ ഉണ്ടാക്കി. അതായത് എത്രയെത്രയോ വീടുകള്‍ സൈനിക പോസ്റ്റുപോലെയായി മാറിയിരുന്നു. ഇപ്പോഴും ഈ കത്തുകള്‍ ഞാന്‍ കാണുമ്പോള്‍ എത്ര ഭാവനാസമ്പന്നവും കാഴ്ചപ്പാടുനിറഞ്ഞതുമാണെന്നു കണ്ട് എനിക്ക് ആശ്ചര്യമാണു തോന്നുന്നത്. അതില്‍ നിന്നാണ് ചില ഇനങ്ങള്‍ തെരഞ്ഞെടുത്ത് സമാഹരിച്ച് ഒരു കൈപ്പുസ്തകമാക്കാന്‍ വിചാരമുണ്ടായത്. നിങ്ങളുടെയെല്ലാം സഹകരണം കൊണ്ട് അതിന്റെ പണി നടക്കുന്നു. നിങ്ങളുടെയെല്ലാം പങ്കാളിത്തം കൊണ്ട്, രാജ്യത്തിന്റെ സൈന്യത്തെക്കുറിച്ചു നിങ്ങള്‍ക്കുള്ള സങ്കല്പങ്ങള്‍ക്കും, സുരക്ഷാസൈന്യത്തോട് നിങ്ങള്‍ക്കെല്ലാമുള്ള കാഴ്ചപ്പാടിനും ഇടം കൊടുത്തുകൊണ്ട് പുസ്തകം തയ്യാറാകുന്നു.
ഒരു ജവാന്‍ എനിക്കെഴുതി, പ്രധാനമന്ത്രീജീ, ഞങ്ങള്‍ സൈനികര്‍ക്ക് ഹോളി, ദീപാവലി തുടങ്ങിയ എല്ലാ ആഘോഷങ്ങളും അതിര്‍ത്തിയിലാണു നടക്കുക. എല്ലാ നിമിഷങ്ങളിലും നാടിന്റെ സുരക്ഷയെന്ന ചിന്തയില്‍ മുഴുകിയാണു കഴിയുക. എന്നാലും ആഘോഷാവസരങ്ങളില്‍ വീടിനെക്കുറിച്ചോര്‍മ്മ വരും. എങ്കിലും സത്യം പറഞ്ഞാല്‍ ഇപ്രാവശ്യം അതുണ്ടായില്ല. ആഘോഷമാണ്, വീട്ടിലല്ലല്ലോ എന്ന ചിന്ത ഉണ്ടായതേയില്ല. ഞങ്ങളും നൂറ്റിയിരുപത്തിയഞ്ചുകോടി ഭാരതീയര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നുവെന്ന അനുഭൂതിയായിരുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നമ്മുടെ സുരക്ഷാ സൈനികര്‍ക്കിടയില്‍ ജവാന്മാര്‍ക്കിടയില്‍ ഈ ദീപാവലിക്ക്, ഈ പരിതഃസ്ഥിതിയിലുണ്ടായ അനുഭൂതി ഇതുപോലുള്ള വിശേഷാവസരങ്ങളില്‍ മാത്രമുണ്ടാകേണ്ടതാണോ? നാം ഒരു സമൂഹമെന്ന നിലയില്‍, രാഷ്ട്രമെന്ന നിലയില്‍, നമുക്കൊരു സ്വഭാവമുണ്ടാക്കണം, ഒരു ശീലമാക്കണം എന്നാണ് എനിക്ക് അഭ്യര്‍ഥിക്കാനുള്ളത്. എന്താഘോഷമാണെങ്കിലും, ഉത്സവമാണെങ്കിലും, സന്തോഷാവസരമാണെങ്കിലും നമ്മുടെ രാജ്യത്തെ സൈനികരെ നാം ഏതെങ്കിലുമൊക്കെ രീതിയില്‍ തീര്‍ച്ചയായും ഓര്‍മ്മിക്കണം. രാഷ്ട്രം മുഴുവന്‍ സൈനികര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍, സൈന്യത്തിന്റെ ശക്തി 125 കോടി മടങ്ങ് വര്‍ധിക്കുന്നു.
കുറച്ചു ദിവസം മുമ്പ് ജമ്മു-കശ്മീരിലെ ഗ്രാമങ്ങളിലെ പ്രധാനികളെല്ലാം കൂടി കാണാന്‍ വന്നു. അവര്‍ ജമ്മു-കശ്മീര്‍ പഞ്ചായത് കോണ്‍ഫറന്‍സിന്റെ ആളുകളായിരുന്നു. കശ്മീര്‍ താഴ്‌വരയിലെ ഓരോരോ ഗ്രാമങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഏകദേശം 40-50 പേരുണ്ടായിരുന്നു. അവരുമായി കുറച്ചധികം സമയം സംസാരിക്കാന്‍ എനിക്കവസരം കിട്ടി. അവര്‍ അവരുടെ ഗ്രാമവികസനവുമായി ബന്ധപ്പെട്ട ചില ആവശ്യങ്ങളുമായിട്ടാണെത്തിയത്. എന്നാല്‍ സംസാരം പുരോഗമിച്ചപ്പോള്‍ താഴ്‌വരയിലെ സ്ഥിതിഗതികള്‍, നിയമ വ്യവസ്ഥ, കുട്ടികളുടെ ഭാവി തുടങ്ങിയ കാര്യങ്ങളെല്ലാം കടന്നുവന്നത് തികച്ചും സ്വാഭാവികമായിരുന്നു. വളരെ സ്‌നേഹമായി, തുറന്ന മനസ്സോടെ ആ ഗ്രാമപ്രധാനികള്‍ സംസാരിച്ചു.എല്ലാ കാര്യങ്ങളും എന്റെ ഹൃദയത്തെ സ്പര്‍ശിക്കുന്നവയായിരുന്നു.
സംസാരത്തിനിടയില്‍ കശ്മീരില്‍ കത്തിച്ചുകളഞ്ഞ സ്‌കൂളുകളുടെ കാര്യവും കടന്നുവന്നു. നമുക്കെല്ലാവര്‍ക്കുമുണ്ടാകുന്നതുപോലെയുള്ള വേദന ആ ഗ്രാമപ്രധാനികള്‍ക്കുമുണ്ടായിരുന്നു. അവരും പറഞ്ഞത് സ്‌കൂളല്ല കുട്ടികളുടെ ഭാവിയാണ് എരിച്ചുകളഞ്ഞതെന്നാണ്. നിങ്ങള്‍ പോയി ആ കുട്ടികളുടെ ഭാവിയെക്കുറിച്ചു ശ്രദ്ധിക്കൂ എന്നു ഞാനവരോട് അഭ്യര്‍ഥിച്ചു. കശ്മീര്‍ താഴ്‌വരയില്‍ നിന്നു വന്ന ആ ഗ്രാമപ്രധാനികളെല്ലാം തന്നെ എനിക്കു നല്‍കിയ വാക്ക്, പൂര്‍ണ്ണമായും പാലിച്ചുവെന്നതില്‍ എനിക്കു വളരെ സന്തോഷമുണ്ട്. അവര്‍ ഗ്രാമത്തില്‍ പോയി ദൂരെദൂരെയുള്ള ആള്‍ക്കാരെപ്പോലും ജാഗരൂകരാക്കി. അല്പദിവസങ്ങള്‍ക്കുമുമ്പ് ബോര്‍ഡ് പരീക്ഷ നടന്നപ്പോള്‍ കശ്മീരിലെ കുട്ടികള്‍ ഏകദേശം 95 ശതമാനം പേര്‍ പരീക്ഷയില്‍ പങ്കെടുത്തു. ബോര്‍ഡ് പരീക്ഷയില്‍ ഇത്രയധികം കുട്ടികള്‍ പങ്കെടുത്തത്, ജമ്മു കശ്മീരിലെ നമ്മുടെ കുട്ടികള്‍ ഉജ്ജ്വലമായ ഭാവിക്കുവേണ്ടി, വിദ്യാഭ്യാസത്തിലൂടെ, വികസനത്തിന്റെ പുതിയ ഉയരങ്ങള്‍ താണ്ടാന്‍ ദൃഢനിശ്ചയം ചെയ്തവരാണെന്നാണ് സൂചിപ്പിക്കുന്നത്. അവരുടെ ഈ ഉത്സാഹത്തിന് അവരെ ഞാന്‍ അഭിനന്ദിക്കുന്നു. അതോടൊപ്പം അവരുടെ മാതാപിതാക്കളെയും ബന്ധുക്കളെയും അവരുടെ അദ്ധ്യാപകരെയും എല്ലാ ഗ്രാമപ്രധാനികളെയും ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു.
പ്രിയപ്പെട്ട സഹോദരി സഹോദരന്മാരേ, ഇപ്രാവശ്യം ഞാന്‍ മന്‍ കീ ബാതിനായി നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചപ്പോള്‍ വളരെയേറെ നിര്‍ദ്ദേശങ്ങള്‍ വന്നു. 500, 1000 നോട്ടുകളെക്കുറിച്ച് വിശദമായി പറയണമെന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം. നവംബര്‍ 8ന് രാത്രി 8 മണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചപ്പോള്‍ രാജ്യത്ത് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ മഹത്തായ ഒരു നീക്കം ആരംഭിക്കയാണെന്നു പറയുകയുണ്ടായി. ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുത്ത് നിങ്ങളുടെ മുന്നില്‍ വച്ചപ്പോള്‍ത്തന്നെ ഈ തീരുമാനം ഒരു സാധാരണ തീരുമാനമല്ലെന്നും ബുദ്ധിമുട്ടുകള്‍ നിറഞ്ഞതാണെന്നും പറയുകയുണ്ടായി. എത്രത്തോളം പ്രധാനപ്പെട്ട കാര്യമാണോ അത്രതന്നെ പ്രാധാന്യത്തോടെ അതു നടപ്പാക്കുകയും വേണം. നമ്മുടെ സാധാരണ ജീവിതത്തില്‍ത്തന്നെ പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്ന് എനിക്കു തോന്നിയിരുന്നു. ഈ തീരുമാനത്തിന്റെ സ്വാധീനത്തില്‍ നിന്നു പുറത്തുവരാന്‍ 50 ദിവസം വേണ്ടിവരുമെന്നും അത്രയ്ക്കു വലിയ തീരുമാനമാണെന്നും ഞാന്‍ പറഞ്ഞിരുന്നു. ഈ 50 ദിവസത്തിനുശേഷമേ സാധാരണ നിലയിലേക്കു മടങ്ങാനാകൂ എന്നും പറഞ്ഞു. 70 വര്‍ഷങ്ങളായി ഏതൊരു രോഗത്തെയാണോ നാം അനുഭവിച്ചു പോരുന്നത്, ആ രോഗത്തില്‍ നിന്നു രക്ഷപ്പെടാനുള്ള നീക്കം ലളിതമാവില്ല. നിങ്ങളുടെ ബുദ്ധിമുട്ടുകള്‍ എനിക്കു നന്നായി മനസ്സിലാകും. എന്നാല്‍ നിങ്ങളെ വഴി തെറ്റിക്കാന്‍ വളരെയേറെ ശ്രമങ്ങള്‍ നടക്കുമ്പോള്‍, ചിലപ്പോഴൊക്കെ മനസ്സിനെ പിടിച്ചുകുലുക്കുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍ പെടുമ്പോഴും, നിങ്ങളുടെ പിന്തുണയും സഹകരണവും കാണുമ്പോള്‍ നിങ്ങള്‍ സത്യത്തെ ശരിയായി മനസ്സിലാക്കിയിരിക്കുന്നെന്നും, രാജ്യ നന്മ• ലാക്കാക്കിയുള്ള ഈ സംരഭത്തെ നിങ്ങള്‍ ശരിയായി സ്വീകരിച്ചിരിക്കുന്നുവെന്നും മനസ്സിലാകുന്നു.
500 ന്റെയും 1000ന്റെയും നോട്ടുകള്‍, ഇത്രയും വലിയ രാജ്യം, ഇത്രയുമധികം കറന്‍സികള്‍, കോടിക്കണക്കായ നോട്ടുകളും ഈ തീരുമാനവും – ലോകമാകെ ശ്രദ്ധയോടെ കാണുകയാണ്. എല്ലാ സാമ്പത്തിക വിദഗ്ധരും ഇതിനെ വിശകലനം ചെയ്യുകയാണ്, വിലയിരുത്തുകയാണ്. ഭാരതത്തിലെ നൂറ്റി ഇരുപത്തിയഞ്ചുകോടി ജനങ്ങള്‍ ബുദ്ധിമുട്ടുകള്‍ സഹിച്ച് വിജയം നേടുമോ എന്നു നോക്കുകയാണ്. ലോകത്തിന്റെ മുന്നില്‍ ഒരു ചോദ്യചിഹ്നമുണ്ടാകാം. ഭാരതത്തിലെ നൂറ്റി ഇരുപത്തിയഞ്ചുകോടി ജനങ്ങളോട് തികഞ്ഞ ആദരവാണ്. ഈ തീരുമാനം വിജയിപ്പിക്കുമെന്ന് തികഞ്ഞ വിശ്വാസമുണ്ട്. നമ്മുടെ രാജ്യം സ്വര്‍ണ്ണം പോലെ മാറ്റു തെളിയിക്കും. അതിനുത്തരവാദി ഇവിടത്തെ പൗരന്മാരാണ്, നിങ്ങളോരോരുത്തരുമാണ്, വിജയത്തിലേക്കുള്ള ഈ വഴിതെളിക്കാനായതുപോലും നിങ്ങള്‍ കാരണമാണ്.
രാജ്യമെങ്ങും, കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും, പ്രാദേശിക തദ്ദേശഭരണ സ്ഥാപനങ്ങളുടെ എല്ലാ ഘടകങ്ങളും, ഒരു ലക്ഷത്തി മുപ്പതിനായിരം ബാങ്ക് ശാഖകളും, ലക്ഷക്കണക്കിനു ബാങ്കുദ്യോഗസ്ഥരും, ഒന്നരലക്ഷത്തിലധികം പോസ്റ്റോഫീസുകളും, ഒരു ലക്ഷത്തിലധികം ബാങ്ക് മിത്രങ്ങളും രാപ്പകല്‍ ഈ കാര്യത്തിലേര്‍പ്പെട്ടിരിക്കയാണ്. തികഞ്ഞ സമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കയാണ്. പല തരത്തിലുള്ള മാനസിക സംഘര്‍ഷങ്ങള്‍ക്കിടയില്‍, ഇവരെല്ലാം വളരെ ശാന്തചിത്തരായി ഇതിനെ ഒരു ദേശസേവനയജ്ഞമായി കണക്കാക്കി, ഒരു മഹത്തായ മാറ്റത്തിനുള്ള ശ്രമമായി കണക്കാക്കി പ്രവര്‍ത്തനനിരതരാണ്. രാവിലെ ആരംഭിച്ച്, രാത്രി എപ്പോള്‍ പൂര്‍ത്തിയാകുന്നെന്നറിയുക പോലും ചെയ്യാതെ ജോലി ചെയ്യുകയാണ്. അതുകൊണ്ടു തന്നെ ഭാരതം ഈശ്രമത്തില്‍ വിജയിക്കുമെന്ന് വ്യക്തമായി കാണാനാകുന്നുണ്ട്. ഇത്രയും ബുദ്ധിമുട്ടിനെല്ലാമിടയിലും ബാങ്കിലെയും പോസ്റ്റാഫീസിലെയും ഉദ്യോഗസ്ഥരെല്ലാം ജോലി ചെയ്യുന്നു. മനുഷ്യത്വത്തിന്റെ കാര്യം വന്നാല്‍ അവര്‍ രണ്ടടി മുന്നിലാണെന്നാണു കാണുന്നത്. ഖംഡ്വാ യില്‍ ഒരു വയോധികന് അപകടം സംഭവിച്ചു; പെട്ടെന്ന് പണത്തിന്റെ അത്യാവശ്യം വന്നു; അവിടത്തെ ബാങ്കിലെ ഒരു ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ അദ്ദേഹം സ്വയം ആ വയോധികന്റെ വീട്ടില്‍ ചെന്ന് ചികിത്സയുടെ ആവശ്യത്തിന് പണം എത്തിച്ചുകൊടുത്തുവെന്ന് അറിഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നി. ഇതുപോലുള്ള അസംഖ്യം കഥകള്‍ ദിവസേന ടിവിയിലും മാധ്യമങ്ങളിലും പത്രങ്ങളിലും നിന്നും പലരോടും സംസാരിക്കുന്നതിലൂടെയും അറിയാനാകുന്നു. ഈ മഹത്തായ യജ്ഞത്തില്‍ പരിശ്രമിക്കുന്ന, പുരുഷാര്‍ഥം അര്‍പ്പിക്കുന്ന ഈ സുഹൃത്തുക്കളോടെല്ലാം ഞാന്‍ ഹൃദയപൂര്‍വ്വം നന്ദി വ്യക്തമാക്കുന്നു.
വെല്ലുവിളിയെ നേരിട്ടു മുന്നേറുമ്പോഴാണ് ശക്തി തിരിച്ചറിയാനാകുന്നത്. പ്രധാനമന്ത്രി ജന്‍ ധന്‍ യോജനയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ബാങ്കുദ്യോഗസ്ഥര്‍ അതെങ്ങനെ സ്വന്തം ഉത്തരവാദിത്വമായി ഏറ്റെടുത്തുവെന്നും 70 വര്‍ഷങ്ങളില്‍ നടക്കാഞ്ഞ കാര്യം ചെയ്തുകാണിച്ചുവെന്നതും എനിക്ക് നന്നായി ഓര്‍മ്മയുണ്ട്. അവരുടെ മിടുക്ക് പ്രകടമായി. ഇപ്പോള്‍ ഒരിക്കല്‍കൂടി, ഒരു വെല്ലുവിളി അവരേറ്റെടുത്തിരിക്കയാണ്. നൂറ്റിയിരുപത്തിയഞ്ചു കോടി ഭാരതവാസികളുടെ ദൃഢനിശ്ചയം, എല്ലാവരുടെയും ഒന്നുചേര്‍ന്നുള്ള മനസ്സര്‍പ്പിച്ചുള്ള പ്രയത്‌നം, ഈ രാഷ്ട്രത്തെ ഒരു പുതിയ ശക്തിയാക്കി മുന്നോട്ട് നയിക്കുമെന്ന് എനിക്ക് തികഞ്ഞ വിശ്വാസമുണ്ട്.
ഇന്നും ചില ആളുകളുടെ ദുഃസ്വഭാവം വിട്ടുപോകാത്ത വിധം വ്യാപിച്ചിരിക്കുന്നു. ഇപ്പോഴും ചില ആളുകള്‍ക്കു തോന്നുന്നത് അഴിമതിയുടെ പണം, ഈ കള്ളപ്പണം, ഈ കണക്കില്‍പെടാത്ത പണം, ഈ ബിനാമി പണം എന്തെങ്കിലുമൊക്കെ വഴികണ്ടെത്തി വീണ്ടും സാമ്പത്തികമേഖലയില്‍ കൊണ്ടുവരാമെന്നാണ്. അവര്‍ തങ്ങളുടെ പണം കാക്കാനുള്ള ശ്രമത്തില്‍ നിയമവിരുദ്ധമായ മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുന്നു. ഇതിലും അവര്‍ ദരിദ്രരെ ഉപയോഗിക്കാനുള്ള മാര്‍ഗ്ഗമാണ് തെരഞ്ഞെടുക്കുന്നതെന്നതാണ് ഏറ്റവും ദുഃഖകരമായ കാര്യം. ദരിദ്രരെ വഴിതെറ്റിച്ച്, പ്രലോഭിപ്പിച്ച് അവരുടെ അക്കൗണ്ടില്‍പണം നിക്ഷേപിച്ച്, അതല്ലെങ്കില്‍ അവരെക്കൊണ്ട് മറ്റെന്തെങ്കിലും ചെയ്യിച്ച് കള്ളപ്പണത്തെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തുകയാണ്. ഇന്നെനിക്ക് അവരോടു പറയാനുള്ളതിതാണ് – തിരുത്തുകയോ, തിരുത്താതിരിക്കുകയോ ചെയ്യുന്നത് നിങ്ങളുടെ ഇഷ്ടം, നിയമം പാലിക്കുയോ പാലിക്കാതിരിക്കുകയോ ചെയ്യുന്നത് നിങ്ങളുടെ ഇഷ്ടം – എന്തു ചെയ്യണമെന്ന് നിയമം നോക്കിക്കോളും. പക്ഷേ, ദയവായി ദരിദ്രരുടെ ജീവിതവുമായി കളിക്കാതിരിക്കൂ. രേഖകളില്‍ ദരിദ്രന്റെ പേരു വരുകയും പിന്നീട് അന്വേഷണം വരുമ്പോള്‍ എന്റെ പ്രിയപ്പെട്ടവര്‍ നിങ്ങളുടെ പാപം കാരണം ബുദ്ധിമുട്ടിലാവുകയും ചെയ്യുന്ന പ്രവര്‍ത്തിയൊന്നും ചെയ്യരുത്. നടപ്പിലാക്കുന്ന ബിനാമി സമ്പത്തിന്റെ കാര്യത്തിലുള്ള നിയമം വളരെ ബുദ്ധിമുട്ടിക്കുന്നതാകും. ദേശവാസികളെ ബുദ്ധിമുട്ടിക്കണമെന്ന് സര്‍ക്കാരിന് ആഗ്രഹമില്ല.
മദ്ധ്യപ്രദേശില്‍ നിന്ന് ശ്രീ ആശിഷ് 500, 1000 രൂപകള്‍ക്കെതിരെ ആരംഭിച്ചിരിക്കുന്ന യുദ്ധത്തിനെ ടെലിഫോണ്‍ ചെയ്ത് പ്രശംസിക്കയുണ്ടായി. അദ്ദേഹം പറഞ്ഞു – സര്‍ നമസ്‌തേ, എന്റെ പേര് ആശിഷ് പാരേ എന്നാണ്. മധ്യപ്രദേശ്, ഹര്‍ദാ ജില്ലയിലെ തിരാലി താലൂക്കിലെ തിരാലി ഗ്രാമത്തില്‍ നിന്നാണ്. അങ്ങ് അഞ്ഞൂറ് ആയിരം രൂപാ നോട്ടുകള്‍ നിരോധിച്ചത് വളരെ അഭിനന്ദനാര്‍ഹമായ കാര്യമാണ്. ആളുകള്‍ക്ക് അസൗകര്യങ്ങളുണ്ടെങ്കിലും രാഷ്ട്രത്തിന്റെ ഉന്നതിക്കായുള്ള ഈ കടുത്ത ചുവടുവയ്പ്പിനെ സ്വാഗതം ചെയ്തതുമായി ബന്ധപ്പെട്ട ഉദാഹരണങ്ങള്‍ മന്‍ കീ ബാതില്‍ പറയണം. അതിലൂടെ ആളുകള്‍ക്ക് ഉത്സാഹമുണ്ടാകും, രാഷ്ട്രനിര്‍മ്മാണത്തിന് നോട്ടില്ലാത്ത (കാഷ്‌ലെസ്) സമ്പദ്‌വ്യവസ്ഥ വളരെ അത്യാവശ്യമാണ്. ഇക്കാര്യത്തില്‍ ഞാന്‍ രാജ്യത്തിനൊപ്പമാണ്. അങ്ങ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച നടപടിയില്‍ വളരെ സന്തോഷമുണ്ട്.
ഇതുപോലെ ഒരു ഫോണ്‍ കര്‍ണ്ണാടകയിലെ ശ്രീ.യേലപ്പാ വേലാങ്കറില്‍ നിന്നു കിട്ടുകയുണ്ടായി –
മോദീജീ, നമസ്‌തേ, ഞാന്‍ കര്‍ണ്ണാടകയിലെ കോപ്പല്‍ ജില്ലയിലെ കോപ്പല്‍ ഗ്രാമത്തില്‍ നിന്നേ യേലപ്പാ വേലാങ്കറാണു സംസാരിക്കുന്നത്. അങ്ങയ്ക്ക് മനസ്സുകൊണ്ട് നന്ദിയേകാനാഗ്രഹിക്കുന്നു. കാരണം, അങ്ങ് അച്ഛേ ദിന്‍ ആയേംഗേ എന്നു പറഞ്ഞപ്പോള്‍ ഇങ്ങനെയൊരു വലിയ ചുവടുവയ്പ്പു നടത്തുമെന്ന് ആരും വിചാരിച്ചില്ല. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച് കള്ളപ്പണക്കാരെയും അഴിമതിക്കാരെയും നല്ല പാഠം പഠിപ്പിച്ചു. എല്ലാ ഭാരതപൗരനും ഇതിലും നല്ല ദിനം വരാനില്ല. ഇക്കാര്യത്തില്‍ അങ്ങയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി വ്യക്തമാക്കുന്നു.
ചില കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ, ആളുകളിലൂടെ, സര്‍ക്കാരുമായി ബന്ധപ്പെട്ട വഴികളിലൂടെ അറിയാനാകുമ്പോള്‍ ജോലി ചെയ്യാനുള്ള ഉത്സാഹം വര്‍ധിക്കുന്നു. വളരെ സന്തോഷമുണ്ടാകുന്നു, എന്റെ രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് അദ്ഭുതകരമായ കഴിവുണ്ടെന്നു കണ്ട് വളരെ സന്തോഷം തോന്നുന്നു. മഹാരാഷ്ട്രയിലെ അകോലയില്‍ നാഷണല്‍ ഹൈവേ 6 ല്‍ ഒരു റസ്റ്റോറന്റുണ്ട്, അവിടെ ഒരു വലിയ ബോര്‍ഡുവച്ചിരിക്കുന്നു. ‘നിങ്ങളുടെ കൈയില്‍ പഴയ നോട്ടുണ്ടായിരിക്കെ നിങ്ങള്‍ ആഹാരം കഴിക്കാനാഗ്രഹിക്കുന്നെങ്കില്‍, നിങ്ങള്‍ പണത്തെക്കുറിച്ച് വേവലാതിപ്പെടാതിരിക്കൂ, വിശന്നു പോകാതെ ഇവിടെ നിന്നു ഭക്ഷണം കഴിച്ചിട്ടുതന്നെ പോകൂ. പിന്നീടെപ്പോഴെങ്കിലും ഈ വഴിയിലൂടെ പോകാനവസരമുണ്ടായാല്‍ തീര്‍ച്ചയായും പണം തന്നിട്ടു പോകണം.’ ആളുകള്‍ ഇവിടെ പോവുന്നു; ഭക്ഷണം കഴിച്ചിട്ടു പോകുന്നു. 2-4 നാളിനു ശേഷം അതുവഴി പോകുമ്പോള്‍ പണം കൊടുത്തിട്ടു പോകുകയും ചെയ്യുന്നു. ഇതാണ് എന്റെ നാടിന്റെ ശക്തി, സേവന മനോഭാവവുമുണ്ട്, ത്യാഗമനോഭാവവുമുണ്ട്, വിശ്വാസവുമുണ്ട്.
തെരഞ്ഞെടുപ്പു കാലത്ത് ചായ് പേ ചര്‍ച്ച എന്നൊരു പരിപാടി നടത്തി. അത് ലോകമെങ്ങുമറിഞ്ഞു. ലോകത്തിലെ പല രാജ്യങ്ങളിലുമുള്ള ആളുകള്‍ ചായ് പേ ചര്‍ച്ച എന്നതു പറയാനും പഠിച്ചു. പക്ഷേ, ചായ് പേ ചര്‍ച്ചയില്‍ കല്യാണവും നടക്കുമെന്ന് എനിക്കറിയില്ലായിരുന്നു. 17 നവംബറിന് സൂറത്തില്‍ ചായ് പേ ചര്‍ച്ചയുമായി ഒരു കല്യാണം നടന്നതായി എനിക്കറിയാന്‍ കഴിഞ്ഞു. ഗുജറാത്തിലെ സൂറത്തില്‍ ഒരു പെണ്‍കുട്ടി അവളുടെ കല്യാണത്തിനെത്തിയവര്‍ക്കെല്ലാം ചായ മാത്രം കൊടുത്തു. ഘോഷയാത്രയൊന്നും നടത്തിയില്ല, ആഹാരപരിപാടികളൊന്നുമില്ലായിരുന്നു-കാരണം നോട്ടുകള്‍ പിന്‍വലിച്ചതിനാല്‍ പണത്തിന് അല്പം ബുദ്ധിമുട്ടുണ്ടായി. വരന്റെ കൂട്ടരും ഇതിനെ ബഹുമാനത്തോടെ സ്വീകരിച്ചു. സൂറത്തിലെ ഭരത് മാരൂവും ദക്ഷാ പര്‍മാറും തങ്ങളുടെ വിവാഹത്തിലൂടെ അഴിമതിക്കെതിരെ, കള്ളപ്പണത്തിനെതിരെ നടക്കുന്ന ഈ യുദ്ധത്തില്‍ അവരുടെ മഹത്തായ പങ്കുവഹിച്ചുവെന്നതുതന്നെ പ്രേരണാദായകമാണ്. നവവധൂവരന്മാരായ ഭരത്തിനും ദക്ഷയ്ക്കും ഞാന്‍ മനംനിറഞ്ഞ് ആശീര്‍വ്വാദമേകുന്നു. വിവാഹാവസരവും ഇതുപോലൊരു മഹായജ്ഞത്തിന്റെ ഭാഗമാക്കി, ഒരുപുതിയ അവസരമാക്കി മാറ്റിയതില്‍ വളരെയേറെ അഭിനന്ദനങ്ങള്‍. ഒരു വിഷമസന്ധിയില്‍ ആളുകള്‍ മികച്ച വഴികളാണു കണ്ടെത്തുന്നത്.
ഞാന്‍ ഒരു ദിവസം രാത്രി വളരെ വൈകിയെത്തി ടിവി ന്യൂസ് കാണുകയായിരുന്നു. അസമില്‍ ധകിയാജുലി എന്നൊരു ചെറിയ ഗ്രാമമുണ്ട്. തേയിലത്തോട്ടത്തിലെ ജോലിക്കാരാണ് അവിടെയുള്ളത്. അവര്‍ക്ക് ആഴ്ചക്കണക്കിനാണ് പണം കിട്ടുക. 2000 ന്റെ നോട്ടു കിട്ടിയപ്പോള്‍ അവരെന്തു ചെയ്തു? അടുത്തും അയല്‍പക്കത്തുമുള്ള നാലു സ്ത്രീകള്‍ ഒത്തുകൂടി. നാലുപേരും ഒരുമിച്ചു പോയി സാധനങ്ങള്‍ വാങ്ങി, 2000 രൂപയുടെ നോട്ടു കൊടുത്തു. അവര്‍ക്ക് ചെറിയ നോട്ടുകളുടെ ആവശ്യം വന്നില്ല. കാരണം നാലുപേരും ചേര്‍ന്നാണ് സാധനങ്ങള്‍ വാങ്ങിയത്. അടുത്തയാഴ്ച കാണുമ്പോള്‍ അതിന്റെ കണക്കു നോക്കാമെന്നു തീരുമാനിച്ചു. ആളുകള്‍ തങ്ങളുടേതായ വഴികള്‍ കണ്ടെത്തുകയാണ്. ഈ മാറ്റം കണ്ടില്ലേ. അസമിലെ തേയിലത്തോട്ടങ്ങളിലെ ആളുകള്‍ അവിടെ എടിഎം വേണമെന്നാവശ്യപ്പെടുന്നുവെന്ന സന്ദേശമെത്തി. ഗ്രാമജീവിതത്തിലും എങ്ങനെയാണു മാറ്റം വരുന്നതെന്നു കണ്ടില്ലേ. ഈ നീക്കത്തില്‍ ചില ആളുകള്‍ക്ക് ഉടനടി നേട്ടമുണ്ടായി.
രാജ്യത്തിന് വരും നാളുകളിലാണ് നേട്ടമുണ്ടാകാന്‍ പോകുന്നത്; പക്ഷേ, ചിലര്‍ക്ക് ഉടന്‍ നേട്ടമുണ്ടായി. ചില കണക്കുകള്‍ ചോദിച്ചു, എന്തായി എന്നു തിരക്കിയപ്പോള്‍ ചെറിയ ചെറിയ നഗരങ്ങളിലെ ചില വിവരങ്ങള്‍ കിട്ടി. ഏകദേശം 40-50 നഗരങ്ങളില്‍ നിന്നു കിട്ടിയ വിവരമിതാണ് – നോട്ടുകള്‍ പിന്‍വലിച്ചതുകാരണം അവരുടെ കൈയില്‍ അവശേഷിച്ച രൂപയെല്ലാം പുറത്തെടുക്കേണ്ടി വന്നു. പലരും വെള്ളക്കരവും വൈദ്യുതിയുടെ ചാര്‍ജ്ജുമൊക്കെ അടയ്ക്കാനുണ്ടായിരുന്നു. പാവങ്ങളുടെ ശീലം രണ്ടു നാള്‍ മുന്നേകൂട്ടി അവരടയ്ക്കാനുള്ള തുകയെല്ലാം അടച്ചു തീര്‍ക്കുന്നതാണ്. ബന്ധങ്ങളുള്ള വലിയ ആളുകള്‍, തങ്ങളോട് ആരും ചോദിക്കാന്‍ വരില്ലെന്നു കരുതുന്നവര്‍, അവരാണ് കൃത്യമായി പണമടയ്ക്കാത്തത്. അവരുടെ കുടിശ്ശിക വളരെ ബാക്കിയുണ്ടാകും. എല്ലാ മുനിസിപ്പാലിറ്റികളും 50 ശതമാനം കരം വന്നെങ്കിലായി. എന്നാല്‍ ഇപ്രാവശ്യം എട്ടാം തീയതിയിലെ ഈ തീരുമാനം കാരണം എല്ലാവരും തങ്ങളുടെ പഴയ നോട്ടുകളെല്ലാം അടച്ചുതീര്‍ക്കാന്‍ ഓടിയെത്തി. 47 നഗരങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഈ സമയം മൂവായിരം മൂവായിരത്തഞ്ഞൂറു കോടി കരമടയ്ക്കപ്പെട്ടിരുന്നു. നിങ്ങള്‍ക്കിതു കേട്ടാല്‍ ആശ്ചര്യവും സന്തോഷവും തോന്നും, ഈയാഴ്ച പതിമൂവായിരം കോടിയാണ് കരമായി പിരിഞ്ഞു കിട്ടിയത്. മൂവായിരം-മൂവായിരത്തഞ്ഞൂറുകോടിയെവിടെ, പതിമൂവായിരം കോടിയെവിടെ. അതും നേരിട്ടു ചെന്ന് അടച്ചത്. ആ മുനിസിപ്പാലിറ്റികളില്‍ നാലിരട്ടി പണമെത്തിയതുകൊണ്ട്, സ്വാഭാവികമായും ദരിദ്രരുടെ ചേരികളില്‍ കുണ്ടും കുഴിയുമെല്ലാം അടയ്ക്കപ്പെടും. വെള്ളത്തിനുള്ള ഏര്‍പ്പാടുണ്ടാകും, അംഗനവാടിയ്ക്കുള്ള ഏര്‍പ്പാടുണ്ടാകും. ഇതിന്റെ നേരിട്ടുള്ള പ്രഭാവം കാണാനാകുന്ന ഇതുപോലുള്ള അനേകം ഉദാഹരണങ്ങള്‍ ഉണ്ടാകും.
സഹോദരീ സഹോദരന്മാരേ, നമ്മുടെ ഗ്രാമങ്ങള്‍, നമ്മുടെ കര്‍ഷകര്‍ ഈ രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥിതിയുടെ ബലമുള്ള അച്ചുതണ്ടാണ്. ഒരു വശത്ത് സാമ്പത്തിക വ്യവസ്ഥിതിയിലെ ഈ പുതിയ മാറ്റം കാരണം, ബുദ്ധിമുട്ടുകള്‍ക്കിടയില്‍, എല്ലാ പൗരന്മാരും അതിനോടു പൊരുത്തപ്പെടുകയാണ്. എന്നാല്‍ ഇന്നു ഞാന്‍ ഈ നാട്ടിലെ കര്‍ഷകരെ വിശേഷാല്‍ അഭിനന്ദിക്കാനാഗ്രഹിക്കുന്നു. ഞാന്‍ കൃഷി വിതയ്ക്കലിന്റെ കണക്കെടുക്കുകയായിരുന്നു. ഗോതമ്പാണെങ്കിലും, പയറുവര്‍ഗ്ഗങ്ങളാണെങ്കിലും എണ്ണക്കുരുക്കളാണെങ്കിലും നവംബര്‍ 20-ാം തീയതി വരെയുള്ള കണക്കു പ്രകാരം വിത്തിറക്കുന്നതില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വളരെയധികം വര്‍ധനവുണ്ടായിട്ടുണ്ട്. ബുദ്ധിമുട്ടുകള്‍ക്കിടയിലും, കര്‍ഷകര്‍ വഴി കണ്ടെത്തുന്നുണ്ട്. സര്‍ക്കാര്‍ പല തീരുമാനങ്ങളുമെടുത്തിട്ടുണ്ട്. അതില്‍ കര്‍ഷകര്‍ക്കും ഗ്രാമങ്ങള്‍ക്കും മുന്‍ഗണന കൊടുത്തിട്ടുണ്ട്. എന്നാലും ബുദ്ധിമുട്ടുകളുണ്ട്; നമ്മുടെ എല്ലാ ബുദ്ധിമുട്ടികളും, സ്വാഭാവികമായ ബുദ്ധിമുട്ടുകളാണെങ്കിലും സഹിച്ചുകൊണ്ടുതന്നെ ഉറച്ചു നിലകൊണ്ടിട്ടുണ്ട്, ഇപ്പോഴും അവര്‍ ഉറച്ചു നില്‍ക്കുകയാണ്.
നമ്മുടെ രാജ്യത്തെ ചെറുകിട കച്ചവടക്കാര്‍ തൊഴില്‍ കൊടുക്കുകയും ചെയ്യുന്നുണ്ട്, സാമ്പത്തിക കൊടുക്കല്‍ വാങ്ങലുകള്‍ വര്‍ധിപ്പിക്കുന്നുമുണ്ട്. കഴിഞ്ഞ ബജറ്റില്‍ ഞങ്ങള്‍ ഒരു പ്രധാന തീരുമാനമെടുക്കുകയുണ്ടായി. വലിയ വലിയ മാളുകളിലെപ്പോലെ ഗ്രാമങ്ങളിലെ ചെറിയ ചെറിയ കച്ചവടക്കാര്‍ക്കും ഇപ്പോള്‍ 24 മണിക്കൂറും കച്ചവടം നടത്താം, നിയമപരമായ തടസ്സങ്ങളൊന്നുമില്ല. കാരണം എന്റെ അഭിപ്രായത്തില്‍ വലിയ വലിയ മാളുകള്‍ക്ക് 24 മണിക്കൂര്‍ കിട്ടുമ്പോള്‍ ഗ്രാമത്തിലെ ദരിദ്രനായ കടക്കാരന് എന്തുകൊണ്ടു കിട്ടിക്കൂടാ? മുദ്രാ പദ്ധതിപ്രകാരം അവര്‍ക്ക് വായ്പ കൊടുക്കുന്ന കാര്യത്തില്‍ എടുത്തുപറയാവുന്ന പുരോഗതിയുണ്ട്. മുദ്രാ പദ്ധതിപ്രകാരം ലക്ഷക്കണക്കിന്, കോടിക്കണക്കിന് രൂപാ ഇതുപോലുള്ള ചെറുകിടക്കാര്‍ക്ക് നല്‍കുകയുണ്ടായി, കാരണം കോടിക്കണക്കിന് ആളുകളാണ് ഈ ചെറിയ കച്ചവടങ്ങള്‍ നടത്തുന്നത്, കോടിക്കണക്കിനു രൂപയുടെ വ്യാപാരത്തിന് ഗതിവേഗമേകുന്നത്.
പക്ഷേ, ഈ തീരുമാനപ്രകാരം അവര്‍ക്കും ബുദ്ധിമുട്ടുണ്ടാവുക സ്വാഭാവികമായിരുന്നു. എന്നാല്‍ ഇപ്പോള്‍ നമ്മുടെ ഈ ചെറിയ ചെറിയ കച്ചവടക്കാരും സാങ്കേതികവിദ്യ ഉപയോഗിച്ച്, മൊബൈല്‍ ആപ് വഴി, മൊബൈല്‍ ബാങ്കിംഗ് വഴി, ക്രെഡിറ്റ് കാര്‍ഡിലൂടെ തങ്ങളുടേതായ രീതി അവലംബിച്ച് ഉപഭോക്താക്കളെ സേവിക്കുന്നു. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലും കച്ചവടങ്ങള്‍ നടക്കുന്നുണ്ട്. ഞാന്‍ ഈ ചെറുകിട കച്ചവടക്കാരോടു പറയാനാഗ്രഹിക്കുന്നത് നിങ്ങള്‍ക്കും ഡിജിറ്റല്‍ ലോകത്തേക്കു പ്രവേശിക്കാനുള്ള അവസരമാണിതെന്നാണ്. നിങ്ങളും മൊബൈല്‍ ഫോണില്‍ ബാങ്കുകളുടെ ആപ് ഡൗണ്‍ലോഡു ചെയ്യൂ. നിങ്ങളും ക്രെഡിറ്റ് കാര്‍ഡുപയോഗിക്കാന്‍ പീഓഎസ് മെഷീന്‍ വയ്ക്കൂ. നോട്ടില്ലാതെ എങ്ങനെ കച്ചവടം നടത്താമെന്ന് നിങ്ങളും പഠിക്കൂ. വലിയ വലിയ മാളുകള്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് തങ്ങളടെ വ്യാപാരം വര്‍ധിപ്പിക്കുന്നതുപോലെ ഒരു ചെറിയ കച്ചവടക്കാരനും ഉപയോഗിക്കാന്‍ എളുപ്പമുള്ള സാങ്കേതികവിദ്യയിലൂടെ അയാളുടെ കച്ചവടം വര്‍ധിപ്പിക്കാന്‍ സാധിക്കും. കുഴപ്പത്തിന്റെ പ്രശ്‌നമേയില്ല, കച്ചവടം വളര്‍ത്താനുള്ള അവസരമാണ്. നോട്ടില്ലാത്ത ഒരു സമൂഹനിര്‍മ്മിതിക്കായി നിങ്ങള്‍ക്ക് വലിയ സംഭാവനകള്‍ നല്കാനാകും. അതിനായി ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു. നിങ്ങളുടെ വ്യാപാരം വര്‍ധിപ്പിക്കാന്‍ മൊബൈല്‍ ഫോണിലേക്ക് ബാങ്കിംഗ് സംവിധാനത്തെ മുഴുവന്‍ കൊണ്ടുവരാന്‍ സാധിക്കും. കച്ചവടം നടത്താന്‍ ഇന്ന് നോട്ടല്ലാതെയും വളരെയേറെ മാര്‍ഗ്ഗങ്ങളുണ്ട്. സാങ്കേതികവിദ്യയുടെ വഴിയാണ്, സുരക്ഷിതമാണ്, വേഗത്തില്‍ സാധിക്കാവുന്നതുമാണ്. ഈ നീക്കത്തെ വിജയിപ്പിക്കാന്‍ സഹായിക്കൂ. ഇത്രമാത്രമല്ല, മാറ്റത്തിനു നേതൃത്വം നല്കൂ. നിങ്ങള്‍ക്ക് മാറ്റത്തിനു നേതൃത്വം വഹിക്കാനാകുമെന്നെനിക്കറിയാം. നിങ്ങളുടെ ഗ്രാമത്തിലെ മുഴുവന്‍ കച്ചവടത്തിലും ഈ സാങ്കേതികവിദ്യ നടപ്പില്‍ വരുത്താനാകുമെന്ന് എനിക്കു വിശ്വാസമുണ്ട്.
തൊഴിലാളി സഹോദരീ സഹോദരന്മാരോടും ഞാന്‍ പറയാനാഗ്രഹിക്കുന്നു. നിങ്ങള്‍ വളരെയേറെ ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട്. കടലാസില്‍ ഒരു കൂലിയും കൈയില്‍ കിട്ടുന്നത് മറ്റൊന്നുമായിരുന്നു. ചിലപ്പോള്‍ കൂലി മുഴുവന്‍ കിട്ടിയാലും പുറത്ത് അതിന്റെ പങ്കുപറ്റാന്‍ ചിലര്‍ നില്ക്കുന്നുണ്ടാകും. തൊഴിലാളികള്‍ ഈ ചൂഷണത്തെ നിവൃത്തിയില്ലാതെ തങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗമായിത്തന്നെ കണക്കാക്കിപ്പോന്നു. ഈ പുതിയ സംവിധാനത്തിലൂടെ നാമാഗ്രഹിക്കുന്നത്, നിങ്ങള്‍ക്ക് ബാങ്കില്‍ അക്കൗണ്ട് ഉണ്ടാകണമെന്നും, കൂലിപ്പണം നിങ്ങളുടെ ബാങ്കില്‍ നിക്ഷേപിക്കപ്പെടണമെന്നുമാണ്. അതിലൂടെ കുറഞ്ഞകൂലി സംബന്ധിച്ച നിബന്ധന പാലിക്കപ്പെടും. നിങ്ങള്‍ക്ക് കുറവു വരുത്താതെ മുഴുവന്‍ കൂലിയും കിട്ടണം. നിങ്ങളെ ആരും ചൂഷണം ചെയ്യാനിടയാകരുത്. നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ പണം വന്നുകഴിഞ്ഞാല്‍ നിങ്ങള്‍ക്കും ചെറിയ മൊബൈല്‍ ഫോണില്‍ കച്ചവടകാര്യങ്ങള്‍ നടത്താം. വലിയ സ്മാര്‍ട്ട് ഫോണിന്റെയൊന്നും ആവശ്യമില്ല. ഇപ്പോള്‍ മൊബൈല്‍ ഫോണിന് ഇ-പേഴ്‌സിന്റെ കര്‍മ്മം നിര്‍വ്വഹിക്കാനാകും. നിങ്ങള്‍ക്ക് ആ മൊബൈല്‍ ഫോണിലൂടെത്തന്നെ അടുത്തുള്ള ചെറിയ ചെറിയ കടകളില്‍ നിന്നും എന്തുതന്നെ വാങ്ങണമെങ്കിലും, വാങ്ങാം, അതിലൂടെത്തന്നെ പണവും നല്‍കാം. അതുകൊണ്ട് തൊഴിലാളി സഹോദരീ സഹോദന്മാരോട് ഈ പദ്ധതിയില്‍ പങ്കുചേരാന്‍ ഞാന്‍ പ്രത്യേകം അഭ്യര്‍ഥിക്കുന്നു. കാരണം ഇത്രയും വലിയ ഒരു തീരുമാനം ഞാനെടുത്തത് പാവങ്ങള്‍ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും അവസരം നിഷേധിക്കപ്പെട്ടവര്‍ക്കും കഷ്ടപ്പെടുന്നവര്‍ക്കും വേണ്ടിയാണ്. ഇതിന്റെ നേട്ടം അവര്‍ക്കു കിട്ടണം.
ഇന്നു ഞാന്‍ യുവാക്കളോടു വിശേഷാല്‍ ചിലതു പറയാനാഗ്രഹിക്കുന്നു. 65 ശതമാനം ജനങ്ങള്‍ 35 വയസ്സിലും കുറഞ്ഞവരാണെന്ന് നാം ലോകത്തോടു കൊട്ടിഘോഷിക്കുന്നു. നിങ്ങള്‍ക്ക്, എന്റെ രാജ്യത്തിലെ യുവതീ യുവാക്കള്‍ക്ക് എന്റെ തീരുമാനം ഇഷ്ടപ്പെട്ടു എന്നെനിക്കറിയാം. ഈ തീരുമാനത്തെ നിങ്ങള്‍ പിന്തുണയ്ക്കുന്നുവെന്നും എനിക്കറിയാം. ഈ കാര്യത്തെ പ്രയോജനപ്രദമായ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ നിങ്ങള്‍ വളരെ പങ്കുവഹിക്കുന്നെന്നും എനിക്കറിയാം. സുഹൃത്തുക്കളേ, നിങ്ങളെന്റെ യഥാര്‍ഥ സൈനികരാണ്, എന്റെ നല്ല സുഹൃത്തുക്കളാണ്. മാതൃഭാരതത്തെ സേവിക്കാനുള്ള ഒരു ആശ്ചര്യകരമായ അവസരം നമ്മുടെ മുന്നിലെത്തിയിരിക്കയാണ്, രാജ്യത്തെ സാമ്പത്തിക ഔന്നത്യത്തിലേക്കു കൊണ്ടുപോകാനുള്ള അവസരമാണിത്. എന്റെ യുവാക്കളേ, നിങ്ങള്‍ക്കെന്നെ സഹായിക്കാനാകുമോ? എന്റെ കൂടെ നിന്നതുകൊണ്ടു മാത്രം കാര്യമായില്ല. പുതിയ ലോകത്തെക്കുറിച്ച് നിങ്ങള്‍ക്കുള്ളിടത്തോളം അനുഭവം പഴയ തലമുറയ്ക്കില്ല. നിങ്ങളുടെ കുടുംബത്തില്‍ ജ്യേഷ്ഠന്മാര്‍ക്കോ, അച്ഛനമ്മമാര്‍ക്കോ, അപ്പച്ചി-ചിറ്റപ്പനോ, അമ്മാവന്‍-അമ്മാവിക്കോ ഒക്കെ കാര്യം അറിയില്ലായിരിക്കാം. ആപ് എന്താണെന്നു നിങ്ങള്‍ക്കറിയാം, ഓണ്‍ലൈന്‍ ബാങ്കിംഗ് എന്തെന്നറിയാം, ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് എങ്ങനെയാണ് എന്നെല്ലാമറിയാം. നിങ്ങളെ സംബന്ധിച്ചിടത്തോളം ഇതെല്ലാം സാധാരണ കാര്യമാണ്, നിങ്ങളത് ഉപയോഗിക്കുന്നു. എന്നാല്‍ ഇന്ന് രാജ്യം നോട്ടില്ലാത്ത ഒരു സമൂഹനിര്‍മ്മിതിയെന്ന ഒരു മഹാകാര്യമാണു ചെയ്യാനാഗ്രഹിക്കുന്നത്.
നൂറുശതമാനവും നോട്ടില്ലാത്ത ഒരു സമൂഹം സാധ്യമല്ലെന്നതു ശരിതന്നെ. പക്ഷേ, കുറച്ച് നോട്ടുപയോഗിക്കുന്ന സമൂഹമായി നമുക്കു മാറാനാവില്ലേ? നിങ്ങള്‍ ഒരുപ്രാവശ്യം കുറച്ചുനോട്ടുള്ള സമൂഹനിര്‍മ്മിതിക്കു തുടക്കമിട്ടാല്‍, നോട്ടില്ലാത്ത സമൂഹനിര്‍മ്മിതി അകലെയാവില്ല. ഇക്കാര്യത്തില്‍ നിങ്ങളുടെ നേരിട്ടുള്ള സഹായം വേണം, നിങ്ങളുടെ സമയം വേണം, നിങ്ങളുടെ ദൃഢനിശ്ചയം വേണം. നിങ്ങളെന്നെ ഒരിക്കലും നിരാശപ്പെടുത്തില്ലെന്ന് എനിക്കു വിശ്വാസമുണ്ട്. കാരണം നാം ഭാരതത്തിലെ ദരിദ്രരുടെ ജീവിതം മാറ്റിമറിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. നോട്ടില്ലാത്ത സമൂഹത്തിന്, ഡിജിറ്റല്‍ ബാങ്കിംഗിന്, അതല്ലെങ്കില്‍ മൊബൈല്‍ ബാങ്കിംഗിന് ഇന്ന് എന്തെല്ലാം അവസരങ്ങളുണ്ടെന്നു നിങ്ങള്‍ക്കറിയാം. എല്ലാ ബാങ്കുകളും ഓണ്‍ലൈന്‍ സൗകര്യം നല്കുന്നുണ്ട്. ഭാരതത്തിലെ എല്ലാ ബാങ്കുകള്‍ക്കും മൊബൈല്‍ ആപ്പുകളുണ്ട്. എല്ലാ ബാങ്കുകള്‍ക്കും സ്വന്തമായി വാലറ്റുണ്ട്. വാലറ്റെന്നാല്‍ അര്‍ഥം ഇ-പേഴ്‌സ് എന്നാണ്. പല തരത്തിലുള്ള കാര്‍ഡുകള്‍ ലഭ്യമാണ്. ജന്‍ധന്‍ പദ്ധതിയുടെ ഭാഗമായി ഭാരതത്തിലെ കോടിക്കണക്കിന് ദരിദ്രകുടുംബങ്ങളുടെ പക്കല്‍ രുപേ കാര്‍ഡുണ്ട്. വളരെ കുറച്ചുമാത്രം ഉപയോഗിക്കപ്പെട്ടിരുന്ന രുപേ കാര്‍ഡിന്റെ ഉപയോഗത്തില്‍ എട്ടാം തീയതിക്കുശേഷം 300 ഇരട്ടി വര്‍ധനവുണ്ടായി. മൊബൈല്‍ ഫോണില്‍ പ്രീപെയ്ഡ് കാര്‍ഡുള്ളതുപോലെ ബാങ്കില്‍നിന്നും പണം ചെലവാക്കാന്‍ പ്രീപെയ്ഡ് കാര്‍ഡു ലഭിക്കുന്നു.
യുപിഐ എന്നത് കച്ചവടം നടത്താനുള്ള മറ്റൊരു വലിയ തലമാണ്. അതുപയോഗിച്ച് നിങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങാം, പണമയക്കാം, പണം വാങ്ങുകയുമാകാം. നിങ്ങള്‍ വാട്‌സ് ആപില്‍ സന്ദേശമയക്കുന്നതുപോലെ ലളിതമാണിത്. ഒന്നും പഠിച്ചിട്ടില്ലാത്തവര്‍ക്കുപോലും ഇന്ന് വാട്‌സ് ആപില്‍ അയയ്ക്കാനറിയാം, ഫോര്‍വേഡു ചെയ്യാനുമറിയാം. ഇത്രമാത്രമല്ല, ഇതിന് വലിയ സ്മാര്‍ട് ഫോണൊന്നും ആവശ്യമില്ലാത്തവിധം സാങ്കേതികവിദ്യ ലളിതമായിക്കൊണ്ടിരിക്കുന്നു. സാധാരണയായുള്ള ഫോണുപയോഗിച്ചുപോലും പണം അയയ്ക്കാനാകും. അലക്കുകാരനാണെങ്കിലും, പച്ചക്കറി കച്ചവടം ചെയ്യുന്നയാളാണെങ്കിലും, പാല്‍ വില്‍ക്കുന്നയാളാണെങ്കിലും പത്രം വില്‍ക്കുന്നയാളാണെങ്കിലും ചായ വില്ക്കുന്നയാളാണെങ്കിലും കടല വില്‍ക്കുന്നയാളാണെങ്കിലും ഇത് സൗകര്യപൂര്‍വ്വം ഉപയോഗിക്കാം. ഈ ഏര്‍പ്പാടുകള്‍ കൂടുതല്‍ ലളിതമാക്കുന്ന കാര്യത്തിന് ഞാന്‍ ഊന്നല്‍ കൊടുക്കുകയുണ്ടായി. എല്ലാ ബാങ്കുകളും അതിനു ശ്രമിക്കുന്നു. ഇപ്പോള്‍ ഓണ്‍ലൈന്‍ സര്‍ചാര്‍ജ്ജ് റദ്ദു ചെയ്തിരിക്കുന്നു. ഇതുപോലെയുള്ള മറ്റു ചെലവുകളും റദ്ദു ചെയ്തതായി കഴിഞ്ഞ രണ്ടുനാലു ദിവസങ്ങളിലെ പത്രത്തില്‍ കണ്ടുകാണും. ഇതിലൂടെ നോട്ടില്ലാത്ത സമൂഹത്തിലേക്കുള്ള നീക്കത്തിന് ശക്തിപകരാനാണ് ശ്രമിക്കുന്നത്.
എന്റെ യുവസുഹൃത്തുക്കളേ, ഇതെല്ലാമുണ്ടെങ്കിലും ഇതൊന്നുമറിയാത്ത ഒരു വലിയ തലമുറയുണ്ട്. നിങ്ങളെല്ലാം ഈ മഹത്തായ കാര്യത്തില്‍ പ്രവര്‍ത്തനനിരതരാണെന്ന് എനിക്കു നന്നായി അറിയാം. വാട്‌സ് ആപില്‍ നിങ്ങള്‍ നല്കുന്ന സൃഷ്ടിപരമായ സന്ദേശങ്ങള്‍ – മുദ്രാവാക്യങ്ങള്‍, കവിതകള്‍, ചെറുകഥകള്‍, കാര്‍ട്ടൂണുകള്‍, പുതിയ പുതിയ സങ്കല്‍പ്പങ്ങള്‍, കളിതമാശകള്‍ – എല്ലാം ഞാന്‍ കാണുന്നുണ്ട്. എല്ലാ വെല്ലുവിളികള്‍ക്കുമിടയിലും നമ്മുടെ യുവതലമുറയുടെ സൃഷ്ടിപരമായ കഴിവ് കണ്ടിട്ട് ഏതോ കാലത്ത് യുദ്ധഭൂമിയില്‍ ഗീത ഉണ്ടായതുപോലെ ഇന്ന് വലിയ മാറ്റത്തിന്റെ കാലത്തിലൂടെ നാം കടന്നു പോകുമ്പോള്‍ നമ്മുടെ ഉള്ളിലും സ്വന്തമായ സൃഷ്ടിപരമായ കഴിവ് പ്രകടമാകുന്നു എന്നാണ് തോന്നുന്നത്. എങ്കിലും എന്റെ പ്രിയപ്പെട്ട യുവസുഹൃത്തുക്കളേ, ഞാന്‍ വീണ്ടും നിങ്ങളോടു പറയുന്നു, ഇക്കാര്യത്തില്‍ എനിക്കു നിങ്ങളുടെ സഹായം വേണം. അതെ.അതെ.അതെ. ഞാന്‍ വീണ്ടും പറയുന്നു എനിക്കു നിങ്ങളുടെ സഹായം വേണം. നിങ്ങള്‍, എന്റെ രാജ്യത്തിലെ കോടിക്കണക്കിന് യുവാക്കള്‍ ഈ കാര്യം ചെയ്യുമെന്ന് എനിക്ക് വിശ്വാസമുണ്ട്. നിങ്ങളൊരു കാര്യം ചെയ്യൂ, നിങ്ങള്‍ നോട്ടില്ലാത്ത സമൂഹത്തിന്റെ ഭാഗമാകുമെന്ന് സ്വയം തീരുമാനിക്കൂ. നിങ്ങളുടെ മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ചെലവുകള്‍ ചെയ്യാനുള്ള സങ്കേതികവിദ്യയെല്ലാം ലഭ്യമായിരിക്കും. ഇത്രമാത്രമല്ല, എല്ലാ ദിവസവും അരമണിക്കൂര്‍, ഒരു മണിക്കൂര്‍, രണ്ടുമണിക്കൂറെടുത്ത് കുറഞ്ഞത് പത്തു കുടുംബങ്ങളെ ഈ സാങ്കേതിക വിദ്യയെന്താണെന്ന്, ഈ സങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കണമെന്ന്, എങ്ങനെയാണ് ബാങ്കിന്റെ ആപ് ഡൗണ്‍ലോഡു ചെയ്യുന്നതെന്ന് പഠിപ്പിക്കൂ.
സ്വന്തം അക്കൗണ്ടില്‍ കിടക്കുന്ന പണം എങ്ങനെ ചെലവാക്കുന്നു, എങ്ങനെ കടക്കാരനു കൊടുക്കാം എന്നു പഠിപ്പിക്കൂ. എങ്ങനെ കച്ചവടം നടത്താമെന്ന് കടക്കാരനെ പഠിപ്പിക്കൂ. നോട്ടില്ലാത്ത സമൂഹം, നോട്ടുകളുടെ കോലാഹലത്തില്‍ നിന്ന് പുറത്തിറങ്ങാനുള്ള മഹായാത്രയില്‍, നാടിനെ അഴിമതിയില്‍ നിന്നു മുക്തമാക്കാനുള്ള യാത്രയില്‍, കള്ളപ്പണത്തില്‍ നിന്നു മുക്തമാക്കാനുള്ള യാത്രയില്‍, ജനങ്ങളെ കഷ്ടപ്പാടുകളില്‍ നിന്നും പ്രശ്‌നങ്ങളില്‍ നിന്നും മോചിപ്പിക്കാനുള്ള യാത്രയില്‍ നിങ്ങള്‍ നേതൃത്വം നല്കണം. റുപേ കാര്‍ഡ് എങ്ങനെ ഉപയോഗിക്കണമെന്ന് ഒരിക്കല്‍ ആളുകളെ പഠിപ്പിച്ചാല്‍ ദരിദ്രര്‍ നിങ്ങളെ ആശീര്‍വ്വദിക്കും. സാധാരണ ജനങ്ങളെ ഇതെല്ലാം പഠിപ്പിച്ചാല്‍ അവര്‍ക്കൊരുപക്ഷേ, എല്ലാ വേവലാതികളില്‍ നിന്നും മോചനം ലഭിക്കും. ഈ കാര്യത്തില്‍ ഭാരതത്തിലെ എല്ലാ യുവാക്കളും ഏര്‍പ്പെട്ടാല്‍, ഇതിന് അധികം സമയം വേണ്ടിവരുമെന്ന് എനിക്കു തോന്നുന്നില്ല. ഒരു മാസത്തിനുള്ളില്‍ത്തന്നെ നമുക്ക് ലോകത്തിന്റെ മുന്നില്‍ ഒരു പുതിയ ഭാരതത്തെ അവതരിപ്പിക്കാനാകും. ഇക്കാര്യം നിങ്ങള്‍ക്ക് നിങ്ങളുടെ മൊബൈല്‍ ഫോണിലൂടെ ചെയ്യാം, ദിവസേന പത്തു വീട്ടില്‍ പോയി ചെയ്യാം, ദിവസേന പത്തു വീടുകളെ ഇതുമായി ബന്ധിപ്പിക്കാം. ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു, വരൂ. കേവലം പിന്തുണ മാത്രമല്ല, നമുക്ക് ഈ മാറ്റത്തിന്റെ സേനാനിയാകാം, മാറ്റം വരുത്തിയേ വിശ്രമിക്കാവൂ. രാജ്യത്തെ അഴിമതിയില്‍ നിന്നും കള്ളപ്പണത്തില്‍ നിന്നുംമോചിപ്പിക്കാനുള്ള ഈ യുദ്ധം നാം മുന്നോട്ടു കൊണ്ടുപോകും. യുവാക്കള്‍ ജീവിതത്തെത്തന്നെ മാറ്റിമറിച്ച അനേകം രാജ്യങ്ങളുണ്ട് ലോകത്തില്‍. മാറ്റങ്ങള്‍ കൊണ്ടുവരുന്നത്, വിപ്ലവമുണ്ടാക്കുന്നത് യുവാക്കളാണെന്ന കാര്യം അംഗീകരിക്കേണ്ടിത്തന്നെ വരും. കെനിയ തീരുമാനിച്ചിറങ്ങി, എം-പിഇഎസ്എ എന്ന പേരില്‍ മൊബൈല്‍ പദ്ധതിയുണ്ടാക്കി, സാങ്കേതികവിദ്യ ഉപയോഗിച്ചു – എം-പെസാ എന്നു പേരിട്ടു. ഇന്ന് ആഫ്രിക്കയിലെ കെനിയയില്‍ എല്ലാ ബിസിനസ്സുകളും ഇതിലേക്കു മാറാന്‍ തയ്യാറായിരിക്കുകയാണ്. ആ രാജ്യം ഒരു വിപ്ലവം തന്നെ നടത്തി.
എന്റെ പ്രിയപ്പെട്ട യുവാക്കളേ, ഞാന്‍ വീണ്ടും ഒരിക്കല്‍കൂടി, ഒരിക്കല്‍കൂടി നിങ്ങള്‍ ഈ മുന്നേറ്റത്തെ മുന്നോട്ടു കൊണ്ടുപോകണമെന്നഭ്യര്‍ഥിക്കുന്നു. എല്ലാ സ്‌കൂളുകളിലും കോളജുകളിലും, സര്‍വ്വകലാശാലകളിലും, എന്‍സിസി, എന്‍എസ്എസ്, എല്ലാം ഒരുമിച്ചും വേറിട്ടും ഈ കാര്യം ചെയ്യണമെന്നു ഞാനഭ്യര്‍ഥിക്കുന്നു. ഇതു നമുക്കു മുന്നോട്ടു കൊണ്ടുപോകാം. രാജ്യത്തിനായി നല്ലൊരു സേവനം ചെയ്യാന്‍ നമുക്കവസരം ലഭിച്ചിരിക്കുന്നു. ഈ അവസരം നഷ്ടപ്പെടുത്താന്‍ പാടില്ല.
പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, നമ്മുടെ രാജ്യത്തെ ഒരു മഹാനായ കവി ശ്രീ.ഹരിവംശറായ് ബച്ചന്‍ജിയുടെ ജന്മവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ശ്രീ.അമിതാഭ് ബച്ചന്‍ ശുചിത്വ യജ്ഞത്തിന് ഒരു മുദ്രാവാക്യം നല്‍കിയിരിക്കുന്നു. നിങ്ങള്‍ കണ്ടിരിക്കും, ഈ നൂറ്റാണ്ടിലെ ഏറ്റവും സുപ്രസിദ്ധ കലാകാരനായ അമിതാഭ് ശുചിത്വ യജ്ഞം വളരെ ഹൃദയപൂര്‍വ്വം മുന്നോട്ടു നയിക്കുന്നു. ശുചിത്വമെന്നത് അദ്ദേഹത്തിന്റെ അണുഅണുവില്‍ വ്യാപിച്ചിരിക്കുന്നെന്നാണു തോന്നുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പിതാവിന്റെ ജന്മവാര്‍ഷികത്തിനും അദ്ദേഹത്തിന് ശുചിത്വത്തിന്റെ കാര്യം ഓര്‍മ്മവന്നത്. ഹരിവംശറായ് ജിയുടെ ഒരു കവിതയുടെ ഒരു വരി അദ്ദേഹം എഴുതിയിരിക്കുന്നു, ‘മണ്‍ ശരീരം, ഉല്ലാസം നിറഞ്ഞ മനസ്സ്, ക്ഷണിക ജീവിതം, അതാണു ഞാന്‍.’ (മിട്ടി കാ മന്‍, മസ്തി കാ മന്‍, ക്ഷണ്‍ ഭര്‍ ജീവന്‍) അദ്ദേഹത്തിന്റെ പുത്രന്‍ ശ്രീ അമിതാഭ്ജിയുടെ ഞരമ്പുകളില്‍ ശുചിത്വ യജ്ഞം രക്തംപോലെ ഒഴുകുന്നു. ഹരിവംശറായ്ജിയുടെ കവിത ഉപയോഗിച്ച് അദ്ദേഹം എനിക്കെഴുതിയിരിക്കുന്നു – സ്വച്ഛമായ ശരീരം, സ്വച്ഛമായ മനസ്സ്, സ്വച്ഛമായ ഭാരതം, അതാണു ഞാന്‍. ഹരിവംശറായ് ജിയെ ആദരപൂര്‍വ്വം പ്രണമിക്കുന്നു. ശ്രീ.അമിതാഭ് ബച്ചനോട് മന്‍ കീ ബാത്തില്‍ ഇങ്ങനെ പങ്കാളിയാകുന്നതിനും ശുചിത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനും നന്ദി പ്രകടിപ്പിക്കുന്നു.
എന്റെ പ്രിയ ദേശവാസികളേ, ഇപ്പോള്‍ മന്‍ കീ ബാത്‌ലൂടെ നിങ്ങളുടെ ചിന്തകളുമായി , നിങ്ങളുടെ കാഴ്ചപ്പാടുമായി നിങ്ങളുടെ കത്തുകളിലൂടെയും മൈ ഗവ് ലൂടെയും നരേന്ദ്രമോദി ആപിലൂടെയും ഞാന്‍ നിരന്തരം ബന്ധപ്പെട്ടുപോരുന്നു. ഇപ്പോള്‍ 11 മണിക്കാണ് ഈ മന്‍ കീ ബാത് നടക്കുന്നത്. ഇനി പ്രാദേശിക ഭാഷകളിലും ഇതു കഴിഞ്ഞാലുടനെ കേള്‍ക്കാം. പുതിയതായി അവര്‍ അങ്ങനെയൊരു തുടക്കം കുറിക്കുന്നതില്‍ ഞാന്‍ ആകാശവാണിയോട് കൃതജ്ഞനാണ്. ഹിന്ദി ഭാഷ പ്രചരിച്ചിട്ടില്ലാത്തിടത്തുള്ള ജനങ്ങള്‍ക്കും ഇതുമായി ബന്ധപ്പെടുവാനുള്ള അവസരം കിട്ടുന്നു. നിങ്ങള്‍ക്കേവര്‍ക്കും വളരെ നന്ദി.
Translation Credits,Janmabhumi Daily

Tuesday, August 30, 2016

പ്രധാനമന്ത്രിയുടെ മൻ കി ബാത്തിന്റെ പൂർണരൂപം

എന്റെ പ്രിയപ്പെട്ട ദേശവാസികളേ,
ആഗസ്റ്റ് 29 ന് ഹോക്കി മാന്ത്രികന്‍ ധ്യാന്‍ചന്ദിന്റെ ജന്മദിനമാണ്. ഈ ദിവസം രാജ്യമെങ്ങും ദേശീയ സ്‌പോര്‍ട്‌സ് ദിനമായി ആചരിച്ചു പോരുന്നു. ഞാന്‍ ധ്യാന്‍ചന്ദിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയും അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ച് നിങ്ങളേവരെയും ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹം 1928 ലും 1932 ലും 1936 ലും ഒളിമ്പിക് മത്സരങ്ങളില്‍ ഭാരതത്തിന് ഹോക്കിയില്‍ സ്വര്‍ണ്ണമെഡല്‍ നേടിത്തന്നതില്‍ മഹത്തായ പങ്കു വഹിച്ചിരുന്നു. നാം ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നവരെല്ലാം, ബ്രാഡ്മാന്റെ പേരു കേട്ടിട്ടുണ്ട്. അദ്ദേഹം ധ്യാന്‍ചന്ദിനെക്കുറിച്ചുപറഞ്ഞത് ഹി സ്‌കോര്‍സ് ഗോള്‍സ് ലൈക് റണ്‍സ് (അദ്ദേഹം റണ്ണുകളെടുക്കുന്നതുപോലെ ഗോളുകള്‍ നേടുന്നു) എന്നാണ്.
ധ്യാന്‍ചന്ദ്ജി സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെയും ദേശസ്‌നേഹത്തിന്റെയും ജീവസ്സുറ്റ ഉദാഹരണമായിരുന്നു. ഒരിക്കല്‍ കൊല്‍ക്കത്തയില്‍ ഒരു കളിക്കിടയില്‍ ഒരു എതിര്‍കളിക്കാരന്‍ ധ്യാന്‍ചന്ദിന്റെ തലയില്‍ ഹോക്കിസ്റ്റിക്കുകൊണ്ട് അടിക്കുകയുണ്ടായി. അപ്പോള്‍ കളി അവസാനിക്കാന്‍ 10 മിനിറ്റ് ബാക്കിയുണ്ടായിരുന്നു. ധ്യാന്‍ചന്ദ് ആ പത്തുമിനിറ്റിനുള്ളില്‍ മൂന്നു ഗോളുകളടിക്കുകയും ഗോളുകള്‍കൊണ്ട് മറുപടികൊടുത്തുവെന്നു പറയുകയും ചെയ്തു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, മന്‍ കീ ബാത്തിന്റെ സമയം വരുമ്പോഴൊക്കെ മൈഗവ് ല്‍ അല്ലെങ്കില്‍ നരേന്ദ്രമോദി ആപ്പ് ല്‍ നിരവധി അഭിപ്രായങ്ങള്‍ ലഭിക്കാറുണ്ട്. വൈവിധ്യങ്ങള്‍ നിറഞ്ഞവ. എന്നാല്‍ ഇപ്രാവശ്യം എല്ലാവരും തന്നെ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത് റിയോ ഒളിമ്പിക്‌സിനെക്കുറിച്ച് ഞാന്‍ തീര്‍ച്ചയായും ചിലതു പറയണമെന്നാണ്. സാധാരണ പൗരന്മാര്‍ക്ക് ഒളിമ്പിക്‌സിനോട് ഇത്രയും അടുപ്പവും, ഇത്രയും ഉണര്‍വ്വും നാടിന്റെ പ്രധാനമന്ത്രി ഇതെക്കുറിച്ചു ചിലതു പറയണമെന്ന് ആകാംക്ഷയോടെ അഭ്യര്‍ഥിക്കുന്നതും ഞാന്‍ വളരെ പ്രതീക്ഷയോടെയാണു കാണുന്നത്. ക്രിക്കറ്റല്ലാതെയുള്ള കളികളുടെ കാര്യത്തിലും ഭാരതത്തിലെ പൗരന്മാര്‍ക്കിടയില്‍ ഇത്രത്തോളം സ്‌നേഹവും ഇത്രയധികം ഉണര്‍വും ഇത്രയധികം അറിവുമുണ്ട്.
ഈ സന്ദേശം വായിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രേരണാദായകമായ കാര്യമാണ്. ശ്രീ.അജിത് സിംഗ് എന്നൊരാള്‍ നരേന്ദ്രമോദി ആപ്പ് ല്‍ എഴുതി, ദയവായി ഇപ്രാവശ്യം മന്‍കീ ബാത്തില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചും കളികളില്‍ അവര്‍ പങ്കുചേരുന്നതിനെക്കുറിച്ചും തീര്‍ച്ചയായും പറയണം, കാരണം അവര്‍ റിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിക്കൊണ്ട് നാടിന്റെ അഭിമാനമുയര്‍ത്തിയിരിക്കുന്നു. ശ്രീ.സച്ചിന്‍ എന്നൊരാള്‍ എഴുതിയിരിക്കുന്നത് മന്‍കീ ബാത്തില്‍ സിന്ധു, സാക്ഷി, ദീപാ കര്‍മാകര്‍ എന്നിവരെക്കുറിച്ച് തീര്‍ച്ചയായും പറയണം എന്നാണ്. നമുക്കു കിട്ടിയ മെഡലുകള്‍ പെണ്‍കുട്ടികളാണു നേടിത്തന്നത്. അവര്‍ ഒരു തരത്തിലും ആരെക്കാളും പിന്നിലല്ലെന്ന് നമ്മുടെ പുത്രിമാര്‍ ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുന്നു. ഇവര്‍ ഇന്ത്യയുടെ വടക്ക്, തെക്ക്, കിഴക്ക് അല്ലെങ്കില്‍ മറ്റേതെങ്കിലും കോണില്‍ നിന്നുമാണ്. ഭാരതത്തിലങ്ങോളമിങ്ങോളമുള്ള പെണ്‍കുട്ടികള്‍ ഭാരതത്തിനു കീര്‍ത്തിയേകാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കയാണെന്നാണു തോന്നുന്നത്.
മൈഗവ് ല്‍ ശിഖര്‍ ഠാകുര്‍ എഴുതിയത് നമുക്ക് ഒളിമ്പിക്‌സില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം സാധിക്കുമായിരുന്നുവെന്നാണ്. അദ്ദേഹം എഴുതി, ‘ആദരണീയ മോദിസര്‍, റിയോയില്‍ നാം രണ്ടുമെഡലുകള്‍ നേടിയതില്‍ ആദ്യമായി ആശംസകള്‍. എന്നാല്‍ നമ്മുടെ പ്രകടനം നന്നായിരുന്നോ എന്നതിലേക്ക് ഞാന്‍ അങ്ങയുടെ ശ്രദ്ധ ക്ഷണിക്കാനാഗ്രഹിക്കുന്നു. ഇല്ല എന്നാണ് ഉത്തരം. സ്‌പോര്‍ട്‌സില്‍ നമുക്ക് നീണ്ട ദൂരം താണ്ടേണ്ടതുണ്ട്. നമ്മുടെ മാതാപിതാക്കള്‍ ഇന്നും പഠനത്തിലും അകാദമിക് വിഷയങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സമൂഹം ഇന്നും സ്‌പോര്‍ട്‌സിനെ സമയം നഷ്ടപ്പെടുത്തലായി കണക്കാക്കുന്നു. ഈ ചിന്താഗതി മാറ്റേണ്ടത് ആവശ്യമാണ്. സമൂഹത്തിന്റെ ഉത്സാഹം വര്‍ധിപ്പിക്കേണ്ടതുണ്ട്. ഈ കാര്യം അങ്ങയേക്കാള്‍ മികച്ച രീതിയില്‍ ചെയ്യാന്‍ ആര്‍ക്കുമാവില്ല.’
ഇതേപോലെ ശ്രീ.സത്യപ്രകാശ് മെഹ്‌റാ നരേന്ദ്രമോദി ആപ്പ് ല്‍ എഴുതി – മന്‍ കീ ബാത്തില്‍ എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസില്‍ (പാഠ്യേതര വിഷയങ്ങളില്‍) ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. വിശേഷിച്ചും സ്‌പോര്‍ട്‌സിന്റെ കാര്യത്തില്‍ കുട്ടികളും യുവാക്കളും കൂടുതല്‍ ഉത്സാഹിക്കണം. ഒരു തരത്തില്‍ ഇതേ ചിന്താഗതിയാണ് ആയിരക്കണക്കിനാളുകള്‍ വ്യക്തമാക്കിയത്. നാം ആശിച്ചതുപോലെയുള്ള ഒരു പ്രകടനം നമുക്കു നടത്താനായില്ല എന്നത് നമുക്കു നിഷേധിക്കാനാവില്ല. ചില ഇനങ്ങളില്‍ നമ്മുടെ കളിക്കാര്‍ ഭാരതത്തില്‍ നല്ല പ്രകടനം കാഴ്ച വച്ചുവെങ്കിലും, ഇവിടെ കാഴ്ചവച്ച നല്ല പ്രകടനം അവിടെ പ്രതീക്ഷിച്ചതുപോലെ സാധിച്ചില്ല. മെഡല്‍ പട്ടികയില്‍ നമുക്കു കേവലം രണ്ടുമെഡല്‍ മാത്രമേ കിട്ടിയുള്ളൂ.
പക്ഷേ, മെഡല്‍ കിട്ടിയില്ലെങ്കിലും ശ്രദ്ധിച്ചു നോക്കിയാല്‍ പല ഇനങ്ങളിലും നമ്മുടെ താരങ്ങള്‍ നല്ല പ്രദര്‍ശനം കാഴ്ചവച്ചു എന്നു കാണാം. കണ്ടില്ലേ, ഷൂട്ടിംഗില്‍ നമ്മുടെ അഭിനവ് ബിന്ദ്രാജി നാലാം സ്ഥാനത്തെത്തി, വളരെ ചെറിയ വ്യത്യാസത്തിലാണ് അദ്ദേഹത്തിന് മെഡല്‍ നഷ്ടപ്പെട്ടത്. ജിംനാസ്റ്റിക്‌സില്‍ ദീപാ കര്‍മാകറും നല്ല പ്രകടനത്തോടെ നാലാം സ്ഥാനത്തെത്തി. വളരെ ചെറിയ വ്യത്യാസത്തില്‍ മെഡല്‍ നഷ്ടപ്പെട്ടു. ഒളിമ്പിക്‌സ്, ജിംനാസ്റ്റിക്‌സ് ഫൈനലിന് യോഗ്യത നേടുന്ന ആദ്യത്തെ ഭാരതപുത്രിയാണ് ദീപ എന്ന കാര്യം നമുക്കെങ്ങനെ മറക്കാനാകും? ടെന്നീസില്‍ സാനിയ മിര്‍സായുടെയും രോഹന്‍ ബൊപ്പണ്ണയുടെയും ജോഡിയുടെ കാര്യത്തിലും ഇങ്ങനെതന്നെയാണു സംഭവിച്ചത്.
അത്‌ലറ്റിക്‌സില്‍ നാം നല്ല പ്രകടനം കാഴ്ചവച്ചു. പി.ടി.ഉഷയ്ക്കുശേഷം 32 വര്‍ഷത്തിനിടയില്‍ ആദ്യമായി ലളിതാ ബാബര്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഫൈനലിന് യോഗ്യത നേടി. 36 വര്‍ഷങ്ങള്‍ക്കുശേഷം മഹിളാ ഹോക്കി ടീം ഒളിമ്പിക്‌സിലെത്തിയെന്നറിയുന്നതും സന്തോഷമുള്ള കാര്യം തന്നെയാണ്. കഴിഞ്ഞ 36 വര്‍ഷത്തിനിടയില്‍ ആദ്യമായി പുരുഷ ഹോക്കിയില്‍ നോക്ക് ഔട്ട് സ്റ്റേജില്‍ വരെയെത്തി. നമ്മുടെ ടീം വളരെ ശക്തരാണ്. മെഡല്‍ നേടിയ അര്‍ജന്റീനാ ടീം മുഴുവന്‍ ടൂര്‍ണമെന്റില്‍ ഒരേയൊരു പ്രാവശ്യമേ തോറ്റുള്ളു. തോല്‍പ്പിച്ചവരാരായിരുന്നു…? ഭാരതത്തിന്റെ കളിക്കാരായിരുന്നു. വരും കാലം തീര്‍ച്ചയായും നമുക്കു നല്ലതു വരുത്തും.
ബോക്‌സിംഗില്‍ വികാസ് കൃഷ്ണ യാദവ് ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തി. എന്നാല്‍ ബ്രോണ്‍സ് മെഡല്‍ നേടാനായില്ല. പല കളിക്കാരുടെയും, ഉദാഹരണത്തിന് അദിതി അശോക്, ദത്തൂ ഭോകനല്‍, അതനു ദാസ് തുടങ്ങിയവരുടെ പ്രകടനം നന്നായിരുന്നു. പക്ഷേ, പ്രിയപ്പെട്ട ദേശവാസികളേ, നമുക്കു വളരെയേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. പക്ഷേ, ചെയ്തുപോന്നതുപോലെയാണ് ഇനിയും ചെയ്യുന്നതെങ്കില്‍ ഒരുപക്ഷേ, നമുക്കു വീണ്ടും നിരാശയാകും കൈവരുക. ഞാന്‍ ഒരു കമ്മറ്റിയെ പ്രഖ്യാപിച്ചിട്ടുണ്ട്. ഭാരതസര്‍ക്കാര്‍ വിഷയത്തിന്റെ ആഴങ്ങളിലേക്കു പോകും. ലോകത്തില്‍ എന്തെല്ലാം തരത്തിലുള്ള പരിശീലനങ്ങളാണു നടക്കുന്നതെന്ന് പഠനം നടത്തും. നമുക്ക് ഇനിയും എങ്ങനെ നന്നാകാനാകും എന്നതിനെക്കുറിച്ച് രൂപരേഖ തയ്യാറാക്കും. 2020, 2024, 2028 – എന്നിങ്ങനെ ദൂരവ്യാപകമായ ചിന്താഗതിയോടെയാണ് പദ്ധതി തയ്യാറാക്കേണ്ടത്. സംസ്ഥാന സര്‍ക്കാരുകളും ഇതുപോലെയുള്ള കമ്മറ്റികള്‍ ഉണ്ടാക്കണമെന്നും സ്‌പോര്‍ട്‌സ് രംഗത്ത് നമുക്ക് എന്തു ചെയ്യാനാകുമെന്നും, നമ്മുടെ ഓരോരോ സംസ്ഥാനത്തിനും എന്തു ചെയ്യാനാകുമെന്നും ചിന്തിക്കണം. സംസ്ഥാനങ്ങള്‍ ശക്തി കാട്ടാനാകുന്ന തങ്ങളുടേതായ ഒന്നോ രണ്ടോ ഇനങ്ങള്‍ തെരഞ്ഞെടുക്കണം.
സ്‌പോര്‍ട്‌സ് അസോസിയേഷനുകളോടും ഞാന്‍ അഭ്യര്‍ഥിക്കുന്നത് അവര്‍ നിഷ്പക്ഷതയോടെ വിചാരവിശകലനം നടത്തണം എന്നാണ്. ഭാരതത്തിലെ ഓരോ പൗരനോടും ഞാന്‍ അഭ്യര്‍ഥിക്കുന്നത് ഏതൊന്നിലാണോ താത്പര്യം അതെക്കുറിച്ചുള്ള അഭിപ്രായം നരേന്ദ്രമോദി അപ്പ് ലൂടെ എനിക്കയക്കുക. സര്‍ക്കാരിന് എഴുതുക, ചര്‍ച്ച ചെയ്ത് തങ്ങളുടെ നിവേദനം സര്‍ക്കാരിനു നല്കുക. സംസ്ഥാനസര്‍ക്കാരുകള്‍ ചര്‍ച്ചകള്‍ക്കുമേല്‍ ചര്‍ച്ചകള്‍ നടത്തി തങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക. നാം പൂര്‍ണ്ണമായും തയ്യാറെടുക്കുക. നാം, നൂറ്റി ഇരുപത്തിയഞ്ചു കോടി ജനങ്ങള്‍, 65 ശതമാനം യുവാക്കളുള്ള നാട്, സ്‌പോര്‍ട്‌സ് രംഗത്ത് നല്ല നിലവാരത്തിലേക്കുയരണം എന്ന ദൃഢനിശ്ചയത്തോടെ മുന്നേറേണ്ടതുണ്ട്.
പ്രിയപ്പെട്ട ദേശവാസികളേ, സെപ്റ്റംബര്‍ 5 അധ്യാപകദിനമാണ്. ഞാന്‍ പല വര്‍ഷങ്ങളായി അധ്യാപകദിനത്തില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം വളരെ സമയം ചെലവിടാറുണ്ട്. ഒരു വിദ്യാര്‍ഥിയെപ്പോലെ സമയം ചെലവാക്കിയിരുന്നു. ചെറിയ ചെറിയ കുട്ടികളില്‍ നിന്നും ഞാന്‍ വളരെ കാര്യങ്ങള്‍ പഠിച്ചു. എന്നെ സംബന്ധിച്ചിടത്തോളം സെപ്റ്റംബര്‍ 5 അധ്യാപക ദിനവും അധ്യയന ദിനവുമായിരുന്നു. പക്ഷേ, ഇപ്രാവശ്യം എനിക്ക് ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോകണം. അതുകൊണ്ട് മന്‍ കീബാത്തില്‍ തന്നെ എന്റെ ഈ വികാരം പ്രകടിപ്പിക്കണമെന്നു തീരുമാനിച്ചു.
ജീവിതത്തില്‍ അമ്മയ്ക്ക് എത്രത്തോളം സ്ഥാനമുണ്ടോ അത്രതന്നെ സ്ഥാനം അധ്യാപകനുമുണ്ട്. സ്വന്തം കാര്യത്തേക്കാളധികം സ്വന്തക്കാരുടെ കാര്യത്തില്‍ വേവലാതിപ്പെടുന്ന അധ്യാപകരെ ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ തങ്ങളുടെ ശിഷ്യര്‍ക്കു വേണ്ടി, തങ്ങളുടെ വിദ്യാര്‍ഥികള്‍ക്കു വേണ്ടി, ജീവിതം അര്‍പ്പിക്കുന്നു. ഇപ്പോള്‍, റിയോ ഒളിമ്പിക്‌സിനുശേഷം നാലുപാടും പുല്ലേലാ ഗോപീചന്ദിനെക്കുറിച്ചുള്ള ചര്‍ച്ചയാണു കേള്‍ക്കുന്നത്. അദ്ദേഹം സ്‌പോര്‍ട്‌സ്മാനാണ് – അതോടൊപ്പം നല്ല അധ്യാപകന്‍ എങ്ങനെയായിരിക്കണം എന്നതിന്റെ ഉദാഹരണം മുന്നോട്ടു വയ്ക്കുന്നു. ഇന്ന് ഞാന്‍ ഗോപീചന്ദിനെ ഒരു കളിക്കാരന്‍ എന്നതിനേക്കാള്‍ നല്ല അധ്യാപകനെന്ന നിലയിലാണു കാണുന്നത്. അധ്യാപകദിനത്തില്‍, പുല്ലേല ഗോപീചന്ദിനെ, അദ്ദേഹത്തിന്റെ തപസ്യയെ, സ്‌പോര്‍ട്‌സിനോടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണത്തെ, തന്റെ വിദ്യാര്‍ഥികളുടെ വിജയത്തില്‍ സന്തോഷിക്കുന്ന അദ്ദേഹത്തിന്റെ രീതിയെ ഞാന്‍ സല്യൂട് ചെയ്യുന്നു.
നമ്മുടെയെല്ലാം ജീവിതത്തില്‍ അധ്യാപകരുടെ സംഭാവന നമുക്കെപ്പോഴും അനുഭവപ്പെടാറുണ്ട്. സെപ്റ്റംബര്‍ 5 ഭാരതത്തിന്റെ മുന്‍ രാഷ്ട്രപതി, ഡോ.സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്‍ജീയുടെ ജന്മദിനമാണ്. നാട് ഈ ദിനം അധ്യാപകദിനമായി കൊണ്ടാടുന്നു. അദ്ദേഹം ജീവിതത്തില്‍ ഏതു പദവിയിലെത്തിയെങ്കിലും സ്വയം എന്നും അദ്ദേഹം അധ്യാപകനായിത്തന്നെ ജീവിക്കാനാണു ശ്രമിച്ചത്. ഇത്രമാത്രമല്ല, ‘ഉള്ളിലെ വിദ്യാര്‍ഥി ഒരിക്കലും മരിക്കാത്ത ആളാണ് നല്ല അധ്യാപകന്‍’ എന്ന് അദ്ദേഹം എന്നും പറയാറുണ്ടായിരുന്നു. രാഷ്ട്പതിയുടെ പദവിയിലാണെങ്കിലും അധ്യാപകനായി ജീവിക്കുകയും അധ്യാപക മനസ്സുണ്ടായിരുന്നതുകൊണ്ട് ഉള്ളിലെ വിദ്യാര്‍ഥിയെ സജീവമായി നിര്‍ത്തുകയും ചെയ്ത ആശ്ചര്യകരമായ ജീവിതമാണ് ഡോ.രാധാകൃഷ്ണന്‍ ജീവിച്ചുകാട്ടിയത്.
എനിക്ക് എന്റെ അധ്യാപകരുടെ അനേകം കഥകള്‍ ഓര്‍മ്മയുണ്ട്. കാരണം ഞങ്ങളുടെ ചെറിയ ഗ്രാമത്തില്‍ അധ്യാപകരായിരുന്നു ഞങ്ങളുടെ ഹീറോകള്‍. എന്റെ ഒരു അധ്യാപകന്റെ കത്ത്, ഇപ്പോള്‍ അദ്ദേഹത്തിന് 90 വയസ്സായിരിക്കുന്നുവെങ്കിലും ഇപ്പോഴും എല്ലാമാസവും ലഭിക്കുന്നു. കൈ കൊണ്ടെഴുതിയ കത്തു വരുന്നു. ഒരു മാസം കൊണ്ട് അദ്ദേഹം ഏതെല്ലാം പുസ്തകങ്ങള്‍ വായിച്ചുവെന്ന് അതില്‍ അവിടവിടെ സൂചനകളുണ്ടാകും, ഉദ്ധരണികളുണ്ടാകും. മാസം മുഴുവന്‍ ഞാന്‍ എന്തെല്ലാം, ചെയ്തു, അവ അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ശരിയായിരുന്നോ അല്ലയോ. ഇന്നും അദ്ദേഹം എന്നെ ക്ലാസ് റൂമില്‍ പഠിപ്പിക്കുന്ന പ്രതീതിയാണ്. ഇന്നും അദ്ദേഹം എനിക്ക് കറസ്‌പോണ്ടന്‍സ് കോഴ്‌സ് നല്കുകയാണെന്നു പറയാം. ഈ തൊണ്ണൂറാം വയസ്സിലും അദ്ദേഹത്തിന്റെ കൈയക്ഷരം കണ്ടാല്‍ ഈ പ്രായത്തിലും ഇത്രയും സുന്ദരങ്ങളായ അക്ഷരങ്ങള്‍ എഴുതുന്നുവല്ലോ എന്ന് അദ്ഭുതപ്പെടും.
എന്റെ അക്ഷരം വളരെ മോശമായതുകൊണ്ട് ആരുടെയെങ്കിലും നല്ല അക്ഷരം കണ്ടാല്‍ എന്റെ മനസ്സില്‍ വളരെയധികം ആദരവു തോന്നും. എന്റെ ഈ അനുഭവം നിങ്ങള്‍ക്കുമുണ്ടാകാം. നിങ്ങളുടെ അധ്യാപകരില്‍ നിന്നുണ്ടായ നല്ല അനുഭവങ്ങള്‍, ലോകത്തോടു പറഞ്ഞാല്‍ അധ്യാപകരോടുള്ള വീക്ഷണത്തില്‍ മാറ്റം വരും, അഭിമാനം തോന്നും, സമൂഹത്തില്‍ നമ്മുടെ അധ്യാപകരുടെ അഭിമാനമുയര്‍ത്തുക യെന്നത് നമ്മുടെയെല്ലാം ഉത്തരവാദിത്വമാണ്. നരേന്ദ്രമോദി ആപ്പ് ല്‍ നിങ്ങളുടെ അധ്യാപകര്‍ക്കൊപ്പമുള്ള ഫോട്ടോ, അധ്യാപകരുമായി ബന്ധപ്പെട്ട എന്തെങ്കിലും സംഭവങ്ങള്‍, പ്രേരകങ്ങളായ എന്തെങ്കിലും കാര്യങ്ങള്‍ തീര്‍ച്ചയായും പങ്കുവയ്ക്കണം. അധ്യാപകരുടെ സംഭാവനകളെ വിദ്യാര്‍ഥികളുടെ കണ്ണുകള്‍കൊണ്ടു കാണുകയെന്നതുതന്നെ വളരെ വിലപ്പെട്ട കാര്യമാണ്.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഗണേശോത്സവം അടുത്തുവരുന്നു. ഗണേശന്‍ വിഘ്‌നങ്ങള്‍ മാറ്റുന്നു… നമ്മുടെ നാടിന്റെ, നമ്മുടെ സമൂഹത്തിന്റെ, നമ്മുടെ കുടുംബത്തിന്റെ, നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ വിഘ്‌നങ്ങളില്ലാതിരിക്കട്ടെ. എന്നാല്‍ ഗണേശോത്സവത്തിന്റെ കാര്യം പറയുമ്പോള്‍ ലോകമാന്യ തിലകനെക്കുറിച്ച് ഓര്‍മ്മ വരുന്നതു സ്വഭാവികമാണ്. പൊതുഗണേശോത്സവം തുടങ്ങി വച്ചത് ലോകമാന്യ തിലകനാണ്. അതിലൂടെ അദ്ദേഹം ഈ മതപരമായ ആഘോഷത്തെ ദേശത്തെ ഉണര്‍ത്താനുള്ള സന്ദര്‍ഭമാക്കി മാറ്റി. സാമൂഹിക സംസ്‌കാരത്തിന്റെ ആഘോഷമാക്കി. ഗണേശോത്സവത്തിലൂടെ സാമൂഹിക ജീവിതത്തെ സ്പര്‍ശിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചു വിശദമായ ചര്‍ച്ചകള്‍ നടക്കട്ടെ. സമൂഹത്തിന് പുതിയ ഓജസ്സും തേജസ്സും ലഭിക്കുന്ന പരിപാടികളാകണം സംഘടിപ്പിക്കുന്നത്. അതോടൊപ്പം അദ്ദേഹം നല്കിയ മന്ത്രം, സ്വരാജ് നമ്മുടെ ജന്മസിദ്ധമായ അവകാശമാണെന്ന മന്ത്രം പ്രധാനമായിരിക്കട്ടെ. ആ മന്ത്രം സ്വാതന്ത്ര്യസമരത്തിന് ശക്തിയേകിയിരുന്നു.
ഇന്നും, ഇപ്പോള്‍ മഹാരാഷ്ട്രയില്‍ മാത്രമല്ല, ഭാരതത്തിന്റെ എല്ലാ മുക്കിലും മൂലയിലും ഗണേശോത്സവം നടക്കാന്‍ തുടങ്ങിയിരിക്കുന്നു. എല്ലാ യുവാക്കളും ഈ ആഘോഷത്തിനായി വളരെ തയ്യാറെടുപ്പുകള്‍ നടത്തുന്നു, വളരെ ഉത്സാഹവുമുണ്ടാകും. ചിലര്‍ ഇപ്പോഴും ലോകമാന്യതിലകന്‍ ഏതൊരു വികാരമാണോ മുന്നോട്ടു വച്ചത്, അത് അനുകരിക്കാന്‍ അകമഴിഞ്ഞ് ശ്രമിക്കുന്നു. പൊതു വിഷയങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്നു, ലേഖനമത്സരങ്ങള്‍ നടത്തുന്നു, പൂക്കളമത്സരങ്ങള്‍ നടത്തുന്നു. അതിലെ ദൃശ്യങ്ങളില്‍ സമൂഹത്തെ സ്പര്‍ശിക്കുന്ന വിഷയങ്ങള്‍ വളരെ കലാപൂര്‍ണ്ണമായ രീതിയില്‍ അവതരിപ്പിക്കപ്പെടുന്നു. ഒരു തരത്തില്‍ പൊതു വിദ്യാഭ്യാസത്തിന്റെ ഒരു വലിയ മുന്നേറ്റമാണ് ഗണേശോത്സവത്തിലൂടെ നടക്കുന്നത്. ലോകമാന്യ തിലകന്‍ സ്വരാജ് നമ്മുടെ ജന്മസിദ്ധമായ അവകാശമാണ് എന്ന് പ്രേരകമന്ത്രം നല്കി. എന്നാല്‍ നാം സ്വതന്ത്ര ഭാരതത്തിലാണു ജീവിക്കുന്നത്. ഇന്നത്തെ മന്ത്രം സുരാജ് – സദ്ഭരണം – നമ്മുടെ അവകാശമാണ് എന്നായിക്കൂടേ. നമുക്കിനി സുരാജിലേക്കാണു പോകേണ്ടത്. അത് നമ്മുടെ പ്രഥമഗണനീയ വിഷയമാകട്ടെ. ഈ മന്ത്രത്തെ അടിസ്ഥാനപ്പെടുത്തി നമുക്ക് ഗണേശോത്സവത്തിന്റെ സന്ദേശം നല്കാനാവില്ലേ? വരൂ.. ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു.
ഉത്സവം സമൂഹത്തിന്റെ ശക്തിയാണെന്നതു ശരിയാണ്. ഉത്സവം വ്യക്തിയുടെയും സമൂഹത്തിന്റെയും ജീവിതത്തിന് പുതിയ പ്രാണനേകുന്നു. ഉത്സവമില്ലാതെ ജീവിതം അസാധ്യമാണ്. എന്നാല്‍ അതിനെ കാലത്തിനനുസരിച്ച് രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. ഇപ്രാവശ്യം പലരും എനിക്ക് വിശേഷിച്ചും എഴുതിയത് ഗണേശോത്സവത്തെക്കുറിച്ചും ദുര്‍ഗ്ഗാ പൂജയെക്കുറിച്ചുമാണ്. അവരുടെ വേവലാതി പരിസ്ഥിതിയെക്കുറിച്ചാണ് ശ്രീ.ശങ്കര്‍ നാരായണപ്രസാദ് എന്നു പേരുള്ള ഒരാള്‍ വളരെ മനസ്സര്‍പ്പിച്ചു പറയുന്നു, ‘മോദീജീ, പ്ലാസ്റ്റര്‍ ഓഫ് പാരിസ് കൊണ്ടുണ്ടാക്കിയ ഗണേശ വിഗ്രഹങ്ങള്‍ ഉപയോഗിക്കരുത് എന്ന് അങ്ങ് ജനങ്ങളോടു പറയൂ. ഗ്രാമത്തിലെ കുളത്തിലെ മണ്ണുകൊണ്ടുണ്ടാക്കിയ ഗണേശ്ജിയെ ഉപയോഗിച്ചൂകൂടേ. പ്ലാസ്റ്റര്‍ ഓഫ് പാരിസ് കൊണ്ടുണ്ടാക്കിയ പ്രതിമകള്‍ പരിസ്ഥിതിക്ക് യോജിച്ചതല്ല. അദ്ദേഹവും മറ്റു പലരും വളരെ വേദന വ്യക്തമാക്കിയിരിക്കുന്നു. എനിക്കും നിങ്ങളോട് അഭ്യര്‍ഥിക്കാനുള്ളത് നമുക്ക് ഗണേശന്റെയും ദുര്‍ഗ്ഗാദേവിയുടെയും മണ്ണുകൊണ്ടുള്ള പ്രതിമകള്‍ ഉണ്ടാക്കി നമ്മുടെ പഴയ പാരമ്പര്യത്തിലേക്കു മടങ്ങിക്കൂടേ എന്നാണ്.
പരിസ്ഥിതി സംരക്ഷിക്കല്‍, നമ്മുടെ നദികളും തടാകങ്ങളും സംരക്ഷിക്കല്‍, അതിലുണ്ടാകുന്ന മലിനീകരണത്തില്‍ നിന്നും ആ ജലത്തിലെ ചെറു ജീവജാലങ്ങളെ സംരക്ഷിക്കല്‍ തുടങ്ങിയവയും ഈശ്വരസേവ തന്നെയാണ്. ഗണേശന്‍ വിഘ്‌നഹരനാണ്. അതുകൊണ്ടുതന്നെ വിഘ്‌നമുണ്ടാക്കുന്ന ഗണേശനെ നമ്മളുണ്ടാക്കാന്‍ പാടില്ല. ഞാന്‍ ഈ പറയുന്നത് നിങ്ങള്‍ എത്രത്തോളം സ്വീകരിക്കുമെന്നെനിക്കറിയില്ല. പക്ഷേ, ഇതു ഞാന്‍ മാത്രമല്ല പറയുന്നത്, പലരും പറയുന്നു. പലരുടെയും കാര്യം പലപ്രാവശ്യം കേട്ടിരിക്കുന്നു – പൂനയിലെ ഒരു പ്രതിമാനിര്‍മ്മാതാവ് ശ്രീ.അഭിജീത് ധോംണ്ട്ഫലേ, കോല്ഹാപൂരിലെ നിസര്‍ഗ് മിത്ര്, വിജ്ഞാന്‍ പ്രബോധിനി എന്നീ സംഘടനകള്‍, വിദര്‍ഭയിലെ നിസര്‍ഗ്ഗ്-കട്ടാ, പൂനയിലെ ജ്ഞാന പ്രബോധിനി, മുംബൈയിലെ ഗിരഗാംവചാ രാജാ. ഇങ്ങനെയുള്ള അനേകം സ്ഥാപനങ്ങളും മണ്ണുകൊണ്ടുള്ള ഗണേശനെ ഉണ്ടാക്കാന്‍ വളരെ അധ്വാനിക്കുന്നു, പ്രചരിപ്പിക്കുകയും ചെയ്യുന്നു.
പരിസ്ഥിതി സൗഹൃദപരമായ ഗണേശോത്സവം എന്നതും സാമൂഹ്യ സേവനമാണ്. ദൂര്‍ഗ്ഗാ പൂജയ്ക്ക് ഇനിയും സമയമുണ്ട്. പ്രതിമകളുണ്ടാക്കിയിരുന്ന പഴയ കുടുംബങ്ങള്‍ക്കും തൊഴില്‍ ലഭിക്കും… തടാകത്തിലെ നദിയിലെ ചേറുകൊണ്ട് ഉണ്ടാക്കിയാല്‍ അത് വീണ്ടും അതില്‍ത്തന്നെ ചെന്നു ലയിച്ചു ചേരുമെന്നതുകൊണ്ട് പരിസ്ഥിതിക്ക് കാര്യമായ ഹാനി സംഭവിക്കുന്നുമില്ല. നിങ്ങളേവര്‍ക്കും ഗണേശചതുര്‍ഥിയുടെ അനേകം ശുഭാശംസകള്‍ നേരുന്നു..
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഭാരതരത്‌നം മദര്‍ തെരേസ – സെപ്റ്റംബര്‍ 4 ന് മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കും. മദര്‍ തെരേസ ജീവിതം മുഴുവന്‍ ഭാരതത്തിലെ ദരിദ്രരെ സേവിക്കാനായി വിനിയോഗിച്ചു. അവര്‍ അല്‍ബേനിയായിലാണു ജനിച്ചത്. അവരുടെ ഭാഷയും ഇംഗ്ലീഷുമായിരുന്നില്ല. എന്നാല്‍ അവര്‍ ജീവിതം രൂപപ്പെടുത്തി, ദരിദ്രരെ സേവിക്കാന്‍ തക്കതാക്കുന്നതിന് വളരെ അധ്വാനിച്ചു. ജീവിതം മുഴുവന്‍ ദരിദ്രരെ സേവിച്ച മദര്‍ തെരേസയ്ക്ക് വിശുദ്ധയെന്ന പദവി കിട്ടുകയാണ് എന്നതില്‍ എല്ലാ ഭാരതീയര്‍ക്കും അഭിമാനം തോന്നുക സ്വാഭാവികമാണ്. സെപ്റ്റംബര്‍ 4 നു നടക്കുന്ന ഈ ആഘോഷത്തില്‍ 125 കോടി നാട്ടുകാര്‍ക്കുവേണ്ടി ഭാരത സര്‍ക്കാര്‍ നമ്മുടെ വിദേശകാര്യമന്ത്രി ശ്രീമതി സുഷമാ സ്വരാജിന്റെ നേതൃത്വത്തില്‍ ഒരു ഔദ്യോഗിക പ്രതിനിധി സംഘത്തെയും അവിടേക്കയക്കുന്നുണ്ട്. സന്യാസിമാരില്‍ നിന്നും, ഋഷിമാരില്‍ നിന്നും മുനിമാരില്‍ നിന്നും മഹാപുരുഷന്മാരില്‍ നിന്നും അനുനിമിഷം നമുക്ക് എന്തെങ്കിലുമൊക്കെ പഠിക്കാന്‍ ലഭിക്കുന്നു. നാം എന്തെങ്കിലുമൊക്കെ നേടിക്കൊണ്ടിരിക്കും, പഠിച്ചുകൊണ്ടിരിക്കും, എന്തെങ്കിലുമൊക്കെ നല്ലതു ചെയ്തുകൊണ്ടിരിക്കും.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, വികസനം ഒരു ജനമുന്നേറ്റമാകുമ്പോള്‍ എത്രവലിയ മാറ്റമാണുണ്ടാകുന്നത്. ജനശക്തിയെ ഈശ്വരന്റെതന്നെ മറ്റൊരു രൂപമായി കണക്കാക്കപ്പെടുന്നു. ഭാരത സര്‍ക്കാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ 5 സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ നിര്‍മ്മലമായ ഗംഗയ്ക്കുവേണ്ടി, ഗംഗയെ ശുദ്ധീകരിക്കാന്‍, ആളുകളെ ബന്ധപ്പെടുത്താനുള്ള വിജയപ്രദമായ ശ്രമം നടത്തി. ഈ മാസം 20 ന്‌ ഗംഗയുടെ തീരത്തെ ഗ്രാമ മുഖ്യന്മാരുടെ ഒരു യോഗം അലഹാബാദില്‍ വിളിച്ചു കൂട്ടുകയുണ്ടായി. പുരുഷന്മാരുമുണ്ടായിരുന്നു, സ്ത്രീകളുമുണ്ടായിരുന്നു. അവര്‍ അലഹാബാദില്‍ വരുകയും ഗംഗാതീരത്തെ ഗ്രാമ മുഖ്യന്മാര്‍ ഗംഗാതീരത്തെ തങ്ങളുടെ ഗ്രാമങ്ങളില്‍ തുറന്ന സ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം നടത്തുന്ന ശീലം ഉടന്‍ നിര്‍ത്തിക്കുമെന്നും ശൗചാലയങ്ങള്‍ നിര്‍മ്മിക്കാനുള്ള ജനമുന്നേറ്റം നടത്തുമെന്നും ഗംഗ ശുദ്ധീകരിക്കുന്നതില്‍ പൂര്‍ണ്ണമായും സഹകരിക്കുമെന്നും തങ്ങളുടെ ഗ്രാമം ഗംഗയെ മലിനമാക്കില്ലെന്നും ഗംഗാമാതാവിനെ സാക്ഷിയാക്കി ശപഥം ചെയ്തു. ഈ ഒരു ദൃഢനിശ്ചയത്തിനായി, ചിലര്‍ ഉത്തരാഖണ്ഡില്‍ നിന്ന് ചിലര്‍ ഉത്തര്‍ പ്രദേശില്‍ നിന്ന്, ചിലര്‍ ബീഹാറില്‍ നിന്ന്, ചിലര്‍ ഝാര്‍ഖണ്ഡില്‍ നിന്ന്, ചിലര്‍ പശ്ചിമ ബംഗാളില്‍ നിന്ന് അലഹബാദില്‍ എത്തിയതിന് ഏവരെയും അഭിനന്ദിക്കുന്നു. ഈ ഒരു ആശയത്തെ നടപ്പില്‍ വരുത്തിയതിന് ഞാന്‍ ഭാരത സര്‍ക്കാരിന്റെ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്കും, മന്ത്രിമാര്‍ക്കും ആശംസകള്‍ നേരുന്നു. ജനശക്തി സംഭരിച്ച് ഗംഗ ശുദ്ധീകരിക്കുന്നതില്‍ മഹത്തായ കാല്‍വയ്പ്പിന്റെ പേരില്‍ ഞാന്‍ ആ 5 സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരോടും നന്ദി വ്യക്തമാക്കുന്നു.
പ്രിയപ്പെട്ട ദേശവാസികളേ, ചില കാര്യങ്ങള്‍ ചിലപ്പോള്‍ എന്റെ മനസ്സിനെ സ്പര്‍ശിക്കുന്നു. ആ ആശയങ്ങള്‍ രൂപപ്പെടുത്തിയ ആളുകളോട് എന്റെ മനസ്സില്‍ ഒരു വിശേഷാല്‍ ആദരവ് ഉണ്ടാവുകയും ചെയ്യുന്നു. ജൂലായ് 15 ന് ഛത്തീസ്ഗഢിലെ കബീര്‍ധാം ജില്ലയിലെ ഏകദേശം 1700 ലധികം സ്‌കൂളുകളിലെ ഒന്നേകാല്‍ ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ഒരുമിച്ച് തങ്ങളുടെ മാതാപിതാക്കള്‍ക്ക് കത്തെഴുതി. ചിലര്‍ ഇംഗ്ലീഷിലെഴുതി, ചിലര്‍ ഹിന്ദിയിലെഴുതി, ചിലര്‍ ഛത്തീസ്ഗഢിയിലെഴുതി. അവര്‍ ആ കത്തില്‍ അവരുടെ അച്ഛനമ്മമാരോടു പറഞ്ഞത് തങ്ങളുടെ വീടുകളില്‍ ടോയ്‌ലറ്റ് – ശൗചാലയം – വേണമെന്നായിരുന്നു. അതിനായി അവര്‍ ആവശ്യപ്പെട്ടു, ചിലര്‍ എഴുതിയത് ഈ വര്‍ഷം തങ്ങളുടെ ജന്മദിനം ആഘോഷിച്ചില്ലെങ്കിലും തീര്‍ച്ചയായും ടോയ്‌ലറ്റ് ഉണ്ടാക്കണമെന്നായിരുന്നു. ഏഴുമുതല്‍ പതിനേഴു വരെ വയസ്സുള്ള കുട്ടികളാണ് ഇതു ചെയ്തത്. അടുത്ത ദിവസം സ്‌കൂളിലെത്തിയപ്പോള്‍ അവരുടെ കൈയില്‍ ടീച്ചര്‍ക്കു കൊടുക്കാനുള്ള കത്തുണ്ടായിരുന്നു. വലിയ സ്വാധീനമാണ്, വൈകാരികമായ ഇടപെടലാണ് അതുകൊണ്ടുണ്ടായത്. നിശ്ചിത തീയതിക്കകം ടോയ്‌ലറ്റ് ഉണ്ടാക്കിക്കൊടുക്കുമെന്ന വാഗ്ദാനമാണ് ആ കത്തുകളില്‍ അച്ഛനമ്മമാര്‍ നല്കിയിരുന്നത്. ഈ ആശയം ആരുടെ മനസ്സിലാണോ ഉദിച്ചത്, അവരെയും ഈ ശ്രമം നടത്തിയവരെയും ആ വിദ്യാര്‍ഥികളെയും അഭിനന്ദിക്കുന്നു. അച്ഛനമ്മമാരെ വിശേഷിച്ചും അഭിനന്ദിക്കുന്നു. കാരണം അവര്‍ തങ്ങളുടെ കുട്ടികളുടെ കത്തിനെ ഗൗരവത്തിലെടുത്ത് ടോയ്‌ലെറ്റുണ്ടാക്കുവാന്‍ തീരുമാനിച്ചു. ഇതാണു നമുക്കു പ്രേരണയേകുന്നത്.
കര്‍ണ്ണാടകത്തിലെ കോപ്പാല്‍ ജില്ലയിലെ പതിനാറു വയസ്സുള്ള ഒരു പെണ്‍കുട്ടി മല്ലമ്മ. ഈ കുട്ടി സ്വന്തം കുടുംബത്തിനെതിരെ സത്യാഗ്രഹം നടത്തി. അവള്‍ ആഹാരം പോലും വേണ്ടെന്നു വച്ചു. സ്വന്തമായി എന്തെങ്കിലും നേടാനല്ല, നല്ല വസ്ത്രത്തിനുവേണ്ടിയല്ല, എന്തെങ്കിലും മധുരപലഹാരം തിന്നാനല്ല, മറിച്ച് വീട്ടില്‍ ശൗചാലയം വേണമെന്നു പറഞ്ഞാണ് മല്ലമ്മ സത്യാഗ്രഹം നടത്തിയത്. കുടുംബത്തിന് സാമ്പത്തികമായി കഴിവില്ലായിരുന്നു. കുട്ടി ശാഠ്യത്തില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു. മല്ലമ്മ ശൗചാലയത്തിനായി സത്യാഗ്രഹം നടത്തുന്നുവെന്നറിഞ്ഞ ഗ്രാമ മുഖ്യന്‍ മൊഹമ്മദ് ശഫി പതിനെട്ടായിരം രൂപയ്ക്കുള്ള ഏര്‍പ്പാടു ചെയ്യുകയും ഒരു ആഴ്ചയ്ക്കുള്ളില്‍ തന്നെ ടോയ്‌ലറ്റ് ഉണ്ടാക്കുകയും ചെയ്തു. മല്ലമ്മയെന്ന പെണ്‍കുട്ടിയുടെ ശക്തിയും മൊഹമ്മദ് ശഫീയെപ്പോലുള്ള ഗ്രാമ മുഖ്യനും അഭിനന്ദനം അര്‍ഹിക്കുന്നവരാണ്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ എങ്ങനെയൊക്കെയാണു വഴി തുറക്കപ്പെടുന്നത്.. ഇതാണ് ജനശക്തി.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, സ്വച്ഛഭാരതമെന്നത് എല്ലാ ഭാരതീയരുടെയും സ്വപ്നമായിരിക്കയാണ്. ചില ഭാരതീയരുടെ ദൃഢനിശ്ചയമായിരിക്കുന്നു. ചിലര്‍ ഭാരതീയര്‍ ഇതിനെ തങ്ങളുടെ ലക്ഷ്യമാക്കിയിരിക്കുന്നു. എല്ലാവരും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലാവരും തങ്ങളുടേതായ പങ്കു വഹിക്കുന്നു. പുതിയ പുതിയ ശ്രമങ്ങളെക്കുറിച്ച് ദിവസേന വാര്‍ത്തകളെത്തുന്നു. ഭാരത സര്‍ക്കാര്‍ പുതിയ ഒരു ആശയം മുന്നോട്ടു വച്ച് ആഹ്വാനം നടത്തിയിരിക്കുന്നു – രണ്ടു മിനിട്ട്, മൂന്നു മിനിട്ട് ദൈര്‍ഘ്യമുള്ള സിനിമ ഉണ്ടാക്കുക, ഈ ഷോര്‍ട് ഫിലിം ഭാരത സര്‍ക്കാരിനയക്കുക… വെബ് സൈറ്റില്‍ ഇതെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിക്കും. ഈ ഷോര്‍ട് ഫിലിമുകളുടെ മത്സരത്തില്‍ വിജയികള്‍ക്ക് ഒക്‌ടോബര്‍ 2 ന് ഗാന്ധിജയന്തി ദിനത്തില്‍ പുരസ്‌കാരം നല്കും.
ടിവി ചാനലുകാരോടും എനിക്കു പറയാനുള്ളത് നിങ്ങളും ഇതുപോലുള്ള സിനിമയുണ്ടാക്കാന്‍ ആഹ്വാനം പുറപ്പെടുവിക്കുകയും മത്സരം നടത്തുകയും ചെയ്യണമെന്നാണ്. ക്രിയേറ്റിവിറ്റിയും മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് ശക്തിയേകും. പുതിയ മുദ്രാവാക്യങ്ങള്‍ ലഭിക്കും, പുതിയ രീതികളെക്കുറിച്ചറിയാനാകും, പുതിയ പ്രേരണ ലഭിക്കും…. ഇതെല്ലാം ജനങ്ങളുടെയും സാധാരണ കലാകാരന്മാരുടെയും പങ്കുചേരലിലൂടെയാകും. സിനിമയുണ്ടാക്കാന്‍ വലിയ സ്റ്റുഡിയോ വേണമെന്നോ, വലിയ ക്യാമറ വേണമെന്നോ ഇല്ല. ഇപ്പോള്‍ നമ്മുടെ മൊബൈല്‍ ഫോണിന്റെ ക്യാമറ കൊണ്ടും സിനിമയുണ്ടാക്കാനാകും. വരൂ… മുന്നേറാം.. ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ അയല്‍ക്കാരുമായി നമുക്ക് നല്ല ബന്ധമായിരിക്കണമെന്നും സ്വാഭാവികമായിരിക്കണമെന്നും സജീവമായിരിക്കണമെന്നും ഭാരതം എന്നും ആഗ്രഹിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഒരു മഹത്തായ കാര്യം നടന്നു. നമ്മുടെ രാഷ്ട്രപതി, ആദരണീയനായ പ്രണബ് മുഖര്‍ജി കൊല്‍ക്കത്തയില്‍ ഒരു പുതിയ പരിപാടി ഉദ്ഘാടനം ചെയ്തു. ‘ആകാശവാണി മൈത്രി ചാനല്‍’. രാഷ്ട്രപതി ഒരു റേഡിയോ ചാനല്‍ ഉദ്ഘാടനം ചെയ്യണോ എന്നു പലര്‍ക്കും തോന്നിയേക്കാം. പക്ഷേ, ഇത് സാധാരണമായ ഒരു റേഡിയോ ചാനലല്ല. ഒരു വലിയ ചുവടുവയ്പ്പാണ്. നമ്മുടെ അയല്‍പക്കത്ത് ബംഗ്ലാദേശുണ്ട്. ബംഗ്ലാ ദേശും പശ്ചിമബംഗാളും ഒരേ സാംസ്‌കാരിക പാരമ്പര്യത്തോടെ ഇന്നും നിലനില്‍ക്കുന്നു എന്നു നമുക്കറിയാം. ഇവിടെ ‘ആകാശവാണി മൈത്രി’യും അവിടെ ‘ബാംഗ്ലാദേശ് ബേതാര്‍’. അവര്‍ പരസ്പരം തങ്ങളുടെ പരിപാടികള്‍ പങ്കുവയ്ക്കും, ഇരുവശത്തുമുള്ള ബാഗ്ലാഭാഷക്കാരായ ആളുകള്‍ ആകാശവാണിയുടെ പരിപാടികള്‍ ആസ്വദിക്കും. വ്യക്തി ബന്ധങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ആകാശവാണിയുടെ സംഭാവന വളരെ വലുതാണ്. രാഷ്ട്രപതി ഇത് ഉദ്ഘാടനം ചെയ്തു. അവര്‍ ഇക്കാര്യത്തില്‍ നമ്മളുമായി സഹകരിച്ചതില്‍ ഞാന്‍ ബാംഗ്ലാദേശിനോടും നന്ദി വ്യക്തമാക്കുന്നു. വിദേശനയത്തിലും തങ്ങളുടെ പങ്കുവഹിക്കുന്നതില്‍ ഞാന്‍ ആകാശവാണിക്ക് ആശംസകള്‍ നേരുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നിങ്ങളെനിക്ക് പ്രധാനമന്ത്രിയെന്ന ജോലിയാകാം നല്കിയത്. പക്ഷേ, ഞാനും നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനാണ്. ചിലപ്പോഴൊക്കെ ചില വൈകാരിക സംഭവങ്ങള്‍ എന്റെ ഹൃദയത്തെ അധികം സ്പര്‍ശിക്കുന്നു. ഇത്തരം വികാരംകൊള്ളിക്കുന്ന സംഭവങ്ങള്‍ പുതിയ ഊര്‍ജ്ജം പകരുകയും ചെയ്യുന്നു, പ്രേരണയേകുകയും ചെയ്യുന്നു; ഇതാണ് ഭാരതത്തിലെ ജനങ്ങള്‍ക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ പ്രേരണയേകുന്നത്.
കഴിഞ്ഞ ദിവസം ഹൃദയസ്പൃക്കായ ഒരു കത്തു കിട്ടി. ഏകദേശം 84 വയസ്സുള്ള ഒരു അമ്മ, റിട്ടയേഡ് ടീച്ചര്‍, എനിക്ക് ഒരു കത്തയച്ചു. പേരു പറയുന്നതില്‍ നിന്ന് കത്തിലൂടെ ആ അമ്മ വിലക്കിയിരുന്നില്ലെങ്കില്‍ ഇന്ന് ആ അമ്മയുടെ പേരു പറഞ്ഞ് നിങ്ങളോടു സംസാരിക്കണമെന്നാണ് മനസ്സാഗ്രഹിക്കുന്നത്. കത്തില്‍ അമ്മ എഴുതിയിരുന്നു, ‘അങ്ങ് ഗ്യാസ് സബ്‌സിഡി ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്തപ്പോള്‍ ഞാന്‍ ഗ്യാസ് സ്ബസിഡി ഉപേക്ഷിക്കുകയും പിന്നീട് അത് മറക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം അങ്ങയുടെ ഒരു ആള്‍ വന്ന് എനിക്ക് ഒരു കത്തു തന്നിട്ടു പോയി. ഗിവ് ഇറ്റ് അപ്പിന്റെ പേരില്‍ എനിക്ക് നന്ദി പ്രകടിപ്പിച്ചുകൊണ്ടുള്ള കത്തു കിട്ടി. എന്നെ സംബന്ധിച്ചിടത്തോളം ഭാരത പ്രധാനമന്ത്രിയുടെ കത്ത് ഒരു പത്മശ്രീയെക്കാള്‍ ഒട്ടും കുറഞ്ഞതല്ല.
ദേശവാസികളേ, ആരെല്ലാം ഗ്യാസ് സബ്‌സിഡി ഉപേക്ഷിച്ചോ അവര്‍ക്കെല്ലാം കത്തെഴുതാനുള്ള ശ്രമമാണു ഞാന്‍ നടത്തിയത്. ആ കത്ത് എന്റെ പ്രതിനിധി നേരിട്ട് കൈമാറണമെന്നുമാഗ്രഹിച്ചു. ഒരു കോടിയിലധികം ആളുകള്‍ക്ക് കത്തയക്കാനുള്ള ശ്രമമാണു നടത്തുന്നത്. അതനുസരിച്ചാണ് ആ അമ്മയ്ക്ക് എന്റെ കത്തു കിട്ടിയത്. അങ്ങ് നല്ല കാര്യമാണു ചെയ്യുന്നതെന്ന് ആ അമ്മ എനിക്കെഴുതി. ദരിദ്രരായ അമ്മമാര്‍ക്ക് അടുപ്പിലെ പുകയില്‍ നിന്നു മോചനമേകാനുള്ള അങ്ങയുടെ പരിശ്രമം അഭിനന്ദനാര്‍ഹമാണ്. റിട്ടയേര്‍ഡ് ടീച്ചറായ എനിക്ക് വൈകാതെ 90 വയസ്സാകും. അതുകൊണ്ട് ഞാന്‍ അമ്പതിനായിരം രൂപയുടെ സംഭാവന അങ്ങയ്ക്ക് അയയ്ക്കുന്നു. ഇതുകൂടി അങ്ങ് ദരിദ്രരായ അമ്മമാരെ അടുപ്പിലെ പുകയില്‍ നിന്ന് മോചിപ്പിക്കാന്‍ ഉപയോഗിക്കണം.
ഒരു സാധാരണ അധ്യാപികയെന്ന നിലയില്‍ പെന്‍ഷന്‍ കൊണ്ട് ഇപജീവനം നടത്തുന്ന ഒരു അമ്മ അമ്പതിനായിരും രൂപ ദരിദ്രരായ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും അടുപ്പിലെ പുകയില്‍ നിന്ന് മോചനമേകാന്‍, ഗ്യാസ് കണക്ഷന്‍ നല്കാനായി കൊടുക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് സങ്കല്‍പ്പിച്ചു നോക്കാം. അമ്പതിനായിരും രൂപയുടെ പ്രശ്‌നമല്ല. ആ അമ്മയുടെ ചിന്താഗതിയാണു പ്രധാനം. ഇങ്ങനെയുള്ള കോടിക്കണക്കിന് അമ്മമാരുടെയും സഹോദരിമാരുടെയും ആശീര്‍വ്വാദം കൊണ്ടാണ് എന്റെ ഈ നാട് ഭാവിയില്‍ വിശ്വാസമര്‍പ്പിച്ച് സുശക്തമാകുന്നത്. ആ കത്ത് പ്രധാനമന്ത്രിയെന്ന നിലയിലല്ല എനിക്കെഴുതിയിരിക്കുന്നത്. നേരെ കത്തെഴുതി – ‘മോദീ ഭൈയാ…’ സ്വയം കഷ്ടപ്പെട്ടുകൊണ്ട് എന്നും ആര്‍ക്കെങ്കിലും നന്മചെയ്യാനായി ശ്രമിക്കുന്ന ആ അമ്മയെ ഞാന്‍ പ്രണമിക്കുന്നു. സ്വയം കഷ്ടം സഹിച്ച് എന്നും മറ്റുള്ളവരെ സഹായിക്കാന്‍ മുതിരുന്ന ഭാരതത്തിലെ കോടിക്കണക്കിന് അമ്മമാരെയും പ്രണമിക്കുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, കഴിഞ്ഞ വര്‍ഷം ക്ഷാമം കാരണം നാം കഷ്ടപ്പെട്ടു. പക്ഷേ, ഈ ആഗസ്റ്റ് മാസം നിരന്തരമായ മഴ കാരണം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായി. നാടിന്റെ ചില ഭാഗങ്ങളില്‍ വീണ്ടും വീണ്ടും വെള്ളപ്പൊക്കമുണ്ടായി. സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരും പ്രാദേശിക സ്വതന്ത്രസ്ഥാപനങ്ങളും സാമൂഹ്യ സ്ഥാപനങ്ങളും പൗരന്മാരും എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യാന്‍ വളരെയേറെ ശ്രമിച്ചു. പക്ഷേ, വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കിടയിലും മറ്റു ചില വാര്‍ത്തകള്‍കൂടി കേട്ടു.. അത് കൂടുതല്‍ ഓര്‍മ്മവയ്‌ക്കേണ്ടതുണ്ടായിരുന്നു. ഐക്യത്തിന്റെ ശക്തി എന്താണെന്നും, ഒരുമിച്ചു മുന്നേറിയാല്‍ എത്ര വലിയ പരിണതിയുണ്ടാക്കാമെന്നും ഈ വര്‍ഷത്തെ ആഗസ്റ്റ് മാസം ഓര്‍മ്മപ്പെടുത്തും.
ആഗസ്റ്റ് 2016 ശക്തമായ രാഷ്ട്രീയ വൈരം വച്ചു പുലര്‍ത്തുന്ന പാര്‍ട്ടികള്‍, പരസ്പരം എതിര്‍ക്കാന്‍ ഒരവസരവും കൈവിടാത്ത പാര്‍ട്ടികള്‍, നാടെങ്ങുമുള്ള ഏകദേശം 90 പാര്‍ട്ടികള്‍, പാര്‍ലമെന്റിലുള്ള എല്ലാ പാര്‍ട്ടികളും ഒരുമിച്ചു ചേര്‍ന്ന് ജിഎസ്ടി നിയമം പാസാക്കി. ഇതിന്റെ ക്രെഡിറ്റ് എല്ലാ പാര്‍ട്ടികള്‍ക്കുമാണ്. എല്ലാ പാര്‍ട്ടികളും ഒത്തുചേര്‍ന്ന് ഒരു ദിശയിലേക്കു നടന്നാല്‍ എത്ര വലിയ കാര്യമാണ് സാധിക്കാനാകുന്നത് എന്നതിന്റെ ഉദാഹരണമാണിത്. അതേപോലെ കാശ്മീരില്‍ നടന്ന സംഭവങ്ങളെക്കുറിച്ചും അവിടത്തെ സ്ഥിതിഗതികളെക്കുറിച്ചും നാട്ടിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ചു ചേര്‍ന്ന് ഒരേ സ്വരത്തില്‍ സംസാരിച്ചു. ലോകത്തിനും സന്ദേശമേകി, വിഘടനവാദികള്‍ക്കും സന്ദേശമേകി.. കാശ്മീരിലെ പൗരന്മാരോടു നമുക്കുള്ള അനുഭാവവും വ്യക്തമാക്കപ്പെട്ടു.
കാശ്മീരുമായി ബന്ധപ്പെട്ട എല്ലാ പാര്‍ട്ടികളുമായി ഞാന്‍ നടത്തിയ ആശയവിനിമയത്തില്‍ എല്ലാവരുടെയും അഭിപ്രായങ്ങളില്‍ നിന്ന് ഒരു കാര്യം വ്യക്തമായി. അത് കുറഞ്ഞ വാക്കുകളില്‍ വ്യക്തമാക്കാനാണെങ്കില്‍ പറയേണ്ടത്, ഐക്യവും മമതയും മൂലമന്ത്രമായിരുന്നുവെന്നാണ്. നമ്മുടെ എല്ലാവരുടെയും അഭിപ്രായം, എല്ലാ ദേശവാസികളുടെയും അഭിപ്രായം, ഗ്രാമ മുഖ്യന്‍മാര്‍ മുതല്‍ പ്രധാനമന്ത്രിവരെയുള്ളവരുടെ അഭിപ്രായം, കാശ്മീരില്‍ ആരുടെ ജീവന്‍ പോയാലും, അത് ഏതെങ്കിലും യുവാവിന്റേതാണെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥന്റേതാണെങ്കിലും ആ നഷ്ടം നമ്മുടേതുതന്നെയാണ്. നമ്മുടെ സ്വന്തക്കാരുടേതാണ്. നമ്മുടെ നാടിന്റേതുതന്നെയാണ്. ഈ ചെറിയ കുട്ടികളെ മുന്നോട്ടു തള്ളി വിട്ട് കാശ്മീരില്‍ അശാന്തിയുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് എന്നെങ്കിലും ഈ നിരപരാധികളായ കുട്ടികളോട് ഉത്തരം പറയേണ്ടി വരും.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, രാജ്യം വളരെ വലുതാണ്. വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്. വൈവിധ്യങ്ങള്‍ നിറഞ്ഞ രാജ്യത്തെ ഐക്യത്തിന്റെ ബന്ധനത്തില്‍ നിര്‍ത്തുന്നതില്‍ പൗരനെന്ന നിലയില്‍, സമൂഹമെന്ന നിലയില്‍, സര്‍ക്കാരെന്ന നിലയില്‍ നമ്മുടെയെല്ലാവരുടെയും ഉത്തരവാദിത്വം ഐക്യത്തിനു ശക്തിപകരുന്ന കാര്യങ്ങള്‍ക്കു ബലമേകുക, അതിനെ കൂടുതല്‍ വ്യക്തമാക്കുക എന്നതാണ്. അപ്പോഴേ, നാടിന് ഉജ്ജ്വലമായ ഭാവി ഉണ്ടാക്കാനാകൂ. അതുണ്ടാകുകയും ചെയ്യും. എനിക്ക് നൂറ്റി ഇരുപത്തിയഞ്ചുകോടി ജനങ്ങളുടെ ശക്തിയില്‍ വിശ്വാസമുണ്ട്. ഇന്ന് ഇത്രമാത്രം.. വളരെയേറെ നന്ദി.
Translation and Publishing Credits ,Janamtv.com